ബെർലിൻ: ഹൈഡൽബർഗിലെ നെക്കാർ നദിയിൽ നീന്താനിറങ്ങിയ 27 വയസുകാരനായ മലയാളി വിദ്യാർഥി മുങ്ങിമരിച്ചു. കഴിഞ്ഞ ശനിയാഴ്ച രാത്രി എട്ടിന് ഹൈഡൽബർഗ് - വീബ്ലിംഗനിലെ ഫെസ്റ്റ്പ്ലാസിന് താഴെയുള്ള നദീതീരത്തായിരുന്നു ഈ ദാരുണ സംഭവം നടന്നത്.
ലഭ്യമായ വിവരങ്ങൾ പ്രകാരം, വാരാന്ത്യത്തിലെ ചൂടിൽ നിന്നും ആശ്വാസം തേടി രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് 27 വയസുകാരനായ യുവാവ് നെക്കാർ നദീതീരത്ത് എത്തിയത്. തുടർന്ന് ഇവർ നദിയിൽ നീന്താനിറങ്ങുകയായിരുന്നു.
എന്നാൽ പെട്ടെന്ന് തന്നെ യുവാവ് സുഹൃത്തുക്കളുടെ കൺമുന്നിൽ നിന്നും അപ്രത്യക്ഷനായി. പരിഭ്രാന്തരായ സുഹൃത്തുക്കൾ ഉടൻ തന്നെ എമർജൻസി കൺട്രോൾ റൂമിൽ വിവരമറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ് പോലീസും ജർമൻ ലൈഫ് സേവിംഗ് സൊസൈറ്റിയുടെ രക്ഷാപ്രവർത്തകരും ഡൈവർമാരും അടങ്ങുന്ന വൻ സംഘം സ്ഥലത്തെത്തി വലിയ രീതിയിലുള്ള തെരച്ചിൽ ആരംഭിച്ചു.
തുടർന്ന് നടത്തിയ തെരച്ചിലിൽ യുവാവിനെ വെള്ളത്തിനടിയിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ കരയ്ക്കെത്തിച്ച് കൃത്രിമ ശ്വാസം നൽകാനും ജീവൻ രക്ഷിക്കാനുമുള്ള അടിയന്തര ശ്രമങ്ങൾ നടത്തിയെങ്കിലും രക്ഷിക്കാനായില്ല.
ഹൈഡൽബർഗ് യൂണിവേഴ്സിറ്റിയിൽ മാസ്റ്റർ ബിരുദം കഴിഞ്ഞ വിദ്യാർഥിയാണ്. ഹൈഡൽബർഗ് ക്രിമിനൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.
ഒരു വാരാന്ത്യത്തിൽ മാത്രം 26 പേർ മുങ്ങിമരിച്ചു ; ജാഗ്രതാ നിർദേശവുമായി ഡിഎൽആർജി
ജർമനിയിൽ കടുത്ത വേനൽച്ചൂട് തുടരുന്നതിനിടയിൽ രാജ്യത്തെ നടുക്കി വൻ ദുരന്തം. കഴിഞ്ഞ വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി രാജ്യത്തെ വിവിധ തടാകങ്ങളിലും നദികളിലുമായി ഒഴുക്കിൽപ്പെട്ടും നീന്താനിറങ്ങിയും 26 പേർ മരണമടഞ്ഞതായി ജർമൻ ലൈഫ് സേവിംഗ് സൊസൈറ്റി അറിയിച്ചു.
ജർമനിയിലെ മലയാളി വിദ്യാർഥികളും പ്രവാസികളും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
യൂറോപ്പിലെയും പ്രത്യേകിച്ച് ജർമനിയിലെയും ജലാശയങ്ങൾ കാണുന്നതുപോലെയല്ല, അവ അതീവ അപകടകരമായ നിരവധി ഘടകങ്ങൾ ഒളിപ്പിച്ചിട്ടുണ്ടെന്ന് മനസിലാക്കണം. ജർമനിയിലെ മലയാളി വിദ്യാർഥികളും പ്രവാസികളും ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.
