ചെന്നൈ: തമിഴ്നാട്ടിൽ ആര് ഭരിക്കുമെന്ന കാര്യത്തിൽ അന്തിമ തീരുമാനം വൈകുന്നു. 108 സീറ്റുകൾ നേടിയ വിജയ്യുടെ നേതൃത്വത്തിലുള്ള ടിവികെ, കോൺഗ്രസിന്റെയും ഇടതുകക്ഷികളുടെയും പിന്തുണ ഉറപ്പാക്കിയിട്ടുണ്ടെങ്കിലും ഗവർണർ ഇതുവരെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചിട്ടില്ല.
സിപിഐ, സിപിഐ(എം) എന്നീ പാർട്ടികൾ വിജയ്ക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മന്ത്രിസഭയിൽ ഭാഗമാകില്ലെന്നും പുറത്തുനിന്ന് പിന്തുണ നൽകുമെന്നുമാണ് ഇടതുകക്ഷികളുടെ നിലപാട്. അഞ്ച് സീറ്റുകളുള്ള കോൺഗ്രസ് നേരത്തെ തന്നെ ടിവികെയ്ക്ക് പിന്തുണ അറിയിച്ചിരുന്നു. ഇതോടെ ടിവികെ സഖ്യത്തിന്റെ അംഗബലം 116 ആയി ഉയർന്നു. 234 അംഗ നിയമസഭയിൽ ഭൂരിപക്ഷത്തിന് 118 സീറ്റുകളാണ് വേണ്ടത്.
സർക്കാർ രൂപീകരണത്തിൽ നിർണായക ശക്തിയായി മാറിയിരിക്കുന്നത് തിരുമാവളവന്റെ നേതൃത്വത്തിലുള്ള വിസികെയാണ്. ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന നിലപാടിലാണ് പാർട്ടി എന്നാണ് റിപ്പോർട്ടുകൾ. ശനിയാഴ്ച രാവിലെ തങ്ങളുടെ നിലപാട് വ്യക്തമാക്കുമെന്ന് വിസികെ അറിയിച്ചിട്ടുണ്ട്.
ഡിഎംകെ സഖ്യത്തിനൊപ്പം ഉറച്ചുനിൽക്കുമെന്നും ടിവികെയെ പിന്തുണയ്ക്കില്ലെന്നും മുസ്ലിം ലീഗ് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ മറ്റ് ചെറുപാർട്ടികളെയും സ്വതന്ത്രരെയും ആശ്രയിക്കേണ്ട സ്ഥിതിയിലാണ് വിജയ്.
ഭൂരിപക്ഷം തെളിയിക്കുന്ന കൃത്യമായ രേഖകൾ ഹാജരാക്കിയാൽ മാത്രമേ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കൂ എന്ന നിലപാടിലാണ് ഗവർണർ. ഇന്ന് രാവിലെ നടക്കാനിരുന്ന സത്യപ്രതിജ്ഞാ ചടങ്ങുകൾ ഇതോടെ മാറ്റിവെച്ചേക്കും.
അതിനിടെ, ടിവികെ തങ്ങളുടെ എംഎൽഎമാരെ തട്ടിയെടുക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി ടിടിവി ദിനകരന്റെ എഎംഎംകെ രംഗത്തെത്തിയിട്ടുണ്ട്. തമിഴ്നാട് രാഷ്ട്രീയത്തിൽ വരും മണിക്കൂറുകൾ നിർണായകമാണ്.
Tags : Tamil Nadu Vijay Latest News