NRI
കുവൈറ്റ് സിറ്റി: കുവൈറ്റിൽ നിന്നുള്ള പ്രവാസി ഇന്ത്യക്കാർ വിമാന യാത്രയിൽ നേരിടുന്ന അതിരൂക്ഷമായ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് എൻസിപി എസ്പി വർക്കിംഗ് പ്രസിഡന്റ് സുപ്രിയ സുലെ എംപി.
എൻസിപി എസ്പി ഓവർസീസ് സെൽ ദേശീയ അധ്യക്ഷനും ലോക കേരള സഭ പ്രതിനിധിയുമായ ബാബു ഫ്രാൻസീസ് കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇടപെടലിനായ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര വിദേശ കാര്യ വകുപ്പ് മന്ത്രി ഡോ. ജയശങ്കറിന് കത്ത് നൽകിയത്.
ടിക്കറ്റ് നിരക്കിലെ അനിയന്ത്രിതമായ വർധനവും വിമാനങ്ങളുടെ ലഭ്യതക്കുറവും കാരണം ദുരിതത്തിലായ സാധാരണ പ്രവാസികൾക്ക് സഹായം നൽകാനായി കേന്ദ്ര സർക്കാർ നയതന്ത്ര ചർച്ചകൾ വഴിഇന്ത്യൻ വിമാനകമ്പനികൾ ഉൾപ്പടെ കൂടുതൽ വിമാന സർവീസുകൾക്ക് സൗദി അറേബ്യയിലെ വിവിധ വിമാന താവളങ്ങൾ വഴി അനുമതി ലഭ്യമാക്കാനും സൗദി ട്രാൻസിറ്റ് വീസ നടപടികൾ എളുപ്പമാക്കാനും അതുവഴി അടിയന്തിര ചികിത്സാ ആവശ്യങ്ങൾക്കും മരണാനന്തര ചടങ്ങുകൾക്കും മറ്റ് അപ്രതീക്ഷിത ആവശ്യങ്ങൾക്കായി നാട്ടിലെത്തേണ്ടവർക്കും തുടർപഠനത്തിനും യോഗ്യത പരീക്ഷകൾക്കുമായി നാട്ടിൽ പോകുന്ന കുട്ടികൾക്കും.
സന്ദർശക വിസയിലെത്തി നാട്ടിലേക്കു മടങ്ങി പോകുന്ന പ്രവാസി കുടുബാംഗങ്ങൾക്കും സഹായമൊരുക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ അടിയന്തിര നടപടികൾ പ്രതീക്ഷിക്കുന്നതായി ഓവർസീസ് എൻസിപി കുവൈറ്റ് ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.
NRI
വത്തിക്കാൻ സിറ്റി: ലെയോ പതിനാലാമൻ മാർപാപ്പ വത്തിക്കാനിൽ ഓശാന തിരുനാൾ ആഘോഷങ്ങൾക്ക് മുഖ്യകാർമികത്വം വഹിച്ചു. സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ തടിച്ചുകൂടിയ നാൽപ്പതിനായിരത്തിലധികം വിശ്വാസികളെ സാക്ഷിനിർത്തിയാണ് വിശുദ്ധ വാരത്തിന് തുടക്കം കുറിച്ചത്.
വിശുദ്ധ വാരത്തിന്റെ ആരംഭം കുറിച്ചുകൊണ്ട് നടന്ന ചടങ്ങുകളിൽ മത്തായിയുടെ സുവിശേഷത്തിലെ പീഡാനുഭവ ചരിത്രം വിവിധ ഭാഷകളിൽ പാരായണം ചെയ്തു. ഇതിൽ ജർമൻ ഭാഷയിലുള്ള മധ്യസ്ഥ പ്രാർഥനയും ഉൾപ്പെട്ടിരുന്നു.
യേശുവിന്റെ അന്ത്യശ്വാസത്തെക്കുറിച്ചുള്ള ഭാഗം വായിച്ചപ്പോൾ വിശ്വാസികൾ മുട്ടുകുത്തി നിന്ന് അല്പസമയം മൗനമായി പ്രാർഥിച്ചു. സഭയുടെ സാർവത്രിക സ്വഭാവം വിളിച്ചോതുന്നതായിരുന്നു വിവിധ ഭാഷകളിൽ നടന്ന മധ്യസ്ഥ പ്രാർഥനകൾ.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പീഡനമനുഭവിക്കുന്ന ക്രൈസ്തവർക്കും യുദ്ധക്കെടുതി അനുഭവിക്കുന്ന സാധാരണക്കാർക്കും വേണ്ടി പ്രത്യേക പ്രാർഥനകൾ നടന്നു. യുദ്ധവും അക്രമവും നിറഞ്ഞ ലോകത്ത് സമാധാനത്തിന്റെ രാജാവായി ക്രിസ്തുവിനെ നോക്കിക്കാണാൻ ലെയോ പതിനാലാമൻ മാർപാപ്പ ആഹ്വാനം ചെയ്തു.
ക്രിസ്തുവിന്റെ കുരിശുമരണത്തിലേക്കുള്ള യാത്ര നമുക്ക് കാണിച്ചുതരുന്നത് യഥാർഥ സമാധാനം അക്രമത്തെ തള്ളിക്കളയുന്നതിലൂടെ മാത്രമേ സാധ്യമാകൂ എന്നതാണെന്ന് മാർപാപ്പ ഓർമിപ്പിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അടിച്ചമർത്തപ്പെടുന്നവരുടെയും യുദ്ധത്തിന് ഇരയാകുന്നവരുടെയും നിലവിളി ക്രിസ്തുവിന്റെ കുരിശിലെ അവസാന നിലവിളിയിൽ മുഴങ്ങുന്നുണ്ടെന്നും മാർപാപ്പ ഓർമിപ്പിച്ചു.
മലയാളികളുടെ സാന്നിധ്യം ശ്രദ്ധേയമായി
വത്തിക്കാനിൽ നടന്ന ഓശാന തിരുക്കർ ങ്ങളിൽ ഇറ്റലിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും യൂറോപ്പിലെ മറ്റ് രാജ്യങ്ങളിൽ നിന്നുമായി എത്തിയ നൂറുകണക്കിന് മലയാളി തീർഥാടകരുടെ സാന്നിധ്യം ഏറെ ശ്രദ്ധേയമായി.
കുരുത്തോലകൾ ഏന്തിയും പ്രാർഥനകൾ ചൊല്ലിയും മലയാളികൾ ഈ ഭക്തിനിർഭരമായ ചടങ്ങുകളിൽ സജീവമായി പങ്കെടുത്തു. റോമിലെ വിവിധ സെമിനാരികളിൽ പഠിക്കുന്ന മലയാളികളായ വൈദികരും സന്യാസിനികളും പാപ്പായുടെ കുർബാനയിൽ പങ്കുചേരാൻ എത്തിയിരുന്നു.
വത്തിക്കാനിലെ വിവിധ വിഭാഗങ്ങളിൽ ജോലി ചെയ്യുന്ന മലയാളികളും ഈ വർഷത്തെ ആദ്യത്തെ ഓശാന തിരുക്കർമങ്ങളുടെ ഭാഗമായി.
NRI
റിയാദ്: മലയാള കാവ്യലോകത്ത് തനതായ ശബ്ദമായി നിറഞ്ഞുനിന്ന കടമ്മനിട്ട രാമകൃഷ്ണനെ അനുസ്മരിച്ച് കേളി കലാസാംസ്കാരിക വേദി സാംസ്കാരിക സന്ധ്യ സംഘടിപ്പിച്ചു.
കേന്ദ്ര സാംസ്കാരിക വിഭാഗത്തിന്റെ നേതൃത്വത്തിൽ ‘കടമ്മനിട്ടയില്ലാത്ത 18 വർഷങ്ങൾ - ഓർമകളിലൂടെ കുറത്തി’ എന്ന പേരിൽ ബത്ത ലൂഹ ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
സാംസ്കാരിക വിഭാഗം ചെയർമാൻ നാസർ കാരക്കുന്ന് അധ്യക്ഷത വഹിച്ച പരിപാടി വിപിൻ കുമാർ ഉദ്ഘാടനം ചെയ്തു. അധസ്ഥിതരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ശബ്ദമായി തന്റെ കവിതകളെ മാറ്റിയ കവിയായിരുന്നു കടമ്മനിട്ട രാമകൃഷ്ണൻ എന്ന് അദ്ദേഹം പറഞ്ഞു.
സമൂഹത്തിലെ ശബ്ദമില്ലാത്തവരുടെ വാക്കുകളായി അദ്ദേഹത്തിന്റെ വരികൾ മാറിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്നിഗ്ദ ആലപിച്ച ‘കോഴി’ എന്ന കവിതയോടെ പരിപാടിക്ക് തുടക്കം കുറിച്ചു.
NRI
നേവിഗസ്: മധ്യജർമനിയിലെ പ്രശസ്ത മരിയൻ തീർഥാടന കേന്ദ്രമായ നേവിഗസിൽ കൊളോണിലെ സീറോമലബാർ സമൂഹം നടത്തിയ കുരിശിന്റെ വഴി ഭക്തിസാന്ദ്രമായി. ഈ മാസം 27ന് വൈകുന്നേരം അഞ്ചിന് നേവിഗസിലെ മരിയൻ കത്തീഡ്രലിന്റെ താഴ്വരയിലാണ് കുരിശിന്റെ വഴി നടന്നത്.
ജർമനിയിൽ ജോലിക്കും പഠനത്തിനുമായി എത്തിയ നിരവധി യുവജനങ്ങൾ ചടങ്ങുകളിൽ സജീവമായി പങ്കെടുത്തു. തുടർന്ന് മരിയൻ കത്തീഡ്രലിൽ നടന്ന ആഘോഷമായ ദിവ്യബലിയിൽ ഫാ. ടോം കൂട്ടങ്കൽ എംസിബിഎസ് മുഖ്യകാർമ്മികത്വം വഹിച്ചു.
NRI
കുവൈറ്റ് സിറ്റി: വൈദ്യുതി വകുപ്പിന്റെ സർവീസ് കെട്ടിടത്തിന് നേരെയുണ്ടായ ഇറാനിയൻ ആക്രമണത്തിൽ ഒരു ഇന്ത്യൻ തൊഴിലാളി മരണപ്പെട്ടതായി മന്ത്രാലയം വക്താവ് എൻജിനിയർ ഫാത്തിമ അബ്ബാസ് ജോഹർ ഹയാത്ത് അറിയിച്ചു.
മരിച്ചയാളുടെ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. കെട്ടിടത്തിനു കാര്യമായ കേടുപാടുകൾ പറ്റിയിട്ടുണ്ട്.
NRI
ഷിക്കാഗോ: സീറോമലബാർ ഷിക്കാഗോ രൂപതയുടെ 25-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി അമേരിക്കയിൽ "ഓൾ മലയാളി സിസ്റ്റേഴ്സ് സംഗമം' ഏപ്രിൽ 17, 18 തീയതികളിൽ ഷിക്കാഗോയിൽ അരങ്ങേറും.
അമേരിക്കയിലെ സേവനമനുഷ്ഠിക്കുന്ന മലയാളി സമർപ്പിത സന്യാസിനികളുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു വിപുലമായ സംഗമം സംഘടിപ്പിക്കപ്പെടുന്നത്. ഭാരതത്തിന് പുറത്തുള്ള ആദ്യ സീറോമലബാർ രൂപതയുടെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് ഈ സംഗമം വലിയ ഉണർവേകും.
അമേരിക്കയിലുടനീളം വിവിധ സഭാസമൂഹങ്ങളിലും റീത്തുകളിലും സമർപ്പിത സേവനം നയിക്കുന്ന മുന്നൂറ്റമ്പതോളം സന്യാസിനികൾ ഈ സ്നേഹസംഗമത്തിൽ പങ്കുചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഭാരതത്തിന് പുറത്തുള്ള ആദ്യ സീറോമലബാർ രൂപതയായ ഷിക്കാഗോ രൂപത സ്ഥാപിതമായതിന്റെ 25-ാം വാർഷികാഘോഷങ്ങളുടേയും രൂപതയുടെ പ്രഥമ മെത്രാനായിരുന്ന മാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേക രജത ജൂബിലിയുടെയും ഭാഗമായാണ് ഈ സംഗമം
രൂപത വികാരി ജനറാൾമാരായ റവ. ഫാ. ജോൺ മേലേപുറം, റവ. ഫാ. തോമസ് മുളവനാൽ, വികാരി ജനറാളും ഷിക്കാഗോ കത്തീഡ്രൽ പള്ളി വികാരിയുമായ റവ. ഫാ. തോമസ് കടുകപ്പള്ളിൽ, ബിൻസൻവിൽ സേക്രഡ് ഹാർട്ട് പള്ളി വികാരി ഫാ. അബ്രഹാം ചാക്കോ കളരിക്കൽ, സിസ്റ്റർ ലിസ ആഞ്ഞിലിക്കൽ, എസ്എസ്എഫ് (മിൽവാക്കി), ടോണി ജോൺ പുല്ലാപ്പള്ളി (ബിൻസൻവിൽ) എന്നിവരാണ് ഈ സംഗമത്തിന്റെ വിജയത്തിനായി കോഓർഡിനേറ്റർമാരായി നേതൃത്വം നൽകുന്നത്.
