കോട്ടയം: ഇറാന് ആക്രമിച്ചതോടെ ഗള്‍ഫ് മേഖലയിലെ മലയാളി കുടുംബങ്ങളും നാട്ടിലുള്ള അവരുടെ ബന്ധുക്കളും ആശങ്കയിലായി. ആദ്യഘട്ടത്തില്‍ ബാധിക്കാതിരുന്ന ഒമാനിലും ആക്രമണം ഉണ്ടായതോടെ പ്രവാസികള്‍ കടുത്ത ആശങ്കയിലാണ്.
ശക്തമായ പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കി സുരക്ഷ ഉറപ്പുവരുത്തുവാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് വിവിധരാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മറ്റു രാജ്യങ്ങളിലെ ജനങ്ങളെ ആക്രമിക്കില്ലെന്ന് ഇറാന് വ്യക്തമാക്കിയത് പ്രതീക്ഷ നല്കുന്നു.
അറബ് മേഖലയിലെ യുദ്ധഭീതിയില്‍ ആശങ്കയിലായിരിക്കുന്നത് ജില്ലയിലെ ആയിരക്കണക്കിനു കുടുംബങ്ങളാണ്. തൊഴില്‍, വ്യാപാര ആവശ്യങ്ങള്‍ക്കായി കുടുംബമൊന്നാകെയോ, മക്കളോ, പിതാവോ, മാതാവോ ഗള്‍ഫ് രാജ്യങ്ങളില്‍ കഴിയുന്ന ആയിരക്കണക്കിനു കുടുംബങ്ങള്‍ ജില്ലയിലുണ്ട്.
ബഹ്റൈന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ തുടങ്ങിയ ഗള്‍ഫ് നാടുകളിലെ കേരളീയര്‍ നിലവില്‍ സുരക്ഷിതരാണെങ്കിലും പ്രവാസികളായ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവിതാവസ്ഥകള്‍ മലയാളികളെ ആശങ്കപ്പെടുത്തുകയാണ്.
ഗള്‍ഫിലെ തങ്ങളുടെ ജോലി സ്ഥലങ്ങളിലേക്കുള്ള യാത്രാമധ്യേ എയര്‍പോര്‍ട്ടുകളില്‍ കുടുങ്ങിയവരുടെയും വിവരങ്ങള്‍ ഏറെ ആശങ്കപ്പെടുത്തുന്നതാണ്. യുദ്ധഭീതി അലട്ടുമ്പോഴും എല്ലാം ഇട്ടെറിഞ്ഞ് പോകാന്‍ സാധിക്കാത്ത വല്ലാത്ത ജീവിതാവസ്ഥകളാണ് ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്ക്.
അബുദാബി, ദുബായ്, ഷാര്‍ജ, അജ്മാന്, ഉം അല്‍ ഖുവൈന്‍, ഫുജുറെ, റാസല്‍ ഖൈമ തുടങ്ങിയ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് മലയാളികള്‍ക്ക് നാട്ടിലെത്താനും ഇപ്പോല്‍ സാഹചര്യമില്ല. ഈ സ്ഥലങ്ങളെല്ലാം രണ്ടു ദിവസങ്ങളിലായി രാത്രിയും പകലും സ്ഫോടന ശബ്ദങ്ങളാല്‍ മുഖരിതമാണ്.
ആര്‍ക്കും പരുക്കോ മറ്റുപ്രശ്നങ്ങളോ ഇല്ലെങ്കിലും യുദ്ധഭീതി നിലനില്‍ക്കുന്നത് ആശങ്കാജനകമാണ്. യുദ്ധഭീതി നീണ്ടാല്‍ അവശ്യ വസ്തുക്കള്‍ക്കുള്‍പ്പെടെ ക്ഷാമം നേരിടുമെന്നതും തിരിച്ചടിയാണ്. പെട്ടെന്നുള്ള യുദ്ധമാരംഭമായിരുന്നതിനാല് പലര്‍ക്കും സാധനങ്ങള്‍ വാങ്ങി സൂക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല.
വിമാനത്താവളങ്ങള്‍ പൂട്ടുകയും വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തതോടെ രാജ്യത്തെയും വിദേശത്തെയും വിമാനത്താവളങ്ങളില്‍ കുടുങ്ങിയവരിലും ജില്ലയില്‍നിന്നും ഏറെ പേരുണ്ട്.
അവധിയ്ക്ക് നാട്ടിലെത്തി, വിസ കാലാവധി തീരും മുമ്പേ തിരികെ എത്താന്‍ കഴിയാതെ ആശങ്കയിലാരിക്കുന്നവരും താത്കാലിക വിസയ്ക്ക് അറേബ്യന്‍ രാജ്യങ്ങളിലേക്ക് പോയി, എന്നു തിരിച്ചുവരാന്‍ കഴിയുമെന്നറിയാതെ അരക്ഷിതാവസ്ഥയിലായിരിക്കുന്നവരുമുണ്ട്.
