Kerala
തിരുവനന്തപുരം: സിപിഐ വഴുതക്കാട് ബ്രാഞ്ച് സെക്രട്ടറി രാഹുല്‍ കുമാര്‍ ബിജെപിയിൽ ചേർന്നു. മാരാര്‍ജി ഭവനില്‍ നിന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എയില്‍ നിന്നും ബിജെപി അംഗത്വം സ്വീകരിച്ചു. എഐവൈഎഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് രാഹുല്‍ കുമാര്‍.
രാഹുലിനെ കൂടാതെ സിപിഐയില്‍ നിന്നും അഞ്ച് പേര് കൂടി ബിജെപിയില്‍ ചേര്‍ന്നു. രാഹുലിന്റെ നേതൃത്വത്തിലാണ് പാര്‍ട്ടി പ്രവേശനം. വഴുതക്കാട് വാര്‍ഡിലെ നൂറോളം സിപിഐ അനുഭാവികളും പ്രവര്‍ത്തകരും ബിജെപിയില്‍ ചേരുമെന്ന് സംസ്ഥാന നേതൃത്വം അവകാശപ്പെടുന്നു.
Kerala
തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി ഇടതുമുന്നണിയിൽ സിപിഎമ്മും സിപിഐയും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിനായി ഉന്നയിച്ച ആവശ്യത്തിൽ നിന്ന് ഒരു കാരണവശാലും പിന്നോട്ട് പോകേണ്ടതില്ലെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം. പാർട്ടിയുടെ അഭിമാനം സിപിഎമ്മിന് മുൻപിൽ പണയം വെയ്ക്കേണ്ടതില്ലെന്നും, വിട്ടുവീഴ്ച ചെയ്ത് മുന്നണി ഐക്യം നിലനിർത്തേണ്ട സാഹചര്യമില്ലെന്നുമാണ് സിപിഐ വിലയിരുത്തൽ.
പ്രതിപക്ഷ നിരയിൽ എൽഡിഎഫിലെ രണ്ടാമത്തെ വലിയ ഒറ്റക്കക്ഷിയായ തങ്ങൾക്ക് ഉപനേതൃപദവി വേണമെന്ന കടുംപിടിത്തത്തിൽ തന്നെയാണ് സിപിഐ. പരസ്യമായി ആവശ്യപ്പെട്ട പദവിയിൽ നിന്നും പിന്നോട്ട് പോകുന്നത് പാർട്ടിക്ക് തിരിച്ചടിയാകുമെന്നാണ് നേതൃത്വത്തിന്റെ നിലപാട്. എന്നാൽ ഈ പദവി സിപിഐക്ക് നൽകാനാവില്ലെന്ന നിലപാടിൽ സിപിഎം ഉറച്ചുനിൽക്കുകയാണ്. ഇടതുമുന്നണി പ്രതിപക്ഷത്തിരുന്ന കാലത്തെല്ലാം ഉപനേതാവ് പദവി വഹിച്ചിരുന്നത് സിപിഎം തന്നെയാണെന്നുള്ള മുൻകാല കീഴ്വഴക്കങ്ങളാണ് അവർ ചൂണ്ടിക്കാണിക്കുന്നത്. തർക്കം പരിഹരിക്കാൻ കഴിഞ്ഞ ദിവസം ഇരുപാർട്ടികളുടെയും സംസ്ഥാന സെക്രട്ടറിമാർ നടത്തിയ ഉഭയകക്ഷി ചർച്ച പരാജയപ്പെട്ടിരുന്നു.
അതേസമയം, മുന്നണിയിൽ ഔദ്യോഗിക ധാരണയാകും മുമ്പ് ഉപനേതൃപദവി വേണമെന്ന് പരസ്യമായി ആവശ്യപ്പെട്ട സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നടപടിയിൽ സിപിഐക്കുള്ളിൽ തന്നെ ഒരു വിഭാഗത്തിന് അമർഷമുണ്ട്. പദവി ലഭിച്ചില്ലെങ്കിൽ നിയമസഭയിൽ പ്രത്യേക ബ്ലോക്ക് ആയി ഇരുന്ന് പ്രതിഷേധം അറിയിക്കണമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ നിലപാട്. എന്നാൽ മുന്നണി ഐക്യത്തിന് മുൻഗണന നൽകണമെന്ന ആവശ്യവും പാർട്ടിയിൽ ഉയരുന്നുണ്ട്. പദവി നിഷേധിക്കപ്പെടുകയാണെങ്കിൽ എൽഡിഎഫിന്റെ പാർലമെന്ററി പാർട്ടി യോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും മറ്റ് ഔദ്യോഗിക ചുമതലകൾ ബഹിഷ്കരിക്കാനും സിപിഐ ആലോചിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ മുന്നണിയിൽ ഈ വിഷയം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറക്കും.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനം ഉണ്ടായ കാലം മുതൽ കൈവശം വയ്ക്കുന്നത് സിപിഎമ്മാണെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പ്രതിപക്ഷ ഉപനേതൃസ്ഥാനം ലഭിച്ചില്ലെങ്കിൽ വിഷമകരമായ തീരുമാനം എടുക്കേണ്ടി വരുമെന്നാണ് സിപിഐയുടെ പ്രതികരണം.
ഇടതുമുന്നണിയിൽ സിപിഐയ്ക്ക് വേണ്ടത് മാന്യമായ പദവിയാണ്. കെ. രാജനെ പ്രതിപക്ഷ ഉപനേതാവാക്കണം. ഇതിൽ വ്യക്തതയില്ലാതെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിക്കരുതെന്നാണ് സിപിഐ നിലപാട്.
കെ.എൻ. ബാലഗോപാലാണ് നിലവിൽ പ്രതിപക്ഷ നിരയിലെ രണ്ടാമൻ. ആദ്യ അടിയന്തര പ്രമേയം അവതരിപ്പിച്ചതും ബാലഗോപാൽ ആയിരുന്നു. പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത കാര്യം പോലും സിപിഐയോട് ചർച്ച ചെയ്തിരുന്നില്ലെന്നും ആരോപണമുണ്ട്.
ഇടതുമുന്നണിയിൽ ആവശ്യപ്പെടേണ്ട കാര്യം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പരസ്യമായി പറഞ്ഞതിനെ കൺവീനർ തന്നെ നേരത്തെ തള്ളിപ്പറഞ്ഞിരുന്നു. പിന്നീട് സിപിഎം യോഗങ്ങളിലൊന്നും ഇത് ചർച്ചയായതുമില്ല.
Kerala
തിരുവനന്തപുരം: സിഎംആർഎൽ കന്പനിയും എക്സാലോജിക് എന്ന സ്ഥാപനവും തമ്മിലുള്ള കണ്‍സൾട്ടൻസി ബന്ധത്തിന്റെ പേരിൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവും ആയ പിണറായി വിജയന്റെ വസതികളിൽ മോദി സർക്കാരിന്റെ ഇഡി നടത്തുന്ന റെയ്ഡുകൾ തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നു സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ്.
പിണറായി വിജയനെ അറസ്റ്റ് ചെയ്യാൻ എന്തുകൊണ്ടു വൈകുന്നു എന്ന കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ചോദ്യം ഏതാനും ആഴ്ചകൾക്ക് മുന്‍പാണ് കേരളം കേട്ടത്.
ഇഡി നടത്തുന്ന ഈ റെയ്ഡുകൾ ഗൗരവമേറിയ ചോദ്യങ്ങൾ ഉയർത്തുന്നു. കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ രാഷ്ട്രീയ ഉപകരണമായി ഇഡിയെ ബിജെപി മാറ്റുന്നുവെന്ന നിലപാടിൽനിന്ന് അലിഖേന്ത്യാ കോണ്‍ഗ്രസ് നേതൃത്വം പിറകോട്ടു പോയോ എന്നറിയാൻ ജനങ്ങൾക്ക് താൽപര്യമുണ്ടെന്നു സിപിഐ സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
Kerala
കൊച്ചി: സജീവ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ച് മുതിര്‍ന്ന സിപിഐ നേതാവ് കെ.കെ. ശിവരാമന്. തെരഞ്ഞെടുക്കപ്പെട്ട ചുമതലകളില്‍ നിന്നും നീക്കിയതിന് പിന്നാലെയാണ് തീരുമാനം.
"തെരഞ്ഞെടുക്കപ്പെട്ട എല്ലാ ഘടകങ്ങളില്‍ നിന്നും നീക്കം ചെയ്തതായി പാര്‍ട്ടി സെക്രട്ടറിയുടെ പ്രസ്താവന കണ്ടു. രേഖാമൂലം അറിയിച്ചിട്ടില്ല. 56 വര്‍ഷം നീണ്ട രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ്', എന്നാണ് ശിവരാമന് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്.
പാര്‍ട്ടി അംഗത്വത്തില്‍ തുടരാനുള്ള ഔദാര്യം എന്നോട് കാണിച്ചിട്ടുണ്ട്. അദ്ദേഹം സെക്രട്ടറിയായിരിക്കുന്ന പാര്‍ട്ടി ഘടകത്തില്‍ അംഗമായി തുടരുന്നതില്‍ ബുദ്ധിമുട്ടുണ്ട്. അത് അദ്ദേഹത്തിനും അപമാനമായിരിക്കും. തനിക്കെതിരായ വാര്‍ത്തകള്‍ അവാസ്തവമാണെന്നും ശിവരാമന് പറഞ്ഞു. പീരുമേട്ടിലെ പരാജയകാരണം സ്ഥാനാര്‍ഥി തന്നെയാണെന്നും ശിവരാമന് ആരോപിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു പരസ്യപ്രതികരണം നടത്തിയതിന്റെ പേരില്‍ സിപിഐ മുന്‍ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമനെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും നീക്കിയത്. ജില്ലാ എക്സിക്യൂട്ടീവില്‍ നിന്നും കൗണ്‍സിലില്‍ നിന്നുമായിരുന്നു നീക്കിയത്. പീരുമേട് മണ്ഡലത്തിലെ പാര്‍ട്ടിയുടെ തോല്‍വിയുമായി ബന്ധപ്പെട്ട പരസ്യ വിമര്‍ശനത്തെ തുടര്‍ന്നായിരുന്നു നടപടി.
പീരുമേട്ടിലെ സ്ഥാനാര്‍ഥിത്വം പാളിയെന്നും മണ്ഡലത്തിന് വെളിയില്‍നിന്നുള്ളവരെ മത്സരിപ്പിക്കുമ്പോള്‍ ജനസ്വീകാര്യതയുള്ളവരായിരിക്കണമെന്നും ശിവരാമന് പരസ്യമായി പറഞ്ഞിരുന്നു. സിപിഐ ജില്ലാസെക്രട്ടറി കെ. സലിംകുമാറായിരുന്നു പീരുമേട്ടിലെ സ്ഥാനാര്‍ഥി. ശിവരാമന്റെ പ്രസ്താവന പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്ന് ജില്ലാ കൗണ്‍സില്‍ വിലയിരുത്തിയിരുന്നു.
Kerala
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ സിപിഐ നേതൃത്വത്തിനെതിരെ എറണാകുളം ജില്ലാ കൗൺസിലിൽ വിമർശനം. സി.കെ.ചന്ദ്രപ്പനുശേഷം സിപിഐയ്ക്ക് കൊള്ളാവുന്ന സെക്രട്ടറിയില്ലെന്ന് യോഗത്തിൽ അഭിപ്രായം ഉയർന്നു.
ചിഞ്ചു റാണിക്ക് പഞ്ചായത്ത് മെമ്പറാകാൻ പോലും യോഗ്യതയില്ലെന്നും യോഗത്തിൽ വിമർശനം ഉയർന്നു. മന്ത്രിയായത് വിഭാഗീയതയുടെ ഫലമാണ്. സിപിഐ സിപിഎമ്മിന്റെ ബി ടീമാണ്. പിണറായി വിജയനെതിരെയും വിമർശനം ഉയർന്നു.
പിണറായിക്ക് ലാളിത്യമില്ല. തോൽവിയിലൂടെ തെളിഞ്ഞത് കമ്യൂണിസ്റ്റ് വിരുദ്ധതയാണെന്നുമാണ് വിമർശനം. പിണറായി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തത് തെറ്റാണെന്നും അംഗങ്ങൾ പറഞ്ഞു.
Kerala
ഇടുക്കി: തെരഞ്ഞെടുപ്പ് പരാജയത്തിൽ നേതൃത്വത്തിന് ഉത്തരവാദിത്തമുണ്ടെന്ന് സിപിഐ ഇടുക്കി ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശം. ജില്ലാ സെക്രട്ടറി കെ. സലിം കുമാറിനെതിരേ അതിരൂക്ഷ വിമർശനവും ഉയർന്നു.
മണ്ഡലത്തിൽ വിജയിക്കുന്നതിന് പകരം പണമുണ്ടാക്കുന്നതിനായിരുന്നു സലിം കുമാറിന് താത്പര്യമെന്നും ഉയർന്നുവന്ന ആരോപണങ്ങൾ ഗൗരവത്തിലെടുക്കാൻ സംസ്ഥാന നേതൃത്വം തയാറായില്ലെന്നും സിപിഐ ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനമുണ്ടായി.
സിപിഐ ജില്ലാ സെക്രട്ടറിയായി സലീം കുമാർ ചുമതലയേറ്റതിനുശേഷം നടത്തിയ ചില പ്രവർത്തനങ്ങൾ പാർട്ടിയിൽ വലിയ വിഭാഗീയതയ്ക്ക് വഴിവച്ചിരുന്നു. മുതിർന്ന നേതാക്കൾ പലരും പാർട്ടി വിടുന്നതിലേക്കോ നിർജീവമായി നിൽക്കുന്ന സാഹചര്യമടക്കം ഉണ്ടായി. ആ പശ്ചാത്തലത്തിലാണ് ജില്ലാ കമ്മിറ്റി യോഗത്തിൽ സലിം കുമാറിനെതിരേ കടുത്ത വിമർശനമുയർന്നത്.
പീരുമേട് മണ്ഡലത്തിലാണ് സലിം മത്സരിച്ചത്. എന്നാൽ, വിജയിക്കുന്നതിലായിരുന്നില്ല സലിം കുമാറിന് താത്പര്യമെന്നും പണമുണ്ടാക്കുന്നതിനായിരുന്നുവെന്നും വിമർശനമുയർന്നു.
Kerala
തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ അന്ത്യം കുറിക്കാനുള്ള ആസൂത്രിത ശ്രമമാണ് ഉണ്ടായതെന്ന് മുൻ മന്ത്രി കെ. രാജൻ. പരാജയത്തിൽ ഒരു ഏതെങ്കിലും ഒരു വ്യക്തിയെ മാത്രം വിമർശിക്കുന്നത് ശരിയല്ലെന്നും രാജൻ പറഞ്ഞു.
"കുറച്ച് കഠിനമേറിയ തെരഞ്ഞെടുപ്പ് ഫലം തന്നെയായിരുന്നു ഇത്തവണത്തേത്. ഒരിക്കലും പ്രതീക്ഷിക്കാത്ത വിധത്തിൽ ഇടതുപക്ഷം പുറകോട്ട് പോയി. പക്ഷെ അങ്ങനെയൊരു തെരഞ്ഞെടുപ്പ് ഫലം ഉണ്ടായെന്ന് കരുതി മുഴുവൻ ചരിത്രവും അങ്ങനെയാണെന്ന് കരുതിയിരിക്കലല്ല കമ്മ്യൂണിസ്റ്റുകാരുടെ ചുമതല.ഇത്തരത്തിൽ ധാരാളമായ അനുഭവങ്ങൾ നേരത്തെയും ഉണ്ടായിട്ടുണ്ട്.'-രാജൻ കൂട്ടിച്ചേർത്തു.
പാർട്ടിയുടെ ഏറ്റവും താഴെയുള്ള ഘടകം മുതൽ സുധാര്യമായി മുൻവിധികളില്ലാതെ പരിശോധിച്ച് തിരുത്തും. തെറ്റുകൾ തിരുത്തി മുന്നോട്ട് പോകുമെന്നും രാജൻ പറഞ്ഞു. പ്രതിപക്ഷ നേതാവാകുന്നത് പ്രതിപക്ഷത്ത് ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ പാർട്ടിയായ സിപിഎം ആണ് തീരുമാനിക്കേണ്ടതെന്നും അതിൽ തർക്കമില്ലെന്നും രാജൻ പറഞ്ഞു.
