കുവൈറ്റ് സിറ്റി: മേഖലയിൽ നിലനിൽക്കുന്ന യുദ്ധസാഹചര്യം കണക്കിലെടുത്ത്, രാജ്യത്തെ ആറ് ഗവർണറേറ്റുകളിലായി 95 അടിയന്തര ഷെൽട്ടറുകൾ സജ്ജമാക്കാൻ കുവൈറ്റ് സാമൂഹിക കാര്യ മന്ത്രാലയം ഉത്തരവിട്ടു.
അടിയന്തര ഘട്ടങ്ങളിൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഷെൽട്ടറുകൾ വിവിധ സ്കൂളുകളിലായിരിക്കും ക്രമീകരിച്ചിരിക്കുക. ഇതുമായി ബന്ധപ്പെട്ട് യൂണിയൻ ഓഫ് കോപ്പറേറ്റീവ് സൊസൈറ്റീസിന് മന്ത്രാലയം പ്രത്യേക സർക്കുലർ അയച്ചിട്ടുണ്ട്.
ഓരോ അഭയകേന്ദ്രത്തിലും ഏകദേശം 400 പേർക്ക് ആവശ്യമായ ഭക്ഷണം കരുതണം. ഒരാൾക്കു പ്രതിദിനം മൂന്നു നേരം എന്ന കണക്കിൽ വെള്ളം, ലഘുഭക്ഷണം, മറ്റ് അവശ്യസാധനങ്ങൾ എന്നിവ സഹകരണ സംഘങ്ങൾ ഉറപ്പാക്കണം.
ഈ സാധനങ്ങൾ വെയർഹൗസുകളിൽ ഉടൻ ശേഖരിച്ചു വയ്ക്കാൻ സഹകരണ സംഘങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രാലയത്തിന്റെ നിർദേശം ലഭിക്കുന്ന മുറയ്ക്ക് ഇവ വിതരണം ചെയ്യണം.
മെത്തകൾ, പുതപ്പുകൾ, തലയണകൾ തുടങ്ങിയവ ലഭ്യമാക്കാനുള്ള ചുമതല ചാരിറ്റബിൾ സൊസൈറ്റികൾക്കാണ്. ഇവർ ബന്ധപ്പെട്ട അധികാരികളുമായി ചേർന്ന് ഇത് ഏകോപിപ്പിക്കും.
അടിയന്തര സാഹചര്യം നേരിടാൻ ഓരോ ഗവർണറേറ്റിലും പ്രവർത്തനങ്ങൾ ക്രമീകരിക്കാനും വേഗത്തിലുള്ള പ്രതികരണം ഉറപ്പാക്കാനും മന്ത്രാലയം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
സംഘർഷം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ, പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുൻകരുതൽ നടപടിയായാണ് കുവൈറ്റ് ഈ നീക്കത്തെ കാണുന്നത്.