ന്യൂഡല്‍ഹി: ആഗോള സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യ കരുത്തുറ്റ വളര്‍ച്ചാ പാതയിലെന്ന് കേന്ദ്ര സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. പാര്‍ലമെന്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ, നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ത്യ 7.4 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് വ്യക്തമാക്കുന്നു. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന വലിയ സമ്പദ്വ്യ വസ്ഥയായി ഇന്ത്യ തുടരുന്നു. വരാനിരിക്കുന്ന 2026-27 വര്‍ഷത്തില്‍ വളര്‍ച്ചാ നിരക്ക് 6.8 മുതല്‍ 7.2 ശതമാനം വരെയാകാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് പ്രവചിക്കുന്നു.
സാധാരണക്കാരന് ആശ്വാസമായി പണപ്പെരുപ്പ നിരക്ക് കുത്തനെ കുറഞ്ഞു. ശരാശരി പണപ്പെരുപ്പം 1.7 ശതമാനം എന്ന ഏറ്റവും കുറഞ്ഞ നിലയിലാണ്. ബാങ്കുകളുടെ കിട്ടാക്കടം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കായ 2.2 ശതമാനത്തില്‍ എത്തി. ഇത് ബാങ്കിംഗ് മേഖലയുടെ ആരോഗ്യകരമായ തിരിച്ചുവരവിനെ സൂചിപ്പിക്കുന്നു. സേവന മേഖലയിലെ കയറ്റുമതിയില്‍ റെക്കോര്‍ഡ് വര്‍ധനവ് രേഖപ്പെടുത്തി. ഇന്ത്യയുടെ വിദേശനാണ്യ ശേഖരം 701.4 ബില്യണ്‍ ഡോളര്‍ എന്ന സുരക്ഷിതമായ നിലയിലാണ്.
ദേശീയപാതകളുടെ നിര്‍മാണത്തിലും റെയില്‍വേ നവീകരണത്തിലും ഇന്ത്യ വലിയ മുന്നേറ്റമാണ് നടത്തുന്നത്. വിമാനത്താവളങ്ങളുടെ എണ്ണം പത്തു വര്‍ഷത്തിനിടെ 74-ല്‍ നിന്ന് 164 ആയി ഉയര്‍ന്നു. ഐഐടി, എയിംസ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം വര്‍ദ്ധിച്ചതും റിപ്പോര്‍ട്ട് എടുത്തുപറയുന്നു. രാജ്യത്തെ ദാരിദ്ര്യ നിരക്ക് 11.28 ശതമാനമായി കുറഞ്ഞുവെന്ന നിതി ആയോഗിന്റെ കണക്കുകള്‍ റിപ്പോര്‍ട്ട് ശരിവെക്കുന്നു. 2005-ല്‍ ഇത് 55.3 ശതമാനമായിരുന്നു എന്നത് ശ്രദ്ധേയമാണ്.
Tags : Indian Economy Economic Survey 7.4 % Growth rate Third Largest Economy