ചെന്നൈ: തമിഴ്നാട് തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ 'ബ്ലോക്ക്ബസ്റ്റർ' ക്ലൈമാക്സ് കൊളത്തൂർ മണ്ഡലത്തിൽ സംഭവിച്ചിരിക്കുന്നു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ അദ്ദേഹത്തിന്റെ ഉരുക്കുകോട്ടയിൽ അട്ടിമറിച്ച് തമിഴക വെട്രി കഴകം നേതാവ് വി.എസ്. ബാബു ചരിത്ര വിജയം നേടി. വെറും ഒരു തോൽവി എന്നതിലുപരി, 15 വർഷം നീണ്ട ഒരു രാഷ്ട്രീയ പകവീട്ടലിന്റെ കഥ കൂടിയാണ് ഈ ഫലം.
8,795 വോട്ടുകൾക്കാണ് വി.എസ്. ബാബു തന്റെ പഴയ 'ബോസ്' ആയിരുന്ന സ്റ്റാലിനെ പരാജയപ്പെടുത്തിയത്. 2011ൽ കൊളത്തൂർ മണ്ഡലം രൂപീകരിക്കപ്പെട്ടപ്പോൾ സ്റ്റാലിന്റെ തെരഞ്ഞെടുപ്പ് ചുമതല വിശ്വസ്തനായിരുന്നു വി.എസ്. ബാബു. അന്ന് സ്റ്റാലിൻ ജയിച്ചെങ്കിലും ഭൂരിപക്ഷം വെറും 2,734 വോട്ടുകളായി കുറഞ്ഞു. ഇതിൽ പ്രകോപിതരായ ഡിഎംകെ നേതൃത്വം ബാബുവിനെ ഉത്തരവാദിത്തങ്ങളിൽ നിന്ന് നീക്കുകയും പി.കെ. ശേഖർ ബാബുവിനെ പകരക്കാരനായി നിയമിക്കുകയും ചെയ്തു.
അന്ന് പാർട്ടിയിൽ നിന്ന് പുറന്തള്ളപ്പെട്ട ബാബു 2016-ൽ എഐഎഡിഎംകെയിൽ ചേർന്നു. എന്നാൽ കൃത്യം പത്ത് വർഷത്തിന് ശേഷം 2026 ഫെബ്രുവരിയിൽ ടിവികെയിൽ ചേർന്ന ബാബുവിന് ലഭിച്ചത് സ്റ്റാലിനെതിരെ നേരിട്ട് മത്സരിക്കാനുള്ള നിയോഗമായിരുന്നു. 2016-ൽ 37,000-വും 2021-ൽ 70,000-വും ഭൂരിപക്ഷം നേടി താൻ അജയ്യനാണെന്ന് കരുതിയ സ്റ്റാലിനെ അതേ മണ്ണിൽ തന്നെ ബാബു മലർത്തിയടിച്ചു.
Tags : Vijay DMK Tamil Nadu Latest News