Kerala
കൽപ്പറ്റ: വയനാട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് വെള്ളിയാഴ്ച ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നത്.
വെള്ളിയാഴ്ച ജില്ലയിൽ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
National
കോൽക്കത്ത: മമതാ ബാനർജിയെ കൈവിട്ട് മൂന്ന് മുൻ രാജ്യസഭാ എംപിമാർ ബിജെപിയിൽ ചേർന്നു. സുസ്മിത ദേവ്, സുകേന്ദു ശേഖർ റേ, പ്രകാശ് ചിക് ബരാക് എന്നിവരാണ് ബിജെപിയിൽ അംഗത്വമെടുത്തത്. നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തൃണമൂലിൽ ഭിന്നത രൂക്ഷമാണെന്ന സൂചനകൾ ശരിവെക്കുന്നതാണ് മുൻ എംപിമാരുടെ ഈ കൂടുമാറ്റം.
കോൽക്കത്ത സാൾട്ട് ലേക്കിലുള്ള ബിജെപി സംസ്ഥാന ഓഫീസിൽ നടന്ന ചടങ്ങിൽ സംസ്ഥാന അധ്യക്ഷൻ സമിക് ഭട്ടാചാര്യയുടെ സാന്നിധ്യത്തിലാണ് നേതാക്കൾ അംഗത്വം സ്വീകരിച്ചത്. പാർട്ടി നേതൃത്വവുമായുള്ള കടുത്ത അഭിപ്രായ വ്യത്യാസങ്ങളും മാറിയ ജനവിധിയുമാണ് തൃണമൂൽ വിടാനുള്ള തീരുമാനത്തിന് പിന്നിലെന്ന് പാർട്ടി വിട്ട നേതാക്കൾ വ്യക്തമാക്കി.
ദേശീയ രാഷ്ട്രീയത്തിലും പാർലമെന്റിലും ദീർഘകാലത്തെ പ്രവർത്തന പരിചയമുള്ള ഈ മൂന്ന് നേതാക്കളുടെ കടന്നുവരവ് പശ്ചിമ ബംഗാളിൽ ബിജെപിയുടെ അടിത്തറ കൂടുതൽ ശക്തമാക്കുമെന്ന് സമിക് ഭട്ടാചാര്യ പറഞ്ഞു. ഇവരുടെ അനുഭവസമ്പത്ത് വരും ദിവസങ്ങളിൽ സംസ്ഥാനത്തെ പാർട്ടിയുടെ സംഘടനാ പ്രവർത്തനങ്ങൾക്ക് വലിയ രീതിയിൽ ഊർജം പകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
ആലപ്പുഴ: ഉസ്ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ മലയാളി വിദ്യാർഥിനി സാവരിയ ബസന്ത് കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി കുടുംബം. പെട്ടെന്നുണ്ടായ പ്രകോപനത്തിൽ ലാപ്ടോപ്പ് കൊണ്ട് അടിച്ചുകൊന്നുവെന്ന പ്രചാരണം തെറ്റാണ്. മതംമാറാൻ വിസമ്മതിച്ചതിനെ തുടർന്ന് സാവരിയ ക്രൂരമായ പീഡനത്തിന് ഇരയായെന്നും ബന്ധു ജനീഷ് ആരോപിച്ചു.
സാവരിയായുടെ കാല് മുതൽ തല വരെ മർദനമേറ്റ പാടുകളുണ്ട്. ഒരു നിമിഷത്തെ പ്രകോപനത്തിൽ ലാപ്ടോപ് കൊണ്ട് അടിച്ചുകൊന്ന ലക്ഷണങ്ങളല്ല ശരീരത്തിലുള്ളതെന്നും അന്വേഷണ ഉദ്യോഗസ്ഥ വ്യക്തമാക്കിയതായി ജനീഷ് പറഞ്ഞു. ഒന്നാം വർഷ മെഡിക്കൽ വിദ്യാർഥിയായ സാവരിയയോട് പ്രതിയായ സദറുൽ അനം പലതവണ മതംമാറാൻ ആവശ്യപ്പെട്ടിരുന്നു.
ഒപ്പമുണ്ടായിരുന്ന സഹപാഠികൾ ഇതിന് സാക്ഷികളാണ്. മതം മാറാൻ സാവരിയ തയാറായില്ല. ഇതിന്റെ പ്രതികാരമായാണ് കൊലപാതകമെന്നാണ് കുടുംബത്തിന്റെ സംശയം. കഴിഞ്ഞ വെള്ളിയാഴ്ച ഹോസ്റ്റൽ മുറിയിൽ സംസാരിച്ചു നിൽക്കുമ്പോൾ സദറുൽ അനം പെട്ടെന്നു പ്രകോപിതനായി ലാപ്ടോപ് കൊണ്ടു സാവരിയയുടെ തലയ്ക്കടിച്ചെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം.
രക്തത്തിൽ കുളിച്ചു വീണ സാവരിയയെ ഇയാൾ തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടും ശരീരത്തിലെ മുറിവുകളും വൻ ക്രൂരതയാണ് വിരൽ ചൂണ്ടുന്നതെന്നും അവസാനനിമിഷം മുറിക്കുള്ളിൽ എന്താണ് സംഭവിച്ചതെന്ന് കൃത്യമായി അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: പിഎസ്സി പരീക്ഷാ ക്രമക്കേട് അന്വേഷിക്കാൻ ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഡിജിപി ഉത്തരവിറക്കി. എസ്പി സക്കറിയ മാത്യു, ഡിവൈഎസ്പി അജയ് നാഥ് എന്നിവരാണ് മറ്റ് അംഗങ്ങൾ. അന്വേഷണ പുരോഗതി റിപ്പോർട്ട് രണ്ടാഴ്ച കൂടുമ്പോൾ സമർപ്പിക്കണമെന്നും ഡിജിപിയുടെ ഉത്തരവിൽ പറയുന്നു.
പിഎസ്സി പരീക്ഷ ക്രമക്കേടിൽ ഒരേ സമയം രണ്ട് അന്വേഷണമാണ് നടക്കുന്നത്. പി എസ്സി ആഭ്യന്തര വിജിലന്‍സും ക്രൈംബ്രാഞ്ചുമാണ് വ്യത്യസ്തങ്ങളായ അന്വേഷണം നടത്തുന്നത്. ആസൂത്രണ ബോര്‍ഡിലെ നിയമനത്തിനുള്ള പരീക്ഷയിൽ ക്രമക്കേടെന്ന പരാതിയിൽ പിഎസ്സി നിയോഗിച്ചത് അനുസരിച്ച് അഭ്യന്തര വിജിലൻസ് എസ് പി അന്വേഷണം തുടങ്ങി.
ഇതിനൊപ്പമാണ് മന്ത്രിസഭാ തീരുമാന പ്രകാരം ക്രൈംബ്രാഞ്ചും അന്വേഷണ തുടങ്ങുന്നത്. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് അടുത്തകാലത്തുണ്ടായ ആരോപണങ്ങളിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുക.
Kerala
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ദക്ഷിണേന്ത്യൻ ഡിജിപിമാരുടെ നിർണായക യോഗം വെള്ളിയാഴ്ച തിരുവനന്തപുരത്ത് ചേരും. പോലീസ് ആസ്ഥാനത്ത് നടക്കുന്ന ഈ യോഗം ഇന്ത്യയുടെ ആഭ്യന്തര സുരക്ഷാ ചരിത്രത്തിൽ പുതിയൊരു സഹകരണ മാതൃകയ്ക്ക് തുടക്കം കുറിക്കുകയാണെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
അയൽസംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് ഒഴുകുന്ന മയക്കുമരുന്നിന്റെ ശൃംഖലകൾ പൂർണമായും ഇല്ലാതാക്കുകയാണ് ഈ സംയുക്ത നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. ലഹരിമാഫിയക്കെതിരെ സ്വീകരിക്കേണ്ട നടപടികൾ യോഗത്തിൽ തീരുമാനിക്കും. അയൽസംസ്ഥാനങ്ങളുമായി തത്സമയ വിവര കൈമാറ്റ സംവിധാനമാണ് കേരളം ഇപ്പോൾ ലക്ഷ്യമിടുന്നത്.
ബുധനാഴ്ച ബംഗളൂരു വിധാൻസൗധയിൽ കർണാടക മുഖ്യമന്ത്രി ഡി.കെ.ശിവകുമാറുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഓപ്പറേഷൻ തൂഫാനുമായി സഹകരിക്കാമെന്ന് അവർ ഉറപ്പ് നൽകി. കേരളത്തിലേക്ക് എത്തുന്ന രാസലഹരികളുടെയും ഹെറോയിന്റെയും സപ്ലൈ ചെയിൻ നിലനിൽക്കുന്നത് അയൽസംസ്ഥാനങ്ങളിലെ മെട്രോ നഗരങ്ങളിലും അതിർത്തി ഗ്രാമങ്ങളിലുമാണ്.
Kerala
ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ നടൻ വിനായകനെതിരെ കേസെടുത്ത് പോലീസ്. മാവേലിക്കര പോലീസാണ് വിനായകനെതിരെ കേസെടുത്തത്.
കഴിഞ്ഞ വർഷം ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ആലപ്പുഴയിൽ വച്ച് നടന്ന ബാലാവകാശ കമ്മീഷന്റെ സിറ്റിംഗിൽ പോലീസിന് കമ്മീഷൻ കേസെടുക്കാൻ നിർദ്ദേശം നൽകിയതോടെയാണ് എഫ്ഐആർ ഇട്ടത്.
