ന്യൂഡൽഹി: ലോക്സഭാ സീറ്റുകളുടെ എണ്ണം വർധിപ്പിക്കുന്നതിനുള്ള മണ്ഡല പുനർനിർണയ ബില്ലിൽ പ്രതിപക്ഷ കക്ഷിയായ ഡിഎംകെ യുടെ സഹായം തേടി കേന്ദ്ര സർക്കാർ. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനായി 1971-ലെ സെൻസസ് തന്നെ ആധാരമാക്കി മണ്ഡല പുനർനിർണയം നടത്താമെന്ന നിർണായക നിർദേശമാണ് കേന്ദ്രം ഡിഎംകെയ്ക്ക് മുന്നിൽ വെച്ചിട്ടുള്ളത്. പ്രതിപക്ഷവുമായി ഒരു സമവായത്തിലെത്താൻ സാധിച്ചാൽ വരാനിരിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ബില്ല് വീണ്ടും അവതരിപ്പിക്കാനാണ് സർക്കാരിന്റെ നീക്കം.
ഡിഎംകെയ്ക്ക് പുറമേ, തൃണമൂൽ കോൺഗ്രസിലെ വിമത എംപിമാർക്ക് മുന്നിലും കേന്ദ്ര സർക്കാർ ഈ വിഷയം അവതരിപ്പിച്ചേക്കും. തൃണമൂലിലെ വിമത ക്യാമ്പുമായി കേന്ദ്രം ഇതിനകം തന്നെ പ്രാഥമിക ചർച്ചകൾ നടത്തിയതായാണ് റിപ്പോർട്ട്. ചർച്ചയിൽ പങ്കെടുത്ത പല എംപിമാരും കേന്ദ്രത്തിന്റെ ഈ നീക്കത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. മണ്ഡല പുനർനിർണ്ണയം, വനിതാ സംവരണ ബില്ലുകൾ എന്നിവയ്ക്ക് പുറമേ, ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ബില്ലും വരാനിരിക്കുന്ന സമ്മേളനത്തിൽ കേന്ദ്ര സർക്കാർ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന.
കഴിഞ്ഞ ഏപ്രിൽ മാസത്തിൽ മണ്ഡല പുനർനിർണയ, വനിതാ സംവരണ ബില്ലുകൾ ലോക്സഭയിൽ അവതരിപ്പിച്ചെങ്കിലും പാസാക്കാൻ സാധിക്കാതെ പരാജയപ്പെട്ടിരുന്നു. അന്ന് ലോക്സഭയിൽ 528 അംഗങ്ങൾ പങ്കെടുത്ത വോട്ടെടുപ്പിൽ ബില്ല് പാസാകാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷമായ 352 അംഗങ്ങളുടെ പിന്തുണ ആവശ്യമായിരുന്നു. എന്നാൽ 298 അംഗങ്ങൾ മാത്രമാണ് ബില്ലിനെ അനുകൂലിച്ചത്. 230 അംഗങ്ങൾ ബില്ലിനെ എതിർത്ത് വോട്ട് ചെയ്യുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കാൻ പ്രതിപക്ഷ നിരയിലെ പ്രാദേശിക കക്ഷികളെയും വിമതരെയും ഒപ്പം നിർത്താൻ കേന്ദ്രം തന്ത്രപരമായ നീക്കങ്ങൾ ആരംഭിച്ചത്.
Tags : DMK Modi Delimitation Latest News