നാസിക്: ടാറ്റ കൺസൾട്ടൻസി സർവീസസിലെ സഹപ്രവർത്തകനെ മതപരമായി അധിക്ഷേപിക്കുകയും മതം മാറ്റത്തിന് പ്രേരിപ്പിക്കുകയും ചെയ്തു എന്ന പരാതിയിൽ പ്രതിയായ ഡാനിഷ് ഇജാസ് ഷെയ്ഖിന് കോടതി ഇടക്കാല ജാമ്യം നിഷേധിച്ചു. നാസിക് അഡീഷണൽ സെഷൻസ് ജഡ്ജി വി.വി. കഥാരെയുടേതാണ് ഉത്തരവ്. മറ്റൊരു സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയിൽ ഇയാൾ നിലവിൽ നാസിക് സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
പ്രതിയുടെ ഭാഗത്തുനിന്നുണ്ടായ പ്രവർത്തികൾ സമൂഹത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. മനഃപൂർവ്വം മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലുള്ള പരാമർശങ്ങൾ പ്രതി നടത്തിയിട്ടുണ്ടെന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നുണ്ട്. ഇത് ഒറ്റപ്പെട്ട സംഭവമായി കാണാനാവില്ലെന്നും ക്രമസമാധാന നിലയെ ബാധിക്കുന്നതാണെന്നും കോടതി പറഞ്ഞു. അന്വേഷണം പ്രാരംഭ ഘട്ടത്തിലായതിനാൽ പ്രതിക്ക് ജാമ്യം നൽകുന്നത് തെളിവുകൾ നശിപ്പിക്കാനും അന്വേഷണത്തെ തടസപ്പെടുത്താനും കാരണമാകുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
Tags : TCS Nashik Latest News