അടിയൊഴുക്കുകൾ തിരിച്ചറിയുക: നദികളിലും കനാലുകളിലും ഉപരിതലത്തിൽ വെള്ളം ശാന്തമായി കാണപ്പെടുമെങ്കിലും അടിത്തട്ടിൽ ശക്തമായ ഒഴുക്കുണ്ടാകും. നീന്തൽ അറിയാവുന്നവർ പോലും ഇത്തരം അടിയൊഴുക്കുകളിൽ പെട്ടാൽ രക്ഷപെടാൻ പ്രയാസമാണ്.
താപനില വ്യത്യാസം: പുറത്ത് നല്ല ചൂടാണെങ്കിലും ജർമനിയിലെ നദികളിലെയും ആഴമേറിയ തടാകങ്ങളിലെയും വെള്ളം കടുത്ത തണുപ്പുള്ളതായിരിക്കും. ചൂടായ ശരീരവുമായി പെട്ടെന്ന് തണുത്ത വെള്ളത്തിലേക്ക് ചാടുമ്പോൾ കോൾഡ് ഷോക്ക് ഉണ്ടാകാനും ഹൃദയസ്തംഭനം സംഭവിക്കാനും സാധ്യത വളരെ കൂടുതലാണ്.
ക്വാറി തടാകങ്ങൾ ചതിക്കുഴികളാണ്: മണലെടുക്കുന്ന തടാകങ്ങളിൽ പെട്ടെന്ന് ആഴം കൂടുന്ന ഭാഗങ്ങളുണ്ടാകും. കൂടാതെ അടിത്തട്ടിലെ ചെളിയും താപനിലയിലെ പെട്ടെന്നുള്ള വ്യത്യാസവും അപകടം ക്ഷണിച്ചുവരുത്തും.
അനുമതിയില്ലാത്ത സ്ഥലങ്ങളിൽ ഇറങ്ങരുത്: Baden verboten (നീന്തൽ നിരോധിച്ചിരിക്കുന്നു) എന്ന ബോർഡുകൾ ഉള്ള സ്ഥലങ്ങളിലും ലൈഫ് ഗാർഡുമാരുടെ സേവനമില്ലാത്ത ഇടങ്ങളിലും ഒരു കാരണവശാലും വെള്ളത്തിൽ ഇറങ്ങരുത്.
മദ്യപിച്ചുള്ള നീന്തൽ പൂർണമായും ഒഴിവാക്കുക: സുഹൃത്തുക്കളോടൊപ്പം കൂടുമ്പോൾ മദ്യപിച്ച ശേഷം വെള്ളത്തിൽ ഇറങ്ങുന്ന പ്രവണത പൂർണമായും ഒഴിവാക്കുക. ഇത് അപകടസാധ്യത ഇരട്ടിയാക്കും.
നമ്മുടെ ഒരു ചെറിയ അശ്രദ്ധ വലിയൊരു ദുരന്തത്തിലേക്കും നമ്മുടെ കുടുംബത്തിന്റെ കണ്ണീരിലേക്കുമാണ് വഴിമാറുന്നത്. ദയവായി ജലാശയങ്ങളിൽ പോകുമ്പോൾ അതീവ ജാഗ്രത പാലിക്കുക.
ദുരന്തഭൂമിയായി മാറിയ ജലാശയങ്ങൾ
അതിവേഗം ഉയർന്ന താപനിലയെത്തുടർന്ന് ലക്ഷക്കണക്കിന് ആളുകളാണ് വാരാന്ത്യത്തിൽ ജർമനിയിലെ വിവിധ ബീച്ചുകളിലേക്കും തടാകങ്ങളിലേക്കും ഒഴുകിയെത്തിയത്. എന്നാൽ ഈ സന്തോഷം പല കുടുംബങ്ങൾക്കും കണ്ണീരായി മാറി.