വിശാലമായ പങ്കാളിത്തമുണ്ടാകണമെന്നാണ് തീരുമാനം. അതിനാലാണ് ഉപപ്രതിപക്ഷ നേതൃസ്ഥാനവേണമെന്ന ആവശ്യം ശക്തമാക്കിയത്. ഇനി പാർലിമെന്ററി പാർട്ടി യോഗം ചേർന്ന് ബന്ധപ്പെട്ട മറ്റു ചുമതലകൾ തീരുമാനിക്കും. അതിൽ ഉപനേതൃ സ്ഥാനം സിപിഐക്കാണ് എങ്കിൽ അപ്പോൾ അഭിപ്രായെ പറയുമെന്നും നിലവിൽ താൻ സിപിഐയുടെ നിയമസഭാ കക്ഷി നേതാവാണെന്നും രാജൻ പറഞ്ഞു.
Kerala
കണ്ണൂർ: പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിനായി കടുംപിടുത്തം തുടർന്ന് സിപിഐ. പാർട്ടിക്ക് പൂർണമായും അർഹതപ്പെട്ട പദവിയായതുകൊണ്ടാണ് ഇത് ആവശ്യപ്പെടുന്നത്. ഇതിൽ നിന്നും ഒരടി പോലും പിന്നോട്ടില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
മുന്നണിക്കുള്ളിൽ പദവിയെച്ചൊല്ലി ചർച്ചകൾ സജീവമാകുന്നതിനിടെയാണ് സിപിഐ നിലപാട് കടുപ്പിക്കുന്നത്. ഉപനേതാവായി ആരെ തെരഞ്ഞെടുക്കണമെന്നതിൽ പാർട്ടിക്ക് വ്യക്തമായ ധാരണയുണ്ട്. എൽഡിഎഫ് പ്രതിപക്ഷത്തിരിക്കുമ്പോൾ സിപിഎം തന്നെയാണ് പ്രതിപക്ഷ നേതൃപദവിയും ഉപനേതാവ് പദവിയും കൈവശം വെക്കുന്നത്.
എന്നാൽ ഇക്കുറി അതിന് മാറ്റം വേണം. തങ്ങളുടെ ആവശ്യം ന്യായമാണെന്ന് എൽഡിഎഫിലെ മറ്റ് കക്ഷികൾ തന്നെ പറയുന്നുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു. അതേസമയം സതീശന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേമാതരം മുഴുവനായി ചൊല്ലിയതിലും അദ്ദേഹം വിമർശനം ഉന്നയിച്ചു.
Kerala
തിരുവനന്തപുരം: നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളുടെ മുഖ്യ കാരണക്കാരനായ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനെ പുറത്താക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
പരീക്ഷാപേപ്പർ ചോർച്ചയിൽ കരിപുരണ്ടു നിൽക്കുന്പോഴും പിഎം ശ്രീ പദ്ധതി നടപ്പിലാക്കാനാണ് ആ ’സ്വയം സേവക് മന്ത്രി’ തിടുക്കം കൊള്ളുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും മാഫിയ വാഴ്ചയ്ക്ക് ബിജെപി ഭരണം കളമൊരുക്കിയിട്ട് നാളുകൾ ഏറെയായി. 24 ലക്ഷം വിദ്യാർഥികൾ എഴുതിയ നീറ്റ് പരീക്ഷ റദ്ദാക്കേണ്ടി വന്നത് മാഫിയ ഇടപെടലിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. കേരളത്തിൽനിന്നുള്ള 1.25 ലക്ഷം വിദ്യാർഥികൾ ഈ തട്ടിപ്പിന് ഇരയാകേണ്ടി വന്നു.
റെയിൽവേ, ഐഎസ്ആർഒ, അക്കൗണ്ടന്റ് ജനറൽ, സിഎസ്ഐആർ തുടങ്ങിയ ഇടങ്ങളിൽനിന്നും ഇത്തരം അഴിമതിക്കഥകൾ രാജ്യം കേട്ടതാണ്. അതിന്റെയെല്ലാം മുന്പിൽ കണ്ണടച്ചുകൊണ്ടാണ് പ്രധാനമന്ത്രി മോദി അദ്ദേഹത്തിന്റെ സാരോപദേശ പരന്പരകൾ നടത്തുന്നതെന്നു ബിനോയ് വിശ്വം പറഞ്ഞു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ചർച്ചകൾ പുരുഷന്മാരെ മാത്രം കേന്ദ്രീകരിച്ച് നടക്കുന്നത് ജനാധിപത്യത്തിന് ചേര്‍ന്നതല്ലെന്ന് സിപിഐ നേതാവ് ആനി രാജ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വനിതയെ എന്തുകൊണ്ടാണ് കോണ്‍ഗ്രസ് പരിഗണിക്കാത്തതെന്നും ആനി രാജ ചോദിച്ചു.
രാഷ്ട്രീയത്തില്‍ പരിചയ സമ്പത്തുള്ള ഒട്ടേറെ സ്ത്രീകള്‍ വിജയിച്ച് വന്നിട്ടുണ്ട്. ജനങ്ങളുടെ അവകാശം നിഷേധിക്കുന്നതിന് തുല്യമാണിത്. പുരുഷന്മാരെ മാത്രം ചുറ്റിപ്പറ്റി ചര്‍ച്ച നടക്കുമ്പോഴാണ് എങ്ങും എത്താത്തതെന്നും അവർ പറഞ്ഞു.
പുരുഷന്മാർക്കെല്ലാം മുഖ്യമന്ത്രിയാകണം. രാഹുല്‍ ഗാന്ധി പറഞ്ഞതാണ് വനിതാ മുഖ്യമന്ത്രി വേണമെന്ന്. ഇടതുപക്ഷവും ഉയര്‍ന്ന പദവികളിലേക്ക് സ്ത്രീകളെ പരിഗണിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കേണ്ടതുണ്ടെന്നും ആനി രാജ വ്യക്തമാക്കി.
കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരണം വൈകിപ്പിക്കുന്നത് ജനങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതിന് തുല്യമാണ്. എത്രയും വേഗം മുഖ്യമന്ത്രിയെ തീരുമാനിച്ച് സര്‍ക്കാര്‍ രൂപീകരിക്കുക എന്നത് ജനങ്ങളുടെ ആഗ്രഹമാണെന്നും ആനി രാജ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ആശസമരത്തിൽ തൊഴിലാളികളെ അധിക്ഷേപിച്ചത് തെറ്റായിപ്പോയെന്ന സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ അഭിപ്രായ പ്രകടനത്തിന് പിന്നാലെ പ്രതികരിച്ച് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് എസ്. മിനി.
ആശ സമരക്കാലത്ത് നേരിൽക്കണ്ട് ആവശ്യപ്പെട്ടിട്ടും ബിനോയ് വിശ്വം സഹായിച്ചില്ലെന്ന് മിനി പറഞ്ഞു. സമരം ഒത്തുതീർപ്പാക്കാനോ താത്കാലികമായി പരിഹരിക്കാനോ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് വിശ്വത്തെ കണ്ടിരുന്നതായി മിനി വ്യക്തമാക്കി.
എന്നാൽ താൻ നിസഹായാവസ്ഥയിൽ ആണെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറിയുടെ മറുപടി. മുഖ്യമന്ത്രിയെ കാണാനുള്ള സഹായം ആവശ്യപ്പെട്ടെങ്കിലും ചെയ്തുതന്നില്ലെന്നും മിനി കൂട്ടിച്ചേർത്തു.
തൊഴിലാളികളെ അധിക്ഷേപിക്കുന്നത് കമ്യൂണിസ്റ്റ് പാരമ്പര്യമല്ലെന്നും തെരഞ്ഞെടുപ്പ് തോൽവി ജനങ്ങളുടെ മുന്നറിയിപ്പാണെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് പ്രതികരണവുമായി മിനി രംഗത്തെത്തിയത്.
National
ന്യൂഡൽഹി: പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐക്ക് തന്നെ വേണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഡൽഹിയിൽ നടന്ന സിപിഐ ദേശീയ കൗൺസിൽ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദവി നൽകുന്നതുമായി ബന്ധപ്പെട്ട് സിപിഎം ഉന്നയിക്കുന്ന സാങ്കേതിക വാദങ്ങൾ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയുടെ അവകാശമാണെന്നും അതിൽ വിട്ടുവീഴ്ചയില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. പദവി സംബന്ധിച്ച് സിപിഎം മുന്നോട്ടുവെക്കുന്ന സാങ്കേതിക തടസങ്ങളിൽ മാറ്റം വരുത്തണം. മുന്നണി മര്യാദകൾ പാലിക്കപ്പെടണമെന്ന സൂചനയും അദ്ദേഹം നൽകി. താൻ സ്ഥാനമൊഴിയണമെന്ന് ഫേസ്ബുക്കിലൂടെ ചിലർ പ്രചരിപ്പിക്കുന്നതിൽ കാര്യമില്ലെന്നും, ഇത്തരം സൈബർ നീക്കങ്ങൾ പാർട്ടി തീരുമാനങ്ങളെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിപക്ഷ നേതാവ് ആരാകണമെന്നത് സിപിഎമ്മിന് തീരുമാനിക്കാമെന്നും, എന്നാൽ ഉപനേതാവ് സ്ഥാനത്തിന്റെ കാര്യത്തിൽ സിപിഐ വിട്ടുവീഴ്ച ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി. "ചില സാങ്കേതിക കാരണങ്ങളാണ് സിപിഎം പറയുന്നത്. എന്നാൽ ആ രീതികളിൽ മാറ്റം വരണം. ഫേസ്ബുക്കിൽ ചിലർ എന്തെങ്കിലും എഴുതിയതുകൊണ്ട് സ്ഥാനത്തുനിന്ന് മാറുന്ന പ്രശ്നമില്ല." - ബിനോയി വിശ്വം പറഞ്ഞു.
Kerala
തിരുവനന്തപുരം: കേരളത്തിൽ നേരിട്ട കനത്ത തിരിച്ചടിയിൽ വിലയിരുത്തലുമായി സിപിഐ . സിപിഐ നയങ്ങൾ കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ പാളിച്ച ഉണ്ടായെന്ന് പാർട്ടി വിലയിരുത്തൽ.
ഇടത് നയങ്ങളിൽ ഉണ്ടായ വ്യതിയാനം തോൽവിക്ക് പ്രധാന കാരണമായി. കഴിഞ്ഞ ദിവസം ചേർന്ന സെക്രട്ടേറിയറ്റിലും നിർവാഹക സമിതിയിലും പ്രാഥമിക വിലയിരുത്തൽ മാത്രമാണ് നടത്തിയതെന്ന് നേതാക്കൾ അറിയിച്ചു.
പിഎം ശ്രീ, ഇലപ്പുള്ളി ബ്രൂവറി പ്രശ്നങ്ങൾ നിർണായകമായെന്നാണ് സിപിഐയുടെ വിലയിരുത്തൽ. പാർട്ടി പല വിഷയങ്ങളിലും ശക്തമായി വിയോജിപ്പറിയിച്ചെങ്കിലും പുറത്ത് ജനങ്ങൾ അറിഞ്ഞത് പിഎം ശ്രീയും, ഇലപ്പുള്ളിയും മാത്രമാണെന്ന് നേതൃത്വം ചൂണ്ടിക്കാട്ടി.
അതേസമയം സിപിഎം പല തീരുമാനങ്ങളും ഘടക കക്ഷികളെ ബോധ്യപ്പെടുത്തിയില്ലെന്നും കുറ്റപ്പെടുത്തൽ ഉണ്ടായി. സംസ്ഥാനത്തെ 24 സീറ്റുകളിൽ മത്സരിച്ച സിപിഐയ്ക്ക് എട്ട് സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്.
അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ (കാഞ്ഞങ്ങാട്), മുഹമ്മദ് മുഹ്സിൻ (പട്ടാമ്പി), കെ. രാജൻ (ഒല്ലൂർ), ഗീതാ ഗോപി (നാട്ടിക), കെ.കെ. വത്സരാജ് (കയ്പ്പമംഗലം), പി പ്രസാദ് (ചേർത്തല), സി അജയപ്രസാദ് (പുനലൂർ), ജി ആർ അനിൽ (നെടുമങ്ങാട്) എന്നിവരാണ് വിജയിച്ചത്.
2021ൽ 17 സീറ്റുകളിലാണ് പാർട്ടി വിജയിച്ചിരുന്നത്. ഇക്കുറി ഇടതുപക്ഷത്തിന് കനത്ത തിരിച്ചടി നേരിട്ടെങ്കിലും മത്സരിച്ച സിപിഐ മന്ത്രിമാരിൽ ഭൂരിഭാഗവും വിജയിച്ചത് സിപിഐയ്ക്ക് ആശ്വാസമായി. സിറ്റിംഗ് സീറ്റായിരുന്ന ചടയമംഗലത്ത് മത്സരിച്ച മുൻ മന്ത്രി ജെ. ചിഞ്ചുറാണി മാത്രമാണ് പരാജയപ്പെട്ടത്.
National
ചെന്നൈ: തമിഴ്നാട്ടിൽ വിജയ് മുഖ്യമന്ത്രിയാകാനുള്ള സാധ്യത ഏറി. ടിവികെയ്ക്ക് പിന്തുണ നൽകാൻ ഇടതു പാർട്ടികൾ തീരുമാനിച്ചു. സിപിഐ ടിവികെയ്ക്ക് പിന്തുണക്കത്ത് നൽകി. ഇടതു പാർട്ടികൾക്ക് തൊഴിൽ വകുപ്പ് നൽകാമെന്ന ധാരണയിൽ ടിവികെ നേതാക്കൾ എത്തി.
ഇതോടെ 116 എന്ന സംഖ്യയിലേക്ക് ടിവികെ എത്തി. വിസികെയുടെ രണ്ട് എംഎൽഎമാർ കൂടി പിന്തുണച്ചാൽ കേവല ഭൂരിപക്ഷമാകും. വിസികെ നേതാവ് തിരുമാവളവന് മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ട്. വിജയ് ഇന്ന് വീണ്ടും ഗവർണറെ കാണാൻ ലോക്ഭവനിൽ എത്തും.
അടുത്ത മുഖ്യമന്ത്രി ആര്, രാഷ്ട്രപതി ഭരണം വരുമോ എന്നിങ്ങനെ കഴിഞ്ഞ നാല് ദിവസമായി ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം കാത്തിരിക്കുകയാണ് തമിഴകം. വിജയ്ക്ക് ഭൂരിപക്ഷമില്ലെന്ന് ഗവർണർ വാർത്താക്കുറിപ്പ് ഇറക്കിയത് വെല്ലുവിളിയായിരുന്നു. അതേസമയം ടി വി കെയ്ക്ക് കേവല ഭൂരിപക്ഷമില്ലെന്നും 118 എംഎൽഎമാരുടെ പിന്തുണയില്ലാതെ സ്ഥിരതയുള്ള സർക്കാർ എങ്ങനെ സാധ്യമാകുമെന്നുമാണ് രാജേന്ദ്ര അർലേക്കർ ചോദിച്ചത്.
വിജയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനായില്ലെങ്കിൽ ഡിഎംകെ പിന്തുണയോടെ എഐഎഡിഎംകെ സർക്കാരിനുള്ള ചർച്ചകളും സജീവമായിരുന്നു. കോണ്‍ഗ്രസിന് പിന്നാലെ സിപിഎം, സിപിഐ പാർട്ടികളുടെ പിന്തുണയും ഉറപ്പാക്കാൻ ടിവികെയ്ക്ക് കഴിഞ്ഞെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്.
വിസികെ കൂടി അനുകീല തീരുമാനം എടുത്താൽ 118 എന്ന മാന്ത്രിക സംഖ്യ തൊടാൻ ടിവികെയ്ക്ക് കഴിയും. നാല് പാർട്ടികൾക്കും മന്ത്രിസ്ഥാനവും എൻഡിഎ കക്ഷികളുമായി ബന്ധമുണ്ടാവില്ലെന്ന ഉറപ്പും ടിവികെ നേതാക്കൾ നൽകും. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും.
Kerala
തിരുവനന്തപുരം: സിപിഐയിൽ നേതൃമാറ്റത്തിന്റെ സാഹചര്യം ഇല്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐക്ക് വേണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. സാങ്കേതികമായ തടസങ്ങൾ പ്രശ്നമല്ലെന്നും മുൻപും ഇത്തരം തടസങ്ങൾ നീക്കി നടപടി ഉണ്ടായിട്ടുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.
മന്ത്രിമാരിൽ ഭൂരിഭാഗം പേരും വിജയിച്ചതിൽ അഭിമാനമുണ്ട്. സമീപനത്തിന്റെ പ്രശ്നമാണോ എന്ന ചോദ്യത്തോട്, രണ്ടും രണ്ട് പാർട്ടികൾ എന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ മറുപടി. പ്രതിപക്ഷ നേതാവിനെ സിപിഎം തീരുമാനിക്കും. ഇടത് നയവ്യതിയാനങ്ങൾ വന്നപ്പോൾ തിരുത്തേണ്ട ഘട്ടങ്ങളിൽ സിപിഐ തിരുത്തിയിട്ടുണ്ട്.