തഴക്കര സ്വദേശിയുടെ പരാതിയിലാണ് കേസെടുത്തത്. പരാതിക്കാരന്റെ പ്രായപൂർത്തിയാകാത്ത മകളുടെ ചിത്രം വിനായകൻ ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. ഇതിനെതിരെയാണ് ബാലാവകാശ കമ്മീഷനെ സമീപിച്ചത്.
Kerala
തിരുവനന്തപുരം: ഈ വർഷത്തെ ശബരിമല തീർഥാടനകാലം സുഗമമായി നടത്തുന്നതിനായി പരാതികൾ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ. എംഎൽഎമാരുടെയും ദേവസ്വം ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ഗസ്റ്റ് ഹൗസിൽ ചേർന്ന് ശബരിമലതീർഥാടന അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
തീർഥാടനത്തിന് വളരെ നേരത്തെ തന്നെ തയാറെടുപ്പുകൾ ആരംഭിക്കണം. കോടിക്കണക്കിന് ഭക്തർ എത്തുന്ന സാഹചര്യത്തിൽ അവർക്കാവശ്യമായ സൗകര്യങ്ങൾ ഉറപ്പുവരുത്തുക എന്നതിൽ വിട്ടുവീഴ്ച പാടില്ല. കഴിഞ്ഞ വർഷത്തെ പോരായ്മകൾ പരിഹരിക്കുന്നതിന് പ്രഥമ പരിഗണന നൽകണം. കഴിഞ്ഞ തീർഥാടന കാലത്തിന്റെ ആദ്യ ആഴ്ചയിലുണ്ടായതു പോലുള്ള അമിത തിരക്ക് നിയന്ത്രിക്കാനും പോലീസ് പ്രത്യേക ശ്രദ്ധ പുലർത്തണം. ചില തീർഥാടകർക്ക് പന്തളത്ത് വച്ച് യാത്ര അവസാനിപ്പിക്കേണ്ടി വന്ന സാഹചര്യം ഉണ്ടായത് ഒഴിവാക്കണം.
കഴിഞ്ഞ തവണ ദേവസ്വം ബോർഡ് അംഗങ്ങൾ ചുമതലയേറ്റ് കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തീർഥാടനം ആരംഭിച്ചതിനാൽ വേണ്ടത്ര ഒരുക്കങ്ങൾക്ക് സമയം ലഭിച്ചിരുന്നില്ല. എന്നാൽ ഇത്തവണ വളരെ നേരത്തെ തന്നെ കാര്യങ്ങളിൽ വ്യക്തത വരുത്തി മുന്നോട്ടുപോകാൻ സാധിക്കണം. തീർഥാടനത്തിന്റെ തുടക്കം മുതൽ തന്നെ റോഡുകൾ കൃത്യമായി അറ്റകുറ്റപ്പണികൾ നടത്തി സജ്ജമാക്കാൻ നിർദേശം നൽകണം.
ആവശ്യത്തിന് ബസ് സർവീസുകൾ ലഭ്യമാക്കുന്നതിനായി ഗതാഗത മന്ത്രിയുമായി സംസാരിക്കുകയും അദ്ദേഹം പൂർണ സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. വലിയ വാഹനങ്ങളിൽ ബുക്ക് ചെയ്ത് വരുന്ന തീർഥാടകരെ നിലക്കലിൽ ഇറക്കിവിടുന്നത് മൂലം അവർക്കുണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യതയും ബുദ്ധിമുട്ടുകളും ഒഴിവാക്കാൻ ആവശ്യമായ നടപടികൾ പരിഗണനയിലാണ്. ഇത്തരം വാഹനങ്ങളെ പമ്പയിലേക്ക് നേരിട്ട് വിടുന്ന കാര്യത്തിൽ പോലീസുമായി ആലോചിച്ച് അന്തിമ തീരുമാനമെടുക്കും.
ശബരിമല തീർഥാടനത്തിന്റെ പൂർണ ചുമതല ദേവസ്വം ബോർഡിനാണെങ്കിലും ഇതിൽ സംസ്ഥാന സർക്കാരിനാണ് വലിയ ഉത്തരവാദിത്തമുള്ളതെന്ന് പറഞ്ഞു. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ഭക്തർ ഇത്തവണ എത്താൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രതയോടെയുള്ള മുന്നൊരുക്കങ്ങളാണ് നടത്തുന്നത്.
തയാറെടുപ്പുകൾ കൂടുതൽ ഊർജിതമായി വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉടൻ തന്നെ ഉന്നതതല യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.
International
മെൽബൺ: ഇന്ത്യൻ പ്രതിരോധ കരുത്തിന്റെ പ്രകമ്പനം ലോകമാകെ അറിയിക്കാൻ ഓപ്പറേഷൻ സിന്ദൂറിന് കഴിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓസ്ട്രേലിയായിലെ പ്രവാസി സംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഓസ്ട്രേലിയൻ പ്രധാനമന്ത്രിയടക്കം പങ്കെടുത്ത ചടങ്ങിലാണ് ഭീകരരുടെ ഒളിയിടങ്ങളെ തകർത്ത ഇന്ത്യയുടെ സൈനിക നീക്കത്തെക്കുറിച്ച് മോദി വാചാലനായത്.
ഭീകരകേന്ദ്രങ്ങളിലാണ് സ്ഫോടനം നടന്നതെങ്കിലും അതിന്റെ പ്രകമ്പനം ലോകം മുഴുവൻ എത്തി. രാജ്യത്തിന്റെ ഈ പ്രതിരോധ ശേഷിയിൽ പ്രവാസികളായ നിങ്ങൾക്കേവർക്കും അഭിമാനമില്ലേയെന്നും മോദി ജനക്കൂട്ടത്തോട് ചോദിച്ചു. കൂടുതൽ വളരൂ, കൂടുതൽ നേട്ടം കൈവരിക്കൂ എന്നതാണ് പുതിയ ഇന്ത്യയുടെ മുദ്രാവാക്യമെന്നും മെൽബണിലെ വൻ സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ട് മോദി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയായ ശേഷം ഇത് മൂന്നാം തവണയാണ് താൻ ഓസ്ട്രേലിയയിൽ എത്തുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഒപ്പം ഓസ്ട്രേലിയയുടെ സാംസ്കാരിക വൈവിധ്യത്തിന് വൻ സംഭാവന നൽകുന്നവരാണ് അവിടെയുള്ള ഇന്ത്യൻ സമൂഹം. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ ഉടൻ മാറും.
കഴിഞ്ഞ പന്ത്രണ്ട് വർഷത്തിനിടെ മേക്ക് ഇൻ ഇന്ത്യ എന്നത് ഒരു ആഗോള ബ്രാൻഡായി പരിണമിച്ചു. ഇന്ത്യൻ മൊബൈൽ ഫോണുകൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ഓട്ടോമൊബൈൽ, ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ എന്നിവ ഇന്ന് ലോകമെമ്പാടുമുള്ള വിപണികളിൽ വ്യാപിച്ചുകഴിഞ്ഞു. നിലവിൽ ഇന്ത്യയിൽ രണ്ട് ലക്ഷത്തിലധികം രജിസ്റ്റർചെയ്ത സ്റ്റാർട്ടപ്പുകളുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: ഡൽഹിയിൽ കേരളത്തിന്റെ "യഥാർഥ അംബാസിഡർമാരായി' എല്ലാ എംപിമാരും ഒരു ടീമായി പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന് മുന്നോടിയായി സംസ്ഥാനത്തിന്റെ പ്രധാന ആവശ്യങ്ങളും വികസന പദ്ധതികളും ചർച്ച ചെയ്യുന്നതിനായി തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിലെ സിംഫണി ഹാളിൽ ചേർന്ന എംപിമാരുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്ത് പുതിയ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ആദ്യമായാണ് ഇത്തരത്തിൽ എംപിമാരുടെ ഔദ്യോഗിക യോഗം വിളിച്ചുചേർക്കുന്നത്. പാർലമെന്റ് സമ്മേളനത്തിന് മുൻപ് സംസ്ഥാനത്തിന്റെ മുൻഗണനാവിഷയങ്ങൾ തയാറാക്കി എംപിമാരുടെ മുന്നിൽ അവതരിപ്പിക്കുക എന്ന പതിവ് രീതിയുടെ ഭാഗമായാണ് യോഗം സംഘടിപ്പിച്ചത്.
പാർലമെന്റിനകത്തും പുറത്തും കേന്ദ്രമന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും ഒരുമിച്ചും ഒറ്റയ്ക്കും സംസാരിച്ച്, അതത് നിയോജകമണ്ഡലങ്ങളിലെ ആവശ്യങ്ങൾക്കൊപ്പം കേരളത്തിന്റെ പൊതുവായ താത്പര്യങ്ങൾ കൂടി ഉയർത്തിപ്പിടിച്ച് കാര്യങ്ങൾ നേടിയെടുക്കാൻ എംപിമാർ ശ്രമിക്കണമെന്ന് മുഖ്യമന്ത്രി യോഗത്തിൽ അഭ്യർഥിച്ചു.
കേരളം ഇപ്പോൾ വളരെ പ്രധാനപ്പെട്ട ഒരു വഴിത്തിരിവിലാണ്. കേരളത്തിൽ ഇപ്പോൾ വലിയ തരത്തിലുള്ള ഡെമോഗ്രാഫിക് മാറ്റങ്ങളാണ് നടക്കുന്നത്. യുവജനങ്ങളുടെ എണ്ണം കുറയുകയും പ്രായമേറിയവരുടെ സംഖ്യ വലുതായി വരികയുമാണ് ചെയ്യുന്നത്. സംസ്ഥാനത്തെ ഉയർന്ന ആയുർദൈർഘ്യമാണ് ഇതിന് പ്രധാന കാരണം.