സന്യാസസഭകളോ റീത്തുകളോ ഭേദമില്ലാതെ അമേരിക്കൻ അല്ലെങ്കിൽ ഇന്ത്യൻ സന്യാസ സമൂഹങ്ങളിൽ സേവനമനുഷ്ഠിക്കുന്ന കേരളത്തിൽ നിന്നുള്ള എല്ലാ സിസ്റ്റേഴ്സിനെയും ഈ കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുന്നു.
ഷിക്കാഗോ സീറോമലബാർ രൂപതാധ്യക്ഷൻ മാർ. ജോയ് ആലപ്പാട്ടിന്റെയും ബിഷപ് എമിരറ്റസ് മാർ ജേക്കബ് അങ്ങാടിയത്തിന്റെയും സാന്നിധ്യത്തിൽ ബെൻസൻവില്ലിലെ സേക്രഡ് ഹാർട്ട് ക്നാനായ സീറോമലബാർ ഫൊറോന പള്ളിയിലാണ് ഈ ചരിത്ര സംഗമം ഒരുങ്ങുന്നത്.
NRI
കുവൈറ്റ് സിറ്റി: മേഖലയിലെ സംഘർഷാവസ്ഥയെ തുടർന്ന് വിമാന സർവീസുകൾ മുടങ്ങിയ സാഹചര്യത്തിൽ ഇന്ത്യയിൽ കുടുങ്ങിപ്പോയ ആരോഗ്യ പ്രവർത്തകരെ ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈത്ത് (ഇൻഫോക്) കുവൈറ്റിലെത്തിച്ചു.
ആർഇജി ലേണിംഗ് സെന്റർ, ജസീറ എയർവേസ് എന്നിവയുമായി സഹകരിച്ചാണ് നാട്ടിൽ നിന്ന് ആരോഗ്യ പ്രവർത്തകരെയും കുടുംബാംഗങ്ങളെയും കുവൈറ്റിലെത്തിച്ചത്.
നഴ്സുമാർ ഉൾപ്പെടെ അൻപതിലധികം ആളുകളടങ്ങുന്ന ആദ്യ ബാച്ച് യാത്രക്കാർ കൊച്ചിയിൽ നിന്ന് സൗദി അറേബ്യയിലെ ഖൈസുമ എയർപോർട്ട് വഴിയാണ് കുവൈത്തിലെത്തിയത്.
NRI
അറ്റ്ലാന്റാ: "സ്വർഗീയ നാദം' സംഘടിപ്പിക്കുന്ന സംഗീത വിരുന്നിൽ പ്രമുഖ എഴുത്തുകാരനും ഗാനരചയിതാവും മിഷിഗൺ ഡെട്രോയിറ്റ് മാർത്തോമ്മാ പള്ളി വികാരിയുമായ റവ. സന്തോഷ് വർഗീസ് നിരണം "ഫേസ് ടു ഫേസ്' തത്സമയ സംഗീത പരിപാടി വെള്ളിയാഴ്ച നടക്കും.
സ്വർഗീയ നാദം വോള്യം 43-ന്റെ ഭാഗമായാണ് ഈ ഓൺലൈൻ സംഗീത സായാഹ്നം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ 15 വർഷമായി മാർത്തോമാ സഭയിൽ വൈദികനായി സേവനമനുഷ്ഠിക്കുന്ന സന്തോഷ് വർഗീസ് അച്ചൻ, നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങളുടെയും കവിതകളുടെയും രചയിതാവ് കൂടിയാണ്.
ആന്ധ്രാപ്രദേശിലെ മിഷൻ മേഖലകളിൽ ഏഴു വർഷത്തോളം മിഷണറിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി 8:15 (EST), ഡാളസ് സമയം വൈകിട്ട് 7:15. (ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ചെ 5:45ന്) സൂം പ്ലാറ്റ്ഫോമിൽ സ്വർഗീയ നാദം സംഗീത വിരുന്ന് സംഘടിപ്പിക്കുന്ന സംഗീത നിശയിൽ പങ്കെടുക്കുന്നതിന് മീറ്റിംഗ് ഐഡി: 769 374 4841 പാസ്കോഡ്: music
ഫിലിപ്പ് വർഗീസിന്റെ പ്രാർഥനയോടെ ആരംഭിക്കുന്ന ചടങ്ങിൽ റവ.ഡോ. ഇട്ടി മാത്യു സമാപന പ്രാർത്ഥന നിർവഹിക്കും. സണ്ണി, സാബു, ജോജു, അജി, റവ. സാം ലൂക്കോസ്, ക്രിസ്റ്റോ, ഷീബ, ക്രിസ്റ്റ എന്നിവരടങ്ങുന്ന പ്രമുഖ ഗായകനിര പരിപാടിയിൽ ഗാനങ്ങൾ ആലപിക്കും.
സംഗീതത്തെയും വചനത്തെയും സ്നേഹിക്കുന്ന എല്ലാവരെയും ഈ വിരുന്നിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
NRI
ഷിക്കാഗോ: സംഗീത ലോകത്ത് പുതുചുവടുവയപ്പുകളുമായി ഷിക്കാഗോ മ്യൂസിക് & ബാൻഡ് intl. മലയാള സംഗീതമേഖലയിലേക്ക് നൂതനമായ ആശയങ്ങളും മനോഹരമായ വരികളും സംഭാവന ചെയ്യാൻ കഴിവുള്ള പ്രതിഭകളായ ഗാനരചയിതാക്കളെ തേടുന്നു.
നിങ്ങളുടെ ഉള്ളിലെ സർഗവാസനകൾക്ക് പുതിയ ഉണർവ് നൽകാനും മികച്ച ഗാനങ്ങളുടെ ഭാഗമാകാനും ഈ സംരംഭം അവസരം ഒരുക്കുന്നു ഭാഷാശുദ്ധിയും ആസ്വാദന മേഘവും ഉള്ള വരികൾ എഴുതാൻ താല്പര്യമുള്ളവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്
സൃഷ്ടികൾ അയക്കാനും കൂടുതൽ വിവരങ്ങൾക്കും യൂണിഫോം മ്യൂസിക് കോഡിനേറ്റർ മാരായ ബിന്ദു സാബു എന്നിവരുമായി താഴെ കാണുന്ന നമ്പരുകളിലോ ഈമെയിൽ വഴിയോ ബന്ധപ്പെടുക :262 914 4110, 917012934370.
NRI
ടെക്സസ്: ഡാളസ് പട്ടണത്തിലെ മലയാളി പെന്തക്കോസ്തൽ സഭകളുടെ ഐക്യവേദിയായ ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ (ഡിസിഎഫ്) പ്രവർത്തനോദ്ഘാടനം ഷാരോൺ ഫെലോഷിപ്പ് സഭയിൽ വച്ച് ഡാളസ് പട്ടണത്തിലെ സഭാ ശുശ്രൂഷകന്മാരുടെയും വിശ്വാസ സമൂഹത്തിന്റെയും സാന്നിധ്യത്തിൽ നടന്നു.
"ദൈവരാജ്യത്തിനായി ഐക്യപ്പെടുക' എന്നതായിരുന്നു സെമിനാറിന്റെ മുഖ്യ വിഷയം. കഴിഞ്ഞ ചില വർഷങ്ങളായി സിറ്റി-വൈഡിന് നേതൃത്വം നൽകിയ പാസ്റ്റർ മാത്യു ശാമുവലായിരുന്നു യോഗത്തിന് അധ്യക്ഷത വഹിച്ചത്.
ഡാളസ് പട്ടണത്തിലെ സഭകളെ ഒരു കുടക്കീഴിൽ നിർത്തുവാൻ ഡാളസ് സിറ്റി-വൈഡിന് കഴിഞ്ഞകാലങ്ങളിൽ നേതൃത്വം നൽകിയ നേതൃത്വത്തെയും കഴിഞ്ഞ നാൽപ്പത് വർഷമായി ചെയ്തുവരുന്ന പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം എടുത്തുപറയുകയുണ്ടായി.
തുടർന്ന് ഡിസിഎഫിന്റെ ചെയർമാനായി ഈ വർഷം ചുമതലയേറ്റ പാസ്റ്റർ തോമസ് മുല്ലയ്ക്കൽ ഉദ്ഘാടന പ്രസംഗം നടത്തുകയുണ്ടായി. കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ സംഘടനാപരമായി ചെയ്ത പ്രവർത്തനങ്ങളെക്കുറിച്ച് താൻ വിവരിക്കുകയുണ്ടായി.
ആദ്യമായി ഡിസിഎഫ് ടെക്സസിൽ രജിസ്റ്റർ ചെയ്തതും ക്രമീകൃതമായ പ്രവർത്തനങ്ങൾക്കായി 11 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തതും ഈ വർഷത്തെ വിവിധ പ്രവർത്തനങ്ങളെ പരിചയപ്പെടുത്തിയതും വലിയ ആവേശത്തോടെയാണ് തിങ്ങിനിറഞ്ഞ സദസ് ഏറ്റെടുത്തത്.
NRI
ലണ്ടൻ: പ്രവാസ ലോകത്തെ ഏറ്റവും വലിയ മലയാളി സംഘടനയായ യുക്മ (യൂണിയൻ ഓഫ് യുണൈറ്റഡ് കിംഗ്ഡം മലയാളി അസോസിയേഷൻ) പുതിയ അംഗത്വത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിന് തീരുമാനിച്ചതായി യുക്മ ദേശീയ ജനറൽ സെക്രട്ടറി ജയകുമാർ നായർ അറിയിച്ചു.
മാർച്ച് 15 മുതൽ ഏപ്രിൽ 15 വരെയുള്ള ഒരു മാസമാണ് പുതിയ അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള സമയപരിധി. ഫെബ്രുവരി 21ന് വാൽസാളിൽ ചേർന്ന യുക്മ ദേശീയ സമിതി യോഗമാണ് പുതിയ അംഗത്വ അപേക്ഷകൾ സ്വീകരിക്കുന്നതിന് തീരുമാനിച്ചത്.
യുകെ മലയാളി സമൂഹത്തിൽ പ്രവർത്തന മികവിന്റെ 16 വർഷങ്ങൾ വിജയകരമായി പൂർത്തിയാക്കി മുന്നേറുന്ന യുക്മ, മാതൃകാപരമായ നിരവധി പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്.
155 പ്രാദേശിക അസോസിയേഷനുകളുടെ കൂട്ടായ്മയായ യുക്മ അംഗ അസോസിയേഷനുകളുടെ എണ്ണത്തിലും പ്രവർത്തന മികവിലും ആഗോള പ്രവാസി മലയാളി സംഘടനകൾക്കിടയിൽ മുന്നിട്ട് നിൽക്കുന്നു.
യുക്മ ഭരണഘടന അനുശാസിക്കും വിധമുള്ള യോഗ്യരായ അസോസിയേഷനുകളെ, യുകെ മലയാളികൾ നെഞ്ചിലേറ്റിയ യുക്മയെന്ന മഹാപ്രസ്ഥാനത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ അറിയിച്ചു.
നാഷണൽ, റീജണൽ തലങ്ങളിൽ യുക്മ നടത്തുന്ന വിവിധങ്ങളായ കലാ, കായിക, സാംസ്കാരിക പ്രവർത്തനങ്ങളോടൊപ്പം യുക്മയുടെ പോഷക സംഘടനകൾ നടത്തുന്ന വിവിധങ്ങളായ പ്രവർത്തനങ്ങളും യുകെ മലയാളികൾക്ക് ഏറെ പ്രയോജനകരമാണ്.
യുക്മ നഴ്സസ് ഫോറം (യുഎൻഎഫ്), യുക്മ ചാരിറ്റി ഫൌണ്ടേഷൻ (യുസിഎഫ്), യുക്മ She Leads, യുക്മ യൂത്ത് തുടങ്ങിയ പോഷക സംഘടനകളും യുക്മ ന്യൂസ് ഓൺലൈൻ മാധ്യമവും യുകെ മലയാളി സമൂഹത്തിൽ സജീവ സാന്നിധ്യമായി മാറിക്കഴിഞ്ഞു.
യുക്മയിൽ അംഗമാകുന്നതിലൂടെ പ്രാദേശിക അസോസിയേഷനുകളിലെ അംഗങ്ങൾക്ക് യുക്മയുടെയും പോഷക സംഘടനകളുടെയും വിവിധ പ്രവർത്തനങ്ങളിൽ സഹകരിക്കുവാൻ ലഭിക്കുന്ന ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് യുക്മ ദേശീയ സമിതി അഭ്യർഥിച്ചു.
യുക്മ അംഗത്വവുമായി ബന്ധപ്പെട്ട് യുക്മ ഭരണഘടന നിർദേശിച്ചിരിക്കുന്ന യോഗ്യതകളുടെ മാനദണ്ഡത്തിലായിരിക്കും അംഗത്വ അപേക്ഷകൾ അംഗീകരിക്കുന്നത്.
യുക്മ അംഗത്വം നേടുന്നതിന് താത്പര്യമുള്ള അസോസിയേഷനുകൾ [email protected] എന്ന ഈമെയിൽ വിലാസത്തിൽ ബന്ധപ്പെട്ടാൽ അപേക്ഷ ഫോമുകൾ ലഭിക്കുന്നതും പൂരിപ്പിച്ച അപേക്ഷകൾ ഏപ്രിൽ 15ന് മുൻപായി മേൽ പറഞ്ഞ ഈമെയിലിൽ സമർപ്പിക്കേണ്ടതാണ്.
