ആർ. സുഗതൻ
തിരുവനന്തപുരം: കാപ്പ കേസിൽ പ്രതിയായ ബിജെപി കൗൺസലർ ആർ. സുഗതന് ഇടക്കാല ജാമ്യം. നെടുമങ്ങാട് കോടതിയാണ് സുഗതന് ഇടക്കാല ജാമ്യം അനുവദിച്ചത്. ജൂലൈ 13ന് വൈകുന്നേരം അഞ്ച് മുതൽ ജൂലൈ 14 രാത്രി ഒൻപത് വരെയാണ് ജാമ്യം അനുവദിച്ചത്.
എന്നാൽ ജാമ്യം അനുവദിച്ചെങ്കിലും കാപ്പാ കേസില്‍ ഹൈക്കോടതി അനുമതി നല്‍കിയാല്‍ മാത്രമേ സുഗതന് സത്യപ്രതിജ്ഞാ ചടങ്ങിന് എത്താന്‍ കഴിയൂ. ഇതിനായി ഹൈക്കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
തിരുവനന്തപുരം കോർപറേഷന്‍റെ 101 അംഗ ഭരണസമിതിയിൽ സുഗതൻ ഉൾപ്പെടെ 50 അംഗങ്ങളാണ് ബിജെപിക്കുള്ളത്. ഒരു സ്വതന്ത്രന്‍റെ പിന്തുണയോടെയാണ് ബിജെപി ഭരിക്കുന്നത്.
സുഗതന്‍റെ ആറ് മാസത്തെ കാപ്പാതടവ് കാപ്പാ ഉപദേശക സമിതി കഴിഞ്ഞ ദിവസം ശരിവച്ചിരുന്നു. സുഗതനെ തടങ്കലിൽ വയ്ക്കാൻ തക്കതായ കാരണമുണ്ടെന്നാണ് ഉപദേശകസമിതി സർക്കാരിനു റിപ്പോർട്ട് നൽകിയിരിക്കുന്നത്. ഇതു പ്രകാരം സുഗതന്‍റെ തടങ്കൽ തുടരുമെന്ന് കാട്ടി ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി.
ഹൈക്കോടതിയിൽനിന്ന് അനുകൂല വിധി കിട്ടിയില്ലെങ്കിൽ അറസ്റ്റിലായ ജൂൺ 10 മുതൽ ആറു മാസം സുഗതൻ ജയിലിൽ തുടരേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ റിമാൻഡിലാണ് സുഗതൻ.
Tags : Councilor RSugathan BJP Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash