ഭോപ്പാല്‍: മധ്യപ്രദേശിലെ ജബല്‍പൂര്‍ ജില്ലയിലുണ്ടായ ബോട്ടപകടത്തില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി. അപകടത്തിൽ കാണാതായ അമ്മയുടെയും മകന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തി. ലൈഫ് ജാക്കറ്റിനുള്ളിൽ നാല് വയസുകാരനായ മകനെ നെഞ്ചോട് ചേര്‍ത്ത നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
ഡൽഹിയിൽ നിന്നുള്ള മറീന മെൻസി, മകൻ തുഷാൻ എന്നിവരുടെ മൃതദേഹങ്ങളാണ് രക്ഷാപ്രവർത്തകർ കണ്ടെടുത്തത്. കഴിഞ്ഞ ദിവസമാണ് ശക്തമായ കാറ്റിൽ നര്‍മദാനദിയില്‍ ബർഗി ഡാം റിസർവോയറിൽ വിനോദസഞ്ചാര ബോട്ട് മറിഞ്ഞത്. മുപ്പതോളം യാത്രക്കാരുമായി പോയ ക്രൂയിസ് ബോട്ടാണ് അപകടത്തിൽപ്പെട്ടത്.
വെള്ളിയാഴ്ച നടത്തിയ തെരച്ചിലിനിടെയാണ് ലൈഫ് ജാക്കറ്റ് ധരിച്ച നിലയിൽ പരസ്പരം കെട്ടിപ്പിടിച്ചു കിടക്കുന്ന അമ്മയുടെയും മകന്റെയും മൃതദേഹങ്ങൾ കണ്ടെടുത്തത്. 24 പേരെ രക്ഷപ്പെടുത്തിയെന്നും ഒമ്പതുപേരെ ഇനിയും കണ്ടെത്താനുണ്ടെന്നും അധികൃതർ പറഞ്ഞു.
സംഭവസ്ഥലം സന്ദർശിച്ച സംസ്ഥാന മന്ത്രിമാർ മരണപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. ബോട്ടിൽ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലായിരുന്നുവെന്ന് അപകടത്തിൽനിന്ന് രക്ഷപ്പെട്ടവർ പറഞ്ഞു.
ലൈഫ് ജാക്കറ്റുകൾ ധരിച്ചവർ പോലും എന്തുകൊണ്ടാണ് അപകടത്തിൽപ്പെട്ടതെന്ന് അന്വേഷിക്കുമെന്ന് മന്ത്രി രാകേഷ് സിംഗ് അറിയിച്ചു. അപകടത്തെക്കുറിച്ച് ഉന്നതതല അന്വേഷണം ആരംഭിച്ചു.
Tags : boat accident madhyapradesh boat