National
അമൃത്സർ: ഡ്രോൺ വഴി അതിർത്തി കടത്തിയ വൻ ആയുധശേഖരവുമായി രണ്ടുപേരെ പഞ്ചാബ് പോലീസിന്റെ കൗണ്ടർ ഇന്റലിജൻസ് വിഭാഗം അറസ്റ്റ് ചെയ്തു. തൺ തരൺ സ്വദേശികളായ ഗുർപ്രീത് സിംഗ് (ഇക്ബാൽ സിംഗിന്റെ മകൻ), ഗുർപ്രീത് സിംഗ് (ഗുൽസാർ സിംഗിന്റെ മകൻ) എന്നിവരാണ് അമൃത്സർ-അട്ടാരി റോഡിൽ പിടിയിലായത്.
ഒൻപത് 9 എംഎം പിസ്റ്റളുകൾ, ഒരു .30 ബോർ പിസ്റ്റൾ, മാഗസിനുകൾ, 10 ലൈവ് കാട്രിഡ്ജുകൾ എന്നിവയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ആയുധ കടത്തിന് ഉപയോഗിച്ച ബജാജ് പ്ലാറ്റിന ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു.
വിദേശത്തു നിന്നുള്ള ഹാൻഡ്ലറുടെ നിർദേശപ്രകാരം ഇന്ത്യ-പാക് അതിർത്തിയായ ഹവേലിയൻ ഗ്രാമത്തിന് സമീപം ഡ്രോൺ വഴി എത്തിയ ആയുധങ്ങൾ കൈപ്പറ്റിയ ശേഷം, മറ്റ് സംഘങ്ങൾക്ക് കൈമാറാൻ കൊണ്ടുപോകുകയായിരുന്നു ഇവർ. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
Kerala
പത്തനംതിട്ട: കണ്ണിൽ മുളകുപൊടി വിതറി സ്വർണമാല കവരാൻ ശ്രമിച്ച പൂജാരിയെ അറസ്റ്റു ചെയ്തു. ഇലന്തൂർ പൂക്കോട് ഗുരുമന്ദിരത്തിനു സമീപം മെട്ടയിൽ വീട്ടിൽ എം.പി. ബിജുമോൻ (52) ആണ് ഇലവുംതിട്ട പോലീസിന്റെ പിടിയിലായത്. ഉള്ളന്നൂർ പുലിക്കൂട്ടിനാൽ ക്ഷേത്രത്തിലാണ് സംഭവം. വെള്ളിയാഴ്ച രാവിലെ ആറോടെയായിരുന്നു സംഭവം. ക്ഷേത്രത്തിൽ കഴകം ജോലി ചെയ്യുന്ന വിജയമ്മയുടെ (63)-നേരേയാണ് പൂജാരിയായ ബിജുമോൻ അതിക്രമം നടത്തിയത്.
പതിവുപോലെ ക്ഷേത്രം തുറന്ന് വൃത്തിയാക്കുകയായിരുന്നു വിജയമ്മ. ക്ഷേത്രത്തിന് കുറച്ചുമാറി ഇരുചക്രവാഹനം നിർത്തിയിട്ടശേഷം റബർത്തോട്ടം വഴി ഉള്ളിലെത്തിയ പ്രതി ക്ഷേത്രത്തിലെ പട്ടുടയാടയിൽ മുളകുപൊടി തട്ടിയിട്ട് വിജയമ്മയുടെ മുഖത്ത് അമർത്തി ശ്വാസം മുട്ടിച്ചു. തുടർന്ന് സ്വർണമാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും വിജയമ്മ കുതറിമാറി ബഹളംവച്ചു. നിലവിളി കേട്ടെത്തിയ നാട്ടുകാർ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പൂജാരിയെ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
പോലീസ് വിജയമ്മയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് പ്രതിയെ റിമാൻഡ് ചെയ്തു. പ്രതി പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ കൊലപാതകക്കേസിലും കോയിപ്പുറം സ്റ്റേഷനിലെ മറ്റൊരു ക്രിമിനൽകേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
International
ഒട്ടാവ: അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് യുഎസ് ഏർപ്പെടുത്തുന്ന പുതിയ താരിഫുകൾക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. അമേരിക്ക മുന്നോട്ടുവച്ച നിർദേശങ്ങൾ അംഗീകരിക്കാനാവില്ലെന്നും അവർ ആവശ്യപ്പെടുന്നത് നൽകാൻ തയാറല്ലെന്നും മാർക്ക് കാർണി പറഞ്ഞു. കാനഡയിലെ തൊഴിലാളികൾ, കർഷകർ, കുടുംബങ്ങൾ, ബിസിനസുകൾ എന്നിവരെ സംരക്ഷിക്കുന്നതിനാണ് ഈ നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.
കാനഡയിലെ തൊഴിലാളികളെയും കർഷകരെയും കുടുംബങ്ങളെയും ബിസിനസുകളെയും സംരക്ഷിക്കുന്നതിനായി യുഎസിന്റെ പുതിയ താരിഫുകൾക്ക് ഡോളറിന് ഡോളർ എന്ന കണക്കിൽ കാനഡ മറുപടി നൽകും. കാനഡയുടെ താരിഫ് നടപടികളുടെ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. വെള്ളിയാഴ്ച രാത്രി വൈകി വാഷിംഗ്ടണും ഓട്ടവയും തമ്മിലുള്ള വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് ഈ സംഭവവികാസങ്ങൾ. ചർച്ചകൾ പരാജയപ്പെട്ടതോടെ ഏകദേശം 28 ബില്യൺ ഡോളർ വിലമതിക്കുന്ന കനേഡിയൻ ഇറക്കുമതിക്ക് മേൽ അമേരിക്ക 50 ശതമാനം താരിഫ് ചുമത്തി.
കാനഡയുടെ തീരുമാനത്തെ യുണൈറ്റഡ് യുഎസ് റെപ്രസെന്റേറ്റീവ് വിമർശിച്ചു. കാനഡ അവസരം നഷ്ടപ്പെടുത്തിയെന്ന് എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ചർച്ചകൾക്കിടെ കാനഡ ഉറപ്പുകളിൽനിന്ന് പിന്മാറുകയും പുതിയ ആവശ്യങ്ങൾ ഉന്നയിക്കുകയും ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു.
Kerala
കൊച്ചി: തുറന്ന ലോറിയില്‍ അപകടകരമായ തരത്തില്‍ നൃത്തം ചെയ്ത് വാഹനമോടിച്ച ഫ്രിജോ, ലോനച്ചന് എന്നിവരുടെ ലൈസന്‍സ് എംവിഡി സസ്പെന്‍ഡ് ചെയ്തു. അങ്കമാലിയില്‍ ഓണാഘോഷത്തിനിടെ അപകടകരമായ റോഡ് ഷോ നടത്തിയ വിദ്യാര്‍ഥികള്‍ക്കെതിരെയാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്തത്.
ഓണാഘോഷങ്ങളുടെ ഭാഗമായി എറണാകുളം ജില്ലയിലെ വിവിധ കോളജുകളില്‍ റോഡ് ഷോയും മോഡിഫൈ ചെയ്ത വാഹനങ്ങളുടെ അഭ്യാസ പ്രകടനങ്ങളും നടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികളും മോട്ടോര്‍ വാഹന വകുപ്പിന് ലഭിച്ചിരുന്നു.
ഈ പരാതികളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നാല് കോളജുകളിലെ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. സമാനമായ തരത്തിൽ നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആലുവയിലും മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തിട്ടുണ്ട്. മൂവാറ്റുപുഴ കോളജിലെ ദൃശ്യങ്ങളും എംവിഡി പരിശോധിച്ച് വരികയാണ്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്.
Kerala
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ ശക്തമാകുന്നു. ബംഗാൾ ഉൾക്കടലിലും ഒഡീഷ - ആന്ധ്രാപ്രദേശ് തീരത്തിന് മുകളിലുമായി ചക്രവാതച്ചുഴി രൂപപ്പെട്ടതിനാൽ സംസ്ഥാനത്ത് ഇന്ന് മുതൽ പരക്കെ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് വിലക്കുണ്ട്. തിങ്കളാഴ്ച കേരളതീരത്ത് കടലാക്രമണത്തിന് സാധ്യതയെന്ന് അറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് തിങ്കളാഴ്ച രാത്രി 11.30 വരെ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
Kerala
ഗുരുവായൂർ: ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ചയായ ഇന്ന് ഗുരുവായൂരിൽ കല്യാണമേളം. ആറ് മണ്ഡപങ്ങളിലായി 437 വിവാഹങ്ങളാണ് നടക്കുന്നത്. പുലർച്ചെ നാലു മുതൽ വിവാഹങ്ങൾ ആരംഭിച്ചു.
വിവാഹ ചടങ്ങ് നിർവഹിക്കാൻ കൂടുതൽ കോയ്മമാരും സജ്ജം. സുരക്ഷിതമായി ക്ഷേത്ര ദർശനവും സൗകര്യ പ്രദമായികല്യാണ ചടങ്ങും നടത്താൻ ദേവസ്വം സുരക്ഷാ ജീവനക്കാരും കൂടുതൽ പോലീസും റെഡിയായിക്കഴിഞ്ഞു.
ആദ്യമാദ്യം എത്തുന്നവർക്ക് ടോക്കൺ നമ്പർ നൽകും. തുടർന്ന് ഊഴമെത്തുമ്പോൾ മണ്ഡപത്തിലേക്ക് കടത്തിവിടും. വിവാഹ സംഘത്തിന് കാണാൻ കഴിയുന്ന നിലയിൽ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. റോഡിലും വിവിധ പോയിന്റുകളിലും രാവിലെ മൂന്നരയോടെ പോലീസിനെ വിന്യസിച്ചു.
കിഴക്കേ നടയിലെത്തുന്ന ഭക്തർക്ക് ദീപസ്തംഭത്തിന് മുന്നിൽ നിന്നുള്ള ദർശനത്തിന് പ്രത്യേക വഴി ഒരുക്കിയിട്ടുണ്ട്. ഭക്തജനങ്ങൾ ദർശന ശേഷം തെക്കേ നടവഴി മടങ്ങിപ്പോകണമെന്ന് ദേവസ്വം അറിയിച്ചു. ക്ഷേത്രത്തിനകത്തും പുറത്തുമായി മാത്രം നൂറിലേറെ പോലീസുകാർ ഭക്തർക്ക് സുരക്ഷയൊരുക്കും. മഫ്തിയിലുള്ള പോലീസ് സംഘവും ക്ഷേത്രത്തിലുണ്ടാകും. വനിതാ പോലീസിനെയും അധികമായി നിയോഗിച്ചിട്ടുണ്ട്.
International
ന്യൂഡൽഹി: ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനം അനിശ്ചിതത്വത്തിൽ. അദ്ദേഹം ഈയാഴ്ച വരുമെന്നു കേട്ടിരുന്നെങ്കിലും ഇതുവരെ ഇരുഭാഗത്തുനിന്നും ഔദ്യോഗിക അറിയിപ്പൊന്നുമില്ല. ഇന്ത്യ ഷെയ്ക്ക് ഹസീനയ്ക്ക് അഭയം നല്കിയ വിഷയമാണ് തടസമെന്നാണ് സൂചന.
ഷെയ്ക്ക് ഹസീനയെ കൈമാറണമെന്ന് ബംഗ്ലാദേശ് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇന്ത്യയിൽനിന്ന് അനുകൂല പ്രതികരണമില്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തെയും ഇത് ബാധിച്ചിട്ടുണ്ട്. ഇന്ത്യയുടെ രണ്ടു ക്ഷണക്കത്തിനും കാര്യമായ പ്രതികരണം ബംഗ്ലാദേശ് പക്ഷത്തുനിന്നില്ല.
National
ന്യൂഡൽഹി: സ്ത്രീകൾ അവകാശങ്ങൾക്ക് വേണ്ടി പോരാടണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പെൺകുട്ടി മോശം വാക്ക് ഉപയോഗിച്ചാൽ സംസ്കാര ശൂന്യത എന്നാണ് പറയുന്നത്. പെൺകുട്ടികളുടെ മനസിലുള്ള ഭയം മാറ്റണം. പുരുഷമേധാവിത്വം തകർക്കണം. ഇതാണ് തന്റെ സന്ദേശമെന്നും പൂനെയിൽ ഛാത്രോം കി ഗൂഞ്ച് പരിപാടിയിൽ രാഹുൽ ഗാന്ധി പറഞ്ഞു. മൂന്നരയോടെ പൂനെ വിമാനത്താവണത്തിലെത്തിയ രാഹുലിനെ മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാക്കൾ സ്വീകരിച്ചു. പിങ്ക് നിറത്തിൽ 'ഗേൾ പവർ' എന്നെഴുതിയ ബാഡ്ജ് ധരിച്ചാണ് രാഹുൽ എത്തിയത്.
ഇതിനിടെ പൂനെയിലെ കോളേജിൽ എബിവിപി എൻ എസ് യു ഐ പ്രവർത്തകർ ഏറ്റുമുട്ടി. പരിപാടിക്ക് ആദ്യം അനുമതി നിഷേധിച്ച പൂനെ പോലീസ് പിന്നീട് 30 നിബന്ധകളോടെ അനുമതി നൽകിയിരുന്നു. പതിനായിരത്തോളം പേർ പങ്കെടുക്കുമെന്ന് സംഘാടകർ അവകാശപ്പെട്ടു. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരെ പണംകൊടുത്ത് പരിപാടിക്കെത്തിക്കുന്നു എന്നാരോപിച്ച ബിജെപി, കോണ്‍ഗ്രസ് പ്രവർത്തകന്റെ ശബ്ദ സന്ദേശവും പുറത്തുവിട്ടു.
SUNDAY DEEPIKA
എന്റെ കുട്ടിക്കാലത്ത് ഓണത്തിനാണ് പൊതുവേ പുതിയ ഷര്‍ട്ടും ട്രൗസറുമൊക്കെ ലഭിക്കുന്നത്. അച്ഛനുമമ്മയും മാത്രമല്ല, അമ്മാവനും മറ്റ് ബന്ധുക്കളും ഓണക്കോടി വാങ്ങിത്തരും. പുതിയ തുണിത്തരങ്ങളുടെ ഒരു സുഗന്ധമുണ്ടല്ലോ, ഓണക്കോടിയുടെ ആ ഗന്ധമാണ് എന്റെ ഓണസ്മരണകളില്‍ ആദ്യം കടന്നുവരുന്നത്. ഇന്നത്തെപോലെ ഇഷ്്ടംപോലെ ടെക്സ്റ്റൈല്സും റെഡിമെയ്ഡ് തുണിത്തരങ്ങളും ഉള്ള കാലമല്ല. ഷര്‍ട്ടിനും മറ്റുമുള്ള തുണിത്തരങ്ങള്‍ എടുത്ത് തയ്യല്‍ക്കടയില്‍ കൊടുക്കുകയാണ് പതിവ്. പിന്നീട് ഈ ഓണക്കോടിക്കു വേണ്ടിയുള്ള നീണ്ട കാത്തിരിപ്പാണ്.
ഓണക്കാലത്ത് തയ്യല്ക്കടയിലൊക്കെ നല്ല തിരക്കാണ്. അതുകൊണ്ട് ഓണം കഴിഞ്ഞാവും ചിലപ്പോള്‍ പുതിയ ഉടുപ്പ് തയ്ച്ചു കിട്ടുക! അന്ന് തയ്യല്‍ക്കടകളും കുറവാണ്. തമ്പുരാന്‍മുക്ക് റോഡില്‍ ശേഖരന്റെ ഒരു തയ്യല്‍ക്കടയുണ്ട്. അതാണ് ഞങ്ങളുടെ തയ്യല്‍ക്കട. ആ സ്ഥലത്തിന്റെ ഭൂമിശാസ്ത്രം തന്നെ ഇപ്പോള്‍ മാറിക്കഴിഞ്ഞു. വലിയ വീടുകളും കടകളുമൊക്കെയായി.
ഓണക്കളികളുടെ ഹര്‍ഷാരവം
ഗൗരീശപട്ടത്തുള്ള എന്റെ വീടിന്റെ (കീഴതില്‍ വീട്) മുന്നില്‍ അന്ന് നിറയെ നെല്‍വയലാണ്. കണ്ണെത്താദൂരത്ത് പരന്നു കിടക്കുന്ന പാടങ്ങള്‍. ഓണക്കളികളെല്ലാം പ്രധാനമായും ഈ പാടങ്ങളിലാണ്. കിളിത്തട്ട്, കുട്ടിയും കോലും, നാടന്‍ പന്തുകളി, ഊഞ്ഞാലാട്ടം, വടംവലി, കബഡി തുടങ്ങിയ നാടന്‍ കളികളാണ് ആണ്‍കുട്ടികള്‍ കൂടുതലും കളിക്കുക. എന്റെ അയല്‍ക്കാരും കളിക്കൂട്ടുകാരുമായ കൃഷ്ണന്‍കുട്ടി, സുകുമാരന്‍, അപ്പു, തങ്കപ്പന്, ഗോവിന്ദന്‍കുട്ടി എന്നിവരുമായി ചേര്‍ന്നാണ് എന്റെ ഓണക്കളികള്‍.
ഇതിനിടയില്‍ പറഞ്ഞോട്ടെ, തിരുവനന്തപുരം നഗരത്തിന്റെ ഭാഗമാണ് എന്റെ ജന്മനാടായ ഗൗരീശപട്ടം. എന്നാല്‍ എന്റെ കുട്ടിക്കാലത്തൊന്നും നാട്ടില്‍ ടാറിട്ട റോഡ് വന്നിട്ടില്ല. ചെമ്മണ് പാതയാണ്. വൈദ്യുതിയും എത്തിയിരുന്നില്ല. സന്ധ്യയാവുമ്പോള്‍ ഞങ്ങളുടെ വീടിനു മുന്നിലെ പോസ്റ്റിലെ മണ്ണെണ്ണ വിളക്കില്‍ മണ്ണെണ്ണ ഒഴിച്ച് വിളക്കു കത്തിക്കാനായി ഒരാള്‍ ഏണിയുമായി വരുന്നത് ഓര്‍ക്കുന്നു. അതുപോലെ വീടിനു മുന്നിലെ ചെമ്മണ്‍വഴിയില്‍ രണ്ടുനേരവും വെള്ളം ചീറ്റിക്കുന്ന രംഗവും മറന്നിട്ടില്ല. പൊടി പറക്കാതിരിക്കാന്‍ വേണ്ടിയാണിത്. മണ്ണും കല്ലും നിറഞ്ഞ ഈ വഴിയിലാണ് ഞാനും അയല്‍ക്കാരായായ എന്റെ കൂട്ടുകാരും ചേര്‍ന്ന് ഫുട്ബോള്‍ കളിക്കുന്നത് !
അക്കാലത്ത് ബസുകളൊന്നും ഉണ്ടായിരുന്നില്ല. കാളവണ്ടിയും സൈക്കിളും, ലോറിയും, അപൂര്‍വം ചില കാറുകളും കടന്നുപോകും. വാഹനങ്ങള്‍ പോകുന്ന വഴിയിലാണ് ഞങ്ങളുടെ പന്തുകളി. എന്നാല്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് അതൊരു തടസമേ ആയിരുന്നില്ല. ഞങ്ങളുടെ പന്തുകളിയ്ക്കനുസരിച്ച് വാഹനങ്ങള്‍ വേഗത കുറച്ചും, നിര്‍ത്തിയും ചിലപ്പോള്‍ ബ്രേക്കിട്ടുമൊക്കെ കടന്നുപോവുകയായിരുന്നു പതിവ്.
എന്നെ പഠിപ്പിച്ച് എൻജിനിയറാക്കണമെന്ന് ആഗ്രഹിച്ചിരുന്നയാളാണ് അച്ഛന്. സ്വതവേ കര്‍ക്കശക്കാരനായിരുന്ന അച്ഛന് (തിരുവനന്തപുരം മുന്‍ മേയര്‍ ആര്. പരമേശ്വരന് പിള്ള) എന്റെ ആഘോഷപരിപാടികള്‍ തീരെ ഇഷ്ടമായിരുന്നുമില്ല. പലപ്പോഴും ഓണക്കളികള്‍ കഴിഞ്ഞെത്തുമ്പോള്‍ അച്ഛന്റെ കൈയില്‍നിന്നു നല്ല തല്ലും കിട്ടിയിരുന്നു. എങ്കിലും നീണ്ടുകിടക്കുന്ന പാടത്തും വഴിയിലുമെല്ലാം അടുത്ത ദിവസവും ഓണക്കളി തുടരും. ‘അച്ഛന് അടിച്ചാലെന്താ, ഓണം നന്നായി ആഘോഷിച്ചല്ലോ’ എന്ന ചിന്തയായിരുന്നു അന്ന് ഉണ്ടായിരുന്നത്.
അത്തപ്പൂക്കളമൊരുക്കലും കുറച്ച് കുറുമ്പുകളും
മുറ്റത്ത് അത്തപ്പൂക്കളമൊരുക്കുക, ഊഞ്ഞാലാടുക തുടങ്ങിയവയാണ് അന്ന് പെണ്‍കുട്ടികളുടെ ആഘോഷങ്ങള്‍. പെണ്‍കുട്ടികള്‍ക്ക് പൂക്കളം തീര്‍ക്കാനുള്ള പൂക്കള്‍ ശേഖരിച്ചു കൊടുക്കുന്നത് ഞങ്ങള്‍ ആണ്‍കുട്ടികളുടെ ജോലിയായിരുന്നു. പൂക്കളത്തിനുള്ള പൂക്കള്‍ വീട്ടുപറമ്പില്‍ നിന്നും പറിച്ചെടുത്തിട്ടും തികയാതെ വരുമ്പോള്‍ അടുത്ത വീടുകളില്‍ നിന്നെല്ലാം പുഷ്പങ്ങള്‍ ശേഖരിക്കും. ഇവിടെ രസകരമായ ചില സംഭവങ്ങള്‍ കൂടി അരങ്ങേറും.
പൂക്കള്‍ പറിച്ചെടുക്കാനായി ഞങ്ങള്‍ കയറുന്നത് തീരെ ഇഷ്ടപ്പെടാത്ത അയല്‍ക്കാരുമുണ്ട്. അവരെ കുറ്റപ്പെടുത്താനും കഴിയില്ല. ദിവസവും വെള്ളം നനച്ചും വളമിട്ടുമെല്ലാം പരിപാലിച്ചുപോന്ന ചെടികളിലെ പൂക്കള്‍ ഞങ്ങള്‍ കുട്ടികള്‍ നിര്‍ദാക്ഷിണ്യം അടര്ത്തുക്കുന്നത് അവര്‍ക്ക് സഹിക്കാന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ടുതന്നെ കുട്ടികള്‍ കയറാതിരിക്കാനായി ചില അയല്‍ വീട്ടുകാര്‍ വീടിന്റെ ഗേറ്റ് ഭദ്രമായി പൂട്ടിവയ്ക്കും. അത്തരം വീടുകളുടെ മതില് ചാടിക്കടന്നാണ് ഞങ്ങള്‍ പൂക്കള്‍ പറിച്ചെടുക്കുക.
ഓമനിച്ചുവളര്‍ത്തിയ റോസാച്ചെടികളില്നിന്നു നല്ല ചുവന്ന റോസാപുഷ്പങ്ങളും പിന്നെ കുടംപോലെ നില്ക്കുന്ന മഞ്ഞ ചെത്തിപ്പൂക്കളും വലിച്ചുപറിച്ചെടുക്കുന്ന ഞങ്ങള്‍ കുറുമ്പന്മാരുടെ പിന്നാലെ വീട്ടുകാര്‍ ഓടി വരും. ‘ആരെടാ....’ എന്നുള്ള ആക്രോശം കേള്‍ക്കുമ്പോള്‍ പൂക്കളുമായി ഞങ്ങള്‍ മതില് ചാടി ഓടും. ‘ആന കരിമ്പിന്കാട്ടില് കയറിയ’ മട്ടില്‍ പൂന്തോട്ടവും തകര്‍ത്ത് ഞങ്ങള്‍ ഓടുമ്പോള്‍ പുറകില്നിന്നും ചിലര്‍ കല്ലെറിഞ്ഞിട്ടുമുണ്ട്. കല്ലേറു കൊള്ളും മുമ്പേ ഞങ്ങള്‍ ‘ഓണാഘോഷ കമ്മിറ്റി’ ബാലന്മാര് വീട്ടില്‍ എത്തിയിരിക്കും.
അതിവേഗതയില്‍ മതില് ചാടാനും ഓടാനും എന്റെ കൂട്ടുകാര്‍ക്കും എനിക്കും അന്നു കഴിഞ്ഞിരുന്നു. കാലം അതിവേഗം ഓടി മറഞ്ഞപ്പോള്‍ എന്റെ കളിക്കൂട്ടുകാരില്‍ പലരും എങ്ങോ മറഞ്ഞു. ഗൗരീശപട്ടത്തുതന്നെ ജീവിച്ചിരുന്ന ചിലരൊക്കെ മരണപ്പെട്ടു. മറ്റു പ്രദേശങ്ങളിലേക്ക് പോയവര്‍ ഇന്ന് ജീവിച്ചിരിപ്പുണ്ടോ എന്നറിയുകയുമില്ല.
പുളിമരത്തിലെ ഊഞ്ഞാലാട്ടം
എന്റെ വീട്ടുമുറ്റത്ത് അന്ന് വലിയൊരു പുളിമരമുണ്ട്. ഓണം വരുമ്പോള്‍ പുളിമരത്തില്‍ വടം ഉപയോഗിച്ചാണ് ഊഞ്ഞാല് കെട്ടുക. ആ പ്രദേശത്ത് ഇത്തരത്തിലൊരു ഊഞ്ഞാല് വേറെ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അടുത്തുള്ള കുട്ടികളൊക്കെ ഞങ്ങളുടെ വീട്ടിലാണ് ഊഞ്ഞാലാടാന്‍ വരിക. ‘മാവേലി നാടുവാണീടും കാലം...’ തുടങ്ങിയ ഓണപ്പാട്ടുകള്‍ പാടിയാണ് ഊഞ്ഞാലാട്ടം. ഊഞ്ഞാല്‍പ്പടി തലയ്ക്കുമേല്‍ ഉയര്‍ത്തി കുടമിടുക എന്ന ഒരു അഭ്യാസമുണ്ട്.
എന്റെ അനിയത്തിമാരുള്പ്പെടെയുള്ള കുട്ടികള്‍ കുടമിട്ടുകൊടുക്കാന് ആവശ്യപ്പെടും. ’പാവം കുട്ടികളല്ലേ ഒന്നു സഹായിക്കാം’ എന്നു കരുതി അവര്‍ ഇരിക്കുന്ന ഊഞ്ഞാല്‍പ്പടി തലയ്ക്കു മീതെ ഉയര്‍ത്തി പിടിക്കുമ്പോഴാകും അവര്‍ ഉരുണ്ട് താഴെ വീഴുക. അപ്പോള്‍ തന്നെ നാടുമുഴുവന്‍ കേള്‍ക്കെ നിലവിളിക്കാന്‍ തുടങ്ങും. ഊഞ്ഞാലില്‍നിന്നും ഞാന്‍ മന:പൂര്‍വം അവരെ തള്ളിയിട്ടു എന്ന് പറഞ്ഞാവും അലറിക്കരച്ചില്‍. അതിനും കിട്ടും അച്ഛനില്‍നിന്നും തല്ല്. അങ്ങനെ ഓണക്കളിയും ഓണത്തല്ലും നിറഞ്ഞതാണ് എന്റെ ഓണസ്മരണകള്‍.
ഓണസദ്യ
എല്ലാ വീടുകളിലും ഉള്ളതുപോലെ തിരുവോണത്തിനു വിഭവസമൃദ്ധമായ സദ്യ ഉണ്ടാകും. ഉത്രാടം തുടങ്ങി ചതയംവരെ നീളുന്ന നാല് ഓണത്തിനും ഓണത്തിന്റേതായ വിഭവങ്ങളൊക്കെ ഉണ്ടാവും. ഉത്രാടത്തിന്റെ അന്നാണ് ശര്‍ക്കരവരട്ടിയും ഉപ്പേരിയും അച്ചാറുകളുമൊക്കെ തയാറാക്കുന്നത്. പ്രധാന ഓണസദ്യ തിരുവോണനാളില്തന്നെ. അന്ന് വൈകിട്ടാണ് അത്തമിളക്കലും തുമ്പിതുള്ളലും.
മറുനാട്ടിലെ ഓണം
കുട്ടിക്കാലത്തെപോലുള്ള ഓണനാളുകളിലെ തിമിര്‍പ്പ് മുതിരുമ്പോള്‍ ഉണ്ടാവുകയില്ലല്ലോ. എന്നാലും ബിരുദപഠനം കഴിയുംവരെ വീട്ടില്‍ ഓണം സാധാരണപോലെ ആഘോഷിച്ചിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍നിന്നും ഹിന്ദി ബിഎ പാസായശേഷം ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലാണ് ഞാന്‍ എംഎ പഠനം നടത്തിയത്. പിന്നീട് നാഗര്‍കോവില്‍ ഹിന്ദു കോളജിലും തുടര്‍ന്ന് നാഗര്കോവിലിലെതന്നെ സ്കോട്ട് ക്രിസ്ത്യന്‍ കോളജിലും ഹിന്ദി അധ്യാപകനായി.
ഇക്കാലത്തൊന്നും നാട്ടിലെത്തുവാനോ അമ്മ (തങ്കമ്മ) വച്ചുവിളമ്പിയ ഓണസദ്യ ഉണ്ണാനോ സാധിച്ചിരുന്നില്ല. അക്കാലഘട്ടത്തില്‍ മറുനാടുകളില്‍ ഇന്നത്തെപ്പോലെ സംഘടനകളും മറ്റും ഓണാഘോഷങ്ങള്‍ നടത്തുന്ന പതിവുമുണ്ടായിരുന്നില്ല. ഡല്‍ഹിയിലെ നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ പഠിക്കുന്ന അവസരത്തില്‍ മലയാളി അസോസിയേഷന് തുടങ്ങിയ സംഘടനകള്‍ ഓണാഘോഷം നടത്തിയിരുന്നു. അതില്‍ പങ്കെടുത്തിരുന്നു. അത്രമാത്രം.
സിനിമാ സെറ്റിലെ ലളിതമായ ഓണം
ചലച്ചിത്ര നടനായശേഷം മിക്കവാറും ഓണം ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ ആയിരുന്നു. തിരുവോണത്തിനു സെറ്റിൽ ഓണസദ്യ ഒന്നും ഉണ്ടായിരിക്കില്ല. ഊണിനൊപ്പം മധുരമോ ഒരു പായസമോ കാണും. ആദ്യകാല സിനിമാ ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ വലിയ ഓണാഘോഷം നടന്നതായി എന്റെ ഓര്‍മയിലില്ല.
ഷൂട്ടിംഗ് തിരക്കുകള്‍ ഉള്ള കാലത്തും തിരുവോണത്തിന് കണ്ണമ്മൂലയിലെ എന്റെ വസതിയായ ശിവഭവനില്‍ എത്തുവാന്‍ പരമാവധി ശ്രമിച്ചിരുന്നു. ഭാര്യ തങ്കം (ജയലക്ഷ്മി), ഏക മകള്‍ ഉമ എന്നിവര്‍ക്കൊപ്പം ആയിരുന്നു തിരുവോണ സദ്യ. എന്റെ അമ്മൂമ്മയും അച്ഛനും അമ്മയും ജീവിച്ചിരുന്ന കാലംവരെ തിരുവോണത്തിന് ഗൗരീശപട്ടത്തെ കുടുംബവീട്ടില്‍ പോകുന്ന പതിവും ഉണ്ടായിരുന്നു. തങ്കത്തിന്റെ വേര്‍പാടിനുശേഷം ഇപ്പോള്‍ മകള്‍ ഉമയ്ക്കും കുടുംബത്തിനും ഒപ്പമാണ് എന്റെ ഓണം.
National
തിരുവനന്തപുരം: മേഘാലയ അടക്കം മുഴുവൻ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെയും വളർച്ചയിലും വികസനത്തിലും ക്രൈസ്തവ മിഷനറിമാരുടെ പങ്ക് അവിസ്മരണീയമാണെന്ന് മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മ. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയുടെ മെത്രാഭിഷേക രജതജൂബിലിയുടെ സമാപനത്തോടനുബന്ധിച്ച് പട്ടം സെന്റ് മേരീസ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരുകള്‍ വരുന്നതിനു മുമ്പുതന്നെ ക്രൈസ്തവ മിഷനറിമാര്‍ അവരുടെ സേവനങ്ങള്‍ ആരംഭിച്ചിരുന്നു. ഒരു സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്റും ഇല്ലാതിരുന്ന സമയത്തും അവര്‍ അതു ചെയ്തു എന്നതാണ് ശ്രദ്ധേയം. കുട്ടികള്‍ക്കു വിദ്യാഭ്യാസം നല്‍കുന്നതിനായി സ്കൂളുകള്‍ തുറന്നു. ഒരു ഹെല്‍ത്ത് ഡിപ്പാര്‍ട്ടുമെന്റും സര്‍ക്കാരില്‍ ഇല്ലാതിരുന്ന സമയത്ത് ആശുപത്രികള്‍ ആരംഭിച്ചു. യാതൊന്നും പ്രതീക്ഷിക്കാതെ അവര്‍ അവിടെ പ്രവര്‍ത്തിച്ചു.
ഒട്ടേറെ സിസ്റ്റര്‍മാരും വൈദികരും കേരളത്തില്‍നിന്നെത്തി തങ്ങളുടെ സംസ്ഥാനത്ത് ഇന്നും സേവനം ചെയ്യുന്നു. ഇതില്‍ സഹായമെത്രാന്‍ ഡോ. ജോസ് ചിറയ്ക്കല്‍, സിസ്റ്റര്‍ റോസ് എന്നിവരുടെ പേരുകള്‍ എടുത്തുപറയാന്‍ ആഗ്രഹിക്കുന്നുവെന്ന് കോണ്‍റാഡ് സാംഗ്മ പറഞ്ഞു.
സിസ്റ്റര്‍ റോസ് ഗ്രാമവാസികളായ കര്‍ഷകരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനും അവര്‍ക്ക് വീടുകള്‍ നിര്‍മിക്കുന്നതിനും പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്നു.
തന്റെ പിതാവ് മുന്‍ ലോക്സഭാ സ്പീക്കര്‍ പി.എ. സാഗ്മ ക്രിസ്റ്റ്യന്‍ മിഷന്റെ ഒരു ഉത്പന്നമായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു.
പിതാവിന് ഏഴോ എട്ടോ വയസുള്ളപ്പോഴായിരുന്നു മുത്തച്ഛന് മരിക്കുന്നത്. പിന്നീട് മിഷനറിമാരാണ് അദ്ദേഹത്തെ വളര്‍ത്തിയത്. ക്രൈസ്തവ മൂല്യങ്ങള്‍ അദ്ദേഹം പഠിച്ചു. നല്ല ക്രൈസ്തവനാകുന്നതിനല്ല, നല്ല മനുഷ്യനാകുന്നതിനാണ് മിഷനറിമാര്‍ തന്റെ പിതാവിനെ പഠിപ്പിച്ചത്. തന്റെ പിതാവ് നേടിയതെല്ലാം ഈ മിഷനറിമാരില്നിന്നു പഠിച്ചതാണ്. ഇന്ന് താന്‍ ഇവിടെ നില്‍ക്കുന്നത് ആ അനുഗ്രഹത്തിന്റെ ഒരു തുടര്‍ച്ചയായി കാണാനാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
തന്റെ പിതാവ് ആരംഭിച്ച സേവനങ്ങളുടെ തുടര്‍ച്ച ഇന്നുമുണ്ട്. ഒരാള്‍ക്ക് ഒരു സഹായം ചെയ്യുന്നതാണ് ഏറ്റവും വലിയ സേവനമെന്ന് അദ്ദേഹം പഠിപ്പിച്ചു. വൈദികരോ സന്യസ്തരോ സിസ്റ്റര്‍മാരോ പൊതുപ്രവര്‍ത്തകരോ ആകട്ടെ, എല്ലാവരുടെയും ലക്ഷ്യം ഒന്നാണ്. നാം വ്യത്യസ്തമായ രീതിയില്‍ ചെയ്യുന്നുവെന്നു മാത്രം.
നമ്മുടെ ജനത്തിനും രാജ്യത്തിനുമായാണ് എല്ലാം ചെയ്യുന്നത്. ഇതാണ് ക്രിസ്റ്റ്യാനിറ്റിയുടെ മൂല്യം. ഇതാണ് പ്രചോദനാത്മകമായി കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ചെയ്യുന്നതും. മാര്‍ ക്ലീമിസ് കാതോലിക്കാബാവയ്ക്ക് തന്റെ പിതാവുമായി നല്ല സൗഹൃദമുണ്ടായിരുന്നു. താന്‍ ഇവിടെ എത്തുന്നതിന് അതും കാരണമായെന്നും കോണ്‍റാഡ് സാംഗ്മ പറഞ്ഞു.
SUNDAY DEEPIKA
പൊരിവയറുമായി കടലിനെ നോക്കി കുടിലുകളിലിരിക്കുന്ന പാവപ്പെട്ടവർ. ഇറ്റു കഞ്ഞിവെള്ളം വറ്റൽമുളകും ഉള്ളിയുമിട്ടു മോന്തിക്കുടിച്ചാണ് വീടുപോറ്റാൻ ആണുങ്ങൾ കടലിൽ പോവുക. ആഴ്ചയില്‍ രണ്ടു മൂന്നു നേരംമാത്രം ചോറ് കഴിച്ചിരുന്ന കടലോര ജനത. ഓണത്തിനെങ്കിലും അടുപ്പു പുകയാനുള്ള വകതേടി ആലപ്പുഴ വാടയ്ക്കലിൽനിന്ന് വള്ളത്തിൽ പോയ 23 പേരെ കടല്‍ വിഴുങ്ങിയ ദുരന്തത്തിന്റെ അന്‍പതാം വാര്‍ഷികമാണിന്ന്.
1976 ഓഗസ്റ്റ് 23 തിങ്കൾ. അതിഭയാനക സംഭവത്തിന്റെ ഓര്മത്തിരയേറ്റത്തിൽ നൊന്തുനീറുന്ന ഒരു ജനത ഇപ്പോഴും വാടയ്ക്കലിലുണ്ട്. കടലിന്റെ കനിവുതേടിപ്പോയ 24 പേരിൽ രക്ഷപ്പെട്ടത് ഒരാള്‍ മാത്രം. ഒരാളുടെ മൃതദേഹം മാത്രമാണ് ഇടവകപ്പള്ളിയിൽ സംസ്കരിക്കാനായത്. മൂന്നു നാലു ദിവസങ്ങള്‍ക്കുശേഷം വിവിധ തീരങ്ങളില്‍ അടിഞ്ഞവ തിരിച്ചറിനാവാത്ത വിധം ജീര്‍ണിച്ചിരുന്നതിനാല്‍ അവിടെത്തന്നെ സംസ്കരിക്കുകയായിരുന്നു.
ഉണ്ണാനുള്ള വകയുമായി അപ്പച്ചൻ വന്നില്ല
വാടയ്ക്കല്‍ കാക്കരിയില്‍ അഗസ്റ്റിന്റെ മകന് ഇമ്മാനുവലിന് അന്ന് 13 വയസ്. അമ്മ സ്റ്റെല്ലയും മേരി ഗ്രേസി, മേബിൾ, ഗ്ലോസിക്ക എന്നീ സഹോദരിമാരുമുള്ള കുടുബത്തിന്റെ ഏക വരുമാനം അപ്പച്ചൻ പിടിക്കുന്ന ചൂണ്ടമീനായിരുന്നു. ഓണത്തിന് ഒരു നേരം നിറയെ ഉണ്ണാനുള്ള വക കടലമ്മ തരാതിരിക്കില്ല. കടല്‍ ശാന്തമായിരുന്നതിനാല്‍ അവർ നല്ല കൊയ്ത്തിനായി കാത്തിരുന്നു.
അപ്പച്ചന് രാത്രി പുലരും മുന്‍പേ ഇറങ്ങിത്തിരിച്ചത് ഇപ്പോള്‍ 63 വയസുള്ള ഇമ്മാനുവലിന്റെ ഓർമയിലെ നീറുന്ന നൊമ്പരമാണ്. ആറു പേര്‍ക്ക് കയറാവുന്ന തടിവള്ളത്തിലാണ് അപ്പച്ചനും കൂട്ടരും പോകുന്നത്. അത്തരത്തില്‍ അഞ്ചു വള്ളങ്ങളാണ് വാടയ്ക്കല്‍ മത്സ്യഗന്ധി തീരത്തുനിന്ന് പുലര്‍ച്ചെ നാലോടെ പുറപ്പെട്ടത്. പായ കെട്ടി കാറ്റിന്റെ ഗതി നോക്കിയാണ് വള്ളമിറക്കുന്നത്. കരയില്‍നിന്ന് കടലിലേക്ക് കാറ്റു വീശുമ്പോള്‍ വള്ളമിറക്കും. തിരിച്ചാവുമ്പോള്‍ വള്ളം കരയ്ക്കെത്തിക്കും.
പുലര്‍ച്ചെ ശാന്തമായിരുന്ന കടലിന്റെ ഭാവം പൊടുന്നനെ മാറി. 11.30 ഓടെ അറപ്പപ്പൊഴിക്കും വാടപ്പൊഴിക്കും മധ്യേ കടല്ക്കാറ്റിന് ഭ്രാന്തുപിടിച്ചു. കാറ്റ് തീരമണൽ മാത്രമല്ല പച്ചമണ്ണിനെവരെ ചുഴറ്റിയെടുത്ത് കുടിലുകളിലിരുന്നവരുടെ മുഖത്തെറിഞ്ഞു. മാനവും തീരവും കറുത്തിരുണ്ടു. ഉറഞ്ഞുതുള്ളിയ കടലിനെ കാറ്റ് മണല്‍കൊണ്ട് ആവരണം ചെയ്തു. ആധി പൂണ്ടവർ ഉറ്റവരുമായി വള്ളം ഉടനേ കര പറ്റണമേയെന്ന് പ്രാര്‍ഥിച്ചിരുന്നു. കാത്തിരിപ്പ് ഏറെയേറെ നീണ്ടെങ്കിലും അപ്പച്ചന് തിരിച്ചെത്തിയില്ല.
കടലാഴങ്ങളിലേക്ക് എറിയപ്പെട്ട അപ്പച്ചന്റെ അഴുകിച്ചീർത്ത മൃതദേഹം ചവറ തീരത്ത് അടിഞ്ഞെന്നറിഞ്ഞെങ്കിലും ഒരു നോക്കു കാണാൻ ആരും അനുവദിച്ചില്ല. വിയർപ്പുകൊണ്ട് വീടു പോറ്റിയിരുന്ന അപ്പച്ചനെ തീരത്തുതന്നെ സംസ്കരിക്കുകയായിരുന്നു. പിതാവിന്റെ അകാലമരണം മൂന്നാം ക്ലാസുകാരനായിരുന്ന ഇമ്മാനുവലിനെ നയിച്ചത് അനന്തമായ ശൂന്യതയിലേക്കാണ്. അന്നം തരാനും അഭയം തരാനും ആരുമില്ല. പരസ്പരം സഹായിച്ചിരുന്ന കുടുബങ്ങളിലെ എല്ലാമായിരുന്നവരെ കടല്‍ കവര്‍ന്നു.
വിശപ്പടക്കാന്‍ ഒന്നുമില്ല. കശുമാങ്ങ കൊത്തിപ്പറിക്കുന്ന കാക്കയുടെ പിറകേയോടി കാക്ക തിന്ന ഭാഗം കടിച്ചുമാറ്റി ശേഷിച്ചതു വീട്ടിൽ അഞ്ചാൾകൂടി പകുത്തുതിന്ന അനുഭവങ്ങള്‍. വറ്റു ചോറില്ലാതെ മീന്‍ വറ്റിച്ചും ചുട്ടും തിന്ന കാലം. കടലില്‍ പോയി മടങ്ങിവരുന്നവരുടെ മിച്ചം കഞ്ഞി അവരെ കാത്തിരുന്നു യാചിച്ചു വാങ്ങിക്കഴിച്ച് വിശപ്പടക്കിയ ദിനങ്ങള്‍. നാണം മറയ്ക്കാന്‍, തുളയും തുന്നലും നിറഞ്ഞ ഒരേയൊരു നിക്കര്‍. മൂന്നാം ക്ലാസില്‍ പഠനം ഉപേക്ഷിക്കുമ്പോള്‍ ഇമ്മാനുവലിനു വിശപ്പടക്കാനുള്ള ഏക മാര്‍ഗംകൂടി അടയുകയായിരുന്നു- സ്കൂളിലെ ഉപ്പുമാവ്.
കാക്ക കൊത്തിയിടുന്ന കശുവണ്ടി പെറുക്കി കടയില്‍ കൊടുത്ത് ഇടിയന്കപ്പ വാങ്ങിപ്പൊടിച്ച് ഉപ്പുമാവുണ്ടാക്കി. വൈകാതെ അപ്പച്ചന്റെ ചുമതല തോളിലേറ്റി കടലില്‍ ചൂണ്ടപ്പണിക്ക് പോയിത്തുടങ്ങി. തൊണ്ട് അഴുകാന്‍ കാത്തുനില്‍ക്കാതെ അമ്മ പച്ചതൊണ്ടു തല്ലി ചകിരി വിറ്റ് അരിക്കു വകതേടി.
ലോറൻസിന്റെ പായ കയറിയില്ല
പായ വച്ച വള്ളങ്ങളിലാണ് ചൂണ്ടപ്പണിക്ക് കടലിലേക്ക് വള്ളങ്ങൾ പോവുക. വിവിധ നിറങ്ങളിലുള്ള തുണിയാണ് പായ ആയി കെട്ടുന്നത്. കരയിലിരിക്കുന്നവര് വള്ളത്തിലെ പായയുടെ നിറം നോക്കിയാണ് കരയിലേക്കു വരുന്ന വള്ളം ഏതെന്നു തിരിച്ചറിയുക.
തണ്ടും പായയും വലിച്ചാണ് മീന്‍ പിടിക്കാന്‍ വള്ളങ്ങള്‍ പൊയ്ക്കൊണ്ടിരുന്നത്. തുഴ ഉപയോഗിച്ച് തുഴയുന്നതിനെയാണ് തണ്ടു വലിക്കുക എന്നു പറയുക. കാറ്റുള്ള സമയമാണെങ്കില്‍ പായ ഉപയോഗിച്ചാണ് വള്ളങ്ങള്‍ പോകുന്നത്. ചൂണ്ടയില്‍ കുടുങ്ങുക ഏട്ട, സ്രാവ്, കൂരി, തെരണ്ടി തുടങ്ങിയ മീനുകളായിരിക്കും.
ആ മഹാദുരന്ത ദിവസം, ഒന്നാം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന തയ്യില്‍ ബേബിച്ചന് തന്റെ അപ്പച്ചന് ലോറന്‍സിനെ കാത്ത് വാടയ്ക്കല്‍ തീരത്തെ തിരകളെ നോക്കി നിന്നെങ്കിലും അപ്പച്ചന്റെ പായ കയറിലില്ല. അപ്പച്ചനെയും കടല്‍ വിഴുങ്ങിയെന്നു വിശ്വസിക്കാന്‍ ഏറെ സമയമെടുത്തു. അമ്മ മേരിയും രണ്ടു സഹോദരങ്ങളുമുള്ള കുടുംബം പോറ്റാന്‍ ഏഴാം ക്ലാസില്‍ ബേബിച്ചന് പഠനം നിർത്തി ചൂണ്ടയ്ക്കു പോയിത്തുടങ്ങി.
National
ജയ്പുർ: രാജസ്ഥാനിൽ 611 സർക്കാർ സ്കൂളുകൾ സ്വന്തമായി കെട്ടിടങ്ങളില്ലാതെയാണു പ്രവർത്തിക്കുന്നതെന്ന് നിയമസഭയിൽ വ്യക്തമാക്കി സംസ്ഥാന സർക്കാർ. 2025-26 വർഷത്തെ റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. ഇതിൽ പത്തു ഗേൾസ് സ്കൂളുകളും ഉൾപ്പെടുന്നു.
ജയ്പുരിൽ മാത്രം 38 സ്കൂളുകൾക്ക് കെട്ടിടമില്ല. ഝാലാവറിലെ അക്ലേര ബ്ലോക്കിലാണ് ഏറ്റവും കൂടുതൽ-23 എണ്ണം. സ്വന്തമായി കെട്ടിടമുള്ള 64,484 സ്കൂളുകളിൽ 2,047 എണ്ണത്തിൽ ശൗചാലയങ്ങളോ 1,049 എണ്ണത്തിൽ കുടിവെള്ള സൗകര്യമോ ഇല്ല.
അതേസമയം, സംസ്ഥാനത്തെ 3,768 സ്കൂളുകൾ പൂർണമായും ജീർണിച്ച അവസ്ഥയിലാണെന്നും 83,783 ക്ലാസ് മുറികൾ ഉപയോഗശൂന്യവും അപകടകരവുമാണെന്നും പ്രതിപക്ഷം നിയമസഭയിൽ ചൂണ്ടിക്കാട്ടി. സ്കൂളുകളിലെ അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടി സർക്കാരിനെതിരേ രൂക്ഷവിമർശനം ഉന്നയിച്ചതോടെ നിയമസഭയിൽ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ ശക്തമായ വാഗ്വാദമുണ്ടായി.
അതേസമയം, സ്കൂളുകളുടെ അറ്റകുറ്റപ്പണികൾക്കായി 550 കോടി രൂപയും കെട്ടിടമില്ലാത്തതും ജീർണിച്ചതുമായ സ്കൂളുകൾക്ക് പുതിയ കെട്ടിടം നിർമിക്കാൻ 450 കോടി രൂപയും വകയിരുത്തിയതായി സർക്കാർ അറിയിച്ചു. കൂടാതെ, വിവിധ ഫണ്ടുകൾ വഴി പ്രതിവർഷം 2,500 കോടി രൂപ വീതം അടുത്ത അഞ്ചു വർഷത്തേക്ക് സ്കൂൾ അടിസ്ഥാനസൗകര്യങ്ങൾക്കായി ലഭ്യമാക്കുമെന്നും സർക്കാർ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: പട്ടം സെന്റ് മേരീസ് ഗ്രൗണ്ട് ആത്മീയനിറവില്‍ പ്രശോഭിച്ചു. കരുതലും കാരുണ്യവും അനുഭവിച്ചറിഞ്ഞ ആയിരങ്ങൾ സ്നേഹപൂർവം ജൂബിലി മംഗളങ്ങൾ നേർന്നു. മാർപാപ്പയുടെയും ഭാരതസഭയുടെയും പ്രതിനിധികളുടെ യും അന്ത്യോക്യായിലെ സുറിയാനി കത്തോലിക്കാ പാത്രിയാര്‍ക്കീസ് ഇഗ്നാത്തിയോസ് യൂസഫ് യൗനാന്‍ ബാവയുടെയും സാന്നിധ്യം ചടങ്ങിനെ ധന്യമാക്കി. രണ്ടു മുഖ്യമന്ത്രിമാരടക്കം നിരവധി രാഷ്ട്രീയനേതാക്കൾ ആശംസയർപ്പിക്കാൻ ഒത്തുചേര്‍ന്നു. മലങ്കര കത്തോലിക്കാ സഭാധ്യക്ഷൻ മേജർ ആർച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ മെത്രാഭിഷേക രജതജൂബിലി ആഘോഷസമാപനം പ്രൗഢോജ്വലമായി.
മെത്രാന്മാരും വൈദികരും കാതോലിക്കാബാവയെ വിശുദ്ധ ബലിപീഠത്തിലേക്ക് സ്വീകരിച്ച് ആനയിച്ചതോടെയാണ് രജതജൂബിലി ആഘോഷചടങ്ങിനു തുടക്കമായത്. നീതിമാന്മാരുടെ കൂടാരത്തില്‍ മഹത്വത്തിന്റെയും രക്ഷയുടെയും ശബ്ദം മുഴങ്ങിനില്ക്കുന്നുവെന്ന പ്രാര്‍ഥനാമന്ത്രം നിറഞ്ഞുനിന്ന അന്തരീക്ഷത്തില്‍ അല്മായരും സന്യസ്തരും നാനാജാതി മതസ്ഥരും ഒരേ ഹൃദയത്തോടെ ഒന്നിച്ചുകൂടി. മെത്രാന്മാരും വൈദികരും പ്രദക്ഷിണമായി വേദിയിലേക്ക് എത്തിയതോടെ ചടങ്ങുകള്‍ക്കു തുടക്കമായി.
സെന്റ് മേരീസ് സ്കൂൾ അങ്കണത്തിൽ തയാറാക്കിയ പ്രത്യേക ബലിവേദിയില്‍ രാവിലെ 8.30ന് കാതോലിക്കാ ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ സമൂഹബലി ആരംഭിച്ചു. വിശുദ്ധകുര്‍ബാനയ്ക്കു മുമ്പു കാതോലിക്കാ ബാവയെയും വിശ്വാസികളെയും മലങ്കര കത്തോലിക്ക എപ്പിസ്കോപ്പല്‍ സുനഹദോസ് സെക്രട്ടറി ആര്‍ച്ച് ബിഷപ് തോമസ് മാര്‍ കൂറിലോസ് സ്വാഗതം ചെയ്തു. തുടര്‍ന്ന് നിരവധി ബിഷപ്പുമാരും നാനൂറോളം വൈദികരും സഹകാര്‍മികത്വം വഹിച്ചുകൊണ്ടുള്ള സമൂഹബലിയില്‍ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് വചനസന്ദേശം നല്കി. ദൈവം തെരഞ്ഞെടുത്ത ഏറ്റവും വിശ്വസ്തനായ ശിഷ്യനാണ് മാര്‍ ക്ലീമിസെന്ന് അദ്ദേഹം വചനസന്ദേശത്തില്‍ പറഞ്ഞു. സഭയ്ക്കുവേണ്ടി സമര്‍പ്പിച്ചു ദൈവരാജ്യം പ്രസംഗിക്കുന്ന വലിയ ഇടയനാണ് അദ്ദേഹമെന്നും കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ചൂണ്ടികാട്ടി. ലെയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ആശംസ വത്തിക്കാന്‍ സ്ഥാനപതി കാര്യാലയത്തിലെ മോണ്‍. ആഡ്രീയ ഫ്രാന്‍സിയ വായിച്ചു.
വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ചേര്‍ന്ന പൊതുസമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശന് ഉദ്ഘാടനം ചെയ്തു. ഏശയ്യ പ്രവാചകന്റെ പുസ്തകത്തില്‍നിന്നും വിശുദ്ധ പൗലോസിന്റെ ലേഖനത്തില്‍നിന്നും വചനങ്ങള്‍ പങ്കുവച്ച് സദസിന്റെ മനസില്‍ ഇടംതേടുന്ന പ്രസംഗമാണ് മുഖ്യമന്ത്രി നടത്തിയത്. കെസിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ അധ്യക്ഷത വഹിച്ചു. മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്്മ മുഖ്യാതിഥിയായിരുന്നു.
ഗോവ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഫിലിപ്പ് നേരി ഫെറാവോ, പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, കേന്ദ്രമന്ത്രി സുരേഷ് ഗോപി, യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവ, മാർത്തോമ്മ സഭാ അധ്യക്ഷൻ ഡോ. തെയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത, മന്ത്രി കെ. മുരളീധരന്, ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ സെക്രട്ടറി ബിഷപ് ജോസഫ് മാര്‍ ദിവന്നാസിയോസ്, ശശി തരൂര്‍ എംപി, കെ.എന്‍. ബാലഗോപാല്‍ എംഎല്‍എ, മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
‘സ്നേഹപൂർവം’ പദ്ധതികൾ
ജൂബിലിയുടെ ഭാഗമായി മലങ്കര കത്തോലിക്കസഭ നിര്‍മിച്ചുനല്‍കുന്ന ‘സ്നേഹപൂർവം’നാല്പതു ഭവനങ്ങളിൽ ഒരു വീടിന്റെ താക്കോല്‍ദാനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിര്‍വഹിച്ചു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ജേതാവായ മാര്‍ ഈവാനിയോസ് കോളജ് വിദ്യാര്‍ഥി മുഹമ്മദ് ബാസിലിനെ മുഖ്യമന്ത്രി ആദരിച്ചു.
സ്നേഹപൂര്‍വം വിദ്യാജ്യോതിയുടെ ഉദ്ഘാടനം മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മ നിര്‍വഹിച്ചു. എം.എ. യൂസഫലി സ്നേഹപൂര്‍വം വിദ്യാജ്യോതിക്കുവേണ്ടി ഒരു കോടി രൂപ സദസിൽവച്ചു പ്രഖ്യാപിച്ചു.
SUNDAY DEEPIKA
“മാനം കാണാവുന്ന കുടിലുകള്‍ക്കുള്ളില്‍ അലമുറയും നിലവിളിയുമാണ്. കരഞ്ഞു കണ്ണീര് വറ്റിയ അമ്മമാരും ഭാര്യമാരും കൂപ്പുകൈകളോടെ വിതുമ്പിക്കഴിയുന്നു. അച്ഛന്മാരെ കാണാഞ്ഞ് കരഞ്ഞ കുട്ടികള്‍ ചാണകം മെഴുകിയ നനഞ്ഞ തിണ്ണയുള്ള പുരയ്ക്കകത്ത് തളര്‍ന്നു കിടന്നുറങ്ങുന്നു.” 1976 ഓഗസ്റ്റ് 23ന് ആലപ്പുഴ വാടയ്ക്കൽ ദുരന്തത്തെക്കുറിച്ചുള്ള പത്രവാര്‍ത്തയിലെ വരികളാണിത്. 23 മത്സ്യത്തൊഴിലാളികളെ നഷ്ടമായത് ആ കറുത്ത തിങ്കളാഴ്ചയാണ്.
ചിങ്ങമാസത്തെളിവ് നിലാവുപോലെ മാനത്ത് കണ്ടുതന്നെയാണ് നാല്പതോളം പേര് ചൂണ്ടയ്ക്ക് പോയത്. ആറേഴു പേര്‍ക്ക് പോകാവുന്ന വള്ളങ്ങളില്‍ മച്ചുപായ കെട്ടി തണ്ടുവലിച്ചാണ് പോവുക. കാലാവസ്ഥാ മുന്നറിയിപ്പുകളൊന്നും ഇല്ലാതിരുന്ന അക്കാലത്ത് പരിചയസമ്പത്തിന്റെ ബലത്തിലും മാനം നോക്കിയും പരപ്പു നോക്കിയുമാണ് കടലില്‍ പോയിരുന്നത്. മാനം കറുത്ത് കടല്പ്പരപ്പില് കരി പുരളുന്നതു കണ്ട നാലുപേര്‍ തിരികെ തുഴഞ്ഞു. വൈകുന്നേരം അവര്‍ കര തൊടുമ്പോള്‍ കടലില്‍ ഉയര്‍ന്ന കാറ്റും കോളും കരയില്‍ പേമാരിയായി മാറിയിരുന്നു.
ആ സായാഹ്നം മുതല്‍ നാലഞ്ചു ദിനരാത്രങ്ങള്‍ കടലോരഗ്രാമത്തില്‍ നെഞ്ചിടിപ്പും നിലവിളിയും മാത്രമായി. പിറ്റേന്നു പുലര്‍ച്ചെ ഒരു അച്ഛനും നാല് മക്കളും അവരുടെ ഒരു അയല്‍വാസിയും നടുക്കടലില്‍ മറിഞ്ഞുപോയ വള്ളത്തില്‍നിന്നു വേര്‍പ്പെട്ട പായമരത്തില്‍ പിടിച്ചുകിടന്ന് പൊങ്ങിത്താണ് മണിക്കൂറുകള്‍ക്ക് ശേഷം പുറക്കാട് പുന്തല തീരം പറ്റി. രക്ഷാപ്രവര്‍ത്തനത്തിന് വള്ളങ്ങളില്‍ പുറപ്പെട്ടവര്‍ അർധപ്രാണരായി വള്ളത്തില്‍ തൂങ്ങിക്കിടന്ന നാലുപേരെ രക്ഷപ്പെടുത്തി. രണ്ടുപേരെ തിരമാല പൂന്തല, ചേന്നങ്കര എന്നിവിടങ്ങളിൽ തീരം കയറ്റിവിട്ടു. ശേഷിച്ച 24 പേരാണ് കരപറ്റാനുണ്ടായിരുന്നത്. പി.പി. ദാസ് എന്ന യുവാവിനെ കായംകുളം അഴിമുഖത്തിന് പത്ത് മൈല്‍ അകലെ ഫിഷിംഗ് ബോട്ടുകാര് കണ്ടെത്തി, മൂന്നാം ദിവസം കരയ്ക്കെത്തിച്ചു.
