Kerala
തിരുവനന്തപുരം: തലസ്ഥാനത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ രണ്ടുപേര്‍ കൂടി അറസ്റ്റിൽ. നരുവാമൂട് സ്വദേശി കിരൺ, വട്ടിയൂർക്കാവ് സ്വദേശി അനിൽ എന്നിവരാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ബുധനാഴ്ച രാത്രിയോടെ അഞ്ച് പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിരുന്നു. സംഭവത്തിൽ 300 പേര്‍ക്കെതിരേയാണ് കേസെടുത്തത്. പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
നിലവിൽ കുറച്ചുപേർക്കെതിരെ മാത്രമാണ് നടപടിയെടുത്തിട്ടുള്ളതെങ്കിലും കണ്ടാലറിയാവുന്ന ഒട്ടേറെ പേർക്കെതിരെ ഇനിയും കേസുകൾ വരാൻ സാധ്യതയുണ്ട്. കേസിലെ പ്രതികളായ മുൻ കൗൺസിലർമാരായ ആറ്റുകാൽ ഉണ്ണി, ഐ.പി. ബിനു എന്നിവരെ തിരഞ്ഞ് പോലീസ് ഇവരുടെ വീടുകളിൽ പരിശോധന നടത്തിയിരുന്നു.
Kerala
തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്‍റെ വീട്ടിലെ ഇഡി റെയ്‌ഡിനെതിരെ സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം കടുക്കുന്നു. പിണറായി വിജയന്‍റെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വീടിന് മുന്നില്‍ വന്‍ സംഘര്‍ഷം.
സിപിഎം പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പിണറായിയുടെ വീട്ടിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. തടയാന്‍ ശ്രമിച്ച പൊലീസിന്‍റെ ഹെല്‍മെറ്റ് പ്രവര്‍ത്തകര്‍ ഊരി കേന്ദ്രസേനയ്ക്ക് നേരെ എറിഞ്ഞു. വീടിനുള്ളിലേക്ക് കുപ്പികളും കല്ലും എറിഞ്ഞു.
സുരക്ഷ ഭേദിക്കാനുള്ള പ്രതിഷേധക്കാരുടെ ശ്രമം സംഘര്‍ഷത്തിന് ഇടയാക്കി. പിന്നീട് മുതര്‍ന്ന നേതാക്കളായ വി ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കളെത്തി അനുനയിപ്പിച്ചു.
സിഎംആർഎൽ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെയും മരുമകൻ മുഹമ്മദ് റിയാസിന്‍റെയും വീടുകൾ അടക്കം 12 ഇടത്താണ് ഇഡി റെയ്ഡ് നടക്കുന്നത്.
പിണറായി വിജയന്‍റെ തിരുവനന്തപുരത്തെ വാടക വീട്ടിലും കണ്ണൂരിലെ സ്വന്തം വീട്ടിലും രാവിലെ മുതൽ പരിശോധന തുടരുകയാണ്. പിണറായി വിജയനും മകൾ വീണയും തിരുവനന്തപുരത്തെ വീട്ടിലാണുള്ളത്. ഇഡി സംഘം വീണയുടെ മൊഴിയെടുത്തു.
പിണറായിയുടെ മരുമകൻ മുഹമ്മദ് റിയാസിന്‍റെ കോഴിക്കോട്ടെ വീട്, സിഎംആര്‍എല്‍ എംഡി കരിമണൽ കർത്തയുടെ ആലുവയിലെ വീട്, സിഎംആര്‍എല്‍ ഓഫീസ്, പിണറായിയുടെ മകൾ വീണയുടെ എക്സാലോജിക് കമ്പനിയുടെ ബംഗളൂരു ഓഫീസ്, കർത്തയുടെ കുടുംബാംഗങ്ങൾ ഡയറക്ടർമാരായ മറ്റു രണ്ടു കമ്പനികളുടെ ഓഫീസ് എന്നിവിടങ്ങളിൽ എല്ലാം പരിശോധന തുടരുന്നു. കോഴിക്കോട്ടും കണ്ണൂരിലും സംഘർഷം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Kerala
കണ്ണൂർ: മുൻമുഖ്യമന്ത്രി പിണറായി വിജയന്‍റെയും മരുമകനും ബേപ്പൂർ എംഎൽഎയുമായ മുഹമ്മദ് റിയാസിന്‍റെയും വീടുകളിൽ ഇഡി റെയ്ഡ് നടക്കുന്ന സാഹചര്യത്തിൽ വ്യാപക പ്രതിഷേധവുമായി സിപിഎം.
പരിശോധന നടക്കുന്ന പിണറായിയുടെ കണ്ണൂരിലെ വീടിനു മുന്നിലും തിരുവനന്തപുരത്തെ വാടകവീടിനു മുന്നിലും തടിച്ചുകൂടിയ പ്രവർത്തകർ പ്രതിഷേധ മുദ്രാവാക്യങ്ങൾ വിളിച്ചു. കോഴിക്കോട് കോട്ടുളിയിലെ മുഹമ്മദ് റിയാസിന്‍റെ വീടിനു മുന്നിലും പ്രതിഷേധം നടന്നു.
കണ്ണൂരിലെ പിണറായിയുടെ വീടിനു മുന്നിൽ നടന്ന പ്രതിഷേധത്തിന് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷും മുതിർന്ന നേതാവ് പി. ജയരാജനും നേതൃത്വം നല്കി. മുഖ്യമന്ത്രി വി.ഡി. സതീശനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയതിനു പിറ്റേന്നു തന്നെ ഇഡി പരിശോധന നടക്കുന്നതിനു പിന്നിൽ കോൺഗ്രസ്- ബിജെപി ഡീൽ ആണെന്ന് കെ.കെ. രാഗേഷ് പ്രതികരിച്ചു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ പ്രതികരണവുമായി മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് അവസാനിച്ചുവെന്ന് കരുതുന്ന വലതുപക്ഷ കേന്ദ്രങ്ങളുടെ മതിമറന്നുള്ള ആഘോഷങ്ങളിൽ കാര്യമില്ല. പോരാട്ടവീര്യത്തോടെ മുന്നണി ശക്തമായി തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷ ജനാധിപത്യ മുന്നണി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. ആ പരാജയം ഞങ്ങൾ അംഗീകരിക്കുന്നു. പരാജയം അംഗീകരിച്ച് ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കും. ഇത്തരം സന്ദർഭങ്ങൾ ഇതിനു മുൻപും ഉണ്ടായിട്ടുണ്ട്. സംഭവിച്ചത് എന്താണെന്ന് കേരളത്തിന് ബോധ്യമുണ്ട്. ജനങ്ങളാണ് അന്തിമ വിധികർത്താക്കൾ.
എന്തുകൊണ്ട് ജനം മാറ്റിനിർത്തി എന്ന കാര്യം എല്ലാവരും വിശദമായി പരിശോധിച്ച് വരികയാണ്. തങ്ങൾക്കുണ്ടായ കുറവുകൾ കൃത്യമായി കണ്ടെത്തുകയും അതിന്റെ ഭാഗമായി തിരുത്തൽ നടപടികൾ സ്വീകരിക്കുകയും ചെയ്യുക എന്നതാണ് ഇതിൽ കണ്ടിട്ടുള്ളത്. അത് ജനങ്ങളുടെ കൂടെ നിന്നുകൊണ്ടായിരിക്കും.
ജനങ്ങളുടെ ഒപ്പമാണ് എന്നുമുള്ളത്. എൽഡിഎഫ് ശക്തമായി തിരിച്ചുവരും. ജനങ്ങളുടെ ക്ഷേമത്തിന് ഉതകുന്ന എല്ലാ പദ്ധതികളെയും പ്രതിപക്ഷം പിൻതാങ്ങുമെന്നും മറിച്ചാണെങ്കിൽ അതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.
Kerala
കണ്ണൂര്‍: തെരഞ്ഞെടുപ്പിൽ സിപിഎമ്മിനുണ്ടായ പരാജയത്തിന്റെയും പ്രതിസന്ധിയുടെയും പൂര്‍ണ ഉത്തരവാദിത്വം പാര്‍ട്ടി നേതൃത്വത്തിനെന്ന് പയ്യന്നൂരിൽ നിന്ന് യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ചു ജയിച്ച മുൻ സിപിഎം പ്രവർത്തകൻ വി. കുഞ്ഞികൃഷ്ണന് എംഎൽഎ. സ്വകാര്യ ടെലിവിഷന്‍ ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
രക്തസാക്ഷി ഫണ്ട് മോഷ്ടിച്ചാല്‍ പിന്നെ ആരാണ് ഈ പാര്‍ട്ടിക്ക് വോട്ട് ചെയ്യുകയെന്നും അദ്ദേഹം ചോദിച്ചു. സംഘടനാതലത്തില്‍ നേരത്തെ തന്നെ ഈ അഭിപ്രായം പറയുന്ന വലിയ വിഭാഗം ആളുകള്‍ ഉണ്ടായിരുന്നു. പക്ഷേ അഭിപ്രായങ്ങളൊന്നും മാനിക്കാന്‍ പാര്‍ട്ടി നേതൃത്വം തയാറായില്ല.
ആരോപണവുമായി ബന്ധപ്പെട്ട് താന്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ അണികള്‍ ഏറ്റെടുത്തു. അതുകൊണ്ടാണ് ഇങ്ങനെയൊരു സ്ഥിതി ഉണ്ടായത്. പരാജയത്തിന്റെ ഉത്തരവാദിത്വം പൂർണമായും പാർട്ടി നേതൃത്വത്തിന് മാത്രമാണ്. ഇതുവരെ ഒരു ആള്‍ക്കൂട്ട രൂപത്തിലായിരുന്നു തന്‍റെ കൂടെയുള്ളവരുടെ പ്രവര്‍ത്തനം.
സംഘടിത രൂപം വേണമെന്നുള്ള അഭിപ്രായം പല ആളുകളില്‍ നിന്നും ഉയര്‍ന്നു വന്നിട്ടുണ്ട്. ഒരു കണ്വന്ഷന് വിളിച്ചുചേര്‍ത്ത് ഒരു സംഘടന രൂപീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കും. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ല. തെരഞ്ഞെടുപ്പിൽ തനിക്ക് രഹസ്യമായി പിന്തുണ നല്കിയവര് സംഘടനയിലേക്ക് വരുമെന്ന് കരുതുന്നില്ല. സംസ്ഥാനമാകെയുള്ള ഇടതുപക്ഷ കൂട്ടായ്മ ആരെങ്കിലും ഉണ്ടാക്കിയാല്‍ അതിലേക്ക് ചേരേണ്ടതുണ്ടോ എന്നുള്ള കാര്യങ്ങളെല്ലാം അതിനുശേഷം തീരുമാനിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
Kerala
ആലപ്പുഴ: സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ആലപ്പുഴയിൽ നടക്കുന്ന അവസരത്തിൽ രൂക്ഷ വിമർശനവുമായി ജി. സുധാകരൻ. ലോക്കൽ കമ്മിറ്റിയംഗത്തെക്കൊണ്ട് തന്‍റെ അച്ഛന് വിളിപ്പിച്ചാൽ പിന്നെ ഞാൻ ആ പാർട്ടിയിൽ നിൽക്കുമോ എന്ന് അദ്ദേഹം ചോദിച്ചു. സ്വന്തം അച്ഛനെ ബഹുമാനിക്കുന്നവർ ആരും പിന്നെ നിൽക്കില്ലെന്നും സുധാകരൻ മാധ്യമങ്ങളോടു പ്രതികരിച്ചു.
63 വർഷം എനിക്ക് ചെയ്യാവുന്ന സേവനങ്ങളെല്ലാം ചെയ്തു. കാൽ നൂറ്റാണ്ട് മുൻപ് മരിച്ചുപോയ എന്‍റെ അച്ഛനെ വരെ ചീത്ത വിളിക്കുകയും എന്നിട്ട് ഞങ്ങൾ ഭുവനേശ്വരന്‍റെ ആൾക്കാർ ആണെന്ന് പറയുകയും ചെയ്യുന്നവരാണ് സിപിഎമ്മിലെ ചില ആളുകൾ.
ഭുവനേശ്വരന്‍റെ അച്ഛനാണ് എന്‍റെ അച്ഛൻ. ഭുവനേശ്വരൻ രക്തസാക്ഷി ആയത് എങ്ങനെയെന്ന് എനിക്കറിയാം. ഭുവനേശ്വരന്‍റെ കാര്യത്തിൽ ഇവരാരും പൂങ്കണ്ണീർ ഒഴുക്കേണ്ട. ആ കേസ് മുഴുവനും നടത്തിയത് ഞങ്ങളുടെ വീട്ടിലെ കാശു കൊണ്ടാണ്. അതിനൊന്നും ആരോടും പരാതിയും പറഞ്ഞിട്ടില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
താൻ സിപിഎമ്മിൽ നിന്ന് പോയതിന് കാരണം പാർട്ടിയിലുള്ള ചില ആളുകൾ തന്നെയാണ്. മോഷ്ടിക്കുകയും വെള്ളമടിക്കുകയും ചെയ്യുന്നവർ മതി പാർട്ടിയിൽ. വൃത്തികെട്ട ആശയങ്ങളും മുതലാളിത്ത ആശയങ്ങളും ഉൾക്കൊള്ളുന്ന, സ്ഥാനമോഹികളും സാമ്പത്തിക മോഹികളുമായ ആളുകൾ ഈ പാർട്ടിയിൽ ഇടപെട്ട് നശിപ്പിച്ചതിനെപ്പറ്റിയാണ് പാർട്ടിയിൽ താൻ സംസാരിച്ചുകൊണ്ടിരുന്നതെന്നും സുധാകരൻ ആഞ്ഞടിച്ചു.
Kerala
തിരുവനന്തപുരം: തോൽവിയിൽ നിന്ന് പോരായ്മകൾ പരിശോധിച്ച് കൂടുതൽ കരുത്തോടെ തിരിച്ചുവരാൻ എൽഡിഎഫിന് സാധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. 2001-ൽ 40-ൽ ഒതുങ്ങിയ പാർട്ടിക്ക് പിന്നീട് 99 സീറ്റ് ലഭിക്കുന്ന നിലയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമാക്കി മാറ്റിയിട്ടും പൊതുവികസന പദ്ധതികൾ നടപ്പിലാക്കിയിട്ടും എന്തുകൊണ്ട് പരാജയപ്പെട്ടു എന്ന പരിശോധന നടക്കുകയാണെന്നും ഗോവിന്ദൻ പറഞ്ഞു. ദേശാഭിമാനി ദിനപത്രത്തിൽ മുൻമുഖ്യമന്ത്രി ഇ.കെ. നായനാരുടെ ഓർമദിനവുമായി ബന്ധപ്പെട്ടെഴുതിയ ലേഖനത്തിലാണ് എം.വി. ഗോവിന്ദന്‍റെ പരാമർശം.
എൽഡിഎഫിന് തുടർഭരണം ലഭിച്ചതോടെ കേരളത്തിൽ വലിയ വികസനക്കുതിപ്പുണ്ടായി. ആഗോളവത്കരണനയങ്ങളുടെ ഭാഗമായി പിന്നാക്കംപോയ 30 ശതമാനം ജനതയുടെ ജീവിതം മുന്നോട്ടുകൊണ്ടുവരാൻ ഉതകുന്ന പദ്ധതികളും കേരളത്തിന്‍റെ പൊതുവികസന പദ്ധതികളും നടപ്പാക്കി. എന്നിട്ടും തെരഞ്ഞെടുപ്പിൽ എന്തുകൊണ്ട് തോറ്റു എന്ന പരിശോധന നടക്കുന്ന ഘട്ടമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപിയെ കൂട്ടുപിടിച്ചാണ് പല മണ്ഡലങ്ങളിലും യുഡിഎഫ് ജയിച്ചത്. കേരളത്തിൽ വർഗീയ ശക്തികൾ തലപൊക്കുകയാണെന്നത് വരാനിരിക്കുന്ന വിപത്തിന്‍റെ സൂചനകൂടിയാണെന്നും ഇതിനെതിരേ മുന്നോട്ടുപോകണമെന്നും എം.വി. ഗോവിന്ദൻ ലേഖനത്തിൽ കുറിച്ചു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ നടക്കുന്ന തർക്കത്തെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഈ അടി മുൻകൂട്ടി കണ്ടതാണ്, ഇപ്പോൾ അത് രൂക്ഷമായി തുടരുന്നു എന്ന് മാത്രമേയുള്ളെന്ന് ഗോവിന്ദൻ പ്രതികരിച്ചു.
മൂന്നു വ്യക്തികളും മുഖ്യമന്ത്രിയാകാൻ നേരത്തേ അരങ്ങേറ്റം നടത്തി. ഇക്കാര്യം എല്ലാവരും മനസിലാക്കിയതാണ്. പ്രതിപക്ഷ നേതാവ് ആരെന്ന കാര്യത്തിൽ വേഗം തീരുമാനമുണ്ടാകുമെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
ഇതിനിടെ, ജനവിധിയെ പരിഹസിച്ചുകൊണ്ട് കോൺഗ്രസ് നടത്തുന്ന കസേര കളി തികച്ചും അപഹാസ്യമാണെന്ന് കെ.കെ.ഷൈലജയും ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു.
Kerala
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎമ്മിനും പിണറായി സർക്കാരിനുമെതിരേ ആഞ്ഞടിച്ച് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം പ്രകാശ് ബാബു. ഇടത് നയത്തിൽനിന്ന് പിണറായി സർക്കാർ വ്യതിചലിച്ചെന്ന് അദ്ദേഹം പറഞ്ഞു
മുന്നണിയിൽ കൂടിയാലോചനയില്ലാതെ സർക്കാർ എടുത്ത തീരുമാനങ്ങൾ തിരിച്ചടിയായി. ഒരു സർക്കാരാകുമ്പോൾ അതിന്റെ സംവിധാനങ്ങൾക്ക് ചില നടപടിക്രമങ്ങൾ പാലിക്കേണ്ടതായിവരും. എന്നാൽ മുന്നണിയിൽ ചർച്ചചെയ്തിട്ടാണോ പല തീരുമാനങ്ങളും എടുത്തതെന്ന് ചർച്ചചെയ്യേണ്ടതാണ്.
മുന്നണിയിൽ വേണ്ടത്ര ചർച്ചചെയ്യാതെ ഒരു തീരുമാനം എടുത്ത് എല്ലാവരെയും ബോധ്യപ്പെടുത്തുന്നതിന് മുന്പ് പോയി ഒപ്പിട്ടു കൊടുത്തതാണ് പിഎം ശ്രീയിലെ പ്രശ്നം. അത് ചെയ്യാൻ പാടില്ല.