എലപ്പുള്ളി ബ്രൂവറി, പിഎംശ്രീ മുതലായവ ഉദാഹരണമാണെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. സഖാക്കൾക്ക് തുറന്നടിക്കാം എന്ന എംഎ ബേബിയുടെ പ്രസ്താവനയിൽ സിപിഐയിൽ എപ്പോഴും തുറന്ന ചർച്ചകൾ പ്രോത്സാഹിപ്പിക്കാറുണ്ടെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം.
Kerala
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ കനത്ത പരാജയത്തിന് പിന്നാലെ പ്രതിപക്ഷത്തിന് പുതിയ മുഖം വേണമെന്ന പി. സന്തോഷ് കുമാര്‍ എംപിയുടെ അഭിപ്രായം തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
പ്രതിപക്ഷ നേതാവ് ആരാണെന്ന് തീരുമാനിക്കാനുള്ള അവകാശം സിപിഎമ്മിനാണെന്ന് ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്ന വിഷയത്തിൽ ഇടപെടാന്‍ സിപിഐയ്ക്ക് താത്പര്യമില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
വിഷയത്തില്‍ ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകൾ അടിസ്ഥാന രഹിതമാണെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ബിനോയ് വിശ്വം നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.
Kerala
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം പിണറായി വിരുദ്ധ വികാരമെന്ന് സിപിഐ. പിണറായി വിരുദ്ധത സംസ്ഥാനത്ത് ആഞ്ഞടിച്ചതാണ് യുഡിഎഫിന് അനുകൂലമായതെന്ന് സിപിഐ നേതാക്കൾ ചൂണ്ടിക്കാട്ടി.
പിണറായി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കരുതെന്ന് സിപിഐയിൽ ആവശ്യം ഉയർന്നു. പ്രതിപക്ഷ നേതൃസ്ഥാനത്ത് പുതിയ ആളുകൾ വരണം. പിണറായി വരുന്നത് തിരിച്ചടി ആകുമെന്നും സിപിഐ നേതൃയോഗങ്ങളിൽ വിമർശനം ഉയർന്നു. സിപിഎമ്മിന്റെ ആഭ്യന്തര കാര്യമായതിനാൽ പരസ്യ നിലപാട് സ്വീകരിക്കാനില്ല. എന്നാൽ ബന്ധപ്പെട്ട വേദികളിൽ നിലപാട് അറിയിക്കാനാണ് തീരുമാനം.
തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐ നേതൃയോഗങ്ങളിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉയർന്നു. സ്ഥാനാർഥി നിർണയത്തിലെ വീഴ്ചയ്ക്ക് ഉത്തരവാദി നേതൃത്വമെന്നും സിപിഐ നേതൃയോഗങ്ങളിൽ വിമർശനമുണ്ടായി.
Kerala
തിരുവനന്തപുരം: യുഡിഎഫിന്റെ വലിയ വിജയത്തിന് പ്രാഥമിക കാരണം ഭരണവിരുദ്ധ വികാരമെന്ന് സിപിഐ മുഖപത്രമായ ജനയുഗം. ഭരണത്തിന് നേതൃത്വം നൽകിയ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ എന്തുകൊണ്ട് ജനങ്ങളിൽനിന്ന് അകന്നെന്ന് ആത്മപരിശോധന വേണമെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
വീഴ്ചകളും പാളിച്ചകളും മുന്നണി പരിശോധിക്കണം. സിപിഎമ്മിലെ പ്രമുഖർ പാർട്ടിയെ വെല്ലുവിളിച്ച് യുഡിഎഫിനൊപ്പം നിന്ന് മത്സരിച്ചിട്ടും വിജയിച്ചത് ഇരുത്തി ചിന്തിപ്പിക്കേണ്ട വസ്തുതയാണ്.
സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും പരമ്പരാഗത അടിത്തറയ്ക്ക് ഇളക്കം തട്ടുകയും വോട്ടുചോർച്ച സംഭവിക്കുകയും ചെയ്തു. ഇതിനൊക്കെ പരിഹാരമാർഗങ്ങൾ കണ്ടെത്തി തിരുത്തേണ്ടത് ഇടതുപക്ഷം പ്രസക്തമായ ഒരു രാഷ്ട്രീയ ശക്തിയായി തുടരാൻ അനിവാര്യമാണെന്നും മുഖപ്രസംഗത്തിൽ വ്യക്തമാക്കുന്നുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ താമര വിടർന്നത് മൂന്നിടത്ത്. സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ ചരിത്രം കുറിച്ചാണ് ബിജെപിയുടെ മുന്നേറ്റം. മൂന്നിടങ്ങളിൽ വിജയം കണ്ടെത്തിയതിന് പുറമേ ആറിടങ്ങളിൽ രണ്ടാമതെത്താനും ബിജെപിക്ക് സാധിച്ചു.
നേമത്ത് വീണ്ടും വിജയിച്ചതിന് പിന്നാലെ കഴക്കൂട്ടത്തും ചാത്തന്നൂരും താമരയുടെ ശോഭ പടർന്നു. സംസ്ഥാനത്ത് വീണ്ടും ഒരു സീറ്റ് പിടിക്കുമെന്ന പ്രതീക്ഷയിൽ നിന്നാണ് താമര മൂന്നിടത്ത് വിടർന്നത്. നേമത്ത് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ശിവൻകുട്ടിയെ പരാജയപ്പെടുത്തി അക്കൗണ്ട് തുറന്നു.
കഴക്കൂട്ടത്ത് കടകംപള്ളിയെ വീഴ്ത്തി വി.മുരളീധരൻ വിജയിച്ചപ്പോൾ, ചാത്തന്നൂരിൽ ബി.ബി.ഗോപകുമാറിന്റെ അപ്രതീക്ഷിത വിജയം ബിജെപിക്ക് മുതൽക്കൂട്ടായി. അവസാന റൗണ്ട് വരെ നീണ്ട കടുത്ത മത്സരത്തിനൊടുവിലായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ വിജയം.
ബിജെപി വിജയിച്ച മൂന്ന് സീറ്റുകളും എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളായിരുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. പാലക്കാട്, മലമ്പുഴ, ആറ്റിങ്ങൽ, കാസർഗോഡ്, മഞ്ചേശ്വരം, തിരുവല്ല മണ്ഡലങ്ങളിൽ രണ്ടാമത് എത്തി.
Kerala
തിരുവനന്തപുരം: യുഡിഎഫ് അട്ടിമറി വിജയം നേടിയ തെരഞ്ഞെടുപ്പിൽ നിയമസഭാ പ്രാതിനിധ്യത്തിൽ ഇടതുമുന്നണിയിലെ പാർട്ടികളുടെ എണ്ണം മൂന്നായി ചുരുങ്ങി.
സിപിഎമ്മും സിപിഐയും ഒഴിച്ചു നിർത്തിയാൽ ആർജെഡിക്കു മാത്രമാണ് ഇടതുമുന്നണിയിൽ നിന്നു വിജയിക്കാനായത്.
അതേസമയം യുഡിഎഫിൽ വിജയിച്ച പാർട്ടികളുടെ എണ്ണം വർധിച്ചു.
Kerala
തിരുവനന്തപുരം: ജനാധിപത്യ വ്യവസ്ഥയിൽ എല്ലാവരേക്കാൾ വലിയവർ ജനങ്ങളാണെന്ന് സിപിഐ. ആ ജനങ്ങളുടെ വിധിയെഴുത്തിനെ കമ്മ്യൂണിസ്റ്റ് പാർട്ടിയും എൽ ഡി എഫും വിനയപൂർവ്വം അംഗീകരിക്കുന്നുവെന്നും സിപിഐ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
നേരിയ ഭൂരിപക്ഷത്തോടെയെങ്കിലും എൽഡിഎഫ് മൂന്നാം ഊഴം ഉറപ്പിക്കുമെന്ന പ്രതീക്ഷയ്ക്കാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്. അതിന്റെ കാരണങ്ങളെക്കുറിച്ച് മുൻവിധി കൂടാതെയുള്ള പരിശോധന ആവശ്യമാണ്.
വോട്ടിംഗിന്റെ കൃത്യമായ വിവരങ്ങൾ ലഭ്യമായതിനുശേഷം കമ്മ്യൂണിസ്റ്റ് പാർട്ടിയും എൽഡിഎഫും അത്തരം പരിശോധന നടത്തുന്നതാണ്. പത്തുവർഷത്തെ എൽഡിഎഫ് ഭരണം എല്ലാ ജീവിത തുറകളിലും അനിഷേദ്ധ്യമായ നേട്ടമാണ് ഉണ്ടാക്കിയത്.
ആ ഗവണ്മെന്റുകളെ നയിച്ച എൽഡിഎഫിന് ഇപ്രകാരം ഒരു പരാജയം ഉണ്ടാകുമ്പോൾ പതിവുള്ള വിശദീകരണങ്ങൾ മതിയാകാതെ വരുന്നു. ജനവിധിയ്ക്ക് അടിസ്ഥാനമായ കാരണങ്ങൾ കണ്ടെത്തി സംഭവിച്ചിരിക്കാവുന്ന പാളിച്ചകൾ തിരുത്തി മുന്നോട്ടു പോകാൻ എൽഡിഎഫ് പ്രതിജ്ഞാബദ്ധമാണ്.
എക്കാലവും പാർട്ടി വിജയിച്ചുപോരുന്ന സീറ്റുകളിലെ പരാജയത്തെക്കുറിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി സ്വയം വിമർശനം നടത്തും. പാർട്ടിയെയും എൽഡിഎഫിനെയും ശക്തിപ്പെടുത്തിക്കൊണ്ട് ജനതാൽപ്പര്യങ്ങൾക്കൊപ്പം കൂറോടെ നില കൊള്ളുവാൻ പാർട്ടി എല്ലാ കഴിവുകളും പ്രയോജനപ്പെടുത്തും.
ഉത്തരവാദിത്വ ബോധമുള്ള ജനപക്ഷ പ്രതിപക്ഷമായി പ്രവർത്തിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടിയും എൽഡിഎഫും പരിശ്രമിക്കുമെന്ന് ജനങ്ങൾക്ക് ഉറപ്പിക്കാം. പാർട്ടിയുടെയും എൽഡിഎഫിന്റെയും വിജയത്തിനുവേണ്ടി ത്യാഗപൂർവ്വം പ്രവർത്തിച്ച എല്ലാ സഖാക്കളെയും പ്രവർത്തകരെയും പാർട്ടി അഭിവാദ്യം ചെയ്യുന്നു. എല്ലാത്തരം നിഷേധാത്മക പ്രചാരണങ്ങളെയും തള്ളിക്കളഞ്ഞു കൊണ്ട് എൽഡിഎഫ് സ്ഥാനാർഥികൾക്ക് വോട്ടു ചെയ്ത ജനങ്ങൾക്ക് പാർട്ടി നന്ദി രേഖപ്പെടുത്തുന്നുവെന്നും സിപിഐ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: നേമത്തെ എൽഡിഎഫ് സ്ഥാനാർഥി വി.ശിവന്‍കുട്ടിക്കെതിരെ പ്രവർത്തിച്ച ജില്ലാ കമ്മിറ്റി അംഗത്തെ സിപിഐ പുറത്താക്കി. വി.എസ്.സുലോചനനെതിരെയാണ് പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചത്.
തിരുവനന്തപുരം കോർപറേഷനിലെ മുൻ കൗൺസിലറാണ് സുലോചനൻ. ശിവന്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ സുലോചനന്റെ ഭാഗത്തുനിന്ന് ഉണ്ടാകുകയും അത് വിവാദമാകുകയും ചെയ്തിരുന്നു.
ഈ പരാമര്‍ശങ്ങള്‍ അടങ്ങിയ ഓഡിയോ നേമം മണ്ഡലത്തിലാകെ പ്രചരിക്കുകയും ചെയ്തിരുന്നു. ശബ്ദം സുലോചനന്റെ തന്നെയെന്ന് ഉറപ്പാക്കിയ ശേഷമാണ് പാര്‍ട്ടി നടപടി. തുടർന്ന് ജില്ലാ എക്സിക്യൂട്ടീവ് ചേരുകയും സുലോചനനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിക്കുകയുമായിരുന്നു.
Kerala
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളജിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഒന്നാം വർഷ വിദ്യാർഥി നിതിൻ രാജിന്റെ വീട്ടിലെത്തി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
നിതിന്റെ ബന്ധുക്കളെ സന്ദർശിച്ച അദ്ദേഹം നിയമപരമായും അല്ലാതെയുമുള്ള എല്ലാ സഹായങ്ങളും നൽകാമെന്നു ബിനോയ് വിശ്വം നിതിൻ രാജിന്റെ മാതാപിതാക്കൾക്ക് ഉറപ്പുനല്‍കി.
സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പള്ളിച്ചൽ വിജയൻ, അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ്. റഷീദ്, എഐവൈഎഫ് ജില്ലാ പ്രസിഡന്റ് കണ്ണൻ എസ്. ലാൽ തുടങ്ങിയവരും ഒപ്പമുണ്ടായിരിന്നു.
Kerala
തിരുവനന്തപുരം: മന്ത്രിയായിരിക്കുന്നതും സാധാരണ ജനപ്രതിനിധിയായിരിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമില്ലെന്ന് തിരിച്ചറിഞ്ഞ ആളാണ് താനെന്ന് മന്ത്രി ജി.ആര്. അനില്‍. തിരുവനന്തപുരത്ത് നടന്ന മെഗാ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ താന്‍ വീണ്ടും മന്ത്രിയാകാൻ സാധ്യതയില്ലെന്നും ജി.ആര്. അനില്‍ പറഞ്ഞു. പാര്‍ട്ടിയുടെ ഇപ്പോഴത്തെ രീതി അതാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. മാധ്യമപ്രവര്‍ത്തകര്‍ക്കായി നിംസ് ഏര്‍പ്പെടുത്തിയ പ്രിവിലേജ് കാര്‍ഡിന്റെ വിതരണോദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
അതേസമയം, രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്. തിരുവനന്തപുരം ജില്ലയിൽ ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണിത്.
Kerala
ഇടുക്കി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും രൂക്ഷമായി വിമർശിച്ച് സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ. മോദിയും രാഹുലും ഒന്നിച്ച് എൽഡിഎഫിനെ എതിര്‍ക്കുകയാണെന്നും ഡി. രാജ പറഞ്ഞു.
ഇന്ത്യയെ കടക്കെണിയിലാക്കിയ മോദി ഇവിടെ വന്ന് കേരളം കടക്കെണിയിലാണെന്ന് ആരോപിക്കുകയാണെന്നും സിപിഐ ജനറൽ സെക്രട്ടറി വ്യക്തമാക്കി. ഭരണഘടന മതേതര ജനാധിപത്യ രാഷ്ട്രം ആണെന്ന് പറയുമ്പോഴും ബിജെപി ഇന്ത്യയെ മതേതര രാഷ്ട്രമായി കാണുന്നുണ്ടോയെന്ന് ചോദിക്കണമെന്നും ഡി. രാജ പറഞ്ഞു.
മോദി- അംബാനി -അദാനി തുടങ്ങിയവരുടെ രാഷ്ട്രമാക്കി ഇന്ത്യയെ മാറ്റി. കേരളത്തിൽ സ്ത്രീകൾക്ക് എതിരെ അതിക്രമമില്ല. 10 വർഷമായി പിണറായി ഭരിക്കുന്നു. ഈ സമയത്ത് ഏത് കാര്യത്തിലാണ് കേരളം പിന്നിലായതെന്ന് സിപിഐ ജനറൽ സെക്രട്ടറി ചോദിച്ചു.
ഇന്ത്യയെ കടക്കെണിയിൽ ആക്കിയത് മോദിയാണ്. രൂപയുടെ മൂല്യം ഇല്ലാതാക്കിയത് മോദിയാണ്. എന്നിട്ട് കേരളത്തിൽ വന്നിട്ട് കേരളം കടക്കെണിയിൽ ആണെന്ന് പറയുകയാണെന്നും ഡി. രാജ കൂട്ടിച്ചേർത്തു.
Kerala
തൃശൂർ: എസ്ഡിപിഐയുടെയും ആർഎസ്എസിന്റെയും വോട്ട് വേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആർഎസ്എസും എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും എല്ലാം മതഭ്രാന്തിന്റെ പേരുകളാണ്. അവരൊന്നും പലതല്ല ഒന്നാണ്.