കരുനാഗപ്പള്ളി, ചവറ, കായംകുളം, പുറക്കാട്, പൂന്തല, ആയിരംതെങ്ങ്, ചെറിയതെങ്ങ് എന്നിവിടങ്ങളിലായി ഏഴു ശരീരങ്ങള്‍ കരയ്ക്കടിഞ്ഞു. തയ്യില്‍ കുടുംബത്തിലെ ലോറന്‍സ്, തമ്പി, ദേവസ്യ എന്നിവരുടെ മാത്രം മൃതദേഹങ്ങള്‍ തിരിച്ചറിയാനായി. ആറു മൃതദേഹങ്ങള്‍ തീരത്താണ് സംസ്കരിച്ചത്. ചവറയില്‍ അടിഞ്ഞ തയ്യില്‍ ദേവസ്യയുടെ മൃതദേഹം മാത്രമാണ് 23ന് രാത്രി 10ന് പള്ളിയില്‍ സംസ്കരിച്ചത്. മരിച്ചവരില്‍ ഏഴുപേര്‍ വാഴക്കൂട്ടത്തില്‍ കുടുംബാംഗങ്ങളാണ്. രണ്ടു വീടുകളില്‍ അച്ഛനെയും മകനെയും നഷ്ടമായി. തയ്യില്‍ കുടുംബത്തിലെ അച്ഛനും മകനും മരുമകനും മരിച്ചു.
സര്‍ക്കാര്‍ ഇടപെടലുകള്‍
ഓഗസ്റ്റ് 24ന് ആഭ്യന്തരമന്ത്രി കെ. കരുണാകരന് വാടയ്ക്കല്‍ സന്ദര്‍ശിച്ചു. കെപിസിസി പ്രസിഡന്റ് എ.കെ. ആന്റണിയുമുണ്ടായിരുന്നു. നാല് ഹെലികോപ്റ്ററുകളും ഐഎന്‍എസ് കൃപാണ്‍ എന്ന നാവികസേനാ കപ്പലും തെരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്തായില്ല. റവന്യു മന്ത്രി ബേബി ജോണ്‍ ആലപ്പുഴ ടിബിയില്‍ തങ്ങി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിപ്പിച്ചു. മന്ത്രിമാർ ഇരുവരും ആലപ്പുഴ അരമനയില്‍ ബിഷപ് മൈക്കിൾ ആറാട്ടുകുളത്തെ സന്ദര്‍ശിച്ച് ചര്‍ച്ചകള്‍ നടത്തി.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 50 രൂപ സഹായം ബേബി ജോണിന്റെ ഇടപെടലിനെ തുടര്‍ന്ന് 100 രൂപയാക്കി. പ്രദേശത്തെ 100 വീട്ടുകാര്‍ക്ക് മൂന്ന് ആഴ്ചത്തെ സൗജന്യറേഷന് അനുവദിച്ചു. റവന്യൂ മന്ത്രിയുടെ നിര്‍ദേശപ്രകാരം റിലീഫ് കമ്മിറ്റി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ രൂപീകരിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5000 രൂപ വീതം കൊടുക്കാന്‍ ഒന്നര ലക്ഷം രൂപ സമാഹരിക്കുകയായിരുന്നു ലക്ഷ്യം. മരണം സംഭവിച്ചവരുടെ വീടുകള്‍ മേഞ്ഞുനല്കാനുള്ള ചെലവ് ആലപ്പുഴ ജില്ലാ സഹകരണ ബാങ്ക് ഏറ്റെടുത്തു.
ആരോഗ്യ മന്ത്രി എന്‍.കെ. ബാലകൃഷ്ണന്റെ നിര്‍ദേശപ്രകാരം വാടയ്ക്കല്‍ കടപ്പുറത്ത് ഒരു മെഡിക്കല്‍ ബൂത്ത് സ്ഥാപിച്ചു. വീടുകളില്‍ തളര്ന്നുകിടന്നവരെ സര്‍ക്കാര്‍ വാഹനങ്ങളില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു ചികിത്സ നല്കി. കടൽക്ഷോഭത്തിൽ ജീവന് പൊലിഞ്ഞവരില്‍ 22 പേര് ദൈവജനമാതാ ഇടവകാംഗങ്ങളാണ്. ഇടവക സംഘടനകള്‍ കരുതലോടെ നിലകൊണ്ടു.
ആലപ്പുഴ ഈസ്റ്റ് റോട്ടറി ക്ലബ്ബിന്റെ സഹായത്തോടെ, ദുരന്തബാധിത കുടുംബങ്ങളിലെ പെണ്‍കുട്ടികളില്‍ 23 പേരുടെ സമൂഹവിവാഹം 1976 ഡിസംബര്‍ 23ന് നടത്തി. റോട്ടറി ക്ലബ് ഒരു പവന്റെ താലിമാല എല്ലാവര്ക്കും സമ്മാനിച്ചു. മറ്റു ചെലവുകള്‍ ഇടവകയും. സ്മാരകമായി ഒരു കുരിശ് 1977 ഓഗസ്റ്റ് 23 ന് വാടയ്ക്കലിൽ സ്ഥാപിച്ചു. സമീപം ഒരു പ്രാര്‍ഥനാകേന്ദ്രവും. എല്ലാ ഓര്‍മദിനത്തിലും ഗ്രാമം ഇവിടെ ഒത്തുചേരുന്നുണ്ട്.
Kerala
കൊച്ചി: എച്ച്ഐവി ബാധിതര്‍ കക്ഷികളായ കേസുകള്‍ക്ക് മുന്‍ഗണന നല്‍കാനും വ്യക്തിത്വം രഹസ്യമാക്കി വിവരങ്ങള്‍ ശേഖരിക്കാനും ഹൈക്കോടതിയില്‍ പുതിയ ക്രമീകരണം.
സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം എച്ച്ഐവി ബാധിതരായ കക്ഷികള്‍ക്ക് തങ്ങളുടെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഇ-ഫയലിംഗ് പോര്‍ട്ടലില്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തി.
വ്യക്തിഗതമായി കേസുകള്‍ ഫയല്‍ ചെയ്യുന്നവരുടെ വിവരങ്ങള്‍ അതീവരഹസ്യമായി സൂക്ഷിക്കുമെന്നും കക്ഷികളുടെ സ്വകാര്യത പൂര്‍ണമായും സംരക്ഷിക്കുമെന്നും ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന്റെ സര്‍ക്കുലറില്‍ പറയുന്നു.
ഹര്‍ജികള്‍ ഫയല്‍ ചെയ്യുന്ന സമയത്തുതന്നെ ഈ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ സൗകര്യമുണ്ടാകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: ഓണക്കാലത്ത് കർഷകർക്കു മികച്ച വിപണിയും ഉപഭോക്താക്കൾക്കു ന്യായവിലയിൽ ഗുണമേ·യുള്ള കാർഷികോത്പന്നങ്ങളും ഉറപ്പാക്കാനായി കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുന്ന 2,000 ‘ഓണസമൃദ്ധി 2026’ കർഷക ചന്തകൾക്കു തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം കൃഷിമന്ത്രി ടി. സിദ്ദിഖ് നിർവഹിച്ചു. 25 വരെയാണ് ഓണക്കാല കർഷക ചന്തകൾ പ്രവർത്തിക്കുക.
ഓണക്കാല വിലക്കയറ്റം നിയന്ത്രിച്ചു കർഷകന് മികച്ച വിലയും ഉപഭോക്താവിന് ന്യായവിലയും ഉറപ്പാക്കുന്ന ശക്തമായ വിപണി ഇടപെടലാണ് ഓണസമൃദ്ധി കർഷക ചന്തകളിലൂടെ സർക്കാർ നടത്തുന്നതെന്നു മന്ത്രി പറഞ്ഞു. ഉത്സവകാലത്ത് വിപണിയിലുണ്ടാകുന്ന അനാവശ്യ വിലക്കയറ്റത്തിനും ഊഹക്കച്ചവടത്തിനുമെതിരായ ഫലപ്രദമായ ഇടപെടൽ കൂടിയാണിത്. ഇതിനാവശ്യമായ സബ്സിഡി ഉൾപ്പെടെയുള്ള സാന്പത്തിക പിന്തുണ ഉറപ്പാക്കിയാണ് സർക്കാർ പദ്ധതി നടപ്പാക്കുന്നത്.
2,000 കർഷക ചന്തകളിൽ 1,074 എണ്ണം കൃഷിവകുപ്പും 766 ഹോർട്ടികോർപും 160 എണ്ണം വിഎഫ്പിസികെയും സംഘടിപ്പിക്കുന്നു. കർഷകരിൽ നിന്നു നേരിട്ടു സംഭരിക്കുന്ന പച്ചക്കറികൾക്ക് പൊതുവിപണിയിലെ മൊത്തവ്യാപാര വിലയേക്കാൾ 10 ശതമാനം അധികവില നൽകും. ജൈവ കാർഷിക ഉത്പന്നങ്ങൾക്കും പരിഗണന നൽകും. ജൈവ ഉത്പന്നങ്ങൾ പൊതുവിപണിയിലെ മൊത്തവ്യാപാര വിലയേക്കാൾ 20 ശതമാനം അധികവില നൽകി കർഷകരിൽ നിന്ന് സംഭരിക്കുകയും ഉപഭോക്താക്കൾക്ക് പൊതുവിപണിയിലെ ചില്ലറവിലയേക്കാൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
സർക്കാർ അധികാരത്തിലെത്തുന്പോൾ ഹോർട്ടികോർപിന്റെ പച്ചക്കറി സംഭരണവുമായി ബന്ധപ്പെട്ടു കർഷകർക്ക് 2.73 കോടിയിലധികം കുടിശിക നൽകാനുണ്ടായിരുന്നു. ഈ തുക പൂർണമായി നൽകാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വിതരണം പൂർത്തിയായിവരികയാണെന്നും മന്ത്രി അറിയിച്ചു. കുടപ്പനക്കുന്ന് കൃഷിഭവനെ സ്മാർട്ട് കൃഷിഭവനായി ഉയർത്തണമെന്ന മന്ത്രി കെ. മുരളീധരന്റെ ആവശ്യപ്രകാരം ആവശ്യമായ തുടർനടപടി സ്വീകരിക്കുമെന്നും ടി. സിദ്ദിഖ് ചടങ്ങിൽ അറിയിച്ചു.
Kerala
തൃശൂർ: രാജ്യത്ത് ഉയർന്നുവരുന്ന വർഗീയതയ്ക്കും തൊഴിലില്ലായ്മയ്ക്കും വിദ്യാർഥി-യുവജനവിരുദ്ധ നയങ്ങൾക്കുമെതിരേ ശക്തമായ പോരാട്ടങ്ങൾ സംഘടിപ്പിക്കണമെന്ന് എസ്എഫ്ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ് ആഹ്വാനം ചെയ്തു.
കേന്ദ്രഭരണം കൈയാളുന്ന ആർഎസ്എസ്-ബിജെപി ശക്തികൾ രാജ്യത്തു വർഗീയവിഭജന അജൻഡ നടപ്പാക്കുകയാണ്. യുവാക്കളെ വർഗീയരാഷ്ട്രീയത്തിന്റെ ഉപകരണമാക്കാനും വിദ്യാഭ്യാസമേഖലയെ നിയന്ത്രിക്കാനും തൊഴിലവസരങ്ങൾ പരിമിതപ്പെടുത്താനും ശ്രമം നടക്കുന്നു.
സർക്കാർസ്ഥാപനങ്ങൾ പ്രതിസന്ധിയിലാകുന്നതും ആശങ്കാജനകമാണ്. യുവാക്കളുടെ ഭാവി സംരക്ഷിക്കുന്നതിനും തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നതിനും ശക്തമായ ജനകീയപ്രക്ഷോഭങ്ങൾ അനിവാര്യമാണെന്നും ഐഷി പറഞ്ഞു.
Kerala
കണ്ണൂർ: സിപിഎം സംസ്ഥാന കമ്മിറ്റിയംഗമായ എ.എൻ. ഷംസീർ ആരാണെന്ന് വെള്ളാപ്പള്ളി നടേശനല്ല തീരുമാനിക്കേണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷംസീറിനെക്കുറിച്ചു ഒരിക്കലും പ്രയോഗിക്കാൻ പാടില്ലാത്ത തരത്തിലുള്ള വാക്കുകളാണ് വെള്ളാപ്പള്ളിയിൽനിന്നുണ്ടായത്. അത് പ്രതിഷേധാർഹമാണ്.
എ.എൻ. ഷംസീറിനെ വെള്ളാപ്പള്ളി നടേശൻ വർഗീയവാദിയാക്കുകയാണല്ലോ എന്ന ചോദ്യത്തിന് ഇവിടെ വർഗീയമല്ല ലീഗിനെയാണ് പറഞ്ഞത് എന്നായിരുന്നു മറുപടി. വെള്ളാപ്പള്ളിയുടെ പരാമർശത്തിൽ വർഗീയതയുണ്ടോ എന്ന കാര്യത്തെക്കുറിച്ച് ആലോചിച്ച ശേഷം മറുപടി പറയാമെന്നായിരുന്നു ഉത്തരം.
ഷംസീറിനെ വെള്ളാപ്പള്ളി മുസ്ലിം ലീഗുകാരനാക്കുകയാണ് ചെയ്തത്. മുസ്ലിം ലീഗ് ചിലപ്പോഴൊക്കെ പ്രത്യേക നിലപാടുകൾ എടുക്കാറുണ്ടെങ്കിലും വർഗീയ പട്ടികയിലുള്ള പാർട്ടിയല്ലെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
കോൺഗ്രസ് ബിജെപിയുടെയും ഇഡിയുടെയും കൂടെ ചേർന്ന് പ്രവർത്തിക്കുകയാണ്. ഈ മൂവർ സംഘമാണ് ഇഡിയുടെ നീക്കങ്ങൾ ആസൂത്രണം ചെയ്യുന്നത്. ടി. വീണയുമായി ബന്ധപ്പെട്ട, ഇഡി കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ബിസിനസുമായി ബന്ധപ്പെട്ട കേസിൽ പാർട്ടി ഇടപെടില്ല, എന്നാൽ ഇതിന്റെ പേരിൽ പാർട്ടി നേതാക്കളെ വേട്ടായാടാൻ വന്നാൽ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും ഗോവിന്ദൻ പറഞ്ഞു.
Kerala
തൃശൂർ: സിപിഎമ്മിൽ ഒരാളും കുറുക്കുവഴികളിലൂടെ നേതാവായിട്ടില്ലെന്നു പ്രതിപക്ഷനേതാവ് പിണറായി വിജയൻ. എ.എൻ. ഷംസീറിനെതിരേ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ പരാമർശത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
നിരവധി കാലത്തെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണു സിപിഎമ്മിൽ നേതാവാകുന്നത്. അല്ലാത്തതരത്തിലുള്ള വിലയിരുത്തലിനെ പാർട്ടി തള്ളിക്കളയുന്നതായും പിണറായി വിജയൻ പറഞ്ഞു.
പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്നു മംഗലാപുരത്തെ മാറ്റിയതിൽ സംസ്ഥാന സർക്കാരും പാർലമെന്റിൽ എംപിമാരും ഫലപ്രദമായ ഇടപെടൽ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
Leader Page
പറയാതെ വയ്യ!
കോടതി ഉത്തരവില്‍ ന്യൂനപക്ഷ സ്കൂളുകളിലെ അധ്യാപകരെ വിശാലബെഞ്ചിന്റെ വിധി വരുന്നതുവരെ ടെറ്റ് പരീക്ഷയില്‍നിന്ന് ഒഴിവാക്കിയിരുന്നു.എന്നാല്‍ ഈയടുത്ത ദിവസം വരെ കേരള സര്‍ക്കാര്‍ അത് കണ്ടതായി നടിച്ചിരുന്നില്ല. ന്യൂനപക്ഷത്തെയും ന്യൂനപക്ഷ അവകാശങ്ങളെയും മറന്നുകൊണ്ടുള്ള സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടലുകള്‍ അത്യന്തം പ്രതിഷേധാര്‍ഹമാണെന്നു പറയാതെ വയ്യ!
കഴിഞ്ഞ കുറേ നാളുകളായി അധ്യാപക ലോകത്തു മുഴങ്ങിക്കേള്‍ക്കുന്ന, ആശങ്കയുളവാക്കുന്ന പദമാണ് കെ ടെറ്റ് എന്നത്. കോളജ് അധ്യാപകരാകാന്‍ ‘നെറ്റ്’ (നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്), ഹയര്‍ സെക്കന്‍ഡറി അധ്യാപകരാകാന്‍ ‘സെറ്റ്’ (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) പോലെ സ്കൂള്‍ അധ്യാപകര്‍ പ്രത്യകിച്ച് ഒന്നു മുതല്‍ എട്ടു വരെയുള്ള ക്ലാസുകളില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ കൈവരിക്കേണ്ട അടിസ്ഥാനയോഗ്യത എന്ന നിലയിലാണ് ‘ടെറ്റ്’ (ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്) പരീക്ഷ നിര്‍ബന്ധമാണെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്.
സേവനത്തിലുള്ള അധ്യാപകരും പ്രസ്തുത പരീക്ഷ പാസാകണമെന്നും 2025 സെപ്റ്റംബർ ഒന്നു മുതല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ പരീക്ഷ പാസാകാത്ത അധ്യാപകര്‍ പുറത്തുപോകണമെന്നുമുള്ള സുപ്രീംകോടതി വിധിയാണ് അധ്യാപകര്‍ക്ക് ഇരുട്ടടിയായിത്തീര്ന്നത്. പിന്നീട് റിവ്യു ഹര്‍ജിയുടെ വിധി രണ്ടു വര്‍ഷമെന്നത് മൂന്നാക്കി മാറ്റി. പത്തും ഇരുപതും വര്‍ഷം മുമ്പ് സര്‍വീസില്‍ കയറിയ അധ്യാപകരുള്‍പ്പെടെ ടെറ്റ് പരീക്ഷ പാസായിരിക്കണമെന്നിടത്താണ് അധ്യാപകര്‍ കുഴപ്പത്തിലായത്.എന്നാല്‍, മേല്‍പ്പറഞ്ഞ കോടതി ഉത്തരവിനെ അടിസ്ഥാനമാക്കി കേരള സര്‍ക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ഉത്തരവുകള്‍ പുറത്തുവന്നപ്പോഴാണ് കാര്യങ്ങള്‍ കൂടുതല്‍ കഠിനമായിത്തീര്ന്നത്. കോടതി ഉത്തരവില്‍ ന്യൂനപക്ഷ സ്കൂളുകളിലെ അധ്യാപകരെ വിശാല ബെഞ്ചിന്റെ വിധി വരുന്നതുവരെ ടെറ്റ് പരീക്ഷയില്‍നിന്ന് ഒഴിവാക്കിയിരുന്നു. ഈയടുത്ത ദിവസം വരെ കേരള സര്‍ക്കാര്‍ അത് കണ്ടതായി നടിച്ചിരുന്നില്ല. ന്യൂനപക്ഷത്തെയും ന്യൂനപക്ഷ അവകാശങ്ങളെയും മറന്നുകൊണ്ടുള്ള സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടലുകള്‍ അത്യന്തം പ്രതിഷേധാര്‍ഹമാണെന്നു പറയാതെ വയ്യ!
പ്രഥമാധ്യാപക നിയമനത്തിലും അധ്യാപകരുടെ പ്രൊമോഷന് കാര്യങ്ങളിലും, പ്രൊമോഷന് ലഭിച്ച അധ്യാപകരുടെ തസ്തികകളില്‍ നിയമിക്കപ്പെട്ട അധ്യാപകരുടെ പ്രശ്നങ്ങളിലുമൊക്കെ ഉടനടി പരിഹാരം കാണേണ്ടതുണ്ട്.
◄സര്‍ക്കാര്‍ മറന്നുപോകുന്ന വിധിവാചകം
2025 സെപ്റ്റംബർ ഒന്നിന് കെ ടെറ്റ് യോഗ്യത സംബന്ധിച്ച് സുപ്രീംകോടതി നല്കിയ വിധിയില്‍ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് കോടതിയുടെ വിശാല ബെഞ്ച് വിധി പറയുന്നതുവരെ ഒഴിവ് നല്‍കിയിരുന്നു. റിവ്യു ഹര്ജികളിന്മേല് 2026 മേയ് 29ന് സുപ്രീംകോടതി നല്കിയ വിധിയിലും കെ ടെറ്റ് യോഗ്യത സംബന്ധിച്ച് ന്യൂനപക്ഷ സ്ഥാപനങ്ങളുടെ ഇളവ് ആവര്‍ത്തിക്കുന്നു. എന്നാല്‍, മുമ്പ് സൂചിപ്പിച്ചിരുന്നതുപോലെ 2026 ഓഗസ്റ്റ് 14വരെ സര്‍ക്കാര്‍ കെ ടെറ്റ് വിഷയത്തില്‍ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് കോടതി നല്കിയ ആനുകൂല്യം കണ്ടില്ലെന്നു നടിച്ചു. പലപ്രാവശ്യം വിവിധ ന്യൂനപക്ഷ മാനേജ്മെന്റുകള്‍ ഈ വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും വേണ്ടത്ര പരിഗണന ലഭിച്ചില്ല. ഈ ദിവസങ്ങളില്‍ കാസര്‍ഗോഡ് കുണ്ടാര്‍ എയുപി സ്കൂള്‍ മാനേജര്‍ ഫയല്‍ ചെയ്ത റിട്ട് ഹര്ജിയിന്മേല് ഹൈക്കോടതി വിധിന്യായത്തിന്റെ അടിസ്ഥാനത്തില്‍ ന്യൂനപക്ഷ അവകാശം കണക്കിലെടുത്ത്, നിയമനം നിരസിച്ചുകൊണ്ടുളള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് റദ്ദാക്കി, സുപ്രീംകോടതി വിശാലബെഞ്ചിന്റെ വിധി വരുന്നതുവരെ കെ ടെറ്റ് യോഗ്യത നിര്‍ബന്ധമല്ല എന്ന് പ്രസ്താവിച്ചുകൊണ്ട് ഈ മാസം 14ന് സര്‍ക്കാര്‍ ഉത്തരവിറക്കി.
സുപ്രീംകോടതി വിധിയില്‍ വളരെ വ്യക്തമായി പറഞ്ഞിട്ടും വീണ്ടും ഹൈക്കോടതിയില്‍ ന്യായം വാദിക്കേണ്ടിവരുന്നു എന്നത് കാലാകാലങ്ങളില്‍ ഭരണം മാറി വരുന്ന സംസ്ഥാന സര്‍ക്കാരുകളുടെ ന്യൂനപക്ഷങ്ങളോടുളള നിഷേധാത്മക സമീപനമാണു വെളിവാക്കുന്നത്. ഇനിയും, ഇപ്പോള്‍ ലഭിച്ചിരിക്കുന്ന സര്‍ക്കാര്‍ ഉത്തരവ് പൊതു ഉത്തരവല്ല; മറിച്ച്, കുണ്ടാര്‍ എയുപി സ്കൂളിന്റെ മാനേജര്‍ക്ക് മാത്രം ലഭിച്ച ഉത്തരവാണെന്നും ഏക പരാതിയിലുളള ഒത്തുതീര്‍പ്പ് മാത്രമാണെന്നും പൊതുവിദ്യാഭ്യാസമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞത് പത്രത്തില്‍ വായിക്കാനിടയായി. ഇത് വാസ്തവമെങ്കില്‍ ഈ നിലപാട് തികച്ചും ഖേദകരമാണ്.
കഴിഞ്ഞ വര്‍ഷം ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി എന്‍എസ്എസിനു നല്കിയ അനുകൂലവിധി അവര്‍ക്കു മാത്രമാണെന്നവകാശപ്പെട്ട് മറ്റ് മാനേജ്മെന്റുകളെ എത്രമാത്രമാണ് ബുദ്ധിമുട്ടിച്ചത്? ഭിന്നശേഷിക്കാര്‍ക്കായി തസ്തിക മാറ്റിവച്ചിട്ടുണ്ടെങ്കില്‍ ബാക്കിയുള്ള നിയമനങ്ങള്‍ അംഗീകരിച്ചുകൊടുക്കാമെന്ന കോടതി ഉത്തരവ് നടപ്പാക്കാതിരിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ മനഃപൂര്‍വം ശ്രമിച്ചത് മറക്കാന്‍ കാലമായില്ലല്ലോ? ഓര്‍ക്കുക, എന്എസ്എസ്നു ലഭിച്ച കോടതി ഉത്തരവില്‍ സമാനസാഹചര്യമുളള ഏജന്‍സികളെയും പരിഗണിക്കാമെന്ന് തന്നെയുണ്ടായിരുന്നു. കേരള മെത്രാന് സമിതിയും കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡും നടത്തിയ ദീര്‍ഘ കാല സമരപരിപാടികള്ക്കൊടുവിലാണ് സര്‍ക്കാര്‍ കനിഞ്ഞത്. അതുപോലെ, കുണ്ടാര്‍ എയുപി സ്കൂള്‍ മാനേജര്‍ക്കു ലഭിച്ചിരിക്കുന്ന ന്യൂനപക്ഷാവകാശ പ്രകാരം കെ ടെറ്റ് നിര്‍ബന്ധമല്ലെന്ന ഉത്തരവ് മറ്റ് ന്യൂനപക്ഷ മാനേജ്മെന്റുകള്‍ക്കുകൂടി ബാധകമാണെന്ന് സര്‍ക്കാര്‍ തിരിച്ചറിയുമോ? ജീവിതപ്രശ്നങ്ങള്ക്കുത്തരം നല്കുന്ന, വിദ്യാഭ്യാസ പ്രതിസന്ധികള്‍ക്ക് പരിഹാരം ആരായുന്ന ഒരു സര്‍ക്കാരിനെ ഞങ്ങള്‍ പ്രതീക്ഷിക്കട്ടെ?
കേരളത്തില്‍ പ്രധാനമായി പൊതുവിദ്യാഭ്യാസ മേഖലയില്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ക്കുള്ള പങ്ക് വലുതാണ്. എയ്ഡഡ് സ്കൂളുകളില്‍ ഭൂരിപക്ഷം ന്യൂനപക്ഷ സ്ഥാപനങ്ങളുമാണ്. സുപ്രീംകോടതി വിധിയില്‍ പറഞ്ഞിരിക്കുന്നതുപോലെ - വിശാല ബഞ്ചിന്റെ വിധി വരുന്നതുവരെ - കെ ടെറ്റ് യോഗ്യത ബാധകമല്ല എന്നത്, നിലവില്‍ സേവനത്തിലുളള അധ്യാപകരുടെ പ്രഥമാധ്യാപക, സ്ഥാനക്കയറ്റ നിയമനങ്ങളില്‍ നടപ്പാക്കുകയാണെങ്കില്‍ - ആയിരക്കണക്കിന് അധ്യാപകരുടെ പ്രതിസന്ധിയും അനിശ്ചിതാവസ്ഥയും ഇല്ലാതാകും എന്നുറപ്പാണ്. നിലവിലെ സര്‍ക്കാര്‍, പൊതു വിദ്യാഭ്യാസമേഖല നേരിടുന്ന വിഷയങ്ങളെ യാഥാര്‍ഥ്യബോധത്തോടെ സമീപിക്കുന്നുവെന്നത് ശുഭകരമാണ്. കെ ടെറ്റ് വിഷയത്തില്‍ സുപ്രീംകോടതി ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് കല്പിച്ചിരിക്കുന്ന ഇളവ് നടപ്പിലാക്കി സര്‍ക്കാര്‍ പൊതു ഉത്തരവ് ഇറക്കിയാല്‍ കാര്യങ്ങള്‍ കൂടുതല്‍ ലളിതമാകും.
ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് കെ ടെറ്റ് വിഷയത്തില്‍ ലഭിച്ചിരിക്കുന്ന ഇളവ് ഒരുതരത്തിലും സ്ഥാപനത്തിന്റെ ഗുണമേന്മയെയും മികവിനെയും ബാധിക്കാന്‍ പാടില്ല. ന്യൂനപക്ഷ സമുദായത്തിന്റെ സ്വത്വം, ഭാഷ, സംസ്കാരം, വിശ്വാസം എന്നിവ നിലനിര്‍ത്തുന്നതിനും പരിശീലിപ്പിക്കുന്നതിനും പ്രായോഗികമാക്കുന്നതിനുമാണ് ഇത്തരത്തിലുളള അവകാശങ്ങളും ആനുകൂല്യങ്ങളും നല്‍കുന്നത് എന്ന് ഒരിക്കലും മറക്കാതിരിക്കാം. ന്യൂനപക്ഷമെന്ന പേരില്‍ എന്തെങ്കിലും അനര്‍ഹമായത് കൈപ്പറ്റുക എന്നുളളതല്ല; മറിച്ച്, അടുത്ത തലമുറയ്ക്ക് ഗുണപരമായ വിദ്യാഭ്യാസം പകര്‍ന്നു നല്‍കുക എന്നതു മാത്രമാണ് കത്തോലിക്കാ സഭ ലക്ഷ്യമിടുന്നത്.
◄പ്രഥമാധ്യാപക നിയമനങ്ങളിലെ പ്രതിസന്ധി
‘ഹെഡ്മാസ്റ്റര്/ഹെഡ്മിസ്ട്രസ്’- പേര് സൂചിപ്പിക്കുന്നതുപോലെ ഒരു വിദ്യാലയമാകുന്ന ശരീരത്തിന്റെ ശിരസ് പ്രഥാമാധ്യാപകരാണെന്ന് പറയേണ്ടതില്ലല്ലോ. പ്രഥമാധ്യാപകന്/അധ്യാപിക എന്ന നാമത്തിലും ഇവരുടെ അന്തസും ആത്മാഭിമാനവും വ്യക്തിത്വവും ഉള്‍ച്ചേര്‍ന്നിരിക്കുന്നു. എന്നാല്‍, സര്‍ക്കാരില്‍നിന്ന് അംഗീകാരം ലഭിക്കാത്തിടത്തോളം പ്രഥമാധ്യാപകന് മാനസികമായും സ്വത്വപരമായും സാങ്കേതികമായും വലിയ പ്രതിസന്ധിയിലാണ്.