സർക്കാർ നിലപാടിൽ വ്യതിയാനം കണ്ടപ്പോൾ പല കാര്യങ്ങളിലും മാറ്റം വേണമെന്ന് സിപിഐ ആർജവത്തോടെ ആവശ്യപ്പെട്ടിട്ടുണ്ട്. തിരുത്തേണ്ട സമയത്ത് തിരുത്താൻ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തില്‍ സിപിഎം അസാധാരണമായ വിലയിരുത്തല്‍ നടത്തുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.എ.ബേബി. സഖാക്കള്‍ക്ക് തുറന്നടിക്കാം, മുന്‍ധാരണകളില്ലാതെ എല്ലാവരും പറയുന്നത് കേള്‍ക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
തെരഞ്ഞെടുപ്പിൽ അസാധാരണമായ തിരിച്ചടിയാണ് പാര്‍ട്ടിക്ക് ഉണ്ടായത്. അതുകൊണ്ട് വിശദമായ വിലയിരുത്തലുണ്ടാകും. ക്ഷമാപൂര്‍വം സഖാക്കള്‍ക്ക് പറയാനുള്ളത് മുഴുവന്‍ കേള്‍ക്കും. പാര്‍ട്ടിക്ക് എന്തെങ്കിലും പോരായ്മ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് കണ്ടെത്തി തിരുത്തിയ ശേഷം പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവായി ആര്‍ വേണമെന്ന് പാര്‍ട്ടി തീരുമാനിച്ചിട്ടില്ല. അത് ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
കണ്ണൂര്‍: തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ സിപിഎമ്മില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് വീണ്ടും ഫ്ളക്സുകള്‍. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍റെ മണ്ഡലമായ തളിപറന്പിലാണ് ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്
സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എം.സ്വരാജും കണ്ണൂർ ജില്ലാ സെക്രട്ടറിയായി പി.ജയരാജനും വരണമെന്നാണ് ഫ്ളക്സ് ബോര്‍ഡിലുള്ളത്. കുറുമാത്തൂര്‍ സഖാക്കള്‍ എന്ന പേരിലാണ് ഫ്ളക്സ് സ്ഥാപിച്ചിരിക്കുന്നത്.
ജനങ്ങളെ സേവിക്കുക എന്ന ജോലി വിട്ട് വേറെ എന്തെങ്കിലും ചെയ്യാന്‍ തുടങ്ങിയാല്‍ ആ നേതാവിനെ ജനങ്ങള്‍ കീഴ്പ്പെടുത്തും എന്നും ഫ്ളക്സില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: പേരാവൂരില്‍ മത്സരിപ്പിച്ചതില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ കടുത്ത അതൃപ്തി അറിയിച്ച് കെ.കെ.ഷൈലജ. മത്സരിക്കാന്‍ താത്പര്യമില്ലാതിരുന്നിട്ടും നിര്‍ബന്ധിച്ച് മത്സരിപ്പിച്ചു. തോല്‍ക്കുമെന്ന് എല്ലാവര്ക്കും അറിയാമായിരുന്നെന്നും കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റ് യോഗത്തില്‍ ഷൈലജ അറിയിച്ചു.
പേരാവൂരില്‍ കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫിനെതിരെയാണ് ഇത്തവണ കെ.കെ.ഷൈലജ മത്സരിച്ചത്. 14453 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥി സണ്ണി ജോസഫ് വിജയിച്ചത്.
കഴിഞ്ഞ തവണ മട്ടന്നൂരില്‍ നിന്ന് റിക്കാർഡ് ഭൂരിപക്ഷത്തിനാണ് ഷൈലജ വിജയിച്ചത്. കെപിസിസി പ്രസിഡന്റിനെ പരാജയപ്പെടുത്തി മണ്ഡലം പിടിച്ചെടുക്കണമെങ്കില്‍ ഷൈലജ തന്നെ ഇവിടെ മത്സരിക്കണമെന്ന തീരുമാനത്തിന്‍റെ ഭാഗമായാണ് മണ്ഡലം മാറി മത്സരിക്കാനെത്തിയത്.
എന്നാൽ പാര്‍ലമെന്‍ററി ജനാധിപത്യത്തില്‍ തത്ക്കാലം താത്പര്യമില്ലെന്നും പാര്‍ട്ടി രംഗത്ത് സജീവമാകാനാണ് താത്പര്യമെന്നും ഷൈലജ നിലപാടെടുത്തിരുന്നു. എന്നാല്‍ മത്സരരംഗത്ത് നിന്ന് മാറി നിന്നാല്‍ ഷൈലജയ്ക്ക് സീറ്റ് നൽകിയില്ലെന്ന് സംസ്ഥാന വ്യാപകമായി പ്രതീതി ഉണ്ടാകുമെന്ന് ഉൾപ്പെടെ പറഞ്ഞാണ് പാർട്ടി ഇക്കാര്യം സമ്മതിപ്പിച്ചത്.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെതിരേ സമൂഹമാധ്യമത്തില്‍ രൂക്ഷ വിമര്‍ശനം. സിപിഎം സംസ്ഥാന സമിതിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ എം.വി.ഗോവിന്ദന്‍റെ വാര്‍ത്താസമ്മേളനം അറിയിച്ചുള്ള പോസ്റ്റിന്‍റെ കമന്റുകളിലാണ് വിമര്‍ശനമുയരുന്നത്.
തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സെക്രട്ടറി സ്ഥാനം ഒഴിയണമെന്നാണ് ഭൂരിഭാഗം കമന്റുകളും. താങ്കളുടെ പാര്‍ട്ടി സെക്രട്ടറി ആയിട്ടുള്ള അവസാന പത്രസമ്മേളനമെന്നും കമന്റുകളുണ്ട്.
'പാര്‍ട്ടി നേതൃത്വത്തിന്റെ ശൈലിയോടുള്ള അണികളുടെയും പൊതുജനങ്ങളുടെയും അസംതൃപ്തിയാണ് തെരഞ്ഞെടുപ്പ് ഫലം'. 'പാര്‍ട്ടി കോട്ടകള്‍ വരെ കടപുഴകി വീഴുന്നുണ്ടെങ്കില്‍ അത് നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന് സമ്മതിച്ചേ മതിയാകൂ' എന്നും കമന്റുകളുണ്ട്.
Kerala
ഇടുക്കി: പ്രതിപക്ഷത്തിരിക്കുന്നത് പാർട്ടിക്ക് ഗുണം ചെയ്യുമെന്ന് മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ എം.എം മണി. കുറച്ച് കാലം പ്രതിപക്ഷത്ത് ഇരിക്കുന്നത് നല്ലതാണ്. പാർട്ടി നേതൃത്വം തിരുത്തേണ്ടതുണ്ടെങ്കിൽ തിരുത്തുമെന്നും അദ്ദേഹം പ്രതികരിച്ചു.
സംസ്ഥാനത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവന്നത് ഇടതുപക്ഷ സർക്കാരുകളാണ്. ഭരണപക്ഷത്ത് ഉള്ളപ്പോഴും ജനങ്ങൾക്ക് സേവനം ചെയ്യാനും പാർട്ടിയെ കെട്ടിപ്പെടുത്താനുമാണ് തങ്ങൾ ശ്രമിച്ചത്.
തോറ്റുവെന്നത് സത്യമാണ്. തോറ്റിട്ടില്ലെന്ന് പറഞ്ഞാൽ തലയ്ക്ക് സുഖമില്ല എന്ന് പറയില്ലേയെന്നും അദ്ദേഹം ചോദിച്ചു.
Kerala
കോഴിക്കോട്: സമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് പേരാന്പ്രയിലെ യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹലിയക്കെതിരെ സിപിഎം പരാതി നൽകി. സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ലിനീഷാണ് തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്ടർക്കും പരാതി നൽകിയത്.
ഒരു കുടുംബം അതിദാരിദ്ര്യത്തില്‍ ആണെന്നും 18 വര്‍ഷമായി സര്‍ക്കാര്‍ ഇവര്‍ക്കുള്ള വീട് നിഷേധിച്ചു എന്നുള്ള വീഡിയോയാണ് പ്രചരിപ്പിച്ചത്. ഈ കുടുംബത്തിലെ ഒരംഗം ഇന്ത്യന്‍ ആര്‍മിയില്‍ ജോലി ചെയ്യുന്നുണ്ട്. അതിനാല്‍ ലൈഫ് ഭവന പദ്ധതി മാനദണ്ഡങ്ങള്‍ പ്രകാരം ഇവർക്ക് വീട് ലഭിക്കാൻ അർഹതയില്ല.
ഇത് മറച്ചു വെച്ച് കൊണ്ടാണ് വീഡിയോ പ്രചരിപ്പിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു. വിഷയത്തില്‍ അടിയന്തരമായി നടപടിയെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. വീടുകളില്‍ ചെന്ന് സമുദായം പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിച്ചുവെന്ന് കാട്ടി നേരത്തെ കീഴരിയൂര്‍ സ്വദേശിനി സഫീറ പരാതി നല്‍കിയിരുന്നു.
Kerala
കൊച്ചി: കേരളത്തെ തകർത്ത പ്രളയം മനുഷ്യനിർമിതമാണെന്ന ആരോപണങ്ങൾ ആവർത്തിച്ച് മാത്യു കുഴൽനാടൻ എംഎൽഎ. മഴയ്ക്ക് മുമ്പേ തോട്ടപ്പിള്ളി സ്‌പിൽവേക്ക് സമീപമുള്ള മണ്ണ് നീക്കം ചെയ്യണമെന്ന് ഉത്തരവിറക്കിയിരുന്നു. പ്രളയത്തേക്കാൾ സർക്കാരിന് പ്രാധാന്യം കരിമണൽ ആയിരുന്നുവെന്നും കുഴൽനാടൻ ആരോപിച്ചു.
2019 മേയ് 31ന് അന്നത്തെ ജലവിഭവ വകുപ്പ് മന്ത്രിയായ മാത്യു ടി. തോമസിന്‍റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിന്‍റെ വിശദാംശങ്ങൾ മാത്യു കുഴൽനാടൻ പുറത്തുവിട്ടു. യോഗത്തിന്‍റെ തീരുമാനത്തിന്‍റെ ഭാഗമായി ജലവിഭവ വകുപ്പ് ഉത്തരവ് പുറത്തിറക്കിയിരുന്നു.
ഇനി പ്രളയം വന്നാൽ കുട്ടനാട് പ്രതിസന്ധിയിലാകുമെന്നും അതിന് മുമ്പ് മണൽ നീക്കം ചെയ്യണമെന്നും ഉത്തരവിൽ പറയുന്നു. വെള്ളപ്പൊക്കം വന്ന് മണ്ണു പോകുന്നതിന് മുമ്പ് നീക്കം ചെയ്യാനാണിത്.
തോട്ടപ്പിള്ളി സ്‌പിൽവേയ്ക്ക് മുന്നിൽ അടിഞ്ഞു കൂടിയിട്ടുള്ള കരിമണൽ എടുക്കാനാണ് മുൻഗണന. 2018ലും 2019ലും ഇവരുടെ ആകുലത ഈ മണ്ണാണ്. ജലവിഭവ വകുപ്പിന് മണ്ണ് നീക്കം ചെയ്യുന്നതിന് എന്തിനാണ് വെപ്രാളമെന്നും കുഴൽനാടൻ ചോദിച്ചു.
പ്രളയത്തിലും സിപിഎം-ബിജെപി ഡീൽ നടന്നുവെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു. സുരേഷ് ഗോപി മുഖ്യമന്ത്രിയോട് വലിയ മഴ വരാൻ പോവുകയാണ് നടപടി എടുക്കണമെന്ന് കേന്ദ്രം അറിയിച്ചിരുന്നതായി പറഞ്ഞുവെന്ന് അവകാശപ്പെട്ടിരുന്നു. ആ സമയത്ത് അദ്ദേഹം മൗനം പാലിക്കുകയാണ്. സിപിഎമ്മിനെ സഹായിക്കാനാണ് ഇവരെല്ലാം ചേർന്ന് തന്നെ ആക്രമിക്കുന്നതെന്നും മാത്യു കുഴൽനാടൻ കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ വനവാസത്തിന് പോകുമെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കെ. സുധാകരനെ മത്സരിപ്പിക്കരുത് എന്ന പേരില്‍ പ്രചരിക്കുന്ന കത്തിനെ കുറിച്ചും വി.ഡി. സതീശന്‍ വിശദീകരിച്ചു. സിപിഎം കള്ളക്കത്ത് പ്രചരിപ്പിക്കുകയാണ് എന്നാണ് സതീശന്‍ പറയുന്നത്.
സംസ്ഥാനത്ത് എല്‍ഡിഎഫ് തരംഗം ഉണ്ടായപ്പോഴും തനിക്ക് ഭൂരിപക്ഷം കൂടിയിട്ടുണ്ട്. താന്‍ ഒരു എതിരാളിയെയും നിസാരനായി കാണുന്ന ആളല്ല. ക്ലാസ് ലീഡര്‍ ആയി മത്സരിച്ചിട്ടുണ്ട്. അന്നും ഇന്നും എതിരാളിയെ ശക്തനായി കാണുന്നയാളാണ്. തനിക്കെതിരെ മത്സരിച്ച ഒരു സ്ഥാനാര്‍ഥിയും നിസാരക്കാരനല്ല. 2006ല്‍ എറണാകുളം റൂറലില്‍ ഒമ്പതു സീറ്റും പരാജയപ്പെട്ടപ്പോള്‍ താന്‍ മാത്രമാണ് വിജയിച്ചതെന്നും സതീശൻ പറഞ്ഞു.
"ഇത്തവണ നൂറില്‍ അധികം സീറ്റുമായി യുഡിഎഫ് അധികാരത്തില്‍ എത്തും. യുഡിഎഫ് ജയിച്ചില്ലെങ്കില്‍ ഞാന്‍ രാഷ്ട്രീയ വനവാസത്തിന് പോകും. ഞാന്‍ എന്തെങ്കിലും മാറ്റിപ്പറഞ്ഞിട്ടുണ്ടോ? മുഖ്യമന്ത്രിയല്ലേ മാറ്റിപ്പറയുന്നത്. നൂറിലധികം സീറ്റുമായി കോണ്‍ഗ്രസ് അധികാരത്തില്‍ വരും. ഇത് കേരളം കണ്ട ഏറ്റവും മോശം സര്‍ക്കാരാണ്. അതാണ് ഞാന്‍ നൂറില്‍ നില്‍ക്കുന്നത്.
കെപിസിസി പ്രസിഡന്‍റിന്‍റെ മാത്രമല്ല എന്‍റെ പേരിലും കത്ത് പ്രചരിക്കുന്നുണ്ട്. കെ. സുധാകരന് സീറ്റ് കൊടുക്കരുതെന്ന് ഞങ്ങള്‍ പറഞ്ഞതായി. കള്ളക്കത്ത് പ്രചരിപ്പിക്കുകയാണ്. സിപിഎം എത്ര തരംതാണിരിക്കുകയാണ്. മുഖ്യമന്ത്രി ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധമില്ല, ആര്‍എസ്എസുമായി ബന്ധമില്ല എന്ന് കള്ളങ്ങള്‍ പറഞ്ഞു. അത് ഞങ്ങള്‍ പൊളിച്ചു.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് 18 മാസത്തോളം പെന്‍ഷന്‍ കിട്ടിയില്ലെന്ന് പച്ചക്കള്ളം പറഞ്ഞു. അത് ഞങ്ങള്‍ പൊളിച്ചടുക്കി. നുണയന്‍ പിണറായി തന്നെ. നുണറായി എന്ന പേരും ഞാന്‍ ഇട്ടു' - വി.ഡി. സതീശന്‍ പറഞ്ഞു.
Kerala
കണ്ണൂർ: സിപിഎം വിട്ട് തളിപ്പറമ്പിൽ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുന്ന ടി.കെ.ഗോവിന്ദന് മുന്നറിയിപ്പുമായി കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ്. തീക്കൊളി കൊണ്ട് തല ചൊറിയാന്‍ നില്‍ക്കരുത്. പാര്‍ട്ടിക്ക് പ്രകോപനം ഉണ്ടാക്കുന്ന പണി ടി.കെ.ഗോവിന്ദന് എടുക്കരുത്.
ടി.കെ.ഗോവിന്ദന് നല്കിയ പരാതിയിലാണ് ഇന്നലെ തളിപ്പറമ്പില്‍ റെയ്ഡ് നടന്നത്. എന്നാൽ പോലീസിന് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. പാര്‍ട്ടിക്ക് എതിരെ പൊതുബോധം സൃഷ്ടിക്കാനാണ് ശ്രമം. പാർട്ടിക്കാരെ വല്ലാതെ പ്രകോപിപ്പിക്കരുതെന്നും രാഗേഷ് മുന്നറിയിപ്പ് നല്കി.
തളിപ്പറമ്പിൽ പി.കെ.ശ്യാമളയെ എൽഡിഎഫ് സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് ടി.കെ. ഗോവിന്ദൻ പാർട്ടി വിട്ടത്. തുടർന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച അദ്ദേഹത്തിന് യുഡിഎഫ് പിന്തുണ നൽകുകയായിരുന്നു.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള തന്നെയാണ് പ്രധാന പ്രചാരണ വിഷയമെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. തിങ്കളാഴ്ച പത്തംതിട്ടയില്‍ നടന്ന പൊതുസമ്മേളനത്തില്‍ സ്വര്‍ണം കട്ടവര്‍ ആരപ്പാ എന്ന പാരഡി ഗാനം രാഹുല്‍ ഗാന്ധി ആലപിച്ചിരുന്നു.
ഇതിന് പിന്നാലെ കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള സോണിയ ഗാന്ധിയുടെ ഫോട്ടോ പ്രചരിപ്പിച്ച് സിപിഎം ഹാന്‍ഡിലുകള്‍ രംഗത്തെത്തിയിരുന്നു. ഇതിലാണ് വി.ഡി. സതീശന്‍ പ്രതികരിച്ചത്. ആദ്യം മുഖ്യമന്ത്രിയും പോറ്റിയും ഒന്നിച്ചുള്ള ഫോട്ടോയെ കുറിച്ച് പറയട്ടെ എന്നിട്ട് സോണിയ ഗാന്ധിക്കൊപ്പമുള്ള ഫോട്ടോയെ കുറിച്ച് പറയാം എന്നാണ് സതീശന്‍ പറയുന്നത്.
തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയം സ്വര്‍ണക്കൊള്ള തന്നെയാണ്. സ്വര്‍ണം കൊള്ളയടിച്ചവര്‍ക്കെതിരെ ഒരു നടപടി പോലും സ്വീകരിച്ചിട്ടില്ല. സോണിയ ഗാന്ധിക്കൊപ്പമുള്ള പോറ്റിയുടെ ഫോട്ടോ പ്രചരിപ്പിക്കുന്നതിന് മുമ്പ് പിണറായി വിജയനൊപ്പമുള്ള ഫോട്ടോ നോക്കണം.