NRI
മെയ്ൻസ്: ജർമനിയിലെ മെയ്ൻസ് രൂപതയുടെ സഹായ മെത്രാനായി നിയമിതനായ ഫാ. ജോഷി ജോർജ് പൊട്ടയ്ക്കൽ മെത്രാഭിഷേക ചടങ്ങുകൾ ഞായറാഴ്ച നടക്കും. മെയ്ൻസ് കത്തീഡ്രലിൽ ഉച്ചകഴിഞ്ഞ് മൂന്നിന് ചടങ്ങുകൾ ആരംഭിക്കും.
മെയ്ൻസ് രൂപതാധ്യക്ഷൻ പീറ്റർ കോൾഗ്രാഫ് മുഖ്യകാർമികത്വം വഹിക്കും. ഫ്രൈബുർഗ് ആർച്ച്ബിഷപ് സ്റ്റെഫാൻ ബുർഗർ, ബ്രസീലിലെ ഇറ്റാറ്റുബയിൽ നിന്നുള്ള ബിഷപ് വിൽമർ സാന്റിൻ എന്നിവർ സഹകാർമികരാക്കും.
രൂപത വികാരി ജനറൽ സെബാസ്റ്റ്യൻ ലാംഗ്, ഫാ. ഫ്രാങ്ക് ബ്ലൂമേഴ്സ് എന്നിവർക്കൊപ്പം പുതിയ മെത്രാൻ വിശുദ്ധ കുർബാന അർപ്പിക്കും. റോമിൽ നിന്നുള്ള സുപ്പീരിയർ ജനറൽ ഫാ. ഡിസിഡേരിയോ ഗാർസിയ ഒ.കാറം, കാനഡയിൽ നിന്നുള്ള ഫാ. ജോയ്സൺ പൊട്ടയ്ക്കൽ (ഫാ. ജോഷിയുടെ സഹോദരൻ) തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.
സ്ഥാപനാരോഹണ ചടങ്ങിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും കോതമംഗലം ബിഷപ് ജോർജ് മഠത്തിക്കണ്ടവും പങ്കെടുക്കുന്നുണ്ട്. അഭിഷേക ചടങ്ങിന് ശേഷം മെയ്ൻസ് സെമിനാരിയിൽ സ്വീകരണം നൽകും.
മലയാളത്തനിമയും സംഗീതവും വിവിധ സംഗീത സംഘങ്ങൾക്കൊപ്പം മുൾഹൈം-ഒബർഷൗസൻ വികാരിയും മലയാളിയുമായ ഫാ. അജിമോൻ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം ഫാ. ജോഷിയുടെ മാതൃഭാഷയായ മലയാളത്തിൽ ഗാനം അവതരിപ്പിക്കും എന്നത് ചടങ്ങിന്റെ പ്രത്യേകതയാണ്.
"വിശ്വാസത്താൽ നയിക്കപ്പെടുന്നു' (Per fidem ductus) എന്നതാണ് അദ്ദേഹത്തിന്റെ മെത്രാൻ മുദ്രാവാക്യം (സങ്കീർത്തനം 37:5). അദ്ദേഹത്തിന്റെ ഔദ്യോഗിക ചിഹ്നത്തിൽ അൽഫയെയും ഒമേഗയെയും സൂചിപ്പിക്കുന്ന "അ', "ഓ' എന്നീ മലയാളം അക്ഷരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
സാധാരണയായി ലത്തീൻ, ഗ്രീക്ക് ഭാഷകൾ മാത്രം ഉപയോഗിക്കുന്ന സ്ഥാനീയ മുദ്രയിൽ, എല്ലാ ഭാഷകളും വിശുദ്ധമാണെന്ന സന്ദേശം നൽകാനാണ് മലയാളവും ജർമൻ ഭാഷയും അദ്ദേഹം തെരഞ്ഞെടുത്തതെന്നു ഫാ. ജോഷി പറഞ്ഞു.
ഫാ. ജോഷി പൊട്ടയ്ക്കൽ: ജീവിതരേഖ
ജനനം: 1977 ഏപ്രിൽ 30, മൂവാറ്റുപുഴ മാറാടി പഞ്ചായത്തിലെ മീൻകുന്നം. മാതാപിതാക്കൾ: പരേതരായ ജോർജ് പൊട്ടയ്ക്കൽ, റോസമ്മ ജോർജ്.മൂന്നു സഹോദരന്മാരും ഒരു സഹോദരിയുമുണ്ട് ഫാ.ജോഷിക്ക്.
പൗരോഹിത്യം: 2003 ഡിസംബർ 28ന് തൃശൂരിൽ വെച്ച് പൗരോഹിത്യം സ്വീകരിച്ചു. കർമ്മലീത്ത സന്യാസ സമൂഹം (ഒ.കാറം, O.Carm, Order of Carmelites) അംഗമാണ് ഫാ. ജോഷി.
ജർമനിയിൽ: 2004ൽ ഉപരിപഠനത്തിനായി ജർമനിയിലെത്തി. തുടർന്ന് മെയ്ൻസ് രൂപതയിൽ യൂത്ത് ചാപ്ലയിൻ, വികാരി, ഡീനറി തലപ്പത്ത് തുടങ്ങി വിവിധ ഉത്തരവാദിത്തങ്ങൾ വഹിച്ചു.
പ്രധാന പദവികൾ: രൂപതാ ചാൻസലർ, എപ്പിസ്കോപ്പൽ വികാരി, കത്തീഡ്രൽ ചാപ്റ്റർ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
വടക്കേ ആഫ്രിക്കയിലെ നുമിഡിയയിലുള്ള സെറാമസ (Seramussa) എന്ന പുരാതന രൂപതയുടെ നാമമാത്ര മെത്രാനായാണ് (Titular Bishop) അദ്ദേഹം അറിയപ്പെടുക.
ഇദ്ദേഹത്തിന്റെ നിയമന പ്രഖ്യാപനം 2025 നവംബർ 26ന് വത്തിക്കാനിലും മെയ്ൻസിലും ഒരേസമയം നടന്നിരുന്നു. എളിമയാർന്ന ജീവിതശൈലിയും ഭരണപാടവുമാണ് അദ്ദേഹത്തെ ഈ ഉന്നത പദവിയിലേക്ക് എത്തിച്ചത്.
സീറോമലബാർ സഭയുടെ പ്രതിനിധി: ജർമനിയിലെ സീറോമലബാർ വിശ്വാസികളുടെ കാര്യങ്ങളിലും വൈദികരുടെ ഏകോപനത്തിലും അദ്ദേഹം സജീവമായി ഇടപെട്ടിരുന്നു.
NRI
ഡബ്ലിൻ: അയർലൻഡിൽ മലയാളിയായ നൈസിൻ തോമസ് (37) അന്തരിച്ചു. സ്ലൈഗോ യൂണിവേഴ്സിറ്റി ആശുപത്രിയിലെ നഴ്സായിരുന്നു. ചാലക്കുടി മാളിയേക്കൽ കുടുംബാംഗമാണ്.
സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് സ്ലൈഗോ ബാലീസഡേയർ സെന്റ് ബ്രിഡ്ജ് ദേവാലയത്തിൽ നടക്കും. ഭർത്താവ് ആൽബിൻ സെബാസ്റ്റ്യൻ (നഴ്സ് സ്ലൈഗോ യൂണിവേഴ്സിറ്റി ആശുപത്രി). മക്കൾ: നേതൻ, തോമസ്.
പൊതുദർശനം ഞായറാഴ്ച ഉച്ചയ്ക്ക് 12.30 മുതൽ മൂന്നര വരെ സ്ലൈഗോ ഷോൺ ഫീലിസ് ഫ്യൂണറൽ ഹോമിൽ നടക്കും.
NRI
ലണ്ടൻ: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യൂറോപ്പ് അപ്പസ്റ്റോലിക് വിസിറ്റേഷനിലുള്ള യുകെയിലെ ലണ്ടൻ റീജിയണിന്റെ ആഭിമുഖ്യത്തിൽ 40-ാം വെള്ളിയോട് അനുബന്ധിച്ച് വിശുദ്ധ കുരിശിന്റെ വഴിയും വിശുദ്ധ കുർബാനയും ഈ മാസം 27ന് എയില്‍സ്ഫോര്‍ഡ് ദ ഫ്രയേഴ്സ് ദേവാലയത്തിൽ നടക്കും.
അന്നേദിവസം ഉച്ചയ്ക്ക് ഒന്നിന് വിശുദ്ധ കുരിശിന്റെ വഴി ആരംഭിക്കുന്നതും തുടർന്ന് ദേവാലയത്തിൽ വച്ച് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യൂറോപ്പിലെ അപ്പോസ്തലിക് വിസിറ്റേറ്റർ ഡോ. കുര്യാക്കോസ് മാർ ഒസ്താത്തിയോസ് എപ്പിസ്കോപ്പയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കപ്പെടുന്നതുമാണ്.
ഈ വിശുദ്ധ കർമങ്ങളിൽ റവ.ഡോ. ചെറിയാൻ കോട്ടയിൽ, റവ.ഫാ. ജോൺസൺ പേഴുംകൂട്ടത്തിൽ ഒഐസി, റവ.ഫാ. ജോർജ് വലിയപറമ്പിൽ എന്നിവർ സഹകാർമികരായിരിക്കും.
എല്ലാ വിശ്വാസികളെയും സ്നേഹപൂർവം സ്വാഗതം ചെയ്യുന്നതായി കമ്മിറ്റിക്കാർ അറിയിച്ചു.
വിലാസം: The Friars, Aylesford, Kent ME20 7BX.
കൂടുതൽ വിവരങ്ങൾക്ക്: റവ.ഫാ. ജോൺസൺ പേഴുംകൂട്ടത്തിൽ: +44 7553 149970, അരുൺദേവ്: +44 7462 906373.
NRI
കുവൈറ്റ് സിറ്റി: രാജ്യത്തെ വൈദ്യുതി വിതരണ സംവിധാനം തടസപ്പെടാതെ മുന്നോട്ടു കൊണ്ടുപോകാനായി വിവിധ സ്ഥലങ്ങളിൽ ബാക്കപ്പ് ഡീസൽ ജനറേറ്ററുകൾ വിതരണം ചെയ്തതായി വൈദ്യുതി മന്ത്രാലയം അറിയിച്ചു.
നിലവിലെ സാഹചര്യത്തിൽ വൈദ്യുതി ഗ്രിഡിനെ ബാധിക്കുന്ന പ്രശ്നങ്ങൾ ഉണ്ടായാൽ വൈദ്യുതി വിതരണം തടസപ്പെടാതെ തുടരാനാണ് ഈ മുൻ കരുതൽ നടപടി സ്വീകരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
വൈദ്യുതി വിതരണ സംവിധാനത്തിൽ ഉണ്ടാകാവുന്ന തകരാറുകൾ പരിഹരിക്കുന്നതിനായി എമർജൻസി-മെയിന്റനൻസ് സംഘങ്ങൾ 24 മണിക്കൂറും സജ്ജമായിരിക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു.
NRI
കുവൈറ്റ് സിറ്റി: മേഖലയിൽ നിലനിൽക്കുന്ന യുദ്ധസാഹചര്യം കണക്കിലെടുത്ത്, രാജ്യത്തെ ആറ് ഗവർണറേറ്റുകളിലായി 95 അടിയന്തര ഷെൽട്ടറുകൾ സജ്ജമാക്കാൻ കുവൈറ്റ് സാമൂഹിക കാര്യ മന്ത്രാലയം ഉത്തരവിട്ടു.
അടിയന്തര ഘട്ടങ്ങളിൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഷെൽട്ടറുകൾ വിവിധ സ്കൂളുകളിലായിരിക്കും ക്രമീകരിച്ചിരിക്കുക. ഇതുമായി ബന്ധപ്പെട്ട് യൂണിയൻ ഓഫ് കോപ്പറേറ്റീവ് സൊസൈറ്റീസിന് മന്ത്രാലയം പ്രത്യേക സർക്കുലർ അയച്ചിട്ടുണ്ട്.
ഓരോ അഭയകേന്ദ്രത്തിലും ഏകദേശം 400 പേർക്ക് ആവശ്യമായ ഭക്ഷണം കരുതണം. ഒരാൾക്കു പ്രതിദിനം മൂന്നു നേരം എന്ന കണക്കിൽ വെള്ളം, ലഘുഭക്ഷണം, മറ്റ് അവശ്യസാധനങ്ങൾ എന്നിവ സഹകരണ സംഘങ്ങൾ ഉറപ്പാക്കണം.
ഈ സാധനങ്ങൾ വെയർഹൗസുകളിൽ ഉടൻ ശേഖരിച്ചു വയ്ക്കാൻ സഹകരണ സംഘങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രാലയത്തിന്റെ നിർദേശം ലഭിക്കുന്ന മുറയ്ക്ക് ഇവ വിതരണം ചെയ്യണം.