ഭാരിച്ച ഉത്തരവാദിത്വമാണ് ഒരു എച്ച്എമ്മിനുള്ളത്. സ്കൂളിന്റെ നടത്തിപ്പ്, കുട്ടികളുടെ സംരക്ഷണം, അധ്യാപക- അനധ്യാപകരുടെ ഒത്തൊരുമ, അക്കാദമിക പ്രവര്‍ത്തനങ്ങളുടെ മികവ്, അക്കാദമികേതര പ്രവര്‍ത്തനങ്ങളുടെ സംഘാടനം... ഇങ്ങനെ നിരവധിയായ ഉത്തരവാദിത്വം എച്ച്എമ്മിന്റെ ചുമതലയാണ്. എന്നാല്‍ അംഗീകാരമില്ലാതെ ആ സ്ഥാനത്ത് ഇരിക്കുക കൂടുതല്‍ പ്രയാസകരമാണ്. അംഗീകാരമില്ലാത്ത പദവിയാണെങ്കിലും ചുമതലകളുടെ നിര്‍വഹണത്തിന് ഒട്ടും കുറവില്ല. വിദ്യാഭ്യാസ വകുപ്പിന്റെയും ഇതര സര്‍ക്കാര്‍ സംവിധാനങ്ങളുടെയും നാട്ടുകാരുടെയും മാതാപിതാക്കളുടെയുമൊക്കെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉത്തരം കൊടുക്കാന്‍ ‘എച്ച്എം എന്ന നിലയില്‍ അംഗീകാരമില്ലെങ്കിലും’ ടിയാന് ബാധ്യസ്ഥനാണ്. ഈവിധ ജോലികള്‍ ചെയ്യുമ്പോള്‍ പ്രഥമാധ്യാപകരുടെ ആനുകൂല്യങ്ങള്‍ അവരുടെ അവകാശമാണ്. കെ ടെറ്റ് എന്ന സാങ്കേതികതയില്‍ തട്ടി പ്രഥമാധ്യാപകരുടെ അംഗീകാരത്തിന്മേലും അവകാശങ്ങള്‍ക്കുമേലും പ്രതിസന്ധിയുടെ കരിനിഴല്‍ വീഴ്ത്തുന്നത് പൊതുവിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെയും എയ്ഡഡ് വിദ്യാലയങ്ങളുടെ നിലനില്പിനെയും ദോഷകരമായി ബാധിക്കുന്നുണ്ട്.
◄സ്ഥാനക്കയറ്റ നിയമനം
പ്രഥമാധ്യാപകര്‍ മാത്രമല്ല, നൂറുകണക്കിന് അധ്യാപക പ്രൊമോഷനുകളും കെ ടെറ്റ് യോഗ്യതയുടെ കുരുക്കിലാണ്. പ്രൈമറി വിഭാഗത്തില്‍നിന്നു ഹൈസ്കൂള്‍ തലത്തിലേക്കും ഹൈസ്കൂളില്‍നിന്നു ഹയര്‍ സെക്കൻഡറി തലത്തിലേക്കും ഉളള സ്ഥാനക്കയറ്റം ഉത്തരവുകളുടെ കുരുക്കില്പ്പെട്ട്് അംഗീകാരം ലഭിക്കാതെ പ്രതിസന്ധിയിലാണ്. പ്രൊമോഷന് ലഭിച്ചവര്‍ക്ക് മുമ്പ് ലഭിച്ചിരുന്ന ശമ്പളം തുടര്‍ന്നും ലഭിക്കുമെങ്കിലും സ്ഥാനക്കയറ്റത്തിന്റെ ഫലമായുണ്ടാകുന്ന താഴെ തസ്തികയില്‍ നിയമിക്കപ്പെട്ടവര്‍ അനേക നാളുകള്‍ പ്രതിഫലം കിട്ടാതെ ജോലി ചെയ്ത് കാത്തിരിക്കേണ്ടി വരുന്നു.
മാത്രവുമല്ല ഈ സ്ഥാനക്കയറ്റത്തിനും അതിന്റെ ഫലമായുണ്ടാകുന്ന നിയമനത്തിനുമിടയില് (റിസള്‍ട്ടന്റ് വേക്കന്‍സി) സൗകര്യാര്‍ഥം സ്ഥലംമാറ്റം നടത്തിയിട്ടുണ്ടെങ്കില്‍ അവരുടെ വേതനവും തടസപ്പെടുന്നു. 2025 സെപ്റ്റംബര്‍ ഒന്നിനു മുമ്പ് നടത്തിയ നിയമനങ്ങള്‍പോലും ഇപ്പോഴും അംഗീകരിക്കാതെ അനിശ്ചിതാവസ്ഥയില്‍ തുടരുകയാണ്.
◄കെ ടെറ്റ് യോഗ്യത നേടിയ നാള് മുതല്‍
കെ ടെറ്റ് യോഗ്യത നേടിയ നാള് മുതല്‍ പ്രഥമാധ്യാപക സ്ഥാനക്കയറ്റം അംഗീകരിച്ച് ഉത്തരവാകുന്നു എന്ന് വിദ്യാഭ്യാസ ഓഫീസര്‍ അംഗീകാര ഉത്തരവില്‍ കുറിക്കുമ്പോള്‍, അധ്യാപകന് സ്ഥാനക്കയറ്റം ലഭിച്ച് നിയമനം നേടിയ ദിവസം മുതല്‍ പിന്നീട് കെ ടെറ്റ് പരീക്ഷ പാസായ ദിവസം വരെയുള്ള കാലഘട്ടം അനിശ്ചിതാവസ്ഥയിലാകുന്നു. ഉദാഹരണമായി, സ്ഥാനക്കയറ്റം ലഭിച്ച അധ്യാപകന് ഒരു വര്‍ഷം പ്രൊമോഷന് തസ്തികയില്‍ സേവനം ചെയ്തപ്പോഴാണ് കെ ടെറ്റ് നേടിയത്. ഈ സാഹചര്യത്തില്‍ ‘കെ ടെറ്റ്’യോഗ്യത നേടിയ തീയതി മുതല്‍ അംഗീകാരം നല്കുന്നു എന്നു വരുമ്പോള്‍ അവര്‍ ഉയര്‍ന്ന തസ്തികയില്‍ സേവനം ചെയ്ത ഒരു വര്‍ഷം എങ്ങനെ കണക്കാക്കും? അവരുടെ മുന്‍ ലാവണത്തിലേക്ക് തിരികെപ്പോകുകയാണെങ്കില് പ്രൊമോഷന്റെ ഫലമായുണ്ടായ ഒഴിവില്‍ പഠിപ്പിച്ച ഉദ്യോഗാര്‍ഥിയുടെ സേവനകാലം പ്രതിഫലം ലഭിക്കാത്തതായിത്തീരും.
Leader Page
സാങ്കേതികവിദ്യ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്ത് അക്കാദമിക ബിരുദം മാത്രം തൊഴിൽവിജയത്തിന് മതിയാകില്ല. വ്യവസായ മേഖല ആവശ്യപ്പെടുന്ന നൈപുണ്യങ്ങൾ, പ്രായോഗിക പരിചയം, പ്രശ്നപരിഹാരശേഷി, ആശയവിനിമയ മികവ്, സംഘമായി പ്രവർത്തിക്കാനുള്ള കഴിവ്, നവീകരണ മനോഭാവം എന്നിവയും വിദ്യാർഥികളുടെ തൊഴിൽസജ്ജതയിൽ നിർണായകമാണ്. ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായ മേഖലയും തമ്മിലുള്ള സഹകരണത്തിന് കൂടുതൽ പ്രസക്തിയേറുന്നത്.
ക്ലാസ് മുറിയിൽ ലഭിക്കുന്ന അറിവ് യഥാർഥ തൊഴിൽസാഹചര്യങ്ങളുമായി ബന്ധിപ്പിക്കുമ്പോഴാണ് വിദ്യാഭ്യാസത്തിന്റെ പ്രായോഗിക മൂല്യം പൂർണമാകുന്നത്. അതുകൊണ്ടുതന്നെ ഇൻഡസ്ട്രി-ഇൻസ്റ്റിറ്റ്യൂട്ട് പാർട്ണർഷിപ്പ് ഇന്ന് ഒരു അധിക സൗകര്യമല്ല; ഭാവിയിലെ തൊഴിൽലോകത്തെ നേരിടാൻ വിദ്യാർഥികളെ സജ്ജരാക്കുന്നതിനുള്ള അനിവാര്യതയാണ്.
പാഠ്യപദ്ധതിയും തൊഴിൽ ലോകവും
ദേശീയ വിദ്യാഭ്യാസ നയം 2020 വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായ മേഖലയും തമ്മിലുള്ള അർഥവത്തായ പങ്കാളിത്തത്തിന് പ്രാധാന്യം നൽകുന്നുണ്ട്. വ്യവസായത്തിന്റെ മാറുന്ന ആവശ്യങ്ങൾക്കനുസരിച്ച് പാഠ്യപദ്ധതികൾ പരിഷ്കരിക്കുന്നതിലും ഇന്റേൺഷിപ്പുകൾ, ലൈവ് പ്രോജക്ടുകൾ, ഗവേഷണം, സംരംഭകത്വം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലും ഈ സഹകരണത്തിന് വലിയ പങ്കുവഹിക്കാനാകും. വിദ്യാർഥികൾ പഠിക്കുന്ന ആശയങ്ങൾ യഥാർഥ വ്യവസായപ്രശ്നങ്ങളിൽ പ്രയോഗിക്കാനുള്ള അവസരം ലഭിക്കുമ്പോൾ അവരുടെ പഠനം കൂടുതൽ ആഴമുള്ളതും പ്രസക്തവുമാകുന്നു. പുസ്തകപരമായ അറിവിനൊപ്പം പ്രായോഗിക പരിചയവും ലഭിക്കുന്നത് തൊഴിൽ ലോകത്തേക്കുള്ള അവരുടെ മാറ്റം സുഗമമാക്കുന്നു.
എഐ പല മേഖലകളിലും മനുഷ്യന്റെ കഴിവുകളെ മറികടക്കാൻ സാധ്യതയുണ്ടെങ്കിലും മനുഷ്യന്റെ സർഗാത്മകത, ധാർമികബോധം, സഹാനുഭൂതി, നേതൃപാടവം, മൂല്യബോധം തുടങ്ങിയവയ്ക്ക് അതേ രീതിയിൽ പകരക്കാരനാകാൻ കഴിയില്ല. അതുകൊണ്ടുതന്നെ ഭാവിയിലെ വിദ്യാഭ്യാസം സാങ്കേതിക നൈപുണ്യങ്ങൾക്കൊപ്പം മനുഷ്യ കഴിവുകൾക്കും തുല്യപ്രാധാന്യം നൽകേണ്ടതുണ്ട്.
മാർക്കിനപ്പുറമുള്ള കഴിവുകൾ
തൊഴിൽദാതാക്കളുടെ സമീപനത്തിലും ഇതിനകം വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്. മികച്ച മാർക്കുകൾ പ്രധാനമാണെങ്കിലും അതിനപ്പുറം പ്രശ്നങ്ങളെ വിശകലനം ചെയ്യാനും പരിഹാരം കണ്ടെത്താനും കഴിയുന്നവരെയാണ് സ്ഥാപനങ്ങൾ തേടുന്നത്. ടീം വർക്ക്, ആശയവിനിമയം, നേതൃശേഷി, പഠിച്ചുകൊണ്ടിരിക്കാനുള്ള മനോഭാവം, പുതിയ സാങ്കേതികവിദ്യകളോട് ഇണങ്ങാനുള്ള കഴിവ് എന്നിവയ്ക്ക് ഇന്ന് വലിയ പ്രാധാന്യമുണ്ട്.
ഈ കഴിവുകൾ വികസിപ്പിക്കുന്നതിൽ വ്യവസായ-വിദ്യാഭ്യാസ സഹകരണത്തിന് നിർണായക പങ്കുണ്ട്. ഇത്തരം പങ്കാളിത്തങ്ങളിലൂടെ വിദ്യാർഥികൾക്ക്:
പ്ലേസ്മെന്റിനപ്പുറം സഹകരണം
വ്യവസായ-വിദ്യാഭ്യാസ പങ്കാളിത്തം ഏതാനും പ്ലേസ്മെന്റ് പരിപാടികളിലോ കാമ്പസ് റിക്രൂട്ട്മെന്റുകളിലോ മാത്രം ഒതുങ്ങരുത്. വ്യവസായത്തിന്റെ യഥാർഥ പ്രശ്നങ്ങളെ കേന്ദ്രീകരിച്ചുള്ള ഗവേഷണം, അധ്യാപകർക്കുള്ള വ്യവസായപരിശീലനം, സംയുക്ത ലബോറട്ടറികൾ, വിദ്യാർഥികളുടെ സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ, തുടർച്ചയായ നൈപുണ്യവികസനം തുടങ്ങിയ മേഖലകളിലേക്കും ഈ സഹകരണം വ്യാപിക്കണം.
പ്രത്യേകിച്ച്, കേരളം പോലുള്ള സംസ്ഥാനത്തിന് ഈ മേഖലയിൽ വലിയ സാധ്യതകളുണ്ട്. ഉയർന്ന വിദ്യാഭ്യാസമുള്ള യുവജനവിഭാഗവും ശക്തമായ അക്കാദമിക് സ്ഥാപനങ്ങളും വളർന്നുവരുന്ന സ്റ്റാർട്ടപ്പ്-ടെക്നോളജി മേഖലയുമുള്ള കേരളത്തിന് വ്യവസായവും വിദ്യാഭ്യാസവും കൂടുതൽ അടുത്ത് പ്രവർത്തിച്ചാൽ വലിയ നേട്ടമുണ്ടാക്കാനാകും.
Kerala
കോഴിക്കോട്/പാലക്കാട്: മംഗളൂരു മേഖല മൈസൂരു ഡിവിഷനിലേക്ക് മാറ്റുന്നതോടെ പാലക്കാട് റെയിൽവേ ഡിവിഷന് 1100 കോടി രൂപയുടെ വാർഷികനഷ്ടം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
പാലക്കാട് ഡിവിഷന്റെ പ്രധാന വരുമാനമാർഗമായ കർണാടകയിലെ പനമ്പുർ സ്റ്റേഷനും മൈസൂരു ഡിവിഷന്റെ ഭാഗമായി മാറും. നിലവിൽ ദിവസം 2.75 കോടി രൂപ വരുമാനമുണ്ടാക്കുന്ന ഡിവിഷനാണ് പാലക്കാട്.
പാലക്കാട് ഡിവിഷന്റെ ഏറ്റവും പ്രധാനപ്പെട്ട വരുമാന സ്രോതസ് മംഗളൂരു മേഖലയാണ്. മംഗളൂരുവിനെ വേർപെടുത്തി പാലക്കാട് ഡിവിഷനെ ലാഭകരമല്ലാത്തതാക്കി മാറ്റാനുള്ള ആസൂത്രിതനീക്കത്തിന്റെ ഭാഗമാണു വിഭജനമെന്നാണ് ആക്ഷേപം. വിഷയത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്.
അടിയന്തര റിപ്പോർട്ട് തേടി റെയിൽവേ മന്ത്രി
ന്യൂഡൽഹി: പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്ന് മംഗളൂരു സെൻട്രൽ ഉൾപ്പെടെയുള്ള ഭാഗങ്ങൾ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡിന്റെ തീരുമാനത്തിൽ അടിയന്തര റിപ്പോർട്ട് തേടി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. സംസ്ഥാനവുമായി യാതൊരു ചർച്ചയും നടത്താതെയുള്ള തീരുമാനത്തിനെതിരേ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി പ്രതിഷേധം അറിയിച്ചതിനെത്തുടർന്നാണു നടപടി.
പാലക്കാട് ഡിവിഷൻ വിഭജനം സംബന്ധിച്ച വാർത്ത പുറത്തുവന്നതിനു പിന്നാലെ കെ.സി. വേണുഗോപാൽ എംപി റെയിൽവേ മന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. ഡിവിഷൻ വിഭജനത്തിനെതിരേ കേരളത്തിലെ എംപിമാർ ഒറ്റക്കെട്ടായി പ്രക്ഷോഭത്തിനിറങ്ങുമെന്നും റെയിൽവേ മന്ത്രിയെ അറിയിച്ചു. ഓണക്കാലത്ത് കേരളത്തിനു ലഭിച്ച ഇരുട്ടടിയാണ് ഈ തീരുമാനമെന്നും പാലക്കാട് ഡിവിഷൻ വിഭജിക്കാനുള്ള നീക്കത്തിൽനിന്നു റെയിൽവേ അടിയന്തരമായി പിന്മാറണമെന്നും കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു.
തീരുമാനം ഏകപക്ഷീയം: മുഖ്യമന്ത്രി
തിരുവനന്തപുരം: പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്ന് മംഗളൂരു സ്റ്റേഷൻ ഉൾപ്പെടെയുള്ള ഭാഗങ്ങൾ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡിന്റെ തീരുമാനം ഏകപക്ഷീയമാണെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ. പ്രധാനപ്പെട്ട മംഗളൂരു ജംഗ്ഷൻ ഒഴിവാക്കിയതിലൂടെ പാലക്കാട് ഡിവിഷന്റെ വരുമാനം ഗണ്യമായി കുറയും. ഇതു ഡിവിഷൻ വികസനത്തെ പ്രതികൂലമായി ബാധിക്കും. റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം പ്രതിഷേധാർഹമാണ്.
സംസ്ഥാനത്തെ അറിയിക്കുകയോ ഏതെങ്കിലും ചർച്ച നടത്തുകയോ ചെയ്യാതെയാണ് പാലക്കാട് ഡിവിഷനെ വിഭജിച്ചത്. അടിയന്തര പ്രശ്നപരിഹാരം ആവശ്യപ്പെട്ടു കേന്ദ്രസർക്കാരിനെ സമീപിക്കും. പ്രധാനമന്ത്രിക്കും കേന്ദ്ര റെയിൽവേ മന്ത്രിക്കും കത്തയയ്ക്കും. സംസ്ഥാനത്തെ എംപിമാരുടെ കൂടി സഹകരണത്തോടെ തീരുമാനം പുനഃപരിശോധിക്കാൻ കേന്ദ്രസർക്കാരിനുമേൽ സമ്മർദം ചെലുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Kerala
ആലപ്പുഴ: പുന്നമടക്കായലിന്റെ ഇരുകരകളിലും തിങ്ങിനിറഞ്ഞ വള്ളംകളിപ്രേമികള്‍ ഒരേ മനസായി ആര്‍പ്പും ആരവമുയര്ത്തവേ അവിസ്മരണീയമായൊരു പോരാട്ടത്തിലൂടെ നെഹ്റു ട്രോഫി കൊല്ലത്തേക്ക്.
കൊല്ലം അരോമ ബോട്ട് ക്ലബ് നയിച്ച അരോമ-1 ചുണ്ടന് 72-ാമത് നെഹ്റു ട്രോഫിയില്‍ മുത്തമിട്ടു. 4.23.328 മിനിറ്റില്‍ പുന്നമടയിലെ 1150 മീറ്റര്‍ ട്രാക്കിലൂടെ പറന്ന് കന്നിയങ്കത്തിലൂടെയാണ് ചുണ്ടന് കിരീടം നേടിയത്.
എന്നാല്‍ 4.14.35 മിനിറ്റില്‍ നെഹ്റുട്രോഫി നേടിയ മുന്‍ റിക്കാര്‍ഡ് തകര്‍ക്കാനായില്ല. രഞ്ജിത്ത് സജീവ് കൊച്ചുമോനാണ് ക്യാപ്റ്റൻ.
അനു ആല്‍ബര്‍ട്ട് പുലിക്കാട്ടിലും അന്ന റോസ് ജിന്റോയും കാപ്റ്റൻമാരായുമുള്ള പിബിസി പുന്നമട എന്‍സിഎഫ്സി ബോട്ട് ക്ലബ് നയിച്ച നടുഭാഗം ചുണ്ടനാണ് രണ്ടാം സ്ഥാനം. പത്മകുമാര്‍ ക്യാപ്റ്റനായുള്ള യുബിസി കൈനകരി എഫ്സിയുടെ വീയപുരം മൂന്നും നബീഷ്കുമാര്, സോളി വര്‍ഗീസ്, ജോഷ്വചാണ്ടി എന്നിവര്‍ ക്യാപ്റ്റന്മാരായ പള്ളാതുരുത്തി ബോട്ട് ക്ലബ്ബിന്റെ മേല്പാടം ചുണ്ടന് നാലാംസ്ഥാനവും നേടി.
ചുണ്ടന് വള്ളങ്ങളുടെ ലൂസേഴ്സ് ഫൈനലില്‍ കെ.ജി. ഏബ്രഹാം ക്യാപ്റ്റനായുള്ള നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം ചുണ്ടന് ഒന്നാംസ്ഥാനവും രാഹുല്‍ പ്രകാശ് ക്യാപ്റ്റനായ കുമരകം ഇമ്മാനുവേല്‍ ബോട്ട് ക്ലബ്ബിന്റെ ആര്‍പ്പൂക്കര ചുണ്ടന് രണ്ടാം സ്ഥാനവും എം.പി. സന്തോഷ് കുമാര്‍ ക്യാപ്റ്റനായുള്ള എന്‍ബിസി നാട്ടകം ബോട്ട്ക്ലബ്ബിന്റെ ചെറുതന മൂന്നാം സ്ഥാനവും, റെനി ഫിലിപ്പോസ് കാപ്റ്റനായ കുമരകം ടൗണ്‍ ബോട്ട് ക്ലബ്ബിന്റെ പുണ്യാളന് നിരണം നാലാം സ്ഥാനവും നേടി.
മുഖ്യമന്ത്രി വി.ഡി. സതീശൻ വള്ളംകളി മത്സരം ഉദ്ഘാടനം ചെയ്തു. കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ മുഖ്യാതിഥിയായിരുന്നു.
Kerala
തിരുവനന്തപുരം: ക്രൈംബ്രാഞ്ച് അന്വേഷണത്തിനു പിന്നാലെ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) നിയമനം വീണ്ടും കുരുക്കിലേക്ക്. കെഎഎസ് രണ്ടാംഘട്ട നിയമന നടപടി ചട്ടവിരുദ്ധമെന്ന് പൊതുഭരണ വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തി. വ്യാജമായി സൃഷ്ടിച്ച ഒഴിവുകളാണ് പിഎസ്സിക്ക് റിപ്പോർട്ട് ചെയ്തതെന്നും മുഖ്യമന്ത്രിക്കു സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
ജീവനക്കാർക്കായി സംവരണം ചെയ്ത രണ്ടും മൂന്നും സ്ട്രീമുകളിൽ ഒഴിവുകൾ നിലവിൽ ഇല്ലാത്ത സാഹചര്യത്തിൽ റാങ്ക് പട്ടിക റദ്ദാക്കാൻ പിഎസ്സിയോട് ആവശ്യപ്പെടണം. നിലവിലുണ്ടായിരുന്നവർക്ക് ഡെപ്യൂട്ടേഷൻ നിയമനം നൽകിയതു മൂലമാണ് മറ്റു രണ്ട് ഒഴിവുകളുണ്ടായത്.
ഇതു സ്ഥിരം ഒഴിവായി കണക്കാക്കാനാവില്ല. മുൻ സർക്കാർ സ്വന്തം രാഷ്ട്രീയ അനുഭാവികളെ ഉദ്യോഗസ്ഥ തലപ്പത്തു കൊണ്ടുവരാനായി ഇല്ലാത്ത ഒഴിവുകൾ പിഎസ്സിക്ക് റിപ്പോർട്ട് ചെയ്തു. അതിനായി ധൃതിപിടിച്ചു നിയമന നടപടി പൂർത്തിയാക്കി. പിഎസ്സിക്ക് റിപ്പോർട്ട് ചെയ്ത മൂന്ന് ഒഴിവുകളിൽ രണ്ടെണ്ണം സാധുവായിരുന്നില്ല. 31 പ്രതീക്ഷിത ഒഴിവുകൾ കണക്കാക്കിയിരുന്നത് ഡെപ്യൂട്ടേഷൻ റിസർവ് എന്ന നിലയിലാണ്. അത് കെഎഎസ് നിയമനത്തിനുള്ള വിശേഷാൽ ചട്ടങ്ങൾക്കു വിരുദ്ധമാണ്.
കെഎഎസിലെ 30 ശതമാനം തസ്തിക ഓൾ ഇന്ത്യ സർവീസ് മാതൃകയിൽ ഡെപ്യൂട്ടേഷൻ റിസർവായി രൂപീകരിക്കാൻ 2023 ജൂണ്‍ അഞ്ചിന് അന്നത്തെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിക്കുകയായിരുന്നു. ചീഫ് സെക്രട്ടറി, പൊതുഭരണ സെക്രട്ടറി എന്നിവർ ഈ യോഗത്തിൽ പങ്കെടുത്തിരുന്നു. തുടർനടപടികൾക്ക് സെക്രട്ടറിതല സമിതിയെയും ചുമതലപ്പെടുത്തി.
ഏതൊക്കെ സ്ഥാപനങ്ങളിലെ തസ്തികകൾ ഉൾപ്പെടുത്തിയാണ് റിസർവ് രൂപീകരിക്കേണ്ടതെന്ന് പഠനമൊന്നും നടത്താതെയായിരുന്നു ഇത്. ഈ യോഗത്തിന് മുൻപുതന്നെ ഇത്തരത്തിൽ 31 ഒഴിവുകൾ ഭാവിയിൽ ഉണ്ടാകുമെന്ന് പിഎസ്സിയെ അറിയിക്കുകയും ചെയ്തു. സർക്കാരിന്റെ സാന്പത്തിക ബാധ്യത പരിഗണിക്കാതെയായിരുന്നു ഇതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
National
ഭുവനേശ്വർ: ഒഡീഷയിലെ പാരദ്വീപ് തീരത്തുനിന്ന് 240 നോട്ടിക്കൽ മൈൽ (444 കിലോമീറ്റർ) അകലെ ബംഗാൾ ഉൾക്കടലിൽ പനാമ പതാക വഹിക്കുന്ന ചരക്കുകപ്പൽ മുങ്ങി.
"എം.വി. ഓഷ്യൻ വിന്നർ' എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്. കപ്പലിലുള്ള 24 ജീവനക്കാരിൽ ഭൂരിഭാഗവും ചൈനീസ് പൗരന്മാരാണ്. ഇവർക്കായി ഇന്ത്യൻ കോസ്റ്റ് ഗാർഡും നാവികസേനയും സംയുക്തമായി വൻ രക്ഷാപ്രവർത്തനം ആരംഭിച്ചു.
കഴിഞ്ഞ 20ന് പാരദ്വീപ് തുറമുഖത്തെത്തിയ കപ്പൽ, ഇരുമ്പയിര് കയറ്റി വെള്ളിയാഴ്ച സിംഗപ്പൂരിലേക്കു തിരിച്ചതായിരുന്നു. ഇന്നലെ വൈകുന്നേരമാണു കപ്പൽ അപകടത്തിൽപ്പെട്ടത്. സമീപത്തുകൂടി കടന്നുപോകുന്ന മറ്റു കപ്പലുകൾക്കും ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. അപകടത്തിന്റെ കാരണം കണ്ടെത്താൻ സാധിച്ചിട്ടില്ല.
Kerala
കൊച്ചി: മാനസികാരോഗ്യ കേന്ദ്രം എന്നു കേള്‍ക്കുമ്പോഴുണ്ടാകുന്ന അസ്വസ്ഥത ഒഴിവാക്കാന്‍ ഇത്തരം കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി.
ഇക്കാര്യത്തില്‍ സെപ്റ്റംബര്‍ 15നകം നിലപാട് അറിയിക്കാന്‍ ജസ്റ്റീസുമാരായ ദേവന് രാമചന്ദ്രന്, ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് നിര്‍ദേശം നല്കി.
സംസ്ഥാനത്തെ മൂന്ന് മാനസികാരോഗ്യ കേന്ദ്രങ്ങളിലും കോടതി നേരിട്ടു പരിശോധന നടത്തിയശേഷം വിഷയം പരിഗണിച്ചപ്പോള്‍ അമിക്കസ് ക്യൂറി സത്യശ്രീ പ്രിയയാണ് മാനസികാരോഗ്യ കേന്ദ്രം എന്ന പേര് മാറ്റണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചത്.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിഹേവിയറല്‍ മാനേജ്മെന്റ് എന്ന രീതിയിലാകണം പേരുമാറ്റമെന്നും നിര്‍ദേശിച്ചു. പേരൊന്നും മുന്നോട്ടുവയ്ക്കുന്നില്ലെങ്കിലും ആശുപത്രികള്‍ക്കു സെന്റര്‍ ഫോര്‍ ഫിസിക്കല്‍ ഹെല്‍ത്ത് എന്നതരത്തിലുള്ള പേരുകള്‍ ഉചിതമല്ലെന്നും നയപരമായ തീരുമാനത്തിന്റെ ഭാഗമായതിനാല്‍ വിഷയം സര്‍ക്കാര്‍തന്നെ പരിഗണിക്കട്ടെയെന്നും കോടതി വ്യക്തമാക്കി.
National
പൂന: സുരക്ഷയുടെയും പഠനസൗകര്യങ്ങളുടെയും പേരിൽ പൂനയിൽ നിരാഹാരസമരം തുടരുന്ന ഗോത്രവിദ്യാർഥികൾക്കൊപ്പം ചേരാമെന്ന വാഗ്ദാനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. “എന്നെ വിളിച്ചാൽ, നിങ്ങൾക്കൊപ്പം ഞാനും സമരത്തിനിരിക്കാം” -പൂന എസ്എസ്പിഎംഎസ് കോളജ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച "ഛത്രോൺ കി ഗൂഞ്ച്' എന്നപേരിലുള്ള വിദ്യാർഥികളുമായി സംവദിക്കുന്ന പരിപാടിയിൽ ലോക്സഭാ പ്രതിപക്ഷനേതാവ് ഉറപ്പ് നൽകി.
വിദ്യാഭ്യാസ സൗകര്യം, സാന്പത്തിക സുരക്ഷ, പൊതുഗതാഗത സൗകര്യം, സൈബർ ഇടങ്ങളിലെ പീഡനം ഉൾപ്പടെ ഒട്ടേറെ വിഷയങ്ങളിൽ വിദ്യാർഥികളുമായി രാഹുൽ ഏറെനേരം സംസാരിച്ചു. ഇതിനിടെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അടിസ്ഥാനസൗകര്യങ്ങൾ ആവശ്യപ്പെട്ടു പൂനയിലെ മൻജാരിയിൽ പത്തുദിവസമായി ഗോത്രവിദ്യാർഥികൾ സമരത്തിലാണെന്ന കാര്യവും, ആരോഗ്യനില മോശമായതിനെത്തുടർന്ന് ഒരു പെൺകുട്ടിയെ കഴിഞ്ഞദിവസം ആശുപത്രിയിലേക്കു മാറ്റിയ കാര്യവും രാഹുലിന്റെ ശ്രദ്ധയിൽപ്പെട്ടത്.