പിണറായി വിജയന്‍ കേരളത്തിന്‍റെ മുഖ്യമന്ത്രിയാണ്. സ്വര്‍ണം കട്ടവരെ കുറിച്ച് ഏറ്റവും അടുത്ത് അറിയാവുന്ന ആളാണ്. അദ്ദേഹം എന്തിനാണ് ഫോട്ടോ ഇടുന്നത്. അത് ആദ്യം അന്വേഷിക്കണം. എന്നിട്ട് സോണിയ ഗാന്ധിക്കൊപ്പമുള്ള ഫോട്ടോയെ കുറിച്ച് അന്വേഷിക്കാം എന്ന് വി.ഡി. സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
Kerala
തിരുവനന്തപുരം: എസ്ഡിപിഐയുടെ പിന്തുണ സിപിഎം തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നേമത്തു വി. ശിവന്‍കുട്ടിയും എസ്ഡിപിഐയുടെ പിന്തുണ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എസ്ഡിപിഐയോട് സിപിഎം നേതൃത്വം പിന്തുണ തേടിയതിനാല്‍ പിന്തുണയ്ക്കുന്നുവെന്ന എസ്ഡിപിഐ നേതാവിന്റെ പ്രസ്താവനയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
എസ്ഡിപിഐയുമായി ചങ്ങാത്തമുള്ളത് കോണ്‍ഗ്രസിനാണ്. പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും എസ്ഡിപിഐയും ഒറ്റച്ചങ്ങാതിമാരായാണ് പ്രവര്‍ത്തിച്ചതെന്നും അതെല്ലാം കേരളത്തിലെ ജനങ്ങള്‍ കണ്ടതല്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു. പത്ത് വര്‍ഷക്കാലം കേരളത്തില്‍ ഒരു വര്‍ഗീയ കലാപവും ഉണ്ടായിട്ടില്ല. ഒരു വര്‍ഗീയതയോടും വിട്ടുവീഴ്ച ചെയ്യില്ല.
എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന് യുഡിഎഫ് പറഞ്ഞത് പോലെ എല്‍ഡിഎഫ് പറയുമോയെന്ന ചോദ്യത്തോട് മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല. ന്യൂനപക്ഷങ്ങള്‍ കുടുതലും സര്‍ക്കാരിനെ പിന്തുണയ്ക്കുന്നവരാണെന്നാണ് അദ്ദേഹം മറുപടി നല്‍കിയത്.
Kerala
തിരുവനന്തപുരം: കേന്ദ്രം എല്ലാത്തരത്തിലും സാമ്പത്തികമായി പിടിമുറുക്കിയപ്പോള്‍ കേരളത്തിലെ ജനങ്ങള്‍ നല്‍കിയ ആത്മവിശ്വാസത്തിലും പിന്തുണയിലും കരുത്തിലുമാണ് ഈ സര്‍ക്കാര്‍ മുന്നോട്ട് പോയതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്‍.
ആര്യനാട് വി.കെ ഓഡിറ്റോറിയത്തില്‍ നടന്ന എല്‍ഡിഎഫ് അരുവിക്കര മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അരുവിക്കരയില്‍ ജി. സ്റ്റീഫന്‍ ജനവിധി തേടുന്നത് വികസനത്തിലൂടെയുള്ള മാറ്റത്തിന്‍റെ കരുത്തിലാണെന്ന് വിജയരാഘവൻ കൂട്ടിച്ചേര്‍ത്തു.
എല്‍ഡിഎഫ് അരുവിക്കര മണ്ഡലം കമ്മിറ്റി പുറത്തിറക്കിയ വികസരേഖ കെഎസ്കെടിയു സംസ്ഥാന പ്രസിഡന്‍റ് ആനാവൂര്‍ നാഗപ്പന്‍ കോണ്‍ഗ്രസ്-എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഉഴമലയ്ക്കല്‍ വേണുഗോപാലിന് നല്‍കി പ്രകാശനം ചെയ്തു.
Kerala
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം-ബിജെപി ഡീല്‍ ആവര്‍ത്തിച്ച് വി.ഡി സതീശന്‍. കാസർഗോഡ്, മഞ്ചേശ്വരം, റാന്നി, കോന്നി സീറ്റുകളില്‍ ഡീല്‍ ഉണ്ടെന്നാണ് സതീശന്‍ ആരോപിക്കുന്നത്. തൃശൂരില്‍ ബിജെപി ജയിച്ചത് ഡീലിലൂടെയാണെന്നും അദ്ദേഹം ആരോപിച്ചു.
കെ. സുരേന്ദ്രന്‍ കഴിഞ്ഞ തവണ 32,000 വോട്ടുകള്‍ പിടിച്ച പത്തനംതിട്ടയിലെ കോന്നി സീറ്റ് ഇത്തവണ ബിഡിജെഎസിന് നല്‍കി. റാന്നിയിലെ സീറ്റ് ട്വന്‍റി20ക്ക് നല്‍കി. പത്തനംതിട്ടയില്‍ എവിടെയാണ് ട്വന്‍റി20 ഉള്ളത്? എറണാകുളം ജില്ലയിലെ കിഴക്ക് ഭാഗത്ത് മാത്രമുണ്ടായ പാര്‍ട്ടിയാണ് ട്വന്‍റി20. റാന്നിയിലെ സ്ഥാനാര്‍ഥി പറയുന്നത് ശബരിമല വിഷയം ഞങ്ങള്‍ ഉന്നയിക്കുന്നില്ലെന്നാണ്. അതില്‍ സര്‍ക്കാരിന്‍റെ ഭാഗത്ത് തെറ്റൊന്നുമില്ല എന്നാണ് എന്‍ഡിഎ സ്ഥാനാര്‍ഥി പറയുന്നത്.
കാസർഗോഡ്, മഞ്ചേശ്വരം, പാലക്കാട് തുടങ്ങി പല സ്ഥലത്തും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ജയിപ്പിക്കാനുള്ള ഏര്‍പ്പാടുകളാണ് ഇവര്‍ ചെയ്യുന്നത്. കരുവന്നൂര്‍ ബാങ്കിലെ 300 കോടിയുടെ കൊള്ള നടന്നപ്പോള്‍ ഇഡി പിടി മുറുക്കുന്നുവെന്ന വാര്‍ത്ത വന്നു.
ഇഡി പിടിമുറുക്കുന്നത് തൃശൂര്‍ സീറ്റിന് വേണ്ടിയാണെന്ന് ഞാന്‍ പറഞ്ഞിരുന്നു. അങ്ങനെ ബിജെപിക്ക് ജയിക്കാനുള്ള സാഹചര്യം ഉണ്ടാക്കി കൊടുത്തു. തൃശൂര്‍ സീറ്റില്‍ ബിജെപി ജയിച്ച ശേഷം ഇഡി എവിടെയെങ്കിലും പിടിമുറുക്കിയോ?
അതൊരു ഡീല്‍ ആയിരുന്നു. മുഖ്യമന്ത്രി ഒന്നാം നമ്പര്‍ കാര്‍ ഉപേക്ഷിച്ച് മസ്‌കറ്റ് ഹോട്ടലില്‍ വന്ന് ആര്‍എസ്എസ് നേതാക്കളുമായി ചര്‍ച്ച നടത്തി. 77ല്‍ ആര്‍എസ്എസിന്‍റെ പിന്തുണയോടു കൂടിയല്ലേ ജയിച്ചുവന്നത്. ഈ ഡീല്‍ ഞങ്ങള്‍ പൊളിക്കും. കേരളം പത്തു വര്‍ഷത്തെ ഈ ദുര്‍ഭരണത്തിന് അന്ത്യം കുറിക്കും. ബിജെപിയുമായി രഹസ്യമായി നടത്തിയ ഡീലുകളെക്കുറിച്ച് ഇനിയും പറയും. മുഖ്യമന്ത്രി പറയുന്ന എല്ലാ കാര്യങ്ങള്‍ക്കും ഉത്തരം നല്‍കുമെന്നും വി.ഡി സതീശന്‍ പറഞ്ഞു.
Kerala
ആലപ്പുഴ: ബിജെപിയെയും സിപിഎമ്മിനെയും കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് സിപിഎമ്മും ബിജെപിയും തമ്മിൽ ഡീലുണ്ട്. എൻഡിഎയുടെ സ്ഥാനാര്‍ഥി പട്ടിക കണ്ടാൽ ഇക്കാര്യം വ്യക്തമാകും.
മോദി-അമിത് ഷാ-പിണറായി വിജയൻ എന്നിവര്‍ തമ്മിലുള്ള ഡീലാണ് നടന്നിട്ടുള്ളത്. ബിജെപിക്ക് എംഎൽഎമാരെ ഉണ്ടാക്കി കൊടുക്കാനുള്ള ഡീലാണിത്. ഏറ്റുമാനൂരിൽ എൻഡിഎ സ്ഥാനാര്‍ഥി ആരാണ്? എൻഡിഎയ്ക്കുള്ള ഒരോ വോട്ടും ഇടത് മുന്നണിയെ സഹായിക്കാനാണ്.
കേന്ദ്രത്തെ മുഖ്യമന്ത്രി വിമര്‍ശിക്കുന്നില്ല. ഇതിൽ നിന്ന് തന്നെ ഡീൽ വ്യക്തമാണ്. പത്തനംതിട്ടയിൽ മുഖ്യമന്ത്രി പ്രചാരണത്തിന് എത്തുമ്പോള്‍ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നൽകേണ്ടിവരും. ആചാരങ്ങള്‍ ലംഘിക്കാനുള്ളതാണോയെന്ന് മുഖ്യമന്ത്രി മറുപടി പറയണം.
ശബരിമലയെ സര്‍ക്കാര്‍ കറവ പശുവാക്കി മാറ്റി. മോദിയെ തൃപ്തിപ്പെടുത്താൻ പിണറായി രാഹുൽ ഗാന്ധിയെ വിമര്‍ശിക്കുകയാണ്. പാലക്കാട്, ഏറ്റുമാനൂര്‍ എന്നിവിടങ്ങളിലെ എൻഡിഎ സ്ഥാനാര്‍ഥികള്‍ സിപിഎം-ബിജെപി ഡീലിന്റെ തെളിവാണെന്നും ചെന്നിത്തല പറഞ്ഞു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ "ചെറ്റത്തരം' പരാമര്‍ശത്തിന് മറുപടിയുമായി ജി. സുധാകരന്‍. ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം കൊളളുന്നുവെന്ന് സുധാകരന്‍ പ്രതികരിച്ചു. ചെറ്റപ്പുരയും ചെറ്റക്കുടിലും പാവപ്പെട്ടവന്‍റെ വീടാണ്. ചെറ്റ എന്നാല്‍ അടിസ്ഥാനവര്‍ഗത്തിന്‍റെ പുരയാണ്. ആ ചെറ്റപ്പുരയെ ആക്ഷേപിക്കുകയാണ് തന്നെ ചെറ്റ എന്ന് വിളിക്കുക വഴി മുഖ്യമന്ത്രി ചെയ്തതെന്നും ജി. സുധാകരന്‍ കൂട്ടിച്ചേർത്തു.
പതിനെട്ട് വയസ് വരെ താന്‍ ഓലമേഞ്ഞ ചെറ്റപ്പുരയിലാണ് ജീവിച്ചത്. ചാണകത്തിണ്ണയിലാണ് കഴിഞ്ഞത്. മുഖ്യമന്ത്രിക്ക് മലയാള ഭാഷയുടെ അർഥഭേദങ്ങള്‍ അറിയില്ല. നിഘണ്ടു വായിച്ചിട്ടില്ല. താൻ മുഖ്യമന്ത്രിയെ വിമര്‍ശിക്കും, പക്ഷെ ചീത്ത പറയില്ല. അത് തന്‍റെ ഗുരുത്വമാണെന്നും സുധാകരൻ പറഞ്ഞു. യുഡിഎഫ് ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"എനിക്ക് പാര്‍ലമെന്‍ററി മോഹമാണ് എന്നാണ് പറയുന്നത്. മുഖ്യമന്ത്രിയും അങ്ങനെ പറഞ്ഞു എന്നാണ് കേട്ടത്. മുഖ്യമന്ത്രി ഒമ്പതു തവണ മത്സരിച്ചു. ആ മണ്ഡലത്തില്‍ ഇതുവരെ ആരും തോറ്റിട്ടില്ല. മരിക്കുന്നതുവരെ എകെജി പാര്‍ലമെന്‍ററി അംഗം ആയിരുന്നല്ലോ'- ജി. സുധാകരന്‍ പറഞ്ഞു.
Kerala
തിരുവനന്തപുരം: സിപിഎം വിട്ട മുതിർന്ന നേതാക്കളായ ജി. സുധാകരനും ടി.കെ. ഗോവിന്ദനും വഞ്ചന കാട്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇരുവരും എതിരാളികളുമായി ചേർന്ന് പാർട്ടിയെ ദുർബലപ്പെടുത്താൻ ശ്രമിച്ചെന്നും അദ്ദേഹം ഒരു വാർത്താ ചാനലിനു നല്കിയ അഭിമുഖത്തിൽ ആരോപിച്ചു.
ഏറ്റവും കൂടുതൽ അംഗീകരിക്കപ്പെട്ട നേതാവാണ് സുധാകരൻ. അദ്ദേഹത്തെ അവഗണിച്ചിട്ടില്ല. പക്ഷേ പാർട്ടി നിബന്ധനയോട് പൊരുത്തപ്പടാൻ സുധാകരന് കഴിഞ്ഞില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
സുധാകരനെ താൻ മൂന്നു തവണ വിളിച്ചു, എടുത്തില്ല. അദ്ദേഹം തിരിച്ചു വിളിച്ചുമില്ല. താൻ വിളിച്ചില്ലെന്നാണ് സുധാകരൻ ജില്ലാ സെക്രട്ടറിയോടു പറഞ്ഞതെന്നും പിണറായി വിജയൻ പറഞ്ഞു.
Kerala
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കുറ്റാരോപിതനായ സിപിഎം നേതാവ് എ. പത്മകുമാറിനെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കും. പാര്‍ട്ടയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യാനും ആലോചന. നിയമസഭ തെരഞ്ഞെടുപ്പിനു മുമ്പായി മുഖംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നടപടി.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗവുമായ എ. പത്മകുമാറിനോട് വിശദീകരണം തേടി സിപിഎം. സ്വര്‍ണക്കൊള്ള കേസില്‍ കുറ്റപത്രം വന്നശേഷം നടപടി മതിയെന്ന മുന്‍ നിലപാടില്‍ മാറ്റം വരുത്തിയാണ് ഇപ്പോള്‍ പത്മകുമാറിനെതിരേയുള്ള നടപടി നീക്കം.
പാര്‍ട്ടിയുടെ വിവിധ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളാകാനിടയുള്ളവരും ചില സംസ്ഥാന സമിതിയംഗങ്ങളും ഇക്കാര്യം ശക്തമായി ആവശ്യപ്പെട്ടിരുന്നു.
പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയതില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് എ. പത്മകുമാറിന് തപാലില്‍ നോട്ടീസ് അയച്ചത്. കത്തിനുള്ള മറുപടി പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് ആദ്യം പരിശോധിക്കും. തുടര്‍ന്ന് നടപടി എടുക്കാനാണ് സാധ്യത. ജില്ലാ കമ്മിറ്റിയുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും കഴിഞ്ഞ ദിവസം പത്മകുമാറിനെ പുറത്താക്കിയിരുന്നു.
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ടു കേസുകളിലും കുറ്റാരോപിതനായി ജയിലില്‍ കഴിഞ്ഞെങ്കിലും എ. പത്മകുമാറിനെ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ തുടരാന്‍ അനുവദിച്ചിരുന്നു. ഇതിനെതിരേ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി നിര്‍ദേശങ്ങള്‍ സിപിഎം അംഗീകരിച്ചത്. പാര്‍ട്ടിയില്‍ നിന്നുള്ള കത്തിന് അടിയന്തരമായി മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ജാമ്യം ലഭിച്ചതിനു പിന്നാലെ മാര്‍ച്ച് നാലിനായിരുന്ന പത്മകുമാര്‍ ജയില്‍ മോചിതനായത്. കട്ടിളപ്പാളി, ദ്വാരപാലക ശില്‍പ കേസുകളില്‍ എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലായിരുന്നു കൊല്ലം വിജിലന്‍സ് കോടതി പത്മകുമാറിന് ജാമ്യം അനുവദിച്ചത്.
കട്ടിളപ്പാളിയിലെ സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ട കേസിലായിരുന്നു പത്മകുമാറിനെ ആദ്യം പ്രതി ചേര്‍ക്കുന്നത്. പിന്നീട് ദ്വാരപാലക ശില്‍പ കേസിലും പ്രതി ചേര്‍ക്കുകയായിരുന്നു. ദേവസ്വം ബോര്‍ഡ് മിനിട്ട്‌സില്‍ മാറ്റം വരുത്തിയതും സ്വര്‍ണം ചെമ്പെന്ന് തിരുത്തി എഴുതിയതും പത്മകുമാറാണെന്നായിരുന്നു എസ്‌ഐടിയുടെ കണ്ടെത്തല്‍.
സ്വര്‍ണക്കൊള്ള പത്മകുമാറിന്‍റെ അറിവോടെയാണന്നും എസ്‌ഐടി കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ 2025 നവംബര്‍ 20നായിരുന്നു ഇദ്ദേഹത്തെ എസ്‌ഐടി അറസ്റ്റ് ചെയ്തത്.
Kerala
ആലപ്പുഴ: സിപിഎം അംഗത്വം പുതുക്കാൻ തയാറാകാത്തതിനു പിന്നാലെ പാർട്ടി വിട്ടതായി പ്രഖ്യാപിച്ച് മുതിർന്ന നേതാവ് ജി. സുധാകരൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്നും സുധാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
താൻ പാർട്ടി അംഗത്വം ഒഴിഞ്ഞു, പാർട്ടി വിട്ടു. പാർട്ടിക്കുള്ളിൽനിന്ന് പാർട്ടിയെ ചതിക്കുകയല്ല, പാർട്ടിയിൽനിന്ന് മാറിക്കൊടുത്തു. താൻ കാരണം പാർട്ടിക്ക് ഇനി തലവേദനയില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
ആരുടെയും പിന്തുണ വേണ്ട. പിന്തുണയുമായി ആരും വന്നിട്ടില്ല. പിന്തുണ സ്വീകരിക്കുമോ എന്ന് ഇപ്പോൾ പറയാനാകില്ല. അത് പിന്തുണയുടെ സ്വഭാവം പോലെയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു രാഷ്ട്രീയ പാർട്ടിയിലേക്കുമില്ലെന്ന നിലപാട് വ്യക്തമാക്കിയ ജി. സുധാകരൻ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും ഒരു പ്രതിപക്ഷ പാർട്ടിയുമായും സംസാരിച്ചിട്ടില്ലെന്നും മാധ്യമങ്ങളോടു പറഞ്ഞു.
