ഗുവാഹത്തി: അസം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 88 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ബിജെപി പുറത്തിറക്കി. കോൺഗ്രസിൽ നിന്ന് അടുത്തിടെ എത്തിയ നേതാക്കൾക്ക് പട്ടികയിൽ വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ തന്റെ തട്ടകമായ ജലൂക്ബാരി മണ്ഡലത്തിൽ നിന്നും തുടർച്ചയായ ആറാം തവണയും ജനവിധി തേടും. കോൺഗ്രസിൽ നിന്ന് രാജിവെച്ച് ബിജെപിയിൽ ചേർന്ന എംപി പ്രദ്യുത് ബോർദോലോയിക്ക് ദിസ്പൂർ മണ്ഡലത്തിൽ ബിജെപി സീറ്റ് നൽകി.
ഈ സീറ്റിലെ നിലവിലെ എംഎൽഎയും മുതിർന്ന നേതാവുമായ അതുൽ ബോറയെ മാറ്റിയാണ് പ്രദ്യുതിന് അവസരം നൽകിയത്. അടുത്തിടെ ബിജെപിയിൽ ചേർന്ന അഞ്ച് കോൺഗ്രസ് നേതാക്കളിൽ നാല് പേർക്കും പട്ടികയിൽ സീറ്റ് ലഭിച്ചു. മുൻ കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ കുമാർ ബോറ ബിഹ്പുരിയ മണ്ഡലത്തിൽ നിന്നും മത്സരിക്കും.
88 സ്ഥാനാർത്ഥികളിൽ ആറ് പേർ മാത്രമാണ് സ്ത്രീകൾ. ഇതിൽ മന്ത്രി അജന്ത നിയോഗ് ഒഴികെയുള്ള അഞ്ച് പേരും പുതുമുഖങ്ങളാണ്. ഡെപ്യൂട്ടി സ്പീക്കർ നുമൽ മോമിൻ, മന്ത്രി നന്ദിത ഗർലോസ എന്നിവരുൾപ്പെടെ 19 സിറ്റിംഗ് എംഎൽഎമാർക്ക് ഇത്തവണ സീറ്റ് നൽകിയില്ല. മുതിർന്ന നേതാവ് സിദ്ധാർത്ഥ ഭട്ടാചാര്യയ്ക്കും പട്ടികയിൽ ഇടം ലഭിച്ചില്ല. അസമിൽ ബിജെപിക്കൊപ്പം അസം ഗണ പരിഷത്ത് , ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് എന്നീ പാർട്ടികളാണ് സഖ്യത്തിലുള്ളത്. എജിപി 26 സീറ്റുകളിലും ബിപിഎഫ് 11 സീറ്റുകളിലും മത്സരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
Tags : Latest News BJP Congress Assam