വോട്ടെണ്ണലിന്റെ അവസാനം വരെ ഉദ്വേഗം നിലനിറുത്തിയവർ, അവസാന ലാപ്പിൽ ചെറിയ വോട്ടിനു പരാജയപ്പെട്ടവർ, നേരിയ ഭൂരിപക്ഷത്തിന് വിജയിച്ചവർ.... 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭാഗ്യദേവതയുടെ കടാക്ഷം കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ട ഏതാനും പേരുണ്ട്.
യുഡിഎഫിലും എൽഡിഎഫിലും ഇങ്ങനെ നിർഭാഗ്യവാന്മാരുണ്ടെങ്കിലും കൂടുതലും യുഡിഎഫ് സ്ഥാനാർഥികളാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ചെറിയ വോട്ടിന് പരാജയപ്പെട്ടത്. ഇവരുടെ മണ്ഡലങ്ങൾ ഇത്തവണ ഇരു മുന്നണികൾക്കും ഏറെ നിർണായകമാണ്.
ആയിരത്തിൽ താഴെ വോട്ടിന് ഭാഗ്യം നഷ്ടപ്പെട്ടവർ
കുറ്റ്യാടി, തൃശൂർ, താനൂർ എന്നീ മണ്ഡലങ്ങളിൽ ആയിരത്തിൽ താഴെ വോട്ടിനാണ് യുഡിഎഫ് സ്ഥാനാർഥികൾ തോൽവി ഏറ്റുവാങ്ങിയത്. കുറ്റ്യാടി മണ്ഡലത്തിൽ യുഡിഎഫിന്റെ പാറയ്ക്കൽ അബ്ദുള്ള പരാജയപ്പെട്ടത് 333 വോട്ടിനാണ്. എൽഡിഎഫിന്റെ പി.കെ. കുഞ്ഞഹമ്മദ് മാസ്റ്റർ ആണ് ഇവിടെ വിജയിച്ചത്. ഇത്തവണയും ഇരുവരും തന്നെ ഏറ്റമുട്ടുന്നു. കഴിഞ്ഞ തവണത്തെ 333 വോട്ട് മറികടക്കാൻ അബ്ദുളയ്ക്ക് കഴിയും എന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ്. എന്നാൽ ഭൂരിപക്ഷം വർധിപ്പിക്കുകയാണ് എൽഡിഎഫിന്റെ ലക്ഷ്യം.
തൃശൂരിൽ പദ്മജാവേണുഗോപാൽ തോറ്റത് വെറും 945 വോട്ടിന്റെ കുറവിലാണ്. സിപിഐയുടെ പി.ബാലചന്ദ്രനായിരുന്നു എതിരാളി. ഇത്തവണ പക്ഷേ ചിത്രം അപ്പാടെ മാറി. പദ്മജ തൃശൂരിൽ ബിജെപി സ്ഥാനാർഥിയാകുന്പോൾ കോൺഗ്രസ് രാജൻപല്ലനെയാണ് രംഗത്തിറക്കിയിരിക്കുന്നത്. എൽഡിഎഫിലും സ്ഥാനാർഥി മാറി. എഴുത്തുകാരൻ ആലങ്കോട് ലീലാകൃഷ്ണനാണ് ഇവിടെ ഇടതുമുന്നണിയുടെ സ്ഥാനാർഥി. താനൂരിൽ മുസ് ലിം ലീഗിന്റെ പി.കെ. ഫിറോസ് എൽഡിഎഫിന്റെ വി. അബ്ദുൽറഹ്മാനോട് പരാജയപ്പെട്ടത് 985 വോട്ടിന്.