മെത്തകൾ, പുതപ്പുകൾ, തലയണകൾ തുടങ്ങിയവ ലഭ്യമാക്കാനുള്ള ചുമതല ചാരിറ്റബിൾ സൊസൈറ്റികൾക്കാണ്. ഇവർ ബന്ധപ്പെട്ട അധികാരികളുമായി ചേർന്ന് ഇത് ഏകോപിപ്പിക്കും.
അടിയന്തര സാഹചര്യം നേരിടാൻ ഓരോ ഗവർണറേറ്റിലും പ്രവർത്തനങ്ങൾ ക്രമീകരിക്കാനും വേഗത്തിലുള്ള പ്രതികരണം ഉറപ്പാക്കാനും മന്ത്രാലയം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
സംഘർഷം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ, പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുൻകരുതൽ നടപടിയായാണ് കുവൈറ്റ് ഈ നീക്കത്തെ കാണുന്നത്.
NRI
കുവൈറ്റ് സിറ്റി: ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ മുസ്ലിം അസോസിയേഷൻസ് (ഫിമാ) കുവൈറ്റ് റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു.
കുവൈറ്റിലെ റാഡിസൺ ബ്ലൂ ഹോട്ടലിലെ അൽ ഹാഷ്മി ബാൾ റൂമിൽ നടന്ന പരിപാടിയിൽ കുവൈത്ത് രാജ കുടുംബാംഗവും ഫർവാനിയ ഗവർണറുമായ ഷെയ്ഖ് അത്ബി നാസർ അൽ-സബാഹ്, ഇന്ത്യൻ അംബാസഡർ പരമിതാ ത്രിപാഠി എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.
വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ, നയതന്ത്രജ്ഞർ, കുവൈത്തി ഉദ്യോഗസ്ഥർ, പ്രമുഖ വ്യവസായികൾ, ഫിമയുടെ അംഗ സംഘടനകളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ഫിമ പ്രസിഡന്റ് കരീം ഇർഫാൻ തന്റെ ആമുഖ പ്രസംഗത്തിൽ ഫിമയുടെ സേവനങ്ങളും സാമൂഹ്യ മുന്നേറ്റ പ്രവർത്തനങ്ങളും അവലോകനം ചെയ്ത് സംസാരിച്ചു. അംഗ സംഘടനകൾ തമ്മിലുള്ള ഐക്യം, സേവനം, സഹകരണം എന്നിവയോടുള്ള ഫെഡറേഷന്റെ പ്രതിബദ്ധത അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഇന്ത്യൻ അംബാസഡർ പരമിതാ ത്രിപാഠി, കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിനായി ഫിമ നൽകുന്ന സംഭാവനകളെ പ്രശംസിക്കുകയും അംഗ സംഘടനകൾ തമ്മിലുള്ള ശക്തമായ ഐക്യത്തെയും സഹകരണത്തെയും അഭിനന്ദിക്കുകയും ചെയ്തു.
NRI
റോം: പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇറ്റലിയിലെ മലയാളികളുടെ യാത്ര ദുരിതത്തിന് പരിഹാരം കാണണമെന്ന് വേൾഡ് മലയാളി കൗണ്‍സില്‍ റോം പ്രൊവിൻസ് ആവശ്യപ്പെട്ടു. പ്രസിഡന്റ് ജോബി ആണ്ടൂകുന്നേലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിൽ ചെയർമാൻ ജെജി മാന്നാർ ഉദ്ഘാടനം ചെയ്തു കൊണ്ടു പറഞ്ഞു.
പശ്ചിമേഷ്യന്‍ മേഖലയിലാകെ യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങള്‍ വഴി ആണ് ഇറ്റലിയിൽ നിന്നും കേരളത്തിലേക്ക് കൂടുതല്‍ വിമാനങ്ങൾ സർവീസ് നടത്തുന്നത് യുദ്ധം ആരംഭിച്ച സമയം മുതൽ മുൻകൂട്ടി ബുക്ക് ചെയ്ത രോഗികൾ, വീസാ കാലാവധി കഴിഞ്ഞതും വാർഷിക പരീക്ഷ സമയത്ത് കുട്ടികളുടെ ആവശ്യത്തിനു, വീസാ നടപടികളാക്കായി വന്ന വിദ്യാർഥികൾ, അവധിക്കാലം ചെലവഴിക്കാന്‍ കാത്ത് ഇരുന്നവർക്കും അടിയന്തിര സാഹചര്യങ്ങളില്‍ നാട്ടിലെത്തേണ്ടവര്‍ക്ക് ആവശ്യമായ സുരക്ഷ ഏര്‍പ്പെടുത്തി ചാര്‍ട്ടേഡ് വിമാനങ്ങളില്‍ മുൻഗണന ക്രമത്തിൽ യാത്ര ചെയ്യാൻ ഇന്ത്യൻ ഭരണകൂടവും ഇന്ത്യന്‍ എംബസിയും സംസ്ഥാന സര്‍ക്കാറും ആവശ്യമായ സഹായങ്ങൾ ചെയ്തു പ്രശ്നങ്ങള്‍പരിഹരിക്കാന്‍ മുൻകൈ എടുക്കണമെന്ന് ആവശ്യപ്പെട്ടു.
പ്രതിനിധികളുടെ യോഗത്തില്‍ വിമാനസര്‍വീസുകള്‍, റീഫണ്ട്, അമിത വിമാനക്കൂലി, ട്രാന്‍സിറ്റ് ടൂറിസ്റ്റ് യാത്രക്കാര്‍ തുടങ്ങിയവരുടെ വിഷയങ്ങളും ചര്‍ച്ച നടത്തി. മലയാളികൾ ഭരണകൂടവും ഇന്ത്യന്‍ എംബസികളും നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്ന് യോഗത്തിൽ അറിയിച്ചു.
ഷിജി ജോസഫ്, ഫിലിപ്പ് കുര്യാക്കോസ്, ജോമോൻ പത്തിൽചിറ, ബെന്നി ജോസഫ്, മറീന ജോബി, മൈക്കിൾ കുരിയപളളി, തോമസ് വെള്ളൂർ, രാജീവ് വെങ്ങാട്ട്, സിജി ജോർജ്, തോമസ് കല്ലറ എന്നിവർ പ്രസംഗിച്ചു.
NRI
കുവൈറ്റ് സിറ്റി: ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ വീരചരമം പ്രാപിച്ച നാവിക സേനാംഗങ്ങളായ സർജന്റ് വലീദ് മജീദ് സുലൈമാൻ, സർജന്റ് അബ്ദുൽ അസീസ് അബ്ദുൽ മുഹ്സിൻ ദഖിൽ നാസർ എന്നിവർക്ക് കുവൈറ്റ് വീരോചിതമായ വിട നൽകി.
ഇവരുടെ സംസ്കാര ചടങ്ങിൽ ആയിരങ്ങൾ പങ്കെടുത്തു. സൈന്യത്തിലും സർക്കാർ കേന്ദ്രങ്ങളിലുമുള്ള ഉന്നതർ ചടങ്ങുകളിൽ പങ്കാളികളായി.
NRI
കോട്ടയം: ഇറാന് ആക്രമിച്ചതോടെ ഗള്‍ഫ് മേഖലയിലെ മലയാളി കുടുംബങ്ങളും നാട്ടിലുള്ള അവരുടെ ബന്ധുക്കളും ആശങ്കയിലായി. ആദ്യഘട്ടത്തില്‍ ബാധിക്കാതിരുന്ന ഒമാനിലും ആക്രമണം ഉണ്ടായതോടെ പ്രവാസികള്‍ കടുത്ത ആശങ്കയിലാണ്.
ശക്തമായ പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കി സുരക്ഷ ഉറപ്പുവരുത്തുവാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് വിവിധരാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മറ്റു രാജ്യങ്ങളിലെ ജനങ്ങളെ ആക്രമിക്കില്ലെന്ന് ഇറാന് വ്യക്തമാക്കിയത് പ്രതീക്ഷ നല്കുന്നു.
അറബ് മേഖലയിലെ യുദ്ധഭീതിയില്‍ ആശങ്കയിലായിരിക്കുന്നത് ജില്ലയിലെ ആയിരക്കണക്കിനു കുടുംബങ്ങളാണ്. തൊഴില്‍, വ്യാപാര ആവശ്യങ്ങള്‍ക്കായി കുടുംബമൊന്നാകെയോ, മക്കളോ, പിതാവോ, മാതാവോ ഗള്‍ഫ് രാജ്യങ്ങളില്‍ കഴിയുന്ന ആയിരക്കണക്കിനു കുടുംബങ്ങള്‍ ജില്ലയിലുണ്ട്.
ബഹ്റൈന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ തുടങ്ങിയ ഗള്‍ഫ് നാടുകളിലെ കേരളീയര്‍ നിലവില്‍ സുരക്ഷിതരാണെങ്കിലും പ്രവാസികളായ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവിതാവസ്ഥകള്‍ മലയാളികളെ ആശങ്കപ്പെടുത്തുകയാണ്.
ഗള്‍ഫിലെ തങ്ങളുടെ ജോലി സ്ഥലങ്ങളിലേക്കുള്ള യാത്രാമധ്യേ എയര്‍പോര്‍ട്ടുകളില്‍ കുടുങ്ങിയവരുടെയും വിവരങ്ങള്‍ ഏറെ ആശങ്കപ്പെടുത്തുന്നതാണ്. യുദ്ധഭീതി അലട്ടുമ്പോഴും എല്ലാം ഇട്ടെറിഞ്ഞ് പോകാന്‍ സാധിക്കാത്ത വല്ലാത്ത ജീവിതാവസ്ഥകളാണ് ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്ക്.
അബുദാബി, ദുബായ്, ഷാര്‍ജ, അജ്മാന്, ഉം അല്‍ ഖുവൈന്‍, ഫുജുറെ, റാസല്‍ ഖൈമ തുടങ്ങിയ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് മലയാളികള്‍ക്ക് നാട്ടിലെത്താനും ഇപ്പോല്‍ സാഹചര്യമില്ല. ഈ സ്ഥലങ്ങളെല്ലാം രണ്ടു ദിവസങ്ങളിലായി രാത്രിയും പകലും സ്ഫോടന ശബ്ദങ്ങളാല്‍ മുഖരിതമാണ്.
ആര്‍ക്കും പരുക്കോ മറ്റുപ്രശ്നങ്ങളോ ഇല്ലെങ്കിലും യുദ്ധഭീതി നിലനില്‍ക്കുന്നത് ആശങ്കാജനകമാണ്. യുദ്ധഭീതി നീണ്ടാല്‍ അവശ്യ വസ്തുക്കള്‍ക്കുള്‍പ്പെടെ ക്ഷാമം നേരിടുമെന്നതും തിരിച്ചടിയാണ്. പെട്ടെന്നുള്ള യുദ്ധമാരംഭമായിരുന്നതിനാല് പലര്‍ക്കും സാധനങ്ങള്‍ വാങ്ങി സൂക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല.
വിമാനത്താവളങ്ങള്‍ പൂട്ടുകയും വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തതോടെ രാജ്യത്തെയും വിദേശത്തെയും വിമാനത്താവളങ്ങളില്‍ കുടുങ്ങിയവരിലും ജില്ലയില്‍നിന്നും ഏറെ പേരുണ്ട്.
അവധിയ്ക്ക് നാട്ടിലെത്തി, വിസ കാലാവധി തീരും മുമ്പേ തിരികെ എത്താന്‍ കഴിയാതെ ആശങ്കയിലാരിക്കുന്നവരും താത്കാലിക വിസയ്ക്ക് അറേബ്യന്‍ രാജ്യങ്ങളിലേക്ക് പോയി, എന്നു തിരിച്ചുവരാന്‍ കഴിയുമെന്നറിയാതെ അരക്ഷിതാവസ്ഥയിലായിരിക്കുന്നവരുമുണ്ട്.
കുടുംബത്തില്‍ മരണം പോലുള്ള അടിയന്തര സാഹചര്യങ്ങള്‍ ഉണ്ടായിട്ടും യാത്ര സാധിക്കാത്ത അവസ്ഥയും ചിലര്‍ക്കുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലെ ആരോഗ്യമേഖലയില്‍ ജില്ലയില്‍നിന്നുള്ള നഴ്സുമാര്‍ വലിയൊരു വിഭാഗമാണ്.
കൂടാതെ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന ടെക്കികള്‍, വിവിധ കമ്പനികളില്‍ മാനേജ്മെന്റ് വിദഗ്ധര്‍, നിര്മാണസേവന മേഖലകളിലെ വിദഗ്ധ തൊഴിലാളികള്‍ തുടങ്ങി വിവിധ രംഗങ്ങളിലായി ആയിരക്കണക്കിനു പേര് ജോലി ചെയ്യുന്നുണ്ട്. പലരും കുടുംബസമേതം വര്‍ഷങ്ങളായി അവിടെ സ്ഥിരതാമസമാക്കിയവരാണ്. ബിസിനസ് ചെയ്യുന്നവരുമേറെ.
യുദ്ധസാഹചര്യം നീണ്ടുപോയാല്‍ തൊഴില്‍, വിദ്യാഭ്യാസം, യാത്രാസൗകര്യം എന്നിവയെല്ലാം ബാധിക്കുമോയെന്ന ആശങ്കയും പ്രവാസികള്‍ക്കുണ്ട്. ഇക്കാര്യത്തില്‍ ജില്ലയിലെ വിവിധ പ്രവാസിസംഘടനകളും സജീവമായി ഇടപെടുന്നുണ്ട്.