റാറ്റിംഗൻ: ഇവിടെയുള്ള ഒരു ക്വാറി തടാകത്തിൽ നീന്താനിറങ്ങിയ 40 വയസുകാരനായ ഒരു വ്യക്തി ശനിയാഴ്ച മുങ്ങിമരിച്ചു.
പൈനെ: ഇവിടെ കാണാതായ 17 വയസുകാരനായ ഒരു കുട്ടിയെ മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ തടാകത്തിൽ നിന്നും മരിച്ച നിലയിൽ കണ്ടെത്തി.
ഹെലികോപ്റ്ററുകളും തെരച്ചിൽ നായ്ക്കളെയും ഉപയോഗിച്ചായിരുന്നു ഇവിടെ റെസ്ക്യൂ ഓപ്പറേഷൻ നടത്തിയത്.
തലസ്ഥാനമായ ബെർലിനിലെ ഷമോഗ്വിറ്റ്സിൽ വാടകയ്ക്കെടുത്ത ട്രെഡ്ബോട്ടിൽ നിന്ന് വെള്ളത്തിലേക്ക് ഇറങ്ങിയ മൂന്ന് സുഹൃത്തുക്കളിൽ ഒരാളെ കാണാതായി. ബെർലിനിൽ മാത്രം ഈ വാരാന്ത്യത്തിൽ മൂന്ന് പേരാണ് മുങ്ങിമരിച്ചത്.
പോയൽ ഡാം: ഇവിടെ ട്രെഡ്ബോട്ടിൽ യാത്ര ചെയ്യുന്നതിനിടെ വെള്ളത്തിലിറങ്ങിയ 28-ഉം 41-ഉം വയസുള്ള രണ്ട് പുരുഷന്മാർ ശക്തമായ ഒഴുക്കിൽപ്പെട്ട് കാണാതായി.
ഇവർക്കായി അണ്ടർവാട്ടർ ഡ്രോണുകളും സോനാർ ബോട്ടുകളും ഉപയോഗിച്ച് തെരച്ചിൽ തുടരുകയാണ്. കൂടെയുണ്ടായിരുന്ന 27 വയസുകാരിയായ യുവതി സുരക്ഷിതമായി കരയിലെത്തി.
എന്തുകൊണ്ട് ഇരകളിൽ ഭൂരിഭാഗവും പുരുഷന്മാർ?
മുങ്ങിമരണങ്ങളിൽ എന്തുകൊണ്ടാണ് പുരുഷന്മാരുടെ എണ്ണം കൂടുന്നത് എന്നതിന് ഡിഎൽആർജി വക്താവ് മാർട്ടിൻ ഹോൾഷൗസ് വ്യക്തമായ കാരണങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
പൊതുവെ പുരുഷന്മാർ കൂടുതൽ അപകടസാധ്യതകൾ ഏറ്റെടുക്കാൻ മടിയില്ലാത്തവരാണ്. അവർ പലപ്പോഴും വെള്ളത്തിലെ ഒഴുക്കും ആഴവും കൃത്യമായി വിലയിരുത്തുന്നതിൽ പരാജയപ്പെടുന്നു, അല്ലെങ്കിൽ അപകടങ്ങളെ അവഗണിക്കുന്നു.
യുവാക്കളായ പുരുഷന്മാർ തങ്ങളുടെ നീന്തൽക്ഷമതയെ അമിതമായി വിലയിരുത്തുമ്പോൾ, പ്രായമായ പുരുഷന്മാരിൽ പെട്ടെന്നുണ്ടാകുന്ന ഹൃദയസംബന്ധമായ പ്രശ്നങ്ങളും തണുത്ത വെള്ളത്തിലേക്കിറങ്ങുമ്പോഴുള്ള താപനില വ്യത്യാസവും അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് ഡിഎൽആർജി മുന്നറിയിപ്പ് നൽകുന്നു.
Tags : Heidelberg NeckarRiver Germany MalayaliStudent TragicIncident Drowning Kerala