ഇത്തവണ അവിടെ പുതിയ സ്ഥാനാർഥികളാണ് ഇരുമുന്നണിയിലും. ഇടതുപക്ഷ സ്വതന്ത്രനായി ടി.മുഹമ്മദ് സമീറും ലീഗിന്റെ സ്ഥാനാർഥിയായി പി.കെ. നവാസുമാണ് എത്തുന്നത്. മഞ്ചേശ്വരത്ത് ബിജെപിയുടെ കെ. സുരേന്ദ്രൻ തോറ്റത് 745 വോട്ടിനാണ്. ഇവിടെ യുഡിഎഫിന്റെ എ.കെ.എം. അഷറഫ് ആണ് വിജയിച്ചത്. പെരിന്തൽ മണ്ണയിൽ എൽഡിഎഫിന്റെ കെ.പി.എം മുസ്തഫ തോറ്റത് 38 വോട്ടിനാണ്. ഇവിടെ യുഡിഎഫിന്റെ നജീബ് കാന്തപുരമാണ് വിജയിച്ചത്.
തൃപ്പൂണിത്തുറയിൽ സിപിഎമ്മിന്റെ എം. സ്വരാജ് 992 വോട്ടിനാണ് കോൺഗ്രസിന്റെ കെ.ബാബുവിനോട് പരാജയപ്പെട്ടത്. ഇത്തവണ ഇരുവരും മൽസരചിത്രത്തിലില്ല എന്ന പ്രത്യേകതയുമുണ്ട്. പീരുമേട്ടിൽ സിറിയക് തോമസ് ( കോൺഗ്രസ്) പരായജയപ്പെട്ടത് 1835 വോട്ടിനാണ്. സിപിഐയുടെ അന്തരിച്ച വാഴൂർസോമനാണ് ഇവിടെ വിജയം നേടിയത്.
രണ്ടായിരത്തിനും മൂവായിരത്തിനുമിടയിൽ
ചവറ, റാന്നി, കണ്ണൂർ, പീരുമേട്, കൊല്ലം, തവനൂർ, കുന്നത്തുനാട്,, കുന്നത്തൂർ, അടൂർ, ചാലക്കുടി, പെരുന്പാവൂർ എന്നീ മണ്ഡലങ്ങളിൽ രണ്ടായിരത്തിനും മൂവായിരത്തിനുമിടയ്ക്ക് വോട്ടിനാണ് സ്ഥാനാർഥികൾ പരാജയപ്പെട്ടത്. ചാലക്കുടിയിൽ 1057 വോട്ടിനാണ് എൽഡിഎഫിലെ ഡെന്നീസ്.കെ. ആന്റണി കോൺഗ്രസിലെ സനീഷ്കുമാർ ജോസഫിനോട് പരായപ്പെട്ടത്.
ഇത്തവണ സനീഷ്കുമാർ തന്നെ യുഡിഎഫിന്റെ സ്ഥാനാർഥിയാകുന്പോൾ കേരള കോൺഗ്രസ് -എമ്മിന്റെ ബിജു ചിറയത്ത് എതിരാളിയാകുന്നു.. റാന്നിയിൽ യുഡിഎഫിന്റെ റിങ്കുചെറിയാൻ 1285 വോട്ടിനാണ് കേരളകോൺഗ്രസ് എമ്മിലെ പ്രമോദ് നാരായണനോട് തോറ്റത്. ചവറയിൽ ഷിബുബേബിജോൺ (ആർഎസ്പി) പരാജയപ്പെട്ടത് 1096 വോട്ടിന്.
എൽഡിഎഫിലെ വിജയൻപിള്ളയാണ് ഇവിടെ വിജയിച്ചത്.കണ്ണൂരിൽ സതീശൻ പാച്ചേനി (കോൺഗ്രസ്) മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയോട് പരാജയപ്പെട്ടത് 1745 വോട്ടിന്റെ വ്യത്യാസത്തിൽ.