സംസ്ഥാനത്തിന്റെ ഇക്കോണമിയെയും പദ്ധതികളെയും ബാധിക്കുന്ന ഈ വിഷയം മുൻനിർത്തിയാണ് ഇന്ത്യയിലാദ്യമായി മുതിർന്ന പൗരന്മാർക്ക് വേണ്ടി ഒരു പ്രത്യേക വകുപ്പ് കേരളത്തിൽ രൂപീകരിച്ചത്. ഇതൊരു വെൽഫെയർ പ്രോജക്റ്റ് മാത്രമല്ലെന്നും മുതിർന്ന പൗരന്മാരെ വീടിനകത്ത് ഒതുക്കാതെ സംസ്ഥാനത്തിന്റെ വികസനത്തിൽ സജീവ പങ്കാളികളാക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ വലിയ സ്വപ്നങ്ങളായ പ്രധാന കാര്യങ്ങൾ മുഖ്യമന്ത്രി അവതരിപ്പിച്ചു. രണ്ട് രാജ്യാന്തര തുറമുഖങ്ങളും ഒരു കണ്ടെയ്നർ ടെർമിനലും 17 മിനി തുറമുഖങ്ങളും 600 കിലോമീറ്റർ കടൽത്തീരവുമുള്ള കേരളത്തിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി മുഴുവൻ സംസ്ഥാനത്തെയും ഒരു തുറമുഖ നഗരമാക്കി മാറ്റുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കും എന്നതാണ് ഒന്നാമത്തെ കാര്യം.
നാല് രാജ്യാന്തര വിമാനത്താവളങ്ങളെ പരസ്പരം ഇന്റഗ്രേറ്റ് ചെയ്ത് 27 ഓളം ഏവിയേഷൻ പ്രോജക്ടുകൾ സർക്കാർ തയാറാക്കിയിട്ടുണ്ടെന്നും അതിലേക്ക് സ്വകാര്യ നിക്ഷേപങ്ങൾ കൊണ്ടുവരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ സമ്പത് വ്യവസ്ഥ നിലവിൽ വലിയ കടബാധ്യത നേരിടുകയാണ്. ഖജനാവ് നിറഞ്ഞാൽ മാത്രമേ വികസന പ്രവർത്തനങ്ങളും സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളും മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കൂ. പൊതുസമൂഹത്തോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി ഇത്തരം ക്ഷേമപ്രവർത്തനങ്ങൾ ഭംഗിയായി മുൻപോട്ട് കൊണ്ടുപോകണമെങ്കിൽ സംസ്ഥാനത്ത് നല്ല രീതിയിൽ സാമ്പത്തിക പ്രവർത്തനങ്ങൾ ഉണ്ടാകണം. ഇതിന് കേന്ദ്ര സർക്കാരിന്റെ പൂർണമായ സഹായം ആവശ്യമാണ്.
കേന്ദ്ര സർക്കാരിന്റെ പ്രധാന വരുമാനം സംസ്ഥാനങ്ങളിൽ നിന്നാണ്. കേരളത്തിൽ നിന്നുള്ള ജിഎസ്ടിയുടെ 50 ശതമാനവും ഇൻകം ടാക്സ് മുഴുവനും കേന്ദ്രത്തിലേക്കാണ് പോകുന്നത്. അതുകൊണ്ട് സംസ്ഥാനത്തിന് അവകാശപ്പെട്ട കൃത്യമായ പങ്ക് വാങ്ങിച്ചെടുക്കാനുള്ള ശ്രമങ്ങൾ നടത്തേണ്ടതുണ്ട്. പല ഗ്രാന്റുകളും കുറഞ്ഞതോടെ വലിയൊരു സാമ്പത്തിക പ്രതിസന്ധിയാണ് പുതിയ സർക്കാർ നേരിടുന്നത്. ഈ കുറവ് വേറെ ഏതെങ്കിലും തരത്തിൽ നികത്താൻ വേണ്ടിയുള്ള ശ്രമങ്ങൾ നടത്തേണ്ടതുണ്ട്.
മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും അടുത്തിടെ ഡൽഹിയിൽ പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, ധനകാര്യ മന്ത്രി, തുറമുഖമന്ത്രി എന്നിവരെ നേരിൽ കണ്ട് മെമ്മോറാണ്ടങ്ങൾ സമർപ്പിച്ചിരുന്നു. കേരളത്തെ ഇന്റഗ്രേറ്റഡ് മാരിടൈം ഏവിയേഷൻ ഗേറ്റ്വേ ആക്കി മാറ്റുന്നതിന് കേന്ദ്ര സഹകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
കടമെടുപ്പുമായി ബന്ധപ്പെട്ടും വലിയ പ്രതിസന്ധിയുണ്ട്. വൈദ്യുതി മേഖലയിൽ ഉൾപ്പെടെ തുടങ്ങിയ ധാരാളം പ്രോജക്ടുകൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണിപ്പോൾ.
ദേശീയപാതാ നിർമാണത്തിനായി സംസ്ഥാന സർക്കാർ 5,000 കോടിയിലധികം രൂപ നൽകിയിട്ടുണ്ട്. തിരുവനന്തപുരത്തെ പോർട്ട് കണക്ടിവിറ്റിക്കായി ഔട്ടർ റിംഗ് റോഡിനായി മാത്രം 3,000 കോടിയിലധികം രൂപ സംസ്ഥാനം നൽകേണ്ടി വരും.
കേന്ദ്രത്തിലേക്ക് തിരിച്ചുപോയ ഈ പണം കൂടി കടമെടുപ്പ് പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന് കേന്ദ്ര ധനകാര്യമന്ത്രിയോട് ആവശ്യപ്പെട്ടപ്പോൾ അവർ തത്വത്തിൽ അത് അംഗീകരിച്ചിട്ടുണ്ടെന്നും അതിനെ പ്രായോഗിക തലത്തിലേക്ക് എത്തിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ വിഷയങ്ങളിലെല്ലാം എംപിമാരുടെ പിന്തുണ ആവശ്യമാണ്. ഈ വിവരങ്ങളെല്ലാം എംപിമാർക്ക് അതത് സമയത്ത് അപ്ഡേറ്റ് ചെയ്യാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഒരു പ്രത്യേക ഡാഷ് ബോർഡ് സംവിധാനം ഉണ്ടാക്കും. ഈ ഡാഷ് ബോർഡിൽ കേന്ദ്ര പ്രോജക്ടുകളുടെ നിലവിലെ പൊസിഷൻ, ലാൻഡ് അക്വിസിഷൻ വിവരങ്ങൾ എന്നിവ ട്രാക്ക് ചെയ്യാൻ പറ്റും. കൂടാതെ കേന്ദ്ര സ്കീമുകൾക്കായി ഒരു നോഡൽ ഓഫീസറെ കൂടി അഡീഷണലായി നിയമിക്കും.
കേന്ദ്രത്തിൽ നിന്ന് കൂടുതൽ പണം ലഭ്യമാക്കാനും പ്രവർത്തനങ്ങൾ വേഗത്തിലാക്കാനുമുള്ള ഈ മെക്കാനിസം നല്ല രീതിയിൽ കൊണ്ടുപോകുമെന്നും എല്ലാവരും ഒരു ടീമായി നിന്ന് കേരളത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കാൻ കൂട്ടായ പരിശ്രമം നടത്തണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.
Kerala
കൊല്ലം: ജനപ്രതിനിധി അല്ലാതായിട്ടും എംഎൽഎ ഓഫീസിന്റെ ബോർഡ് മാറ്റിസ്ഥാപിച്ചില്ലെന്ന് ആരോപിച്ച് എം. മുകേഷിനെതിരെ യൂത്ത് കോൺഗ്രസ് പോലീസിൽ പരാതി നൽകി. മുകേഷ് ഇപ്പോഴും എംഎൽഎ ആണെന്ന രീതിയിൽ ബോർഡ് നിലനിർത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.
ഇത് നിയമ ലംഘനമാണെന്നും നടപടി സ്വീകരിക്കണമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ ജില്ലാ കളക്ടർക്കും പോലീസിലും നൽകിയ പരാതിയിൽ പറയുന്നു. കൊല്ലം ആനന്ദവല്ലീശ്വരത്തെ ഓഫീസിന് സമീപമുള്ള ബോർഡാണ് ഇതുവരെയും നീക്കം ചെയ്യാത്തത്.
National
ചെന്നൈ: പരന്തൂറിൽ വിമാനത്താവളം നിർമിക്കാനുള്ള ഡിഎംകെ സർക്കാരിന്റെ പദ്ധതി തമിഴ്നാട് സർക്കാർ ഉപേക്ഷിച്ചു. പരന്തൂർ പ്രദേശത്തെ ഭൂമി വിമാനത്താവളത്തിന്റെ റൺവേ നിർമാണത്തിന് അനുയോജ്യമല്ലെന്ന് വിലയിരുത്തിയാണ് വിജയ്യുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാരിന്റെ ഈ നിർണായക തീരുമാനം.