മതങ്ങളെയും വിശ്വാസികളെയും മാനിക്കും പക്ഷേ മതഭ്രാന്തനോട് സന്ധിയില്ല. ഒരു വർഗീയ ഭ്രാന്തിന്റെയും വോട്ട് വേണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു. കോൺഗ്രസും ബിജെപിയും തമ്മിലുള്ള ഐക്യത്തെ മറച്ചുവെക്കാനാണ് ഡീൽ ആരോപണമെന്നും ഉത്സവപ്പറമ്പിലെ കള്ളനാണ് കോൺഗ്രസെന്നും ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസ് ഉത്സവപ്പറമ്പിലെ കള്ളനാണ്. സ്ത്രീകളുടെയും കുട്ടികളുടെയും മാല പൊട്ടിച്ചോടിയിട്ട് കള്ളൻ കള്ളനെന്ന് കള്ളൻ തന്നെ വിളിച്ചു പറയും. ആ കള്ളന്റെ പേരാണ് കോൺഗ്രസ്. ഡീൽ ആരോപണം നട്ടാൽ കുരുക്കാത്ത കള്ളമാണ്. അത് കേരളം വിശ്വസിക്കില്ല. 91ൽ വടകരയിലും ബേപ്പൂരിലും ഡീൽ ഉണ്ടാക്കിയത് കോൺഗ്രസും ബിജെപിയും തമ്മിലാണെന്ന് ബിനോയ് വിശ്വം പറഞ്ഞു.
National
ചെന്നൈ: തമിഴ്നാട്ടിൽ സിപിഐക്ക് അഞ്ചു സീറ്റ് നല്കി ഡിഎംകെ. നിരവധി തവണ നടന്ന ചർച്ചകൾക്കൊടുവിലാണു തീരുമാനം.
2021ൽ സിപിഐ ആറു സീറ്റിൽ മത്സരിച്ചിരുന്നു. ഇതിൽ രണ്ടെണ്ണത്തിലാണു വിജയിച്ചത്.
കൂടുതൽ പാർട്ടികൾ സഖ്യത്തിന്റെ ഭാഗമായതുകൊണ്ട് സീറ്റിന്റെ എണ്ണം കുറയ്ക്കണമെന്ന് സിപിഐ നേതൃത്വത്തോട് ഡിഎംകെ ആവശ്യപ്പെട്ടിരുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടർപട്ടികയിൽ കൃത്രിമം കാണിക്കാൻ ബിജെപി ശ്രമിക്കുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
വോട്ടർമാരെ അവർ നിയമാനുസൃതമായി ഉൾപ്പെടുന്ന മണ്ഡലങ്ങളല്ലാത്ത മണ്ഡലങ്ങളിൽ തെറ്റായി ഉൾപ്പെടുത്തുന്നതിനു സൗകര്യമൊരുക്കി വോട്ടർപട്ടികയിൽ കൃത്രിമം കാണിക്കാനാണ് ബിജെപിയുടെ ശ്രമം.
വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഇത്തരം ജനാധിപത്യ വിരുദ്ധപ്രവർത്തനങ്ങൾ തടയുന്നതിനു സംസ്ഥാനത്തെ ബന്ധപ്പെട്ട അധികാരികൾക്കു കർശന നിർദേശം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിനു കത്തയച്ചെന്നും ബിനോയ് വിശ്വം പറഞ്ഞു.
Kerala
തിരുവനന്തപുരം: സിപിഐ വിട്ട് ബിജെപിയിൽ ചേർന്ന സി.സി. മുകുന്ദൻ എംഎൽഎ സ്ഥാനം രാജിവച്ചു. തിങ്കളാഴ്ചയാണ് സി.സി. മുകുന്ദൻ ബിജെപി അംഗത്വം സ്വീകരിച്ചത്. തിങ്കളാഴ്ചത്തെ തീയതി വച്ച് രാജി കത്ത് നൽകി.
പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് സിപിഐയിൽ നിന്ന് കഴിഞ്ഞ ദിവസം സി.സി. മുകുന്ദനെ പുറത്താക്കിയത്. മണ്ഡലത്തിൽ മുകുന്ദന് പകരം മുൻ എംഎൽഎ ഗീതാ ഗോപിയെ സ്ഥാനാർഥിയായി സിപിഐ നേതൃത്വം പ്രഖ്യാപിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം.
ഗീതാ ഗോപിയുടേത് 'പെയ്മെന്റ് സീറ്റ്' എന്ന് വിമർശിച്ച മുകുന്ദൻ, പണം പിരിച്ചു നൽകാൻ കഴിയാത്തതിനാലാണ് തന്നെ ഒഴിവാക്കിയതെന്നും ആരോപിച്ചിരുന്നു. തുടർന്ന് കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും മറുപടി നൽകിയിരുന്നില്ല. പിന്നാലെ സി.സി. മുകുന്ദനെ പിന്തുണക്കാതെ സ്വന്തം നിലയിൽ സ്ഥാനാർഥിയെ നിര്‍ത്താൻ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചു.
District News
മലപ്പുറം: സിപിഎം പൂക്കോട്ടൂർ മുൻ ലോക്കൽ സെക്രട്ടറി ഷഫീഖും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പ്രവർത്തകരും സിപിഐയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു.
സ്വീകരണ യോഗത്തിൽ സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി.പി. സുനീർ എംപി പ്രവർത്തകരെ ഹാരമണിയിച്ച് സ്വീകരിച്ചു. ചടങ്ങിൽ ജില്ലാ സെക്രട്ടറി പി.കെ. കൃഷ്ണദാസ്, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. പി.പി. ബാലകൃഷണൻ, ജില്ലാ എക്സിക്യുട്ടീവ് അംഗങ്ങളായ എം.എ. റസാഖ്, സി.എച്ച്. നൗഷാദ്, മണ്ഡലം സെക്രട്ടറി അഡ്വ. മുസ്തഫ കൂത്രാടൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.പി. അബൂബക്കർ, എച്ച്. വിൻസെന്റ് തുടങ്ങിയവർ പ്രസംഗിച്ചു.
Kerala
തൃശൂർ: അച്ചടക്കലംഘനത്തിന്റെ പേരിൽ സിപിഐ പുറത്താക്കിയ മുൻ നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ബിജെപിയിൽ ചേർന്ന സംഭവത്തിൽ പ്രതികരണവുമായി സിപിഐ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ. നാട്ടിക മണ്ഡലത്തിൽ രൂപവത്കരിച്ച കോലീബി സഖ്യത്തിന്റെ ഭാഗമാണ് ഈ രാഷ്ട്രീയനാടകം.
വിവിധ രാഷ്ട്രീയപാർട്ടികളിൽ ചേരുമെന്നു മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിൽ വലിയ ഗൂഢാലോചനയുണ്ട്. യുഡിഎഫ് സ്ഥാനാർഥിയാകാൻ ഡൽഹിയിൽവരെ പോയി ചർച്ചകൾ നടത്തിയ വ്യക്തി പെട്ടെന്നു ബിജെപി ഓഫീസിലെത്തി അംഗത്വമെടുത്തത് ആ അന്തർധാരയുടെ തെളിവാണെന്നു ശിവാനന്ദൻ പറഞ്ഞു.
അധികാരഭ്രമം തലയ്ക്കുപിടിച്ചാൽ ആശയങ്ങൾ ഇല്ലാതാകും. അച്ചടക്കലംഘനത്തിനു പാർട്ടി നടപടി നേരിട്ട ഒരാൾക്ക് ഏതു പാർട്ടിയിൽ ചേരാനും സ്വാതന്ത്ര്യമുണ്ട്. എന്നാൽ, കോൺഗ്രസുമായി ചർച്ചനടത്തി മണിക്കൂറുകൾക്കുള്ളിൽ ബിജെപിയിൽ എത്തിയതു നാട്ടികയിൽ ഇടതുപക്ഷത്തെ അട്ടിമറിക്കാൻ രൂപപ്പെട്ട സഖ്യത്തിന്റെ ഭാഗമാണ്.
അച്ചടക്കലംഘനവും സംഘടനാവിരുദ്ധപ്രവർത്തനങ്ങളും നടത്തിയതിനാലാണ് മുകുന്ദനെ സിപിഐ പുറത്താക്കിയത്. രാഷ്ട്രീയധാർമികത കൈവിട്ട ഇത്തരം നീക്കങ്ങളെ ജനങ്ങൾ തള്ളിക്കളയുമെന്നും സിപിഐ നേതൃത്വം കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതി അൽപസമയത്തിനകം പ്രഖ്യാപിക്കും. വൈകുന്നേരം നാലിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താസമ്മേളനം നടക്കും. വിഗ്യാൻ ഭവനിലാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടക്കുക.
കേരളത്തിന് പുറമെ തമിഴ്നാട്, പശ്ചിമ ബംഗാൾ, ആസാം, പുതുച്ചേരി എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. കേരളത്തിൽ ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക എന്നാണ് സൂചന. ഏപ്രിൽ രണ്ടാം വാരം കഴിഞ്ഞായിരിക്കും തെരഞ്ഞെടുപ്പ് എന്നാണ് റിപ്പോർട്ട്.
തീയതി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ അൽപസമയത്തിനകം യോഗം ചേരും. കഴിഞ്ഞ തവണ എട്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടന്ന ബംഗാളില്‍ ഇത്തവണ അഞ്ച് ഘട്ടങ്ങളിലായിരിക്കും വോട്ടെടുപ്പ്.
ആസാമില്‍ മൂന്ന് ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് ആലോചന. തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലും ഒറ്റ ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് സാധ്യത.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ പിന്നാലെ എൽഡിഎഫിലെ പാർട്ടികൾ ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിടും എന്നാണ് വിവരം. കോൺഗ്രസ് തിങ്കളാഴ്ചയും ബിജെപി ചൊവ്വാഴ്ചയും ആദ്യ ഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിക്കും എന്നും സൂചനയുണ്ട്.
Kerala
തൃശൂർ: പാർട്ടി പറയുന്നതൊന്നും ശരിയല്ലെന്ന് ജനങ്ങൾക്കറിയാമെന്ന് സിപിഐയിൽ നിന്ന് പുറത്താക്കപ്പെട്ട സി.സി. മുകുന്ദൻ എംഎൽഎ. കമ്മ്യൂണിസ്റ്റ് പാർട്ടി ലെറ്റർ പാഡിൽ സത്യങ്ങൾ അല്ലേ എഴുതേണ്ടതെന്നും മുകുന്ദൻ ചോദിച്ചു. തന്നെ ജനങ്ങൾ ഉൾക്കൊണ്ടതിൽ അവർക്ക് മാനസികമായ തകരാറുണ്ടെന്നും മുകുന്ദൻ പരിഹസിച്ചു.
ജില്ലാ നേതൃത്വത്തിലും സംസ്ഥാന നേതൃത്വത്തിലും എന്നെ ദ്രോഹിച്ചവരെ തുറന്നുകാട്ടും. ഇവർ പ്രസ്ഥാനത്തെ നശിപ്പിക്കുമെന്ന് മുന്നേ തുറന്നു പറഞ്ഞതാണ്, ഇനിയും പറയും. എന്നെ സിപിഐ സ്നേഹിച്ചില്ലെങ്കിലും ഒരുപാട് പാർട്ടികൾ എന്നെ സ്നേഹിക്കാൻ പോകുകയാണ്.
കോൺഗ്രസ് അടക്കം എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. സിപിഐക്ക് എന്നെ ഭയമാണ്, ഇപ്പോൾ നിരവധി ഭീഷണികൾ വരുന്നുണ്ട്. സാമ്പത്തിക പ്രയാസങ്ങൾ ഉണ്ട്, പക്ഷേ ജനങ്ങൾ സഹായിക്കുമെന്നും സിസി മുകുന്ദൻ പറഞ്ഞു.
പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ പ്രതിഷേധത്തോടും മുകുന്ദൻ പ്രതികരിച്ചു. അപ്പുറത്ത് നിന്നവരുമായി ചർച്ച നടക്കുമ്പോൾ പ്രതിഷേധം സ്വാഭാവികമാണ്. ബിജെപി അടക്കം സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
എന്നെക്കുറിച്ചും ഇപ്പോൾ നിൽക്കുന്ന സ്ഥാനാർഥിയെ കുറിച്ചും ജനങ്ങൾക്ക് നന്നായി അറിയാം. തെരഞ്ഞെടുപ്പ് പ്രചാരണം ഉടൻ ആരംഭിക്കുമെന്നും മുകുന്ദൻ പറഞ്ഞു.
Kerala
തൃശൂർ: സിപിഐയിൽനിന്നു പുറത്താക്കപ്പെട്ട സി.സി. മുകുന്ദൻ എംഎൽഎയ്ക്കു പാർട്ടി ചെയ്തുകൊടുത്ത സഹായങ്ങൾ വിളിച്ചുപറഞ്ഞ് സിപിഐ നാട്ടിക മണ്ഡലം കമ്മിറ്റി.
22-ാമത്തെ വയസിൽ സി.സി. മുകുന്ദന് അന്തിക്കാട്ടെ ചെത്തുതൊഴിലാളി സഹകരണസംഘത്തില്‍ ജോലി നല്കിയതും തദ്ദേശതെരഞ്ഞെടുപ്പുകളിൽ പലവട്ടം മത്സരിപ്പിച്ചു വിജയിപ്പിച്ചതും മുതൽ ലോൺ കുടിശിക പാർട്ടി അടച്ചുതീർത്തതും ഏറ്റവും ഒടുവിൽ വീടു ജപ്തിചെയ്യുന്ന ഘട്ടത്തിൽ പാർട്ടി ഇടപെട്ടതുമെല്ലാം, പുറത്താക്കിയ സമയത്തു പത്രക്കുറിപ്പിലൂടെ നാട്ടുകാരെ അറിയിച്ചിരിക്കുകയാണ് സിപിഐ. മുകുന്ദന്റെ ഭാര്യക്കു ജനപ്രതിനിധിയാകാൻ അവസരം നല്കിയതുവരെയുണ്ട് കുറിപ്പിൽ.
ചെത്തുതൊഴിലാളി സഹകരണസംഘത്തില്‍ സി.സി. മുകുന്ദന് 60,000 രൂപയായിരുന്നു ശമ്പളം. അതിന്റെ പെൻഷൻ പ്രതിമാസം 16,000 രൂപയോളം ലഭിക്കുന്നുണ്ട്. അന്തിക്കാട് ഗ്രാമപഞ്ചായത്തില്‍ രണ്ടുതവണ അംഗമായും ഒരിക്കല്‍ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിക്കാൻ അവസരം നല്കി.
തൃശൂര്‍ ജില്ലാ പഞ്ചായത്തിലേക്കു മുല്ലശേരി ഡിവിഷനില്‍നിന്നും മത്സരിപ്പിച്ചു. നാട്ടിക എംഎൽഎയാക്കി. ഭാര്യയെ അന്തിക്കാട് ഗ്രാമപഞ്ചായത്ത് അംഗവും വൈസ് പ്രസിഡന്റുമാക്കി. പാര്‍ട്ടി മണ്ഡലം സെക്രട്ടറിയായും കര്‍ഷകത്തൊഴിലാളി യൂണിയന് ജില്ലാ പ്രസിഡന്റായും അഖിലേന്ത്യ ദളിത് അവകാശസമിതി സംസ്ഥാനഭാരവാഹിയായും പ്രവർത്തിക്കാൻ മുകുന്ദന് അവസരം നല്കി.
വീഴ്ചയില്‍ പരിക്കുപറ്റി കിടന്ന സമയത്ത്, അദ്ദേഹത്തിന്റേത് ഓടിട്ട വീടാണെന്നും ജപ്തിനടപടി നേരിടുന്നുവെന്നുമുള്ള വാര്‍ത്ത വന്നപ്പോൾ വീടു നിര്മിച്ചുനല്കാന് പാർട്ടി മുന്നോട്ടുവന്നു. ഇതിനായി എംഎല്‍എയും പാര്‍ട്ടി ജില്ലാ സെക്രട്ടറിയും സംയുക്തമായി ഒരു അക്കൗണ്ട് തുടങ്ങണമെന്ന പാര്‍ട്ടിനിര്‍ദേശം അദ്ദേഹം അംഗീകരിച്ചില്ല. സ്വന്തംപേരിൽ മാത്രമായി അക്കൗണ്ട് തുടങ്ങണമെന്നായിരുന്നു ആവശ്യം. അതു പാർട്ടി അംഗീകരിച്ചില്ല. ഇതോടെ വീടു നിർമിച്ചുതരാമെന്ന പാര്‍ട്ടിയുടെ തീരുമാനം മുകുന്ദൻ നിരസിക്കുകയായിരുന്നു.
