മുംബൈ: മഹാരാഷ്ട്രയിൽ ഭർത്താവിന്റെയും സഹോദരന്റെയും സുഹൃത്തിന്റെയും സഹായത്തോടെ യുവതി കാമുകനെ കൊന്ന് മൃതദേഹം വീപ്പയ്ക്കുള്ളിൽ നിറച്ച് അഴുക്കുചാലിൽ തള്ളി.
താനെയിലെ മുംബ്ര നിവാസിയായ അർബാസ് മഖ്സൂദ് അലി ഖാൻ ആണ് മരിച്ചത്. ഏപ്രിൽ മൂന്നിന് ജോലിക്കായി വീട്ടിൽ നിന്നിറങ്ങിയ ഇയാളെക്കുറിച്ച് പിന്നീട് വിവരമൊന്നും ഇല്ലായിരുന്നു. എല്ലായിടത്തും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
തുടർന്ന് അർബാസിന്റെ പിതാവ് മുംബ്ര പോലീസ് സ്റ്റേഷനിൽ പരാതി നൽകി. അർബാസിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. അർബാസിന്റെ ഫോണിന്റെ അവസാനത്തെ ലൊക്കേഷൻ വസായ് പ്രദേശത്തായിരുന്നുവെന്നും കാമുകി മെഹ്ജബീൻ ഷെയ്ഖിന്റെ ലോക്കേഷനും ഇവിടെയുണ്ടായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.
തുടർന്ന് മെഹ്ജബീനെ കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്തു. ആദ്യം ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ല. ഏറെസമയത്തിന് ശേഷം ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു. ഭർത്താവിന്റെയും സഹോദരന്റെയും സുഹൃത്തിന്റെയും സഹായത്തോടെയാണ് കൃത്യം നടത്തിയതെന്നും ഇവർ മൊഴി നൽകിയതായി അഡീഷണൽ പോലീസ് കമ്മീഷണർ (എസിപി) പ്രിയ ധങ്ക്നെ പറഞ്ഞു.
അർബാസിൽ നിന്നും പണം തട്ടുക എന്നതായിരുന്നു സംഘത്തിന്റെ പദ്ധതി. എന്നാൽ ഇയാളിൽ നിന്ന് ഒന്നും ലഭിക്കാതെ വന്നപ്പോൾ, മെഹ്ജബീനും കൂട്ടാളികളും അർബാസിന്റെ കൈകൾ കെട്ടിയിട്ട് പ്ലാസ്റ്റിക് പൈപ്പ് ഉപയോഗിച്ച് അടിച്ച് കൊന്നു. തുടർന്ന് മൃതദേഹം ഒരു വീപ്പയ്ക്കുള്ളിൽ നിറച്ച് മുംബ്ര പ്രദേശത്തെ അഴുക്കുചാലിൽ തള്ളി.
മെഹ്ജബീനെയും സഹോദരൻ താരിഖ് ഷെയ്ക്കിനെയും പോലീസ് അറസ്റ്റ് ചെയ്തു. ഭർത്താവ് ഹസനും സുഹൃത്തും ഒളിവിലാണ്. നിരവധി കേസുകളിൽ പ്രതിയാണ് താരിഖ് എന്ന് പോലീസ് അറിയിച്ചു.
കൊലപാതകം, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിഷയത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Tags : Maharashtra Woman Husband Lover Drum