പദ്ധതിക്കായി കണ്ടെത്തിയ സ്ഥലത്ത് ജലാശയങ്ങൾ ഏറെയുള്ളതിനാൽ നിർമാണം പ്രായോഗികമല്ലെന്ന് വ്യവസായ മന്ത്രി നിർമ്മൽ കുമാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പരന്തൂറിന് പകരം വിമാനത്താവളത്തിനായി മറ്റൊരു അനുയോജ്യമായ സ്ഥലം ഉടൻ കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുൻപ് 2022 ഓഗസ്റ്റിലാണ് എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാർ 4,970 കോടി രൂപ ചെലവിൽ പരന്തൂറിൽ ഗ്രീൻഫീൽഡ് വിമാനത്താവളം നിർമിക്കാൻ തീരുമാനിച്ചത്. എന്നാൽ തണ്ണീർത്തടങ്ങൾ നികത്തുന്നതിനെതിരെയും ജനങ്ങളെ കുടിയൊഴിപ്പിക്കുന്നതിനെതിരെയും പ്രദേശത്തെ കർഷകരും പരിസ്ഥിതി പ്രവർത്തകരും രംഗത്തുവന്നിരുന്നു.
പ്രതിഷേധങ്ങൾക്കൊടുവിലാണ് ഇപ്പോൾ പുതിയ സർക്കാർ പദ്ധതി ഉപേക്ഷിക്കാൻ തീരുമാനിച്ചിരിക്കുന്നത്. അതേസമയം ടിവികെ സർക്കാരിന്റെ തീരുമാനത്തിനെതിരെ ഡിഎംകെ കടുത്ത വിമർശനം ഉന്നയിച്ചു. വിമാനത്താവളത്തിനായി കണ്ണടച്ചല്ല പരന്തൂർ തെരഞ്ഞെടുത്തതെന്നും പദ്ധതിക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണതെന്നും ഡിഎംകെ വക്താവ് എ. ശരവണൻ പറഞ്ഞു.
Kerala
കോതമംഗലം: കോതമംഗലത്ത് അജ്ഞാത വാഹനമിടിച്ച് വയോധിക മരിച്ചു. വാഹനം നിർത്താതെ പോയതായി പരാതി.
നെല്ലിക്കുഴി ഇളമ്പ്ര സ്വദേശി പുലിക്കുന്നത്ത്കുടി കാർത്തിക കുറുമ്പനാ(95)ണ് മരിച്ചത്. തങ്കളം - കാക്കനാട് നാലുവരിപ്പാതയിൽ 11.30 ഓടെയാണ് സംഭവം. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിൽ.
Kerala
ന്യൂഡൽഹി: വിഴിഞ്ഞം തുറമുഖ എംഡിയായിരുന്ന ദിവ്യ എസ്. അയ്യരെ മാറ്റിയതിന് പിന്നിൽ പ്രത്യേക ഡീൽ ഉണ്ടെന്ന സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷിന്റെ ആരോപണം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ.ഷൈലജ തള്ളി. ദിവ്യ എസ്. അയ്യരെ മാറ്റിയ സംഭവം വിവാദമാക്കേണ്ട കാര്യമില്ല.
പുതിയ സർക്കാർ വരുമ്പോൾ ഉദ്യോഗസ്ഥരെ മാറ്റുന്നത് സ്വാഭാവിക നടപടി മാത്രമാണെന്നും ഷൈലജ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ നേതൃമാറ്റം വരുത്തുന്ന രീതി സിപിഎമ്മിലില്ല. ഇടതുപക്ഷം ക്ഷീണിക്കരുത് എന്നാണ് ജനാധിപത്യ വിശ്വാസികൾ ആഗ്രഹിക്കുന്നത്.
അതിനുള്ള തിരുത്തൽ നടപടികൾ പാർട്ടി നേതൃത്വം കൃത്യമായി കൈക്കൊള്ളുമെന്നും ഷൈലജ പറഞ്ഞു. ദിവ്യയെ മാറ്റിയത് സ്വാഭാവിക നടപടിയാണെന്നും വിഴിഞ്ഞത്തിന്റെ കാര്യത്തിൽ കെ.കെ.രാഗേഷിന് എന്താണ് പ്രത്യേക താൽപര്യമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.
Kerala
ഇടുക്കി: വാഗമൺ കുവലേറ്റത്തിന് സമീപം ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു. വിനോദസഞ്ചാരികളുമായി ഓഫ് റോഡ് ട്രക്കിംഗിന് പോയ ജീപ്പാണ് താഴ്ചയിലേക്ക് മറിഞ്ഞത്.
അപകടത്തിൽ ആറുപേർക്ക് പരിക്കേറ്റു. ഇവരിൽ മൂന്നുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം.
National
വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ അനന്തപൂരിൽ കൃഷിയിടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവസ്ഥലത്തുനിന്ന് ലഭിച്ച പപ്പട പായ്ക്കറ്റാണ് കേസിൽ നിർണായകമായതെന്ന് ആന്ധ്രാ പോലീസ് പറഞ്ഞു. കേസിൽ കർണാടകയിലെ ബല്ലാരി ജില്ലക്കാരായ ബസവരാജു (31), കോട്രേഷ് (36) എന്നിവരെ അനന്തപൂർ രായദുർഗം പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ 23നാണ് അനന്തപൂർ ജില്ലയിലെ പുലാകുർത്തി ഗ്രാമത്തിലെ ഒരു കൃഷിയിടത്തിൽ തിരിച്ചറിയാൻ കഴിയാത്തവിധം കത്തിക്കരിഞ്ഞ നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പോലീസ് നടത്തിയ വിശദമായ പരിശോധനയിൽ ഭാഗികമായി കത്തിയ ഒരു കന്നഡ പത്രം, വസ്ത്രങ്ങൾ, പൂണൂൽ, പപ്പട പാക്കറ്റ് എന്നിവ കണ്ടെടുത്തു.
ഈ പപ്പട പാക്കറ്റാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. പപ്പടത്തിന്റെ നിർമാതാക്കൾ ചെന്നൈയിലാണെന്ന് കണ്ടെത്തിയ പോലീസ്, ഇതിന്റെ വിതരണക്കാർ ബെല്ലാരിയിലുണ്ടെന്ന് സ്ഥിരീകരിച്ചു. തുടർന്ന് അവിടെ നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഗുരുരാജു റാവു എന്ന സംസാരശേഷിയും കേൾവിശക്തിയുമില്ലാത്ത പപ്പട വ്യാപാരിയെ കാണാനില്ലെന്ന വിവരം പോലീസ് അറിയുന്നത്.
ഇതേത്തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് മൃതദേഹം ഗുരുരാജുവിന്റേതാണെന്ന് സ്ഥിരീകരിച്ചത്. കൊലപാതകത്തിന് ശേഷം പ്രതികൾ ഗുരുരാജുവിന്റെ എടിഎം കാർഡ് ഉപയോഗിച്ച് പണം പിൻവലിച്ചതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എടിഎം കൗണ്ടറുകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞതും അറസ്റ്റ് ചെയ്തതും.
Kerala
പത്തനംതിട്ട: സമീപകാല ചരിത്രത്തിലെ ഏറ്റവും ദാരുണമായ പ്രകൃതിദുരന്തത്തിലൂടെ കടന്നുപോകുന്ന വയനാട്ടിലെ ജനങ്ങളെ അവഗണിക്കുന്നുവെന്നാരോപിച്ച് മണ്ഡലം എംപി പ്രിയങ്കാ ഗാന്ധിക്കെതിരെ കടുത്ത വിമർശനവുമായി എഐഎസ്എഫ് പത്തനംതിട്ട ജില്ലാ കമ്മിറ്റി.
വയനാട് നേരിടുന്ന അതീവ ഗുരുതരമായ ഈ സാഹചര്യത്തിൽ മണ്ഡലത്തിലെ ജനപ്രതിനിധിയുടെ സജീവമായ ഇടപെടൽ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പ്രിയങ്കാ ഗാന്ധിക്ക് ജില്ലാ കമ്മിറ്റി തുറന്ന കത്തെഴുതി.
ദുരന്തബാധിതർക്കൊപ്പം നേരിട്ട് നിൽക്കാനും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും എംപി അടിയന്തരമായി മുന്നിട്ടിറങ്ങണമെന്ന് കത്തിലൂടെ എഐഎസ്എഫ് ആവശ്യപ്പെട്ടു.
നിരവധി കുടുംബങ്ങൾക്ക് തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെടുകയും, അനേകം മനുഷ്യർ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കാണാതായവർക്കായി തെരച്ചിൽ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ, മണ്ഡലത്തിന്റെ എംപി എന്ന നിലയിൽ പ്രിയങ്കാ ഗാന്ധിയിൽ നിന്ന് കൂടുതൽ ശക്തമായ നേതൃത്വവും സജീവ ഇടപെടലുമാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് കത്തിൽ പറയുന്നു.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷ മരവിപ്പിക്കണമെന്ന ഹർജിയിൽ ഹൈക്കോടതിയിൽ ശക്തമായ വാദപ്രതിവാദം. ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജിയിൽ വിശദമായ വാദം കേട്ട കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനായി മാറ്റി വെച്ചു.
പ്രതികളുടെ ശിക്ഷ മരവിപ്പിക്കരുതെന്ന് അതിജീവിതയും പ്രോസിക്യൂഷനും കോടതിയിൽ ആവശ്യപ്പെട്ടു. തനിക്കെതിരെ നടന്നത് അതിഹീനമായ കുറ്റകൃത്യമാണെന്നും ഒന്നാം പ്രതി കുറ്റക്കാരനാണെന്ന് വിചാരണ കോടതി കണ്ടെത്തിയതാണെന്നും നടി കോടതിയെ ഓർമ്മിപ്പിച്ചു.
