ഫ്ലോറിഡ: ഓഗസ്റ്റ് ഏഴിന് പെനിസിൽവാനിലെ കലഹാരി റിസോർട്ടിൽ ഫൊക്കാന കൺവൻഷനിൽ നടത്തുന്ന തെരഞ്ഞെടുപ്പിനുള്ള നോട്ടിഫിക്കേഷൻ അംഗ സംഘടനകൾക്ക് അയച്ചു കൊടുത്തതായി തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ജോർജി വർഗീസ്, അംഗങ്ങളായ ബിജു ജോൺ, ജോൺ പി. ജോൺ എന്നിവർ അറിയിച്ചു.
അംഗ സംഘടനകൾ അംഗത്വം പുതുക്കുന്നതിനുള്ള അപേക്ഷകളും ഡെലിഗേറ്റ് ലിസ്റ്റും ജൂൺ ആറിന് മുമ്പായി കിട്ടിയിരിക്കണം. പൂരിപ്പിച്ച അപേക്ഷകൾ The Chairman, FOKANA Election Committee, 304 Indian Trace, PMB # 425, Weston, Fl 33326-2996 എന്ന വിലാസത്തിൽ അയക്കേണ്ടുന്നതാണ്.
ഫൊക്കാന വെബ്സൈറ്റിൽ (www.fokanaonline.org)) തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ ഡോകുമെന്റുകളും ലഭ്യമാണ്. കാനഡയിൽ നിന്നുമുള്ള ജോജി തോമസ് ചെയർമായ ട്രസ്റ്റി ബോർഡ് ആണ് തെരഞ്ഞെടുപ്പിന് ചുക്കാൻ പിടിക്കുന്നത്.
അമേരിക്കൻ വോട്ടിംഗിനു സമാനമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ സഹായത്തോടെയാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. അമേരിക്കയിലെ പ്രസിദ്ധമായ ഒരു വോട്ടിംഗ് കമ്പനിക്കാണ് ഇതിന്റെ മുഴുവൻ ചുമതലയും.
സ്ഥാനാർഥികൾക്ക് നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തിയതി ജൂൺ 21 ആണ്. ഫൊക്കാന തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിദ്ധീകരിച്ച ഔദ്യോഗിക നാമനിർദേശ പത്രികയിൽ ആയിരിക്കണം പത്രിക സമർപ്പിക്കേണ്ടത്.
ജൂൺ 21ന് പോസ്റ്റ് ചെയ്തതായി പോസ്റ്റൽ സീലിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അവ സ്വീകരിക്കുന്നതായിരിക്കും. ഏതെങ്കിലും സാഹചര്യത്തിൽ പത്രികകൾ നഷ്ടപ്പെടുകയോ വൈകിപോവുകയോ ചെയ്താൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ഉത്തരവാദികളയിരിക്കില്ല.
ഈ പ്രതിസന്ധി ഒഴിവാക്കാൻ പത്രികയുടെ ഒരു കോപ്പി ഇമെയിൽ വഴി തെരെഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാന് സമർപ്പിക്കേണ്ടതാണെന്ന് തെഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ജോർജി വർഗീസ് അറിയിച്ചു. ഇമെയിൽ വിലാസം: [email protected]
2024 വരെ അംഗത്വം പുതുക്കിട്ടുള്ളതും പുതുതായി അംഗീകരിച്ചിട്ടുള്ളതുമായ എല്ലാ അംഗ സംഘടനകള്കും തെരഞ്ഞെടുപ്പ് വിജ്ഞാപനവും അംഗത്വ അപേക്ഷകളും നോമിനഷന് ഫോറങ്ങളും അയച്ചു കൊടുത്തിട്ടുണ്ട്.
ഏതെങ്കിലും അസോസിയേഷന് ഇമെയിൽ ലഭിക്കാതെ വന്നിട്ട് ഉണ്ട് എങ്കിൽ ഫൊക്കാന വെബ്സൈറ്റിൽ നിന്നും എല്ലാ ഡോക്യൂമെൻറ്സും ലഭ്യമാണ്. നോമിനേഷൻ പിൻവലിക്കാനുള്ള അവസാന തീയതി ജൂൺ 27നാണ്.
ഒരാൾക്ക് ഒരു സ്ഥാനത്തേക്ക് മാത്രമേ നാമനിർദേശ പത്രിക സമർപ്പിക്കാൻ പാടുള്ളുവെന്ന് വ്യക്തമാക്കിയ സമിതി അംഗങ്ങൾ ഫൊക്കാനയുടെ അംഗസംഘടനകളുടെ ഭാഗമായവർ (അംഗങ്ങൾ) മാത്രമേ നാമനിർദേശ പത്രിക നൽകാനുള്ള അർഹതയുള്ളൂവെന്നും വ്യക്തമാക്കി.