വീടും സ്ഥലവുമില്ലാത്ത നിരവധി പാവപ്പെട്ട സഖാക്കള്‍ ഉണ്ടായിരുന്നിട്ടും, എംഎല്‍എയെന്ന നിലയിലുള്ള ശമ്പളവും അലവന്‍സും വീടുപണിയാന്‍ പലിശരഹിതവായ്പയ്ക്കുള്ള അവകാശവും ഉണ്ടായിരുന്നിട്ടുകൂടി സി.സി. മുകുന്ദനു വീടുനൽകാൻ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. അതു നിഷേധിച്ച അദ്ദേഹമിപ്പോൾ പാര്‍ട്ടിക്കെതിരേ വസ്തുതാവിരുദ്ധമായ പ്രസ്താവന നടത്തിയതു കാപട്യമാണ്.
കഴിഞ്ഞ അഞ്ചുവര്‍ഷം എംഎല്‍എയെന്ന നിലയിൽ സി.സി. മുകുന്ദന്റെ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി മണ്ഡലം കമ്മിറ്റികള്‍ വിലയിരുത്തിയും പാര്‍ട്ടി ജില്ലാ കൗണ്‍സിലിലും ജില്ലാ എക്സിക്യൂട്ടീവിലും ഉയര്‍ന്നുവന്ന അഭിപ്രായങ്ങൾ പരിശോധിച്ചുമാണ് ഇത്തവണ സി.സി. മുകുന്ദന് നാട്ടികയിൽ സ്ഥാനാര്ഥിയാകേണ്ടതില്ലെന്നു പാർട്ടി തീരുമാനിച്ചതെന്നും സിപിഐ വിശദീകരിച്ചു.
നാട്ടിക മണ്ഡലം കമ്മിറ്റി യോഗത്തില്‍ എം.വി. സുരേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യുട്ടീവ് അംഗം അഡ്വ.വി.എസ്. സുനില്‍കുമാര്‍, ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദന്, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. ടി.ആർ. രമേഷ്കുമാര്‍, ജില്ലാ എക്സിക്യുട്ടീവ് അംഗങ്ങളായ ഷീന പറയങ്ങാട്ടില്‍, കെ.പി. സന്ദീപ്, നാട്ടിക മണ്ഡലം സെക്രട്ടറി കെ.എം. കിഷോര്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Kerala
തൃശൂർ: നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വ വിവാദങ്ങളെ തുടർന്ന് സിപിഐയിൽ നിന്ന് പുറത്താക്കിയ നടപടിയിൽ പ്രതികരിച്ച് സി.സി. മുകുന്ദൻ. തനിക്കെതിരായ പാർട്ടി നടപടി പ്രതീക്ഷിച്ചതാണെന്ന് സി.സി. മുകുന്ദൻ.
പാർട്ടി നടപടിയിൽ അത്ഭുതവുമില്ല, ഭയവുമില്ലെന്ന് സി.സി.മുകുന്ദൻ പറഞ്ഞു. മത്സരിക്കുന്നത് തന്റെ പ്രതിഷേധം അറിയിക്കാനാണെന്നും മുകുന്ദൻ വ്യക്തമാക്കി. തന്നെ ദ്രോഹിച്ചവരെക്കുറിച്ച് വരും ദിവസങ്ങളിലും തെരഞ്ഞെടുപ്പ് യോഗങ്ങളിലും ജനങ്ങളോട് തുറന്നുപറയുമെന്നും അദ്ദേഹം അറിയിച്ചു.
തെരഞ്ഞെടുപ്പിൽ എല്ലാവരുടെയും പിന്തുണ സ്വീകരിക്കും. ബിജെപിയുടെയും കോൺഗ്രസിന്റെയും എല്ലാവരുടെയും പിന്തുണ സ്വീകരിക്കുമെന്നാണ് മുകുന്ദന്റെ നിലപാട്. അതേസമയം സിപിഐ നാട്ടിക മണ്ഡലം കമ്മിറ്റിയാണ് മുകുന്ദനെ പുറത്താക്കിയത് വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്.
Kerala
പത്തനംതിട്ട: അടൂരിൽ തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളതെന്ന് എൽഡിഎഫ് സ്ഥാനാർഥി പ്രിജി കണ്ണൻ. മണ്ഡലത്തിൽ പ്രചാരണം ആരംഭിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു പ്രിജി.
പേര് മാറ്റ വിവാദം അനാവശ്യമാണ്. പ്രണയിച്ച് വിവാഹം കഴിച്ചതാണ്. അതുകൊണ്ടാണ് ഭർത്താവിന്റെ ഒപ്പം ചേർത്തതെന്നും പ്രിജി പറഞ്ഞു.
അതേസമയം, അടൂരിലെ സ്ഥാനാർത്ഥി നിർണയത്തിൽ സിപിഐയിൽ തർക്കമില്ലെന്ന് സിറ്റിംഗ് എംഎൽഎ ചിറ്റയം ഗോപകുമാർ വ്യക്തമാക്കി. പേര് മാറ്റ വിവാദം പരാജയഭീതിയിലാണെന്ന് പറഞ്ഞ അദ്ദേഹം ഭാര്യയ്ക്ക് ഭർത്താവിന്റെ പേര് സ്വീകരിക്കാൻ അവകാശമില്ലേ എന്നും ചോദിച്ചു.
തുടർച്ചയായി മൂന്ന് തവണ വിജയിച്ചവർ മാറിനിൽക്കണമെന്ന പാർട്ടി തീരുമാനം കർശനമാക്കിയതോടെയാണ് അടൂർ മണ്ഡലത്തിൽ ചിറ്റയം ഗോപകുമാറിന് പകരം കൊല്ലം മുൻ ജില്ലാ പഞ്ചായത്ത് അംഗം പ്രിജി കണ്ണനെ മത്സരിപ്പിക്കാൻ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിച്ചത്.
ചിറ്റയത്തെ വീണ്ടും മത്സരിപ്പിക്കണമെന്ന ജില്ലാ കമ്മിറ്റിയുടെ ശിപാർശ പാർട്ടി സംസ്ഥാന നേതൃത്വം തള്ളുകയായിരുന്നു. പാർട്ടി തീരുമാനം വന്നതിന് പിന്നാലെ അടൂർ മണ്ഡലത്തിൽ പ്രിജി കണ്ണനായി ചുവരെഴുത്തുകൾ ആരംഭിച്ചു കഴിഞ്ഞു.
പ്രിജി കണ്ണന്റെ പേരുമാറ്റത്തെ പരിഹസിച്ച് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. പ്രിജി ശശിധരൻ എങ്ങനെ പ്രിജി കണ്ണൻ ആയെന്നായിരുന്നു ചോദ്യം. സ്ഥാനാർഥി ഫേസ്ബുക്ക് ഐഡി പേര് മാറ്റിയെന്നാണ് വിമർശനം. അന്തരിച്ച കോൺഗ്രസ് നേതാവ് എം.ജി. കണ്ണന്റെ പേരിലെ വൈകാരികത ദുരുപയോഗം ചെയ്യാനാണ് ശ്രമമമെന്നായിരുന്നു കോൺഗ്രസ് ആക്ഷേപം.
Kerala
തൃശൂർ: നാട്ടികയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് ആവർത്തിച്ച് സി.സി. മുകുന്ദൻ എംഎൽഎ. കോൺഗ്രസ് ചില നിർദേശങ്ങൾ തന്നോട് പറഞ്ഞിട്ടുണ്ട്. ചില കോൺഗ്രസ് നേതാക്കളുമായി സംസാരിച്ചിട്ടുണ്ടെന്നും മുകുന്ദൻ പറഞ്ഞു. സ്വതന്ത്ര സ്ഥാനാർഥി ആയാൽ പിന്തുണയ്ക്കുമെന്ന് കോൺഗ്രസിന്റെ മുതിർന്ന നേതാക്കളുടെ ഉറപ്പ് തനിക്ക് കിട്ടിയിട്ടുണ്ടെന്നും മുകുന്ദൻ വ്യക്തമാക്കി.
ജനങ്ങളോട് ചില കാര്യങ്ങളെല്ലാം തുറന്നു പറയാനുണ്ട്. സമയമാകുമ്പോൾ അതെല്ലാം പറയും. സിപിഐയിൽ നിന്നും അനുനയനീക്കം ഇതുവരെ ഉണ്ടായിട്ടില്ല, തന്നോട് ആരും അതേ പറ്റി സംസാരിച്ചിട്ടില്ലെന്നും മുകുന്ദൻ പറഞ്ഞു.
ഗീതാ ഗോപി സിപിഐ സ്ഥാനാർഥിയായി നാട്ടികയിൽ മത്സരിച്ചാൽ താൻ അവിടെ സ്വതന്ത്രനായി മത്സരിക്കും. ഗീതാ ഗോപിയുടെത് പേയ്മെന്റ് സീറ്റ് ആണെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ്. സ്ഥാനാർഥി പ്രഖ്യാപനത്തിന് മുമ്പ് തന്നെ ഗീത ഗോപി മണ്ഡലത്തിൽ പ്രവർത്തനം തുടങ്ങിയിരുന്നുവെന്നും മുകുന്ദൻ ആരോപിച്ചു.
പാർട്ടിയിൽനിന്ന് തന്നെ പുറത്താക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. താനായിട്ട് പാർട്ടിയിൽനിന്ന് പുറത്തു പോകില്ല. പേയ്മെന്റ് സീറ്റിൽ സ്ഥാനാർഥിയെ മത്സരിപ്പിക്കുന്നത് ശരിയല്ല എന്നതാണ് തന്റെ നിലപാട്. ആർക്കെല്ലാം പണം കിട്ടിയെന്നത് സമയമാകുമ്പോൾ പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
കൊല്ലം: ഭാര്യയുടെ ഗുരുതര ആരോപണങ്ങൾക്ക് പിന്നാലെ മന്ത്രി കെ.ബി. ഗണേഷ് കുമാർ രാജിവച്ചേക്കും എന്ന് സൂചന. മന്ത്രി വാളകത്തെ വീട്ടിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് പുറപ്പെട്ടു. രാവിലെ പത്തിന് നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ ഗണേഷ് കുമാർ പങ്കെടുക്കും.
സംഭവത്തിൽ വിശദീകരണം തേടുന്ന മുഖ്യമന്ത്രി ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെടുമെന്നാണ് സൂചന. ആരോപണം അതീവ ഗുരുതരമെന്നാണ് സിപിഎം നിലപാട്. ആരോപണം തെരഞ്ഞെടുപ്പിൽ മുന്നണിയെ ബാധിച്ചേക്കുമെന്ന് നേതൃത്വത്തിന് ആശങ്കയുണ്ട്.
വിഷയം ചർച്ച ചെയ്യാൻ ഇടതുമുന്നണി യോഗം രണ്ടുദിവസത്തിനകം ചേർന്നേക്കും. മന്ത്രിയെ മാറ്റി നിർത്തണമെന്ന് സിപിഐയും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം മന്ത്രിയുടെ ഭാര്യ തന്നെ ഗുരുതര പരാതി ഉന്നയിച്ചിട്ടും മുഖ്യമന്ത്രിയുടെ മകളെ അറിയിച്ചിട്ടും സംഭവത്തിൽ ഇതുവരെ പോലീസ് കേസ് എടുത്തിട്ടില്ല.
ഗണേഷ് കുമാറിനെതിരെ കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് യദു കൃഷ്ണൻ കൊടുത്ത പരാതിയിലും തുടർനടപടി ആയിട്ടില്ല. പോലീസിന്റെ മെല്ലെപ്പോക്ക് പ്രതിപക്ഷം സർക്കാരിനെതിരെ ആയുധമാക്കും.
Kerala
തൃശൂര്‍: സിപിഐയുടെ മുതിര്‍ന്ന നേതാവും നാട്ടിക എംഎല്‍എയുമായ സി.സി. മുകുന്ദന് ഇന്നു പാര്‍ട്ടിക്ക് ഔദ്യോഗികമായി രാജിക്കത്ത് സമര്‍പ്പിക്കും. ഇന്നലെ ഇക്കാര്യം മണ്ഡലം സെക്രട്ടറിയെ ഫോണില്‍ വിളിച്ച് അറിയിച്ചു. പിന്തുണയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നതിനു പിന്നാലെ സ്വതന്ത്രനായി മത്സരിക്കുമെന്നും പ്രഖ്യാപിച്ചു.
പാര്‍ട്ടി നിയോഗിച്ച പേഴ്സണല്‍ അസിസ്റ്റന്റ് തന്റെ ലെറ്റര്‍പാഡ് ദുരുപയോഗിച്ചു തിരിമറി നടത്തിയെന്ന ആരോപണത്തെതുടര്‍ന്ന് പാര്‍ട്ടിയുമായുണ്ടായ ഭിന്നിപ്പാണ് ഇപ്പോഴത്തെ പൊട്ടിത്തെറിയില്‍ എത്തിയത്. വി.എസ്. സുനില്‍കുമാറിന്റെ പേഴ്സണല്‍ അസിസ്റ്റന്റിനെയാണ് മുകുന്ദനും നല്‍കിയത്.
ഇയാള്‍ വ്യാജരേഖയില്‍ പണം തട്ടുന്നെന്നു ചൂണ്ടിക്കാട്ടി മുകുന്ദന് നിയമസഭാ സെക്രട്ടറിക്കു പരാതി നല്കി. തിരുവനന്തപുരം മ്യൂസിയം പോലീസ് കേസെടുത്തു. കടുത്ത സമ്മര്‍ദത്തിനിടയിലും മുകുന്ദന് പേഴ്സണല്‍ അസിസ്റ്റന്റിനെതിരേ മൊഴിനല്‍കി. അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ക്കായി തുടര്‍ന്നു നിയമസഭാ സെക്രട്ടറിയെ കണ്ടു.
കേസ് കോടതിയിലെത്തുമ്പോള്‍ മൊഴി മാറ്റിപ്പറയണമെന്ന ജില്ലാ ഘടകത്തിന്റെ നിര്‍ദേശം പുറത്തായതോടെ ഭിന്നത രൂക്ഷമായി. അഴിമതിക്കു കൂട്ടുനില്‍ക്കില്ലെന്നു പരസ്യമായി പ്രഖ്യാപിച്ചതോടെ ഒരു വിഭാഗം എതിരായി. ജില്ലാ എക്സിക്യൂട്ടീവില്‍നിന്ന് എംഎല്‍എയെ ഒഴിവാക്കി. സമ്മേളനത്തില്‍നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. പാര്‍ട്ടി സംസ്ഥാനസെക്രട്ടറിയാണ് തത്കാലം രമ്യതയിലെത്തിച്ചത്. ഇതിനിടയിലാണ് സ്ഥാനാര്‍ഥിത്വം സംബന്ധിച്ച പൊട്ടിത്തെറി.
Kerala
തൃശൂര്‍: നാട്ടിക എംഎല്‍എ സി.സി. മുകുന്ദന്റെ പ്രകടനം മോശമാണെന്നു കരുതുന്നില്ലെന്നും ഔദ്യോഗികസ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ലെന്നും സിപിഐ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദന്.
ജില്ലാ കൗണ്‍സില്‍ അംഗത്തെയാണ് നാട്ടിക മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി കണ്ടെത്തിയത്. സി.സി. മുകുന്ദന്റെ അഭിപ്രായങ്ങള്‍ പാര്‍ട്ടിഘടകങ്ങള്‍ പരിശോധിക്കും. നാട്ടിക മണ്ഡലം സെക്രട്ടറിക്കു മുകുന്ദന്റെ രാജിക്കത്ത് ലഭിച്ചിട്ടില്ല.
അന്തരീക്ഷത്തില്‍ ഉയരുന്ന കാര്യങ്ങളില്‍നിന്നു നടപടിയെടുക്കില്ല. മോശം പ്രകടനമെന്നു ചൂണ്ടിക്കാട്ടി ആരെയും ഒഴിവാക്കിയിട്ടില്ലെന്നും സംസ്ഥാന എക്സിക്യൂട്ടീവാണ് സ്ഥാനാര്‍ഥിനിര്‍ണയം നടത്തിയതെന്നും സെക്രട്ടറി പറഞ്ഞു.
സി.സി. മുകുന്ദനെ സ്വതന്ത്രനായി മത്സരിപ്പിക്കുമോ എന്ന് യുഡിഎഫാണ് പ്രഖ്യാപിക്കേണ്ടത്. ഗീത ഗോപിയുടെ പൊതുജീവിതം പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കുമറിയാം.
