ന്യൂഡൽഹി: രാഘവ് ഛദ്ദ ഉൾപ്പെടെയുള്ള ഏഴ് എംപിമാർ പാർട്ടി വിട്ടതിന് പിന്നാലെ ബിജെപിക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് അരവിന്ദ് കേജ്രിവാൾ. പഞ്ചാബ് ജനത നൽകിയ ജനവിധിയെ അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. പഞ്ചാബിലെ ജനങ്ങൾ സ്നേഹത്തോടെ തെരഞ്ഞെടുത്ത പ്രതിനിധികളെ വിലയ്ക്കെടുത്ത് ബിജെപി പഞ്ചാബികളെ അപമാനിക്കുകയാണെന്ന് കെജ്രിവാൾ പറഞ്ഞു. ഇത് പഞ്ചാബികളോടുള്ള ബിജെപിയുടെ വിരോധമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു.
ആം ആദ്മി പാർട്ടിയെ പിളർത്താനുള്ള ബിജെപിയുടെ ആയുധമായി രാഘവ് ഛദ്ദ മാറിയെന്ന് എഎപിയുടെ പഞ്ചാബ് ഘടകം ആരോപിച്ചു. പാർട്ടിയെയും പഞ്ചാബിലെ ജനങ്ങളെയും ഛദ്ദ വഞ്ചിച്ചുവെന്നാണ് എഎപി നേതൃത്വത്തിന്റെ നിലപാട്. രാജ്യസഭയിൽ ആപ്പിന്റെ കരുത്ത് ചോർത്താനും അതുവഴി പഞ്ചാബിലെയും ഡൽഹിയിലെയും ഭരണത്തെ അസ്ഥിരപ്പെടുത്താനുമാണ് ബിജെപി നീക്കം നടത്തുന്നതെന്ന് എഎപി ആരോപിക്കുന്നു.
രാഘവ് ഛദ്ദയ്ക്ക് പുറമേ സന്ദീപ് പഥക്, അശോക് മിത്തൽ തുടങ്ങിയ പ്രമുഖ നേതാക്കളും ബിജെപിയിൽ ചേർന്നത് ആം ആദ്മി പാർട്ടിക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. പഞ്ചാബിൽ നിന്നുള്ള നേതാക്കൾ കൂട്ടത്തോടെ പാർട്ടി വിട്ടത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെയും ബാധിച്ചേക്കാം. എന്നാൽ ഇത്തരം ഭീഷണികൾക്ക് മുന്നിൽ പാർട്ടി തളരില്ലെന്നും ജനങ്ങൾ ബിജെപിക്ക് മറുപടി നൽകുമെന്നും എഎപി നേതൃത്വം വ്യക്തമാക്കി.
Tags : Kejriwal Raghav Chaddha AAP Latest News