തന്നെപ്പറ്റി വിവിധ വാർത്തകൾ പുറത്തുവരുന്നു. ഇപ്പോൾ നടക്കുന്നതെല്ലാം പ്രചരണങ്ങളാണ്. ദൗത്യങ്ങളുമായി ആരും വന്നിട്ടില്ല. അങ്ങനെ വരേണ്ട സാഹചര്യവുമില്ല. എം.എ. ബേബി ബുധനാഴ്ച വീട്ടിലെത്തി കണ്ടിരുന്നു.
പാർട്ടിയിൽ ചേർന്നത് ആരും നിർബന്ധിച്ചിട്ടല്ല. പാർട്ടി അംഗത്വം ഒഴിഞ്ഞു എന്നാൽ സംഘടനയിൽ ഇല്ലെന്നാണ്. പാർട്ടി ആദർശവും ആശയവും ഉപേക്ഷിച്ചിട്ടില്ല. പാർട്ടിക്കുവേണ്ടി ജീവിച്ച ആളാണ്. പാർട്ടിയെ ആക്ഷേപിക്കാനില്ല. വിവാദങ്ങളെപ്പറ്റി ഒന്നും ഇനി പറയാൻ ആഗ്രഹിക്കുന്നില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
തന്നെ വ്യക്തിപരമായി ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കും. വ്യക്തിപരമായി ആക്ഷേപിച്ചാൽ പാർട്ടി നശിക്കും. സിപിഎമ്മിന്‍റെ ഏക ആയുധം രാഷ്ട്രീയമാണ്. റോസാപ്പൂ വിരിച്ച പാതയിലൂടെ വന്നതല്ല താൻ. അടിയന്തരാവസ്ഥക്കാലത്ത് ക്രൂരമർദനം ഏറ്റു. കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിൽ അടിയുറച്ച് വിശ്വസിക്കുന്നു. വർഗീയതയുമായി യോജിപ്പില്ല. അഴിമതിക്കെതിരെ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
ആലപ്പുഴ: ഒരു രാഷ്ട്രീയ പാർട്ടിയിലേക്കുമില്ലെന്ന് നിലപാട് വ്യക്തമാക്കി സിപിഎമ്മുമായി ഇടഞ്ഞുനില്ക്കുന്ന മുതിർന്ന നേതാവ് ജി. സുധാകരൻ. യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുമെന്ന് ആരോടും പറഞ്ഞിട്ടില്ല. ഒരു പ്രതിപക്ഷ പാർട്ടിയുമായും സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
തന്നെപ്പറ്റി വിവിധ വാർത്തകൾ പുറത്തുവരുന്നു. ഇപ്പോൾ നടക്കുന്നതെല്ലാം പ്രചരണങ്ങളാണ്. ദൗത്യങ്ങളുമായി ആരും വന്നിട്ടില്ല. അങ്ങനെ വരേണ്ട സാഹചര്യവുമില്ല. എം.എ. ബേബി ബുധനാഴ്ച വീട്ടിലെത്തി കണ്ടിരുന്നു.
പാർട്ടിയിൽ ചേർന്നത് ആരും നിർബന്ധിച്ചിട്ടല്ല. പാർട്ടി അംഗത്വം ഒഴിഞ്ഞു എന്നാൽ സംഘടനയിൽ ഇല്ലെന്നാണ്. പാർട്ടി ആദർശവും ആശയവും ഉപേക്ഷിച്ചിട്ടില്ല. പാർട്ടിക്കുവേണ്ടി ജീവിച്ച ആളാണ്. പാർട്ടിയെ ആക്ഷേപിക്കാനില്ല. വിവാദങ്ങളെപ്പറ്റി ഒന്നും ഇനി പറയാൻ ആഗ്രഹിക്കുന്നില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
തന്നെ വ്യക്തിപരമായി ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കും. വ്യക്തിപരമായി ആക്ഷേപിച്ചാൽ പാർട്ടി നശിക്കും. സിപിഎമ്മിന്‍റെ ഏക ആയുധം രാഷ്ട്രീയമാണ്. റോസാപ്പൂ വിരിച്ച പാതയിലൂടെ വന്നതല്ല താൻ. അടിയന്തരാവസ്ഥക്കാലത്ത് ക്രൂരമർദനം ഏറ്റു. കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിൽ അടിയുറച്ച് വിശ്വസിക്കുന്നു. വർഗീയതയുമായി യോജിപ്പില്ല. അഴിമതിക്കെതിരെ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
ആലപ്പുഴ: സിപിഎം വിടുന്നുവെന്ന സൂചന നല്‍കി പാര്‍ട്ടി അംഗത്വം പുതുക്കാതിരിക്കുന്ന മുതിര്‍ന്ന നേതാവ് ജി. സുധാകരന്‍ വ്യാഴാഴ്ച മാധ്യമങ്ങളെ കാണും. രാവിലെ 11 മണിക്ക് പുന്നപ്രയിലെ വീട്ടിലാണ് പത്രസമ്മേളനം വിളിച്ചിരിക്കുന്നത്. നേരത്തേ പാര്‍ട്ടി അംഗത്വം പുതുക്കുന്നില്ലെന്നു കാട്ടി ജി. സുധാകരനിട്ട ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു.
ജി. സുധാകരന് തെരഞ്ഞടുപ്പില്‍ എന്തെങ്കിലും പരിഗണന നല്‍കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഒരു പരിഗണനയുമില്ലെന്ന പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ പ്രതികരണവും തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ ചിരിക്കുന്ന വീഡിയോയും പങ്കുവച്ചാണ് ഫേസ്ബുക്കില്‍ തന്‍റെ വിഷമങ്ങള്‍ ജി. സുധാകരന്‍ കുറിച്ചത്.
എന്നാല്‍ മറ്റു പാര്‍ട്ടികളിലേക്കില്ലെന്നും സ്വതന്ത്രനായി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് സാധ്യതയെന്നും ജി. സുധാകരനോടടുത്ത വൃത്തങ്ങള്‍ സൂചന നല്‍കിയിരുന്നു. ജി. സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റിട്ടതിനു പിന്നാലെ സിപിഎം ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ അദ്ദേഹത്തെ കാണാന്‍ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും കൂടിക്കാഴ്ചയ്ക്ക് താത്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു.
തനിക്കു പറയാനുള്ളതെല്ലാം ഫേസ്ബുക്ക് പോസ്റ്റിലുണ്ടെന്നും അതില്‍ക്കൂടുതല്‍ ഒന്നും പറയാനില്ലെന്നും സുധാകരന്‍ ആര്‍. നാസറിനെ അറിയിച്ചിരുന്നു. അതേസമയം ഫേസ്ബുക്ക് പോസ്റ്റിനെക്കുറിച്ചറിയാനെത്തിയ മാധ്യമപ്രവര്‍ത്തകരോടു പ്രതികരിക്കാനും സുധാകരന്‍ തയാറായിരുന്നില്ല.
അതിനിടെ ജി. സുധാകരനോട് പാര്‍ട്ടി കാണിച്ച നടപടി ശരിയായില്ലെന്നു പറഞ്ഞ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച എം. ലിജു രംഗത്തെത്തി. ഇതോടെ കോണ്‍ഗ്രസ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയായി അമ്പലപ്പുഴയില്‍ ജി. സുധാകരന്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങളും പരന്നിരുന്നു.
കോണ്‍ഗ്രസ് സീറ്റ് ചര്‍ച്ചയിലും അമ്പലപ്പുഴ നിയോജകമണ്ഡലം ഒഴിച്ചിട്ടാണ് ചര്‍ച്ച നടക്കുന്നത്. ഇത്തരത്തിലുള്ള പലവിധ അഭ്യൂഹങ്ങള്‍ക്കും മറുപടിയായിരിക്കും ജി. സുധാകരന്‍റെ പത്രസമ്മേളനമെന്നാണ് കരുതുന്നത്.
Kerala
തിരുവനന്തപുരം: തോട്ടം തൊഴിലാളികളുടെ ശക്തിയുമായി വർഷങ്ങളുടെ പ്രതിഷേധം നയിച്ച് ഒടുവിൽ ബിജെപിയിൽ ചേർന്ന മുൻ എംഎൽഎ കൂടിയായ മൂന്നാറിലെ എസ്. രാജേന്ദ്രൻ, ഫണ്ട് പിരിവിലെ അഴിമതി തുറന്നുകാട്ടിയിട്ടും ഫലം കാണാതെ പുസ്തകം എഴുതിയും തുറന്ന യുദ്ധങ്ങളുമായി പയ്യന്നൂരിൽ വി. കുഞ്ഞിക്കണ്ണൻ, ഏകോപന സമിതി രൂപീകരിച്ച് പാലക്കാട്ട് സംഘടിത വിമത ശബ്ദമായി മുൻ എംഎൽഎയും കെടിഡിസി ചെയർമാനുമായ പി.കെ. ശശി..
ഒടുവിൽ ഇതാ കുട്ടനാടൻ കരുത്തിന്‍റെ പ്രതിഷേധവുമായി സംസ്ഥാനത്തെ ഏറ്റവും സീനിയർ നേതാവായ ജി. സുധാകരൻ പരസ്യമായി കൊടുങ്കാറ്റ് ഉയർത്തുമ്പോൾ രാഷ്ട്രീയ കേരളം ചോദിക്കുന്ന ചോദ്യം ഇതാണ് - ജി.എസ് എന്ന ജി. സുധാകരൻ മറ്റൊരു വി.എസ് ആകുമോ?
സിപിഎമ്മിൽ സമീപകാലത്തായി പ്രകടമായി പിടിമുറുക്കിയിരിക്കുന്ന ഏകാധിപത്യത്തിനും ഭരണപിന്തുണയുള്ള പിണറായിസത്തിനും എതിരെ ആരും ക മ എന്നു മിണ്ടാതെ നിൽക്കുമ്പോഴാണ് ഈ പ്രതിഷേധ പ്രതികരണങ്ങൾ ഉയരുന്നത്.
ഇന്നോവ കാറിനേയും ഭീഷണികളെയും പേടിച്ചും കീഴ്പ്പെട്ടും കഴിയുന്ന പാർട്ടിയിൽ വിമതൻ ആവുക എന്നർഥം കൈവിട്ട കളിയെന്നാണ്. എം.വി. രാഘവനും ഒ. ഭരതനും പി.വി. ചെറിയാനും കെ.ആർ. ഗൗരിയമ്മയും സി.കെ. പത്മനാഭനുമൊക്കെ വീണുപോയ പാതയിൽ പെടാതിരിക്കാനാണ് ബ്രാഞ്ച് തലം മുതൽ പോളിറ്റ് ബ്യൂറോ വരെയുള്ളവർ ശ്രമിക്കുന്നത്.
എന്നാൽ പാർട്ടിയിൽ തിരുത്തലിനു സമയമായെന്നു മാത്രമല്ല എന്നേ തുടങ്ങേണ്ടതാണെന്ന് കരുതുന്നവർ അത്ര ന്യൂനപക്ഷം അല്ല. അവരുടെ വായകൾ മൂടപ്പെട്ടും കൈകൾ കെട്ടപ്പെട്ടും ആണ്. പലരും പാർട്ടിയോടുള്ള കൂറിൽ പഞ്ചപുച്‌ഛമടക്കി നിൽക്കുന്നവരാണ്.
പാർട്ടിയിലും ഭരണതലത്തിലും അടിമുതൽ ബാധിച്ച സ്വജനപക്ഷപാതിത്വം, ഏകാധിപത്യം, അഴിമതി, വർഗീയ പ്രീണനം, ആക്രമണ രാഷ്ട്രീയം, കുടുംബവാഴ്ച ഇവയോടെല്ലാം വലിയ പ്രതിഷേധം പലർക്കും ഉണ്ട്.
മരുമോൻ വാഴ്ചയ്ക്ക് വേണ്ടി യുവ നേതാക്കളെ സീറ്റ് നൽകാതെ ഒതുക്കുമ്പോൾ, റിക്കാർഡ് ഭൂരിപക്ഷം ജയിച്ചവർക്ക് സ്വന്തം മണ്ഡലം നൽകാതിരിക്കുമ്പോൾ, പ്രായവും ടേമും പറഞ്ഞ് മുതിർന്ന നേതാക്കളെ ഭൂരിഭാഗവും ഒഴിവാക്കുകയും ഒരാൾക്ക് മാത്രമായി അനുകൂലം നൽകുകയും ചെയ്യുമ്പോൾ പലരും മിണ്ടാതിരിക്കുന്നത് പേടി കലർന്ന പാർട്ടി കൂറുകൊണ്ട് തന്നെയാണ്.
അഴിമതി ബ്രാഞ്ച് തലമുതൽ പാർട്ടിയുടെ ഏറ്റവും ഉയർന്ന തലത്തിൽ വരെ എത്തി എന്ന് ഇവരെല്ലാം രഹസ്യമായി സമ്മതിക്കും.ഗവൺമെന്‍റ് ജീവനക്കാരുൾപ്പെടെയുള്ള സംഘടനാ, തൊഴിലാളി പ്രവർത്തകർക്കിടയിലും ഇതുതന്നെയാണ് അഭിപ്രായം.
സാധാരണക്കാരുടെ ശബ്ദം - വിഎസ് ആകുമ്പോൾ
എന്നാൽ പാർട്ടിയിലെ തിരുത്തലുകൾ ജനക്കൂട്ടത്തിന്‍റെ മുന്നിലെത്തിക്കുകയും സാധാരണക്കാരുടെ ശബ്ദം ഓട്ടോ തൊഴിലാളികളുടെ കൂട്ടായ്മയുടെയൊക്കെ രൂപത്തിൽ (നീലേശ്വരം വി.എസ് ഓട്ടോ സ്റ്റാൻഡ്) മാറുകയും അതു ഉച്ചത്തിൽ ഉയർത്തിക്കൊണ്ടു വരികയും ചെയ്ത വി.എസിന്‍റെ വഴി പാർട്ടിയിൽ വീണ്ടും മുഴങ്ങുമോ എന്നതാണ് ചോദ്യം.
ഉറപ്പിച്ചു പറയാൻ ആകില്ല. എന്നാൽ അടിത്തട്ടിലെ തിരുത്തലുകൾക്ക് ചില തിരമാലകൾ സൃഷ്ടിക്കാൻ പറ്റിയേക്കും. സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും കൂടിയായ പിന്നീട് ബ്രാഞ്ചിലേക്ക് മാറ്റപ്പെട്ട ജി സുധാകരന് തന്‍റെ മികച്ച പ്രതിച്ഛായ കൊണ്ടും ആലപ്പുഴ, കൊല്ലം ജില്ലകളിലെ പാർട്ടി പ്രവർത്തകരുടെ ഇടയിലെ സ്വാധീനം കൊണ്ടും നല്ല അനുരണനങ്ങൾക്ക് വഴിയൊരുക്കാനാകും.
അഴിമതിക്കെതിരെ പോരാട്ടം നടത്തിയ, വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുള്ള, സ്വന്തം സഹോദരന്‍റെ ജീവത്യാഗം കൊണ്ട് പാർട്ടിക്ക് രക്തസാക്ഷിത്വ അടിത്തറ നൽകിയ ജി.എസ് ഒരു മാറ്റത്തിന്‍റെ അമരത്തിൽ നിന്നാൽ അതൊരു ശുദ്ധികലശത്തിലേക്ക് അല്ലെങ്കിൽ വൻ പൊട്ടിത്തെറിയിലേക്ക് മാറാം. അതിനുള്ള ത്യാഗം ജീവിത മധ്യാഹ്നത്തിലെത്തി നിൽക്കുന്ന ഘട്ടത്തിൽ ജി. സുധാകരൻ കാണിക്കുമോ എന്നതാണ് കേരളം ഉറ്റുനോക്കുന്നത്.
Kerala
പത്തനംതിട്ട: മന്ത്രി വീണാ ജോര്‍ജിനെ ആറന്മുളയില്‍ ഇനി മത്സരിപ്പിക്കേണ്ടതില്ലെന്ന തീരുമാനം വ്യക്തിപരമായിരുന്നുവെന്ന് ഭര്‍ത്താവ് ഡോ.ജോര്‍ജ് ജോസഫ്.
കുടുംബത്തിന് വീണയുടെ സാന്നിധ്യം കൂടുതലായി വേണമെന്ന ഒരു തോന്നല്‍ ഉണ്ടായതുകൊണ്ടാണ് ഇത്തവണ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറിയോട് ആവശ്യപ്പെട്ടതെന്ന് ജോര്‍ജ് ജോസഫ് പറഞ്ഞു. രാവിലെ ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പാര്‍ട്ടി അംഗമെന്ന നിലയില്‍ സിപിഎം തീരുമാനം അംഗീകരിക്കാന്‍ വീണയ്ക്കു ബാധ്യതയുണ്ടെന്നും ജോര്‍ജ് അഭിപ്രായപ്പെട്ടു.
കണ്ണൂരില്‍ കഴിഞ്ഞയാഴ്ചയുണ്ടായ സംഭവവികാസങ്ങള്‍ ഏറെ വേദനിപ്പിച്ചു. ഈ സംഭവത്തില്‍ തന്‍റെ കുഞ്ഞുങ്ങളുടെ വേദന കണ്ടാണ് ഇനി മത്സരിക്കേണ്ട എന്ന തീരുമാനത്തിലേക്ക് താന്‍ എത്തിയത്. കണ്ണൂര്‍ സംഭവം ടിവിയിലൂടെ അറിയുമ്പോള്‍ താന്‍ കൊടുമണ്‍ അങ്ങാടിക്കലിലെ വീട്ടിലും മക്കള്‍ തിരുവനന്തപുരുത്തുമായിരുന്നു. സംഭവം അറിഞ്ഞ് കുഞ്ഞുങ്ങള്‍ ഏറെ പ്രയാസപ്പെട്ടു. അവര്‍ വിളിച്ചുകൊണ്ടേയിരുന്നു. താന്‍ കണ്ണൂരിലേക്ക് പോകേണ്ടിവന്നുവെന്നും ജോർജ് ജോസഫ് പറഞ്ഞു.
സാധാരണനിലയില്‍ തന്നെ ബുദ്ധിമുട്ടിപ്പിക്കാന്‍ വീണ ആഗ്രഹിക്കാറില്ലെങ്കിലും അന്ന് അവിടേക്ക് വരാമെന്നു പറഞ്ഞപ്പോള്‍ വരാനാണ് പറഞ്ഞത്. കണ്ണൂരിലേക്ക് താന്‍ കൂടെ പോയപ്പോള്‍ മക്കള്‍ ഏറെ പ്രയാസപ്പെട്ടു. അവിടെ എത്തിയശേഷം അവരെ ഫോണില്‍ വിളിച്ച് വീണയുമായി സംസാരിച്ചപ്പോഴാണ് ചെറിയ ആശ്വാസം തോന്നിയത്.