രണ്ടുവട്ടം എംഎല്‍എയും ഗുരുവായൂര്‍ നഗരസഭാ അധ്യക്ഷയുമായി. അവര്‍ക്കെതിരേ സാമ്പത്തിക ആരോപണങ്ങളില്ല. ജില്ലാ കൗണ്‍സില്‍ അംഗമായ വ്യക്തിയെ സ്ഥാനാര്‍ഥിയാക്കുന്നത് എങ്ങനെ പേമെന്റ് സീറ്റാകുമെന്നും ശിവാനന്ദന് ചോദിച്ചു.
Kerala
തൃശൂർ: സി.സി. മുകുന്ദൻ എംഎൽഎയുടേതു രാഷ്ട്രീയപാപ്പരത്തം നിറഞ നിലപാടാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ.
തന്നെ സ്ഥാനാർഥിയും എംഎൽഎയുമാക്കിയതു സിപിഐയും ഇടതുപക്ഷവുമാണെന്ന് അദ്ദേഹം മറന്നുപോയി. മുകുന്ദൻ എതിരാളികളുടെ കൈയിലെ കളിപ്പാവയായി മാറിയിരിക്കുന്നു.
നാട്ടിക നിയമസഭാമണ്ഡലം ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് ആഴത്തിൽ വേരുകളുള്ള മണ്ഡലമാണ്. സംസ്ഥാനത്തെ ഇടതുപക്ഷസർക്കാരിന്റെ വികസന ക്ഷേമ പദ്ധതികൾ ജനങ്ങളിൽ ഉണ്ടാക്കിയ സ്വീകാര്യത ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും.
വലതുകൂടാരത്തിൽ അഭയം തേടാനുള്ള സി.സി. മുകുന്ദന്റെ നീക്കം ഒരു തരത്തിലും എൽഡിഎഫിനെ ബാധിക്കില്ലെന്നും അബ്ദുൾ ഖാദർ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
Kerala
തൃശൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് സിപിഐ വിട്ട നാട്ടിക എംഎൽഎ സി.സി. മുകുന്ദനുമായി ചർച്ച നടത്തി കോൺഗ്രസ്. മുൻ ഡിസിസി അധ്യക്ഷൻ ജോസ് വള്ളൂരുമായാണ് കൂടിക്കാഴ്ച നടത്തിയത്.
എംഎൽഎയുടെ ക്യാമ്പ് ഓഫീസിലായിരുന്നു കൂടിക്കാഴ്ച. നാട്ടികയിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച സി.സി. മുകുന്ദന് പിന്തുണ നൽകുന്നതിൽ കെപിസിസി നേതൃത്വം തീരുമാനമെടുക്കുമെന്ന് ജോസ് വള്ളൂർ വ്യക്തമാക്കി.
നാട്ടികയിലെ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് സിപിഐയിൽ നിന്ന് രാജിവച്ച ശേഷമായിരുന്നു ജോസ് വള്ളൂരുമായി കൂടിക്കാഴ്ച നടത്തിയത്. സിപിഐയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചതായി മുകുന്ദൻ അറിയിച്ചെന്നും ജോസ് വള്ളൂർ വ്യക്തമാക്കി.
സി.സി. മുകുന്ദന് സീറ്റ് നിഷേധിച്ചത് എന്തിന്റെ പേരിലാണെന്ന് അറിയില്ലെന്നും ജോസ് വള്ളൂർ കൂട്ടിച്ചേർത്തു. നാട്ടികയിലെ നിയമസഭ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാനാണ് സി.സി. മുകുന്ദന്റെ തീരുമാനം.
തനിക്ക് പകരം ഗീത ഗോപിയെ നാട്ടിക മണ്ഡലത്തിൽ സ്ഥാനാർഥിയാക്കുന്നതിൽ ആദ്യം മുതൽ തന്നെ മുകുന്ദൻ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
Kerala
തൃശൂർ: നാട്ടിക എംഎല്‍എ സി.സി. മുകുന്ദൻ സിപിഐ മണ്ഡലം കമ്മിറ്റിയിൽ നിന്ന് രാജിവച്ചു. മുകുന്ദൻ നാട്ടികയിൽ സ്വതന്ത്രനായി മത്സരിക്കും. മറ്റു പാർട്ടികളുടെ പിന്തുണ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. സിപിഐയിൽ നിരവധി പേർ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗീത ഗോപിയ്ക്കെതിരെ മുകുന്ദൻ വീണ്ടും ആരോപണമുന്നയിച്ചു. മകൾക്ക് 225 പവൻ വിവാഹ സമ്മാനമായി നൽകിയെന്നാണ് മുകുന്ദന്റെ ആരോപണം. നാട്ടികയിൽ നിന്ന് പണം പിരിച്ചു. എന്നാൽ പണം തിരികെ കൊടുത്തില്ല. പണം കൊടുത്തവർ പരാതിയുമായി സമീപിച്ചെന്നും മുകുന്ദൻ വെളിപ്പെടുത്തുന്നു. ബിനോയ് വിശ്വത്തിന്റെ ഉറപ്പിൽ വിശ്വാസമില്ലെന്നും മുകുന്ദൻ വ്യക്തമാക്കി.
നാട്ടികയിൽ ഗീതാഗോപിയെ സ്ഥാനാർഥിയാക്കിയതിന് പിന്നാലെയാണ് സിപിഐയില്‍ പൊട്ടിത്തെറിയുണ്ടായത്. പണം പിരിക്കാന്‍ കഴിവുള്ളത് കൊണ്ടാണ് ഗീതാ ഗോപിയെ സ്ഥാനാർഥിയായി പരിഗണിക്കാൻ കാര്യമെന്നും മുകുന്ദൻ പറഞ്ഞിരുന്നു.
എന്നാൽ ആരോപണത്തോട് പ്രതികരിക്കാതെ ഗീതാഗോപി ഒഴിഞ്ഞുമാറി. മുകുന്ദനെ അനുനയിപ്പിക്കാനുള്ള നീക്കം സിപിഐ തുടങ്ങിയപ്പോള്‍ മുകുന്ദൻ കോൺഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ടിരുന്നു.
ഒരുവട്ടം മാത്രം മത്സരിച്ച തന്നെ ഒഴിവാക്കി ഗീതാഗോപിക്ക് മൂന്നാമത് അവസരം നൽകിയതിന് പിന്നാലെയാണ് മുകുന്ദന്റെ കലാപം. നാട്ടികയിൽ ഒരിക്കൽ കൂടി മത്സരിക്കാൻ അവസരം കിട്ടുമെന്ന് മുകുന്ദൻ പ്രതീക്ഷിച്ചിരുന്നു. വികസന യാത്ര പൂര്‍ത്തിയാക്കി മത്സരിക്കാനുള്ള സന്നദ്ധതയും പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു.
എന്നാല്‍ പ്രാദേശിക പാര്‍ട്ടി നേതൃത്വത്തിന് കുറച്ചു കാലമായി മുകുന്ദന് കണ്ണിലെ കരടായിരുന്നു. ചേര്‍പ്പ് മണ്ഡലം കമ്മിറ്റി മുകുന്ദനെ മത്സരിപ്പിക്കരുതെന്ന നിലപാടെടുക്കുകയും ചെയ്തു. ഇതോടെയാണ് ഗീതാ ഗോപിയെ വീണ്ടും കളത്തിലിറക്കാനുള്ള തീരുമാനം വന്നത്.
പാര്‍ട്ടി നേതാക്കളുമൊന്നിച്ച് ഗീതാ ഗോപി മണ്ഡലത്തില്‍ പ്രവര്‍ത്തനം തുടങ്ങിയെന്ന് മനസിലാക്കിയതിന് പിന്നാലെ മുകുന്ദന് കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ടത്. രമേശ് ചെന്നിത്തല ഇക്കാര്യം രാവിലെ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
മുകുന്ദനെ സ്വീകരിക്കുന്ന കാര്യത്തില്‍ എഐസിസിയാവും നിലപാടെടുക്കുക. നേരത്തെ തന്നെ നാട്ടികയില്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സുനില്‍ ലാലൂര്‍ ഉള്‍പ്പടെയുള്ള സീറ്റ് മോഹികളെ അനുനയിപ്പിക്കാനുള്ള നീക്കവും കോണ്‍ഗ്രസ് തുടങ്ങിയിട്ടുണ്ട്.
അതേ സമയം മുകുന്ദനെ സിപിഐ ഇപ്പോഴും തള്ളിക്കളഞ്ഞിട്ടില്ല. അനുനയത്തിന് ജില്ലയിലെ നേതാക്കളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Kerala
കൊച്ചി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പറവൂരിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ മത്സരിക്കുന്നതിൽ റിസ്കുണ്ടെന്ന് ഇ.ടി. ടൈസൺ എംഎൽഎ. എന്നാലും പാർട്ടി എൽപ്പിച്ച ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയാറാണെന്ന് ടൈസൺ പറഞ്ഞു.
"അനുകൂല ഘടകങ്ങളും പ്രതികൂല ഘടകങ്ങളും ഉണ്ടെന്ന് അറിയാം. എറണാകുളം ജില്ലയിൽ തനിക്കെതിരെ വികാരമുണ്ടോ എന്നതിനെതിനെ കുറിച്ച് അറിവില്ല. മത്സരിക്കാനുള്ള എല്ലാ സാഹചര്യങ്ങളും ജില്ലയിലെ പാർട്ടി ഒരുക്കും.'-ടൈസൺ പറഞ്ഞു.
സംസ്ഥാനത്ത് ആകെ ഇടതുപക്ഷത്തിന് അനുകൂലമായ വികാരം ഉണ്ട് എന്നും ടൈസൺ പറഞ്ഞു. സി.സി. മുകുന്ദന്റെ കാര്യത്തിൽ പാർട്ടി വ്യക്തത വരുത്തുമെന്നും ടൈസൺ പറഞ്ഞു.
പറവൂരിൽ ജില്ലാ നേതൃത്വം നൽകിയ മൂന്ന് പേരുകൾ തള്ളിയാണ് വി.ഡി. സതീശനെ നേരിടാൻ ഇ.ടി. ടൈസണെ ഇറക്കുന്നത്. സംസ്ഥാന എക്സികുട്ടീവിന്റെ നേരിട്ടുള്ള തീരുമാനമാണ് സിറ്റിംഗ് ടൈസണെ മത്സരിപ്പിക്കുക എന്നത്. എന്നാൽ, ജില്ലയ്ക്ക് പുറത്തുനിന്നു സ്ഥാനാർഥി വരുന്നതിൽ ഒരു വിഭാഗത്തിനു കടുത്ത അതൃപ്തിയുണ്ട്.
സിപിഎമ്മിന്റെ ശക്തികേന്ദ്രമായ പറവൂരിൽ സിപിഐക്ക് സീറ്റ് നൽകിയതിൽ വലിയ അതൃപ്തി പ്രാദേശിക സിപിഐഎമ്മിനുണ്ട്. സിപിഐ സ്ഥാനാർഥികൾ പലപ്പോഴും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ശിപാർശ ചെയ്യുന്നതോ അദ്ദേഹത്തെ സഹായിക്കുന്ന സ്ഥാനാർഥികളോ ആണെന്ന ആക്ഷേപം പല ഘട്ടങ്ങളിലും ഉയർന്നുവരാറുണ്ട്.
അതുകൊണ്ട് തന്നെ ഇത്തവണ ആക്ഷേപത്തിന് ഇടവരാത്ത രീതിയിൽ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് നേരിട്ടാണ് സ്ഥാനാർഥിയെ നിർദേശിച്ചിരിക്കുന്നത്. ജില്ലാ കമ്മിറ്റിയിൽനിന്നു മൂന്നു പേരുകളാണ് നിർദേശിച്ചിരുന്നത്. മുൻ ജില്ലാ സെക്രട്ടറി ദിനകരൻ ഉൾപ്പെടെയുള്ളവരുടെ പേര് തള്ളിയാണ് ടൈസണെ സ്ഥാനാർഥിയാക്കാൻ സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിച്ചത്.
Kerala
തൃശൂർ: നാട്ടികയിൽ പേയ്മെന്റ് സീറ്റ് വിവാദം ഉയർത്തി സിപിഐയുമായി ഇടഞ്ഞ സി.സി. മുകുന്ദൻ എംഎൽഎയുമായി ചർച്ച നടത്തി മുന്നണികൾ.
കോൺഗ്രസ് നേതാക്കളായ കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവർ മുകുന്ദനുമായി സംസാരിച്ചു. കൂടാതെ, ബിജെപി സംസ്ഥാന നേതൃത്വവും മുകുന്ദനുമായി ചർച്ച നടത്തി. നാട്ടികയിൽ സ്ഥാനാർഥിയാകുമെന്ന മുകുന്ദന്റെ പ്രഖ്യാപനത്തിൽ പിന്നാലെയാണ് പുതിയ നീക്കം.
അതേസമയം, മുകുന്ദനെ സിപിഐക്കൊപ്പം നിർത്താൻ അനുനയ സാധ്യത തേടാനാണ് സംസ്ഥാന നേതൃത്വത്തിന്റെ ശ്രമം.
Kerala
തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഐയ്ക്ക് തലവേദനയായി നാട്ടികയിലെ പേയ്മെന്റെ സീറ്റ് വിവാദം. മുൻ എംഎൽഎ ഗീതാ ഗോപിക്കും പാർട്ടിക്കുമെതിരെ പൊട്ടിത്തെറിച്ച് സി.സി. മുകുന്ദൻ എംഎൽഎ രംഗത്തുവന്നു.
ഗീതാ ഗോപിയ്ക്ക് പണം പിരിച്ചു നൽകാൻ കഴിവുണ്ട്. എന്നാൽ മോശം പ്രകടനം നടത്തിയ അവരെ സ്ഥാനാർഥിയാക്കുന്നത് ശരിയല്ലെന്നും മുകുന്ദൻ പറഞ്ഞു. നിലവിലെ എംഎൽഎ മുകുന്ദനെ മാറ്റി മുൻ എംഎൽഎ ആയിരുന്ന ഗീതാ ഗോപിയെ മത്സരിപ്പിക്കാൻ സിപിഐ തീരുമാനിച്ചിരുന്നു. ഇതിനെതിരെയാണ് മുകുന്ദൻ രംഗത്തെത്തിയത്.
പാർട്ടിക്ക് പണം പിരിച്ചു നൽകാൻ തനിക്കാവില്ല. ഗീതാ ഗോപിയ്ക്ക് സീറ്റ് നൽകുന്നത് സാമ്പത്തിക സ്വാധീനം മൂലമാണ്. പാർട്ടി സീറ്റ് തന്നില്ലെങ്കിലും മൽസരിക്കുമെന്നും സിസി മുകുന്ദൻ എംഎൽഎ നിലപാട് വ്യക്തമാക്കി.
പാർട്ടിയിൽ വിഭാഗീയതയുണ്ട്. സിപിഐയിലെ വിഭാഗീയത കാരണം ഒഴിവാക്കപ്പെടുകയാണ്. ചേർപ്പ് മണ്ഡലം കമ്മിറ്റി തന്റെ പേര് നിർദേശിക്കാത്തതിന് പിന്നിൽ വിഭാഗീയതയാണ്. തന്നെ ഒഴിവാക്കുന്നതിനെ കുറിച്ച് പാർട്ടി ഒന്നും പറഞ്ഞിട്ടില്ല. രണ്ട് ടേം എല്ലാ എംഎൽഎമാർക്കും നൽകിയെന്നും തന്നെ മാത്രം പാർട്ടി ഒഴിവാക്കിയെന്നും എംഎൽഎ പറഞ്ഞു.
Kerala
തൃശൂർ: ജില്ലയിലെ സിപിഐ സ്ഥാനാർഥിനിർണയത്തിൽ ധാരണയായി. മന്ത്രി കെ. രാജൻ ഒല്ലൂർ മണ്ഡലത്തിൽതന്നെ ജനവിധി തേടും.
മൂന്നാം തവണയാണ് രാജൻ മത്സരരംഗത്തിറങ്ങുന്നത്. പാർട്ടിയിലെ ടേം വ്യവസ്ഥയിൽ ഇളവു നൽകിയാണ് രാജനെ വീണ്ടും പരിഗണിച്ചത്. ജില്ലയിൽ മത്സരിക്കുന്ന അഞ്ചു സീറ്റുകളിൽ മൂന്നിടത്തും പുതിയ മുഖങ്ങളെ പരീക്ഷിക്കാനാണ് പാർട്ടിയുടെ തീരുമാനം.
കൊടുങ്ങല്ലൂരിൽ സിറ്റിംഗ് എംഎൽഎ വി.ആർ. സുനിൽകുമാറിനു പകരം പാർട്ടി ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ സ്ഥാനാർഥിയാകും. കയ്പമംഗലത്തു രണ്ടുതവണ എംഎൽഎയായിരുന്ന ഇ.ടി. ടൈസണെ മാറ്റി മുൻ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജിനെ നിശ്ചയിച്ചു.