ഈ ഘട്ടത്തിൽ പ്രതികളുടെ ശിക്ഷ മരവിപ്പിച്ചാൽ അത് കുറ്റകൃത്യത്തിന്റെ ഗൗരവം കുറച്ചുകാണിക്കുന്നതിന് തുല്യമാകുമെന്നും നടി പറഞ്ഞു. ശിക്ഷ മരവിപ്പിക്കരുതെന്നും അവരുടെ ശിക്ഷ വർധിപ്പിക്കണമെന്ന അപ്പീൽ നിലവിൽ കോടതിയുടെ പരിഗണനയിലാണെന്നും പ്രോസിക്യൂഷൻ അറിയിച്ചു.
ഒന്നാം പ്രതിയായ പൾസർ സുനി ഒരു കൊടും ക്രിമിനലാണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. മുൻപ് തുടർച്ചയായി ജാമ്യാപേക്ഷകൾ നൽകി കോടതിയുടെ സമയം കളഞ്ഞതിന് പ്രതിക്ക് പിഴയിട്ടിട്ടുള്ള കാര്യവും പ്രോസിക്യൂഷൻ വ്യക്തമാക്കി.
സുപ്രീംകോടതിയിൽ നിന്നും ജാമ്യം നേടി പുറത്തിറങ്ങി ഒരു മാസം തികയുന്നതിന് മുൻപ് തന്നെ പ്രതി മറ്റൊരു കേസിൽ വീണ്ടും പ്രതിയായി. ഇയാൾ ഒരു സ്ഥിരം കുറ്റവാളിയാണെന്നും സർക്കാർ ശക്തമായി വാദിച്ചു. ഇരുവിഭാഗത്തിന്റെയും വിശദമായ വാദമുഖങ്ങൾ രേഖപ്പെടുത്തിയ ഹൈക്കോടതി ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനായി മാറ്റിവെക്കുകയായിരുന്നു.
National
ഭോപ്പാൽ: മധ്യപ്രദേശിലെ ക്ഷേത്രത്തിലും സാമ്പത്തിക ക്രമക്കേട് ആരോപണം. മധ്യപ്രദേശിലെ പ്രശസ്തമായ ‘മാ ബഗലാമുഖി’ ക്ഷേത്രത്തിലാണ് കോടികളുടെ സാമ്പത്തിക ക്രമക്കേട് ആരോപണം ഉയർന്നിരിക്കുന്നത്.
സംഭാവനകൾ സ്വകാര്യ ബാങ്ക് അക്കൗണ്ടിലേക്ക് സ്വീകരിക്കുന്നതായാണ് പരാതി. മധ്യപ്രദേശിലെ അഗർ-മാൽവ ജില്ലയിലുള്ള ക്ഷേത്രത്തിൽ ഭക്തർ നൽകുന്ന പണവും സ്വർണം-വെള്ളി ആഭരണങ്ങളും തട്ടിയെടുക്കാൻ സമാന്തരമായി ഒരു സ്വകാര്യ സമിതി പ്രവർത്തിച്ചിരുന്നു എന്ന പരാതിയിൽ ഇപ്പോൾ ജില്ലാ കളക്ടർ പ്രീതി യാദവ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
ക്ഷേത്ര ഫണ്ട് കൈകാര്യം ചെയ്യുന്നതിലും ക്രമക്കേടുണ്ടെന്നും ആരോപണം ഉയർന്നു. അന്വേഷണത്തിനായി മൂന്നംഗസമിതി രൂപീകരിച്ചു. ഏഴു ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം.
സർക്കാരിന്റെ ഔദ്യോഗിക മാനേജ്മെന്റ് കമ്മിറ്റി നിലവിലിരിക്കെയാണ്, രജിസ്റ്റർ ചെയ്യാത്ത ഒരു അനധികൃത സമാന്തര സമിതി രൂപീകരിച്ച് സ്വകാര്യ ബാങ്ക് അക്കൗണ്ടുകളിലൂടെ ഭക്തരുടെ സംഭാവനകൾ വൻതോതിൽ വകമാറ്റിയതായി കണ്ടെത്തിയത്.
Kerala
തിരുവനന്തപുരം: തിരുവല്ലം ടോൾപ്ലാസക്ക് സമീപം ബൈക്ക് സ്ട്രീറ്റ് ലൈറ്റ് പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ യുവാവിനും യുവതിക്കും ദാരുണാന്ത്യം. എറണാകുളം സ്വദേശിയായ യുവാവും തൊടുപുഴ സ്വദേശിയായ യുവതിയുമാണ് മരിച്ചത്.
കോവളം ഭാഗത്തേക്ക് പോയ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. രണ്ടുപേരുടെയും തല സ്ട്രീറ്റ് ലൈറ്റിന്റെ പോസ്റ്റിൽ ഇടിച്ചാണ് മരണം സംഭവിച്ചതെന്ന് അധികൃതർ പറഞ്ഞു. അപകടം നടന്ന ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹങ്ങൾ നിലവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തിരുവല്ലം പോലീസ് മേൽനടപടികൾ സ്വീകരിച്ചുവരുന്നു.
Kerala
തിരുവനന്തപുരം: വർക്കലയിൽ നവവധു ജീവനൊടുക്കിയ നിലയിൽ. റാത്തിക്കൽ സ്വദേശിനി നാസിയയാണ് (19) മരിച്ചത്. ബുധനാഴ്ച വൈകുന്നേരം ആണ് കിടപ്പ് മുറിയിൽ നാസിയയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് പുലർച്ചെയാണ് മരണം സ്ഥിരീകരിച്ചത്. രണ്ട് മാസം മുൻപാണ് നാസിയയുടെ വിവാഹം നടന്നത്.
വിവാഹം കഴിഞ്ഞു 13 ദിവസം കഴിഞ്ഞപ്പോൾ നാസിയയുടെ ഭർത്താവ് അൻസർ ഗൾഫിലേക്ക് മടങ്ങി പോയി. സംഭവത്തിൽ വർക്കല പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
കോട്ടയം: പാലാ നഗരസഭയിൽ അവിശ്വാസപ്രമേയവുമായി എൽഡിഎഫ്. പ്രതിപക്ഷ കൗൺസിലർമാർ ഒപ്പിട്ട അവിശ്വാസം എൽഎസ്ജിഡി ജോയിന്റ് ഡയറക്ടർക്ക് കൈമാറി. ഭരണസ്തംഭനം ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷത്തിന്റെ നീക്കം.
അധികാരം പിടിക്കാനില്ലെന്നും രാഷ്ട്രീയ സാഹചര്യം നോക്കി തീരുമാനമെടുക്കുമെന്നും നഗരസഭയിലെ പ്രതിപക്ഷനേതാവ് ബിജു പാലൂപ്പടവൻ പറഞ്ഞു.
പ്രതിപക്ഷത്തെ 12 പേരും അവിശ്വാസത്തിൽ ഒപ്പുവച്ചു. സ്വതന്ത്ര കൂട്ടായ്മയുടെ പിന്തുണ വാങ്ങി അധികാരത്തിൽ എത്തില്ല. അവിശ്വാസത്തെ കോൺഗ്രസ് പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും എന്നാൽ ഇതിന് പിന്നിൽ മറ്റ് ധാരണകൾ ഒന്നുമില്ലെന്നും പ്രതിപക്ഷനേതാവ് ബിജു പാലൂപ്പടവൻ വ്യക്തമാക്കി.
Kerala
കല്‍പ്പറ്റ: വയനാട് കള്ളാടിയിലെ തുരങ്കപാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ മരിച്ചവരുടെ എണ്ണം ഏഴായി. ഇന്ന് നാല് പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
സൈറ്റ് എൻജിനീയറായ ഹിമാചൽ പ്രദേശ് സ്വദേശി രാഹുൽ ശർമ, എക്സ്കവേറ്റർ ഓപ്പറേറ്ററായ ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാൻ, ഉത്തർപ്രദേശ് സ്വദേശിയായ സർവേയർ അസ്ഹറുദ്ദീൻ അൻസാരി എന്നിവരുടെ മൃതദേഹവും തിരിച്ചറിയാത്ത ഒരു മൃതദേഹവുമാണ് കണ്ടെത്തിയത്.
മധ്യപ്രദേശ് സ്വദേശി ചന്ദ്രബാൻ പാൽ, ബിഹാർ സ്വദേശി ബികാസ് കുമാർ സിംഗ്, ജാർഖണ്ഡ് സ്വദേശി അൻമോൽ ദൊഡരായ് എന്നിവരുടെ മൃതദേഹങ്ങൾ നേരത്തെ കണ്ടെത്തിയിരുന്നു. കൺസ്ട്രക്ഷൻ മാനേജർ വിക്രം റാണ, സർവേയർ രാകേഷ് ഗുച്ചൈത് എന്നിവരെയാണ് ഇനി കണ്ടെത്താനുണ്ടായിരുന്നത്. ഇവരിൽ ഒരാളുടെ മൃതദേഹമാണ് അവസാനം ലഭിച്ചതെന്നാണ് അനുമാനം. എന്നാൽ ഇത് ആരുടേതാണ് എന്ന് തിരിച്ചറിഞ്ഞിട്ടില്ല.
Kerala
തിരുവനന്തപുരം: സ്റ്റാച്യുവിലെ കന്റോൺമെന്റ് പോലീസ് കാന്റീനിലെ ഭക്ഷണപ്പൊതിയിൽ നിന്ന് അട്ടയെ കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയ്ക്ക് കാന്റീനിൽ നിന്ന് പോലീസുകാരൻ പാഴ്സലായി വാങ്ങിയ മീൻ വറുത്തതിലാണ് ചത്ത അട്ടയെ കണ്ടെത്തിയത്.
