വത്തിക്കാൻ സിറ്റി: ലെയോ പതിനാലാമൻ മാർപാപ്പ വത്തിക്കാനിൽ ഓശാന തിരുനാൾ ആഘോഷങ്ങൾക്ക് മുഖ്യകാർമികത്വം വഹിച്ചു. സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ തടിച്ചുകൂടിയ നാൽപ്പതിനായിരത്തിലധികം വിശ്വാസികളെ സാക്ഷിനിർത്തിയാണ് വിശുദ്ധ വാരത്തിന് തുടക്കം കുറിച്ചത്.
വിശുദ്ധ വാരത്തിന്റെ ആരംഭം കുറിച്ചുകൊണ്ട് നടന്ന ചടങ്ങുകളിൽ മത്തായിയുടെ സുവിശേഷത്തിലെ പീഡാനുഭവ ചരിത്രം വിവിധ ഭാഷകളിൽ പാരായണം ചെയ്തു. ഇതിൽ ജർമൻ ഭാഷയിലുള്ള മധ്യസ്ഥ പ്രാർഥനയും ഉൾപ്പെട്ടിരുന്നു.
യേശുവിന്റെ അന്ത്യശ്വാസത്തെക്കുറിച്ചുള്ള ഭാഗം വായിച്ചപ്പോൾ വിശ്വാസികൾ മുട്ടുകുത്തി നിന്ന് അല്പസമയം മൗനമായി പ്രാർഥിച്ചു. സഭയുടെ സാർവത്രിക സ്വഭാവം വിളിച്ചോതുന്നതായിരുന്നു വിവിധ ഭാഷകളിൽ നടന്ന മധ്യസ്ഥ പ്രാർഥനകൾ.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പീഡനമനുഭവിക്കുന്ന ക്രൈസ്തവർക്കും യുദ്ധക്കെടുതി അനുഭവിക്കുന്ന സാധാരണക്കാർക്കും വേണ്ടി പ്രത്യേക പ്രാർഥനകൾ നടന്നു. യുദ്ധവും അക്രമവും നിറഞ്ഞ ലോകത്ത് സമാധാനത്തിന്റെ രാജാവായി ക്രിസ്തുവിനെ നോക്കിക്കാണാൻ ലെയോ പതിനാലാമൻ മാർപാപ്പ ആഹ്വാനം ചെയ്തു.
ക്രിസ്തുവിന്റെ കുരിശുമരണത്തിലേക്കുള്ള യാത്ര നമുക്ക് കാണിച്ചുതരുന്നത് യഥാർഥ സമാധാനം അക്രമത്തെ തള്ളിക്കളയുന്നതിലൂടെ മാത്രമേ സാധ്യമാകൂ എന്നതാണെന്ന് മാർപാപ്പ ഓർമിപ്പിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അടിച്ചമർത്തപ്പെടുന്നവരുടെയും യുദ്ധത്തിന് ഇരയാകുന്നവരുടെയും നിലവിളി ക്രിസ്തുവിന്റെ കുരിശിലെ അവസാന നിലവിളിയിൽ മുഴങ്ങുന്നുണ്ടെന്നും മാർപാപ്പ ഓർമിപ്പിച്ചു.
മലയാളികളുടെ സാന്നിധ്യം ശ്രദ്ധേയമായി
വത്തിക്കാനിൽ നടന്ന ഓശാന തിരുക്കർ ങ്ങളിൽ ഇറ്റലിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും യൂറോപ്പിലെ മറ്റ് രാജ്യങ്ങളിൽ നിന്നുമായി എത്തിയ നൂറുകണക്കിന് മലയാളി തീർഥാടകരുടെ സാന്നിധ്യം ഏറെ ശ്രദ്ധേയമായി.
കുരുത്തോലകൾ ഏന്തിയും പ്രാർഥനകൾ ചൊല്ലിയും മലയാളികൾ ഈ ഭക്തിനിർഭരമായ ചടങ്ങുകളിൽ സജീവമായി പങ്കെടുത്തു. റോമിലെ വിവിധ സെമിനാരികളിൽ പഠിക്കുന്ന മലയാളികളായ വൈദികരും സന്യാസിനികളും പാപ്പായുടെ കുർബാനയിൽ പങ്കുചേരാൻ എത്തിയിരുന്നു.
വത്തിക്കാനിലെ വിവിധ വിഭാഗങ്ങളിൽ ജോലി ചെയ്യുന്ന മലയാളികളും ഈ വർഷത്തെ ആദ്യത്തെ ഓശാന തിരുക്കർമങ്ങളുടെ ഭാഗമായി.
Tags : Palm Sunday Vatican NRI News Pope Leo XIV