ഗള്‍ഫ് മേഖലയിലെ എസ്എസ്എല്‍സി, സിബിഎസ്ഇ പരീക്ഷകള്‍ തത്കാലം മാറ്റിവച്ചെങ്കിലും മുന്നോട്ട് എന്താകുമെന്ന് വിദ്യാര്‍ഥികള്‍ക്കും ആശങ്കയുണ്ട്. കേരളീയരായ കെയര്‍ഗിവേഴ്സ്, പാരാമെഡിക്കല്‍ ജീവനക്കാര്‍, നഴ്സുമാര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ ഇസ്രയേലില്‍ നിരവധിയുണ്ട്.
ഇറാന്‍ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സഹായം ലഭ്യമാക്കുന്നതിനായി വിദേശകാര്യമന്ത്രാലയം കോള്‍ സെന്റര്‍ തുടങ്ങി. ബിസിനസ്, വിനോദ സഞ്ചാരത്തിനു പോയ സംഘം പശ്ചിമേഷ്യയിലുണ്ട്. ഇവരുടെ വിവരങ്ങള്‍ കേന്ദ്രവിദേശകാര്യമന്ത്രാലയം മുഖേന ശേഖരിച്ചിട്ടുണ്ട്.
ആശങ്കയിലാണെങ്കിലും ഇസ്രയേലിലെ മലയാളികളെല്ലാം നിലവില്‍ സുരക്ഷിതരാണ്. ഒഴിപ്പിക്കല്‍ സാധ്യത മുന്നിലുണ്ടെങ്കിലും നാട്ടിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുന്നവര്‍ വിരളമാണ്. വ്യോമാക്രമണം ഇസ്രയേലുകാര്‍ക്ക് പുതിയകാര്യമല്ല. ഹമാസ്, ഹിസ്ബുള്ള ആക്രമണങ്ങള്‍ കണ്ടുശീലിച്ചവര്‍ക്ക് മുന്‍കരുതലുകള്‍ മനഃപാഠമാണ്.
ആക്രമണങ്ങള്‍ മുന്‍കൂട്ടി അറിയിക്കാനുള്ള സര്‍ക്കാര്‍ സംവിധാനം, വീടുകളിലും പൊതുസ്ഥലങ്ങളിലും സുരക്ഷാ കേന്ദ്രങ്ങളും നിലവിലുണ്ട്. ഇറാന് ആക്രമണം ഹമാസ്, ഹിസ്ബുള്ള ആക്രമണങ്ങളെക്കാള്‍ തീവ്രതകൂടിയതാണ്.
മലയാളികളെല്ലാം സുരക്ഷിതരാണെന്ന് നോര്‍ക്കയും വ്യക്തമാക്കി. ഇസ്രയേലില്‍ എമര്‍ജന്‍സി പ്രോട്ടോക്കോള്‍ ഉള്ളതുകൊണ്ട് അപ്പാര്‍ട്ട്മെന്റുകളോട് അനുബന്ധിച്ച ബങ്കറുകളില്‍ സുരക്ഷിതരായി കഴിയാന്‍ സൗകര്യമുണ്ട്.
NRI
ഡബ്ലിൻ: ഡബ്ലിൻ ഹോളി ട്രിനിറ്റി സിഎസ്ഐ കോൺഗ്രിഗേഷനിൽ വച്ച് നടത്തപ്പെട്ട സ്ഥിരീകരണ ശുശ്രൂഷയ്ക്ക് സിഎസ്ഐ മധ്യകേരള മഹായിടവക അധ്യക്ഷൻ റൈറ്റ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ ബിഷപ് നേതൃത്വം നൽകി.
19 കുട്ടികൾ സ്ഥിരീകരിക്കെപട്ട് സഭയുടെ പൂർണഅംഗത്വം സ്വീകരിച്ചു. തുടർന്ന് നടന്ന സഭയുടെ ക്രിസ്റ്റൽ ജൂബിലി സമാപന യോഗത്തിൽ ബിഷപ്പിനോടൊപ്പം ചർച്ച് ഓഫ് അയർലൻഡ് ആർച്ച് ബിഷപ് മോസ്റ്റ്. റവ. ഡോ. മൈക്കൽ ജാക്സണും പങ്കെടുത്തു.
ഇടവക വികാരി റവ.ഫാ. ജെനു ജോണിന്റെയും ചർച്ച് കമ്മിറ്റിയുടേയും നേതൃത്വത്തിൽ ഗാൽവേയിൽ നടത്തപ്പെട്ട ആരാധനയിലും ബിഷപ് പങ്കെടുക്കുകയും കോർക്ക് വർഷിപ്പ് സെന്ററിനെ പുതിയ സഭയായി പ്രഖ്യാപിക്കുകയും സെന്റ് മാർക്ക് സിഎസ്ഐ കോൺഗ്രിഗേഷൻ എന്ന് പുനർനാമകരണവും നടത്തി.
NRI
കുവൈറ്റ് സിറ്റി: മേഖലയിലെ സംഘർഷാവസ്ഥയിൽ രാജ്യത്തെ സംരക്ഷിച്ചു നിർത്തുന്നതിൽ കുവൈറ്റ് സൈന്യം കാണിക്കുന്ന ജാഗ്രതയും കാര്യപ്രാപ്തിയും പരക്കെ പ്രശംസിക്കപ്പെടുന്നു. ഭീകരമായ വ്യോമാക്രമണമുണ്ടാകുമ്പോഴും ശക്തമായ ചെറുത്ത് നില്പിലൂടെ സ്വദേശികളും വിദേശികളുമടങ്ങുന്ന ജനത്തെ കാത്തു നിർത്തുകയാണ് സൈന്യം.
കുവൈറ്റിലേക്ക് വന്ന ഇരുന്നൂറിനടുത്ത് മിസൈലുകളും നാനൂറോളം ഡ്രോണുകളുമാണ് കുവൈറ്റ് പ്രതിരോധ സേന ആകാശത്തുവച്ച് തന്നെ തകർത്തത്. ഈ നടപടിയെ അധികൃതർ പ്രശംസിച്ചു.
തുടർച്ചയായി മുഴങ്ങിക്കൊണ്ടിരിക്കുന്ന സൈറണുകൾ ജനത്തെ അല്പം പരിഭ്രാന്തരാക്കുമ്പോഴും മികവുറ്റ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് സൈന്യം രാജ്യത്തിന്റെ ആകാശവും അതിർത്തികളും കടന്നെത്തുന്ന ഭീഷണികളെ പരാജയപ്പെടുത്തി കൊണ്ടിരിക്കുകയാണ്.
ഇത് മൂലം വിലപ്പെട്ട ജീവനുകൾ സംരക്ഷിക്കാനും നാശനഷ്ടങ്ങളും ഒഴിവാക്കാനുമായി. രാജ്യത്തിന്റെ പരമാധികാരത്തിനും ജനങ്ങളുടെ സുരക്ഷയ്ക്കും ഭീഷണിയാകുന്ന എല്ലാ ഇടപെടലുകളെയും ചെറുത്ത് തോല്പിക്കുമെന്ന് സൈനിക വക്താക്കൾ അറിയിച്ചു.
NRI
കുവൈറ്റ് സിറ്റി: രാജ്യത്തേക്കെത്തിയ മിസൈലുകൾ പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തടഞ്ഞുതായി കുവൈറ്റ് സിവിൽ ഡിഫൻസ് വിഭാഗം അറിയിച്ചു. നിർവീര്യമാക്കിയ മിസൈലുകൾ വടക്കൻ മരുഭൂമി പ്രദേശങ്ങളിൽ വീണതായാണ് വിവരം.
ഇന്റർസെപ്ഷൻ (തടയൽ) നടപടികളുടെ ഭാഗമായുണ്ടായ സ്ഫോടന ശബ്ദങ്ങൾ സാധാരണ പ്രക്രിയയുടെ ഫലമാണെന്നും പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം, ഭക്ഷ്യ വസ്തുക്കളും ഇന്ധനവും ആവശ്യത്തിന് സ്റ്റോക്കിലുണ്ടെന്ന് അറിയിച്ച സിവിൽ ഡിഫൻസ്, അനാവശ്യ തിരക്ക് ഒഴിവാക്കാൻ എല്ലാവരും സഹകരിക്കണമെന്ന് അഭ്യർഥിച്ചു.
അധികൃത നിർദേശങ്ങൾ പാലിക്കാനും ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കാനും പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.
NRI
ബെർലിൻ: സാങ്കേതിക തകരാറുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് കൊളോൺ - ബോൺ വിമാനത്താവളത്തിൽ നിന്ന് വെള്ളിയാഴ്ച വിമാന സർവീസുകൾ നിർത്തിവച്ചത് യാത്രക്കാർക്ക് തടസം നേരിട്ടു.
വെള്ളിയാഴ്ച പുലർച്ചെ നടന്ന സംഭവത്തെത്തുടർന്ന് വിമാനത്താവള പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുകയും സുരക്ഷാ മേഖലകൾ അടയ്ക്കുകയും ചെയ്തു. രാവിലെ വൈകി, പ്രവർത്തനങ്ങൾ പുനരാരംഭിച്ചെങ്കിലും യാത്രക്കാർക്ക് ഇപ്പോഴും സുരക്ഷാ കാലതാമസം നേരിടുന്നുണ്ട്.
വിമാനത്താവളത്തിന്റെ വെബ്സൈറ്റിലെ അപ്ഡേറ്റ് ചെയ്ത പ്രസ്താവനയിൽ പ്രവർത്തനം പൂർത്തിയായതായും സാധാരണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചതായും അറിയിച്ചു. എന്നാൽ കാരണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
NRI
റിയാദ്: കേളി കുടുംബ വേദിയുടെ രണ്ടാം സമ്മേളനം കാനത്തിൻ ജമീല നഗരിയിൽ ഫെബ്രുവരി ആറിന് നടക്കും. സമ്മേളനത്തിന്റെ വിജയത്തിനായി വിപുലമായ സംഘാടക സമിതിക്ക് രൂപം നൽകി.
ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം ലോക കേരള സഭ അംഗവും കേളി രക്ഷാധികാരി സമിതി സെക്രട്ടറിയുമായ കെപിഎം സാദിഖ് ഉദ്ഘാടനം ചെയ്തു.
2010 ൽ വനിതാ വേദിയായി റിയാദിൽ പ്രവർത്തനം ആരംഭിച്ച കേളി കുടുംബ വേദി, പുരോഗമന ചിന്താഗതിക്കാരുടെ കൂട്ടായ്മയാണ്. കലാ, കായിക, സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ രംഗങ്ങളിൽ റിയാദിലെ കുടുംബങ്ങൾക്കിടയിൽ സജീവ സാന്നിധ്യമായ സംഘടന, സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം ലക്ഷ്യമാക്കി പ്രവർത്തിച്ചുവരികയാണ്.
കേരള സർക്കാരിന്റെ മലയാളം മിഷന്റെ ഭാഗമായി ‘മധുരം മലയാളം’ എന്ന പേരിൽ പ്രവാസ ലോകത്തെ കുട്ടികൾക്കായി ക്ലാസുകൾ, കേളി അംഗങ്ങൾക്കായി സാക്ഷരതാ ക്ലാസുകൾ, കുടുംബങ്ങൾക്കായി ആരോഗ്യ ബോധവത്കരണ ക്ലാസുകൾ, വെബിനാറുകൾ, കലാ - കായിക മത്സരങ്ങൾ, നാടൻ കളികളെ പുതിയ തലമുറക്ക് പരിചയപ്പെടുത്തുന്ന കളിയരങ്ങുകൾ, കുടുംബ സംഗമങ്ങൾ എന്നിവയും കേളി കുടുംബ വേദി സംഘടിപ്പിച്ചു വരുന്നു.
കൂടാതെ മികച്ച സിനിമകൾ കാണുന്നതിനും വിലയിരുത്തുന്നതിനുമായി ‘സിനിമാ കൊട്ടക’, കുട്ടികളുടെ സർഗ്ഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ‘കലാ അക്കാദമി’ എന്നിവയും റിയാദിൽ നടപ്പിലാക്കി വരുന്നതായി നേതൃത്വം അറിയിച്ചു. പ്രസിഡന്റ് പ്രിയ വിനോദ് അധ്യക്ഷത യിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ സെക്രട്ടറി സീബ കൂവോട് സമ്മേളന പാനൽ അവതരിപ്പിച്ചു.
ചെയർപേഴ്സൺ ഷഹീബ വി.കെ, വൈസ് ചെയർമാൻമാർ: അനിരുദ്ധൻ കീച്ചേരി, മോഹൻദാസ്, അനിതാ ലീലാമണി, ലക്ഷിപ്രിയ, രജനി അനിൽ. കൺവീനർ ജയകുമാർ പുഴക്കൽ ജോയിന്റ് കൺവീനർമാർ: പ്രസാദ് വഞ്ചിപ്പുര, സുനീർ ബാബു, ഹനാൻ, അൻസിയ.