കോർപറേഷന്റെ പ്രത്യേക സംഘമെത്തി കാന്റീൻ പരിശോധിക്കുകയും വൃത്തിഹീനമായി പ്രവർത്തിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് അടപ്പിക്കുകയും ചെയ്തു.
നേരത്തേയും കാന്റീനെതിരെ ഒട്ടേറെത്തവണ പരാതി ഉയർന്നിട്ടുണ്ട്. കരാറുകാരനോട് കോർപറേഷനിൽ ഹാജരാകാനും നിർദേശിച്ചു.
National
തിരുവനന്തപുരം: കാപ്പ കേസിൽ പ്രതിയായ ബിജെപി കൗൺസലർ ആർ. സുഗതന് ഇടക്കാല ജാമ്യം. നെടുമങ്ങാട് കോടതിയാണ് സുഗതന് ഇടക്കാല ജാമ്യം അനുവദിച്ചത്. ജൂലൈ 13ന് വൈകുന്നേരം അഞ്ച് മുതൽ ജൂലൈ 14 രാത്രി ഒൻപത് വരെയാണ് ജാമ്യം അനുവദിച്ചത്.
എന്നാൽ ജാമ്യം അനുവദിച്ചെങ്കിലും കാപ്പാ കേസില്‍ ഹൈക്കോടതി അനുമതി നല്കിയാല് മാത്രമേ സുഗതന് സത്യപ്രതിജ്ഞാ ചടങ്ങിന് എത്താന്‍ കഴിയൂ. ഇതിനായി ഹൈക്കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
തിരുവനന്തപുരം കോർപറേഷന്റെ 101 അംഗ ഭരണസമിതിയിൽ സുഗതൻ ഉൾപ്പെടെ 50 അംഗങ്ങളാണ് ബിജെപിക്കുള്ളത്. ഒരു സ്വതന്ത്രന്റെ പിന്തുണയോടെയാണ് ബിജെപി ഭരിക്കുന്നത്.
സുഗതന്റെ ആറ് മാസത്തെ കാപ്പാതടവ് കാപ്പാ ഉപദേശക സമിതി കഴിഞ്ഞ ദിവസം ശരിവച്ചിരുന്നു. സുഗതനെ തടങ്കലിൽ വയ്ക്കാൻ തക്കതായ കാരണമുണ്ടെന്നാണ് ഉപദേശകസമിതി സർക്കാരിനു റിപ്പോർട്ട് നൽകിയിരിക്കുന്നത്. ഇതു പ്രകാരം സുഗതന്റെ തടങ്കൽ തുടരുമെന്ന് കാട്ടി ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി.
ഹൈക്കോടതിയിൽനിന്ന് അനുകൂല വിധി കിട്ടിയില്ലെങ്കിൽ അറസ്റ്റിലായ ജൂൺ 10 മുതൽ ആറു മാസം സുഗതൻ ജയിലിൽ തുടരേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ റിമാൻഡിലാണ് സുഗതൻ.
Kerala
കൽപ്പറ്റ: വയനാട് തുരങ്കപാതയ്ക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ നടത്തിയ പ്രസ്താവന തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
വീഴ്ച മറക്കാൻ വേണ്ടി വിവാദം ഉണ്ടാക്കാൻ ബോധപൂർവമായ ശ്രമമാണ് നടക്കുന്നതെന്നും പാരിസ്ഥിതിക അനുമതി ലഭിച്ചത് സൂത്രപണിയിലൂടെയല്ലെന്നും പിണറായി പറഞ്ഞു. വയനാട്ടിൽ ദുരന്തം നടന്ന സ്ഥലം സന്ദർശിച്ചതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിണറായി.
സുതാര്യമായി നടന്ന പഠനമാണിത്. 2023 ലാണ് പഠനം നടന്നത്. എല്ലാ പഠനവും പൂർത്തീകരിച്ചു. സംസ്ഥാനവും കേന്ദ്രവും അനുമതി നൽകി. ഹൈക്കോടതി 2025 ഡിസംബർ 16 ന് അനുമതി ലഭിച്ചതിനെതിരായ ഹർജികൾ തള്ളി. അപ്പീലുകൾ സുപ്രീം കോടതിയിൽ എത്തി. സുപ്രീം കോടതിയും ഹൈക്കോടതി വിധി ശരിവച്ചു.
പാരിസ്ഥിതിക അനുമതി സമ്മർദം ചെലുത്തി വാങ്ങി എന്ന ആരോപണം കോടതിയോട് ഉള്ള അവഗണനയാണ്. പലരേയും പഴി ചാരി മന്ത്രിമാർ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറുകയാണെന്നും പിണറായി പറഞ്ഞു.
ഉന്നതതല യോഗമാണ് മണ്ണ് നീക്കാൻ നിർദേശം നൽകിയത്. ആ തീരുമാനം എങ്ങനെയാണ് അട്ടിമറിക്കപ്പെട്ടത്. ആരാണ് ഉത്തരവാദി. അനന്തമായ സാധ്യത തുറക്കുന്ന പദ്ധതിയാണ് വയനാട് തുരങ്കപാത പദ്ധതി. പദ്ധതിയുടെ ഭാഗമായി നീക്കം ചെയ്ത മണ്ണ് കൂനയായി നിൽക്കുന്നുണ്ട്. അതും മുകളിൽ നിന്ന് വന്ന മണ്ണും ചേർന്നാണ് ഒലിച്ചിറങ്ങിയത്.
ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിനൊപ്പം ചേരുന്നു. അനുശോചനം അറിയിക്കുന്നു. കാണാതായവർക്ക് വേണ്ടി തെരച്ചിൽ തുടരുന്നുണ്ട്. സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകുമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: സംസ്ഥാന ക്രൈംബ്രാഞ്ചിൽ മുതിർന്ന ഉദ്യോഗസ്ഥരുടെ ചുമതലകളിൽ മാറ്റം വരുത്തി സർക്കാർ ഉത്തരവിറക്കി. ഐജി അജിത ബീഗത്തിന് നിലവിലുള്ള ചുമതലകൾക്ക് പുറമെ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന വിഭാഗത്തിന്റെ അധിക ചുമതലകൂടി നൽകി. ഇതിനൊപ്പം ക്രൈംബ്രാഞ്ച് കോഴിക്കോട് മേഖലയുടെ ചുമതലയും ഇനി മുതൽ അജിത ബീഗത്തിനായിരിക്കും.
ക്രൈംബ്രാഞ്ച് തെക്കൻ മധ്യമേഖലയുടെ ചുമതല ഐജി ശ്യാം സുന്ദറിന് നൽകാനും തീരുമാനമായി. കേരളം ഏറെ ചർച്ച ചെയ്ത പ്രമാദമായ സുകുമാരക്കുറുപ്പ് കേസിന്റെ തുടരന്വേഷണ മേൽനോട്ട ചുമതലയും ഐജി ശ്യാം സുന്ദറിന് തന്നെയാണ് കൈമാറിയിരിക്കുന്നത്. ക്രൈംബ്രാഞ്ചിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ഈ അഴിച്ചുപണി. പുതിയ സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെയാണ് മാറ്റം.
Kerala
കൊച്ചി: ജഡ്ജിമാര്‍ക്കെതിരേ അപകീര്‍ത്തി പ്രസ്താവന നടത്തിയതുമായി ബന്ധപ്പെട്ട് കെ. സുധാകരന് എംപിക്കെതിരേ സ്വീകരിച്ച കോടതിയലക്ഷ്യ നടപടികള്‍ ഹൈക്കോടതി തീര്‍പ്പാക്കി.
മട്ടന്നൂര്‍ ഷുഹൈബ് വധക്കേസിലെ കോടതി ഉത്തരവുമായി ബന്ധപ്പെട്ടു നടത്തിയ പരാമര്‍ശത്തെത്തുടര്‍ന്ന് സ്വീകരിച്ച നടപടിയുടെ ഭാഗമായി സുധാകരന് കോടതിയില്‍ നേരിട്ടെത്തി മാപ്പപേക്ഷിച്ച സാഹചര്യത്തിലാണു ജസ്റ്റീസുമാരായ വി. രാജ വിജയരാഘവന്, കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് നടപടികള്‍ അവസാനിപ്പിച്ചത്.
ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണത്തിനുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി ഡിവിഷന് ബെഞ്ചിലെ ജഡ്ജിമാരെ അവഹേളിക്കുന്ന പ്രസ്താവന സുധാകരന് നടത്തിയെന്നാരോപിച്ച് അഡ്വ. കെ. ജനാര്‍ദന ഷേണായി നല്കിയ കോടതിയലക്ഷ്യ ഹര്‍ജിയിലായിരുന്നു സുധാകരനെതിരേ നടപടി സ്വീകരിച്ചത്.
നേരത്തേ സത്യവാങ്മൂലം വഴി മാപ്പപേക്ഷിച്ചിരുന്നെങ്കിലും നേരിട്ടു ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.
International
ടെഹ്റാൻ: ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ സംസ്കാരം ഇറാനിലെ മഷ്ഹദിൽ ഇന്നു നടക്കും. മകനും ഇപ്പോഴത്തെ പരമോന്നത നേതാവുമായ മുജ്തബ ഖമനയി പൊതുവേദികൾ ഒഴിവാക്കി ഒളിവിൽ തുടരുകയാണ്. മഷ്ഹദിലെ സംസ്കാരച്ചടങ്ങിലും മുജ്തബ പങ്കെടുക്കില്ല.
