ന്യൂഡൽഹി: വിവാഹിതയായി എന്ന കാരണത്താൽ ആശ്രിത നിയമനത്തിൽനിന്ന് യോഗ്യതയുള്ള മകളെ ഒഴിവാക്കാനാകില്ലെന്ന് സുപ്രീംകോടതി. ആശ്രിത നിയമനത്തിനുള്ള "കുടുംബം' എന്ന നിർവചനത്തിൽ വിവാഹിതരായ പെണ്മക്കൾ ഉൾപ്പെടില്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ മുൻ വിധി റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
വിവാഹിതയായി എന്നത് യോഗ്യതയുള്ള മകൾക്ക് ആശ്രിത നിയമനം നിഷേധിക്കുന്നതിനുള്ള സാധുവായ കാരണമായി കണക്കാക്കാനാകില്ലെന്ന ബോംബെ, കർണാടക ഹൈക്കോടതികളുടെ വിധികൾ ശരിവയ്ക്കുന്നതായി ജസ്റ്റീസുമാരായ പി.എസ്. നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
വിവാഹിതരായ ആണ്മക്കൾക്കില്ലാത്ത ഇത്തരം വിവേചനങ്ങൾ പെണ്മക്കൾക്കുമേൽ മാത്രം ചുമത്താൻ സാധിക്കുമോയെന്ന ചോദ്യത്തിന് അലഹബാദ് ഹൈക്കോടതിയിലെ സിംഗിൾ ബെഞ്ച് ജഡ്ജി നൽകിയ റഫറൻസിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി വിഷയം പരിഗണിച്ചത്.
വിവാഹിതയാണെങ്കിലും സ്വന്തം കുടുംബത്തോടൊപ്പം താമസിച്ചു ഭിന്നശേഷിക്കാരിയായ സഹോദരിയെ പരിചരിക്കുകയും അമ്മയോടൊപ്പം റേഷൻ കട നടത്തുകയും ചെയ്തിരുന്ന ഒരു യുവതി സമർപ്പിച്ച ഹർജിയാണ് കേസിന് അടിസ്ഥാനം.
അമ്മയുടെ മരണശേഷം റേഷൻ കടയുടെ ലൈസൻസിനായി ഇവർ അപേക്ഷിച്ചെങ്കിലും വിവാഹിതരായ പെണ്മക്കളെ കുടുംബാംഗങ്ങളുടെ നിർവചനത്തിൽനിന്ന് ഒഴിവാക്കിക്കൊണ്ടുള്ള ഉത്തർപ്രദേശ് സർക്കാരിന്റെ 2019ലെ ഉത്തരവ് ചൂണ്ടിക്കാട്ടി അധികൃതർ അപേക്ഷ നിരസിക്കുകയായിരുന്നു. ഇതിനെതിരേയാണ് യുവതി നിയമപോരാട്ടം നടത്തി സുപ്രീംകോടതിയിൽനിന്ന് അനുകൂല വിധി നേടിയത്.
Tags : Supreme Court dependent designation married daughters