ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ബെർലിൻ: ജർമൻ തലസ്ഥാന നഗരത്തിലെ ബെർലിൻ - ബ്രാൻഡൻബർഗ് (BER) അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരന്റെ അതിക്രൂരമായ ആക്രമണത്തിനിരയായി വിമാനത്താവള ജീവനക്കാരൻ ചോരയിൽ കുളിച്ചു.
അതീവ സുരക്ഷാ മേഖലയായ എയർപോർട്ട് ടെർമിനലിൽ ജീവനക്കാരനെ അക്രമി തുരുതുരെ മർദ്ദിച്ചിട്ടും മൂന്ന് മിനിറ്റിലധികം സമയം എയർപോർട്ട് സെക്യൂരിറ്റിയോ ഫെഡറൽ പൊലിസോ (Bundespolizei) തിരിഞ്ഞുനോക്കിയില്ലെന്നത് ഞെട്ടിക്കുന്ന സുരക്ഷാവീഴ്ചയായി മാറിയിരിക്കുകയാണ്.
വിമാനത്താവളത്തിലെ നിരീക്ഷണ കാമറകളിൽ പതിഞ്ഞ ആക്രമണത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ ജർമനിയിലെ വ്യോമയാന മേഖലയിലാകെ കടുത്ത പ്രതിഷേധം ഉയർന്നു കഴിഞ്ഞു.
മദ്യലഹരിയിലായിരുന്ന യാത്രക്കാരനാണ് സർവീസ് ജീവനക്കാരന് നേരെ കൊടും ക്രൂരത അഴിച്ചുവിട്ടത്. വാക്കുതർക്കത്തിന് പിന്നാലെ തുടങ്ങിയ മർദ്ദനം ജീവനക്കാരൻ ചോരയൊലിപ്പിച്ച് നിലത്തുവീണിട്ടും തുടർന്നു.
നിലത്തുകിടന്ന ജീവനക്കാരനെ യാതൊരു ദയയുമില്ലാതെ പ്രതി തുടർച്ചയായി മുഖത്തും ശരീരത്തിലും ഇടിക്കുകയും ചവിട്ടുകയും ചെയ്യുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
രക്ഷിക്കാൻ ശ്രമിച്ചത് സഹയാത്രക്കാർ; സെക്യൂരിറ്റി എത്തിയത് വളരെ വൈകി
ആക്രമണം കണ്ട് ഭയന്നുവിറച്ച മറ്റ് യാത്രക്കാർ ഓടിയെത്തി അക്രമിയെ തടയാൻ ശ്രമിച്ചെങ്കിലും അക്രമാസക്തനായ ഇയാളെ നിയന്ത്രിക്കാൻ അവർക്കായില്ല. എന്നാൽ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഓരോ കോണിലും കാവലുണ്ടാകേണ്ട സെക്യൂരിറ്റി വിഭാഗമോ പൊലിസോ ഈ സമയമത്രയും സംഭവസ്ഥലത്തേക്ക് തിരിഞ്ഞുനോക്കിയില്ല.
രക്തത്തിൽ കുളിച്ച ജീവനക്കാരൻ മൂന്ന് മിനിറ്റിലധികം സമയം നരകയാതന അനുഭവിച്ചിട്ടും സുരക്ഷാ ഉദ്യോഗസ്ഥർ എത്താതിരുന്നത് വലിയ ചോദ്യചിഹ്നമാണ് ഉയർത്തുന്നത്. ക്രൂരമർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ സർവീസ് ജീവനക്കാരനെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.
ജർമനിയിലെ ഏറ്റവും തിരക്കേറിയ തലസ്ഥാന വിമാനത്താവളത്തിൽ പോലും സ്വന്തം ജീവനക്കാർക്ക് സുരക്ഷ ഉറപ്പാക്കാൻ മാനേജ്മെന്റിന് സാധിക്കുന്നില്ലെന്ന് ജീവനക്കാരുടെ സംഘടനകൾ രൂക്ഷമായി വിമർശിച്ചു.
ലക്ഷക്കണക്കിന് യാത്രക്കാരും ജീവനക്കാരും ആശ്രയിക്കുന്ന ഒരു അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉള്ളിൽ ഇത്രയും വലിയ സുരക്ഷാ അനാസ്ഥ എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags : BerlinAirport SecurityBreach AirportAssault AviationSafety