ന്യൂഡൽഹി: ജസ്റ്റീസ് യശ്വന്ത് വർമയ്ക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ ലോക്സഭാ സ്പീക്കർ നിയോഗിച്ച മൂന്നംഗ സമിതിയുടെ രൂപീകരണത്തിൽ ചില ബലഹീനതകളുണ്ടെന്നും നിലവിലെ നടപടിക്രമങ്ങൾ അവസാനിപ്പിക്കാൻമാത്രം ഗുരുതരമാണോ അതെന്നും സുപ്രീംകോടതി.
ഔദ്യോഗിക വസതിയിൽനിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ കേസിൽ അലഹബാദ് ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയ്ക്കെതിരായ അന്വേഷണത്തിന് 1968ലെ ജഡ്ജസ് (എൻക്വയറി) നിയമപ്രകാരം രൂപീകരിച്ച മൂന്നംഗ സമിതിയുടെ സാധുത ചോദ്യംചെയ്ത് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം.
ഇംപീച്ച്മെന്റ് പ്രമേയത്തിനുള്ള നോട്ടീസ് രാജ്യസഭയിലും ലോക്സഭയിലും നൽകിയെങ്കിലും രാജ്യസഭാ ചെയർമാൻ പ്രമേയം അംഗീകരിക്കുകയോ തള്ളുകയോ ചെയ്യുന്നത് കാത്തുനിൽക്കാതെ ലോക്സഭാ സ്പീക്കർ ഓം ബിർള ഏകപക്ഷീയമായി കമ്മിറ്റി രൂപീകരിച്ചുവെന്നാണ് ജസ്റ്റീസ് വർമയുടെ ആരോപണം.
രാജ്യസഭ ഇംപീച്ച്മെന്റ് പ്രമേയം അംഗീകരിച്ചിട്ടില്ലെന്നും അതിനാൽ നിയമത്തിലെ ഈ വ്യവസ്ഥ ബാധകമല്ലെന്നും ലോക്സഭാ സെക്രട്ടറി ജനറൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. എന്നാൽ, ഓഗസ്റ്റ് 11ന് രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ പ്രമേയം നിരസിച്ചതായും ജസ്റ്റീസിനുവേണ്ടി ഹാജരായ മുകുൾ റോഹ്തഗി കോടതിയിൽ ചൂണ്ടിക്കാട്ടി.
രാജ്യസഭയിൽ പ്രമേയം പരാജയപ്പെട്ടു എന്നതുകൊണ്ട് ലോക്സഭയ്ക്ക് അന്വേഷണ സമിതിയെ നിയോഗിച്ചുകൂടേ എന്നു കോടതി ചോദിച്ചു. കേസിൽ ഇന്നും വാദം തുടരും. അന്വേഷണ സമിതി രൂപീകരിക്കുന്നതിനുമുന്പ് രാജ്യസഭാ ചെയർമാനും ലോക്സഭാ സ്പീക്കറും തമ്മിൽ കൂടിയാലോചന നടത്താതിരുന്നതിന്റെ പേരിൽ ജസ്റ്റീസ് വർമയുടെ അവകാശങ്ങൾ ലംഘിക്കപ്പെട്ടോ എന്ന വിഷയവും കോടതി പരിശോധിക്കും.
Tags : Yashwant Verma Justice Yashwant Verma Supreme Court Impeachment