ലക്നോ: ഉത്തർപ്രദേശിലെ മീററ്റിൽ നിന്ന് കാണാതായ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കഴിഞ്ഞ ഏപ്രിൽ മുതൽ കാണാതായ അനുഷ്ക എന്ന യുവതിയുടെ മൃതദേഹം ഓടയിൽ നിന്നാണ് കണ്ടെടുത്തത്. സംഭവത്തിൽ ഡെറാഡൂൺ സ്വദേശി ശ്യാം ധനകിനെ പോലീസ് അറസ്റ്റ് ചെയ്തു. നിലവിൽ ഇയാൾ ചണ്ഡീഗഡിലാണ് താമസിക്കുന്നത്.
ഏപ്രിൽ 28 നാണ് അനുഷ്കയെ കാണാനില്ലെന്ന വിവരം പോലീസിന് ലഭിച്ചത്. സംഭവത്തിൽ കേസെടുത്ത പോലീസ് ഉടൻ തന്നെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ശ്യാം പിടിയിലാക്കുന്നത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.
കൊല്ലപ്പെട്ട അനുഷ്ക തന്റെ കടയിൽ സ്ഥിരമായി സന്ദർശിക്കുമായിരുന്നുവെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ഏപ്രിൽ 15- ന് രാത്രി അനുഷ്ക കടയിൽ എത്തിയപ്പോൾ ഇരുവരും തമ്മിൽ ചില കാര്യങ്ങളെച്ചൊല്ലി തർക്കമുണ്ടാവുകയും ഇതിന് പിന്നാലെ യുവതിയെ കൊലപ്പെടുത്തി ഓടയിൽ ഉപേക്ഷിക്കുകയുമായിരുന്നു.
ഓടയിൽ നിന്ന് കണ്ടെടുത്ത മൃതദേഹം പോലീസ് പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.