സാമ്പത്തിക കമ്മിറ്റി സുകേഷ് കുമാർ, പ്രദീപ് കൊട്ടാരത്തിൽ, സുനിൽ കുമാർ, അനിൽ അറക്കൽ, സോവിന എൻ.കെ, സൗമ്യ മജേഷ്, നവ്യ സിംനേഷ്, ശാലിനി സജു, സലീം അംലാദ്, ഗിരീഷ് കുമാർ. ഭക്ഷണ കമ്മിറ്റി ജയരാജ്, ബൈജു ബാലചന്ദ്രൻ, ജോഷി പെരിഞ്ഞനം, ഷാജു പി.പി, വർണ്ണ ബിനു രാജ്, രാമകൃഷ്ണൻ ധനുവച്ചപുരം, അഫീഫ, രതീഷ്, ഷാജി റസാഖ്, സുരേഷ്.
പബ്ലിസിറ്റി കമ്മിറ്റി സിജിൻ കൂവള്ളൂർ, ബിജു തായമ്പത്ത്, അനിത്ര ജ്യോമി. ഗതാഗത കമ്മിറ്റി സതീഷ് കുമാർ വളവിൽ, കിഷോർ ഇ. നിസാം, ഷാജി കെ.കെ. ഫോട്ടോ പ്രദർശനം: വിജില ബിജു, ഷിനി റീജേഷ്, സിനുഷ, ഷംഷാദ്, ഹാജറ, റീജേഷ്, അലി പട്ടാമ്പി, സുഭാഷ്.
സ്റ്റേജ് ആൻഡ് ഡെക്കറേഷൻ: റഫീക്ക് ചാലിയം (അംഗങ്ങൾ: റിയാസ് പള്ളാട്ട്, ത്വയ്യിബ്, ഇസ്മായിൽ കൊടിഞ്ഞി, കൃഷ്ണൻ കുട്ടി. കുട്ടികൾക്കായുള്ള വിനോദ പരിപാടികൾ വിനോദ് മലയിൽ, മുകുന്ദൻ, ദീപാ ജയകുമാർ, സീന സെബിൻ, ധനേഷ്, ലുലു എന്നിങ്ങനെ 51 അംഗ സംഘാടക സമിതിക്ക് രൂപം നൽകി.
കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിൻ ഇക്ബാൽ, രക്ഷാധികാരി സമിതി അംഗങ്ങളായ സുരേന്ദ്രൻ കൂട്ടായ്, ഫിറോഷ് തയ്യിൽ, കുടുംബ വേദി ട്രഷറർ ശ്രിഷ സുകേഷ് എന്നിവർ അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു.
ജോയിന്റ് സെക്രട്ടറി സിജിൻ കൂവള്ളൂർ സ്വാഗതവും കൺവീനറായി തെരഞ്ഞെടുക്കപ്പെട്ട ജയകുമാർ പുഴക്കൽ നന്ദിയും പറഞ്ഞു.
NRI
ഹൂസ്റ്റൺ: മിസോറി സിറ്റിയിലെ "ദി ടീഹൗസ് ടാപ്പിയോക്ക ആൻഡ് ടീ'യിൽ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണിന്റെ (മാഗ്) 2026ലെ പ്രവർത്തനങ്ങൾക്ക് ആവേശകരമായ തുടക്കം കുറിച്ചുകൊണ്ട് വിമൻസ് ഫോറം സംഘടിപ്പിച്ച "ആൻ ഇവനിംഗ് ഓഫ് ബോബാ, ക്രോച്ചിംഗ് ആൻഡ് ഗെയിംസ്' എന്ന പരിപാടി ശ്രദ്ധേയമായി.
ക്രോഷെ (തുന്നൽ) വർക്ക്ഷോപ്പ്, ബോബ ടീ നിർമാണം, വിവിധ വിനോദ പരിപാടികൾ എന്നിവ കോർത്തിണക്കി നടത്തിയ ഈ സായാഹ്നം പുതിയ അറിവുകൾ പങ്കുവയ്ക്കുന്നതിനൊപ്പം അംഗങ്ങൾക്കിടയിൽ സൗഹൃദം പുതുക്കാനുള്ള വേദിയുമായി.
NRI
വത്തിക്കാൻ സിറ്റി: ചങ്ങനാശേരി അതിരൂപതയിലെ വൈദികനായ ഫാ. ജോസഫ് ഈറ്റോലില്‍ വത്തിക്കാന്റെ മതാന്തര സംവാദത്തിനായുള്ള കാര്യാലയത്തിൽ നിയമിതനായി.
ലോകമതങ്ങളുമായുള്ള ബന്ധവും സൗഹൃദവും വളര്‍ത്താനും പരിപോഷിപ്പിക്കാനുമായി 1964ല്‍ സ്ഥാപിതമായ ഈ കാര്യാലയത്തിൽ ഹിന്ദുമതം, ബുദ്ധമതം തുടങ്ങിയ ഏഷ്യന്‍ മതങ്ങള്‍ക്കായുള്ള വിഭാഗത്തിലാണ് നിയമനം.
ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളി ഇടവകാംഗമാണ്.
NRI
ന്യൂയോർക്ക്: ഗവേഷകരെ ആധികാരികമായി റാങ്ക് ചെയ്യുന്ന യുഎസിലെ സ്കോളർ ജിപിഎസ് പ്രഖ്യാപിച്ച പട്ടികയിൽ ബിസിനസ് അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ ആഗോള ഒന്നാംറാങ്ക് അമേരിക്കയിലെ മലയാളി പ്രഫസർ ഡോ. ജസ്റ്റിൻ പോളിന്.
ഇംഗ്ലണ്ടിലെ ബൈറ്റൺ, ഐഐടി മുംബൈ, റൊമാനിയയിലെ ഗലാത്തി സർവകലാശാല എന്നിവിടങ്ങളിൽനിന്നായി നാലു ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. നൂറോളം രാജ്യങ്ങളിൽ പ്രഫസറും പ്രഭാഷകനുമായി ജോലിചെയ്യുന്ന ജസ്റ്റിൻ, ഇപ്പോൾ യുഎസിലെ പോർട്ടോറിക്കോ സർവകലാശാല പ്രഫസറും ബുഡാപെസ്റ്റ് യൂണിവേഴ്സിറ്റി ഡിസ്റ്റിൻഗ്വിഷ്ഡ് റിസർച്ച് ഫെല്ലോയും കൊറിയ സർവകലാശാല അസിസ്റ്റന്റ് പ്രഫസറുമാണ്.
ഐഐഎമ്മിൽ ഡിപ്പാർട്ട്മെന്റ് ചെയർ, മുംബൈ എൻഎംഐഎംഎസ് യൂണിവേഴ്സിറ്റി പ്രോവോസ്റ്റ് ഡീൻ എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്. കൊടകര മറ്റത്തൂർ എസ്കെഎച്ച്എസ് റിട്ട. അധ്യാപകൻ പരേതനായ പി.വി. പൗലോസിന്റെ മകനാണ്.
210 ദശലക്ഷം ഗവേഷണപ്രബന്ധങ്ങളും മൂന്നൂറുകോടി സൈറ്റേഷനുകളും 30 ദശലക്ഷം സ്കോളേഴ്സും അടിസ്ഥാനമാക്കി മെഡിക്കൽ സയൻസ് ഉൾപ്പെടെയുള്ള 14 സബ്ജക്ട് ഫീൽഡിലാണ് സ്കോളർ ജിപിഎസ് എല്ലാവർഷവും റാങ്കിംഗ് നടത്തുന്നത്.
പ്രയർ അഞ്ചു വർഷം, ലൈഫ് ടൈം വിഭാഗങ്ങളിലാണു റാങ്കിംഗ്. അഞ്ചുവർഷ കാറ്റഗറിയിലാണ് ഡോ. ജസ്റ്റിന് ഒന്നാംറാങ്ക് ലഭിച്ചത്. ലൈഫ് ടൈം പെർഫോമൻസ് വിഭാഗത്തിൽ അന്താരാഷ്ട്രതലത്തിൽ 28-ാം റാങ്കാണ് ഡോ. ജസ്റ്റിന്.
പുസ്തകങ്ങളും പ്രബന്ധങ്ങളും ഉൾപ്പെ ടെയുള്ള പ്രസിദ്ധീകരണങ്ങൾ, അവയുടെ എച്ച് ഇൻഡക്സ്, സൈറ്റേഷൻസ് എന്നിവയുടെ ജ്യോമട്രിക് മീൻ ഇൻഡക്സാണ് റാങ്കിംഗ് മാനദണ്ഡം. ഏഴു പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.
പത്രസമ്മേളനത്തിൽ തൃശൂർ സെന്റ് തോമസ് കോളജ് ഡീൻ പ്രഫ.എം. ബിജു ജോൺ, സെന്റ് അലോഷ്യസ് കോളജ് മുൻ പ്രിൻസിപ്പൽ പ്രഫ. ചാക്കോ ജോസ്, ഗവ. എൻജിനിയറിംഗ് കോളജ് പ്രഫസർ കെ.പി. രാജേഷ്, തോമസ് ചക്കാലയ്ക്കൽ എന്നിവർ പങ്കെടുത്തു.
NRI
കുവൈറ്റ് സിറ്റി: മലങ്കരസഭയുടെ കൽക്കത്താ ഭദ്രാസനത്തിലെ ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ കുവൈറ്റ് സോണിന്റെ നേതൃത്വത്തിൽ പ്രവാസി സെൽ രൂപികരിച്ചു.
കുവൈറ്റിലെ ഓർത്തഡോക്സ് വിശ്വാസികളായ യുവജനങ്ങൾക്ക്, ആരോഗ്യപരമായും നിയമപരമായും ആവശ്യമായ സഹായങ്ങൾ ക്രമീകരിക്കുകയും ലേബർ ക്യാമ്പുകൾ സന്ദർശിച്ച് തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയമാണ് ലക്ഷ്യം.
സെല്ലിന്റെ ഉദ്ഘാടനം മലങ്കര സഭയുടെ കൊച്ചി ഭദ്രാസനാധിപൻ ഡോ. യാക്കൂബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്ത, കൽക്കത്താ ഭദ്രാസനാധിപൻ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലിത്താ എന്നിവർ ചേർന്ന് നിർവഹിച്ചു.
NRI
കൊച്ചി: മലയാളി ഫെസ്റ്റിവൽ ഫെഡറേഷൻ ജനുവരി 1, 2 തീയതികളിൽ കൊച്ചി ക്രൗൺ പ്ലാസ ഹോട്ടലിൽ സംഘടിപ്പിക്കുന്ന പ്രഥമ ഗ്ലോബൽ മലയാളി ഫെസ്റ്റിവലിൽ, വയനാട് എഐ & ഡാറ്റാ സെന്റർ പാർക്ക് സ്ഥാപിക്കുന്നതിനുള്ള പദ്ധതി പ്രഖ്യാപിക്കും.
കേരളത്തിന്റെ സാങ്കേതിക ഭാവിയെ നിർണ്ണയിക്കുന്ന സുപ്രധാന പ്രഖ്യാപനത്തിനാണ് ഇതോടെ പ്രഥമ ഗ്ലോബൽ മലയാളി ഫെസ്റ്റിവൽ വേദിയാവുക. സമാപന ദിവസമായ ജനുവരി രണ്ടിന് ഉച്ചയ്ക്ക് ശേഷം നടക്കുന്ന ചടങ്ങിൽ ഈ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം നടക്കും.
കൽപ്പറ്റയ്ക്കും നിലമ്പൂരിനും ഇടയിൽ സൗത്ത് വയനാട് മേഖലയിലാണ് പാർക്ക് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്. പദ്ധതിയുടെ പ്രോജക്ട് റിപ്പോർട്ടും പത്രക്കുറിപ്പിനൊപ്പം വിതരണം ചെയ്യും.
ഈ പദ്ധതി വയനാടിന്റെയും കേരളത്തിന്റെയും സാമ്പത്തിക-സാങ്കേതിക മേഖലയ്ക്ക് ഒരുപോലെ ഉത്തേജനം നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി മലയാളി ഫെസ്റ്റിവൽ ഫെഡറേഷൻ ഡയറക്ടർ & സി ഇ ഒ ആൻഡ്രൂ പാപ്പച്ചൻ (യുഎസ്എ) അറിയിച്ചു.
ഇന്ത്യയിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) മേഖലയിൽ കേരളത്തെ മുൻനിരയിലേക്ക് കൊണ്ടുവരിക എന്നതാണ് ഈ പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. എഐ & ഡാറ്റാ സെന്റർ പാർക്കിൽ എഐ ഇന്നൊവേഷൻ, വികസനം, പരിശീലന സൗകര്യങ്ങൾ എന്നിവയോടൊപ്പം അത്യാധുനിക ഡാറ്റാ സെന്ററും ഉണ്ടാകും.
ലോകമെങ്ങുമുള്ള മലയാളികളെ ഒരുമിപ്പിക്കാൻ ലക്ഷ്യമിട്ട്, മലയാളി ഫെസ്റ്റിവൽ ഫെഡറേഷൻ സംഘടിപ്പിക്കുന്ന പ്രഥമ ഗ്ലോബൽ മലയാളി ഫെസ്റ്റിവലിന് ജനുവരി 1, 2 തീയതികളിൽ കൊച്ചി ക്രൗൺ പ്ലാസ ഹോട്ടലിലാണ് വേദിയൊരുങ്ങുക.
ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന, എൻജിഒ രജിസ്ട്രേഷനുള്ള ഇന്ത്യൻ കമ്പനിയാണ് മലയാളി ഫെസ്റ്റിവൽ ഫെഡറേഷൻ. ലോകത്തെവിടെയുമുള്ള മലയാളികൾക്ക് ഈ ആഘോഷത്തിൽ പങ്കെടുക്കാവുന്നതാണന്ന് ഫെഡറേഷൻ മാനേജിംഗ് ഡയറക്ടർ അബ്ദുല്ല മഞ്ചേരി (സൗദി അറേബ്യ) അറിയിച്ചു.
ഫെസ്റ്റിവലിന്റെ ആദ്യ ദിനമായ ജനുവരി ഒന്നിന് നവവത്സരാഘോഷത്തോടെയാണ് പരിപാടികൾക്ക് തുടക്കമാവുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഒത്തുചേർന്ന് പുതുവത്സരത്തെ സ്വാഗതം ചെയ്യും.
ജനുവരി രണ്ടിന് രാവിലെയുള്ള സെഷൻ പൂർണമായും പ്രഥമ ഗ്ലോബൽ മലയാളി ട്രേഡ് ആൻഡ് ഇൻവെസ്റ്റ്മെന്റ് മീറ്റിനായി മാറ്റിവച്ചിരിക്കുന്നു. ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഉൾപ്പെടെയുള്ള വിദേശ ബിസിനസ് നേതാക്കളും പ്രമുഖ മലയാളി വ്യവസായികളും വിവിധ വിഷയങ്ങളിൽ പ്രസന്റേഷനുകൾ അവതരിപ്പിക്കും. ഈ സെഷൻ പ്രധാനമായും എഐ സാങ്കേതികവിദ്യ, ഐടി സ്റ്റാർട്ടപ്പ് കമ്പനികൾ എന്നീ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും.
വെള്ളിയാഴ്ച സായാഹ്നത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ, വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച 16 മലയാളികളെ ഗ്ലോബൽ മലയാളി രത്ന പുരസ്കാരങ്ങൾ നൽകി ആദരിക്കും.
ലൈഫ്ടൈം ബിസിനസ്, മലയാളി സമൂഹത്തിന് നൽകിയ വിവിധ സേവനങ്ങൾ, ഇക്കണോമി, ഫിനാൻസ്, എൻജിനിയറിംഗ്, സയൻസ് , സാങ്കേതികവിദ്യ, രാഷ്ട്രീയം, സാമൂഹിക സേവനം, വ്യാപാരം, ബിസിനസ്, സാഹിത്യം, കല, സംസ്കാരം തുടങ്ങി വിവിധ മേഖലകളിലെ നേട്ടങ്ങൾ പരിഗണിച്ചാണ് രത്ന പുരസ്കാരങ്ങൾ നൽകുന്നത്.
കൂടാതെ, മലയാളി സമൂഹത്തിന് നൽകിയ വ്യക്തിപരമായ നേട്ടങ്ങളും സംഭാവനകളും പരിഗണിച്ച് ഏതാനും പ്രമുഖ മലയാളികളെയും പ്രത്യേക അംഗീകാരങ്ങൾ നൽകി ആദരിക്കും.
ഫെസ്റ്റിവലിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന് അതിന്റെ ആഘോഷപൂർണമായ സമാപനമാണ്. ഓർക്കസ്ട്രയുടെ അകമ്പടിയോടെയുള്ള ഗാലാ ഡിന്ന റോടെയാണ് ഫെസ്റ്റിവൽ സമാപിക്കുക.
പുരസ്കാര സമർപ്പണ ചടങ്ങിലും ഫെസ്റ്റിവൽ സമാപനത്തിലും വി.ഐ.പി.കളുടെ വലിയ നിരയാണ് എത്തുന്നത്. സംസ്ഥാന, കേന്ദ്ര മന്ത്രിമാർ, പ്രതിപക്ഷ നേതാക്കൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള നിരവധി വിശിഷ്ടാതിഥികൾ എന്നിവർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
വയനാട് എഐ & ഡാറ്റാ സെന്റർ പാർക്ക് പ്രഖ്യാപനത്തിന് പിന്നാലെ അടുത്ത വർഷം തന്നെ ഈ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങളിലേക്ക് കടക്കും. ഇതിനായി സംസ്ഥാന സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും സഹായവും പങ്കാളിത്തവും തേടും. കൂടാതെ, പദ്ധതിക്ക് ആവശ്യമായ മൂലധനത്തിനായി വെഞ്ച്വർ ക്യാപിറ്റലിസ്റ്റുകളുടെ പിന്തുണയും ഫെഡറേഷൻ ഉറപ്പാക്കും.
"കേരളത്തെ എഐ രംഗത്ത് മുൻനിരയിൽ എത്തിക്കാൻ കഴിവുള്ള ഈ പദ്ധതിക്ക് മാധ്യമങ്ങളുടെ പൂർണ പിന്തുണ മലയാളി ഫെസ്റ്റിവൽ ഫെഡറേഷൻ ഭാരവാഹികൾ അഭ്യർഥിച്ചു.
ആഗോള മലയാളികൾക്കിടയിൽ ശക്തമായ ഒരു നെറ്റ്വർക്ക് സ്ഥാപിക്കുക, ആഗോള മലയാളി സമൂഹത്തെ കേരളത്തിലേക്ക് അടുപ്പിക്കുകയും സംസ്ഥാനത്തിന്റെ പുരോഗതിക്ക് പങ്കാളികളാക്കുകയും ചെയ്യുക എന്നിവയാണ് ഫെസ്റ്റിവലിലൂടെ ഫെഡറേഷൻ ലക്ഷ്യമിടുന്നത്.
NRI
ഫുജൈറ: ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങളുടെ ഭാഗമായി കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ യൂണിറ്റ് സംഘടിപ്പിച്ച കേരളോത്സവം ജനപങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി.
ഫുജൈറ എക്സ്പോ സെന്റർ ഗ്രൗണ്ടിൽ നടന്ന കേരളോത്സവത്തിന്റെ സാംസ്കാരിക സമ്മേളനം ഹിസ് എക്സലൻസി ഷെയ്ഖ് സയീദ് സെറൂർ സൈഫ് അൽ ശർഖി ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ ഡയറക്ടറും പ്രശസ്ത കവിയുമായ മുരുകൻ കാട്ടാക്കട മുഖ്യാതിഥിയായി പങ്കെടുത്തു.
കേരളോത്സവം സ്വാഗത സംഘ ചെയർമാൻ ടി.എ. ഹഖ് അദ്ധ്യക്ഷത വഹിച്ചു. ഫുജൈറ യൂണിറ്റ് ജോയിന്റ് സെക്രട്ടറി മുഹമ്മദ് നിഷാൻ സ്വാഗതവും കൈരളി ഫുജൈറ യൂണിറ്റ് ട്രഷറർ ടിറ്റോ തോമസ് നന്ദിയും പറഞ്ഞു.
കേരള പ്രവാസി വെൽഫെയർ ബോർഡ് അംഗം കുഞ്ഞഹമ്മദ്, ലോക കേരള സഭാംഗം ലെനിൻ ജി. കുഴിവേലി, കൈരളി സെൻട്രൽ കമ്മിറ്റി മുൻ സെക്രട്ടറി സന്തോഷ് ഓമല്ലൂർ ,സെൻട്രൽ കമ്മറ്റി പ്രസിഡന്റ് വിത്സൺ പട്ടാഴി, സെൻട്രൽ കമ്മറ്റി ആക്ടിംഗ് സെക്രട്ടറി സുധീർ തെക്കേകര, ഫുജൈറ യൂണിറ്റ് സെക്രട്ടറി ഹരിഹരൻ, സെൻട്രൽ കമ്മറ്റി കൾച്ചറൽ കൺവീനർ നമിതാ പ്രമോദ്, യുണിറ്റ് വനിതാ കൺവീനർ ശ്രീവിദ്യ ടീച്ചർ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.
കേരളത്തിന്റെ സാംസ്കാരിക സമൃദ്ധിയെ വിളിച്ചറിയിക്കുന്ന വിധം കേരളളോത്സവ വേദിയിൽ അവതരിപ്പിക്കപ്പെട്ട വൈവിധ്യമാർന്ന കലാപ്രകടനങ്ങൾ ആസ്വാദകർക്ക് അവിസ്മരണീയമായ ദൃശ്യവിസ്മയം ഒരുക്കി.
തിരുവാതിര, ഒപ്പന, മാർഗംകളി, അറബിക് ഡാൻസ്, ശാസ്ത്രീയ നൃത്തങ്ങൾ, നാടോടി നൃത്തം, തെയ്യം ഡാൻസ്, സിനിമാറ്റിക് ഡാൻസ്, ശിങ്കാരിമേളം, പഞ്ചാരിമേളം, ഗാനമേള എന്നിവ വിവിധ വേദികളിലായി അരങ്ങേറി.
തെയ്യം, കാവടിയാട്ടം, പുലികളി, പൂക്കാവടി എന്നിവ ഉൾപ്പെടുന്ന കേരളീയ കലാരൂപങ്ങളും പരമ്പരാഗത വാദ്യമേളങ്ങളും പങ്കുചേർന്ന വർണ്ണാഭമാർന്ന ഘോഷയാത്ര കേരളോത്സത്തിന് പൂരപ്പൊലിമ നൽകി.വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ കലാപ്രതിഭകൾക്ക് അവരുടെ പൈതൃകകലകൾ അവതരിപ്പിക്കുവാൻ, ഉത്സവ നഗരിയിൽ ഒരു വേദി സജമാക്കിയിരുന്നു.
മലയാളം മിഷനും നോർക്കയും ഒരുക്കിയ പ്രത്യേകം പവലിയനുകളും ഏറെ ആകർഷകമായി. ഒട്ടേറെ രുചി ഭേദങ്ങളോടെ ഭക്ഷണ സ്റ്റാളുകളും വായനാനുഭവങ്ങളുമായി പുസ്തകശാലയും വ്യത്യസ്തമാർന്ന മറ്റിതര സ്റ്റാളുകളും കേരളോത്സവ നഗറിനെ ഒരു വലിയ ആഘോഷവേദിയാക്കി മാറ്റി.
NRI
കോവൻട്രി: യുകെയിലെ ധാർമികസംഘടനകൾ സമൂഹത്തിൽ വഹിക്കുന്ന പങ്കിനെ പുനഃപരിശോധിച്ച വിവിധവിശ്വാസ സംവാദം ചരിത്രപ്രസിദ്ധമായ കൂംബ് ആബിയിൽ നടന്നു.
സീറോമലങ്കര കത്തോലിക്ക സഭയുടെ (എസ്എംസിസി) യുകെയിലെ മിഷന്റെ അപ്പോസ്തോലിക് വിസിറ്റേറ്റർ നടത്തിയ ഉദ്ഘാടന വിളംബരത്തോടനുബന്ധിച്ചാണ് ഈ സംവാദസംഗമം സംഘടിപ്പിച്ചത്.
ഉയർന്നുവരുന്ന സാമൂഹ്യവൈഷമ്യങ്ങളും സമൂഹത്തിലെ മൂല്യച്യുതിയും നേരിടുന്ന സാഹചര്യത്തിൽ ഐക്യത്തിന്റെയും പ്രത്യാശയുടെയും സന്ദേശം ഉയർത്തിക്കാട്ടുക എന്നതായിരുന്നു ലക്ഷ്യം.
ഡോ. അനുജ് മാത്യു നയിച്ച സംവാദത്തിൽ ഡോ. അബ്ദുള്ള ഷേഹു എംബിഇ (ചെയർമാൻ, കോവൻട്രി മുസ്ലിം ഫോറം), പാറശാലയുടെ മെത്രാൻ മോസ്റ്റ് റവ. ഡോ. തോമസ് മാർ യൂസോബിയോസ് (എസ്എംസിസി), ഹരിപ്രസാദ് (പ്രസിഡന്റ്, ഇസ്കോൺ കോവൻട്രി) തുടങ്ങിയവർ സംസാരിച്ചു.
സ്ഥിരമായ സമ്മിശ്രവിശ്വാസഇടപെടലുകൾ, സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവർക്കും പീഡിതർക്കും ദുരിതമനുഭവിക്കുന്നവർക്കുമായി കൂടുതൽ ശക്തമായ സഹായസംവിധാനം, യുവജനങ്ങളുമായി കൂടുതൽ വ്യക്തതയാർന്ന ആശയവിനിമയം, ആത്മീയവും രാഷ്ട്രീയവുമായ നേതൃത്വങ്ങൾ തമ്മിലെ അച്ചടക്കമുള്ള സഹകരണം എന്നിവയുടെ അനിവാര്യതയെപ്പറ്റി സംവാദത്തിൽ ചൂണ്ടിക്കാട്ടപ്പെട്ടു.
NRI
ന്യൂഡൽഹി: ഫരിദാബാദ് അതിരൂപതയുടെ "എലൈവ് - എ ഡേ വിത്ത് ദ ആർച്ച്ബിഷപ്' എന്ന പരിപാടിയുടെ ഉദ്ഘാടനം ഫരിദാബാദ് അതിരൂപത അധ്യക്ഷൻ ആർച്ച്ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര നിർവഹിച്ചു.