കുടുംബത്തില്‍ മരണം പോലുള്ള അടിയന്തര സാഹചര്യങ്ങള്‍ ഉണ്ടായിട്ടും യാത്ര സാധിക്കാത്ത അവസ്ഥയും ചിലര്‍ക്കുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലെ ആരോഗ്യമേഖലയില്‍ ജില്ലയില്‍നിന്നുള്ള നഴ്സുമാര്‍ വലിയൊരു വിഭാഗമാണ്.
കൂടാതെ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന ടെക്കികള്‍, വിവിധ കമ്പനികളില്‍ മാനേജ്മെന്റ് വിദഗ്ധര്‍, നിര്മാണസേവന മേഖലകളിലെ വിദഗ്ധ തൊഴിലാളികള്‍ തുടങ്ങി വിവിധ രംഗങ്ങളിലായി ആയിരക്കണക്കിനു പേര് ജോലി ചെയ്യുന്നുണ്ട്. പലരും കുടുംബസമേതം വര്‍ഷങ്ങളായി അവിടെ സ്ഥിരതാമസമാക്കിയവരാണ്. ബിസിനസ് ചെയ്യുന്നവരുമേറെ.
യുദ്ധസാഹചര്യം നീണ്ടുപോയാല്‍ തൊഴില്‍, വിദ്യാഭ്യാസം, യാത്രാസൗകര്യം എന്നിവയെല്ലാം ബാധിക്കുമോയെന്ന ആശങ്കയും പ്രവാസികള്‍ക്കുണ്ട്. ഇക്കാര്യത്തില്‍ ജില്ലയിലെ വിവിധ പ്രവാസിസംഘടനകളും സജീവമായി ഇടപെടുന്നുണ്ട്.
ഗള്‍ഫ് മേഖലയിലെ എസ്എസ്എല്‍സി, സിബിഎസ്ഇ പരീക്ഷകള്‍ തത്കാലം മാറ്റിവച്ചെങ്കിലും മുന്നോട്ട് എന്താകുമെന്ന് വിദ്യാര്‍ഥികള്‍ക്കും ആശങ്കയുണ്ട്. കേരളീയരായ കെയര്‍ഗിവേഴ്സ്, പാരാമെഡിക്കല്‍ ജീവനക്കാര്‍, നഴ്സുമാര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ ഇസ്രയേലില്‍ നിരവധിയുണ്ട്.
ഇറാന്‍ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സഹായം ലഭ്യമാക്കുന്നതിനായി വിദേശകാര്യമന്ത്രാലയം കോള്‍ സെന്റര്‍ തുടങ്ങി. ബിസിനസ്, വിനോദ സഞ്ചാരത്തിനു പോയ സംഘം പശ്ചിമേഷ്യയിലുണ്ട്. ഇവരുടെ വിവരങ്ങള്‍ കേന്ദ്രവിദേശകാര്യമന്ത്രാലയം മുഖേന ശേഖരിച്ചിട്ടുണ്ട്.
ആശങ്കയിലാണെങ്കിലും ഇസ്രയേലിലെ മലയാളികളെല്ലാം നിലവില്‍ സുരക്ഷിതരാണ്. ഒഴിപ്പിക്കല്‍ സാധ്യത മുന്നിലുണ്ടെങ്കിലും നാട്ടിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുന്നവര്‍ വിരളമാണ്. വ്യോമാക്രമണം ഇസ്രയേലുകാര്‍ക്ക് പുതിയകാര്യമല്ല. ഹമാസ്, ഹിസ്ബുള്ള ആക്രമണങ്ങള്‍ കണ്ടുശീലിച്ചവര്‍ക്ക് മുന്‍കരുതലുകള്‍ മനഃപാഠമാണ്.
ആക്രമണങ്ങള്‍ മുന്‍കൂട്ടി അറിയിക്കാനുള്ള സര്‍ക്കാര്‍ സംവിധാനം, വീടുകളിലും പൊതുസ്ഥലങ്ങളിലും സുരക്ഷാ കേന്ദ്രങ്ങളും നിലവിലുണ്ട്. ഇറാന് ആക്രമണം ഹമാസ്, ഹിസ്ബുള്ള ആക്രമണങ്ങളെക്കാള്‍ തീവ്രതകൂടിയതാണ്.
മലയാളികളെല്ലാം സുരക്ഷിതരാണെന്ന് നോര്‍ക്കയും വ്യക്തമാക്കി. ഇസ്രയേലില്‍ എമര്‍ജന്‍സി പ്രോട്ടോക്കോള്‍ ഉള്ളതുകൊണ്ട് അപ്പാര്‍ട്ട്മെന്റുകളോട് അനുബന്ധിച്ച ബങ്കറുകളില്‍ സുരക്ഷിതരായി കഴിയാന്‍ സൗകര്യമുണ്ട്.
Tags : Gulf War Malayalees NRI News