വീണാ ജോര്‍ജ് തന്നെ വീണ്ടും ആറന്മുളയില്‍ സ്ഥാനാര്‍ഥിയാകുമെന്ന തരത്തില്‍ ഇതിനിടെ സിപിഎം തീരുമാനം വന്നു. അപ്പോഴാണ് ജില്ലാ സെക്രട്ടറിയെ ഫോണില്‍ വിളിച്ച് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടത്. മക്കള്‍ പ്രായമായശേഷം ഇനി നോക്കാമെന്നായിരുന്നു താത്പര്യം. പക്ഷേ പാര്‍ട്ടി തീരുമാനം മറിച്ചാണെങ്കില്‍ അതിനനുസരിച്ച് മുന്നോട്ടു പോകട്ടേയെന്നും ജോര്‍ജ് പറയുന്നു.
Kerala
കണ്ണൂർ: തളിപ്പറമ്പ് മണ്ഡലത്തിൽ പി.കെ. ശ്യാമളയെ സ്ഥാനാർഥിയായി പരിഗണിക്കുന്നതിനെതിരെ പ്രതിഷേധവുമായി സിപിഎം അണികളും അനുഭാവികളും രംഗത്ത് എത്തിയതോടെ സ്ഥാനാർഥി നിർണയം സംബന്ധിച്ച് അന്തിമ തീരുമാനം ഇന്നത്തെ സംസ്ഥാന സെക്രട്ടേറിയറ്റിൽ. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ നിലപാട് നിർണായകമാകും.
സമൂഹമാധ്യമങ്ങളിലൂടെയാണ് അണികൾ വിയോജിപ്പ് പ്രകടിപ്പിക്കുന്നത്. നേതൃത്വം തീരുമാനം തിരുത്തണമെന്നാണ് പരസ്യമായി ആവശ്യപ്പെടുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ ഭാര്യ എന്ന പരിഗണനയിലാണ് അവർക്ക് സീറ്റ് നൽകിയതെന്ന ആക്ഷേപവും ഉന്നയിക്കുന്നു. പി.കെ. ശ്യാമളയുടെ ജനകീയതയില്ലായ്മ വിജയസാധ്യതയെ ബാധിക്കുമെന്നും പറയുന്നു.
സ്ഥാനാർഥിയെ നിശ്ചയിക്കുമ്പോൾ ആ വ്യക്തിക്ക് ജനങ്ങൾക്കിടയിലുള്ള സ്വീകാര്യതയും പാർട്ടി അണികളുമായുള്ള ആത്മബന്ധവുമാണ് ഏറ്റവും പ്രധാനമെന്നും എന്നാൽ, തളിപ്പറമ്പ് മണ്ഡലത്തിലെ ഇപ്പോഴത്തെ സ്ഥാനാർഥി നിർണയം അങ്ങേയറ്റം പുനർവിചിന്തനം അർഹിക്കുന്ന ഒന്നാണെന്നും സിപിഎം അണികൾ സൈബർ ഇടങ്ങളിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എം.വി. ഗോവിന്ദന്‍റെ ഭൂരിപക്ഷം കുറഞ്ഞതും കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി കെ. സുധാകരൻ ഈ മണ്ഡലത്തിൽ ഭൂരിപക്ഷം നേടിയതുമൊക്കെ അണികൾ ചൂണ്ടിക്കാട്ടുന്നുണ്ട്.
ജില്ലാ സെക്രട്ടേറിയറ്റ് യോഗം തളിപ്പറമ്പിൽ പി.കെ. ശ്യാമളയുടെ സ്ഥാനാർഥിത്വം അംഗീകരിച്ചതിന് പിന്നാലെയാണ് അണികളുടെ രോഷ പ്രകടനം ഉണ്ടായിരിക്കുന്നത്. പാർട്ടി വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ചൂടേറിയ ചർച്ചകളും രൂക്ഷമായ പ്രതികരണങ്ങളും ഉയരുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കളായ എ.വിജയരാഘവന്റെയും എ.കെ. ബാലന്റെയും ഭാര്യമാരുടെ പേര്‍ ഉയര്‍ന്നപ്പോഴും വിമർശനങ്ങൾ ഉയർന്നിരുന്നു.
ടി.കെ. ഗോവിന്ദനു വേണ്ടിയും അണികൾ
ശ്യാമളയ്ക്കുപകരം സിപിഎം നേതാവ് ടി.കെ. ഗോവിന്ദനെ മത്സരിപ്പിക്കണമെന്ന നിർദേശവുമായി തളിപ്പറന്പ് സിപിഎമ്മിലെ ഒരു വിഭാഗം രംഗത്ത് എത്തിയിട്ടുണ്ട്. ഏകപക്ഷീയമായി നേതാക്കളുടെ കുടുംബകാർക്കായി മണ്ഡലം കൈമാറാതെ തളിപ്പറന്പ് നിയോജകമണ്ഡലത്തിലെ മലപ്പട്ടം സ്വദേശിയായ ടി.കെ. ഗോവിന്ദന് സീറ്റ് നല്‍കണമെന്നാണ് അണികളിൽ ഒരു വിഭാഗത്തിന്റെ ആവശ്യം.
പല തവണയും നിയമസഭാ തെരഞ്ഞെടുപ്പ് വരുമ്പോൾ ടി.കെ. ഗോവിന്ദന്‍റെ പേര്‍ ഉയർന്നുവരുന്നതാണ്. സി.കെ.പി. പദ്മനാഭൻ മത്സരിക്കാൻ വന്നപ്പോഴും ആദ്യം ഉയർന്നുവന്നത് ടി.കെ. ഗോവിന്ദന്‍റെ പേരായിരുന്നു.
Kerala
പത്തനംതിട്ട: ആറന്മുളയില്‍ വീണാ ജോര്‍ജ് തന്നെ സ്ഥാനാര്ഥിയാകണമെന്നാവശ്യവുമായി സിപിഎം. മന്ത്രിയെ മത്സരിപ്പിക്കേണ്ടതില്ലെന്ന് അവരുടെ ഭര്‍ത്താവ് ഡോ.ജോര്‍ജ് ജോസഫ് സിപിഎം നേതാക്കളെ മാസങ്ങള്‍ക്കു മുമ്പേ അറിയിച്ചിരുന്നു.
കുട്ടികളുടെ വിദ്യാഭ്യാസം അടക്കം കുടുംബവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളാണ് മാറിനില്ക്കാന് കാരണമായി പറയുന്നതൈന്നാണ് സൂചന. കുടുംബാംഗങ്ങളില്‍ ചിലരും ഈ ആവശ്യത്തോടു യോജിച്ചിരുന്നു. ഇക്കാര്യത്തില്‍ ആരും പരസ്യ പ്രതികരണത്തിനു തയാറായിട്ടുമില്ല.
ഇന്നു ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിലും നാളെ സംസ്ഥാന കമ്മിറ്റിയിലും സ്ഥാനാര്‍ഥികളെ സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകാനിരിക്കെ ആറന്മുളയുടെ കാര്യത്തില്‍ അനിശ്ചിതത്വം ഇല്ലെന്നാണ് നേതാക്കള്‍ നല്കുന്ന സൂചന. രണ്ടുതവണ ആറന്മുള എംഎല്‍എയായ വീണയ്ക്ക് മൂന്നാമതൊരു ടേം കൂടി വേണ്ടെന്ന് ഭര്‍ത്താവ് ജോര്‍ജ് ജോസഫ് മാസങ്ങള്‍ക്കുമുമ്പേ സിപിഎം നേതാക്കളെ അറിയിച്ചിരുന്നതാണെന്ന് പറയുന്നു. എന്നാല്‍ ഇതു മുഖവിലയ്ക്കെടുക്കാതെയാണ് സിപിഎം നീങ്ങിയത്.
ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം തദ്ദേശ തെരഞ്ഞെടുപ്പിനു പിന്നാലെ ആറന്മുളയില്‍ വീണാ ജോര്‍ജ് തന്നെ മത്സരിക്കുമെന്ന സൂചനയും നല്കി. പിന്നീടു ജില്ലാ കമ്മിറ്റി ഔദ്യോഗികമായി നല്കിയ പട്ടികയിലും ആറന്മുളയില്‍ ഒരു പേരു മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്ഥാനാര്‍ഥിത്വത്തിന് അന്തിമ അനുമതി ആകുന്ന ഘട്ടത്തിലാണ് പുതിയ വിവാദങ്ങളുണ്ടായത്. ഇത് കഴിഞ്ഞദിവസം ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റില്‍ ചിലര്‍ ഉന്നയിച്ചെങ്കിലും പാര്‍ട്ടിയില്‍ ചര്‍ച്ച പോലുമുണ്ടായില്ല.
വിഷയം സംസ്ഥാന സെക്രട്ടേറിയറ്റിനു വിട്ടിരിക്കുകയാണ്. വീണാ ജോര്‍ജ് സംസ്ഥാന സമിതിയില്‍ ക്ഷണിതാവു കൂടിയായതിനാല്‍ വിഷയം ആദ്യം അവിടെ ചര്‍ച്ച ചെയ്യട്ടേയെന്നതായിരുന്നു കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക്കിന്‍റെ നിലപാട്. രണ്ട് ടേം പൂര്‍ത്തീകരിച്ചവര്‍ക്ക് ഇനി സീറ്റില്ലെന്ന സിപിഎമ്മിന്‍റെ മുന്‍കാല തീരുമാനങ്ങളെയെല്ലാം മാറ്റിനിര്‍ത്തി ഇത്തവണ ആദ്യം തന്നെ വീണാ ജോര്‍ജ് എന്ന ഒറ്റപ്പേരിലാണ് ആറന്മുളയിലെ സ്ഥാനാര്‍ഥി നിര്‍ണയം ഇത്രയും കാലം മുന്നോട്ടു പോയത്. മറിച്ചൊരാലോചന ഇതേവരെ പാര്‍ട്ടിതലത്തില്‍ ഉണ്ടായിട്ടില്ല.
കണ്ണൂരില്‍ കഴിഞ്ഞയാഴ്ചയുണ്ടായ സംഭവ വികാസങ്ങളേ തുടര്‍ന്ന് ചികിത്സയിലും വിശ്രമത്തിലുമായിരുന്ന മന്ത്രി ഇന്നലെ മുതല്‍ മണ്ഡലത്തില്‍ സജീവമാണ്. കഴുത്തിന് കോളര്‍ ധരിച്ചാണ് യാത്രകള്‍. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ വീണാ ജോര്‍ജിന്റെ സോഷ്യല്‍ മീഡിയ പ്രചാരണം നിയന്ത്രിച്ചിരുന്ന ടീമും ഇന്നലെ മുതല്‍ മണ്ഡലത്തില്‍ സജീവമായിട്ടുണ്ട്.
സംസ്ഥാന നേതാക്കള്‍ ഇടപെട്ട് വീണാ ജോര്‍ജിനെ തന്നെ രംഗത്തിറങ്ങുമെന്ന സൂചനയാണ് ജില്ലയിലെ സിപിഎം നേതാക്കളും നല്‍കുന്നത്.
Kerala
തിരുവനന്തപുരം: കണ്ണൂരില്‍ മന്ത്രി വീണ ജോര്‍ജിനെതിരെ കെഎസ്യു പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം നടത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷം.
കോണ്‍ഗ്രസിന്റെ പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെയും പുതുയുഗയാത്രയുടെ ഫ്ളക്സുബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. സിപിഎമ്മിന്‍റെ ഭാഗത്തു നിന്നുള്ള ആക്രമണങ്ങളെ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും പല സ്ഥലങ്ങളിലും പ്രതിരോധിക്കുന്നത് സംഘര്ഷങ്ങള്ക്കിടയാക്കിയിട്ടുണ്ട്. കണ്ണൂര്‍ ഡിസിസി ഓഫീസിന് നേരെ ഉള്‍പ്പെടെ ആക്രമണം നടന്നിരുന്നു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയ്ക്കുനേരെ പ്രതിഷേധം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കൂടാതെ കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവന് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസിന്റെ ഡിസിസി ഓഫീസുകള്‍ക്ക് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
കോൺഗ്രസ് ഓഫീസിന് തീവച്ചു
ന്യൂമാഹി: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്യു പ്രവർത്തകർ മന്ത്രി വീണാ ജോർജിനെ കരിങ്കൊടി കാട്ടുകയും മന്ത്രിക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ സിപിഎം പ്രവർത്തകർ പാറാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിന് തീവച്ചു.
ബുധനാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. ഓടിട്ട ഓഫീസ് മേൽക്കൂരയുടെ കഴുക്കോലുകൾ കത്തി നശിച്ചു. തുടർന്ന് അഗ്നിശമന സേനയെത്തി തീയണച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നു രാവിലെ കോൺഗ്രസ് പ്രവർത്തകർ കല്ലിൽത്താഴ കേന്ദ്രീകരിച്ച് പ്രതിഷേധ പ്രകടനം നടത്തി. കെപിസിസി അംഗം രാധാകൃഷ്ണൻ, ഡിസിസി സെക്രട്ടറി വി.സി. പ്രസാദ് എന്നിവർ ആക്രമികൾക്കെതിരേ പോലീസ് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.
മാലൂരിൽ കോൺഗ്രസ് ഓഫീസിന് നേരെ അക്രമം
മാലൂർ: മാലൂരിൽ കോൺഗ്രസ് ഓഫീസിന് നേരെ അക്രമം. മാലൂർ പട്ടാരിയിലെ കോൺഗ്രസ് ഓഫീസായ രാജീവ് ഭവന് നേരെയാണ് അക്രമമുണ്ടായത്.
ഓഫീസിന്റെ ജനൽ ചില്ലുകൾ തകർക്കുകയും ചുമർ ഓയിൽ ഒഴിച്ച് വികൃതമാക്കുകയും ചെയ്തു. അഞ്ച് ജനൽ ചില്ലുകളാണ് തകർത്തത്. ഇന്നു പുലർച്ചെയായിരുന്നു സംഭവം. നേതാക്കൾ മാലൂർ പോലീസിൽ പരാതി നൽകി.
Kerala
തൃശൂർ: വിവാദമായ ബാങ്ക് തട്ടിപ്പിന് ശേഷം തൃശൂർ ഇരിങ്ങാലക്കുട കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ വീണ്ടും തെരഞ്ഞെടുപ്പ്. മാടായിക്കോണം ടി.കെ. ചാത്തൻമാസ്റ്റർ മെമ്മോറിയൽ സ്‌കൂളിൽ രാവിലെ ഒൻപതു മുതലാണ് അംഗങ്ങളുടെ വോട്ടിംഗ് ആരംഭിച്ചത്. വൈകുന്നേരം മൂന്നുവരെയാണ് വോട്ടെടുപ്പ്. ഫലം വൈകുന്നേരത്തോടെ അറിയും.
13 അംഗ ഭരണസമിതിയിൽ 11 സീറ്റുകളിലാണ് മത്സരം. രണ്ടു സീറ്റിൽ സിപിഎം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് കോൺഗ്രസ് ബഹിഷ്‌കരിച്ചതോടെ മത്സരരംഗത്ത് സിപിഎമ്മും ബിജെപിയുമാണുള്ളത്.
തട്ടിപ്പിന് പിന്നാലെ കരുവന്നൂരിൽ ഇതുവരെ അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയിരിക്കുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ബാങ്കിലെ പുതിയ ഭരണസമിതിയെ കണ്ടെത്തി വിഷയം അവസാനിപ്പിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.
പത്തുവർഷത്തിന് ശേഷമാണ് ബാങ്കിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. കാലങ്ങളായി സിപിഎം ഭരിച്ചിരുന്ന ബാങ്ക് 2020 മുതൽ അഡ്മിനിസ്‌ട്രേറ്റീവ് സമിതിയുടെ നിയന്ത്രണത്തിലാണ്. ക്രമക്കേടും തട്ടിപ്പും കണ്ടെത്തി ബാങ്ക് സെക്രട്ടറി പരാതി നൽകി പോലീസ് കേസെടുത്തതോടെ ഭരണസമിതിയെ പിരിച്ചുവിട്ടിരുന്നു.
മൊത്തമുള്ള 15,000 അംഗങ്ങളിൽ ഭൂരിപക്ഷവും സിപിഎം അനുഭാവികളാണ്. 2016ൽ നടന്ന അവസാന തെരഞ്ഞെടുപ്പിൽ 6,000 പേരാണ് വോട്ടുചെയ്‌തത്.
Kerala
തൃശൂർ: സോഷ്യൽ മീഡിയയിൽ ഇടുന്ന ഒരു കുറിപ്പിലെ തിരുത്തൽ പോലും വാർത്തയാണെന്നും പൊതു തത്വത്തെപ്പോലും പാർട്ടി യുദ്ധങ്ങളിലേക്കു ചുരുക്കി ദുർവ്യാഖ്യാനം ചെയ്യുകയാണെന്നും കവിയും സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ. സച്ചിദാനന്ദൻ. ഇനി ഈ വിഷയത്തിൽ പ്രതികരണമില്ലെന്നും ജൽപനങ്ങൾക്കു പ്രതികരിച്ചു സമയം കളയാനില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
തുടർ ഭരണം ആശാസ്യമല്ലെന്ന പ്രതികരണത്തിനു പിന്നാലെ പുറത്തിറങ്ങാനിരിക്കുന്ന രചനകളെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റും മാധ്യമങ്ങളിൽ വാർത്തയായതോടെയാണ് വീണ്ടും കുറിപ്പുമായി എത്തിയത്.
ഇടതുപക്ഷത്തുനിന്നാണ് താൻ ഇടതിന്റെ വീഴ്ചകളെ വിമർശിക്കുന്നത്. കോണ്‍ഗ്രസ് ഉൾപ്പെടെയുള്ള ഏതു പാർട്ടി ഭരിച്ചാലും സ്വയം വിമർശനം ഇല്ലെങ്കിൽ അപ്രമാദിത്വം തോന്നാം. താൻ എത്രയോകുറി പറഞ്ഞതിനെ എന്തെല്ലാം വിധത്തിലാണു സോഷ്യൽ മീഡിയയിലും പൊതുമാധ്യമങ്ങളിലും വ്യാഖ്യാനിക്കുന്നത് എന്നതു തമാശയോടെ കാണുന്നു.
പ്രതികരണങ്ങൾ കാണുമ്പോൾ ചില സുഹൃത്തുക്കൾക്കു വേദനിച്ചെന്നു കണ്ടു പോസ്റ്റിൽ ഒരു വാക്കു തിരുത്തിയാൽ പോലും വാർത്തയാണ്. ഇതിനെയും സമൂഹം എഴുത്തുകാർക്കു നൽകുന്ന പ്രധാന്യമായി വ്യാഖ്യാനിച്ച് അഭിമാനം കൊള്ളാം. പൊതുതത്വത്തെപ്പോലും പാർട്ടി യുദ്ധങ്ങളിലേക്കു ചുരുക്കി ദുർവ്യാഖ്യാനം ചെയ്യുന്ന അൽപബുദ്ധി ജീവികൾ താൻ നിരന്തരം വലതുപക്ഷത്തെ വിമർശിച്ചു കുറിപ്പുകൾ ഇടുന്നതു കാണുന്നതേയില്ല.