നാട്ടികയിൽ സിറ്റിംഗ് എംഎൽഎ സി.സി. മുകുന്ദൻ തന്നെ വീണ്ടും മത്സരിക്കും. മണ്ഡലം കമ്മിറ്റിയിൽ മുകുന്ദനെതിരേ വിമർശനങ്ങൾ ഉയർന്നെങ്കിലും ഒരുതവണ മാത്രം എംഎൽഎയായ അദ്ദേഹത്തെ മാറ്റുന്നതു പുതിയ വിവാദങ്ങൾക്കു വഴിവയ്ക്കുമെന്ന വിലയിരുത്തലിലാണ് പാർട്ടി ഈ തീരുമാനമെടുത്തത്.
തൃശൂർ മണ്ഡലത്തിൽ ഇത്തവണ വനിതാസ്ഥാനാർഥിയെ ഇറക്കാനാണ് നീക്കം. സിറ്റിംഗ് എംഎൽഎ പി. ബാലചന്ദ്രൻ ഒഴിവാക്കപ്പെട്ടേക്കും. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാറിനാണ് ഇവിടെ മുൻഗണന.
കോർപറേഷൻ മുൻ കൗൺസിലർ സാറാമ്മ റോബ്സന്റെ പേരും പരിഗണനയിലുണ്ട്. വനിതകളല്ലെങ്കിൽ ഒരു ഇടതുസ്വതന്ത്രനെ മത്സരിപ്പിക്കുന്ന കാര്യവും പരിഗണിക്കുന്നു. അതേസമയം, വി.എസ്. സുനിൽകുമാറിനെ വീണ്ടും മത്സരിപ്പിക്കണമെന്ന ശക്തമായ ആവശ്യം പ്രവർത്തകർക്കിടയിലുണ്ട്.
സ്ഥാനാർഥിനിർണയവുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഇന്നലെ പാർട്ടിയുടെ ജില്ലാ എക്സിക്യൂട്ടീവ് യോഗവും ചേർന്നിരുന്നു. സ്ഥാനാർഥിപ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന.
Kerala
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാർഥി പ്രഖ്യാപനത്തിൽ നിർണായക തീരുമാനവുമായി സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ്. മൂന്ന് ടേം വിജയിച്ചവരെ മാറ്റിനിർത്തണമെന്ന സെക്രട്ടേറിയറ്റ് ശിപാർശയ്ക്ക് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിന്റെ അംഗീകാരം.
ഇതുപ്രകാരം ആറ് സിറ്റിംഗ് എംഎൽഎമാർക്ക് മാറി നിൽക്കേണ്ടിവരും. രണ്ട് ടേം പിന്നിട്ടവർക്ക് ഇളവ് നൽകുന്നത് വിജയസാധ്യത പരിഗണിച്ച് മാത്രം മതിയെന്നും സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിച്ചു. വ്യാഴാഴ്ച ജില്ലാ കൗൺസിലുകളും പിന്നാലെ മണ്ഡലം കമ്മിറ്റികളും ചേർന്ന് സ്ഥാനാർഥി നിർണയം നടത്തും.
ഞായറാഴ്ച സംസ്ഥാന നേതൃയോഗങ്ങൾ ചേർന്ന് സ്ഥാനാർഥി പട്ടികയ്ക്ക് അംഗീകാരം നൽകും. 2021ൽ 25 സീറ്റിലാണ് സിപിഐ മത്സരിച്ചത്. ഇതിൽ 17 പേർ വിജയിച്ചിരുന്നു. നിയമസഭയിലെത്തിയവരിൽ ആറ് അംഗങ്ങൾ മൂന്നുതവണ എംഎൽഎ ആയവരാണ്.
മൂന്ന് തവണ പൂർത്തിയാക്കിയവരെ നിർബന്ധമായും മാറ്റാനാണ് തീരുമാനം. രണ്ട് തവണ മത്സരിച്ചവരിൽ വിജയ സാധ്യതയുള്ളവരെ മാത്രം നിലനിർത്താനാണ് തീരുമാനം. സംസ്ഥാന എക്സിക്യൂട്ടീവിന്റെ തീരുമാനം വി.എസ്. സുനിൽകുമാറിനെയും സത്യൻ മൊകേരിയെയും ബാധിച്ചേക്കാമെന്നാണ് വിലയിരുത്തൽ. സിപിഐ മന്ത്രിമാരിൽ റവന്യു മന്ത്രി കെ.രാജൻ ഒഴികെയുള്ളവർക്ക് തീരുമാനം ബാധകമാകില്ല.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയത്തിനുള്ള പ്രാഥമിക ചർച്ചകൾ സിപിഐയിൽ തുടങ്ങി. ഇന്ന് ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ മൂന്ന് ടേം പൂർത്തിയാക്കയവർക്ക് ഇനി മത്സരിക്കാൻ അവസരം നൽകേണ്ടെന്ന് തീരുമാനിച്ചു. ഇതോടെ ആറ് സിറ്റിംഗ് എംഎൽഎമാർ മത്സര രംഗത്തുണ്ടാകില്ലെന്ന് ഉറപ്പായി.
ഇ ചന്ദ്രശേഖരൻ (കാഞ്ഞങ്ങാട്), ചിറ്റയം ഗോപകുമാർ (അടൂർ), ഇ.കെ.വിജയൻ (നാദാപുരം), ജി.എസ്. ജയലാൽ (ചാത്തന്നൂർ), പി.എസ്. സുപാൽ (പുനലൂർ), വി.ശശി (ചിറയൻകീഴ്) എന്നിവരാണ് മൂന്ന് ടേം പൂർത്തിയാക്കിയത്. ഈ മണ്ഡലങ്ങളിൽ എല്ലാം പുതുമുഖങ്ങൾക്ക് അവസരം നൽകാനാണ് ഇന്ന് ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിൽ പ്രാഥമിക ധാരണയായത്.
അതേസമയം നാല് സിറ്റിംഗ് മന്ത്രിമാർ വീണ്ടും ജനവിധി തേടാനും പാർട്ടി എക്സിക്യൂട്ടീവിൽ ധാരണയായിട്ടുണ്ട്. പി. പ്രസാദ് (ചേർത്തല), കെ. രാജൻ (ഒല്ലൂർ), ജെ. ചിഞ്ചുറാണി (ചടയമംഗലം), ജി.ആർ. അനിൽ (നെടുമങ്ങാട്) എന്നിവർ മത്സര രംഗത്തുണ്ടാകും.
മാർച്ച് നാലിന് വീണ്ടും എക്സിക്യൂട്ടീവ് വീണ്ടും ചേർന്ന ശേഷമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനത്തിൽ എത്തുക. എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം സംസ്ഥാന കൗൺസിലും ചേർന്ന് അന്തിമ സ്ഥാനാർഥി ലിസ്റ്റ് പ്രഖ്യാപിക്കും.
Kerala
തിരുവനന്തപുരം: വികസനമുന്നേറ്റ ജാഥകൾ വലിയ വിജയമായിരുന്നുവെന്ന് വിലയിരുത്തി ഇടതുമുന്നണിയോഗം. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്കു പിന്നാലെ നടത്തിയ വികസന മുന്നേറ്റ ജാഥ ജനങ്ങൾക്കിടയിൽ സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ എത്തിക്കാൻ സഹായകമായെന്ന പൊതുവിലയിരുത്തലാണ് ഇന്നലെ ചേർന്ന യോഗത്തിൽ ഉണ്ടായത്.
ജാഥ പരാജയമാണെന്ന രീതിയിൽ ഒരു ചർച്ചയും സിപിഐക്കുള്ളിൽ ഉണ്ടായിട്ടില്ലെന്നു ജാഥയെ സംബന്ധിച്ചുള്ള റിപ്പോർട്ടിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. മധ്യമേഖലാ വികസന ജാഥ മുന്നണിക്കും പ്രത്യേകിച്ചു കേരള കോണ്‍ഗ്രസ്-എമ്മിനും വലിയ രാഷ്ട്രീയഗുണം ലഭിച്ചെന്നായിരുന്നു പാർട്ടി ചെയർമാൻ ജോസ് കെ. മാണിയുടെ പക്ഷം.
തദ്ദേശഫലത്തിനു ശേഷം നടന്നുവരുന്ന ഗൃഹസന്ദർശന പരിപാടിയും വിജയകരമായി മുന്നോട്ടുപോകുന്നുവെന്ന അഭിപ്രായമാണ് ഇടതുമുന്നണി യോഗത്തിൽ ഉണ്ടായത്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്ത മാസം ആദ്യവാരം ഉണ്ടാകുമെന്നതിനാൽ ഈ ആഴ്ച തന്നെ സീറ്റു വിഭജന ചർച്ച ആരംഭിക്കാനും യോഗത്തിൽ ധാരണയായി.
സിപിഎം-സിപിഐ ചർച്ചയാകും ആദ്യം നടക്കുക. പ്രകടനപത്രിക തയാറാക്കുന്നതിനുള്ള കമ്മിറ്റിയെ അടുത്തയാഴ്ച തീരുമാനിക്കും. ഇതിനായി മുന്നണിയിലെ പാർട്ടികളിൽ നിന്നും പ്രതിനിധികളെ കണ്‍വീനർ ആവശ്യപ്പെട്ടിട്ടുണ്ട്.
വരുന്ന തെരഞ്ഞെടുപ്പിലും ഇടതുമുന്നണി തന്നെ അധികാരത്തിൽ വരുമെന്നു യോഗത്തിനുശേഷം കണ്‍വീനർ ടി.പി. രാമകൃഷ്ണൻ പത്രസമ്മേളനത്തിൽ പറഞ്ഞു. മന്ത്രി വീണാ ജോർജിനെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന സമരം അപലപനീയമാണ്. ഇത്തരത്തിലുള്ള സമരത്തിൽ നിന്നും ബന്ധപ്പെട്ടവർ പിന്മാറണമെന്നും ടി.പി. രാമകൃഷ്ൻ ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളുടെ ടേം വ്യവസ്ഥ വേണ്ടെന്നു വയ്ക്കാൻ സിപിഎം. രണ്ടു തവണ മത്സരിച്ചവർ വീണ്ടും മത്സരിക്കേണ്ടതില്ലെന്ന തീരുമാനം ഈ തെരഞ്ഞെടുപ്പിൽ ഗുണകരമാകില്ലെന്നു കണ്ടുകൊണ്ടാണു സിപിഎം നിലപാടു മാറ്റുന്നത്.
നിലവിൽ എംഎൽഎമാരായിട്ടുള്ളവരുടെ പ്രകടനം പാർട്ടി വിലയിരുത്തിയിരുന്നു. ഇതിൽ ഭൂരിപക്ഷം ജനപ്രതിനിധികളും മണ്ഡലങ്ങളിൽ വികസന പ്രവർത്തനങ്ങൾ നടത്തിയവരും ജനപിന്തുണയുള്ളവരുമാണെന്ന റിപ്പോർട്ടാണു സിപിഎം ജില്ലാ കമ്മിറ്റികൾ പാർട്ടി സംസ്ഥാന നേതൃത്വത്തിനു നൽകിയിരിക്കുന്നത്. മൂന്നാമതും ഇടതുസർക്കാർ അധികാരത്തിലെത്തണമെങ്കിൽ പരീക്ഷണങ്ങൾക്കു മുതിരാതെ ജനപ്രിയരായുള്ള സ്ഥാനാർഥികളെ തന്നെ രംഗത്തിറക്കണമെന്ന ധാരണയിൽ തന്നെയാണു സിപിഎം.
സിപിഎം പോളിറ്റ്ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ തന്നെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ നയിക്കും. ധർമ്മടത്തു നിന്നു തന്നെ പിണറായി മത്സരിക്കും. സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളിൽ ആരൊക്കെ മത്സരിക്കണമെന്ന കാര്യത്തിൽ നിലവിൽ തീരുമാനമൊന്നും പാർട്ടി എടുത്തിട്ടില്ല. തിരുവനന്തപുരത്തു ചേർന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗവും ഇക്കാര്യത്തിൽ പ്രത്യേക നിർദേശമൊന്നും നൽകിയില്ല.
എന്നാൽ കേന്ദ്ര കമ്മിറ്റി അംഗങ്ങളിൽ ആരൊക്കെ മത്സരിക്കണമെന്ന കാര്യത്തിൽ സംസ്ഥാനത്തു തന്നെ ധാരണയെടുക്കാമെന്ന നിർദേശം കേന്ദ്ര നേതൃത്വം നൽകിയിട്ടുണ്ട്. അങ്ങനെവന്നാൽ കെ.കെ.ശൈലജ, ഡോ: തോമസ് ഐസക്, സി.എസ്.സുജാത, പി.സതീദേവി എന്നിവർ മത്സരരംഗത്തുണ്ടാകും. തോമസ് ഐസക് ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നാണു സിപിഎം കേന്ദ്ര നേതൃത്വത്തിന്റെയും താത്പര്യം. ഇക്കാര്യം പാർട്ടി ജനറൽ സെക്രട്ടറി എം.എ.ബേബി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനുമായി പങ്കുവച്ചതായാണു വിവരം.
നിലവിൽ മന്ത്രിമാരായ കെ.എൻ.ബാലഗോപാലും പി.രാജീവും കേന്ദ്ര കമ്മിറ്റി അംഗങ്ങളാണ്. ഇവർ രണ്ടുപേരും വീണ്ടും മത്സരിക്കും. പോളിറ്റ്ബ്യൂറോ അംഗമായ എ.വിജയരാഘവൻ മത്സരിക്കണമെന്ന് താത്പര്യമുള്ളവർ സിപിഎം നേതൃത്വത്തിലുണ്ട്. സംസ്ഥാന സെക്രട്ടറിയായതിനാൽ എം.വി.ഗോവിന്ദൻ മത്സരിക്കില്ല. ഈ സാഹചര്യത്തിൽ പിണറായി വിജയനൊപ്പം ഒരു പോളിറ്റ്ബ്യൂറോ അംഗം കൂടി മത്സരിക്കണമെന്നു തീരുമാനിച്ചാൽ എ.വിജയരാഘവൻ മത്സരിക്കും.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി മറികടക്കാനാകുമെന്ന വിശ്വാസത്തിലാണു സിപിഎം നേതൃത്വം. കഴിഞ്ഞ പത്തുവർഷത്തെ ഭരണനേട്ടങ്ങൾ ചൂണ്ടിക്കാട്ടി നിലവിലെ എംഎൽഎമാർ ജനങ്ങളെ സമീപിച്ചാൽ വലിയ മാറ്റം ഉണ്ടാകുമെന്നാണു ഗൃഹസന്പർക്ക പരിപാടിയുമായി ബന്ധപ്പെട്ടു ജില്ലാ ഘടകങ്ങൾ നൽകിയ റിപ്പോർട്ട്. അതുകൊണ്ടുതന്നെ രണ്ടു ടേം എന്നതു നിർബന്ധമാക്കേണ്ടെന്ന തീരുമാനത്തിലാണ് ഇപ്പോൾ സിപിഎം നേതൃത്വം.
ഇടതുമുന്നണിയുടെ മേഖലാ ജാഥകൾ അവസാനിച്ച ശേഷം ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും. സിപിഐയിലും ടേം വ്യവസ്ഥ നിർബന്ധമാക്കില്ലെന്ന വിവരമാണു ലഭിക്കുന്നത്. ജയസാധ്യത മുൻ നിർത്തി മൂന്നു ടേം കഴിഞ്ഞവരെ വീണ്ടും സ്ഥാനാർഥികളായി സിപിഐ പരിഗണിക്കും. ഇക്കാര്യത്തിൽ സിപിഐ നേതൃതലത്തിൽ ധാരണയായിട്ടുണ്ട്.
അങ്ങനെവന്നാൽ നിലവിലെ പ്രമുഖരായിട്ടുള്ള എംഎൽഎമാരായ നേതാക്കൾക്കു വീണ്ടും മത്സരിക്കാൻ അവസരം ലഭിക്കും. മുൻ മന്ത്രി വി.എസ്.സുനിൽകുമാർ മത്സരിക്കാൻ സാധ്യതയുണ്ട്. സിപിഎമ്മിനെപ്പോലെ തന്നെ സിപിഐയും മുതിർന്ന നേതാക്കളെ മത്സരിപ്പിക്കും.