“ഒരു പുരുഷന്റെയും അടിമയല്ല സ്ത്രീകൾ”
സ്ത്രീകളെ അടിച്ചമർത്തുന്ന മാനസികാവസ്ഥയുടെ ഉറവിടം മനുസ്മൃതിയാണെന്നും ആ ചിന്താഗതിക്കെതിരേയാണു നിലവിലെ പോരാട്ടമെന്നും ഛത്രോൺ കി ഗൂഞ്ച് വിദ്യാർഥിനീ സംഗമത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു. പെൺകുട്ടികളെയും സ്ത്രീകളെയും കൂട്ടിനുള്ളിൽ തളച്ചിടാനാണു ബിജെപി-ആർഎസ്എസ് ശക്തികൾ ശ്രമിക്കുന്നത്. എന്നാൽ അത്തരമൊരു ഇന്ത്യയെയല്ല, എല്ലാവർക്കും ബഹുമാനം ലഭിക്കുന്ന ഇന്ത്യയെയാണു തങ്ങൾ സ്വപ്നം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
70 കോടി സ്ത്രീകളുടെ വേറിട്ട ജീവിതയാത്രകളും ഭാവനകളും സ്വപ്നങ്ങളുമാണ് രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്ത്. ഇന്ത്യൻ സ്ത്രീകൾ ഇന്നും അക്രമങ്ങൾക്കും അനാദരവിനും നിയന്ത്രണങ്ങൾക്കും ഇരയാകുന്നുണ്ട്. രാജ്യത്തു നടക്കുന്ന ലൈംഗിക അക്രമങ്ങളിൽ 99 ശതമാനവും പുറത്തറിയുന്നില്ല. 84 ശതമാനം സ്ത്രീകൾക്കും ജോലിക്കു പോകാൻ കുടുംബത്തിന്റെ അനുവാദം ആവശ്യമാണ്. ജോലി ചെയ്യുന്ന സ്ത്രീകൾക്കു പുരുഷന്മാരേക്കാൾ 25 ശതമാനം കുറവ് വേതനമാണു ലഭിക്കുന്നത് -രാഹുൽ ചൂണ്ടിക്കാട്ടി.
രാജ്യത്തെ തൊഴിലില്ലായ്മയെക്കുറിച്ചും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ആയിരം യുവാക്കളിൽ 12 പേർക്കു മാത്രമാണ് സ്ഥിരജോലി ലഭിക്കുന്നത്. യുവാക്കളുടെ സമയം ഡിജിറ്റൽ ലോകത്തെ സോഷ്യൽ മീഡിയ അഡിക്ഷനുകളിലൂടെ പ്രമുഖ കോർപറേറ്റ് ഭീമന്മാർ അപഹരിക്കുകയാണെന്നും അർഹമായ തൊഴിലവസരങ്ങൾ നൽകുന്നതിൽ രാജ്യം പരാജയപ്പെടുകയാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
ആളെയെത്തിക്കാൻ കോൺഗ്രസ് കോടികൾ ഒഴുക്കി: ബിജെപി
പൂനയിൽ വിദ്യാർഥിനികളെ അണിനിരത്തി ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി സംഘടിപ്പിച്ച ‘ഛത്രോ ൺ കി ഗൂഞ്ച്’പരിപാടിക്ക് ആളെയെത്തിക്കാൻ കോൺഗ്രസ് കോടികൾ ഒഴുക്കിയെന്നു ബിജെപി. പരിപാടി ‘ഛാത്രോൺ കി ഗൂഞ്ച്’ (വിദ്യാർഥികളുടെ ശബ്ദം) അല്ലെന്നും ‘പൈസ കീ ഗൂഞ്ച്’ (പണത്തിന്റെ ശബ്ദം) ആണെന്നും ആരോപിച്ച ബിജെപി സംസ്ഥാന വക്താവ് നവ്നാഥ് ബാൻ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് 30,000 മുതൽ 35,000 രൂപ വരെ നൽകി ആളുകളെ സംഘടിപ്പിക്കാനും പ്രചാരണം നടത്താനും കരാർ ഒപ്പിട്ടിരുന്നതായും ചൂണ്ടിക്കാട്ടി.
Kerala
തിരുവനന്തപുരം: എംഎൽഎമാർക്ക് തിരുവനന്തപുരത്തു താമസിക്കാനുള്ള ഫ്ളാറ്റ് സമുച്ചയമായ ‘പന്പ’ ബ്ലോക്കിന്റെ നിർമാണം വേഗത്തിലാക്കാൻ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ഇടപെടൽ.
പമ്പ ബ്ലോക്കിന്റെ നിർമാണം വേഗത്തിൽ പൂർത്തിയാക്കാൻ നിർമാണ കരാർ ഏറ്റെടുത്തിട്ടുള്ള ഊരാളുങ്കൽ ലേബർ കോണ്‍ട്രാക്ട് സൊസൈറ്റി അധികൃതർക്ക് സ്പീക്കർ നിർദേശം നൽകി.
ഉദ്ഘാടന മാമാങ്കം കഴിഞ്ഞ് ആറുമാസം പിന്നിട്ടിട്ടും "പമ്പ’യിൽ താമസിക്കാൻ യോഗമില്ലാത്ത എംഎൽഎമാരുടെ ദുര്യോഗം ചൂണ്ടിക്കാട്ടി ഇന്നലെ ‘ദീപിക’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. താമസസ്ഥലമില്ലാത്ത ഏതാനും എംഎൽഎമാർ നിള ബ്ലോക്കിനു മുകളിൽ താത്കാലികമായി ഒരുക്കിയ ഷീറ്റിട്ട ഷെഡിലാണ് താമസിക്കുന്നത്.
വാർത്ത ശ്രദ്ധയിൽ പെട്ടതിനെത്തുടർന്നാണ് നിർമാണ പ്രവർത്തനം വേഗത്തിലാക്കാൻ സ്പീക്കർ നിർദേശിച്ചത്. നിയമസഭാംഗങ്ങളുടെ താമസത്തിനായി എംഎൽഎ ഹോസ്റ്റൽ പരിസരത്തു നിർമിക്കുന്ന പന്പ ബ്ലോക്കിന്റെ ഉദ്ഘാടനം കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്ത് നിയമസഭയിലെ ശങ്കരനാരായണൻ തന്പി ഹാളിൽ നടന്ന ചടങ്ങിൽ ഓണ്‍ലൈനായി മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ നിർവഹിച്ചിരുന്നു.
സിമന്റ് പൂശൽ പോലും പൂർത്തിയാകുന്നതിനു മുൻപ് പിണറായി സർക്കാർ തിരക്കിട്ട് ഉദ്ഘാടനം നടത്തിയത് ഏറെ വിമർശനങ്ങളും ക്ഷണിച്ചു വരുത്തി. പമ്പ ബ്ലോക്കിലെ ഫ്ളാറ്റുകളുടെ അകത്തെ നിർമാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
10 നിലകളിലായി 62 ഫ്ളാറ്റ് സമുച്ചയങ്ങൾ അടങ്ങിയതാണ് പന്പ ബ്ലോക്ക്. ഇതിൽ 60 എണ്ണം എംഎൽഎമാർക്കും രണ്ടെണ്ണം മുൻ സ്പീക്കർമാർക്കുമായി നൽകും. താഴെ വിപുലമായ പാർക്കിംഗ് സൗകര്യവും ഒരുക്കും. ഓരോ ഫ്ളാറ്റിലും രണ്ടു കിടപ്പുമുറികളും ഓഫിസ് മുറിയും ഹാളും അടുക്കളയും അടങ്ങിയ വിപുലമായ സംവിധാനമാണ് പന്പയിലുള്ളത്. ഇതു പൂർത്തിയായാൽ മുഴുവൻ എംഎൽഎമാർക്കും വിപുലമായ താമസ സൗകര്യമൊരുങ്ങും.
Kerala
തിരുവനന്തപുരം: കയർപിരി സംഘങ്ങളിലെ 5000ത്തോളം തൊഴിലാളികൾക്ക് ഓണത്തോട് അനുബന്ധിച്ച് 2,000 രൂപാ വീതം നൽകാൻ സർക്കാർ ഉത്തരവായി.
നൂറിൽ താഴെ ദിനങ്ങളും 500 കിന്റലിൽ താഴെ പ്രതിവർഷ ഉത്പാദനവുമുള്ള കയർ പിരി സംഘങ്ങളിലെ തൊഴിലാളികൾക്കാണ് ഈ അനുകൂല്യം ലഭ്യമാകുക. കയർമേഖലയുടെ വികസനത്തിനായി 53.48 കോടി രൂപയും അനുവദിച്ചു.
Kerala
തൃശൂർ: പോലീസിനെ ബോംബെറിഞ്ഞ കേസിൽ ജയിൽശിക്ഷ അനുഭവിക്കുന്ന ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് വി.കെ. നിഷാദിനെയും സംസ്ഥാനകമ്മിറ്റിയിൽ ഉൾപ്പെടുത്തി. നിഷാദിനെ വലതുപക്ഷ ഭരണകൂടം കള്ളക്കേസിൽ കുടുക്കിയതാണെന്നാണു നേതൃത്വത്തിന്റെ വിശദീകരണം.
ബോംബേറുകേസിൽ 20 വർഷം തടവുശിക്ഷ ലഭിച്ച് കണ്ണൂർ സെൻട്രൽ ജയിലിലാണ് നിഷാദ് ഇപ്പോഴുള്ളത്. പ്രതിനിധിയായിരുന്നെങ്കിലും ജയിലിലായതിനാൽ സമ്മേളനത്തിൽ പങ്കെടുത്തില്ല. ജില്ലാസമ്മേളനത്തിലും പങ്കെടുത്തിരുന്നില്ലെങ്കിലും നിഷാദിനു ജില്ലാ വൈസ് പ്രസിഡന്റ് സ്ഥാനം നല്‍കിയിരുന്നു.
പയ്യന്നൂർ സ്വദേശിയായ നിഷാദ് ഡിവൈഎഫ്ഐ പയ്യന്നൂർ ബ്ലോക്ക് സെക്രട്ടറിയായിരിക്കെയാണു 2025 നവംബറിൽ തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ബോംബെറിഞ്ഞതിനും 20 വർഷം തടവും 2.5 ലക്ഷം രൂപ പിഴയുമാണു വിധിച്ചത്.
ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ടു സിപിഎം നേതാവ് പി. ജയരാജനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് 2012 ഓഗസ്റ്റ് ഒന്നിനു നടന്ന പ്രകടനത്തിനിടെയാണു പോലീസിനുനേരേ സ്റ്റീൽ ബോംബേറുണ്ടായത്.
ശിക്ഷിക്കുമ്പോൾ പയ്യന്നൂർ നഗരസഭ കാരമേൽ വെസ്റ്റ് വാർഡിലെ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിലും സത്യപ്രതിജ്ഞചെയ്യാൻ സാധിച്ചിരുന്നില്ല. നിഷാദിന് അനധികൃതമായി പരോൾ ലഭിച്ചതു നേരത്തേ വിവാദമായിരുന്നു.
Kerala
തിരുവനന്തപുരം: റേഷൻ കടകളിലൂടെയും സപ്ലൈകോ വിൽപനശാലകളിലൂടെയും ഓണക്കാലത്ത് 26 രൂപയ്ക്ക് നൽകുന്ന സ്പെഷൽ അരി വിതരണം അടുത്ത മാസവും തുടരുന്നതു പരിഗണനയിലാണെന്നു മന്ത്രി അനൂപ് ജേക്കബ്.
കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാകമ്മിറ്റിയുടെയും കേസരി സ്മാരക ജേർണലിസ്റ്റ് ട്രസ്റ്റിന്റെയും ഓണക്കിറ്റ് വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. എഫ്സിഐയിൽ നിന്നു പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് ലഭിക്കുന്നത്. അതിന്റെ സ്റ്റോക്ക് ലഭ്യത പരിശോധിച്ചു വരുന്നു.
ഓഗസ്റ്റ് 25ന് നബിദിനം വരുന്നതിനാൽ റേഷൻ വ്യാപാരികൾക്കു നിയന്ത്രിത അവധി നൽകും. സമൃദ്ധമായി ഓണം ആഘോഷിക്കാനുള്ള ഉത്പന്നങ്ങൾ ഇത്തവണ സപ്ലൈകോയിലൂടെ ലഭ്യമാക്കുന്നു.
ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് ആലോചിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.
Kerala
കൊച്ചി: മലപ്പുറം കുരുളായി ആയുധപരിശീലന കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത മാവോവാദി നേതാവ് തമിഴ്നാട് സ്വദേശി അയ്യപ്പന്റെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി.
2022 ജൂണ്‍ 24ന് അറസ്റ്റിലായ അയ്യപ്പന് അന്നുമുതല്‍ ജയിലിലാണ്. നാലു വര്‍ഷമായി ജയിലിലാണെന്നതിന്റെ പേരില്‍ മാത്രം ജാമ്യം അനുവദിക്കാനാകില്ലെന്ന് ജസ്റ്റീസുമാരായ സതീഷ് നൈനാന്, പി. കൃഷ്ണകുമാര്‍ എന്നിവർ വ്യക്തമാക്കി. മൂന്നു മാസത്തിനകം കേസിന്റെ വിചാരണ പൂര്‍ത്തിയാകുമെന്ന എന്‍ഐഎയുടെ വിശദീകരണവും കോടതി കണക്കിലെടുത്തു.
2016 കാലഘട്ടത്തില്‍ മലപ്പുറം കുരുളായി വനമേഖലയില്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ആയുധപരിശീലനം നടത്തിയെന്നാണ് അയ്യപ്പനെതിരായ കേസ്. ആറു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ വീണ്ടും ജാമ്യഹര്‍ജി സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാരനു സ്വാതന്ത്ര്യമുണ്ടെന്ന് കോടതി വ്യക്തമാക്കി.
Kerala
കോട്ടയം: കടുവാക്കുളം ലിറ്റില്‍ ഫ്ളവര്‍ യുവദീപ്തി-എസ്എംവൈഎം ഏര്‍പ്പെടുത്തിയ 13-ാമത് ഫാ. റോയി മുളകുപാടം എംസിബിഎസ് സ്മാരക സമര്പ്പിതന്-2026 അവാര്‍ഡിനു അപേക്ഷിക്കാം.
ജീവകാരുണ്യരംഗത്തു നിസ്വാര്‍ഥ സേവനം നല്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമാണ് അവാര്‍ഡ് നല്‍കുന്നത്. വ്യക്തിക്കു സ്വയമോ മറ്റുള്ളവര്‍ക്ക് നാമനിര്ദേശമായോ സമര്‍പ്പിക്കാം. 10,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 10.
വിലാസം: പ്രസിഡന്റ്, യുവദീപ്തി- എസ്എംവൈഎം, ലിറ്റില്‍ ഫ്ളവര്‍ ചര്‍ച്ച്, കടുവാക്കുളം, കൊല്ലാട് പി.ഒ. കോട്ടയം. ഫോണ്‍: +91 7907518846,+91 96052 40273,+91 98465 65905.
Kerala
തിരുവനന്തപുരം: ഓഗസ്റ്റ് 23 (ഞായറാഴ്ചയും) 25 നബിദിനവും (ചൊവ്വാഴ്ച) റേഷൻ കടകൾക്ക് പ്രവൃത്തി ദിവസങ്ങളായിരിക്കും.
പകരം ഓഗസ്റ്റ് 27, സെപ്റ്റംബർ രണ്ട് തീയതികളിൽ അവധിയും നബിദിനം പ്രമാണിച്ച് ഓഗസ്റ്റ് 25 ന് നിയന്ത്രിത അവധിയും ആയിരിക്കുമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു.
ഓണത്തോടനുബന്ധിച്ച് അവധി ദിവസങ്ങളിൽ റേഷൻ കടകൾ തുറന്നു പ്രവർത്തിക്കുന്നതിനു പകരമാണ് ഈ ക്രമീകരണം.
Kerala
തിരുവനന്തപുരം: സംസ്ഥാന ഭക്ഷ്യ വകുപ്പിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം
നൂറ് ശതമാനം പൂർത്തിയായതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.
തിരുവോണത്തിന് നാലുദിവസം മുമ്പാണ് വിതരണം പൂർത്തിയാക്കി റെക്കോർഡ് ഇട്ടത്. ലക്ഷ്യമിട്ട 5,93,408 കിറ്റുകളാണ് സപ്ലൈകോ വഴി തയാറാക്കി റേഷൻ കടകളിൽ എത്തിച്ചത്.
ഇതിനു പുറമേ ക്ഷേമ സ്ഥാപനങ്ങൾക്കായി 8,902 സൗജന്യ കിറ്റുകൾ കൂടി നൽകിയിട്ടുണ്ട്. 6,02310 കിറ്റുകളാണ് ടിഎസ്ഒ കളിൽ നിന്നുള്ള ഡിമാന്റ്. ഇതുവരെ 4,30,254 റേഷൻ കാർഡ് ഉടമകൾ ഓണക്കിറ്റ് കൈപ്പറ്റിയതായും നിലവിൽ 1,59,582 കിറ്റുകൾ റേഷൻ കടകളിൽ സ്റ്റോക്കുണ്ടെന്നും മന്ത്രി അറിയിച്ചു.
Kerala
തിരുവനന്തപുരം: ആറളം ഫാർമിംഗ് കോർപ്പറേഷനിലെ ജീവനക്കാർക്കും തൊഴിലാളികൾക്കും ഓണം ബോണസും ഉത്സവബത്തയും സർക്കാർ അനുവദിച്ച് ഉത്തരവായി.
8.33 ശതമാനം ബോണസാണ് അനുവദിച്ചത്. ഇതിനായി 17.62 ലക്ഷം രൂപയുടെ അധിക തുക അനുവദിച്ച് സർക്കാർ ഉത്തരവായതായി പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
National
ഭോപ്പാൽ:മധ്യപ്രദേശിലെ ഛിന്ദ്വാര ജില്ലാ ആശുപത്രിയിലെ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലുണ്ടായ തീപിടിത്തത്തിൽ ഒരു കുഞ്ഞ് മരിച്ചു.
രണ്ടു കുഞ്ഞുങ്ങൾക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇന്നലെ പുലർച്ചെ 1.50ഓടെയായിരുന്നു സംഭവം.
എൻഐസിയുവിൽ കുഞ്ഞുങ്ങൾക്ക് ചൂട് നൽകാൻ ഉപയോഗിക്കുന്ന ‘റേഡിയന്റ് വാമർ’ മെഷീനിലെ ഫിലമെന്റ് കോയിലിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിനു കാരണമായത്. സമീപത്തുകൂടി കടന്നുപോകുന്ന ഓക്സിജൻ ട്യൂബിലേക്ക് പടരുകയും തൊട്ടിലിൽ തീ പിടിക്കുകയുമായിരുന്നു.
ഫോം മെത്തയായതിനാൽ നിമിഷങ്ങൾക്കകം തീ പടർന്നുപിടിച്ചു. 15 സെക്കൻഡിനുള്ളിൽ ജീവനക്കാർ കുഞ്ഞുങ്ങളെ പുറത്തെടുത്തുവെങ്കിലും മൂന്ന് കുട്ടികൾക്ക് പൊള്ളലേൽക്കുകയായിരുന്നു.
അപകടസമയത്ത് എൻഐസിയുവിൽ ആകെ 33 കുട്ടികളാണുണ്ടായിരുന്നത്. ഒരേ വാമർ മെഷീനിൽ കിടത്തിയിരുന്ന മൂന്ന് കുട്ടികൾക്കാണ് പരിക്കേറ്റത്. നഴ്സുമാർ ഉൾപ്പെടെയുള്ള ആശുപത്രി ജീവനക്കാരുടെ സമയരോചിതമായ ഇടപെടൽ കാരണം ബാക്കി 30 കുഞ്ഞുങ്ങളെയും സുരക്ഷിതമായി പുറത്തെത്തിക്കാൻ സാധിച്ചു.
ഗുരുതരമായി പൊള്ളലേറ്റ മൂന്ന് കുട്ടികളെയും പ്രാഥമിക ചികിത്സയ്ക്കുശേഷം ജബൽപുരിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. എന്നാൽ ചികിത്സയിലിരിക്കെ ഒരു കുഞ്ഞ് മരിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Kerala
തിരുവനന്തപുരം: കേരള പോലീസ് ബാൻഡ് യൂണിറ്റിലേക്ക് പിഎസ്സി മുഖേന നിയമനം ലഭിച്ച ആദ്യ ബാച്ചിലെ 126 പോലീസ് കോണ്‍സ്റ്റബിൾമാരുടെ പാസിംഗ് ഔട്ട് പരേഡ് പേരൂർക്കട എസ്എപി പരേഡ് ഗ്രൗണ്ടിൽ നടന്നു.പോലീസിന് ഇത് ചരിത്രപരവും അഭിമാനകരവുമായ മുഹൂർത്തമാണെന്നു പരേഡിൽ അഭിവാദ്യം സ്വീകരിച്ചുകൊണ്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
അശ്വാരൂഢ സേനയിലേയ്ക്ക് പരിശീലനം പൂർത്തിയാക്കിയ ഒരു മൗണ്ടഡ് പോലീസ് കോണ്‍സ്റ്റബിളും പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുത്തു. പരിശീലന കാലയളവിൽ മികച്ച പ്രകടനം കാഴ്ചവച്ചവർക്ക് മന്ത്രി പുരസ്കാരങ്ങൾ നൽകി. മികച്ച ഇൻഡോർ കേഡറ്റായി ജെ.ബി.ജോബിൻ ജോസ് ആണ് തെരഞ്ഞെടുക്കപ്പെട്ടത്. ഔട്ട്ഡോർ കേഡറ്റായി ജിജു.ബി.ജോസഫും ഷൂട്ടറായി ബി.എസ്. ബിബീഷും തെരഞ്ഞെടുക്കപ്പെട്ടു.
എസ്. രതീഷാണ് മികച്ച ഓൾ റൗണ്ടർ. ഒന്‍പതു മാസത്തെ അടിസ്ഥാന പരിശീലനത്തിന്റെ ഭാഗമായി ഇവർക്ക് ശാരീരിക ക്ഷമതയും മനക്കരുത്തും വർധിപ്പിക്കുന്ന പാഠങ്ങളാണ് പകർന്നു നൽകിയത്. ഔട്ട്ഡോർ വിഭാഗത്തിൽ ശാരീരിക ക്ഷമതാ പരിശീലനം, ആയുധ പരിശീലനം, കരാട്ടെ, യോഗ, നീന്തൽ, വിവിധ സെൽഫ് ഡിഫൻസ് പരിശീലനം, ഫയറിംഗ് എന്നിവയിൽ പരിശീലനം നൽകി.
ഇൻഡോർ വിഭാഗത്തിൽ ഇൻഡ്യൻ ഭരണഘടന, ഭാരതീയ ന്യായസംഹിത, ഭാരതീയ നാഗരിക സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം, പോലീസ് സ്റ്റാൻറിംഗ് ഓർഡർ, മനുഷ്യാവകാശം, ഭരണനിർവഹണം, സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം, സൈബർ നിയമം, മൈനർ ആക്ട്, പോലീസ് സ്റ്റേഷൻ മാനേജ്മെന്റ്, ക്രിമിനോളജി, ഫോറൻസിക് സയൻസ്, ഇൻവെസ്റ്റിഗേഷൻ, ഡിസാസ്റ്റർ മാനേജ്മെന്റ് കംപ്യൂട്ടർ ട്രെയിനിംഗ്, വിവിധ നിയമവിഷയങ്ങളിലും ക്ലാസ് നൽകി.
പൈപ്പ് ബാൻഡിലും ബ്രാസ് ബാൻഡിലും മൂന്നു മാസത്തോളം മ്യൂസിക് പരിശീലനം നൽകി.സംസ്ഥാന പോലീസ് മേധാവി റവാഡ.എ. ചന്ദ്രശേഖർ, എഡിജിപിമാരായ ഗുഗുലോത്ത് ലക്ഷ്മണ്, ദിനേന്ദ്ര കശ്യപ്, എച്ച്. വെങ്കിടേഷ്, ഐജി. ഹർഷിത അത്തല്ലൂരി തുടങ്ങിയവർ പങ്കെടുത്തു.
National
ബംഗളൂരു: അത്യാവശ്യമായി നാട്ടിലേക്കു പോയ കര്‍ണാടക ഐഎഎസ് ഉദ്യോഗസ്ഥനെ കാണാതായതായി പ്രചാരണം. ഒടുവില്‍ ഉദ്യോഗസ്ഥന് നേരിട്ടു വിളിച്ചു കാര്യം ബോധ്യപ്പെടുത്തിയതോടെ രണ്ടുദിവസമായി തുടരുന്ന പ്രചാരണത്തിനു പരിസമാപ്തിയാവുകയും ചെയ്തു.
കർണാടക വ്യവസായ വകുപ്പ് ഡയറക്ടറായ ഗ്യാനേന്ദ്ര കുമാർ ഗാംഗ്വാറിന്റെ ഡൽഹി യാത്രയാണു പ്രശ്നമായത്. ഗ്യാനേന്ദ്ര കുമാറുമായി ബന്ധപ്പെടാനാവില്ലെന്ന് കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് ആദ്യം പറഞ്ഞത്. കാണാതായെന്ന വിവരം ലഭിച്ചുവെന്നും എന്നാൽ ഔദ്യോഗിക പരാതി കിട്ടിയിട്ടില്ലെന്നും സംസ്ഥാന ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാർഗെ പ്രതികരിക്കുകയും ചെയ്തു.
തുടർന്ന് അന്വേഷണം ചൂടുപിടിച്ചു. കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ ഓഫീസർ എത്തിയതായി സ്ഥിരീകരിച്ചു. എന്നാൽ വ്യാഴാഴ്ചയ്ക്കുശേഷം ഇദ്ദേഹവുമായി ആശയവിനിമയത്തിന് കഴിഞ്ഞിരുന്നില്ല.
ഡൽഹിയിലേക്ക് ഗ്യാനേന്ദ്രകുമാർ വിമാനടിക്കറ്റ് ബുക്ക് ചെയ്തുവെന്നും കണ്ടെത്തി. ഇതിനിടെയാണ് ഉദ്യോഗസ്ഥന് നേരിട്ട് വിളിച്ച് യാത്രാകാരണം വിശദീകരിച്ചത്.
അടിയന്തരമായി നാട്ടിലേക്കു പോകേണ്ടിവന്നതും ഇതിനിടെ ഔദ്യോഗിക മൊബൈൽ പ്രവർത്തിക്കാതിരുന്നതും വിശദീകരിച്ചതോടെ ആശയക്കുഴപ്പം അവസാനിക്കുകയായിരുന്നു.
Kerala
തൃശൂർ: ആർഎസ്എസ് അജണ്ട അതുപോലെ അംഗീകരിക്കുകയാണ് യുഡിഎഫ് സർക്കാരെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ.
വന്ദേമാതരം ആർഎസ്എസ്, സംഘപരിവാറുകൾ ആലപിക്കുംവിധം പൂർണമായി ആലപിക്കണമെന്ന സർക്കുലർ അയച്ച എക സംസ്ഥാനം കേരളമാണ്. എഐസിസി ആസ്ഥാനത്തും കോണ്‍ഗ്രസ് ഭരിക്കുന്ന മൂന്നു സംസ്ഥാനങ്ങളിലും വന്ദേമാതരം പൂർണമായി ആലപിച്ചു. തൃശൂരിൽ ഡിവൈഎഫ്ഐ സംസ്ഥാനസമ്മേളന സമാപനപൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസരംഗത്തെ കാവിവത്കരണത്തിനു സംസ്ഥാനത്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ തന്നെ നേതൃത്വം നൽകുന്നു. സംസ്ഥാനത്ത് ഒരു സർക്കാരുണ്ടോ എന്നും പിണറായി ചോദിച്ചു.
വഖഫ് നിയമവുമായി ബന്ധപ്പെട്ട് കേരളം സുപ്രീംകോടതിയെ സമീപിച്ച കാര്യം പരാമർശിച്ച പിണറായി അമുസ്ലിങ്ങളെ ഒഴിവാക്കി വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാനുള്ള നീക്കത്തെ വിമർശിച്ചു.
Kerala
കോഴിക്കോട്: ഏറെ വിവാദമായ ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളും പോലീസിന്റെ വീഴ്ചയും അന്വേഷിക്കുന്നതിന് ആഭ്യന്തരവകുപ്പ് പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിച്ചു. കോഴിക്കോട്-വയനാട് റേഞ്ച് ക്രൈം ബ്രാഞ്ച് എസ്പി പി. വിക്രമിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുക.
2024 നവംബർ 16ന് നടന്ന ചേവായൂർ സഹകരണ ബാങ്കിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ആഭ്യന്തരവകുപ്പിനു ലഭിച്ചിരുന്നു. വ്യാപകമായി കള്ളവോട്ട് ചെയ്തു. വോട്ട് ചെയ്യാനെത്തുന്നവരെ തടഞ്ഞു. ഇത് സംഘർഷത്തിനും വഴിവച്ചു. ഹൈക്കോടതി ഉത്തരവ് പ്രകാരം സുരക്ഷയ്ക്കായി മെഡിക്കൽ കോളജ് പോലീസിനെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ, അക്രമസംഭവങ്ങൾ തടയുന്നതിൽ മെഡിക്കൽ കോളജ് എസിപി അടക്കമുള്ളവർ വീഴ്ച വരുത്തിയെന്ന് ആഭ്യന്തരമന്ത്രിക്ക് പരാതി ലഭിച്ചിരുന്നു.