അതിരൂപത വികാരി ജനറൽ റവ. ഫാ. ജോൺ ചൊഴിതറ, ജോയിന്റ് സെക്രട്ടറിമാരായ സണ്ണി ജോസഫ്, സ്മിത തോമസ് എന്നിവർ സന്നിഹിതരായി.
NRI
റിയാദ്: വാൽമീകി രാമായണത്തിന്റെ പുനർവായനയിലൂടെ അടുത്ത കാലത്ത് സജീവ ചർച്ചയ്ക്ക് വിധേയമായ ഡോ. ടി.എസ്. ശ്യാം കുമാർ എഴുതിയ "ആരുടെ രാമൻ' എന്ന കൃതിയുടെ വായന പങ്കുവച്ചുകൊണ്ട് ചില്ലയുടെ നവംബർ വായനയ്ക്ക് ശശി കാട്ടൂർ തുടക്കം കുറിച്ചു.
വാൽമീകി രാമായണം, മഹാഭാരതം, അദ്വൈതവേദാന്തം, അര്‍ഥശാസ്ത്രം, താന്ത്രികവിദ്യ, ധർമശാസ്ത്രങ്ങൾ തുടങ്ങിയ വിവിധ വിഷയങ്ങളെയും വേദാന്ത പാഠപാരമ്പര്യങ്ങളെ വിമർശനാത്മമായി പരിശോധിക്കുന്ന കൃതിയുടെ വായന അദ്ദേഹം നിർവഹിച്ചു.
2025ലെ വയലാർ അവാർഡ് നേടിയ ഇ. സന്തോഷ് കുമാർ രചിച്ച തപോമയിയുടെ അച്ഛൻ എന്ന നോവലിന്റെ വായനാസ്വാദനം ജോമോൻ സ്റ്റീഫൻ പങ്കുവച്ചു. അഭയാർഥി ജീവിതങ്ങളെ പശ്ചാത്തലമാക്കി മനുഷ്യ ബന്ധങ്ങളുടെ സങ്കീർണവും സവിശേഷവുമായ ജീവിതാവസ്ഥയുടെ കഥ പറയുന്ന നോവൽ വായിക്കാനുള്ള താല്പര്യം ശ്രോതാക്കൾക്ക് പകർന്നു നൽകാൻ ജോമോൻ സ്റ്റീഫന്‍ കഴിഞ്ഞു.
വി. ഷിനിലാൽ എഴുതിയ "സമ്പർക്കക്രാന്തി' നോവലിന്റെ വായനാനുഭവം നജീം കൊച്ചുകലുങ്ക് പങ്കുവച്ചു. വർത്തമാനകാല ഇന്ത്യയിലെ യാഥാർഥ്യങ്ങളെ വരച്ചു കാട്ടാൻ ഷിനിലാലിന് കഴിഞ്ഞെന്ന് നജീം പറഞ്ഞു.
ബംഗാളിലെ രാഷ്ടീയ മാറ്റവും അതിന് കാരണവുമായി ഭവിച്ച സിംഗൂർ നന്ദിഗ്രാം സമരങ്ങളുടെ പശ്ചാത്തലത്തിൽ മിഥുൻ കൃഷ്ണ രചിച്ച "അപര സമുദ്ര' എന്ന നോവലിന്റെ വായനുഭവം സതീഷ് കുമാർ വളവിൽ നിർവഹിച്ചു.
വായനയ്ക്ക് ശേഷം നടന്ന ചർച്ചയ്ക്ക് വിപിൻ കുമാർ തുടക്കം കുറിച്ചു. സബീന എം. സാലി, ഷബി അബ്ദുൽ സലാം, ഫൈസൽ കൊണ്ടോട്ടി, മുഹമ്മദ് ഇക്ബാൽ വടകര തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
സുരേഷ് ലാൽ മോഡറേറ്റർ ആയിരുന്ന പരിപാടിയിൽ നാസർ കാരക്കുന്ന് ചർച്ചകൾ ഉപസംഹരിച്ചു സംസാരിച്ചു.
NRI
ഹൂസ്റ്റൺ: ഗ്രേറ്റർ ഹൂസ്റ്റൺ മലയാളി അസോസിയേഷന്റെ (മാഗ്) 2026ലേക്കുള്ള ഭരണസമിതി തെരഞ്ഞെടുപ്പിൽ റോയ് മാത്യു നയിക്കുന്ന "ടീം യുണൈറ്റഡ്' പാനലിൽ നിന്ന് വനിതാ പ്രതിനിധി സ്ഥാനത്തേക്ക് അനില സന്ദീപ് ജനവിധി തേടുന്നു.
ആരോഗ്യ-സാമൂഹ്യ സേവന രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച അനില, 2015 മുതൽ ആർഎൻ കേസ് മാനേജറായി പ്രവർത്തിച്ചുവരുന്നു. സേവന മികവിനുള്ള അംഗീകാരമായി 2022ൽ IANAGHന്റെ നഴ്സ് എക്സലൻസ് അവാർഡ് ലഭിച്ചിട്ടുണ്ട്.
AIMNA USAയുടെ സ്ഥാപക നേതാക്കളിലൊരാളായ അനില, നിലവിൽ ഫോമ സതേൺ റീജിയൺ വിമൻസ് ചെയർപേഴ്സണായും പ്രവർത്തിക്കുന്നു. കഴിഞ്ഞ വർഷം മാഗ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗമായിയും പ്രവർത്തിച്ചു.
ആശ റേഡിയോയിലെ ഹെൽത്ത് ടോക്ക് കോഓർഡിനേറ്റർ എന്ന നിലയിലും ഹൂസ്റ്റൺ റാന്നി അസോസിയേഷൻ, ഹൂസ്റ്റൺ സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ എന്നിവിടങ്ങളിലെ സജീവ അംഗം എന്ന നിലയിലും അനില കമ്യൂണിറ്റിയിൽ സുപരിചിതയാണ്.
റോയ് മാത്യു (പ്രസിഡന്റ്), ക്ലാരമ്മ മാത്യൂസ് (ട്രസ്റ്റി ബോർഡ്) എന്നിവർ നേതൃത്വം നൽകുന്ന പാനലിൽ വിനോദ് ചെറിയാൻ, സന്തോഷ് ആറ്റുപുറം, ഡോ. സുബിൻ ബാലകൃഷ്ണൻ, ജീവൻ സൈമൺ, സാജൻ ജോൺ, മൈക്കിൾ ജോയ്, ഷനു എബ്രഹാം, സുനിൽ തങ്കപ്പൻ, അനില സന്ദീപ്, അമ്പിളി ആന്റണി, ബിജു ശിവൻ, ബനീജ ചെറു, ജിൻസ് മാത്യു, ഡെന്നിസ് മാത്യു തുടങ്ങിയവർ അണിനിരക്കുന്നു.
ഡിസംബർ 13ന് സ്റ്റാഫോർഡ് സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് ഹാളിൽ (2411 5th St, Stafford, TX 77477) വച്ചാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
NRI
ഹൂസ്റ്റൺ: ഗ്രേറ്റർ ഹൂസ്റ്റൺ മലയാളി അസോസിയേഷന്റെ (മാഗ്) 2026ലേക്കുള്ള ഭരണസമിതി തെരഞ്ഞെടുപ്പിൽ റോയ് മാത്യു നയിക്കുന്ന "ടീം യുണൈറ്റഡ്' പാനലിൽ നിന്ന് ബിജു ശിവൻ ജനവിധി തേടുന്നു.
ഹൂസ്റ്റൺ ഫോർട്ട് ബെൻഡ് ഐഎസ്ഡിയിൽ പ്രഫഷണലായി ജോലി ചെയ്യുന്ന ബിജു, കോട്ടയം ക്ലബ് ഹൂസ്റ്റൺ ജോയിന്റ് സെക്രട്ടറിയാണ്. മുമ്പ് പ്രോഗ്രാം കോഓർഡിനേറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മലയാളി അസോസിയേഷൻ ഓഫ് സിയന്നയുടെ സ്ഥാപക അംഗമായ ബിജു, കോട്ടയത്തെ ദീപാംജലി സിറ്റിസൺ ഫോറത്തിന്റെ സ്ഥാപകാംഗം കൂടിയാണ്. ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ സജീവ അംഗമാണ്.
റോയ് മാത്യു (പ്രസിഡന്റ്), ക്ലാരമ്മ മാത്യൂസ് (ട്രസ്റ്റി ബോർഡ്) എന്നിവർ നേതൃത്വം നൽകുന്ന പാനലിൽ വിനോദ് ചെറിയാൻ, സന്തോഷ് ആറ്റുപുറം, ഡോ. സുബിൻ ബാലകൃഷ്ണൻ, ജീവൻ സൈമൺ, സാജൻ ജോൺ, മൈക്കിൾ ജോയ്, ഷനു എബ്രഹാം, സുനിൽ തങ്കപ്പൻ, അനില സന്ദീപ്, അമ്പിളി ആന്റണി, ബിജു ശിവൻ, ബനീജ ചെറു, ജിൻസ് മാത്യു, ഡെന്നിസ് മാത്യു തുടങ്ങിയവർ അണിനിരക്കുന്നു.
ഡിസംബർ 13ന് സ്റ്റാഫോർഡ് സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് ഹാളിൽ (2411 5th St, Stafford, TX 77477) വച്ചാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
NRI
ടെക്സസ് നോർത്ത്: അമേരിക്കയിലെ 35-ാമത് സിഎസ്ഐ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ (ജൂലൈ 2026) ഔദ്യോഗിക തീം "ലവ് ഓഫ് ക്രൈസ്റ്റ് സിഎസ്ഐ ചർച്ചിൽ' നടന്ന പ്രത്യേക ശുശ്രൂഷയിൽ പ്രകാശനം ചെയ്തു.
"Grow and Bridge Generations in Christ' (ക്രിസ്തുവിൽ തലമുറകളെ വളർത്തുക, ബന്ധിപ്പിക്കുക) എന്നതാണ് ഈ വർഷത്തെ കോൺഫറൻസിന്റെ പ്രധാന വിഷയം. സിഎസ്ഐ മധ്യ കേരള ഡയോസിസ് ബിഷപ് റൈറ്റ്. റവ. ഡോ. സാബു കെ. ചെറിയാൻ പ്രസ്തുത ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിച്ചു.
സെന്റ് ആൻഡ്രൂസ് എപ്പിസ്കോപ്പൽ ചർച്ച് പ്രീസ്റ്റ് റവ. റോയ് എ. തോമസ്, സെന്റ് ലൂക്ക്സ് എപ്പിസ്കോപ്പൽ ചർച്ച് പ്രീസ്റ്റ് റവ. ജോർജ് ജോസഫ്, ലവ് ഓഫ് ക്രൈസ്റ്റ് സിഎസ്ഐ. ചർച്ച് പാസ്റ്റർ എമറിറ്റസ് റവ. ഡോ. മാധവരാജ് സാമുവേൽ, സിഎസ്ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ് പ്രെസ്ബിറ്റർ-ഇൻ-ചാർജ് റവ. റീജീവ് സുഗു എന്നിവർ ഉൾപ്പെടെ നിരവധി വൈദികർ ചടങ്ങിൽ പങ്കെടുത്തു.
NRI
കുവൈറ്റ് സിറ്റി: ലിബറലിസത്തിന്റെ ലേബൽ പതിച്ച് സാമൂഹികമായ കെട്ടുറപ്പിനെ അവതാളത്തിലാക്കാൻ പോന്ന പ്രതിലോമ ചിന്തകൾ നമ്മുടെ സാമൂഹിക പരിസരങ്ങളിൽ സമർഥമായി ഒളിച്ചു കടത്തപ്പെടുന്നുണ്ടെന്നും അതിനെതിരായി ജാഗ്രത കൈക്കൊള്ളേണ്ടതുണ്ടെന്നും പ്രമുഖ പ്രഭാഷകനും സുന്നി വോയ്സ് എഡിറ്ററുമായ ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി.
ആരോഗ്യകരമായ സംവാദ സാധ്യതകൾ തേടുന്നതിന് പകരം, പ്രകൃതിയോടും കാലത്തോടും യോജിക്കും വിധം വ്യക്തമായ കാഴ്ച്ചപ്പാടുകൾ കൊണ്ട് സമൃദ്ധമായ ഇസ്ലാമിക മൂല്യങ്ങളെ അപഹസിച്ചു കെെയടി നേടാൻ ശ്രമിക്കുന്നവരുടെ ഉദ്ദേശ്യം ഇസ്ലാം വിരുദ്ധതയുടെ അജണ്ട നടപ്പാക്കുന്നതിനു സാഹചര്യം ഒരുക്കുകയാണെന്ന് സമീപകാലത്തെ നിരവധി അനുഭവങ്ങളിൽ നിന്ന് വ്യക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലിബറൽ കാലത്തെ മതം: വിശ്വാസം, അനുഷ്ഠാനം, ആത്മാഭിമാനം എന്ന വിഷയത്തിൽ ഐസിഎഫ് കുവൈറ്റ് നാഷണൽ കമ്മിറ്റി അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.