ബെർലിൻ: ജർമനിയിലെ ഭരണകക്ഷികളായ സിഡിയു - സിഎസ്യു (യൂണിയൻ), എസ്പിഡി എന്നിവർക്കിടയിലുള്ള ഭിന്നത രൂക്ഷമാകുന്നു. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധികൾ പരിഹരിക്കാനായി ചാൻസലർ ഫ്രീഡ്രിഷ് മെർസിന്റെ നേതൃത്വത്തിൽ ബെർലിനിൽ അടിയന്തര "കോളിഷൻ സമ്മിറ്റ്' നടക്കുകയാണ്.
എന്നാൽ പ്രധാനപ്പെട്ട പല പരിഷ്കാരങ്ങളിലും പാർട്ടികൾ പരസ്പരം വിട്ടുവീഴ്ച ചെയ്യാതെ നിലയുറപ്പിച്ചിരിക്കുന്നത് സർക്കാരിന്റെ മുന്നോട്ടുള്ള പോക്കിനെ ബാധിക്കുന്നു.
പ്രധാന തർക്കവിഷയങ്ങൾ ഇവയാണ്
1. നികുതി പരിഷ്കരണം: ആര് ആരെ തടയുന്നു? വൈസ് ചാൻസലറും എസ്പിഡി അധ്യക്ഷനും ധനമന്ത്രിയുമായ ലാർസ് ക്ലിംഗ്ബെെൽ, ഉയർന്ന വരുമാനമുള്ളവർക്ക് നികുതി വർധിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നു.
എന്നാൽ ചാൻസലർ മെർസും സിഎസ്യു തലവൻ മാർക്കൂസ് സോഡറും ഇതിനെ ശക്തമായി എതിർക്കുന്നു. നികുതി വർധിപ്പിക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ തകർക്കുമെന്നാണ് യൂണിയൻ പാർട്ടികളുടെ നിലപാട്.
2. തൊഴിൽ വിപണിയും പെൻഷനും ജോലി സമയത്തിൽ കൂടുതൽ ഇളവുകൾ വേണമെന്ന് (ഫ്ലെക്സിബിൾ വർക്കിംഗ് അവേഴ്സ്) യൂണിയൻ ആവശ്യപ്പെടുമ്പോൾ, തൊഴിലാളി സംഘടനകളെ കൂട്ടുപിടിച്ച് എസ്പിഡി ഇതിനെ എതിർക്കുന്നു.
പെൻഷൻ മേഖലയിൽ സ്വകാര്യ നിക്ഷേപങ്ങൾക്ക് മുൻഗണന നൽകണമെന്ന് മെർസ് ആഗ്രഹിക്കുന്നു. എന്നാൽ ഇത് സാധാരണക്കാരെ ബാധിക്കുമെന്ന് പറഞ്ഞ് സോഷ്യൽ മിനിസ്റ്റർ ബാർബൽ ബാസ് തടസവാദം ഉന്നയിക്കുന്നു.
3. ബജറ്റിലെ കമ്മിയും കടമെടുപ്പും 2027-ലെ ബജറ്റിൽ ഏകദേശം 15 ബില്യൻ യൂറോയുടെ കുറവുണ്ട്. ഇത് നികത്താൻ ചെലവ് ചുരുക്കണമെന്ന് യൂണിയനും കൂടുതൽ കടമെടുക്കാനായി ‘ഡെറ്റ് ബ്രേക്ക്’ (Schuldenbremse) നിയമത്തിൽ മാറ്റം വരുത്തണമെന്ന് എസ്പിഡിയും വാദിക്കുന്നു.
4. പ്രതിരോധവും കാലാവസ്ഥയും നിർബന്ധിത സൈനിക സേവനം: രാജ്യരക്ഷയ്ക്കായി നിർബന്ധിത സൈനിക സേവനം (Wehrpflicht) തിരികെ കൊണ്ടുവരണമെന്ന് യൂണിയൻ ആവശ്യപ്പെടുന്നുണ്ടെങ്കിലും എസ്പിഡി ഇതിനോട് യോജിക്കുന്നില്ല.
പരിസ്ഥിതി സൗഹൃദമല്ലാത്ത ഔദ്യോഗിക വാഹനങ്ങൾക്കുള്ള ആനുകൂല്യങ്ങൾ നിർത്തലാക്കണമെന്ന് പരിസ്ഥിതി മന്ത്രി കാർസ്റ്റൻ സ്നൈഡർ ആവശ്യപ്പെടുമ്പോൾ യൂണിയൻ അവിടെയും തടസം നിൽക്കുന്നു.
ജർമനിയുടെ സാമ്പത്തിക ഭദ്രതയും തൊഴിൽ മേഖലയുമൊക്കെ സംരക്ഷിക്കാനുള്ള വലിയ പരിഷ്കാരങ്ങൾ ലക്ഷ്യമിട്ടാണ് ഈ യോഗം ചേരുന്നത്. എന്നാൽ "ആര് ആരെ ബ്ലോക്ക് ചെയ്യുന്നു?' എന്ന ചോദ്യത്തിന് മുന്നിൽ ഭരണപക്ഷം ഉത്തരംമുട്ടി നിൽക്കുകയാണ്.
ഈ ചർച്ചകൾ പരാജയപ്പെട്ടാൽ ജർമൻ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായേക്കാം.
Tags : Friedrich Merz Germany NRI News