അയ്യായിരത്തിലധികം വ്യാജ തിരിച്ചറിയൽ കാർഡുകൾ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം പ്രവർത്തകർ ഉപയോഗിച്ചുവെന്ന് എം.കെ. രാഘവന് എംപിയും ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാറും ചൂണ്ടിക്കാട്ടിയിരുന്നു. ഇതേക്കുറിച്ചെല്ലാം അന്വേഷണമുണ്ടാകും.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ജൂലൈയിൽ ഡിജിപിക്ക് നിർദേശം നൽകിയിരുന്നു. മെഡിക്കൽ കോളജ് എസിപി പി. പ്രമോദ്, സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഇൻസ്പെക്ടർ ജി. ഗോപകുമാർ, കാസർഗോഡ് പ്രൊവിഷൻ ഇൻസ്പെക്ടർ എം.കെ. അനിൽകുമാർ, മെഡിക്കൽ കോളജ് സർക്കിൾ ഇൻസ്പെക്ടർ ബൈജു കെ. ജോസ്, മാറാട് എസ്ഐ കെ. രതീഷ്, കുന്നമംഗലം സ്റ്റേഷൻ സിപിഒ ആർ.സി. മഞ്ജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
Kerala
കോട്ടയം: രാജ്യത്ത് വികസിപ്പിക്കുന്ന പുതിയ റബര്‍ ക്ലോണുകളുടെ വ്യതിരിക്തതയും ഗുണനിലവാരവും പരിശോധിക്കുന്നതിനുള്ള അംഗീകൃത നോഡല്‍ കേന്ദ്രമായി കോട്ടയത്തെ റബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (ആര്‍ആര്‍ഐഐ) തെരഞ്ഞെടുക്കപ്പെട്ടു.
ദേശീയതലത്തില്‍ ലഭിച്ച അംഗീകാരത്തിന്റെ ഔപചാരിക പ്രഖ്യാപനവും സമര്‍പ്പണച്ചടങ്ങും നാളെ റബര്‍ ഗവേഷണ കേന്ദ്രത്തില്‍ നടക്കും.
സസ്യ ഇനങ്ങളുടെയും കര്‍ഷകരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും പുതിയ സസ്യ ഇനങ്ങളുടെ വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാര്‍ നിയമം പ്രാബല്യമാക്കുന്നതിന്റെ ഭാഗമായി ലഭിച്ച അംഗീകാരം ഇന്ത്യയിലെ റബര്‍ ഗവേഷണ മേഖലയ്ക്കും ആര്ആര്ഐഐക്കും ചരിത്രനേട്ടമാണെന്ന് റബര്‍ ബോര്‍ഡ് ചെയര്മാന് എന്‍. ഹരി പറഞ്ഞു.
National
റായ്പൂർ: ഛത്തീസ്ഗഢ് റായ്പുരിലെ ഇന്ദിരാഗാന്ധി കൃഷി വിശ്വവിദ്യാലയത്തിൽ ബിഎസ്സി അഗ്രികൾച്ചർ പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തിയ സംഭവത്തിൽ പ്രഫസറും അഞ്ച് വിദ്യാർഥികളും അറസ്റ്റിൽ.
ദുർഗ് ജില്ലയിലെ സ്വകാര്യകോളജ് അധ്യാപകനായ യോഗേഷ് സോൻകേസരിയ (38), വിദ്യാർഥികളായ അജയ് നായക് (20), ത്രിദേവ് പട്ടേൽ(22), നിതിൻ പാണ്ഡെ (22), അനുജ് മിഞ്ച് (22), ആദിത്യ സാഹു (20) എന്നിവരെയാണ് അറസ്റ്റിലായത്.
സീൽ ചെയ്ത കവറിനുള്ളിലേക്ക് എൻഡോസ്കോപ്പിക് കാമറ കടത്തിവിട്ടാണ് ചോദ്യപേപ്പറിന്റെ ചിത്രങ്ങൾ പകർത്തിയത്.
കഴിഞ്ഞ 20നു നിശ്ചയിച്ചിരുന്ന രണ്ടാം വർഷ എന്റമോളജിയുടെ ചോദ്യപേപ്പറാണ് ചോർന്നത്. ഇവ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നതായി സർവകലാശാല അധികൃതർക്ക് പരീക്ഷനടക്കുന്ന ദിവസമാണ് വിവരം ലഭിച്ചത്. തുടർന്ന് പരീക്ഷ റദ്ദാക്കി.
അറസ്റ്റിലായ പ്രഫസർ സർവകലാശാലയിൽനിന്ന് ചോദ്യപേപ്പർ ശേഖരിച്ച് കോളേജിലേക്കു കൊണ്ടുപോകുന്ന ചുമതല വഹിച്ചിരുന്നയാളാണ്. എന്നാൽ 17-ന് ഇയാൾ ശേഖരിച്ച ചോദ്യപേപ്പറുകൾ കോളേജിൽ എത്തിക്കുന്നതിന് മുമ്പ് വീട്ടിലെത്തിച്ചു കവറിനുള്ളിൽ ചെറുദ്വാരമുണ്ടാക്കി, കാമറ അതിലൂടെ കടത്തിവിട്ട് ചോദ്യങ്ങൾ പകർത്തുകയായിരുന്നു. 11000 രൂപയ്ക്കാണ് ഇയാൾ അജയ് നായക് എന്ന വിദ്യാർഥിക്കു വിറ്റത്. സംഭവത്തിൽ ഉൾപ്പെട്ട രണ്ട് വിദ്യാർഥികൾ ഒളിവിലാണെന്നും ഇവർക്കായി തെരച്ചിൽ ഊർജിതമാക്കിയെന്നും ഡിസിപി സ്മൃതിക് രാജനാല അറിയിച്ചു.
National
യോധ്യ: അയോധ്യയിലെ സംഭാവനക്കൊള്ള കേസിൽ ശ്രീ രാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചന്പത് റായ്, മുൻ ട്രസ്റ്റി അനിൽ മിശ്ര, മുൻ ജീവനക്കാരൻ ഗോപാൽ റാവു എന്നിവർക്കെതിരേ കേസെടുക്കണമെന്നു ഫൈസാബാദ് ബാർ അസോസിയേഷൻ.
ക്ലീൻ ചിറ്റ് നൽകി മൂന്നുപേരെയും സർക്കാർ സംരക്ഷിക്കുകയാണെന്നു പ്രസിഡന്റ് കലിക പ്രസാദ് മിശ്രയുടെ അധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡി യോഗം ആരോപിച്ചു.
ചന്പത് റായിയും മിശ്രയും റാവുവും അയോധ്യയിൽനിന്ന് തിരിച്ചുപോകാൻ ശ്രമിച്ചാൽ പ്രതിഷേധിക്കും. ലക്ഷക്കണക്കിനു വിശ്വാസികളെയാണു പ്രതികൾ വഞ്ചിച്ചത്. മൂവർക്കുമെതിരേ കേസെടുക്കുംവരെ സമരം തുടരും.
ഇക്കാര്യം ആവശ്യപ്പെട്ട് ബാർ അസോസിയേഷൻ പ്രതിനിധികൾ പോലീസ് ഉന്നതരെ കാണുമെന്നും അദ്ദേഹം പറഞ്ഞു. എട്ടു പ്രതികൾക്കുവേണ്ടി ഹാജരാകില്ലെന്ന് നേരത്തേ അസോസിയേഷൻ തീരുമാനിച്ചിരുന്നു.
Kerala
തിരുവനന്തപുരം: അടുത്ത 24 മണിക്കൂറിനുള്ളിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടാൻ സാധ്യതയുള്ള ന്യൂനമർദം കേരളത്തിൽ ശക്തമായ മഴയ്ക്കു കാരണമായേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഓണത്തിന്റെ ആവേശം നാടെങ്ങും നിറയുന്നതിനിടെ എത്തിയ മുന്നറിയിപ്പോടെ കേരളം മഴപ്പേടിയുടെ നിഴലിലായി. ഓണ വിപണിയിലും ആശങ്ക പടരുകയാണ്.
ചതയദിനമായ വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. മഴയ്ക്കൊപ്പം അതിശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഉത്രാടദിനമായ ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ നാളെയും കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ചൊവ്വാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 24 മണിക്കൂറിൽ ഏഴ് മുതൽ 11 സെന്റിമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്കാണു സാധ്യത.
കേരള, കർണാടക തീരത്തും ലക്ഷദ്വീപ് ഭാഗത്തും കാറ്റിന്റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ ഇന്നു മുതൽ ചൊവ്വാഴ്ച വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
National
ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വി കണക്കിലെടുത്ത് സംഘടന സംവിധാനം അടിമുടി അഴിച്ചുപണിയാന്‍ ഡിഎംകെ (ദ്രാവിഡ മുന്നേറ്റ കഴകം) തീരുമാനം.
ഭാരവാഹികൾക്ക് രണ്ടു ടേം നിബന്ധന കർക്കശമാക്കുന്നതൊപ്പം പ്രായപരിധിയും നിർബന്ധമാക്കും. യുവജനങ്ങളെ കൂടുതലായി പാർട്ടിയിൽ എത്തിക്കുന്നതിനൊപ്പം കേന്ദ്രീകൃത സംവിധാനത്തിലൂടെ ഇവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും ചെയ്യും.
പാര്‍ട്ടി അധ്യക്ഷനും മുന്‍മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിന്റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന എക്സിക്യുട്ടീവ് കമ്മിറ്റിയിലാണു തീരുമാനം.
സംഘടനാ ചുമതലകളില്‍ പ്രായപരിധി കൊണ്ടുവരുമെന്നു യോഗതീരമാനങ്ങള് വിശദീകരിച്ച എം.കെ.സ്റ്റാലിന് പറഞ്ഞു. സംഘടനാചുമതലയുള്ളവരുടെ വീഴ്ചകളാണു പരാജയത്തിന്റെ കാരണങ്ങളിലൊന്ന്.
സംഘടനയിൽ എത്രയും വേഗം സംഘടന അഴിച്ചുപണി നടത്തുമെന്നു വ്യക്തമാക്കിയ സ്റ്റാലിൻ സംഘടനാ ജില്ലകളുടെ എണ്ണം 78 ല്‍ നിന്ന് 110 ആക്കുമെന്നും പറഞ്ഞു.
National
ജയ്പുർ: രാജ്യത്ത് എൻടിഎ (നാഷണൽ ടെസ്റ്റിംഗ് ഏജൻസി) നടത്തുന്ന പ്രവേശന പരീക്ഷയിൽ വീഴ്ചകൾ തുടരുന്നു.
ഇന്നലെ ജയ്പുരിൽ നടത്തിയ അഖിലേന്ത്യാ ആയുഷ് പോസ്റ്റ് ഗ്രാജ്വേറ്റ് പ്രവേശനപരീക്ഷ (എഐഎപിജിഇടി) മുടങ്ങിയതു കറന്റു പോയതിനെത്തുടർന്നായിരുന്നു. ജയ്പുരിലെ സത്യസായി പിജി കോളജിൽ രാവിലെ പത്തിനാണു പരീക്ഷ തുടങ്ങിയത്.
രണ്ടുമണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയ്ക്കിടെ ഒരു ക്ലാസിൽ 20 മിനിറ്റോളം കറന്റുപോയി. ഇതിനിടെ നിരീക്ഷകന്റെ സാന്നിധ്യത്തിൽ ചില വിദ്യാർഥികൾ ക്രമക്കേട് നടത്തിയതായി ആരോപണം ഉയർന്നു. പരീക്ഷയ്ക്കിരുന്ന 192 പേരിൽ 41 പേർക്കു പരീക്ഷ പൂർത്തിയാക്കാനായില്ല. കരണ്ട് പോയതോടെ കംപ്യൂട്ടറുകൾ പണിമുടക്കി.
സെപ്റ്റംബർ ഒന്നിനു പകരം പരീക്ഷ നടത്താമെന്ന് എൻടിഎ അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ട്. ആയുർവേദ, ഹോമിയോപതി തുടങ്ങിയ വിഷയങ്ങളിലെ ബിരുദാന്തര ബിരുദ പ്രവേശനത്തിനുള്ളപരീക്ഷയായിരുന്നു നടന്നത്.
SUNDAY DEEPIKA
ഞങ്ങള്‍ വയനാട്ടിലെ കുറിച്യര്‍ സമുദായക്കാരുടെ ഓണസദ്യയില്‍ ഇറച്ചിയും മീനും പ്രധാനമാണ്. തോരനും കാളനും സാമ്പാറും അവിയലും അച്ചാറും പപ്പടമൊക്കെ നിരക്കുന്ന ഇളം തൂശനിലയില്‍ പുഴമീനും കാട്ടിറച്ചിയും ആവോളമുണ്ടാകും. മാനന്തവാടി കമ്മനയില്‍ ഞങ്ങളുടെ വീടിനടുത്ത് എന്റെ ചെറുപ്പത്തിൽ വനമുണ്ടായിരുന്നു. നായാട്ടിന് അക്കാലത്ത് നിയന്ത്രണങ്ങളൊന്നുമില്ല.
ഞങ്ങള്‍ കൂട്ടുകാര്‍ ഓണത്തിന് ദിവസങ്ങൾക്കു മുൻപേ അമ്പും വില്ലുമായി വേട്ടയ്ക്കു പോകും. കാടിളക്കി മൃഗങ്ങളെ അടുപ്പിക്കാന്‍ വേട്ടനായ്ക്കളുമുണ്ടാകും. മ്ലാവ്, മാന്‍, കാട്ടുപന്നി, കാട്ടാട്, മുയല് എന്നിവയെ വേട്ടയാടി ഓണത്തിനു കഴിക്കാന്‍ കരുതിവയ്ക്കും. ശേഷിക്കുന്നത് ഉണക്കി വയ്ക്കും. മൃഗങ്ങളെ കെണിവച്ചു പിടിക്കാനും പ്രത്യേക രീതിയുണ്ട്. എന്റെ ചെറുപ്പത്തില്‍ വയനാട് വനവും വയലുമായിരുന്നു. മാനന്തവാടി പുഴയിലാണ് ഞങ്ങള്‍ മീന്‍ പിടിക്കാന്‍ പോകുക.
മീനുകളെ പൊത്തിപ്പിടിക്കാനും വലയില്‍ പിടിക്കാനും രീതികള്‍ വശമുണ്ടായിരുന്നു. മിക്ക വീടുകളിലും പാകത്തിനു വലകള്‍ സൂക്ഷിച്ചിരുന്നു. വാള, വരാല്, തൂളി മീനുകള്‍ പുഴയില്‍ സുലഭമായിരുന്നു. ഇവയെ മുറിച്ച് മഞ്ഞളും മുളകും ഉപ്പും ചേര്‍ത്ത് എണ്ണയില്‍ വറുത്തെടുക്കും. ഉത്രാടം മുതല്‍ ചതയം വരെ നാല് ദിവസമായിരുന്നു സദ്യ. ഓണത്തിനുവേണ്ട നെല്ല് ആഴ്ചകള്‍ മുന്‍പേ പത്താഴം തുറന്നു പുഴുങ്ങിക്കുത്തി ഉണങ്ങിവയ്ക്കും. വയൽനാടാണല്ലോ വയനാടായി മാറിയത്. എല്ലാ വീട്ടിലും വേണ്ടുവോളം നെല്ലും നാളികേരവും കരുതലുണ്ടായിരുന്നു.
തൊടിയില്‍ നിറയെ പച്ചക്കറികളും. പാവല്‍, കോവല്‍, പയര്‍, വഴുത, കുമ്പളം, മത്ത, ചീര, കാച്ചിൽ, ചേന, ചേമ്പ് തുടങ്ങി വേണ്ടുവോളം വിഭവങ്ങൾ. ഓണം കേമമാക്കാന്‍ പാടത്തെയും പറമ്പിലെയും കൃഷിപ്പണികള്‍ നേരത്തെതന്നെ തീര്‍ത്തുവയ്ക്കും. ഓണമുണ്ണാന്‍ നാലോ അഞ്ചോ ആള്‍ക്കാരൊന്നുമല്ല വീട്ടിലുണ്ടായിരുന്നത്. ഞങ്ങളുടെ ബാല്യത്തില്‍ കൂട്ടുകുടുംബങ്ങള്‍ സാധാരണമായിരുന്നു. പുല്ലുമേഞ്ഞ് തറ മെഴുകിയ മണ്ണുവീടുകളില്‍ നിലത്ത് പായ വിരിച്ചായിരുന്നു ഊണും ഉറക്കവും. ഇന്നും അതേ പുല്ലുവീട്ടില്തന്നെയാണ് ഞാനും കുടുംബവും കഴിയുന്നത്. ഇതിന്റെ പഴക്കം നൂറു വര്‍ഷത്തിനു മേലെയാണെന്നു കൂടി പറയട്ടെ.
അമ്മാവന്മാരും അമ്മായിമാരും അച്ഛനും അമ്മയും കൂടെപ്പിറപ്പുകളും മരുമക്കളുമൊക്കെയായി വീട്ടില്‍ എഴുപതോളം പേര്. ഇത്രയും പേര് ഉണ്ണാന്‍ നിരയായിരിക്കുമ്പോള്‍ കല്യാണസദ്യയുടെ പ്രതീതി. കളിക്കാനും പൂക്കള്‍ പറിക്കാനും പൂക്കളമിടാനും ഈഞ്ഞാലാടാനും ഓണക്കളി കേമമാക്കാനും കുട്ടികള്‍ പത്തിരുപതു പേരുണ്ടാകും. തനി കാര്‍ഷികഗ്രാമമായിരുന്നു കമ്മന. ഇഷ്ടംപോലെ കാട്ടുപൂക്കളും.
ജമന്തി, ചെത്തി, ബന്തി, വാടാമുല്ല, തുളസി, തെച്ചി, മന്ദാരം തുടങ്ങിയവ മുറ്റത്തും തൊടിയിലുമുണ്ടാകും. പൂക്കള്‍ക്ക് പഞ്ഞമില്ലാത്തതിനാല്‍ മുറ്റം നിറയെ പൂക്കളങ്ങൾ തീര്‍ക്കുകയായിരുന്നു പതിവ്. ഓണസദ്യയില്‍ ഒരു കാര്യം പറയാന്‍ മറന്നു. അച്ചാറുകളുടെ കാര്യം. കടുമാങ്ങ, കണ്ണിമാങ്ങ, നാരങ്ങ, പാവയ്ക്ക, നെല്ലിക്ക തുടങ്ങി രുചിഭേദമുള്ള പലതരം അച്ചാറുകള്‍. എന്നിരിക്കെയും കര്‍ക്കടകത്തിനു മുന്നേ ഒരുക്കിവച്ച കണ്ണിമാങ്ങയുടെ രുചി ഒന്നു വേറെതന്നെയായിരുന്നു. പാടവരമ്പിലും മുറ്റത്തും പലതരം നാട്ടുമാവുകളുണ്ടായിരുന്നതിനാല് മാങ്ങയ്ക്ക് ഒരു ക്ഷാമവുമില്ല. തൊടി നിറയെ നാട്ടുവാഴകളുണ്ടായിരുന്നു.
വയനാടിന്റെ തനി നാടന്‍ ഇനം വാഴകളും. ചുണ്ടില്ലാന്‍, പൂവന്, ഞാലിപ്പൂവന് എന്നിവയൊക്കെ ഇഷ്ടംമാതിരി. ഉപ്പേരി വറക്കാന്‍ പാകത്തില്‍ നേന്ത്രന് ധാരാളം. ഞങ്ങളുടെ കുടുംബത്തിന് ഇരുപതേക്കറോളം പാടമുണ്ടായിരുന്നു. ചെമ്പകം, ചെന്തൊണ്ടി, ചെന്താടി, മുണ്ടകന്‍, ചോമാല, പാല് വെളിയന്‍, അടുക്കന്‍, കോതാണ്ടന്‍, കരിമ്പാലന്‍, വെള്ളിമുത്ത്, കുറുമ്പാളി, ഗന്ധകശാല, ജീരകശാല, കയമ, തവളക്കണ്ണന്‍, ഓണമൊട്ടന്‍, പാല് തൊണ്ടി, കല്ലടിയാരന്‍ എന്നിങ്ങനെ നെല്ലിനങ്ങൾ. ചോറിനും പലഹാരത്തിനും അരിപ്പായസത്തിനും ഒരു കുറവുമുണ്ടായിരുന്നില്ല.
തൊഴുത്തും പശുക്കളുമില്ലാത്ത കാലവുമുണ്ടായിട്ടില്ല. പാല് മനുഷ്യനും ചാണകം മണ്ണിനും കരുത്തു തരുന്നുവെന്നാണല്ലോ പ്രമാണം. അമ്മാവന്മാര് സമ്മാനിക്കുന്ന ഉടുപ്പും തോര്‍ത്തുമുണ്ടും ബ്ലൗസും പാവാടയുമാണ് ഓണക്കാല ബാല്യത്തിന്റെ നീക്കിയിരിപ്പ്.
തിരുവോണത്തിന് ഉണ്ണുന്നത് സുഗന്ധനെല്ലാണ്. അതില്‍ പ്രധാനം മുള്ളന്കൈമയും ഗന്ധകശാലയുമാണ്. ചോറ് മുള്ളന്കൈമയുടേതെങ്കില് പായസം ഗന്ധകശാലയുടേതായിരിക്കും. രണ്ടും ഒന്നിനൊന്നു കേമം. പഴമയിലെ ഒരു ഓണവിശേഷം പ്രത്യേകം പറയട്ടെ; ഓണത്തിന് വീട്ടില്‍ പനങ്കള്ള് ആവോളമുണ്ടാകും. പറമ്പില്‍ ധാരാളം പനകളുള്ള കാലമായിരുന്നു അത്. ലഹരി കുറഞ്ഞ ഇളവന്‍ വിശേഷാല്‍ ഓണപ്പാനീയമായിരുന്നു.
ഓണത്തിന് പ്രഭാതഭക്ഷണം ദോശയോ ഇഡ്ഡലിയോ അപ്പമോ പുട്ടോ ഒക്കെയാകാം. എന്തായാലും ഇതിനൊപ്പം വേണ്ടുവോളം ഇറച്ചിയുണ്ടാകും. സദ്യവട്ടങ്ങള്‍ കഴിഞ്ഞാല്‍ ഓണം കളികളുടേതായിരുന്നു. ഓരോ പ്രായക്കാര്‍ക്കും പറ്റിയ കളികള്‍. രണ്ടു മൂന്നു വീട്ടുകാര്‍ ഒരു മുറ്റത്ത് കൂടുന്നതോടെ വലിയൊരു ആള്‍ക്കൂട്ടം. ചതുരംഗം, കിളികളി, കലം തല്ലിപ്പൊട്ടിക്കൽ എന്നിവയുമായി ഒരേസമയം പല ടീമുകള്‍. നേരം മയങ്ങുംവരെയുണ്ടാകും കളികള്‍. വൈകുന്നേരം പുഴയില്‍ കുളിച്ചുവന്ന് അത്താഴസദ്യ കഴിച്ചാണ് ഉറക്കം.
ഇന്നു പറഞ്ഞാല്‍ ഒരാളും വിശ്വസിക്കില്ല, ഓണത്തിനു കടകളില്‍ പോയി ചെറുപ്പകാലത്ത് ഒരു സാധനവും വാങ്ങിയിരുന്നില്ല. വേണ്ടതൊക്കെ വീട്ടില്‍ വിളയിച്ചെടുത്തിരുന്നു. തിന്നാനും കുടിക്കാനും വേണ്ടതെല്ലാം തനിച്ച് മണ്ണില്‍ വിളയിക്കാനായാല് എന്നും ഓണമാകും. കറിവേപ്പില വരെ വില കൊടുത്തു വാങ്ങേണ്ടിവരുന്ന ഇക്കാലത്തല്ലേ ഓണം ഭാരമാകുന്നത്. ഓണം സ്വയംപര്യാപ്തതയുടെ കാര്ഷികാഘോഷമായി മാറുന്ന കാലം വരണമെന്നാണ് എന്റെ ആഗ്രഹം.
National
ന്യൂഡല്‍ഹി: ബിജെപിയുടെ പുതിയ ഭാരവാഹികളുടെ യോഗം ഡല്‍ഹിയിലെ പാർട്ടി ആസ്ഥാനത്തു ചേര്‍ന്നു. നിതിന്‍ നബീന് ദേശീയ അധ്യക്ഷനായ ശേഷമുള്ള ആദ്യയോഗമാണിത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾക്കുള്ള തന്ത്രങ്ങളും ചർച്ച ചെയ്തു. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ എന്നിവിടങ്ങളിൽ 2027ൽ നിയമസഭാ തെരഞ്ഞെടുപ്പു വരുന്നുണ്ട്.
2029ൽ ലോക്സഭാ തെരഞ്ഞെടുപ്പുമുണ്ട്.
നരേന്ദ്ര മോദി മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും 25 വര്‍ഷം പൂര്‍ത്തിയാക്കിയത് ആഘോഷിക്കുന്നതിനായി മോദി അറ്റ് 25 എന്ന പേരിൽ 15 ദിവസത്തെ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. അതോടൊപ്പം വരാനിരിക്കുന്ന രാഷ്ട്രീയ പോരാട്ടങ്ങള്‍ക്കുള്ള കര്‍മപദ്ധതിയും ആലോചനാവിഷയമായി.
ഈ ആഴ്ച ആദ്യം ബിജെപി പുതിയ ദേശീയ സംഘത്തെ പ്രഖ്യാപിച്ചിരുന്നു. ഈ സംഘത്തിലെ 65 പേരിൽ 51ഉം പുതുമുഖങ്ങളാണ്. 12 സ്ത്രീകളും ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ള ആറ് നേതാക്കളും നേതൃനിരയിലുണ്ട്.
രാജസ്ഥാന് മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ, മുന്‍ ആര്‍എസ്എസ് പ്രവര്ത്തകന് റാം മാധവ് എന്നിവരുള്‍പ്പെടെ 13 ദേശീയ ഉപാധ്യക്ഷന്മാരും എട്ട് ദേശീയ ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായി മുന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും പുതിയ സംഘത്തിലുണ്ട്. കേന്ദ്ര മന്ത്രിസഭയിലും ഉടന്‍ അഴിച്ചുപണി ഉണ്ടായേക്കുമെന്ന അഭ്യൂഹങ്ങളുണ്ട്.
ജെന്‍-സിയെ കൂടെക്കൂട്ടാന്‍ പുതുതന്ത്രങ്ങള്‍
മോദിസര്‍ക്കാരിന്റെ വികസനപദ്ധതികളും മറ്റു നേട്ടങ്ങളും പുതുതലമുറയിലെത്തിച്ച് തെരഞ്ഞെടുപ്പുവിജയം നേടാനുള്ള തന്ത്രങ്ങൾക്കാണ് ഊന്നല്‍ നല്‍കിയത്. പുതിയ തലമുറകളുടെ അഭിരുചികള്‍ക്കൊത്ത ഡിജിറ്റല്‍ പ്രചാരണം ഒരുക്കും. അതിനായി ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍/റീലുകള്‍/വീഡിയോകള്‍, യുട്യൂബ് ഷോര്‍ട്ട്സ്, പോഡ്കാസ്റ്റ്, സംവാദങ്ങള്‍ എന്നിവ ഉപയോഗപ്പെടുത്തും.
പരമ്പരാഗത പ്രചാരണങ്ങളിൽനിന്ന് സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങളിലേക്കുള്ള ചുവടുമാറ്റമാണ് ബിജെപി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി പാർട്ടിയുടെ ഐടി വിഭാഗം മേധാവിയായി ഛത്തീസ്ഗഢില്‍ നിന്നുള്ള ദീപക് മസ്കെയെ നിയമിച്ചിരുന്നു. പാര്‍ട്ടി യുവമോര്‍ച്ചാ അധ്യക്ഷനായി ലോക്സഭാ എംപി തേജസ്വി സൂര്യയ്ക്ക് പകരം ഗുജറാത്തില്‍ നിന്നുള്ള ഹേമംഗ് ജോഷിയെയും നിയമിച്ചു.
SUNDAY DEEPIKA
അഷ്ടമിനാടായ വൈക്കത്തെ നാദബ്രഹ്മം വീട്ടിൽ ഇക്കൊല്ലം ഓണത്തിന് മധുരമേറെയാണ്. സ്വർണച്ചിറകളുള്ള ഓണത്തുന്പികൾ പറന്നെത്തും മുന്‍പേ സംഗീതഭവനത്തിലേക്ക് പാട്ടും മൂളി ദേശീയ അവാര്‍ഡാണ് എത്തിയിരിക്കുന്നത്. പിന്നണി ഗാനരംഗത്ത് ഇതോടകം ശ്രദ്ധ നേടിയ വൈക്കം വിജയലക്ഷ്മി പാടിയ പൂങ്കുയില്‍ ഈ ഓണക്കാലത്തും മലയാളക്കരയാകെ ഏറ്റുപാടുകയാണ്.
സംഗീത കാസറ്റുകളും ഉപകരണങ്ങളും ബഹുമതികളും കൊണ്ട് അലങ്കരിച്ച വീടിന്റെ അങ്കണത്തിൽ അത്തം മുതല്‍ വിജയലക്ഷ്മി പൂക്കളമിട്ടുതുടങ്ങി.
സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷത്തിന്റെ ഭാഗമായി തിരുവോണത്തിനു തിരുവനന്തപുരത്ത് സംഗീത പരിപാടിക്ക് പേകേണ്ടതിനാല് അച്ഛനും അമ്മയും കുടുംബാംഗങ്ങളും കൂട്ടുകാരുമൊക്കെയായി പൂരാടദിനത്തിലാണ് വീട്ടിലെ ഓണാഘോഷം. അമ്പതോളം പേരുണ്ടാകും സംഗമത്തിന്. അടപ്രഥമന്‍ ഉള്‍പ്പെടെ വിഭവസമൃദ്ധമായ ഓണസദ്യയും പായസമധുരത്തിനൊപ്പം വിജലക്ഷ്മിയുടെ ആലാപനവുമുണ്ട്.
ചെന്നൈയിലായിരുന്നു വിജയലക്ഷ്മിയുടെ കുട്ടിക്കാലം. അച്ഛന് മുരളീധരന് അമഞ്ചിക്കരയില് ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ കച്ചവടമായിരുന്നു. ചെറുപ്പത്തിൽ മുരളീധരന് സംഗീതം അഭ്യസിച്ചിരുന്നു. അക്കാലത്ത് സിന്ധുഭൈരവി എന്ന തമിഴ് ചിത്രത്തിൽ കെ.എസ്.ചിത്ര പാടിയ ഞാനൊരു സിന്ത്... കാവടി സിന്ത്... എന്ന ഗാനം സൂപ്പര്‍ ഹിറ്റായിരുന്നു. തമിഴ്നാട്ടിലെങ്ങും ഈ പാട്ട് അലയടി ച്ചുകൊണ്ടിരുന്നു.
