റിയാദ്: മലയാള കാവ്യലോകത്ത് തനതായ ശബ്ദമായി നിറഞ്ഞുനിന്ന കടമ്മനിട്ട രാമകൃഷ്ണനെ അനുസ്മരിച്ച് കേളി കലാസാംസ്കാരിക വേദി സാംസ്കാരിക സന്ധ്യ സംഘടിപ്പിച്ചു.
കേന്ദ്ര സാംസ്കാരിക വിഭാഗത്തിന്റെ നേതൃത്വത്തിൽ ‘കടമ്മനിട്ടയില്ലാത്ത 18 വർഷങ്ങൾ - ഓർമകളിലൂടെ കുറത്തി’ എന്ന പേരിൽ ബത്ത ലൂഹ ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
സാംസ്കാരിക വിഭാഗം ചെയർമാൻ നാസർ കാരക്കുന്ന് അധ്യക്ഷത വഹിച്ച പരിപാടി വിപിൻ കുമാർ ഉദ്ഘാടനം ചെയ്തു. അധസ്ഥിതരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ശബ്ദമായി തന്റെ കവിതകളെ മാറ്റിയ കവിയായിരുന്നു കടമ്മനിട്ട രാമകൃഷ്ണൻ എന്ന് അദ്ദേഹം പറഞ്ഞു.
സമൂഹത്തിലെ ശബ്ദമില്ലാത്തവരുടെ വാക്കുകളായി അദ്ദേഹത്തിന്റെ വരികൾ മാറിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്നിഗ്ദ ആലപിച്ച ‘കോഴി’ എന്ന കവിതയോടെ പരിപാടിക്ക് തുടക്കം കുറിച്ചു.

തുടർന്ന് കെ.പി.എം. സാദിഖ്, സീബാ കൂവോട്, ജോസഫ് അതിരുങ്കൽ, സുനിൽ കുമാർ, ഗഫൂർ ആനമങ്ങാട് എന്നിവർ കടമിനിട്ടയെ അനുസ്മരിച്ചു.
സതീഷ് കുമാർ വളവിൽ ‘കിരാതവൃത്തം’ എന്ന കവിതയും ശശി കാട്ടൂർ ‘കാട്ടാളൻ’ എന്ന കവിതയും ആലപിച്ചു. അനാമിക രാജ് ‘കുറത്തി’യെ ആസ്പദമാക്കി അവതരിപ്പിച്ച നൃത്താവിഷ്കാരം സദസിനെ ആവേശഭരിതരാക്കി.
കടമ്മനിട്ടയുടെ സാഹിത്യവും സാമൂഹിക ഇടപെടലുകളും ഓർമ്മപ്പെടുത്തി മലയാളം മിഷൻ സൗദി ചാപ്റ്റർ സെക്രട്ടറി ജോമോൻ സ്റ്റീഫൻ, ബത്ത ഏരിയ മർഗബ് രക്ഷാധികാരി സമിതി അംഗം അനസ് എന്നിവർ സംസാരിച്ചു.
സാംസ്ക്കാരിക കമ്മറ്റി കൺവീനർ സതീഷ് വളവിൽ സ്വാഗതവും വൈസ് ചെയർമാൻ മൂസ കൊമ്പൻ നന്ദിയും പറഞ്ഞു.