ഇസ്രയേലും യുഎസും ചേർന്നു നടത്തിയ ഫെബ്രുവരി 28ലെ ആക്രമണത്തിൽ മുജ്തബയ്ക്കും സാരമായി പരുക്കേറ്റിരുന്നു. ആ ആക്രമണത്തിലാണ് ആയത്തുല്ല അലി ഖമനയിയും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടത്.
ആയത്തുല്ല അലി ഖമനയിയുടെ ശവപേടകവുമായി ഇറാഖിലെ ഷിയ പുണ്യനഗരമായ നജാഫിൽ ഇന്നലെ വിലാപയാത്ര നടന്നു. ഖമനയിയുടെ മൃതദേഹവും വഹിച്ചുള്ള വിമാനം ചൊവ്വാഴ്ച വൈകിട്ടാണ് നജാഫിലെത്തിയത്. ഇറാഖ് പ്രധാനമന്ത്രി അലി അൽ സെയ്ദി ഉൾപ്പെടെയുള്ളവർ ഏറ്റുവാങ്ങി. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും റവല്യൂഷനറി ഗാർഡ് സേന കമാൻഡർമാരും ഇറാഖിലെ വിലാപയാത്രയിലും പങ്കെടുത്തു. ഇറാഖിലെ മറ്റൊരു പുണ്യനഗരമായ കർബലയിലെ വിലാപയാത്ര കൂടി കഴിഞ്ഞ് മൃതദേഹം ഇറാനിൽ തിരിച്ചെത്തിക്കും.
National
ന്യൂഡൽഹി: ആസാമിൽ ഒരു പതിറ്റാണ്ടിനിടെ ആനയുടെ ആക്രമണങ്ങളിൽ 1147 പേർ കൊല്ലപ്പെട്ടുവെന്നു റിപ്പോർട്ട്.
ആസാമിലെ കോൺഗ്രസ് എംഎൽഎ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിനു വനം മന്ത്രി ജയന്ത മല്ലബരുവ നൽകിയ മറുപടിയിലാണ് കണക്കുകൾ.
കഴിഞ്ഞ വർഷം മാത്രം 138 പേർ കൊല്ലപ്പെട്ടപ്പോൾ ഈ വർഷം ഇതുവരെ 53 പേർ കൊല്ലപ്പെട്ടു.
National
ശ്രീനഗർ: സൗത്ത് കാഷ്മീരിലെ ഷോപ്പിയാനിൽ നടന്ന ഏറ്റുമുട്ടലിൽ ലഷ്കർ ഭീകരൻ സക്കീർ ഗനായിയെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു.
ജില്ലയിൽ ആറുദിവസമായി കരസേനയും ജമ്മുകാഷ്മീർ പോലീസും സിആർപിഎഫും ചേർന്നു നടത്തിയ സംയുക്തസൈനിക നടപടിയാണ് ഒടുവിൽ വിജയത്തിലെത്തിയത്.
26 കാരനായ ഗനായി കുൽഗാമിലെ മോതൽഹാമ സ്വദേശിയാണ്. മൂന്നുവർഷമായി ഭീകരപ്രവർത്തനം നടത്തുകയാണ് ഇയാൾ. നേരത്തേ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ ഇയാൾക്കു പരിക്കേറ്റിരുന്നു.
National
ന്യൂഡൽഹി: ഇസ്ലാംമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നവർക്ക് പിന്നോക്ക വിഭാഗത്തിലുള്ളവരുടെ സംവരണ ആനൂകൂല്യങ്ങൾ നിഷേധിച്ചുള്ള മദ്രാസ് ഹൈക്കോടതി വിധി ചോദ്യംചെയ്ത് തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ.
സംവരണാനുകൂല്യം അനുവദിച്ചുകൊണ്ടുള്ള 2024 മാർച്ച് ഒന്‍പതിലെ സർക്കാർ ഉത്തരവ് ഭരണഘടനാവിരുദ്ധമാണെന്ന ഹൈക്കോടതി വിധിയെയാണ് സർക്കാർ സുപ്രീം കോടതിയിൽ ചോദ്യംചെയ്യുന്നത്.
പിന്നോക്കവിഭാഗങ്ങൾ(ബിസി), അതി പിന്നോക്ക വിഭാഗങ്ങൾ (എംബിസി), വിജ്ഞാപനം ചെയ്യപ്പെട്ട സമുദായങ്ങൾ (ഡിഎൻസി) പട്ടികജാതി (എസ്സി) എന്നിവയിൽപ്പെട്ട വ്യക്തികൾ ഇസ്ലാം മതം സ്വീകരിച്ചാൽ ബിസി (മുസ്ലിം) ആയി കണക്കാക്കണമെന്നും സംവരണ ആനുകൂല്യങ്ങൾ നൽകണമെന്നുമായിരുന്നു സർക്കാർ ഉത്തരവ്.
ഇതു ഭരണഘടനാവിരുദ്ധവും സുപ്രീം കോടതിയെ മുൻ ഉത്തരവുകളുടെ ലംഘനവും ആണെന്നായിരുന്നു ജസ്റ്റീസുമാരായ ജി.ആർ. സ്വാമിനാഥൻ, പിബി ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നിലപാട്. ഇതിനെതിരേയാണ് സർക്കാരിന്റെ ഹർജി.
National
ന്യൂഡല്‍ഹി: എഥനോള്‍ കലര്‍ത്തിയ ഇ20 പെട്രോള്‍ ഉപയോഗിച്ചു തകരാറിലായ ഒരൊറ്റ കാറെങ്കിലും രാജ്യത്തു കാണിക്കാനാകുമോയെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ഇ20 പെട്രോള്‍ മൂലം വാഹനങ്ങളുടെ മൈലേജ് കുറയുന്നുവെന്നും എന്‍ജിനുകള്‍ കേടാകുന്നുവെന്നുമുള്ള പരാതികള്‍ക്കും വിമര്ശനങ്ങള്ക്കുമിടയിലാണു കേന്ദ്രമന്ത്രിയുടെ വെല്ലുവിളി.
ഉയര്‍ന്ന എഥനോള്‍ കലര്‍ന്ന പെട്രോളന്റെ വില്‍പ്പനയെക്കുറിച്ചു തെറ്റായ വിവരണങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്നു. ഇവ പെയ്ഡ് പ്രചാരണങ്ങളാണെന്നു മന്ത്രി പറഞ്ഞു. ഇ20 പെട്രോള്‍ കാരണം ഒരു കാറിനും പ്രശ്നമുണ്ടായതായി കണ്ടെത്തിയിട്ടില്ല.
ഡല്‍ഹിയില്‍ നടന്ന വികസിത ഭാരത് ഉച്ചകോടിയിലാണു എഥനോള്‍ മിശ്രിത പെട്രോള്‍ നിര്‍ബന്ധമാക്കിയതിനെ ഗഡ്കരി ന്യായീകരിച്ചത്.
തന്റെ കുടുംബാംഗങ്ങള്‍ക്കു പഞ്ചസാര ഫാക്ടറികള്‍ ഉണ്ടെന്നതു സത്യമാണെന്ന് ഗഡ്കരി വ്യക്തമാക്കി. പക്ഷേ ആ കമ്പനികള്‍ നിലനില്പിനായി എഥനോള്‍ ഉത്പാദനത്തെ ആശ്രയിക്കുന്നില്ലെന്നു മന്ത്രി പറഞ്ഞു.
ഗഡ്കരിയുടെ കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലുള്ള നിരവധി കമ്പനികള്‍ എഥനോള്‍ ഉത്പാദിപ്പിക്കുന്നതിലാണ് ഇ20 പെട്രോള്‍ ഇന്ത്യയില്‍ നിര്ബന്ധമാക്കിയതെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു വിശദീകരണം.
അസംസ്കൃത എണ്ണ ഇറക്കുമതി, കാര്‍ബണ്‍ ഉദ്വമനം എന്നിവ കുറയ്ക്കുന്നതിനും ആഭ്യന്തര കൃഷിയെ പിന്തുണയ്ക്കുന്നതിനുമുള്ള തന്ത്രത്തിന്റെ ഭാഗമായാണ് 20 ശതമാനം എഥനോള്‍ കലര്‍ത്തിയ ഇ20 പെട്രോള്‍ വില്‍ക്കുന്നതെന്നാണു കേന്ദ്രസര്‍ക്കാരിന്റെ ന്യായീകരണം. കരിമ്പ്, ചോളം, നെല്ല് എന്നിവയില്‍ നിന്നാണു പ്രധാനമായും എഥനോള്‍ ഉത്പാദനം. ഇന്ധന ഇറക്കുമതിക്കായി ഇന്ത്യ പ്രതിവര്‍ഷം 22 ലക്ഷം കോടി രൂപ ചെലവഴിക്കുന്നുണ്ടെന്നും ഇതു ബദല്‍ ഇന്ധനങ്ങളെ സാമ്പത്തികവും തന്ത്രപരവുമായ ആവശ്യകതയാക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ ഉപയോഗിക്കുന്നതിനായി രൂപകല്പന ചെയ്തവയല്ല രാജ്യത്തെ വാഹനങ്ങളെന്നതാണു പരാതി. മൈലേജ് കുറയുന്നതിനു പുറമേ 20 ശതമാനം എഥനോള്‍ കലര്‍ത്തിയ പെട്രോളിന്റെ ദീര്‍ഘകാല ഉപയോഗം എന്‍ജിനുകള്‍ക്ക് ആഘാതം സൃഷ്ടിക്കുമെന്നു ചില വാഹന ഉടമകള്‍ ആശങ്ക ഉയര്‍ത്തിയിരുന്നു.