കുറേപ്പേർക്ക് ഉപജീവനമാകാൻ കഴിഞ്ഞതിൽ സന്തോഷം. ഈ വിഷയത്തിൽ പ്രതികരണമില്ല. ബാക്കിയുള്ള അൽപ സമയം ജൽപനങ്ങൾക്കു പ്രതികരിച്ച് കളയാനില്ല. ഇതും ഉദ്ധരിക്കാം. നാളേയ്ക്കുള്ള വഴിയായല്ലോ എന്നും സച്ചിദാനന്ദൻ കുറിച്ചു.
കഴിഞ്ഞ ദിവസം രാവിലെ ഇട്ട പോസ്റ്റിൽ വരുത്തിയ തിരുത്ത് മാധ്യമങ്ങളിൽ വാർത്തയായതോടെയാണ് സച്ചിദാനന്ദൻ വീണ്ടും കുറിപ്പുമായി എത്തിയത്. -ജയിൽ കഥകൾ പുരോഗമിക്കുന്നു. മൂന്നെണ്ണമായി. ചിലത് തീരെച്ചെറുത്. എങ്ങോട്ടു പോകുന്നു എന്നു നോക്കാം. ഒരു കഥാ സമാഹാരം. ഒരു കവിതാ സമാഹാരം. ഒരു ലേഖന-പ്രഭാഷണ സമാഹാരം. ഇത്ര ഉണ്ടായേക്കും. കൊല ചെയ്യപ്പെട്ടില്ല എങ്കിൽ- എന്നായിരുന്നു ആദ്യ കുറിപ്പ്. 15 മിനുട്ടിനുശേഷം -അതിജീവിച്ചെങ്കിൽ- എന്നു തിരുത്തുകയായിരുന്നു.
Kerala
കണ്ണൂർ: രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ സിപിഎമ്മിനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. രക്തസാക്ഷിയെ കിട്ടിയാല്‍ ലോട്ടറി അടിച്ചതുപോലെയാണ് സിപിഎം കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
പുതുയുഗ യാത്രയ്ക്ക് പയ്യന്നൂരില്‍ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. സിപിഎം നേതാക്കൾ അഭിമന്യുവിന്റെയും വഞ്ചിയൂര്‍ വിഷ്ണുവിന്റെയും ഫണ്ട് അടിച്ചുമാറ്റി. സഹിക്കാന്‍ വയ്യാഞ്ഞിട്ടാണ് വിഷ്ണുവിന്റെ കുടുംബം മുഴുവന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
ഒരു രക്തസാക്ഷിയെ കിട്ടിയാല്‍ നേതാക്കൾക്ക് സന്തോഷമാണ്. അവന്റെ പേരില്‍ ഫണ്ട് പിരിവ് നടത്താമല്ലോ. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് പയ്യന്നൂരില്‍ മാത്രം ഒതുങ്ങുന്നതല്ല. കേരളത്തിന്‍റെ പലഭാഗത്തും ഇത്തരം തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും വി.ഡി.സതീശൻ പറഞ്ഞു.
Kerala
കണ്ണൂർ: പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ സിപിഎം ജില്ലാകമ്മിറ്റി വെള്ളിയാഴ്ച കണക്ക് പുറത്തുവിട്ടേക്കും. വി. കുഞ്ഞിക്കൃഷ്ണന്‍റെ പുസ്തകം വായിച്ചശേഷം ചോദ്യാവലിയുമായി എത്തിയാൽ എല്ലാത്തിനും മറുപടി തരാമെന്നായിരുന്നു ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്‍റെ പ്രതികരണം. ആരോപണങ്ങൾക്കുള്ള മറുപടിയുമായി അദ്ദേഹം മാധ്യമങ്ങളെ കാണുമെന്നാണ് സൂചന.
ധനരാജ് രക്തസാക്ഷി ഫണ്ട്, ഏരിയാകമ്മിറ്റി ഓഫീസ് ഫണ്ട്, നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ട് എന്നിവയിൽ ഒരുകോടിയോളം രൂപയുടെ ക്രമക്കേട് നടന്നതായി ജില്ലാ കമ്മിറ്റിയംഗമായിരുന്ന വി.കുഞ്ഞിക്കൃഷ്ണൻ ആരോപിച്ചതോടെയാണ് വിവാദം ഉടലെടുത്തത്.
'നേതൃത്വത്തെ അണികൾ തിരുത്തണം' എന്ന കുഞ്ഞിക്കൃഷ്ണന്‍റെ പുസ്തകം ബുധനാഴ്ചയാണ് പുറത്തിറക്കിയത്. പുസ്തകം ഇറങ്ങുന്നതിനുമുൻപ് കണക്ക് അവതരിപ്പിക്കണമെന്ന് കുഞ്ഞിക്കൃഷ്ണൻ ആവശ്യപ്പെട്ടെങ്കിലും മനസില്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ മറുപടി.
എന്നാൽ, കുഞ്ഞിക്കൃഷ്ണന്‍റെ ആരോപണം പൊതുസമൂഹത്തിലും പാർട്ടി അണികൾക്കിടയിലും വലിയ ചർച്ചയായ സാഹചര്യത്തിൽ കണക്കുകൾ പുറത്തുപറയുന്നതിൽ തടസമില്ലെന്ന് അദ്ദേഹം പിന്നീട് നിലപാട് മാറ്റി.
Kerala
പഴയങ്ങാടി: തന്‍റെ പുസ്തകം ഇറങ്ങുന്നതിന് മുന്പ് രക്തസാക്ഷി ഫണ്ടിന്‍റെ കണക്ക് അവതരിപ്പിക്കാൻ സിപിഎമ്മിനെ വെല്ലുവിളിച്ച വി.കുഞ്ഞികൃഷ്നോട് മനസില്ലെന്ന മറുപടിയുമായി പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
എൽഡിഎഫ് വടക്കൻ മേഖല വികസന മുന്നേറ്റ ജാഥയോടനുബന്ധിച്ച് പഴയങ്ങാടി എരിപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കുഞ്ഞികൃഷ്ണൻ പറയുന്നതു പോലെ പ്രവർത്തിക്കാനുള്ളതല്ല പാർട്ടി. വിമതനും കുലംകുത്തിയുമായ കുഞ്ഞികൃഷ്ണൻ പാർട്ടിയെ സംബന്ധിച്ചിടത്തോളം അടഞ്ഞ അധ്യായമാണ്. രക്തസാക്ഷി ഫണ്ട് അപഹരിച്ചുവെന്നത് ആരോപണം മാത്രമാണ്. വ്യക്തവും സുതാര്യവുമായ കണക്കുകൾ ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുക തന്നെ ചെയ്യും. പുസ്തകത്തിൽ താനുൾപ്പടെയുള്ള നേതാക്കൾക്കെതിരെ പരാമർശമുണ്ടെങ്കിൽ നിയമനടപടികൾ സ്വീകരിക്കുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
വിവാദമായ ശബരിമല സ്വർണക്കൊള്ളയിൽ കോൺഗ്രസിന്റെ അഖിലേന്ത്യാ നേതാവ് സോണിയാ ഗാന്ധിയുടെ പങ്ക് അന്വേഷിക്കണമെന്നും എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു.
സോണിയാ ഗാന്ധിയുടെ വസതിയിൽ കോൺഗ്രസുകാർക്ക് പോലും പ്രവേശനത്തിന് നിയന്ത്രണമുണ്ട്. അത്തരമൊരാളുടെ വസതിയിൽ എങ്ങിനെയാണ് സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി എത്തിയതെന്ന് പരിശോധിക്കപ്പെടേണ്ട കാര്യമാണ്. യുഡിഎഫിനെ വിലക്കെടുത്ത് മറ്റത്തൂർ മോഡൽ കേരളഭരണം അവതരിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
Kerala
കണ്ണൂര്‍ : സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ പയ്യന്നൂർ രക്തസാക്ഷി ഫണ്ട് ക്രമക്കേടുൾപ്പടെയുള്ളവയുടെ കണക്കുകൾ പുറത്തു വിടാൻ പാർട്ടിയെ വെല്ലുവിളിച്ച് വി. കുഞ്ഞികൃഷ്ണൻ. അണികളെ നേതൃത്വം തിരുത്തണമെന്ന പേരിൽ പുറത്തിറങ്ങുന്ന പുസ്തകത്തിൽ ഫണ്ട് വെട്ടിപ്പിന്റെ ക്രമക്കേടുകൾ പ്രതിപാദിക്കുന്നുണ്ട്.
ഈ സാഹചര്യത്തിൽ പുസ്തകം പുറത്തിറങ്ങുന്നതിന് മുന്പ് കണക്കുകൾ വെളിപ്പെടുത്താൻ സിപിഎം നേതൃത്വത്തിന് ആർജവുമുണ്ടോ എന്ന വെല്ലുവിളിയാണ് വി. കുഞ്ഞികൃഷ്ണൻ ഉയർത്തിയിരിക്കുന്നത്.
ധനരാജ് രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട കണക്കുകൾ വിശദീകരിക്കുമെന്ന സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെയും ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷിന്റെയും പ്രസ്താവനയ്ക്ക് മറുപടിയായാണ് വി. കുഞ്ഞികൃഷ്ണൻ പുസ്തകമിറങ്ങുന്നതിന് മുന്പ് കണക്കുകൾ വെളിപ്പെടുത്താനുള്ള വെല്ലുവിളി ഉയർത്തിയത്.
തന്‍റെ പുസ്തകം പുറത്തിറങ്ങിയാൽ അതിലുള്ള കണക്കുകൾക്കനുസരിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താൻ കള്ളക്കണക്കുകൾ ഉണ്ടാക്കാനാണ് സിപിഎം നീക്കമെന്നും കുഞ്ഞികൃഷ്ണൻ ആരോപിച്ചു. അഞ്ച് വര്‍ഷത്തോളമായി ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യുന്നു. എന്നാല്‍ ഇതുവരെ തന്നെ പോലും ബോധ്യപ്പെടുത്താന്‍ പാകത്തിലൊരു കണക്ക് പാര്‍ട്ടി കമ്മിറ്റിയില്‍ എവിടെയും പറഞ്ഞിട്ടില്ല. തന്നെ പുറത്താക്കാന്‍ ചേര്‍ന്ന കമ്മിറ്റിക്ക് ശേഷം ചേര്‍ന്ന ഏരിയ കമ്മിറ്റി യോഗത്തിലും രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിച്ചിട്ടില്ലെന്നാണ് മനസിലാക്കുന്നത്.
ബുധനാഴ്ച പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കിലാണ് വി. കുഞ്ഞികൃഷ്ണന്‍റെ നേതൃത്വത്തെ അണികള്‍ തിരുത്തണം എന്ന പുസ്തകത്തിന്റെ പ്രകാശനം നിശ്ചയിച്ചിരിക്കുന്നത് വി.എസ്. അച്യുതാനന്ദനാണ് വി. കുഞ്ഞിക്കൃഷ്ണന് പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത്.
ചിന്തകനും എഴുത്തുകാരനും കമ്യൂണിസ്റ്റ് സൈദ്ധാന്തികനുമായിരുന്ന പ്രഫ. എം.എന്‍. വിജയന്‍റെ മകന് ഡോ. വി.എസ്. അനില്‍കുമാറിന് കോപ്പി നല്കി ജോസഫ് സി. മാത്യുവാണ് പുസ്തക പ്രകാശനം നിര്‍വഹിക്കുക. കോടതിയുടെ നിര്ദേശമുളള്ളതിനാല് കനത്ത സുരക്ഷയൊരുക്കുമെന്ന് പയ്യന്നൂര്‍ ഡിവൈഎസ്പി കെ. വിനോദ് കുമാര്‍ പറഞ്ഞു.
Kerala
പയ്യന്നൂര്‍: സിപിഎം ഫണ്ട് വെട്ടിപ്പിന്റെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയ സിപിഎം ജില്ലാ സെക്രട്ടറി വി. കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നയാളുടെ ബൈക്ക് കത്തിച്ചു. വെള്ളൂരിലെ പനയന്തട്ട വീട്ടില്‍ പ്രസന്നന്റെ പള്‍സര്‍ ബൈക്കാണ് ഇന്നു പുലര്‍ച്ചെ അഗ്നിക്കിരയാക്കിയത്.
റോഡില്‍നിന്നും കുറച്ചകലെയുള്ള വീട്ടുവളപ്പില്‍ നിര്ത്തിയിയട്ടിരുന്ന ബൈക്ക് തള്ളി അകലെ മാറ്റിയാണ് തീവച്ചത്. തിങ്കളാഴ്ച രാത്രി പന്ത്രണ്ടിന് ശേഷം നടന്ന തീവയ്പ്പ് ഇന്നു രാവിലെയാണ് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.
തിങ്കളാഴ്ച കുഞ്ഞികൃഷ്ണനെതിരെ വെള്ളൂരില്‍ പതിനഞ്ചില്‍ താഴെവരുന്ന സംഘം പ്രകടനം നടത്തുകയും പടക്കം പൊട്ടിക്കയും ചെയ്ത സംഭവമുണ്ടായിരുന്നു. ഇതിന് പകരമായി കുഞ്ഞികൃഷ്ണനെ അനുകൂലിച്ചും പ്രകടനം നടന്നു. ഇതിന്‍റെ നേതൃനിരയിലുണ്ടായിരുന്ന പ്രസന്നന്റെ ബൈക്കാണ് കത്തിച്ചത്.
Kerala
കൊച്ചി: പയ്യന്നൂരിലെ സിപിഎം ഫണ്ട് തട്ടിപ്പ് പുറത്തുകൊണ്ടുവന്ന നേതാവ് ഇപ്പോൾ വധഭീഷണി നേരിടുകയാണെന്നും ടി.പിയുടെ ഗതി ഉണ്ടാകുമോ എന്ന് ഭയപ്പെടുന്നുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
അഴിമതിയുമായി ബന്ധപ്പെട്ട് സർക്കാർ നിയമ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കോൺഗ്രസ് ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ജനാധിപത്യവിരുദ്ധമായ ഇത്തരം സമീപനങ്ങളെ പ്രതിരോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പറവൂരിൽ പുനർജനി പദ്ധതിയുടെ ഭാഗമായുള്ള വീടിന്‍റെ തറക്കല്ലിടീൽ ചടങ്ങിൽ പങ്കെടുത്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
സിപിഎമ്മിന്‍റെ ഗുണ്ടായിസമാണ് കണ്ണൂരിൽ നടക്കുന്നത്. പാർട്ടിയെ എതിർക്കുന്ന ആർക്കും ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ്. ഇത്തരം യുദ്ധപ്രഖ്യാപനങ്ങൾ കൊണ്ടോ ഭീഷണികൾ കൊണ്ടോ തങ്ങളെ തടഞ്ഞുനിർത്താൻ കഴിയില്ല. പാർട്ടിക്കെതിരേ സംസാരിക്കുന്നവരെ ഇല്ലാതാക്കുന്ന രീതിയിലുള്ള സിപിഎമ്മിന്‍റെ ധിക്കാരം നിറഞ്ഞ സമീപനത്തിനെതിരേ അതിശക്തമായി നിലകൊള്ളുമെന്നും സതീശൻ കൂട്ടിച്ചേർത്തു.
Kerala
ആലപ്പുഴ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലെ സിപിഎമ്മിന്‍റെ തെരഞ്ഞെടുപ്പു ചുമതല തന്നെ ഏൽപ്പിച്ചെന്ന വാർത്തയിൽ പ്രതികരണവുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി. സുധാകരൻ.
മൂന്നാഴ്ച മുൻപ് ജില്ലാ സെക്രട്ടറി നാസർ വിളിച്ച് പിണറായി വിജയന്‍റെ നിർദേശപ്രകാരം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ജില്ലാതല കമ്മിറ്റിയിൽ ചേർത്തിട്ടുണ്ടെന്ന് ഫോണിലൂടെ പറഞ്ഞിരുന്നു. പത്തു ദിവസം മുന്പ് ഇതു സംബന്ധിച്ച സർക്കുലർ ഏരിയ കമ്മിറ്റിക്ക് വന്നിട്ടുണ്ടെന്നും തനിക്ക് ഇത് ലഭിച്ചിട്ടില്ലെന്നും ജി. സുധാകരൻ ദീപികയോടു പറഞ്ഞു.
ജില്ലാ സെന്റർ ബ്രാഞ്ചംഗവും ജില്ലാകമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവുമാണ് നിലവിൽ ജി. സുധാകരൻ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിലവിൽ അന്പലപ്പുഴ എംഎൽഎ ആയ എച്ച്. സലാമിന്റെ പരാതിയെത്തുടർന്ന് അദ്ദേഹത്തെ പാർട്ടിയിൽ തരംതാഴ്ത്തിയിരുന്നു.
പല ജില്ലാകമ്മിറ്റികളിലും അദ്ദേഹത്തെ ക്ഷണിക്കാറില്ലെന്നും പരാതിയുണ്ടായിരുന്നു. എന്നാൽ മന്ത്രിയായിരുന്നപ്പോൾ എടുത്ത നടപടികളുടെ പേരിൽ പൊതുജനങ്ങൾക്കിടയിലുള്ള മതിപ്പ് പരിഗണിച്ചാണ് അദ്ദേഹത്തെ ജില്ലയിലെ തെരഞ്ഞെടുപ്പു ചുമതലയിലേക്കെത്തിച്ചതെന്നാണു വിവരം.
ആലപ്പുഴയിലെ സിപിഎമ്മിന്‍റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്ന ആറംഗ കോ-ഓർഡിനേഷൻ കമ്മിറ്റിയിലാണ് ജി. സുധാകരനെ ഉൾപ്പെടുത്തിയിരിക്കുന്നത്. സിപിഎം സെക്രട്ടേറിയറ്റംഗം മന്ത്രി സജി ചെറിയാൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി.ബി. ചന്ദ്രബാബു, കെ. പ്രസാദ്, ആർ. നാസർ, കൺട്രോൾ കമ്മീഷൻ ചെയർമാൻ കെ.എച്ച്. ബാബുജാൻ എന്നിവരാണ് കമ്മിറ്റിയിലുള്ള മറ്റു പ്രതിനിധികൾ. ഇവർക്കൊപ്പമാണ് ജി. സുധാകരനെയും ഉൾപ്പെടുത്തിയത്. എന്നാൽ, കേന്ദ്രകമ്മിറ്റിയംഗമായ സി.എസ്. സുജാതയെ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടില്ല.
ജില്ലയിൽനിന്നുള്ള സിപിഎം സ്ഥാനാർഥികൾ ആരായിരിക്കണം, തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏതൊക്കെ രീതിയിൽ മുന്നോട്ടു കൊണ്ടുപോകണം, തയാറെടുപ്പുകൾ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ കോ-ഓർഡിനേഷൻ കമ്മിറ്റി തീരുമാനിക്കും.
