ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ സിനിമാ സ്റ്റൈൽ പ്രസംഗവുമായി വിജയ്. താൻ വിശപ്പിന്‍റെ വില അറിയുന്നവനാണെന്ന് പറഞ്ഞാണ് പ്രസംഗം ആരംഭിച്ചത്.
സിനിമയിലെ സഹ സംവിധായകന്‍റെ മകനാണ് താൻ. വിശപ്പിന്‍റെ വിലയെന്തെന്ന് നന്നായി അറിഞ്ഞയാളാണ്. നിങ്ങളിൽ ഒരുവനാണ്. നിങ്ങളുടെ മകനായും സഹോദരനായും സുഹൃത്തായുമെല്ലാം താൻ ഉണ്ടാകുമെന്നും വിജയ് പറഞ്ഞു..
'നിങ്ങൾക്കായി വന്ന് നിങ്ങളുടെ വിജയ് ആയി മാറി. അത്രയും സ്നേഹവും വിശ്വാസവും നിങ്ങൾ തന്നു. ഈ യാത്രയിൽ ഒരുപാട് വേദനകൾ ഉണ്ടായി. എനിക്കൊപ്പം നിന്ന നിങ്ങൾക്കും വേദനകൾ അനുഭവിക്കേണ്ടി വന്നു.'- വിജയ് പ്രസംഗത്തിൽ പറഞ്ഞു.
ജനങ്ങളുടെ ചില്ലിക്കാശ് പോലും കൈകൊണ്ട് തൊടില്ലെന്ന് ഉറപ്പ് നൽകിയ വിജയ് മുൻ ഡിഎംകെ സർക്കാരിനെയും കടന്നാക്രമിച്ചു. സർക്കാരിന്‍റെ നിലവിലെ സ്ഥിതി വഷളാണെന്നും ഖജനാവ് കാലിയാക്കിക്കൊണ്ടാണ് മുൻ സർക്കാർ പോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മതേതരമായ സർക്കാരാണ് അധികാരത്തിലേൽക്കുന്നതെന്നും പുതിയ ഭരണവും പുതിയ യുഗവുമാണ് പിറക്കുന്നതെന്നും വിജയ് ആവർത്തിച്ചു.
ഓരോ മാസവും 200 യൂണിറ്റ് സൗജന്യ വൈദ്യുതി, സംസ്ഥാനത്ത് സ്ത്രീ സുരക്ഷയ്ക്കും ലഹരി ഉന്മൂലനം ചെയ്യുന്നതിനും പ്രത്യേക സ്ക്വാഡ് രൂപീകരണം എന്നിവ അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കിക്കൊണ്ടാണ് വിജയ് അധികാരമേറ്റത്.
സത്യപ്രതിജ്ഞയ്ക്ക് ശേഷമുള്ള പ്രസംഗത്തിൽ രാഹുൽ ഗാന്ധിക്കും കെ.സി. വേണുഗോപാലിനും എം.എ. ബേബിക്കും വിജയ് നന്ദി പറഞ്ഞു. ജനങ്ങൾക്കും തനിക്ക് വേണ്ടി വോട്ടഭ്യർഥിച്ച കുട്ടികൾക്കും വിജയ് നന്ദി പറഞ്ഞു.