കൊല്ലത്ത് സിപിഎമ്മിന്റെ മുകേഷിനോട് കോൺഗ്രസിന്റെ ബിന്ദുകൃഷ്ണയുടെ തോൽവി 2072 വോട്ടിനായിരുന്നു. ഇത്തവണ ബിന്ദുകൃഷ്ണ വീണ്ടും സ്ഥാനാർഥിയാകുന്പോൾ മുകേഷ് ചിത്രത്തിലില്ല. തവനൂരിൽ കോൺഗ്രസിന്റെ ഫിറോസ് കുന്നംപറന്പിൽ തോറ്റത് 2564 വോട്ടിനാണ്. കെ.ടി. ജലീലാണ് ഇവിടെ വിജയിച്ചത്. ഇത്തവണ ജലീൽ തന്നെ ഇടതുപക്ഷ സ്ഥാനാർഥിയാകുന്പോൾ മണ്ഡലം പിടിച്ചെടുക്കാനായി വി.എസ്. ജോയിയെയാണ് കോൺഗ്രസ് രംഗത്തിറക്കുന്നത്.
കുന്നത്തുനാട്ടിൽ സിപിഎമ്മിന്റെ പി.വി. ശ്രീനിജൻ ജയിച്ചത് 2715 വോട്ടിനാണ്. സുജിത്ത്. പി. സുരേഷായിരുന്നു ഇവിടെ യുഡിഎഫ് സ്ഥാനാർഥി. ഇത്തവണ ശ്രീനിജനെ നേരിടുന്നത് മുന്പ് മണ്ഡലത്തെ പ്രതിനിധീകരിച്ച വി.പി. സജീന്ദ്രനാണ്.കുന്നത്തൂരിൽ ഉല്ലാസ് കോവൂർ, കോവൂർ കുഞ്ഞുമോനോട് പരായപ്പെട്ടത് 2790 വോട്ടിന്. ഇത്തവണയും ഇരുവരും തന്നെ ഏറ്റമുട്ടുന്നു. അടൂരിൽ കോൺഗ്രസിന്റെ പരേതനായ എം.ജി.
കണ്ണൻ 2919 വോട്ടിനാണ് സിപിഐയുടെ ചിറ്റയംഗോപകുമാറിനോട് പരായപ്പെട്ടത്. ഇത്തവണ പുതുമുഖങ്ങളാണ് ഇവിടെ ഏറ്റമുട്ടുന്നത്. സിപിഐ പ്രിജികണ്ണനെ രംഗത്തിറക്കുന്പോൾ സി.വി. ശാന്തകുമാറാണ് കോൺഗ്രസ് സ്ഥാനാർഥി. പെരുന്പാവൂരിൽ എൽഡിഎഫിന്റെ ബാബുജോസഫ് തോറ്റത് 2899 വോട്ടിന്. കോൺഗ്രസിന്റെ എൽദോസ് കുന്നപ്പള്ളിയാണ് ഇവിടെ വിജയിച്ചത്. ഇത്തവണ ഈ രണ്ടു സ്ഥാനാർഥികളും രംഗത്തില്ല. കോൺഗ്രസിന്റെ മനോജ് മുത്തേടനും കേരളകോൺഗ്രസ് -എമ്മിന്റെ ബേസിൽ പോളും ഇവിടെ ഏറ്റമുട്ടുന്നു.
ചെറിയ ഭൂരിപക്ഷത്തിനു പരാജയപ്പെടുകയോ വിജയിക്കുകയോ ചെയ്ത ഈ മണ്ഡലങ്ങൾ ഇരുകക്ഷികൾക്കും ഏറെ നിർണായകമാണ്. മൂവായിരത്തിൽ താഴെ വോട്ടിന് പരാജയപ്പെട്ട മണ്ഡലങ്ങൾ ഇക്കുറി തിരിച്ചുപിടിക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ്.
അവിടങ്ങളിലെ സ്ഥാനാർഥിനിർണയത്തിലും ഏറെ ശ്രദ്ധപുലർത്തിയിരുന്നു. ഇടതുപക്ഷമാകട്ടെ സിറ്റിംഗ് സീറ്റുകൾ ഒന്നുപോലും കൈവിട്ടുപോകാതിരിക്കാനുള്ള ശ്രമത്തിലും. അതുകൊണ്ടുതന്നെ ഈ മണ്ഡലങ്ങളിലെ പോരാട്ടത്തിന് കടുപ്പമേറും.
Tags : Kerala Assembly Election Niyama Sabha Election Voters list UDF LDF NDA