ബെർലിൻ: ജർമനിയുടെ തലസ്ഥാനമായ ബെർലിനിൽ ഞെട്ടിക്കുന്ന സംഭവം. തടാകക്കരയിൽ എത്തിയ മാതാപിതാക്കളും ബന്ധുക്കളും ചേർന്ന് എട്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിനും മൂന്ന് വയസുള്ള കുട്ടിക്കും ബിയർ നൽകി.
സംഭവത്തിൽ മാതാപിതാക്കൾ ഉൾപ്പെടെ അഞ്ച് പേർക്കെതിരേ ജർമൻ ക്രിമിനൽ പോലീസും ചൈൽഡ് വെൽഫെയർ ഡിപ്പാർട്ട്മെന്റും അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ശനിയാഴ്ച ബെർലിനിലെ കൗൾസ്ഡോർഫർ തടാകക്കരയിലാണ് സംഭവം.
18നും 25നും ഇടയിൽ പ്രായമുള്ള സെർബിയൻ വംശജരായ അഞ്ച് പേരാണ് കുട്ടികൾക്കൊപ്പം മദ്യപിച്ചത്. എട്ട് മാസം പ്രായമുള്ള കുഞ്ഞും മൂന്ന് വയസുകാരനും ബിയർ കുപ്പിയിൽ നിന്ന് കുടിക്കുന്നത് കണ്ട തടാകക്കരയിലുണ്ടായിരുന്ന സ്ത്രീകൾ ഉടൻ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
വിവരം ലഭിച്ചയുടൻ പോലീസും പാരാമെഡിക്കൽ സംഘവും സ്ഥലത്തെത്തി. കുട്ടികളെ പ്രാഥമിക പരിശോധനയ്ക്ക് ശേഷം മുൻകരുതൽ എന്ന നിലയിൽ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്.
പോലീസ് ചോദ്യം ചെയ്യലിൽ ഒരു കുട്ടിയുടെ പിതാവ് കുറ്റം സമ്മതിച്ചു. തന്റെ കുഞ്ഞിന് ബിയർ നൽകിയെന്ന് ഇയാൾ മൊഴി നൽകി. കുട്ടികളുടെ സംരക്ഷണത്തിൽ ഗുരുതര വീഴ്ച വരുത്തിയതിന് മാതാപിതാക്കൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
ചൈൽഡ് പ്രൊട്ടക്ഷൻ ടീം മാതാപിതാക്കളുമായി കൗൺസിലിംഗും വിശദമായ അന്വേഷണവും തുടങ്ങി. കുട്ടികളുടെ സുരക്ഷ മുൻനിർത്തി മാതാപിതാക്കളിൽ നിന്ന് മാറ്റുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികൾ അധികൃതർ പരിഗണിക്കുന്നുണ്ട്.
ജർമനിയിൽ കുട്ടികളുടെ അവകാശങ്ങൾക്കും സംരക്ഷണത്തിനും നിയമം വലിയ പ്രാധാന്യമാണ് നൽകുന്നത്. കുട്ടികളോടുള്ള ചെറിയ അശ്രദ്ധ പോലും വലിയ കുറ്റകൃത്യമായാണ് കണക്കാക്കുന്നത്.