റേഡിയോയിലൂടെ ഈ പാട്ടു കേട്ടു പഠിച്ച വിജയലക്ഷ്മി ആദ്യം മൂളി. പിന്നീട് നന്നായി പാടാന്‍ തുടങ്ങി. മൂന്നര വയസുള്ള വിജലക്ഷമിയുടെ സംഗീതവാസന അച്ഛന് മുരളീധരനും അമ്മ വിമലയും തിരിച്ചറിഞ്ഞു. വൈക്കത്തേക്ക് താമസം മാറിയപ്പോള്‍ മുരളീധരന്റെ അമ്മ സരോജനിയില്നിന്നും വിജയലക്ഷ്മിയിലേക്ക് പാട്ട് വീണ്ടും ഒഴുകിത്തുടങ്ങി. അമ്പലപ്പുഴ തുളസി ടീച്ചറുടെയും വൈക്കം പി.ആര്. സുമംഗല ടീച്ചറുടെയും ശിക്ഷണത്തിൽ ശാസ്ത്രീയസംഗീതം പഠിച്ചു. പേരെടുത്ത പല സംഗീതജ്ഞരുടെയും അടുത്തെത്തിച്ച് അച്ഛന് മകളുടെ സംഗീതപഠനം കൂടുതല്‍ ഊഷ്മളമാക്കിക്കൊണ്ടിരുന്നു.
സംഗീത കാസറ്റുകളായിരുന്നു വിജയലക്ഷ്മിയുടെ കുട്ടിക്കാലത്തെ സമ്പത്ത്. വിജയലക്ഷിയുടെ കുഞ്ഞിക്കൈകളിലേക്ക് ചെമ്പൈ, ബാലമുരളീകൃഷ്ണ, സുബ്ബലക്ഷ്മി, മഹാരാജപുരം സന്താനം, മുധുരൈ ടി.എന്‍. ശേഷഗോപാലന്, യേശുദാസ് എന്നിവരുടെ കച്ചേരിക്കാസറ്റുകളാണ് അച്ഛന് മുരളീധരനും അമ്മ വിമലയും നല്കിപ്പോന്നത്. യേശുദാസിന്റെ രാഗാലാപനങ്ങളോടായിരുന്നു താത്പര്യം. പാട്ടുകളുടെ വരികള്‍ പഠിച്ചെടുക്കുക എന്ന ശ്രമകരമായ ജോലി അച്ഛന്റെ സാഹായത്താല്‍ സാധിച്ചു. അക്ഷരസ്ഫുടതയുണ്ടാക്കിയെടുത്തും ശബ്ദമാധുര്യത്തിനായി സാധകം ചെയ്തും സംഗീതം പരിശീലിച്ചു.
ആറാം വയസില്‍ ഉദയനാപുരം ചാത്തന്‍കുട്ടി ദേവീക്ഷേത്രത്തില്‍ അരങ്ങേറ്റം നടത്തി. 1986ല്‍ വൈക്കത്ത് ഒരു സംഗീതനിശയ്ക്കായി യേശുദാസ് എത്തി. അദ്ദേഹം താമസിച്ചിരുന്ന ടൂറിസ്റ്റ് ബംഗ്ലാവില്‍ ദക്ഷിണ നല്കി അനുഗ്രഹം വാങ്ങാനാണ് വിജയലക്ഷ്മിയും അച്ഛനൊപ്പം പോയത്. യേശുദാസിന്റെ കാല്‍തൊട്ടു വന്ദിച്ച ശേഷം ‘തായേ... യശോദേ’ എന്ന കീര്‍ത്തനം തോടി രാഗത്തില്‍ ആദിതാളത്തില്‍ പാടി. കാഴ്ചപരിമിതിയുള്ള കുട്ടിയുടെ പാട്ടു കേട്ടു വിസ്മയിച്ച ഗാനഗന്ധര്വന് ഒരു പാട്ടുകൂടി പാടിപ്പിച്ചു.
പിന്നെ വിജയലക്ഷ്മിക്കുവേണ്ടി അക്കാലത്തെ സൂപ്പര്‍ ഹിറ്റ് ഗാനമായ ‘സാഗരങ്ങളെ’ പാടി ഉണര്‍ത്തിയ എന്ന ഗാനം ആലപിച്ചു. മുന്‍ നിശ്ചയിച്ച സംഗീതനിശ ഒരു മണിക്കൂര്‍ വൈകിയേ തുടങ്ങൂ എന്നു സംഘാടകരെ അറിയിച്ച യേശുദാസ് വിജയലക്ഷ്മിയുടെ പാട്ടും സംഗീതത്തിലുള്ള കാര്യങ്ങളും ചോദിച്ചറിയുകയും ചെയ്തു. അന്നു തുടങ്ങിയ സംഗീതയാത്രയാണ് ദേശീയ ചലച്ചിത്ര പുരസ്കാരത്തിലെത്തിനില്ക്കുന്നത്. ഇപ്പോഴും രാഗത്തിലോ താളത്തിലോ സംശയം തോന്നിയാല്‍ വിജയലക്ഷ്മി ആദ്യം വിളിക്കുന്നത് ദാസേട്ടനേയാണ്.
യേശുദാസ് കേരളത്തിലെത്തിയാല്‍ വിജയലക്ഷ്മി അദ്ദേഹത്തെ കാണാന്‍ പോകും. പാട്ടുകള്‍ പാടും. സംശയങ്ങള്‍ ചോദിച്ച് ഒപ്പമിരിക്കും. ക്ഷേത്രങ്ങളിലും വേദികളിലും കച്ചേരിയും ഭക്തിഗാനമേളകളും അവതരിപ്പിച്ച് വിജലക്ഷ്മി 1988ല്‍ മുംബൈ ഷണ്മുഖാനന്ദ ഹാളില്‍ ഒന്നര മണിക്കൂര്‍ കച്ചേരി അവതരിപ്പിച്ച പൊതുപരിപാടികള്‍ക്കു തുടക്കം കുറിച്ചു. ഒറ്റക്കമ്പി മാത്രമുള്ള ഗായത്രിവീണയിലൂടെയാണ് വിജയലക്ഷ്മി കച്ചേരിയില്‍ പ്രശസ്തയാകുന്നത്. ഇലക്ട്രിക് ഗായത്രി വീണ വായിക്കുന്ന അപൂര്‍വം സംഗീതജ്ഞരില്‍ ഒരാള്‍. അച്ഛന് മുരളീധരനാണു വീണയ്ക്കു രൂപംകൊടുത്തത്. വയലിന് മാന്ത്രികന് കുന്നക്കുടി വൈദ്യനാഥനാണ് ഗായത്രി വീണയെന്നു പേരിട്ടത്. പാടുക മാത്രമല്ല നിരവധി കീര്‍ത്തനങ്ങളും രചിച്ചിട്ടുമുണ്ട്. വാസന്തി രാഗത്തില്‍ ഗണേശവര്ണമാണ് ഇതില്‍ പ്രധാനം.
കാല്നൂറ്റാണ്ടുലേറെ കച്ചേരികളിലൂടെ കേരളത്തിലും പുറത്തും വേദികള്‍ നല്കിയ കരുത്തിലാണ് സിനിമയിലേക്ക് എത്തുന്നത്. സംഗീത സംവിധായകന് എം. ജയചന്ദ്രനാണ് സിനിമാ പിന്നണി ഗാനലോകത്തിലേക്കുള്ള വിജയലക്ഷ്മിയുടെ യാത്രയ്ക്കു നിമിത്തമായത്. ‘സെല്ലുലോയ്ഡ്’എന്ന സിനിമയിലെ കാറ്റേ കാറ്റേ ... എന്ന ഗാനത്തോടെയാണ് ചലച്ചിത്ര പിന്നണിഗാനരംഗത്ത് ശ്രദ്ധേയമാകുന്നത്. പിന്നീട് നടനിലെ ‘പൂങ്കുയിലേ....’ എന്ന ഗാനത്തിനു സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചതോടെ മലയാളവും കടന്ന് എട്ട് ഭാഷകളിലേക്ക് വിജയലക്ഷ്മിയുടെ സ്വരം പടര്‍ന്നു.
‘എആര്‍എം’ എന്ന സിനിമയില്‍ ‘അങ്ങു വാനക്കോണില് മിന്നിനിന്ന അമ്പിളി...’ എന്ന ഗാനത്തിന് ദേശീയ അവാര്‍ഡു ലഭിച്ചതോടെ മലയാളത്തിലെ മറ്റൊരു കോകിലമായി വിജയലക്ഷ്മി മാറി. തന്റെ പാട്ട് ഏറ്റുപാടി ഗംഭീരമാക്കിയ എല്ലാ സംഗീത പ്രേമികളുടെയും ആസ്വാദകരുടെയും മുമ്പില്‍ ശിരസ് നമിച്ച് വിജയലക്ഷ്മി എല്ലാവര്ക്കും സമത്വത്തിന്റെയും സമഭാവനയുടെയും നല്ല ഓണമാണ് ആശംസിക്കുന്നത്.
Kerala
കൊച്ചി: മാനദണ്ഡം ലംഘിച്ചു നടപ്പാക്കിയ റവന്യു വകുപ്പ് ജീവനക്കാരുടെ സ്ഥലംമാറ്റം പിന്‍വലിക്കണമെന്ന് എറണാകുളം, തൃശൂര്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ നിര്‍ദേശം.
സ്ഥലംമാറ്റം പിന്‍വലിക്കാനുള്ള കെഎടിയുടെ മുന്‍ ഉത്തരവ് പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടി കേരള റവന്യൂ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റാഫ് അസോസിയേഷനടക്കമുള്ളവര്‍ നല്കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് വീണ്ടും ഉത്തരവിട്ടത്.
സ്ഥലംമാറ്റം റദ്ദാക്കി നേരത്തേ ജോലി ചെയ്തിരുന്ന സ്ഥലത്തുതന്നെ പുനര്‍നിയമനം നല്‍കണമെന്നതടക്കമുള്ള ഉത്തരവാണ് നേരത്തേ കെഎടി പുറപ്പെടുവിച്ചത്.
SUNDAY DEEPIKA
ഓണം എന്ന് പറയുമ്പോള്‍ തന്നെ ആദ്യം ഓര്‍മയില്‍ വരിക സദ്യയാണ്. ഉപ്പേരി, പഴം, പപ്പടം, പായസം തുടങ്ങി പന്ത്രണ്ടിലധികം വിഭവങ്ങള്‍ ചേരുന്നതാണ് ഓണസദ്യ. അച്ചാറ് മുതല്‍ പായസം വരെ വിഭവങ്ങള്‍ ഉള്‍പ്പെടുത്തി ഓണസദ്യ ഒരുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒട്ടനവധി കാര്യങ്ങളുണ്ട്. ഓരോ വിഭവവും കൃത്യസ്ഥാനത്ത് വിളമ്പാന്‍ ഈ രീതിയിലുള്ള ഇലയുടെ ക്രമീകരണം സഹായിക്കും. സദ്യ കഴിക്കാനിരിക്കുന്നയാളുടെ ഇടതുവശത്ത് തൂശനിലയുടെ തുമ്പ് വരുന്ന തരത്തിലാണ് ഇല വയ്ക്കേണ്ടത്. തൊട്ടുകൂട്ടാനുളളതും ചാറുകറിയും കൂട്ടുകറിയും സദ്യയില്‍ വേണം.
ഇലയുടെ വലതുവശത്ത് ഉപ്പേരിയാണ് ആദ്യം വിളമ്പുന്നത്. മുന്നിനമാണ് ഉപ്പേരി. കായ വറുത്തത്, ചേമ്പ് വറുത്തത്, നേന്ത്രക്കായ വറുത്തെടുത്ത് ശര്‍ക്കരപ്പാവ് ചേര്‍ത്തുണ്ടാക്കുന്ന ശര്‍ക്കര ഉപ്പേരി. ആവശ്യമുള്ളവര്‍ക്ക് ഇലയില്‍ ഉപ്പും വിളമ്പാറുണ്ട്. ചെറുപഴവും ചെറുതും വലുതുമായ രണ്ടു പപ്പടങ്ങളും വിളമ്പും. ഇതിനുശേഷം ഇഞ്ചിക്കറി, നാരങ്ങ അച്ചാര്‍, മാങ്ങ അച്ചാര്‍ തുടങ്ങിയ വിഭവങ്ങളും. ഇലയുടെ വലത്തെ അറ്റത്തായി അവിയലും തോരനും കിച്ചടിയും പച്ചടിയും വിളമ്പും.
കൂട്ടുകറിയായി കാളന്, ഓലന്‍ തുടങ്ങിയവ. കൂടാതെ തോരന്‍, എരിശേരി തുടങ്ങിയ കറികളും പ്രധാന വിഭവങ്ങളാണ്. ഇതൊക്കെ എത്തിയതിന് ശേഷമാണ് ചോറ് വിളമ്പുന്നത്. ചോറിനൊപ്പം പരിപ്പും നെയ്യും ചേര്‍ത്ത് വിളമ്പും. സാമ്പാറിനുശേഷം ചിലയിടങ്ങളില്‍ നേരിട്ട് പായസം വിളമ്പാറുണ്ട്. എന്നാല്‍ പല സ്ഥലങ്ങളിലും സാമ്പാറിനുശേഷം പുളിശേരിയോ കാളനോ വിളമ്പിയ ശേഷമായിരിക്കും പായസം.
ഉള്ളി തീയല്‍
ചെറിയ ഉള്ളി ഒരു കപ്പ്
തേങ്ങ ചിരകിയത് ഒരു കപ്പ്
മല്ലിപ്പൊടി രണ്ടു ടേബിള്‍ സ്പൂണ്‍
കാശ്മീരി മുളകുപൊടി ഒരു ടേബിള്‍ സ്പൂണ്‍
ഉണക്കമുളക് നാലെണ്ണം
ഉഴുന്നുപരിപ്പ് ഒരു പിടി
ഉഴുന്ന് ഒരു നുള്ള്
പുളി ചെറുനാരങ്ങ വലുപ്പത്തില്‍
മഞ്ഞള്‍പ്പൊടി അര ടീ സ്പൂണ്‍
ശര്‍ക്കര ഒരു ചെറിയ കഷ്ണം
കടുക്, കറിവേപ്പില ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
വെളിച്ചെണ്ണ ആശ്യത്തിന്
ചുവടു കട്ടിയുള്ള പാത്രത്തില്‍ അല്‍പ്പം എണ്ണയൊഴിച്ച് അതിലേക്ക് ഉഴുന്നുപരിപ്പ് ഇട്ട് മൂപ്പിക്കുക. അതിലേക്ക് ഉണക്കമുളക്, കറിവേപ്പില, തേങ്ങ എന്നിവയിട്ട് വറുക്കുക. തേങ്ങ മൂത്തുവരുമ്പോള്‍ മല്ലിപ്പൊടിയും. ബ്രൗണ്‍ നിറമാകുമ്പോള്‍ തീ ഓഫാക്കുക. ഓഫാക്കിയാലും ഇടയ്ക്ക് ഇളക്കി നല്‍കണം. വറുത്തെടുത്ത തേങ്ങ നന്നായി അരച്ചെടുക്കണം. തൊലി കളഞ്ഞ് മുറിച്ചു വച്ചിരിക്കുന്ന ചെറിയുള്ളി തേങ്ങ വറുത്ത പാത്രത്തില്‍ അല്‍പ്പം വെളിച്ചെണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ വഴറ്റിയെടുക്കാം. അല്‍പ്പം ഉപ്പിട്ട് ഇളക്കി അടച്ചുവയ്ക്കാം. ഇടയ്ക്കിടയ്ക്ക് ഉള്ളി ഇളക്കണം.
ഉള്ളി നന്നായി വഴറ്റിക്കഴിയുമ്പോള്‍ അല്‍പ്പം കറിവേപ്പിലയിട്ട് ഇളക്കുക. ചെറുനാരങ്ങ വലുപ്പത്തില്‍ എടുത്ത പുളി വെള്ളത്തിലിട്ട് പിഴിഞ്ഞ് പുളിവെള്ളം ഉള്ളിയിലേക്ക് ചേര്‍ത്തു നല്‍കണം. പുളിവെള്ളത്തില്‍ കിടന്ന് ഉള്ളി ഒന്നൂടെ വേകണം. അതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ കാശ്മീരി മുളകുപൊടി കൂടി ചേര്‍ത്തു നല്‍കുക.
കാല് ടീ സ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്തു നല്‍കാം. വെള്ളം കുറയുന്നുണ്ടെങ്കില്‍ വെള്ളം ചേര്‍ത്തുനല്‍കണം. അരച്ചുവച്ച തേങ്ങകൂടി ചേര്‍ത്ത് നന്നായി ഇളക്കി തിളപ്പിക്കുക. പുളി കുറവാണെങ്കില്‍ പുളിവെള്ളം ചേര്‍ത്തുനല്‍കാം. നന്നായി തിളച്ചുകഴിയുമ്പോള്‍ ഒരു ഫ്രൈ പാനില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ കടുക്, വറ്റല്‍മുളക്, കറിവേപ്പില എന്നിവയിട്ട് മൂപ്പിച്ച് തീയലിലേക്ക് ചേര്‍ക്കുക. ഉള്ളി തീയല്‍ തയാര്‍.
അവിയല്‍
ചേന 400 ഗ്രാം
വെള്ളരിക്ക 400 ഗ്രാം
പടവലങ്ങ 200 ഗ്രാം
ഏത്തക്കായ100 ഗ്രാം
കാരറ്റ് 100 ഗ്രാം
പയര്‍ 100 ഗ്രാം
വഴുതനങ്ങ 100 ഗ്രാം
മുരിങ്ങയ്ക്ക 50 ഗ്രാം
മാങ്ങ 50 ഗ്രാം
പച്ചമുളക് 100 ഗ്രാം
വെളിച്ചെണ്ണ ചെറിയ കപ്പ്
മഞ്ഞള്‍പ്പൊടി രണ്ടു ടീ സ്പൂണ്‍
മുളകുപൊടി ഒരു ടീ സ്പൂണ്‍
നാളികേരം ചിരകിയത് 250 ഗ്രാം
അടിക്കട്ടിയുള്ള ചെറിയ ഉരുളിയിൽ കുറച്ച് വെളിച്ചെണ്ണ ഒഴിക്കുക, കഷ്ണങ്ങള്‍ അടിയില്‍ പിടിക്കാതിരിക്കാന്‍ അല്പം കറിവേപ്പില ഇടുക. ആദ്യം ചേന, തുടര്‍ന്ന് വെള്ളരിക്ക, പടവലങ്ങ, വഴുതനങ്ങ, പയര്‍, കാരറ്റ് ഇവ ഓരോന്നായി ഇടുക, അടച്ചു വച്ച് ആവിയില്‍ വേവിക്കുക. രണ്ടു ടീ സ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ഒരു ടീ സ്പൂണ്‍ മുളകുപൊടിയും ഇടുക. ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. വെള്ളം ഒട്ടും ചേര്‍ക്കണ്ട. വേകുന്നതിനുള്ള വെള്ളം കഷണങ്ങളില്‍ നിന്നിറങ്ങിക്കോളും.
ഒടുവിലായി ഏത്തക്കായ ചേര്‍ക്കുക. കഷ്ണങ്ങള്‍ നല്ലതുപോലെ വാടുമ്പോള് മാങ്ങയും മുരിങ്ങയ്ക്കയും ഇടുക. വീണ്ടും ആവിയില്‍ വേവിക്കുക. 250 ഗ്രാം നാളികേരം കുറച്ച് ജീരകവും ചച്ചമുളകും ചേര്‍ത്ത് ചതച്ചെടുക്കുക. ഇത് വെന്ത കഷ്ണങ്ങളിലേക്ക് ചേര്‍ത്തിളക്കുക. ഏറ്റവും ഒടുവിൽ പച്ച വെളിച്ചെണ്ണയും ചേര്‍ത്ത് തീ ഓഫാക്കി ഇളക്കുക.
പാലട
അട 200 ഗ്രാം
പാല് മൂന്നര ലിറ്റര്‍
വെള്ളം ഒന്നര ലിറ്റര്‍
പഞ്ചസാര 900 ഗ്രാം
നെയ്യ് ആവശ്യത്തിന്
ചുവടുകട്ടിയുള്ള പാത്രം അടുപ്പില്‍ വച്ച് വെള്ളമൊഴിക്കുക. നന്നായി തിളച്ചുകഴിയുമ്പോള്‍ തീ ഓഫാക്കി അതിലേക്ക് അട ഇട്ട് അല്‍പ്പം വെളിച്ചെണ്ണകൂടി ഒഴിച്ചു നന്നായി ഇളക്കി അടച്ചുവച്ച് വേവിക്കുക. ഒരു മണിക്കൂര്‍ സമയമെടുക്കും അട വെന്തു കിട്ടാന്‍. ഈ സമയം മറ്റൊരു ചുവടുകട്ടിയുള്ള പാത്രത്തില്‍ ഒന്നര ലിറ്റര്‍ വെള്ളം അല്‍പ്പം നെയ്യ്, അല്‍പ്പം പഞ്ചസാര എന്നിവ തിളപ്പിച്ചെടുക്കുക. അതിലേക്ക് മൂന്നര ലിറ്റര്‍ പാല് ചേര്‍ത്ത് ഇളക്കി തിളപ്പിച്ചെടുക്കുക.
പാല് നന്നായി തിളച്ചുകഴിയുമ്പോള്‍ തീ നിയന്ത്രിക്കുക. വെള്ളം വറ്റി പിങ്ക് നിറമാകുന്നതുവരെ തിളപ്പിക്കുക. വെന്ത അട കഴുകി വെള്ളം വാര്‍ത്ത് എടുത്തത് പാലിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കി തിളപ്പിക്കുക. പത്തു മിനിറ്റ് തിളപ്പിച്ചതിനുശേഷം 900 ഗ്രാം പഞ്ചസാര ചേര്‍ത്തുനല്‍കണം. നന്നായി ഇളക്കി അല്‍പ്പനേരം തിളപ്പിക്കുക. തീ ഓഫാക്കി തിള അവസാനിക്കുന്നതുവരെ ഇളക്കുക. പാട കെട്ടാതിരിക്കാന്‍ അല്‍പ്പം നെയ് ഒഴിച്ചു നല്‍കാം. ഇരുപതു മിനിറ്റിനുശേഷം വിളമ്പാം. മൂന്നേകാല്‍ ലിറ്റര്‍ പായസം കിട്ടും.
പൈനാപ്പിള്‍ പായസം
നല്ലവണ്ണം വിളഞ്ഞ പൈനാപ്പിള്‍
വലിയത് രണ്ടെണ്ണം
പഞ്ചസാര 100 ഗ്രാം
ശര്‍ക്കര 100 ഗ്രാം
നെയ്യ് 100 ഗ്രാം
കശുവണ്ടിപ്പരിപ്പ് അര കപ്പ്
കിസ്മിസ് അര കപ്പ്
മൂന്നു നാളികേരം പിഴിഞ്ഞ ഒന്നാം പാല് ഒരു കപ്പ്
രണ്ടാം പാല് ഒന്നര ലിറ്റര്‍
കണ്ടന്‍സ്ഡ് മില്‍ക്ക് കാല് കപ്പ്
ജീരകപ്പൊടി ഒരു ടീസ്പൂണ്‍
ഏലയ്ക്കാപ്പൊടി ഒരു ടീസ്പൂണ്‍
പൈനാപ്പിള്‍ നെടുകെ മുറിച്ച് ചിരവയില്‍ ചിരകി എടുക്കുക. ധാരാളം വെള്ളം ചേര്‍ത്ത് അടിക്കട്ടിയുള്ള പാത്രത്തില്‍ വേവിക്കുക. വെന്ത് വെള്ളം വറ്റിക്കഴിയുമ്പോള്‍ ശര്‍ക്കര ഉരുക്കി അരിച്ചെടുത്തതും പഞ്ചസാരയും ചേര്‍ത്തിളക്കി വഴറ്റുക. കുറുകിവരുമ്പോള്‍ രണ്ടാം പാല് ചേര്‍ത്ത് തിളപ്പിച്ച് കട്ടിയായി വരുമ്പോള്‍ തീ കെടുത്തി കണ്ടന്‍സ്ഡ് മില്‍ക്കും ജീരകപ്പൊടി, എലയ്ക്കാപ്പൊടി എന്നിവയും ചേര്‍ത്ത് ഇളക്കി ഒന്നാം പാല് ഒഴിക്കുക. കഴുകിയെടുത്ത കിസ്മിസും കശുവണ്ടിപ്പരിപ്പും നെയ്യില്‍ വറുത്ത് ഇളക്കി യോജിപ്പിക്കുക. ഈ പായസം ഒന്നര ലിറ്ററുണ്ടാകും.
ചേനയും കായും എരിശേരി
ചേന അര കപ്പ്
കായ അര കപ്പ്
തേങ്ങ ഒരു മുറി
മുളകുപൊടി രണ്ട് ടീ സ്പൂണ്‍
മഞ്ഞള്‍പ്പൊടി അര ടീ സ്പൂണ്‍
കുരുമുളകുപൊടി അര ടീ സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
ഉഴുന്നുപരിപ്പ് രണ്ട് ടീ സ്പൂണ്‍
വെളിച്ചെണ്ണ ആവശ്യത്തിന്
കറിവേപ്പില ആവശ്യത്തിന്
വെള്ളം ആവശ്യത്തിന്
ചുവടുകട്ടിയുള്ള പാത്രം അടുപ്പില്‍ വച്ച് അതില്‍ അല്‍പ്പം വെള്ളമൊഴിച്ച് അതിലേക്ക് തൊലി കളഞ്ഞ ചെറിയ കഷ്ണങ്ങളാക്കിക്ക ചേന, കായ എന്നിവ ഇടുക. അതിലേക്ക് ആവശ്യത്തിനു ഉപ്പ് ചേര്‍ക്കുക. അര ടീ സ്പൂണ്‍ മഞ്ഞള്‍പ്പൊടി, രണ്ടു സ്പൂണ്‍ മുളകുപൊടി. അര ടീ സ്പൂണ്‍ കുരുമുളകുപൊടി, അല്‍പ്പം കറിവേപ്പില കുറച്ചു വെളിച്ചെണ്ണ എന്നിവ ചേര്‍ത്ത് അടച്ചു വച്ച് വേവിക്കുക. വെള്ളം കുറവാണെങ്കില്‍ അല്‍പ്പം ചേര്‍ത്തു നല്‍കണം. ഒരു കപ്പ് തേങ്ങ അല്‍പ്പം ജീരകം ചേര്‍ത്ത് നന്നായി അരച്ചെടുക്കണം. അടുപ്പില്‍ വച്ചിരിക്കുന്ന കായയും ചേനയും ഇടയ്ക്ക് ഇളക്കണം.
നന്നായി വെന്ത് ഉടഞ്ഞുകഴിയുമ്പോള് ജീരകം ചേര്‍ത്ത് അരച്ച തേങ്ങ ചേര്‍ത്ത് തിളപ്പിക്കണം. വെള്ളം കുറവു തോന്നിയാല്‍ ചേര്‍ത്തുനല്‍കാം. ഒരു ഫ്രൈപാനില്‍ അല്‍പ്പം എണ്ണയൊഴിച്ച് ചൂടാകുമ്പോഴള് ഉഴുന്നു പരിപ്പ് ഇട്ടു വറുക്കുക അതിലേക്ക് ബാക്കിയുള്ള തേങ്ങ ഇട്ടു നന്നായി വറുത്തെടുക്കണം. വറുത്ത തേങ്ങയിലേക്ക് അൽപം കുരുമുളകുപൊടി കൂടി ഇട്ട് ഇളക്കി അത് എരിശേരിയിലേക്ക് ചേര്‍ത്തു നന്നായി ഇളക്കുക. എരിശേരി റെഡി.
National
ന്യൂഡൽഹി: രാജ്യത്തെ പഞ്ചസാരയുടെ വിലവർധനയിലും സ്റ്റോക്ക് കുറഞ്ഞതിലും കേന്ദ്രസർക്കാരിനെതിരേ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രംഗത്ത്.
ലോകത്തിലെ ഏറ്റവും വലിയ പഞ്ചസാര ഉത്പാദക രാജ്യങ്ങളിലൊന്നായ ഇന്ത്യയിൽ സ്റ്റോക്ക് എക്കാലത്തെയും കുറഞ്ഞ നിരക്കിലെത്തിയതും വില റിക്കാർഡ് ഉയരത്തിലെത്തിയതും ചൂണ്ടിക്കാട്ടിയാണ് ഖാർഗെ രംഗത്തെത്തിയത്.
രാജ്യത്തെ പഞ്ചസാര പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മോദി സർക്കാരിനോട് മൂന്ന് ചോദ്യങ്ങളും അദ്ദേഹം ‘എക്സ്’ പോസ്റ്റിലൂടെ ഉന്നയിച്ചു.
രാജ്യത്തെ പഞ്ചസാര സ്റ്റോക്ക് ഒമ്പത് വർഷത്തെ ഏറ്റവും കുറഞ്ഞ തലത്തിലെത്തിയത് എന്തുകൊണ്ടാണെന്നും കയറ്റുമതി നിർത്തിവച്ച് പത്തു ലക്ഷം ടൺ പഞ്ചസാര തീരുവയില്ലാതെ ഇറക്കുമതി ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എങ്ങനെയെത്തിയെന്നും ഖാർഗെ ചോദിച്ചു.
കഴിഞ്ഞ മൂന്നു മാസത്തിനിടെ പഞ്ചസാരയ്ക്ക് 40 ശതമാനത്തോളം വില വർധിച്ചുവെന്നും ഉത്സവസീസണിൽ ഉണ്ടായ ഈ വിലക്കയറ്റത്തിന് ആരാണ് ഉത്തരവാദിയെന്നും അദ്ദേഹം ആരാഞ്ഞു.
പഞ്ചസാര പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സമയത്ത് കരിമ്പും ധാന്യങ്ങളും എഥനോൾ ഉത്പാദനത്തിനായി വഴിതിരിച്ചുവിടുന്ന നയം സർക്കാർ എന്തുകൊണ്ട് പുനഃപരിശോധിക്കുന്നില്ലെന്നും ഖാർഗെ ചോദ്യമുന്നയിച്ചു.
National
ന്യൂഡല്‍ഹി: നാലു വയസിന് താഴെയുള്ള കുട്ടികളിലെ ജലദോഷം, അലര്‍ജി, മൂക്കടപ്പ്, കണ്ണില്‍നിന്നു വെള്ളം വരിക തുടങ്ങിയ അസുഖങ്ങള്‍ക്കുള്ള മരുന്നുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍.