വാഹനങ്ങളുടെ കമ്പനി ഗാരന്റിക്കും ഇന്‍ഷ്വറന്‍സ് തുക കിട്ടുന്നതിനും ഭാവിയില്‍ ഇതു തടസമാകുമെന്നും ചിലര്‍ക്ക് ആശങ്കയുണ്ട്.
Kerala
കൊച്ചി: ലക്ഷദ്വീപിൽ വീണ്ടും കേന്ദ്ര സർക്കാരിന്റെ കടുംവെട്ട്. നിരവധി ഉന്നത ഉദ്യോഗസ്ഥരെ കൂട്ടത്തോടെ പിരിച്ചുവിടുകയും കോളജുകളിലെ ഡിഗ്രി കോഴ്സുകൾ വെട്ടിക്കുറക്കുകയും ചെയ്തു. പത്തു പേരെയാണ് ബുധനാഴ്ച പിരിച്ചുവിട്ടത്.
വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർക്കാണ് നിർബന്ധിത വിരമിക്കൽ. പിരിച്ചുവിടപ്പെടുന്നവർക്ക് മൂന്നുമാസത്തെ ശമ്പളവും അലവൻസും നൽകും. കഴിഞ്ഞദിവസം 47 പേരെ കൂട്ടത്തോടെ പിരിച്ചുവിട്ടിരുന്നു.
പിന്നാലെ വിദ്യാർഥികളെ പ്രതിസന്ധിയിലാക്കി വിദ്യാഭ്യാസ വകുപ്പ് നടപടിയും വന്നു. അലോട്ട്മെന്റിറിന് തലേന്ന് സർക്കാർ കോളജുകളിലെ കോഴ്സുകൾ വെട്ടിക്കുറച്ചു. ആന്ത്രോത്ത്, കടമത്ത്, മിനിക്കോയ് കോളജുകളിലെ കോഴ്സുകളാണ് വെട്ടിക്കുറച്ചത്.
ബിഎ പൊളിറ്റിക്കൽ സയൻസ്, ബിഎ ഇംഗ്ലീഷ്, ബി.വോക് കോഴ്സുകൾ ഒഴിവാക്കി.
Kerala
തിരുവനന്തപുരം: ആശുപത്രി വികസന സമിതികളിൽ എസ്സി-എസ്ടി, വനിതാ പ്രാതിനിധ്യം നിർബന്ധമാക്കി ഉത്തരവിറക്കി ആരോഗ്യ വകുപ്പ്. സർക്കാർ പ്രതിനിധികളായാണ് ഇവർ സമിതികളിലെത്തുക.
കുടുംബാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളജുകൾ വരെയുള്ള ആശുപത്രികളിലെ വികസന സമിതികളും, വികസന സൊസൈറ്റികളും പുനഃസംഘടിപ്പിക്കുമെന്നും ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു.
നടപടികൾ സ്വീകരിക്കാൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് മന്ത്രി നിർദേശം നൽകി. ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു തീരുമാനമെന്നും എസ്സി-എസ്ടി, വനിതാ വിഭാഗങ്ങളെ ചേർത്തുപിടിക്കുന്ന സർക്കാർ നയത്തിന്റെ ഭാഗമാണ് ആരോഗ്യവകുപ്പിന്റെ നടപടിയെന്നും മന്ത്രി അറിയിച്ചു.
National
ന്യൂഡൽഹി: അഭിഭാഷകനായ എം.ആർ. രമേശ് ബാബുവിനെ സുപ്രീം കോടതിയിലെ സീനിയർ സ്റ്റാൻഡിംഗ് കോൺസലായി നിയമിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ആദ്യമായാണ് സുപ്രീം കോടതിയിൽ കേരളം ഒരു സീനിയർ സ്റ്റാൻഡിംഗ് കോൺസൽ എന്ന പദവിയിൽ നിയമനം നടത്തുന്നത്.
നിലവിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കോൺസൽ ആണ് രമേശ് ബാബു. ഇതിനു മുമ്പ് 2001-2006, 2011-2016 എന്നീ കാലയളവുകളിൽ കേരള സർക്കാരിന്റെ സുപ്രീം കോടതിയിലെ സ്റ്റാൻഡിംഗ് കോൺസൽ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സംസ്ഥാന സർക്കാരിനുവേണ്ടി കേസുകളിൽ ഹാജരാകാൻ നാല് സ്റ്റാൻഡിംഗ് കോൺസൽമാരെയും നിയമിച്ചു. അഭിഭാഷകരായ അൽജോ കെ. ജോസഫ്, പി.എസ്. സുൽഫിക്കർ അലി, മർസൂഖ് തങ്ങൾ, ജയിംസ് പി. തോമസ് എന്നിവരെയാണ് സ്റ്റാൻഡിംഗ് കോൺസൽമാരായി നിയമിച്ചിരിക്കുന്നത്.
National
ന്യൂഡൽഹി: ഡൽഹിയിൽനിന്നും കാണാതായ മലയാളി വിദ്യാർഥിനിയെ സുരക്ഷിതമായി കണ്ടെത്തി. ഓഖ്ലയിൽ നിന്നുമാണ് പെൺകുട്ടിയെ കണ്ടെത്തിയത്. സമീപത്തുള്ള പള്ളിയിലായിരുന്നു ഉണ്ടായിരുന്നത്.
മലയാളി കുടുംബമാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ജാമിയ നഗർ പോലീസ് സ്റ്റേഷനിൽ എത്തിച്ചിരിക്കുകയാണ്. രക്ഷിതാക്കൾ തിരുവനന്തപുരത്ത് നിന്നും ഇന്ന് രാത്രി ഡൽഹിയിലെത്തും. ജാമിയ മില്ലിയ സർവകലാശാലയിലെ വിദ്യാർഥിനിയെയാണ് കാണാതായത്.
എംഎ ഇന്റർനാഷണൽ റിലേഷൻസ് വിദ്യാർഥിയാണ്. ചൊവ്വാഴ്ച രാത്രി 11:30ഓടെ ഓഖ്ലയിൽ നിന്നാണ് കാണാതായതെന്നും ഫോൺ മുറിയിൽവച്ചാണ് പോയതെന്നും പോലീസ് കണ്ടെത്തിയിരുന്നു. സിസിടിവി കാമറകൾ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തിയിരുന്നു.
Kerala
കൊച്ചി: കേരള ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷകരുടെ എണ്ണം കൂട്ടി സർക്കാർ ഉത്തരവ്. 11 പുതിയ തസ്തികയാണ് അധികം സൃഷ്ടിച്ചത്. മൂന്ന് സ്പെഷൽ പ്ലീഡർമാർ, നാല് സീനിയർ ഗവൺമെന്റ് പ്ലീഡർ, അഞ്ച് ഗവൺമെന്റ് പ്ലീഡർ തസ്തികയാണ് അധികമായി സൃഷ്ടിച്ചത്.
ജഡ്ജിമാരുടെ എണ്ണം കൂടിയതും കേസുകളുടെ ബാഹുല്യവും കണക്കിലെടുത്ത് കൂടുതൽ അഭിഭാഷകരെ നിയമിക്കണമെന്ന എജിയുടെ ആവശ്യപ്രകാരമാണ് നടപടി എന്നാണ് ഉത്തരവിൽ പറയുന്നത്.
നിലവിൽ 137 ഗവൺമെന്റ് പ്ലീഡർമാർ ഹൈക്കോടതിയിലുണ്ട്. ഒരു വർഷത്തേക്കാണ് പുതിയ താൽകാലിക നിയമനം. എന്നാൽ പിന്നീട് ഇത് സ്ഥിരപ്പെടുത്തുകയോ ദീർഘിപ്പിക്കുകയും ചെയ്യുമെന്നും ഉത്തരവിൽ പറയുന്നു.
Kerala
മുംബൈ: സുഹൃത്തുക്കൾക്കൊപ്പം കളിക്കുന്നതിനിടെ അപാർട്ട്മെന്റിലെ ലിഫ്റ്റിന്റെ ഷാഫ്റ്റിലേക്ക് വീണ് 12കാരന് ദാരുണാന്ത്യം. മുംബൈ സ്വദേശി ജെയിൻ ഷെയ്ഖ് ആണ് മരിച്ചത്. മുംബൈയിലെ നെഹ്റു നഗറിൽ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.
കൂട്ടുകാരോടൊപ്പം ഒളിച്ചുകളിക്കുന്നതിനിടെ ലിഫ്റ്റിന് സമീപം ഒളിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ലിഫ്റ്റിന്റെ വാതിലിൽ ചാരി നിൽക്കുന്നതിനിടെ വാതിൽ പെട്ടെന്ന് തുറക്കുകയായിരുന്നു.
ആ സമയം ലിഫ്റ്റ് മൂന്നാം നിലയിലായിരുന്നതിനാൽ 10ാം നിലയിൽ നിന്ന് വീണ ജെയിൻ മൂന്നാം നിലയിലുള്ള ലിഫ്റ്റിന്റെ മുകളിലേക്ക് പതിച്ചു. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഏഴ് മാസമായി കെട്ടിടത്തിലെ ലിഫ്റ്റിന് സാങ്കേതിക തരാറുകൾ ഉണ്ടായിരുന്നുവെന്ന് താമസക്കാർ പറയുന്നു. സംഭവത്തിൽ നെഹ്റു നഗർ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.