ന്യൂഡൽഹി: റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് തുടരാൻ അമേരിക്കയോട് അനുമതി തേടിയെന്ന വാർത്തകൾക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ ആക്രമണവുമായി കോൺഗ്രസ്. മോദി സർക്കാർ ഇന്ത്യയുടെ ആത്മാഭിമാനവും അന്തസും പണയം വെക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ അമേരിക്ക നൽകിയ പ്രത്യേക അനുമതി മേയ് 16ന് അവസാനിക്കാനിരിക്കെ, ഇത് നീട്ടിക്കിട്ടാൻ ഇന്ത്യ വാഷിംഗ്ടണിനെ സമീപിച്ചെന്ന റിപ്പോർട്ടുകളാണ് വിവാദങ്ങൾക്ക് കാരണമായത്. ഇന്ത്യയുടെ ഊർജ സുരക്ഷയ്ക്ക് വേണ്ടി സ്വതന്ത്രമായ തീരുമാനങ്ങൾ എടുക്കുന്നതിന് പകരം അമേരിക്കയ്ക്ക് മുന്നിൽ സർക്കാർ മുട്ടിലിഴയുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
"അമേരിക്കയുടെ നിർദേശപ്രകാരം റഷ്യയിൽ നിന്നുള്ള കുറഞ്ഞ വിലയ്ക്കുള്ള എണ്ണ വാങ്ങുന്നത് ആദ്യം നിർത്തി. ഇപ്പോൾ എണ്ണ വാങ്ങാൻ ട്രംപ് സർക്കാരിന്റെ അനുമതിക്കായി യാചിക്കുന്നു" - കോൺഗ്രസ് പ്രസ്താവനയിൽ പറഞ്ഞു.
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ആഗോള ഊർജ വിപണിയെ ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കുറഞ്ഞ വിലയ്ക്ക് റഷ്യയിൽ നിന്ന് എണ്ണ ലഭിക്കേണ്ടത് ഇന്ത്യയ്ക്ക് അത്യാവശ്യമാണെങ്കിലും, അമേരിക്കയുടെ അനുമതിക്കായി കാത്തുനിൽക്കുന്നത് രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
Tags : Jairam ramesh Congress AICC