ക്ലോര്‍ഫെനിറാമിന്‍ മാലിയേറ്റും ഫെനൈല്‍ഫ്രൈന്‍ ഹൈഡ്രോക്ലോറൈഡും അടങ്ങിയ ഫിക്സഡ് ഡോസ് കോമ്പിനേഷന്‍ മരുന്നുകള്‍ ഉപയോഗിക്കുന്നതിനാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്. രാജ്യത്തെ ചെറിയ കുട്ടികളുടെ ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനായി ഈ മരുന്നുകളുടെ നിര്‍മാണം, വിൽപന, വിതരണം എന്നിവയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശങ്ങള്‍ പാലിക്കണം.
നാലു വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ഈ മരുന്നുകള്‍ നല്കാന് പാടില്ലെന്ന വ്യക്തമായ മുന്നറിയിപ്പുകള്‍ മരുന്നിന്റെ ലേബലുകളിലും പായ്ക്കറ്റുകളിലെ കുറിപ്പുകളിലും പരസ്യപ്രചാരണങ്ങളിലും പ്രദര്‍ശിപ്പിക്കണമെന്ന വ്യവസ്ഥയും നിര്‍ബന്ധമാക്കി.
നേരത്തേ 2025 ഏപ്രില്‍15ലെ വിജ്ഞാപനപ്രകാരം ക്ലോര്‍ഫെനിറാമിന്‍ മാലിയേറ്റും ഫെനൈല്‍ഫ്രൈന്‍ ഹൈഡ്രോക്ലോറൈഡും അടങ്ങിയ ചില പ്രത്യേക ഫിക്സഡ് ഡോസ് കോമ്പിനേഷന്‍ മരുന്നുകള്‍ക്ക് പ്രായപരിധി മുന്നറിയിപ്പോടെ സർക്കാർ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
പുതിയ വിജ്ഞാപനത്തിലൂടെ ഈ രണ്ട് ഘടകങ്ങളുമടങ്ങിയ എല്ലാ ഫിക്സഡ് ഡോസ് കോമ്പിനേഷന്‍ മരുന്നുകള്‍ക്കും ഈ നിബന്ധന ബാധകമാക്കിയിരിക്കുകയാണ്.ഈ മരുന്നുകള്‍ കുഞ്ഞുങ്ങളില്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കു വഴിവച്ചേക്കുമെന്ന് ഡ്രഗ്സ് ടെക്നിക്കല്‍ അഡ്വൈസറി ബോര്‍ഡും വിദഗ്ധസമിതിയും കേന്ദ്രസര്‍ക്കാരിനെ അറിയിച്ചതിനു പിന്നാലെയാണ് തീരുമാനം.
ഇത്തരത്തിലുള്ള ഫിക്സഡ് ഡോസ് കോമ്പിനേഷന്‍ മരുന്നുകള്‍ നാലു വയസിന് താഴെയുള്ള കുട്ടികളില്‍ ആരോഗ്യപ്രശ്നങ്ങള്‍ക്കു കാരണമായേക്കാമെന്നും കൂടുതല്‍ സുരക്ഷിതമായ ബദല്‍ മരുന്നുകള്‍ ലഭ്യമാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
National
ലാത്തൂർ(മഹാരാഷ്ട്ര): അനുമതിയില്ലാതെ സ്കൂളിൽ പ്രവേശിച്ച് അധ്യാപകരെ ചോദ്യം ചെയ്യുകയും ഇതിന്റെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) കൺവീനർ അഭിജിത് ദീപ്കെയ്ക്കെതിരേ പോലീസ് കേസെടുത്തു. കൂടെയുണ്ടായിരുന്ന അജയ് ഷിൻഡെ, കണ്ടാലറിയാവുന്ന മറ്റ് അഞ്ചുപേർ എന്നിവർക്കെതിരേയും കേസെടുത്തു.
കഴിഞ്ഞ 20ന് ലാത്തൂർ ജില്ലയിലെ ഉർദ്ധ് ഔസയിലുള്ള ജില്ലാ പരിഷത്ത് സ്കൂളിലാണ് കേസിനാസ്പദമായ സംഭവം. ജില്ലാ പരിഷത്ത് വിദ്യാഭ്യാസ വകുപ്പിലെ 53കാരനായ ജീവനക്കാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഔസ പോലീസ് ഇന്നലെ കേസെടുത്തത്.
അനുമതിയില്ലാതെ സ്കൂളിനുള്ളിൽ കയറിയ സംഘം ക്ലാസ് മുറികളിൽ കുട്ടികൾക്കിടയിൽ ഇരുന്ന് പഠനത്തെക്കുറിച്ചും സർക്കാർ ജോലികളെക്കുറിച്ചും ചോദിച്ച് ക്ലാസുകളുടെ പ്രവർത്തനം തടസപ്പെടുത്തിയെന്നാണു പ്രധാന പരാതി.
സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും മറ്റു സ്കൂളുകളിലെ കുട്ടികളെ കൊണ്ടുവന്നിരുത്തിയാണ് ക്ലാസ് നടത്തുന്നതെന്ന് ആരോപിച്ച് സ്കൂളിനെ അപമാനിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നും പരാതിയിലുണ്ട്.
ചോദ്യം ചെയ്ത അധ്യാപകനോട് അപമര്യാദയായി സംസാരിക്കുകയും സസ്പെൻഡ് ചെയ്യിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു.
സർക്കാർ സ്കൂളുകളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സ്വാതന്ത്ര്യദിനത്തിൽ അഭിജിത് ദീപ്കെ ആരംഭിച്ച ‘സ്കൂൾ ഠീക് കരോ’പ്രചാരണത്തിന്റെ ഭാഗമായാണ് ഇവർ സ്കൂളിലെത്തിയത്.
SUNDAY DEEPIKA
ചിന്താവിഷയം
ആരും കാണാത്തപ്പോള്‍ നമ്മള് എങ്ങനെയുള്ളവരാണ്? അല്പം അസ്വസ്ഥതയുണ്ടാക്കുന്ന ചോദ്യമാണിത്. മറ്റുള്ളവര്‍ കാണുമ്പോള്‍ നമ്മുടെ പ്രവൃത്തികളെക്കുറിച്ച് നാം പൊതുവേ ശ്രദ്ധാലുക്കളാണ്. സത്യസന്ധനും വിശ്വസ്തനും നല്ലവനുമായി മറ്റുള്ളവര്‍ നമ്മെ കാണണമെന്നു നാം ആഗ്രഹിക്കുന്നു. എന്നാല്‍, ആരും കാണാനില്ലാത്തപ്പോള്‍, ചോദ്യം ചെയ്യാന്‍ മേലുദ്യോഗസ്ഥന് ഇല്ലാത്തപ്പോള്‍, നിരീക്ഷിക്കാന്‍ കാമറയില്ലാത്തപ്പോള്, തെറ്റു ചെയ്താലും പിടിക്കപ്പെടാന്‍ സാധ്യതയില്ലാത്തപ്പോള്‍, നാം എങ്ങനെയാണ് പ്രവര്‍ത്തിക്കുക? സത്യസന്ധത മറ്റുള്ളവരെ കാണിക്കാനുള്ള ഒരു മുഖംമൂടിയാണോ അതോ നമ്മുടെ വ്യക്തിത്വത്തിന്റെ ഭാഗമായിത്തീര്‍ന്നിട്ടുണ്ടോ എന്നും വെളിപ്പെടുന്നത് അത്തരം നിമിഷങ്ങളിലാണ്.
ഇന്ത്യ കണ്ട ഏറ്റവും പ്രതിഭാശാലികളായ എന്‍ജിനിയര്‍മാരില്‍ ഒരാളായ സര് മോക്ഷഗുണ്ടം വിശ്വേശ്വരയ്യയുടെ ജീവിതം ഈ സത്യത്തിന്റെ ഉദാഹരണമാണ്. 1860 സെപ്റ്റംബര്‍ 15നു കര്‍ണാടകയിലെ മുദ്ദേനഹള്ളി എന്ന ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. സംസ്കൃതപണ്ഡിതനായിരുന്ന ശ്രീനിവാസ ശാസ്ത്രിയുടെയും വെങ്കടലക്ഷ്മിയമ്മയുടെയും മകനായിരുന്നു അദ്ദേഹം. ചെറുപ്പത്തില്‍ത്തന്നെ പിതാവ് മരിച്ചതോടെ കുടുംബം സാമ്പത്തിക പ്രതിസന്ധിയിലായി. എന്നാല്‍, ദാരിദ്ര്യം അദ്ദേഹത്തിന്റെ പഠനമോഹത്തെ തളര്‍ത്തിയില്ല. ബാംഗ്ലൂരിലെ സെന്‍ട്രല്‍ കോളജില്‍ പഠിക്കുമ്പോള്‍ കുട്ടികള്‍ക്ക് ട്യൂഷനെടുത്താണ് സ്വന്തം ചെലവിന് ഒരു ഭാഗം വിശ്വേശ്വരയ്യ കണ്ടെത്തിയത്. പിന്നീട് പൂനയില്‍ സിവില്‍ എൻജിനിയറിംഗ് പഠിച്ച് അദ്ദേഹം മികച്ച വിജയം നേടി.
ബോംബെ പ്രസിഡന്‍സിയുടെ പൊതുമരാമത്ത് വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ച് അദ്ദേഹം ജലസേചനം, കുടിവെള്ള വിതരണം, വെള്ളപ്പൊക്ക നിയന്ത്രണം തുടങ്ങിയ മേഖലകളിലെ വൈദഗ്ധ്യത്തിലൂടെ വളരെവേഗം പ്രശസ്തനായി. ജലസംഭരണികളിലെ നൂതനമായ ഓട്ടോമാറ്റിക് ഗേറ്റുകളുടെ രൂപകല്പന ഉള്‍പ്പെടെ നിരവധി എഞ്ചിനിയറിംഗ് സംഭാവനകള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്. പിന്നീട് മൈസൂരില്‍ ചീഫ് എഞ്ചിനിയറായും 1912 മുതല്‍ 1918 വരെ ദിവാനായും സേവനമനുഷ്ഠിച്ചു.
വ്യവസായം, ബാങ്കിംഗ്, സാങ്കേതിക വിദ്യാഭ്യാസം, പൊതുസ്ഥാപനങ്ങള്‍ എന്നിവ വളര്‍ത്തി ആധുനിക മൈസൂറിന്റെ നിര്‍മാണത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. 1915ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അദ്ദേഹത്തിന് ‘സര്’ പദവി നല്കി. 1955ല്‍ സ്വതന്ത്ര ഇന്ത്യ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്നം നല്കി വിശ്വേശ്വരയ്യയെ ആദരിച്ചു. അദ്ദേഹത്തിന്റെ ജന്മദിനമായ സെപ്റ്റംബര്‍ 15 ഇന്ത്യയില്‍ എൻജിനിയേഴ്സ് ഡേ ആയി ആചരിക്കപ്പെടുന്നു.
എന്നാല്‍, വിശ്വേശ്വരയ്യയുടെ എന്‍ജിനിയറിംഗ് നേട്ടങ്ങളെക്കാള്‍ നമ്മെ ആകര്‍ഷിക്കുന്ന മറ്റൊരു കാര്യമുണ്ട്: അദ്ദേഹത്തിന്റെ മികച്ച വ്യക്തിത്വം. കൃത്യനിഷ്ഠയും സമയനിഷ്ഠയും പൊതുമുതലിനോടുള്ള ഉത്തരവാദിത്വവും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ മുഖമുദ്രകളായിരുന്നു. പണവും സമയവും അധികാരവും പൊതുസമ്പത്തുമെല്ലാം വ്യക്തിപരമായ സൗകര്യത്തിനുള്ളവയല്ല, പ്രത്യുത വിശ്വസ്തതയോടെ കൈകാര്യം ചെയ്യേണ്ട കാര്യങ്ങളാണെന്ന് അദ്ദേഹം വിശ്വസിച്ചു.
ഇവിടെയാണ് എന്‍ജിനിയറിംഗിനും മനുഷ്യജീവിതത്തിനുമിടയില് മനോഹരമായ ഒരു സാമ്യം കാണാനാവുന്നത്. ഒരു വലിയ പാലം കാണുമ്പോള്‍ അതിന്റെ തൂണുകളും വളവുകളും മനോഹാരിതയും നാം ശ്രദ്ധിക്കും. ഒരു ബഹുനിലക്കെട്ടിടം കാണുമ്പോള്‍ അതിന്റെ ഉയരം നമ്മെ വിസ്മയിപ്പിക്കും. എന്നാല്‍, അവയുടെ കരുത്തിന്റെ രഹസ്യം പലപ്പോഴും നമ്മുടെ കണ്ണുകള്‍ക്ക് കാണാവാത്ത അടിത്തറയിലാണ്. കൊടുങ്കാറ്റിലും പ്രളയത്തിലും അവയെ താങ്ങിനിറുത്തുന്നത് ആ മറഞ്ഞിരിക്കുന്ന അടിത്തറയിലാണ്.
മനുഷ്യവ്യക്തിത്വത്തിനും അത്തരമൊരു അടിത്തറയുണ്ട്. പ്രശസ്തി മറ്റുള്ളവര്‍ നമ്മെക്കുറിച്ച് ചിന്തിക്കുന്നതാണ്. എന്നാല്‍, സ്വഭാവം എന്നത് ആരും കാണാത്തപ്പോള്‍ നാം ആരാണ് എന്നതാണ്. പിടിക്കപ്പെടുമെന്ന ഭയത്താല്‍ മാത്രം സത്യസന്ധനായിരിക്കുന്നവന്റെ സത്യസന്ധതയ്ക്ക് വലിയ വിലയില്ല. കണക്കുകള്‍ പരിശോധിക്കപ്പെടുമെന്നതിനാല് മാത്രം പണം കൃത്യമായി കൈകാര്യം ചെയ്യുന്നതും യഥാര്‍ഥ സത്യസന്ധതയല്ല. തെറ്റു ചെയ്താല്‍ ആരും അറിയുകയില്ലെന്നും ഉറപ്പുള്ളപ്പോഴും ശരിയായത് തെരഞ്ഞെടുക്കുന്നതിലുമാണ് വ്യക്തിത്വത്തിന്റെ യഥാര്‍ഥ മാറ്റ് അടങ്ങിയിരിക്കുന്നത്.
വലിയ ധാര്‍മിക തകര്ച്ചകള് സാധാരണയായി വലിയ കുറ്റങ്ങളിലൂടെയല്ല ആരംഭിക്കുന്നത്. നിസാരമെന്നു കരുതുന്ന ചെറിയ വിട്ടുവീഴ്ചകളിലാണ് അവയുടെ തുടക്കം. ആരെയും ബാധിക്കില്ലെന്നു കരുതുന്ന ഒരു ചെറിയ നുണ, ചെലവുകണക്കില്‍ അല്പം കൂട്ടി എഴുതുന്നത്, മറ്റൊരാളുടെ അധ്വാനത്തിന്റെ അംഗീകാരം സ്വന്തമാക്കുന്നത്, നമുക്ക് അനുകൂലമായി സംഭവിച്ച ഒരു തെറ്റ് അറിഞ്ഞിട്ടും അത് തിരുത്താതിരിക്കുന്നത്, എല്ലാവരും ചെയ്യുന്നതല്ലേ എന്നു പറഞ്ഞു ന്യായീകരിക്കുന്ന ചെറിയ വഞ്ചനകള്‍, ആരും കണ്ടില്ലെതിനാല് കിട്ടിയ സാധനം സ്വന്തമാക്കുന്നത്, ഇവയോരോന്നും നിസാരമായി തോന്നാം.
എന്നാല്‍, ഒരു വലിയ കെട്ടിടം ഓരോ കല്ലായി ഉയരുന്നതുപോലെ, നമ്മുടെ വ്യക്തിത്വവും ഓരോ തീരുമാനത്തിലൂടെയാണ് രൂപപ്പെടുന്നത്. ഓരോ സത്യസന്ധമായ തീരുമാനവും നമ്മുടെ വ്യക്തിത്വത്തിന്റെ അടിത്തറയെ ശക്തമാക്കുന്നു. ഓരോ വിട്ടുവീഴ്ചയും അതിനെ ദുര്‍ബലമാക്കുന്നു.
സത്യസന്ധത രാഷ്്ട്രീയക്കാര്ക്കും ന്യായാധിപന്മാര്ക്കും ഉദ്യോഗസ്ഥര്‍ക്കും വ്യവസായികള്‍ക്കും വ്യാപാരികള്‍ക്കും മാത്രം ഉണ്ടായിരിക്കേണ്ട ഒരു ഗുണമല്ല. അത് നമ്മുടെ വീടുകളിലും ഓഫീസുകളിലും കടകളിലും വിദ്യാലയങ്ങളിലും ഒക്കെ ഉണ്ടായിരിക്കണം. കൊടുത്ത വാക്കു പാലിക്കുന്നതിലും ഏല്‍പ്പിച്ച ജോലികള്‍ ആത്മാര്‍ഥമായി ചെയ്യുന്നതിലും കടം തിരിച്ചുകൊടുക്കുന്നതിലും മറ്റുള്ളവരുടെ അവകാശം മാനിക്കുന്നതിലും നുണ പറഞ്ഞാല്‍ രക്ഷപ്പെടാമെന്നിരിക്കേ സത്യം പറയുന്നതിലുമൊക്കെയാണ് അത് അടങ്ങിയിരിക്കുന്നത്.
ദൈവവചനം പറയുന്നു: “സത്യസന്ധന്റെ മാര്‍ഗം സുരക്ഷിതമാണ്.’’(സുഭാഷിതങ്ങള്‍ 10:9). സത്യസന്ധത നല്കുന്ന വലിയൊരു സമ്മാനം മനഃസമാധാനമാണ്. സത്യം പറയുന്നവന് ആരോട് എന്തു നുണ പറയുന്നുവെന്ന് ഓര്‍ത്തുവയ്ക്കേണ്ടതില്ല. സത്യസന്ധമായി ജീവിക്കുന്നവനു രഹസ്യം പുറത്തുവരുമോ എന്ന് ഭയപ്പെടേണ്ടതില്ല. പൊതുജീവിതത്തിലും സ്വകാര്യജീവിതത്തിലും ഒരേ മൂല്യങ്ങള്‍ പാലിക്കുന്നവന് വ്യത്യസ്ത അവസരങ്ങളില്‍ വ്യത്യസ്ത മുഖംമൂടികള്‍ ധരിക്കേണ്ടി വരികയില്ല.
101 വര്‍ഷം നീണ്ട ജീവിതത്തിനുശേഷം 1962 ഏപ്രില്‍ 14ന് വിശ്വേശ്വരയ്യ അന്തരിച്ചു. അദ്ദേഹം രൂപകല്പന ചെയ്ത പദ്ധതികളും വളര്‍ത്തിയ സ്ഥാപനങ്ങളും ഇന്നും നിലനില്ക്കുന്നു. എന്നാല്‍, കോണ്‍ക്രീറ്റ് ഒരിക്കല്‍ ക്ഷയിക്കും; യന്ത്രങ്ങള്‍ കാലഹരണപ്പെടും; സാങ്കേതികവിദ്യകള്‍ മാറും. അപ്പോഴും, അദ്ദേഹത്തിന്റെ നല്ല വ്യക്തിത്വം അവയേക്കാള്‍ ദീര്‍ഘകാലം നിലനില്‍ക്കുന്ന സ്മാരകമായിരിക്കും എന്നതില്‍ സംശയം വേണ്ട.
നാം ആരുംതന്നെ ഒരു അണക്കെട്ട് രൂപകല്പന ചെയ്യുകയോ പാലം പണിയുകയോ ഒരു സംസ്ഥാനത്തിന്റെ ഭരണച്ചുമതല വഹിക്കുകയോ ചെയ്തെന്നു വരില്ല. എന്നാല്‍, അതിനേക്കാള്‍ പ്രധാനപ്പെട്ട ഒരു എന്‍ജിനിയറിംഗ് പദ്ധതി നാമെല്ലാവരും ഓരോ ദിവസവും നടത്തിക്കൊണ്ടിരിക്കുകയാണ്. അതായത്, ഓരോ ദിവസവും നാം നമ്മെത്തന്നെ നിര്മിച്ചുകൊണ്ടിരിക്കുകയാണെന്നു സാരം.
നാം എടുക്കുന്ന ഓരോ തീരുമാനവും ആ നിര്‍മിതിയുടെ അടിത്തറയില്‍ പതിയ്ക്കുന്ന ഓരോ കല്ലാണ്. ആരും അറിയുകയില്ലെന്നിരിക്കേ നാം പറയുന്ന ഓരോ സത്യവും അതിനെ ശക്തിപ്പെടുത്തുന്നു. ലംഘിച്ചാലും ആരും ചോദിക്കില്ലെന്നിരിക്കെ നാം പാലിക്കുന്ന വാക്ക് അതിനെ ഉറപ്പിക്കുന്നു. അഭിനന്ദിക്കാന്‍ ആരുമില്ലാത്തപ്പോൾ നാം ചെയ്യുന്ന സത്യസന്ധമായ പ്രവൃത്തി അതിന്റെ കരുത്ത് വര്‍ധിപ്പിക്കുന്നു.
ഒരു കെട്ടിടത്തിന്റെ കരുത്ത് എപ്പോഴും കാണുന്ന ഭിത്തികളിലല്ല. മറിച്ച്, ആരും കാണാത്ത അതിന്റെ അടിത്തറയിലാണ്. നമ്മുടെ മഹത്വവും മറ്റുള്ളവര്‍ കാണുന്ന ഏതാനും പ്രവൃത്തികളില്ല; അത് ആരും കാണാത്തപ്പോഴും നാം നടത്തുന്ന തെരഞ്ഞെടുപ്പുകളിലാണ്. ഈ കാര്യം നമുക്ക് മറക്കാതിരിക്കാം.
National
ന്യൂഡൽഹി: ദ്വിദിന റഷ്യൻ സന്ദർശനത്തിനായി കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ ഇന്നു മോസ്കോയിലെത്തും.
ഇന്നും നാളെയുമായി മോസ്കോയിൽ നടക്കുന്ന ഇന്ത്യ- റഷ്യ ഉഭയകക്ഷി സാമ്പത്തിക സഹകരണ ഫോറമായ ഐആർഐജിസി-ടിഇസിയുടെ 27-ാമത് സമ്മേളനത്തിൽ അദ്ദേഹം പങ്കെടുക്കും. റഷ്യൻ വിദേശകാര്യമന്ത്രി സെർജിയോ ലാവ്റോവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.
റഷ്യൻ ഉപപ്രധാനമന്ത്രി ഡെന്നിസ് മാന്റുറോവിന്റെ ക്ഷണപ്രകാരമാണ് ജയ്ശങ്കർ റഷ്യ സന്ദർശിക്കുന്നത്.
റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യ അമേരിക്കയിൽനിന്ന് തീരുവ ഭീഷണി നേരിടുന്നതിനിടെയാണു വിദേശകാര്യമന്ത്രിയുടെ റഷ്യ സന്ദർശനമെന്നതു ശ്രദ്ധേയമാണ്.
National
ജമ്മു: നാൽപതു സിആർപിഎഫ് ജവാന്മാരുടെ ജീവനെടുത്ത പുൽവാമ ഭീകരാക്രമണക്കേസിലെ പ്രതി ഇൻഷ ജാൻ എന്നറിപ്പെടുന്ന ഇൻഷ താരിഖിന്റെ ജാമ്യാപേക്ഷ എൻഐഎ പ്രത്യേക കോടതി തള്ളി.
പ്രതിക്കെതിരായ ആരോപണങ്ങൾ ശരിവയ്ക്കുന്ന തെളിവുകൾ നിലനിൽക്കുന്നുവെന്നു കാണിച്ചാണ് പ്രത്യേക ജഡ്ജി പ്രേം സാഗർ ജാമ്യാപേക്ഷ തള്ളിയത്. പുൽവാമ സ്വദേശിയായ ഇൻഷയ്ക്കൊപ്പം അച്ഛൻ താരിഖ് അഹമ്മദ് ഷായും പിടിയിലായിരുന്നു.
Kerala
കോഴിക്കോട്/ പാലക്കാട്: പാലക്കാട് ഡിവിഷന് വെട്ടിമുറിച്ച് മംഗളൂരു മേഖല മൈസൂരു ഡിവിഷനിലേക്ക് മാറ്റുന്നതിനെതിരേ പ്രതിഷേധം ശക്തമാകുന്നു. പാലക്കാട് ഡിവിഷന്റെ ഏറ്റവും പ്രധാനപ്പെട്ട വരുമാന സ്രോതസ് മംഗളൂരു മേഖലയാണ്. മംഗളൂരുവിനെ വേർപെടുത്തി പാലക്കാട് ഡിവിഷനെ ലാഭകരമല്ലാത്തതാക്കി മാറ്റാനുള്ള ആസൂത്രിതനീക്കത്തിന്റെ ഭാഗമാണു വിഭജനമെന്നാണ് ആക്ഷേപം.
വിഷയത്തില്‍ കേരളത്തില്‍നിന്നുള്ള എംപിമാരും വിവിധ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. വിഷയത്തില്‍ അലംഭാവം വെടിഞ്ഞ് ജനപ്രതിനിധികള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
കുറച്ചുവർഷങ്ങളായി തിരുവനന്തപുരം ഡിവിഷനിലെ നാഗർകോവിൽ മധുര ഡിവിഷനിലേക്ക് ചേർക്കുവാൻ സമ്മർദംതുടരുന്നുണ്ട്. കേരളം സത്വര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഡിവിഷൻതന്നെ നഷ്പ്പെടുന്ന സ്ഥിതി സംജാതമാകും.
അർഹതയുള്ള അത്യാവശ്യ യാത്രക്കാർക്ക് എമർജൻസി ക്വോട്ട ലഭിക്കുന്നതിന് സൗത്ത് വെസ്റ്റേൺ (മൈസൂരു) ഡിവിഷനെ ആശ്രയിക്കേണ്ടിവരും. പാലക്കാട് ഡിവിഷനിൽനിന്നു നേരത്തേ അറുനൂറോളം കിലോമീറ്റർ അടർത്തിയെടുത്തതാണ് സേലം ഡിവിഷൻ രൂപീകരിച്ചതെന്നും അസോസിയേഷന് ചൂണ്ടിക്കാട്ടി.
പ്രതിഷേധവുമായി എംപിമാർ
മംഗളൂരുവിനെ പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്ന് ഒഴിവാക്കിയ നടപടി പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എം.കെ. രാഘവന് എംപി മുന്നറിയിപ്പ് നല്കി.
റെയിൽവേയുടെ തീരുമാനം കേരളത്തോടുള്ള കടുത്ത രാഷ്ട്രീയ അവഗണനയും ദയാവധത്തിനു തുല്യമായ തീരുമാനവുമാണെന്ന് ഷാഫി പറന്പിൽ എംപി കുറ്റപ്പെടുത്തി.
പാലക്കാട് റെയിൽവേ ഡിവിഷൻ സംരക്ഷിക്കുന്നതിനായി ഡിവിഷൻ കേന്ദ്രീകരിച്ചും ഡൽഹിയിലും ശക്തമായ പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കുമെന്നും ഇതിന്റെ ഭാഗമായി കെപിസിസി ഉടൻ സമരപ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര റെയിൽവേ ബോർഡിന്റെ അന്യായ വിജ്ഞാപനം അടിയന്തരമായി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കെ. രാധാകൃഷ്ണൻ എംപി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനു കത്തയച്ചു. പാലക്കാട് ഡിവിഷൻ കടുത്ത സാന്പത്തിക പ്രതിസന്ധിയിലാകുമെന്നും നിലനില്പുതന്നെ അപകടത്തിലാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്ന് മംഗളൂരു മേഖലയെ വിഭജിച്ച് മൈസൂരു ഡിവിഷന് കൈമാറുന്നത് കർണാടക ബിജെപിയെ പ്രീണിപ്പിക്കാൻ വേണ്ടിയാണെന്ന് വി.കെ. ശ്രീകണ്ഠൻ എംപി. പാലക്കാട് ഡിവിഷൻ ഒരു കാരണവശാലും വിഭജിക്കില്ലെന്ന് റെയിൽവേമന്ത്രി കേരളത്തിന് ഉറപ്പുനൽകിയിരുന്നതാണെന്നും അർധരാത്രിയിൽ ആരുമറിയാതെ കൈക്കൊണ്ട ഈ തീരുമാനം കടുത്ത വാഗ്ദാനലംഘനവും വഞ്ചനയുമാണെന്നും അദ്ദേഹം പറഞ്ഞു.
National
പനാജി: കാൻസർ രോഗവ്യാപനം തടയുന്നതിനും രോഗികൾക്കു വേഗത്തിൽ ചികിത്സ ലഭ്യമാക്കുന്നതിനും ഗോവയിൽ പ്രത്യേക കർമപദ്ധതി. കാൻസർ രോഗത്തെ ‘നോട്ടിഫൈഡ് ഡിസീസ് ’പട്ടികയിൽ സംസ്ഥാനസർക്കാർ ഉൾപ്പെടുത്തി.1985ലെ ഗോവ പബ്ലിക്ക് ഹെൽത്ത് ആക്ട് പ്രകാരമാണ് ഈ നടപടി. ഇതോടെ സംസ്ഥാനത്തുടനീളം പുതിയതായി സ്ഥിരീകരിക്കുന്ന കാൻസർ കേസുകൾ സർക്കാരിനെ അറിയിക്കുന്നത് നിർബന്ധമാക്കി.
ആശുപത്രികൾ, ക്ലിനിക്കുകൾ, ലബോറട്ടറികൾ തുടങ്ങിയ ഇടങ്ങളിൽ രോഗനിർണയം നടത്തി ഏഴ് മുതൽ 30 ദിവസത്തിനുള്ളിൽ വിവരങ്ങൾ ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസസിനെ അറിയിക്കണമെന്ന് പുതിയ നിർദേശത്തിൽ പറയുന്നു.
രോഗവ്യാപനം കൃത്യമായി നിരീക്ഷിക്കുന്നതിനും അനുയോജ്യമായ ആരോഗ്യപദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും ചികിത്സാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഇതു സഹായകരമാകുമെന്നാണ് സർക്കാർ വിലയിരുത്തൽ. രോഗികളുടെ വിവരങ്ങൾ പൂർണമായി രഹസ്യമായി സൂക്ഷിക്കുമെന്നും അധികൃതർ വ്യക്തമാക്കി.