ന്യൂഡൽഹി: കേരളത്തിന്റെ മുഖ്യമന്ത്രിയെ ഇന്നു പ്രഖ്യാപിക്കാൻ സാധ്യത. കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ എന്നിവരുമായി കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും ഇന്നു നടത്തുന്ന ചർച്ചകളിൽ സമവായമുണ്ടാകുമെന്നാണ് പ്രതീക്ഷ.
മൂന്നു നേതാക്കൾക്കും സ്വീകാര്യമായ ഫോർമുലയുണ്ടാകുമെന്ന് ഹൈക്കമാൻഡ് വ്യക്തമാക്കി. മുഖ്യമന്ത്രിപദവിയിലേക്കു പരിഗണിക്കുന്ന മൂന്നു നേതാക്കളുമായും ഇന്നു രാവിലെ പത്തരയോടെ സുപ്രധാന ചർച്ച നടത്താനാണു ഹൈക്കമാൻഡ് തീരുമാനം. ചർച്ചയ്ക്കുശേഷം ഇന്നോ നാളെയോ നിയുക്ത മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയും വൈകില്ല.
കോണ്ഗ്രസ് എംഎൽഎമാരുടെ അഭിപ്രായവും ജനാഭിപ്രായവും മാനിച്ച് ജനാധിപത്യ രീതിയിലാകും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുകയെന്ന് ഉന്നത എഐസിസി നേതാവ് ദീപികയോട് പറഞ്ഞു. കേന്ദ്രനിരീക്ഷകരായ എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കും ട്രഷറർ അജയ് മാക്കനും കേരളത്തിലെത്തി നടത്തിയ ചർച്ചകളുടെ വിശദമായ റിപ്പോർട്ട് കോണ്ഗ്രസ് അധ്യക്ഷനു കൈമാറി. റിപ്പോർട്ടിന്റെ വിശദാംശങ്ങൾ സോണിയ ഗാന്ധി, രാഹുൽ, പ്രിയങ്ക അടക്കമുള്ളവരുമായി ഖാർഗെയും നിരീക്ഷകരും ചർച്ച ചെയ്തു.
കേരളത്തിലെ കോണ്ഗ്രസിന്റെ തെരഞ്ഞെടുക്കപ്പെട്ട 63 ജനപ്രതിനിധികളുമായി നടത്തിയ ചർച്ചകളിലെ ഓരോരുത്തരുടെയും അഭിപ്രായം റിപ്പോർട്ടിൽ രേഖപ്പെടുത്തി. ഇതോടൊപ്പം എ.കെ. ആന്റണി അടക്കമുള്ള മുതിർന്ന നേതാക്കൾ, ഘടകകക്ഷി നേതാക്കൾ, എംപിമാർ തുടങ്ങിയവരുമായി നടത്തിയ ചർച്ചകളെ സംബന്ധിച്ച വിശദാംശങ്ങളുമുണ്ട്. നേതാക്കളെ അനുകൂലിച്ചും പ്രതികൂലിച്ചും കേരളത്തിലും സമൂഹമാധ്യമങ്ങളിലും ഉയർന്ന ജനാഭിലാഷവും ഹൈക്കമാൻഡിനെ നിരീക്ഷകർ അറിയിച്ചു.
എല്ലാ വശങ്ങളും പരിഗണിച്ച് മുഖ്യമന്ത്രിയെ നിശ്ചയിക്കുന്പോൾ ഒരുപോലെ അർഹതയും കഴിവുമുള്ള മറ്റു രണ്ടു പേർക്കും പകരം പദവികളും പരിഗണനയും നൽകാൻ ഹൈക്കമാൻഡ് പദ്ധതി തയാറാക്കിയിട്ടുണ്ട്. മൂന്നു പ്രബല നേതാക്കളും ഒരു സമുദായത്തിൽനിന്നാണെന്നതും തലവേദനയാണ്. എങ്കിലും മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ധനമന്ത്രി അടക്കമുള്ള സുപ്രധാന പദവികൾ മൂന്നുപേർക്കും നൽകുന്നതും പരിഗണനയിലുണ്ട്.
എഐസിസിയിലെ സുപ്രധാന പദവിയടക്കം മറ്റുചില നിർദേശങ്ങളും ഇന്നത്തെ ചർച്ചയിൽ ഉയർന്നേക്കാം. അടുത്ത വർഷത്തെ യുപി അടക്കമുള്ള നിയമസഭാ തെരഞ്ഞെടുപ്പുകൾക്കും 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിനും മുന്നോടിയായി എഐസിസി നേതൃത്വത്തിലെ രണ്ടാമനായി ഹിന്ദി ബെൽറ്റിൽനിന്നുള്ള നേതാവിനെ കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയും കുറച്ചുനാളുകളായി ഹൈക്കമാൻഡിന്റെ ആലോചനയിലുണ്ട്.
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി ഫ്ലക്സ് ബോർഡുകൾ, പോസ്റ്ററുകൾ, കരിഓയിൽ അഭിഷേകം, പാൽ അഭിഷേകം, പോസ്റ്റർ കത്തിക്കൽ, ബോർഡുകൾ നശിപ്പിക്കൽ, തെരുവിലെ പ്രതിഷേധ പ്രകടനങ്ങൾ, ചിലരുടെ പരസ്യമായ അഭിപ്രായപ്രകടനങ്ങൾ എന്നിവയെല്ലാം പാർട്ടി അച്ചടക്കത്തിനും മര്യാദകൾക്കും ചേരുന്നതല്ലെന്ന് എഐസിസി ചൂണ്ടിക്കാട്ടി.
പിണറായി ഭരണം അവസാനിപ്പിച്ച് യുഡിഎഫിനു വൻ വിജയം സമ്മാനിച്ച ജനങ്ങളെ അപമാനിക്കുന്നതാണ് ഏതാനും ദിവസങ്ങളായി നടക്കുന്ന പരസ്യ വിഴുപ്പലക്കൽ. വിവാദങ്ങൾ ഉടനടി അവസാനിപ്പിക്കാൻ നിർദേശം നൽകണമെന്നും നിരീക്ഷകർ ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടു.
Tags : Kerala CM KC Venugopal Remesh Chennithala VD Satheesan High Command Congress Discussion