ഓസ്ലോ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചരിത്രപരമായ സന്ദർശനത്തിനായി നോർവേ തലസ്ഥാനമായ ഓസ്ലോയിൽ എത്തിച്ചേർന്നു. 43 വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി നോർവേ സന്ദർശിക്കുന്നത് ഇതാദ്യമായാണ്.
നാല് യൂറോപ്യൻ രാജ്യങ്ങളുടെ സന്ദർശനത്തിന്റെ ഭാഗമായാണ് മോദി തിങ്കളാഴ്ച നോർവേയിൽ വിമാനമിറങ്ങിയത്.
ഊഷ്മളമായ സ്വീകരണം: ഓസ്ലോ വിമാനത്താവളത്തിൽ എത്തിയ നരേന്ദ്ര മോദിയെ നോർവേ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോറെ നേരിട്ടെത്തി സ്വീകരിച്ചു.
വിമാനത്താവളത്തിലെ ഹൃദ്യമായ സ്വീകരണത്തിന് നോർവേ പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച മോദി, ഈ സന്ദർശനം ഇന്ത്യ-നോർവേ സൗഹൃദം കൂടുതൽ ശക്തമാക്കുമെന്ന് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ വ്യക്തമാക്കി.
പ്രധാന കൂടിക്കാഴ്ചകൾ: സന്ദർശന വേളയിൽ നോർവേയിലെ രാജാവ് ഹാരാൾഡ് അഞ്ചാമൻ, സോൻജ രാജ്ഞി എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തും.
കൂടാതെ നോർവേ പ്രധാനമന്ത്രിയുമായി ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകളും നടക്കും.

ഇന്ത്യ - നോർഡിക് ഉച്ചകോടി: ഓസ്ലോയിൽ നടക്കുന്ന മൂന്നാമത് "ഇന്ത്യ-നോർഡിക്' ഉച്ചകോടിയിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി പ്രധാനമായും നോർവേയിൽ എത്തിയത്.
മുൻപ് സ്റ്റോക്ക്ഹോമിലും കോപ്പൻഹേഗനിലും നടന്ന ഉച്ചകോടികളുടെ തുടർച്ചയായാണിത്.
പ്രധാന ചർച്ചാ വിഷയങ്ങൾ: സാങ്കേതികവിദ്യയും നവീകരണവും ഹരിത ഊർജ്ജം, സുസ്ഥിര വികസനം, ബ്ലൂ ഇക്കണോമി (കടൽ സമ്പത്ത്), പ്രതിരോധം, ബഹിരാകാശം, ആർട്ടിക് മേഖലയിലെ ഗവേഷണങ്ങൾ എന്നിവയിലൂന്നിയുള്ള ശക്തമായ സഹകരണമാണ് ഈ ഉച്ചകോടിയിലൂടെ ലക്ഷ്യമിടുന്നത്.
ഇന്ത്യയുടെ വലിയൊരു പങ്കാളിയാണ് നോർവേയെന്നും ഈ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് പുതിയ ഊർജ്ജം നൽകുമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി.
കഴിഞ്ഞ വാരാന്ത്യത്തിൽ നെതർലൻഡ്സ് സന്ദർശനത്തോടെയാണ് മോദിയുടെ യൂറോപ്യൻ പര്യടനം ആരംഭിച്ചത്. സ്കാൻഡിനേവിയൻ രാജ്യങ്ങളിലെ പ്രവാസി മലയാളി സമൂഹവും വലിയ ആവേശത്തോടെയാണ് ഈ സന്ദർശനത്തെ നോക്കിക്കാണുന്നത്.
Tags : Narendra Modi Norway Warm Welcome