ഇതോടെ ജി. സുധാകരൻ അമ്പലപ്പുഴയിൽ മത്സരിക്കാനുള്ള സാധ്യതയും തെളിയുന്നുണ്ടെന്നാണ് സംസാരം.
Kerala
ആലപ്പുഴ: തീരദേശം ഇടതുപക്ഷത്തുനിന്ന് അകന്നു എന്നുള്ളതാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പൊതുപ്രവണതകളിൽ ഒന്നെന്ന് തോമസ് ഐസക്. എന്നാൽ തീരദേശത്തിനുവേണ്ടി കഴിഞ്ഞ 10 വർഷക്കാലത്തെന്നപോലെ കേരളചരിത്രത്തിൽ ഒരു കാലത്തും സർക്കാരിൽ നിന്ന് പിന്തുണ ലഭിച്ചിട്ടില്ല. എന്നിട്ടും തെരഞ്ഞെടുപ്പിൽ പിന്തുണ കുറഞ്ഞത് മുഖ്യമായും സാമുദായിക ചരടുവലികളുടെ ഫലമാണെന്ന് വേണം കരുതാനെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഇരുപതോളം വീടുകളിൽ പോയിരുന്നു. ഏതാണ്ട് എല്ലാം തന്നെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾ. സജീവ കോൺഗ്രസ് പ്രവർത്തകരുടെ വീടുകളും അതിൽ ഉണ്ടായിരുന്നു. എങ്കിലും ഇരുന്നു സംസാരിക്കുമ്പോൾ സർക്കാർ ചെയ്ത നല്ല കാര്യങ്ങൾ എല്ലാവരും അംഗീകരിക്കും.
വർധിപ്പിച്ച പെൻഷനും, സ്ത്രീ സുരക്ഷാ സഹായവും തന്നെ സ്റ്റാർ പെർഫോമറുകൾ. മത്സ്യത്തൊഴിലാളികളുടെ എല്ലാ ക്ഷേമ ആനുകൂല്യങ്ങളും ഗണ്യമായി ഉയർത്തിയിട്ടുണ്ട്. ചെട്ടികാട്ടെ പുതിയ താലൂക്ക് ആശുപത്രി വലിയ സഹായമാണെന്ന് എല്ലാവരും തലകുലുക്കി സമ്മതിക്കും. പക്ഷെ വിചാരിച്ച വോട്ട് കിട്ടാത്തതിന് കാരണം സാമുദായിക ചരടുവലികളാണെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം : നയപ്രഖ്യാപന വേളയിൽ നിയമസഭയിൽ നടന്ന നാടകീയ സംഭവങ്ങളിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നയപ്രഖ്യാപനത്തിൽ കേന്ദ്ര വിമർശനമുൾപ്പെടുന്ന ഭാഗം ഗവർണർ വായിക്കാതെ വിട്ടതും, പിന്നീട് മുഖ്യമന്ത്രി പിണറായി വിജയൻ ഈ ഭാഗം കൂട്ടിച്ചേർത്ത് വായിച്ചതും തെറ്റായ നടപടിയാണെന്ന് സതീശൻ ചൂണ്ടിക്കാട്ടി.
ഇന്ന് മുഖ്യമന്ത്രി കേന്ദ്രത്തെ വിമർശിച്ചത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തത് കൊണ്ടാണ്. സർക്കാർ പ്രതിസന്ധിയിലാകുമ്പോൾ ഗവർണർ - സർക്കാർ പോര് വരും. പിന്നാലെ എല്ലാം സെറ്റിൽമെന്‍റ് ചെയ്യുമെന്നും സതീശൻ പരിഹസിച്ചു.
അതേസമയം, മന്ത്രി സജി ചെറിയാന്‍റെ വിവാദ പ്രസ്താവന മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നാണ് കരുതുന്നതെന്നും സതീശൻ ആരോപിച്ചു. മന്ത്രിക്കെതിരേ സഭയ്ക്ക് അകത്തും പുറത്തും ശക്തമായി പ്രതിഷേധിക്കുമെന്നും പ്രതിപക്ഷം വ്യക്തമാക്കി.
Kerala
കൽപറ്റ: വയനാട് സിപിഎമ്മിൽ വൻ പൊട്ടിത്തെറി. വയനാട്ടിലെ മുതിർന്ന നേതാവ് എ.വി. ജയൻ സിപിഎം വിട്ടു. മുൻ പുൽപ്പള്ളി ഏരിയ കമ്മിറ്റി അംഗമായ എ.വി. ജയനെ പുൽപ്പള്ളി ലോക്കൽ കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയിരുന്നു. സിപിഎമ്മിൽ തുടർന്ന് പോകാൻ കഴിയാത്ത സാഹചര്യമാണെന്ന് എ.വി. ജയൻ പ്രതികരിച്ചു.
ജില്ലാ സമ്മേളനം മുതൽ ഒരു വിഭാഗം തന്നെ വേട്ടയാടുന്നു. 35 കൊല്ലം പാർട്ടിക്ക് വേണ്ടി പൂർണമായി സമർപ്പിച്ചു. പാർട്ടിയിൽ ഭീഷണിയുടെ സ്വരത്തിൽ തീരുമാനമെടുക്കുന്നു. തന്നെ വേട്ടയാടാൻ ചിലർ കോൺഗ്രസ് നേതാക്കൾക്ക് വിവരങ്ങൾ ചോർത്തി നൽകിയെന്നും ജയൻ വിമർശിക്കുന്നു. ആസൂത്രിതമായ അട്ടിമറികൾ സിപിഎമ്മിന് ഗുണം ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൂതാടി പഞ്ചായത്ത് അംഗമായി ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്തം നിറവേറ്റും. പാർട്ടിയുടെ സംഘടന സംവിധാനങ്ങളിൽ നിന്ന് മാറി നിൽക്കുകയാണ്. അവഗണനയെ തുടർന്നാണ് മാറി നിൽക്കുന്നത്. സിപിഎം പോലൊരു പാർട്ടി സമൂഹത്തിൽ അനിവാര്യതയാണ്.
വർഗീയത ശക്തിപ്പെട്ടിരിക്കുന്ന കാലത്ത് പാർട്ടിയെ ദുർബലപ്പെടുത്തുന്ന ഒന്നും എന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാവില്ല. കോൺഗ്രസ് സമീപിച്ചു. ഞാൻ അവരോട് നന്ദി പറഞ്ഞു. നിലവിൽ മറ്റു പാർട്ടികളിലേക്ക് പോവില്ല. രാഷ്ട്രീയ വനവാസം തീരുമാനിച്ചിട്ടില്ലെന്നും ജയൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: ഖജനാവില്‍ നിന്നു പണമെടുത്ത് സിപിഎം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും എടുക്കുന്ന പണം തിരിച്ചടപ്പിക്കുക തന്നെ ചെയ്യുമെന്നും കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥരും ഉത്തരവാദികളാകുമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ ചെലവിലാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്നത്. മുഖ്യമന്ത്രിക്ക് നാണമുണ്ടോ? അദ്ദേഹം ഭരിക്കുന്ന പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്‍റ് ക്വിസ് മത്സരം നടത്തി എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം പിണറായി വിജയനെന്ന് വരുത്തിതീര്‍ക്കുന്ന നാണംകെട്ട പരിപാടി കേരളത്തില്‍ ആരും ചെയ്തിട്ടില്ലെന്നും സതീശൻ പറഞ്ഞു.
തെരഞ്ഞെടുപ്പിന് രണ്ടു മാസം മുന്‍പാണ് ക്വിസ് മത്സരം. സര്‍ക്കാര്‍ ചെലവിലാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്നത്. ഈ നാണംകെട്ട പരിപാടി മുഖ്യമന്ത്രിക്ക് വ്യക്തിപരമായി നാണക്കേടായി മാറും. ഇത് അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർഥിക്കുകയാണ്.
സിപിഎം വോളണ്ടിയര്‍മാര്‍ സര്‍ക്കാര്‍ ചെലവില്‍ വീടുകളില്‍ പോകുന്ന പരിപാടിയും അവസാനിപ്പിക്കണം. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം സ്വന്തം കാശെടുത്ത് ചെയ്താല്‍ മതി. നിങ്ങള്‍ എന്ത് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്നതിലും ഞങ്ങള്‍ക്ക് വിരോധമില്ല. സര്‍ക്കാരിന്‍റെ കാശെടുത്ത് ഈ പണി ചെയ്യരുതെന്നും സതീശൻ കൂട്ടിച്ചേർത്തു.
സര്‍ക്കാരിന്‍റെ പണം എടുത്ത് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയാല്‍ അത് ചെയ്യുന്ന ഉദ്യോഗസ്ഥരും ഉത്തരവാദികളാകും. ഏതറ്റം വരെയും നിയമയുദ്ധം നടത്തി, സിപിഎമ്മിന്‍റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും എടുക്കുന്ന പണം തിരിച്ചടപ്പിക്കുക തന്നെ ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന് വര്‍ഗീയവാദിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. അദ്ദേഹം സമുന്നതനായ സമുദായ നേതാവാണ്. വെള്ളാപ്പള്ളി വര്‍ഗീയവാദിയാണെന്ന് തന്നെക്കൊണ്ട് പറയിക്കാന്‍ നോക്കേണ്ടെന്നും എം.വി. ഗോവിന്ദന് വ്യക്തമാക്കി.
വെള്ളാപ്പള്ളിയുടെ വിവാദപരാമര്‍ശങ്ങളോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. എസ്എന്‍ഡിപിക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ മലബാറില്‍ സാധിക്കുന്നില്ലെന്ന് വെള്ളാപ്പള്ളിയുടെ ആവശ്യം പരിഹരിക്കേണ്ടത് സര്‍ക്കാരാണ്. അതില്‍ പാര്‍ട്ടിക്ക് റോളില്ലെന്നും എം.വി. ഗോവിന്ദന് വ്യക്തമാക്കി.
വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഉയര്‍ന്ന കോഴ ആരോപണത്തില്‍, ചാക്കിട്ടുപിടിത്തവും കുതിരക്കച്ചവടവും നടത്തുന്ന രീതി സിപിഎമ്മിനില്ലെന്നും അദ്ദേഹം പറഞ്ഞു. 50 ലക്ഷം രൂപ കൊടുത്ത് ആളെ പിടിക്കേണ്ട ആവശ്യം പാര്‍ട്ടിക്കില്ല. അന്വേഷണം നടക്കട്ടെയെന്നും തെളിഞ്ഞാല്‍ നടപടിയെക്കുറിച്ച് ആലോചിക്കുമെന്നും എം.വി. ഗോവിന്ദന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റി കോണ്‍ഗ്രസ് നേതാവ് സോണിയയെ എന്തിനു കാണാന്‍ പോയെന്നും കോണ്‍ഗ്രസ് എംപിമാരായ അടൂര്‍ പ്രകാശും ആന്റോ ആന്റണിയും എന്തിനാണ് പോറ്റിയോടൊപ്പം പോയതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കണം.
എസ്‌ഐടിയുടെ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Kerala
തിരുവനന്തപുരം: സിപിഐയെ വീണ്ടും വിമർശിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സിപിഐ മൂഢസ്വർഗത്തിലാണെന്ന് അദ്ദേഹം പരിഹസിച്ചു. ഈഴവരുൾപ്പെടെ പിന്നാക്കസമുദായമാണ് ഇടതുപാർട്ടികളുടെ നട്ടെല്ല്. സിപിഐയുടെ നവനേതാക്കൾക്ക് ആ ബോധ്യമില്ലെന്നും വെള്ളാപ്പള്ളി എസ്എൻഡിപി മുഖപത്രമായ യോഗനാദത്തിലെ ലേഖനത്തിൽ വിമർശിച്ചു.
സിപിഎമ്മും താനുമായുളള ബന്ധം തിരിച്ചടിയായെന്ന് വിമർശിക്കുന്നവർ മൂഢസ്വർഗത്തിലാണ്. മുഖ്യമന്ത്രിയുടെ കാറിൽ കയറിയത് യാദൃച്ഛികമായാണ്. അപരാധമെന്ന് പറയുന്നവരുടെ ഉദ്ദേശശുദ്ധി അറിയാമെന്നും 'തൊട്ടുകൂടായ്മയുടെ വികൃതമുഖം വീണ്ടും' എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിൽ പറയുന്നു.
മുഖ്യമന്ത്രിയുമായി അടുത്ത സൗഹൃദവും സ്നേഹവും ആണുള്ളത്.കാറിൽ കയറിയത് രാജ്യദ്രോഹം ചെയ്തതുപോലെ വരുത്താൻ ശ്രമം നടക്കുന്നു. ഉന്നതജാതിക്കാരനോ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടയാളോ എങ്കിൽ ചർച്ചയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു
ഒരു തലമുതിർന്ന സമുദായ നേതാവിനെ മുഖ്യമന്ത്രി കാറിൽ കയറ്റി ഇരുവരും പങ്കെടുക്കുന്ന സമ്മേളന വേദിയിലേക്ക് കൊണ്ടുപോയത് എന്തോ രാജ്യദ്രോഹം ചെയ്തതു പോലെ വരുത്തിത്തീർക്കാനാണ് ശ്രമം. ഇത് എന്തു നീതിയാണ്? ഒന്നിച്ച് സഞ്ചരിച്ചതുകൊണ്ട് എന്തു കുഴപ്പമാണ് ഉണ്ടായത്? മുഖ്യമന്ത്രിയുമായി അടുത്ത സൗഹൃദവും ബഹുമാനവും സ്‌നേഹവും ഉണ്ട്. സമുദായത്തിന്‍റെ ആവശ്യങ്ങളോട് അദ്ദേഹം നല്ല രീതിയിലാണ് പ്രതികരിക്കുന്നതെന്നും ലേഖനത്തിൽ വെള്ളാപ്പള്ളി പറയുന്നു.
ലീഗുകാർ പല രൂപങ്ങളിൽ നൂറുകണക്കിന് എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്വന്തമാക്കിയപ്പോൾ മലബാറിൽ, വിശേഷിച്ച് മലപ്പുറം, വയനാട്, കാസർകോട് ജില്ലകളിൽ എസ്എൻഡിപി യോഗത്തിന് ഒരു കുടിപ്പള്ളിക്കൂടം പോലും തരാത്തതിന്‍റെ വിഷമം പങ്കുവച്ചതിനാണ് തന്നെ കുരിശിലേറ്റാൻ ശ്രമിക്കുന്നതെന്ന് വെള്ളാപ്പള്ളി പറയുന്നു.
Kerala
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയെ മറികടക്കാനും നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം വട്ടവും ഭരണം ഉറപ്പാക്കാനും എല്‍ഡിഎഫ് മേഖലാ ജാഥ നടത്തും. തെക്ക്, മധ്യകേരളം, വടക്ക് എന്നിങ്ങനെ മൂന്നു ജാഥകളാണ് നടത്തുന്നത്. ഇടതു മുന്നണിയെ നയിക്കുന്ന സിപിഎമ്മും പ്രധാന കക്ഷികളായ സിപിഐയും കേരള കോണ്‍ഗ്രസ് എമ്മും ജാഥയ്ക്ക് നേതൃത്വം നല്‍കും.
വടക്കന്‍ മേഖല ജാഥയുടെ ക്യാപ്റ്റനായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മധ്യകേരള ജാഥയുടെ ക്യാപ്റ്റനായി കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ ജോസ് കെ.മാണി എംപിയും, തെക്കന്‍ മേഖല ജാഥയുടെ ക്യാപ്റ്റനായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വവും ജാഥ നയിക്കും.
ജാഥയുടെ വൈസ് ക്യാപ്റ്റന്‍മാരെയും മാനേജര്‍മാരെയും ജാഥാംഗങ്ങളെയും അടുത്തയാഴ്ച ചേരുന്ന എല്‍ഡിഎഫ് സംസ്ഥാന നേതൃത്വം തീരുമാനിക്കും. എല്‍ഡിഎഫിലെ എല്ലാ ഘടകകക്ഷി നേതാക്കള്‍ ജാഥയില്‍ അംഗങ്ങളാകും.
എല്‍ഡിഎഫിന്‍റെ സംസ്ഥാന നേതാക്കളായിരിക്കും ജാഥയുടെ ഉദ്ഘാടനം നിര്‍വഹിക്കുക. സമാപന സമ്മേളനങ്ങളില്‍ മുഖ്യമന്ത്രി, മന്ത്രിമാര്‍ എന്നിവര്‍ പങ്കെടുക്കും. കേന്ദ്രത്തിന്‍റെ കേരളത്തോടുള്ള അഗവണനയും സംസ്ഥാന സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങളും നവകേരള പദ്ധതികളുമാണ് ജാഥയിലെ മുഖ്യ വിഷയം.
വടക്കന്‍ മേഖലാ ജാഥ കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ പര്യടനം നടത്തും. 60 നിയമസഭാ മണ്ഡലങ്ങളാണ് വടക്കന്‍ മേഖലാ ജാഥയില്‍ ഉള്‍പ്പെടുക. 15 ദിവസമാണ് ജാഥയുടെ പര്യടനം.
തൃശൂര്‍, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലൂടെയാണ് തെക്കന്‍ മേഖലാ ജാഥ കടന്നുപോകുന്നത്. 47 മണ്ഡലങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലൂടെ മധ്യമേഖല ജാഥ കടന്നു പോകും. ഒമ്പതു ദിവസം നീണ്ടു നില്‍ക്കുന്ന ജാഥയില്‍ 33 മണ്ഡലങ്ങളാണ് ഉള്‍പ്പെടുക.
നിയോജക മണ്ഡലം കേന്ദ്രങ്ങളിലാണ് ജാഥയുടെ സ്വീകരണം. രാവിലെ ഒരു സ്വീകരണവും ഉച്ചകഴിഞ്ഞ് മൂന്ന് സ്വീകരണവും എന്ന രീതിയിലാണ് ജാഥയു പര്യടനം ക്രമീകരിച്ചിരിക്കുന്നത്. നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ വലിയ പൊതുസമ്മേളനവും റാലിയും ക്രമീകരിക്കും.
കേരള യാത്രയ്ക്കു പുറമേ വീടുകള്‍ കയറിയുള്ള ആശയ സംവാദം സിപിഎം നേതൃത്വത്തില്‍ നടത്തും. ജനുവരി 15 മുതല്‍ 22 വരെയാണ് വീടുകയറ്റം. ജനുവരി അഞ്ചിന് വാര്‍ഡ് തലത്തില്‍ തൊഴിലുറപ്പ് സംരക്ഷണ അസംബ്ലിയും നടത്തും. ജനുവരി 12 കേന്ദ്ര സര്‍ക്കാരിന്‍റെ ജനവിരുദ്ധ നയത്തിനെതിരെ സത്യാഗ്രഹ സമരവും നടത്തും.
