കോൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി അധികാരത്തിലെത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വൻ ഭൂരിപക്ഷത്തിലായിരിക്കും ബിജെപി ഭരണം നേടുക എന്നും അമിത് ഷാ അവകാശപ്പെട്ടു.
പശ്ചിമ ബംഗാളിൽ കഴിഞ്ഞ 15 വർഷമായി ജനങ്ങളെ കൊള്ളയടിച്ചവർ ബിജെപി അധികാരത്തിൽ വന്നാൽ ശിക്ഷിക്കപ്പെടുമെന്നും അമിത് ഷാ പറഞ്ഞു. കഴിഞ്ഞ 15 വർഷത്തിനിടയിൽ ജനങ്ങളെ കൊള്ളയടിച്ചവരെ ഒന്നൊന്നായി കണ്ടെത്തി തെരഞ്ഞെടുപ്പിനുശേഷം തൂക്കിലേറ്റുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. പശ്ചിമ ബംഗാളിന്റെ അടുത്ത മുഖ്യമന്ത്രിയായി അഭിഷേക് ബാനർജിയെ പ്രഖ്യാപിക്കണമെന്ന മമത ബാനർജിയുടെ സ്വപ്നം ഒരിക്കലും പൂർത്തീകരിക്കപ്പെടില്ലെന്നും അമിത് ഷാ പറഞ്ഞു.
മമത സർക്കാരിനെ പുറത്താക്കുക എന്നാൽ നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കുക. നുഴഞ്ഞുകയറ്റക്കാർ നമ്മുടെ യുവാക്കളുടെ തൊഴിൽ തട്ടി എടുക്കുന്നു. പാവപ്പെട്ടവരുടെ അരി തട്ടി എടുക്കുന്നു. മെയ് അഞ്ചിന് നുഴഞ്ഞുകയറ്റക്കാർ ബംഗാൾ വിടേണ്ടി വരും. മമതയുടെ ഗുണ്ടകൾക്ക് ഇത്തവണ ജനങ്ങളെ തടയാൻ കഴിയില്ല.
"മമത സർക്കാരിന് കീഴിൽ ഹിന്ദുക്കൾ ആക്രമിക്കപ്പെടുന്നു. മമത അടങ്ങുന്ന പ്രതിപക്ഷം രാം ലല്ലയെ ടെന്റിൽ വച്ചു. ബിജെപി സർക്കാർ രാമ ക്ഷേത്രം നിർമ്മിച്ചു. ഹുമയൂൺ കബീർ മമതയുടെ അനുയായി. ബംഗാളിൽ ബാബ്റി മസ്ജിദ് പണിയാൻ ശ്രമിച്ചു. അത് അനുവദിക്കില്ല.'-അമിത് ഷാ വ്യക്തമാക്കി.
ഇത്രയും കാലം മുഖ്യമന്ത്രി അനധികൃത നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിച്ചു. അതിനാൽ അധികാരത്തിൽ വന്നതിനുശേഷം, ഞങ്ങളുടെ പ്രധാന ദൗത്യം അനധികൃത നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിഞ്ഞ് രാജ്യത്ത് നിന്ന് നാടുകടത്തുക എന്നതാണ്. രാജ്യത്തെ അനധികൃത നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് മോചിപ്പിക്കുക എന്നതാണ് ബിജെപിയുടെ ദൗത്യമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
Tags : assembly election union home minister amit shah bjp west bengal