നാസിക്: പ്രമുഖ ഐടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ (ടിസിഎസ്) നാസിക് ശാഖയിൽ നടന്ന നിർബന്ധിത മതപരിവർത്തന ശ്രമങ്ങളും ലൈംഗികാതിക്രമങ്ങളും സംബന്ധിച്ച കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഏഴ് സ്ത്രീകളും ഒരു പുരുഷനും നൽകിയ ഒൻപതോളം പരാതികളിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കി. 2022 മുതൽ 2026 ഏപ്രിൽ മാസം വരെ നീണ്ടുനിന്ന ആസൂത്രിതമായ കുറ്റകൃത്യങ്ങളാണ് ഇപ്പോൾ പുറംലോകം അറിഞ്ഞിരിക്കുന്നത്.
പ്രതികളായ തൗസിഫ് അത്താർ, ഡാനിഷ് ഷെയ്ഖ്, ഷാരൂഖ് ഷെയ്ഖ്, റാസ മേമൻ എന്നിവർ പരാതിക്കാരെക്കൊണ്ട് നിർബന്ധിച്ച് നമസ്കാരം ചെയ്യിപ്പിക്കുകയും ഹൈന്ദവ ദൈവങ്ങളെയും ആചാരങ്ങളെയും നിരന്തരം അധിക്ഷേപിക്കുകയും ചെയ്തതായി എഫ്ഐആറിൽ പറയുന്നു. ഹിന്ദു മതം ഉപേക്ഷിക്കാൻ സമ്മർദം ചെലുത്തിയ ഇവർ, പരാതിക്കാരെ നിർബന്ധിച്ച് മാംസാഹാരം കഴിപ്പിക്കാനും ശ്രമിച്ചു. എച്ച്ആർ മാനേജർ നിദ ഖാൻ ഈ നീക്കങ്ങൾക്ക് ഒത്താശ നൽകുകയും ജീവനക്കാരുടെ വിശ്വാസം നേടിയെടുത്ത് അവരെ സ്വാധീനിക്കുകയും ചെയ്തിരുന്നു.
പ്രതിയായ തൗസിഫ് അത്താർ ഒരു യുവതിയെ വിവാഹവാഗ്ദാനം നൽകി പലതവണ പീഡിപ്പിച്ചു. മറ്റൊരു പ്രതിയായ ഡാനിഷ് ഷെയ്ഖ് കമ്പനിയുടെ ലോബിയിൽ വെച്ച് യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു. മീറ്റിംഗുകൾക്കിടയിലും ജോലിസ്ഥലത്തും വെച്ച് സ്ത്രീകളുടെ ശരീരഭാഗങ്ങളിൽ മോശമായി സ്പർശിക്കുക, അശ്ലീല ചേഷ്ടകൾ കാണിക്കുക, സ്വകാര്യ ജീവിതത്തെക്കുറിച്ച് അസഭ്യം പറയുക എന്നിവ പ്രതികളായ ഷാഫി ഷെയ്ഖ്, ആസിഫ് അൻസാരി, ഷാരൂഖ് ഖുറേഷി എന്നിവരുടെ പതിവുരീതിയായിരുന്നു.
സാമ്പത്തിക ബുദ്ധിമുട്ടുള്ളവരെയും കുടുംബപ്രശ്നങ്ങളുള്ളവരെയുമാണ് പ്രതികൾ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. പ്രതികൾക്ക് മലേഷ്യ ആസ്ഥാനമായുള്ള മതപ്രഭാഷകരുമായി വാട്സ്ആപ്പ് വഴി ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. വിദേശത്തുനിന്ന് ഈ പ്രവർത്തനങ്ങൾക്കായി സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ടോ എന്ന് കേന്ദ്ര ഏജൻസികൾ പരിശോധിച്ചുവരികയാണ്. പ്രതികളുടെ ശല്യം സഹിക്കവയ്യാതെ കമ്പനിയുടെ ഹെഡ് ഓഫീസറെ പരാതി അറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് എഫ്ഐആറിൽ ചൂണ്ടിക്കാട്ടുന്നു. അധികൃതരുടെ ഈ നിസംഗത പ്രതികൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകുകയും പീഡനം തുടരാൻ സാഹചര്യമൊരുക്കുകയും ചെയ്തു.
സംഭവം വിവാദമായതോടെ ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ നേരിട്ട് ഇടപെടുകയും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ആരതി സുബ്രഹ്മണ്യന്റെ നേതൃത്വത്തിൽ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. നിലവിൽ ഏഴ് പ്രതികൾ പോലീസ് കസ്റ്റഡിയിലാണ്. ഓഫീസിനുള്ളിലെ തെളിവുകൾ ശേഖരിക്കാൻ വനിതാ പോലീസുകാർ ഹൗസ് കീപ്പിംഗ് ജീവനക്കാരുടെ വേഷത്തിൽ ഓഫീസിലെത്തി 'അണ്ടർകവർ' ഓപ്പറേഷൻ നടത്തിയിരുന്നു. അറസ്റ്റിലായവരുടെ ബാങ്ക് അക്കൗണ്ടുകൾ, ലാപ്ടോപ്പുകൾ, ഫോണിലെ ചാറ്റുകൾ എന്നിവ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
Tags : Nashik TCS brutality Latest News