നാമനിർദേശ പത്രികയ്ക്കൊപ്പം അതിന്റെ ഫീസ് കുടി അയക്കേണ്ടുന്നതാണ്. അതാതു സംഘടനകളുടെ പ്രസിഡന്റ്, സെക്രെട്ടറി, ട്രഷറർ എന്നിവർ ചേർന്നായിരിക്കണം ഓരോ സ്ഥാനാർഥികളെയും നാമനിർദേശം ചെയ്യേണ്ടത്. ഇവരിൽ മൂന്നിൽ രണ്ടുപേരുടെയെങ്കിലും ഒപ്പ് നാമനിർദേശപത്രികയിലുണ്ടായിരിക്കണം.
റീജിയണൽ വൈസ് പ്രസിഡന്റ് (ആർവിപി) സ്ഥാനാർഥികൾ അതാതു റീജിയണുകളിൽ നിന്നുള്ള ഏതെങ്കിലും അംഗസംഘസംഘനകളിൽ അംഗത്വമുള്ളവരായിരിക്കണം. റീജിയണൽ വൈസ് പ്രസിഡന്റുമാരെ തെരഞ്ഞെടുക്കുന്നത് അതാത് റീജിയണുകളിലെ ഡെലിഗേറ്റുമാരുടെയും അംഗസംഘടനകളുടെ നിലവിലുള്ള പ്രസിഡന്റുമാരുടെയും മുൻ പ്രസിഡന്റുമാരുടെയും മാത്രം വോട്ടുകളെ ആശ്രയിച്ചായിരിക്കും.
അംഗത്വ ഫീസ് അടച്ച് അംഗത്വം പുതുക്കിയ അംഗസംഘടകളുടെ പ്രതിനിധികൾക്ക് മാത്രമേ ജനറൽ ബോഡിയിലും തെരഞ്ഞെടുപ്പ് പ്രക്രീയയുടെ ഭാഗമായി വോട്ടെടുപ്പിലും പങ്കെടുക്കാൻ അനുവദിക്കുകയുള്ളൂ.
അർഹതയുള്ള എല്ലാ പ്രതിനിധികളും ജനറൽ കൗൺസിൽ യോഗത്തിലും വോട്ടവകാശം രേഖപ്പെടുത്താനും നേരിട്ട് ഹാജരാകേണ്ടതാണ്. ഡെലിഗേറ്റുമാർ ജനറൽ ബോഡിയിൽ പങ്കെടുക്കാനും വോട്ടു ചെയ്യാനും എത്തുമ്പോൾ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ രേഖകൾ വിശദമായ പരിശോധനയ്ക്കു വിധേയമാക്കേണ്ടതാണ്.
ഒരു അംഗ സംഘടനയിൽ നിന്ന് രണ്ടിൽ കൂടുതൽ സ്ഥാനാർത്ഥികളെ നാഷണൽ കമ്മിറ്റിയിലേക്കോ ട്രസ്റ്റി ബോർഡിലേക്കോ നാമനിർദ്ദേശം ചെയ്യാൻ പാടില്ല. ഫൊക്കാന നാഷണൽ കമ്മിറ്റിയിലോ ട്രസ്റ്റി ബോർഡിലോ കുറഞ്ഞത് ഒരു തവണയെങ്കിലും പ്രവർത്തന പരിചയമില്ലാത്തവർക്ക് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ബോർഡ് ഓഫ് ട്രസ്റ്റി സ്ഥാനങ്ങളിലേക്ക് മത്സരിക്കാൻ യോഗ്യത ഉണ്ടായിരിക്കുകയില്ല.
മറ്റേതങ്കിലും സമാന്തര സംഘടനകളുടെ ഔദ്യോഗിക ഭാരവാഹികൾ ആയിട്ടുള്ളവർക്ക് ഫൊക്കാനയുടെ ഒരു സ്ഥാനത്തേക്കും മത്സരിക്കാൻ യോഗ്യത ഉണ്ടാകില്ല. അംഗത്വം പുതുക്കാത്ത അംഗസംഘടനകളിൽ നിന്ന് ലഭിക്കുന്ന നാമനിർദേശ പത്രികകൾക്ക് അയോഗ്യത കൽപ്പിക്കുന്നതായിരിക്കും.