Kerala
പത്തനംതിട്ട: പാരഡി ഗാന വിവാദത്തിൽ മലക്കംമറിഞ്ഞ് സിപിഎം. പരാതി കൊടുത്തത് തിരുവാഭരണ പാത സംരക്ഷണ സമിതി എന്ന സ്വതന്ത്ര സംഘടനയാണെന്നും വിഷയത്തില്‍ പാർട്ടിക്ക് ഒരു ബന്ധവുമില്ലെന്നും സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം പ്രതികരിച്ചു.
ആവിഷ്കാര സ്വാതന്ത്ര്യത്തിൽ ഇടപെടുന്ന പാർട്ടിയല്ല സിപിഎം.പാർട്ടി പാട്ടിന് എതിരല്ല. കൃത്യമായ നിലപാട് അതിലുള്ള പാർട്ടിയാണ്. തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകുന്നതും ആലോചിച്ചു തീരുമാനിക്കുമെന്നും രാജു എബ്രഹാം കൂട്ടിച്ചേർത്തു.
Kerala
പത്തനംതിട്ട: പോറ്റിയേ കേറ്റിയേ... എന്ന തദ്ദേശ തെരഞ്ഞെടുപ്പ് പാരഡി പ്രചാരണ ഗാനത്തിനെതിരേ സംസ്ഥാന പോലീസ് മേധാവിക്കു ലഭിച്ച പരാതിയില്‍ കേസെടുത്തതിനു പിന്നാലെ വിഷയത്തില്‍ പോലീസിലും സിപിഎമ്മിലും വ്യത്യസ്ത അഭിപ്രായം.
കേസും നിയമനടപടികളും തിരിഞ്ഞു കൊത്തുമെന്ന അഭിപ്രായമാണ് ഒരു വിഭാഗത്തിനുള്ളത്. കേസ് നിലനില്‍ക്കുമോയെന്ന ചോദ്യം പോലീസിലും ഉയര്‍ന്നു. വിശ്വാസികളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നതായി പാട്ടില്‍ എന്തെങ്കിലും കണ്ടെത്തിയിട്ടുണ്ടോയെന്നുള്ളതാണ് ഉയരുന്ന ചോദ്യം.
രാഷ്ട്രീയമായി സിപിഎമ്മിനു മാനക്കേടുണ്ടായെന്ന ഒറ്റക്കാരണം മാത്രമാണ് ഇപ്പോള്‍ കേസിനാസ്പദമെന്നും വിഷയം വിവാദമായതോടെ തെരഞ്ഞെടുപ്പിനുശേഷം പാട്ടിന് കൂടുതല്‍ പ്രചാരണം കൈവരികയും ചെയ്തു.
ശബരിമല ഭക്തിഗാനം വികലമാക്കി ഉപയോഗിച്ചെന്നു ചൂണ്ടിക്കാട്ടി റാന്നി സ്വദേശി പ്രസാദ് കുഴിക്കാല പരാതി നല്‍കിയത്. ഗാനം തദ്ദേശ തെരഞ്ഞെടുപ്പില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
അയ്യപ്പഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണ് ഗാനമെന്നും പരാതി ഗൗരവത്തിലെടുക്കണമെന്നും സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു ഏബ്രഹാമും പ്രതികരിക്കുകയും ചെയ്തു. ഗുരുതരമായ ചട്ടലംഘനം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്‍കാനാണ് സിപിഎം ജില്ലാ കമ്മിറ്റിയുടെ നീക്കം. ഇതു സംബന്ധിച്ച് ഇന്നു ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചര്‍ച്ച ചെയ്യും.
ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ കയറ്റി സ്വര്‍ണം ചെമ്പായി മാറ്റിയെന്നും ശാസ്താവിന്‍റെ ധനമൂറ്റിയെന്നും സഖാക്കളാണ് സ്വര്‍ണം കട്ടതെന്നുമാണ് പാട്ടില്‍ പറയുന്നതാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത്.
ഇതിനിടെ ഇന്നലെ പാട്ടിനെതിരേ കേസെടുത്ത സൈബര്‍ പോലീസ് തുടര്‍ നടപടികളുടെ ഭാഗമായി പ്രതി ചേര്‍ത്തവരെ വിളിച്ചുവരുത്തി മൊഴിയെടുക്കും.
ശരണമന്ത്രത്തെ അപമാനിക്കുന്ന തരത്തിലും മതവിദ്വേഷം ഉണ്ടാക്കുന്ന രീതിയിലും പാട്ട് തയാറാക്കിയെന്ന പേരിലുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പ്രതിപട്ടികയില്‍ ഗാനരചയിതാവ് കുഞ്ഞബ്ദുള്ള, പാടിയ ഡാനിഷ്, നിര്‍മാതാവ് സുബൈര്‍ പന്തല്ലൂര്‍, ഇവരുടെ സിഎംഎസ് മീഡിയ എന്നിവരാണുള്ളത്.
മതസ്പര്‍ധ വളര്‍ത്തി, വിശ്വാസം വ്രണപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സൈബര്‍ പോലീസ് എസ്പിയാണ് പ്രാഥമികാന്വേഷണം നടത്തി കേസെടുക്കാന്‍ ശിപാര്‍ശ ചെയ്തത്. വിവാദ പാട്ട് സൈറ്റുകളില്‍ നിന്നും സമൂഹമാധ്യങ്ങളില്‍ നിന്നും നീക്കം ചെയ്യാനും നിര്‍ദേശിക്കും.
തദ്ദേശ തെരഞ്ഞെടുപ്പുഫലം വന്നതിനു പിന്നാലെ പാട്ട് യുഡിഎഫ് നേതാക്കന്‍മാര്‍ ഏറ്റുപാടുകയും ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പാര്‍ലമെന്‍റിനു മുന്നില്‍ നടന്ന പ്രതിഷേധത്തില്‍ യുഡിഎഫ് എംപിമാര്‍ ഈ പാട്ട് പാടുകയും ചെയ്തിരുന്നു.
Kerala
തിരുവനന്തപുരം: രാജ്യസഭാംഗമായ ജോൺ ബ്രിട്ടാസ് തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയെത്തുടർന്ന് കോൺഗ്രസിനെയും ബിജെപിയെയും ശക്തമായി വിമർശിച്ചുകൊണ്ട് രംഗത്തെത്തി.
തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുണ്ടായ തിരിച്ചടിയിൽ കോൺഗ്രസും ബിജെപിയും സംയുക്തമായി ആഹ്ലാദിക്കുന്നുണ്ടെന്ന നിലപാടാണ് അദ്ദേഹം പങ്കുവെച്ചത്.
ചരിത്രപരമായി നോക്കിയാൽ, ഈ രണ്ടു പാർട്ടികളുടെയും സംയുക്തമായ സന്തോഷങ്ങളാണ് ഇന്ത്യയെ എക്കാലത്തും ദുരന്തങ്ങളിലേക്ക് നയിച്ചിട്ടുള്ളതെന്നും അദ്ദേഹം ആരോപിച്ചു.
ജനഹിതം പൂർണമായി മനസിലാക്കി, തിരുത്തൽ നടപടികളിലൂടെ ഇടതുപക്ഷം മുന്നോട്ട് പോകുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റിൽ വ്യക്തമാക്കി.
എന്നാൽ, കോൺഗ്രസ് തീവ്രപക്ഷങ്ങളെ കൂടെ നിർത്തിക്കൊണ്ട് നടത്തുന്ന നീക്കങ്ങൾ ആർഎസ്എസിന് സഹായകമാവുകയാണ്. ബാബറി മസ്ജിദ് തകർത്തപ്പോൾ അതിന്റെ ക്രെഡിറ്റിന് വേണ്ടി കോൺഗ്രസും ആർഎസ്എസും വിലപേശിയത് ചരിത്രപരമായ വസ്തുതയാണ്.
തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി വിജയിച്ചപ്പോൾ പ്രധാനമന്ത്രിയും ഒരു കോൺഗ്രസ് പ്രവർത്തക സമിതി അംഗവും പരസ്പരം അഭിനന്ദിക്കുകയും സന്തോഷിക്കുകയും ചെയ്തതിലൂടെ ഈ സംയുക്ത സന്തോഷം വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ മറ്റ് സംസ്ഥാനങ്ങളിലെന്ന പോലെ ബുൾഡോസറുകൾ കയറിയിറങ്ങാത്തതിന്റെ പ്രധാന കാരണം സംസ്ഥാനം ഒരു പടച്ചട്ടയായി നിലകൊള്ളുന്നതിനാലാണ്.
ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കുന്നതിന് ഏത് അറ്റം വരെയും ഇടതുപക്ഷം മുന്നോട്ട് പോകുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. കൂടാതെ, രാജ്യസഭയിലെ ഒരു ചർച്ചയിൽ പങ്കെടുത്തുകൊണ്ട് ഇന്ത്യൻ തിരഞ്ഞെടുപ്പുകളിലെ മാറിക്കൊണ്ടിരിക്കുന്ന പ്രവണതകളെക്കുറിച്ചും ബ്രിട്ടാസ് ആശങ്ക രേഖപ്പെടുത്തി.
കോർപ്പറേറ്റുകളിൽ നിന്നും ഭീമമായ തുക കൈപ്പറ്റി തിരഞ്ഞെടുപ്പുകൾ അപ്പാടെ റാഞ്ചുന്ന തലത്തിലേക്ക് ഇന്ത്യൻ ജനാധിപത്യം മാറിക്കഴിഞ്ഞിരിക്കുന്നു. പണാധിപത്യവും പേശിബലവുമാണ് നിലവിൽ തെരഞ്ഞെടുപ്പുകളിൽ നിറഞ്ഞുനിൽക്കുന്നത്.
ഉദ്ദേശിച്ച കാര്യങ്ങൾ നിറവേറ്റുമ്പോൾ ഉപകാരസ്മരണയായി കോർപ്പറേറ്റുകൾ കേന്ദ്ര ഭരണകക്ഷിക്ക് സംഭാവന നൽകുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തിച്ചേർന്നിരിക്കുന്നുവെന്നും തീവ്ര വോട്ടർപട്ടിക പരിഷ്കരണ ചർച്ചയിൽ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി അപ്രതീക്ഷിതമെന്ന് മുന്‍ ധനമന്ത്രി ടി.എം. തോമസ് ഐസക്. 2021ല്‍ വലിയ വിജയം നേടിയിരുന്നതിനാല്‍ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല. 2010ലെ സ്ഥിതിയിലേക്ക് പോകുമെന്ന് കരുതിയില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്‍റെ വികസന മികവും നേട്ടങ്ങളും ഉയര്‍ന്ന് നില്‍ക്കുന്ന സാഹചര്യത്തില്‍ ഭരണവികാരത്തെ കുറിച്ചാണ് മാധ്യമങ്ങള്‍ പറയുന്നതെന്നും സര്‍ക്കാരിനെതിരെയുള്ള അഖ്യാനങ്ങളും ഛായകളും പ്രതിപക്ഷം എങ്ങനെ സൃഷ്ടിച്ചെടുത്തുവെന്നും തോമസ് ഐസക്ക് ചോദിച്ചു.
സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍ വിലയിരുത്തി തെറ്റുകള്‍ തിരുത്തുന്നതിന് വലിയ കാമ്പയിന്‍ തന്നെ സംഘടിപ്പിച്ചിട്ടും പലതും ഇപ്പോഴും തുടരുന്നുവെന്നതാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തോമസ് ഐസക്കിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
Kerala
തിരുവനന്തപുരം: ആര്യ രാജേന്ദ്രനെ വിമർശിച്ച വഞ്ചിയൂർ മുൻ കൗൺസിലർ ഗായത്രി ബാബുവിനെ തള്ളി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയ്. ആര്യക്കെതിരെ പോസ്റ്റിട്ടത് ശരിയായില്ലെന്നും അനവസരത്തിലുള്ള വിവാദമാണ് ഉയർന്നുവന്നതെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി ഘടകങ്ങളിൽ ഒരിക്കൽ പോലും ഈ വിമർശനം ഗായത്രി പറഞ്ഞിരുന്നില്ല. നേരത്തെ ഇത്തരം വിമർശനങ്ങൾ ഉന്നയിച്ചിരുന്നു എങ്കിൽ പരിശോധിക്കുമായിരുന്നുവെന്നും വി. ജോയ് മാധ്യമങ്ങളോടു പറഞ്ഞു.
Kerala
ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ വോട്ടര്‍മാരെ അധിക്ഷേപിച്ച് നടത്തിയ പരാമര്‍ശത്തിൽ നിലപാട് തിരുത്തി എം.എം. മണി. അത്തരം പരാമര്‍ശം വേണ്ടിയിരുന്നില്ല. ശനിയാഴ്ച ആ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്. തനിക്ക് തെറ്റുപറ്റിയെന്നും പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷവിമർശനമുന്നയിച്ച എം.എം. മണി, സതീശൻ നിലവാരം കുറഞ്ഞ പ്രതിപക്ഷ നേതാവാണെന്ന് പറഞ്ഞു.
Kerala
കണ്ണൂർ: സ്ത്രീലമ്പടത്വത്തിന് പൂർണ പിന്തുണ നൽകുന്ന ജീർണതയാണ് കോൺഗ്രസ് പിൻപറ്റുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അതിജീവിതമാരെ കടന്നാക്രമിക്കുന്നതിനൊപ്പം ക്രിമിനിൽ സംഘത്തോടൊപ്പം കോൺഗ്രസ് നേതൃത്വവും ചേരുകയാണെന്നും അദ്ദേഹം ആരോപിച്ചു.
നടിക്ക് നേരെ നടന്ന കടന്നാക്രമണത്തിൽ യുഡിഎഫ് കൺവീനർ ഉൾപ്പെടെ അതിജീവിതയ്ക്കതിരായി പ്രതികരിക്കുകയും ദിലീപിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. സർക്കാർ അപ്പീൽ പോകുന്നതിനെ പരിഹസിച്ചു. പിന്നീട് തിരുത്തിയെങ്കിലും എങ്ങനെ തിരുത്തിയിട്ടും ശരിയാകുന്നില്ലെന്നും എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി.
വേട്ടക്കാർക്കൊപ്പം നിൽക്കുന്ന നിലപാടാണ് യുഡിഎഫിന്റേത്. അതിജീവിതമാർ പരാതികൾ പറയുമ്പോൾ അത് ബോധപൂർവമുണ്ടാക്കുന്നതെന്നാണ് യുഡിഎഫ് പറയുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെ ന്യായീകരിക്കാൻ ജീർണമായ നിലപാട് സ്വീകരിക്കുന്നു. രാഹുലിനെതിരെ ഇനിയും പരാതികൾ വരും.
ഈ തെരഞ്ഞെടുപ്പിൽ യാതൊന്നും പറയാൻ യുഡിഎഫിനുണ്ടായില്ല. ശബരിമല വോട്ടിനെ ബാധിക്കില്ല എന്ന് എ.കെ. ആന്റണി പോലും പറയുന്ന നിലയിലേക്കെത്തി. ലീഗ് വർഗീയതയിലേക്ക് നീങ്ങുകയാണ്. ജനക്ഷേമപരമായ കാര്യങ്ങളുമായാണ് സർക്കാർ മുന്നോട്ട് പോകുന്നത്. തെരഞ്ഞെടുപ്പിൽ ഇടതനുകൂല തരംഗം ഉണ്ടാകുമെന്നും എം.വി. ഗോവിന്ദൻ എംഎൽഎ പറഞ്ഞു.
Kerala
ഇടുക്കി: റവന്യൂ ഭൂമിയിലെ മരം മുറി തടഞ്ഞ സ്പെഷ്യൽ തഹസിൽദാരെ സിപിഎം നേതാവ് ഭീഷണിപ്പെടുത്തിയെന്ന് പരാതി. സംഭവത്തിൽ മൂന്നാർ സ്പെഷ്യൽ തഹസിൽദാർ ഗായത്രി ദേവി ജില്ലാ കളക്ടർക്കും പോലീസിലും പരാതി നൽകി.
കഴിഞ്ഞ ഒന്നിന് ദേവികുളത്തെ സർക്കാർ പുറമ്പോക്ക് ഭൂമിയിൽ നിന്ന് വ്യാപകമായി മരങ്ങൾ മുറിച്ചിരുന്നു. ഇത് സ്പെഷ്യൽ തഹസിൽദാർ ഇടപെട്ട് തടഞ്ഞു. തുടർന്ന് സിപിഎം നേതാവ് ജോബി ജോൺ ഭീഷണിപ്പെടുത്തുകയായിരുന്നു.
തിങ്കളാഴ്ച ഓഫീസിലെത്തിയ ജോബി തന്നെ കൈകാര്യം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഗായത്രി ദേവി നൽകിയ പരാതിയിൽ പറയുന്നു. എന്നാൽ സ്പെഷ്യൽ തഹസിൽദാരുടെ ആരോപണം ജോബി ജോൺ നിഷേധിച്ചു.
Kerala
തിരുവനന്തപുരം: പിഎം ശ്രീ നിലപാടിൽ മാറ്റമില്ലെന്നും പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേരളത്തിന് ഇനിയും 8500 കോടി രൂപ കൂടി കിട്ടാനുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു.
എന്നാൽ ദേശീയ വിദ്യാഭ്യാസ നയത്തിന് ഇടതു മുന്നണി എന്നും എതിരാണെന്നും ഗോവിന്ദൻ വ്യക്തമാക്ക. കേന്ദ്രം ഇതിന്‍റെ പേരിൽ സാമ്പത്തിക ഉപരോധമാണ് നടത്തുന്നതെന്നും എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി.
"ഇടതുപക്ഷ നയം മുഴുവൻ നടപ്പാക്കുന്ന സർക്കാരല്ല ഇത്. അങ്ങനെ യാണോ നിങ്ങൾ കരുതുന്നത് ? പണം കിട്ടാതെ മുന്നോട്ട് പോകാൻ കഴിയില്ല. കേന്ദ്രം സാമ്പത്തിക ഉപരോധമാണ് നടപ്പാക്കുന്നത്.എല്ലാ പ്രശ്നവും ചർച്ചയിലൂടെ പരിഹരിക്കും.'-ഗോവിന്ദൻ പറഞ്ഞു.
Kerala
ഉദയംപേരൂര്‍(കൊച്ചി): സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിയെ പാര്‍ട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടു. ഉദയംപേരൂര്‍ തേരേക്കല്‍ വീട്ടില്‍ ടി.എസ്.പങ്കജാക്ഷനെയാണ് (62) മരിച്ച നിലയില്‍ കണ്ടെത്തിയത്.
നടക്കാവിലുള്ള പാര്‍ട്ടി ഓഫീസിന്റെ റീഡിംഗ് റൂമില്‍ തൂങ്ങിയ നിലയിലായിരുന്നു. ഇന്ന് രാവിലെ പാര്‍ട്ടി ഓഫീസിലെത്തിയവരാണ് മൃതദേഹം കണ്ടത്. സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി പറയുന്നു. ഉദയംപേരൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.