Kerala
തൃശൂർ: യഥാർഥ മതവിശ്വാസികളെ ബഹുമാനിക്കുമെന്നും ന്യൂനപക്ഷ, ഭൂരിപക്ഷ മതസ്ഥാപനങ്ങൾ പൂർണമായും സംരക്ഷിക്കുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മതവും മതതീവ്രവാദവും രണ്ടാണ്. മതത്തെ ബഹുമാനിക്കുന്പോൾ, മതതീവ്രവാദത്തോടു ലവലേശം സന്ധിചെയ്യില്ല. ശബരിമലയിലെ ഒരുതരി സ്വർണം ആരെങ്കിലും എടുത്തിട്ടുണ്ടെങ്കിൽ അവർ ശിക്ഷിക്കപ്പെടും. അതുകൊണ്ടാണ് എസ്ഐടിയുടെ അന്വേഷണത്തിൽ സർക്കാർ ഇടപെടാത്തത്. കുറ്റക്കാർ ശിക്ഷിക്കപ്പെടട്ടെ, യുഡിഎഫിന് അങ്ങിനെ പറയാനാകുമോയോന്നും ബിനോയ് വിശ്വം ചോദിച്ചു.
ഞങ്ങൾ ദൈവത്തിന്റെ സ്വത്ത് മോഷ്ടിക്കുന്നവരല്ല. അതുകൊണ്ടാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ഗുരുവായൂർ, പന്തളം നിയോജകമണ്ഡലങ്ങളിൽ എൽഡിഎഫ് വിജയിച്ചത്. അടുത്ത ഭരണവും എൽഡിഎഫിന്റേതായിരിക്കുമെന്നതിൽ ഞങ്ങൾക്കു ലവലേശം സംശയമില്ല. ജനങ്ങൾ പ്രതീക്ഷയോടെ കാണുന്ന രാഷ്ട്രീയ ചേരി എൽഡിഎഫാണ്.
എൻഡിഎ കേരളത്തോടു കാണിക്കുന്ന സാന്പത്തിക വിരോധത്തോട് വീറുവാശിയും എൽഡിഎഫ് കാണിച്ചിട്ടുണ്ട്. രാഷ്ട്രീയ വൈരാഗ്യം മൂത്ത ബിജെപി ഗവൺമെന്റ് എൽഡിഎഫ് ഭരിക്കുന്ന സംസ്ഥാനങ്ങളെ ഇന്ത്യയുടെ ഭാഗമായി കാണുന്നില്ല. ഇത് ഭരണഘടനാലംഘനമാണ്. കേരളം ഇന്ത്യയിൽ എവിടെയാണെന്നു ഗൗരവമായി ചിന്തിക്കാൻ കേന്ദ്ര ബജറ്റ് ആവശ്യപ്പെടുന്നു. ബിജെപിക്ക് ഭരണഘടനാ പ്രമാണങ്ങൾ ഉൾക്കൊള്ളാൻ കഴിയില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
ഇന്ത്യയുടെ മുന്നേറ്റമായാണു കേരളം വിഴിഞ്ഞത്തെ കാണുന്നത്. അതുമായി മറ്റു ഭാഗങ്ങളിലേക്കു കണക്റ്റിവിറ്റി ഉണ്ടാക്കാൻ പദ്ധതി വേണം. അതിനെപ്പറ്റി ബജറ്റിൽ പരാമർശമില്ല. 45 ശതമാനമാണ് ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക്. എന്നിട്ടും യുവശക്തി ബജറ്റ് എന്നു ബിജെപി വിശേഷിപ്പിക്കുന്ന കേന്ദ്രബജറ്റിൽ യുവാക്കൾക്കായി ഒന്നുമില്ല. കർഷകരെയും തൊഴിലാളികളെയും ഒറ്റപ്പെടുത്തുന്ന ബജറ്റാണിത്.
ദേശസ്നേഹമെന്ന വാക്ക് ബിജെപിയും മോദിയും പറയരുതെന്ന്
ട്രംപ് പറയുന്നത് അനുസരിക്കുന്നതാണ് ബിജെപിയുടെ നയം. ബിജെപി ഇന്ത്യയെ ട്രംപിനു പണയപ്പെടുത്തിയിരിക്കുന്നു. ഇന്ത്യക്കാർക്കുമാത്രമേ ഇന്ത്യയെക്കുറിച്ചു പറയാൻ അവകാശമുള്ളൂവെന്ന് ഇടതുപക്ഷം ഉറപ്പിച്ചുപറയുന്നു.
മേലാൽ ദേശസ്നേഹമെന്ന വാക്ക് ബിജെപിയും മോദിയും പറയരുത്. ചൈനയില്‍നിന്നോ വെനിസ്വേലയിൽനിന്നോ, എണ്ണ എവിടെനിന്നു വാങ്ങണമെന്ന് ഇന്ത്യക്കറിയാമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്ന സർക്കാരാണ് കേരളത്തിലെ എൽഡിഎഫ് സർക്കാർ. ഗാന്ധി പഠിപ്പിച്ച സ്വരാജ് എൽഡിഎഫ് പ്രാവർത്തികമാക്കി. ജനങ്ങൾക്കു ഭൂമി, വീട്, വിദ്യാഭ്യാസം, ആരോഗ്യരംഗത്തു മികച്ചസേവനം എന്നിവ എൽഡിഎഫ് നല്കി. യുഡിഎഫ് പറഞ്ഞത് സാന്പത്തിക നഷ്ടമുള്ള സ്കൂളുകൾ പൂട്ടണമെന്നാണ്. എന്നിട്ടാണ് ഭരണത്തിൽവന്നാൽ കാണുന്നതെല്ലാം പൊന്നാക്കാമെന്ന് അവർ പറയുന്നതെന്നു ബിനോയ് വിശ്വം പരിഹസിച്ചു. യുഡിഎഫും എൻഡിഎയും ഒളിഞ്ഞും തെളിഞ്ഞും കൈകോർക്കുമെന്ന് എൽഡിഎഫിനറിയാമെന്നും ബിനോയ് വിശ്വം പറഞ്ഞു.
പത്രസമ്മേളനത്തിൽ എൽഡിഎഫ് തെക്കൻമേഖലാ ജാഥ മാനേജര്‍ എം. സ്വരാജ്, സിപിഎം കേന്ദ്ര കമ്മിറ്റി അംഗം സി.എസ്. സുജാത തുടങ്ങിയവരും പങ്കെടുത്തു.
Kerala
തൃശൂര്‍: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നയിക്കുന്ന എല്‍ഡിഎഫിന്റെ തെക്കന്‍ മേഖലാ ജാഥയ്ക്ക് തുടക്കമായി. ജാഥ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചു.
കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണന ജനങ്ങളോട് വിശദീകരിക്കാനാണ് എല്‍ഡിഎഫ് ജാഥ നടത്തുന്നത്. കേന്ദ്രം കേരളത്തോട് അതീവ നിര്‍ഭാഗ്യകരമായ സമീപനമാണ് സ്വീകരിക്കുന്നത്. ബജറ്റില്‍ ചില്ലറ ആശ്വാസം പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ചേലക്കര മുതല്‍ തിരുവനന്തപുരം വരെയാണ് തെക്കന്‍ മേഖലാ ജാഥ പര്യടനം നടത്തുന്നത്. 13ന് ജാഥ സമാപിക്കും.
Kerala
തിരുവനന്തപുരം: കെ റെയിലിനെ കുറിച്ച് പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കെ റെയിൽ അടഞ്ഞ അധ്യായമാണെന്നാണ് ബിനോയ് വിശ്വം പറഞ്ഞത്. കെ റെയിലിനായി സ്ഥലം ഏറ്റെടുക്കുന്നതിനായി മഞ്ഞക്കുറ്റികള്‍ അടിച്ച സ്ഥലം എല്ലാം ഉടൻ പഴയപടിയാകുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
"കേരളത്തിന് അതിവേഗ റെയിൽ പാത വേണം. അത് ഏതു പദ്ധതിയാണെങ്കിലും കുഴപ്പമില്ല. ഇക്കാര്യത്തിൽ കേരളത്തിന് പിടിവാശിയില്ല. കേരളത്തിലെ ഭൂലഭ്യത അനുസരിച്ചുള്ള പദ്ധതി വേണം.'-ബിനോയ് വിശ്വം പറഞ്ഞു.
"നിയമസഭാ തെരഞ്ഞെടുപ്പിനായി എൽഡിഎഫിൽ സീറ്റ് വിഭജനം തുടങ്ങിയിട്ടില്ല. സിപിഐ ഇത്തവണ കൂടുതൽ സീറ്റ് ചോദിക്കില്ല. മൂന്നാം എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരും.'- ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
Kerala
അടൂര്‍: എല്‍ഡിഎഫിന് മൂന്നാം ഭരണം ഉണ്ടാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അടൂരില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്‍ഡിഎഫിനു ഭരണം ലഭിക്കുമെന്നത് ഉറപ്പാണ്. എല്‍ഡിഎഫിനുള്ളില്‍ എല്ലാ വിഷയങ്ങളിലും ഐക്യം മാത്രമാണുള്ളത്. സിപിഎമ്മും സിപിഐയും ഇടതുപക്ഷത്തെ പ്രധാന കണ്ണികളും ഘടകങ്ങളുമാണ്.
സിപിഐയും സിപിഎമ്മും തമിലുള്ള ബന്ധം കണ്ണിലെ കൃഷ്ണമണിയെ പോലെ കാത്തുസൂക്ഷിക്കും. അപൂര്‍വം ഒന്നോ രണ്ടോ പേർ മാത്രമാണ് പാര്‍ട്ടിയില്‍നിന്ന് പോയിട്ടുള്ളത്. പോകുന്നവരെ മാത്രമാണ് നിങ്ങള്‍ കാണുന്നത്. വരുന്നവരെ കാണുന്നില്ല.
സിപിഐക്കു വേണ്ടി യുഡിഎഫ് വാതില്‍ തുറന്നിട്ടിരിക്കുന്നത് അവര്‍ക്ക് വേറെ പണിയില്ലാത്തതുകൊണ്ടാണന്നും ബിനോയ് വിശ്വം പറഞ്ഞു.
Kerala
തിരുവനന്തപുരം: ബജറ്റിൽ തെളിയുന്നതു കേരളത്തിന്റെ ജനപക്ഷ ബദലും കേന്ദ്രസർക്കാർ പിന്തുടരുന്ന നിയോലിബറൽ നയങ്ങളോടുള്ള പ്രതിരോധവുമാണെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
മുണ്ടക്കൈ ചൂരൽമല പുനരധിവാസ പദ്ധതിയുടെ പൂർത്തീകരണം, കേന്ദ്രസർക്കാർ കൈവിടുന്ന തൊഴിലുറപ്പു പദ്ധതിക്കുള്ള സഹായം, റോഡ് അപകടങ്ങളിൽ പെടുന്നവർക്കുള്ള സൗജന്യ ചികിത്സാ പദ്ധതി, സ്കൂൾ വിദ്യാർഥികൾക്കുള്ള അപകട ഇൻഷ്വറൻസ്, വയോജന ക്ഷേമ പരിപാടികൾ എന്നിവയെല്ലാം സർക്കാരിന്റെ മുൻഗണന മേഖലകൾ വ്യക്തമാക്കുന്നുവെന്നും ബിനോയ് പറഞ്ഞു.
District News
അങ്കമാലി: ഭൂമിയുടെ ന്യായവില സംബന്ധിച്ച് ഏറെക്കാലമായി അങ്കമാലിയിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടായതിൽ സിപിഐ ലോക്കൽ കമ്മിറ്റി സന്തോഷം പ്രകടിപ്പിച്ചു.
നവകേരള സദസിലടക്കം വിവിധ വേദികളിൽ ജനങ്ങൾ ഉന്നയിച്ച പരാതികൾ പരിഗണിച്ചുകൊണ്ടാണ് സർക്കാർ അനുകൂലമായ തീരുമാനം കൈക്കൊണ്ടത്. റവന്യൂ മന്ത്രി കെ. രാജന്റെ പ്രത്യേക ഇടപെടലും നേതൃത്വവുമാണ് അങ്കമാലി ജനതയുടെ ദീർഘകാല ആവശ്യത്തിന് പരിഹാരം കാണാൻ വഴിയൊരുക്കിയതെന്ന് സിപിഐ ലോക്കൽ കമ്മിറ്റി അറിയിച്ചു.
ഈ വിഷയത്തിൽ പരിഹാരം ഉണ്ടാകുന്നതിനായി സിപിഐ ലോക്കൽ കമ്മിറ്റി എൽഡിഎഫ് സർക്കാരിനും റവന്യൂ മന്ത്രിക്കും നിരവധി നിവേദനങ്ങൾ സമർപ്പിക്കുകയും വിഷയത്തെ നിരന്തരമായി പിന്തുടരുകയും ചെയ്തിരുന്നു.
ജനങ്ങളുടെ ന്യായമായ പരാതികൾ ഗൗരവപൂർവ്വം പരിഗണിച്ച് ഭൂമിയുടെ ന്യായവില വിഷയത്തിൽ അനുകൂല തീരുമാനമാണ് സർക്കാർ കൈക്കൊണ്ടിട്ടുള്ളതെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: മുസ്ലിം, ക്രിസ്ത്യൻ സമുദായങ്ങളുടെ അവകാശ സംരക്ഷണം ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നയമാണെന്നും അവരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സിപിഐ എന്നും മുന്നിട്ട് നിൽക്കുമെന്നും പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ബിനോയ് വിശ്വം.
ദേശീയതലത്തിൽ ന്യൂനപക്ഷങ്ങൾ ഭയത്തിലാണെന്നും ഇടതുപക്ഷം മാത്രമാണ് ഏക രക്ഷയെന്നും അവർ തിരിച്ചറിഞ്ഞിട്ടുണ്ട്. ബിജെപിയുടെ ഫാസിസത്തിന്റെ ഇരകളാകാൻ ന്യൂനപക്ഷത്തെ വിട്ടുകൊടുക്കില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
മണിപ്പുരിലെ സ്ത്രീകളെ കാണാൻ വർഷങ്ങൾ എടുത്ത പ്രധാനമന്ത്രി തിരുവനന്തപുരത്ത് ഓടി വന്നത് ഇലക്ഷൻ ഗിമ്മിക്കാണ്. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി തകർക്കാൻ ശ്രമിക്കുന്നു. മോദിയുടെ തിരുവനന്തപുരം സന്ദർശനം മല എലിക്കുഞ്ഞിനെ പ്രസവിച്ചതു വരെ പോലുമായില്ല .
തിരുവനന്തപുരം മേയറെയെയും മുൻ മുതിർന്ന പോലീസ് ഉദ്യോഗസ്ഥയെയും പ്രധാനമന്ത്രിയുടെ ചടങ്ങിൽ അവഹേളിച്ചു. ഇതിനു രണ്ടിനും ബിജെപി സംസ്ഥാന നേതൃത്വം മറുപടി പറയണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: എ.കെ. ബാലനു പിന്നാലെ മന്ത്രി സജി ചെറിയാന്റെ ന്യൂനപക്ഷ വിരുദ്ധ പരാമർശത്തിൽ സിപിഐക്കു കടുത്ത അതൃപ്തി. നിയമസഭാ തെരഞ്ഞെടുപ്പിനു തയാറെടുക്കുമ്പോൾ ഒരുതരത്തിലും ഉൾക്കൊള്ളാൻ കഴിയാത്ത പരാമർശങ്ങളാണു സിപിഎം നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും തെരഞ്ഞെടുപ്പിൽ ഇതു തിരിച്ചടിക്കു കാരണമാകുമെന്നാണ് സിപിഐ നേതാക്കളുടെ പക്ഷം. ഇതിലെ പ്രതിഷേധം സിപിഐ നേതാക്കൾ സിപിഎം നേതൃത്വത്തെ അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി മറികടക്കാൻ ഇരുപാർട്ടികളും ഗൃഹസന്ദർശന പരിപാടിയുമായി മുന്നോട്ടു പോകവേ വിവാദങ്ങൾ സൃഷ്ടിക്കുന്നതു രാഷ്ട്രീയമായി പിന്നാക്കം പോകാനേ ഉപകരിക്കൂ എന്ന നിലപാടിലാണു സിപിഐ.
യുഡിഎഫ് അധികാരത്തിൽ വന്നാൽ ജമാ അത്തെ ഇസ്ലാമിയായിരിക്കും ആഭ്യന്തരം ഭരിക്കുക എന്നായിരുന്നു സിപിഎം നേതാവ് എ.കെ. ബാലൻ നടത്തിയ പ്രസ്താവന. ഇതു സിപിഎമ്മിനുള്ളിൽത്തന്നെ വലിയ ചർച്ചയായി. ബാലന്റെ പരാമർശത്തെ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഇടതുമുന്നണി കണ്‍വീനർ ടി.പി.രാമകൃഷ്ണനും തള്ളി. മുഖ്യമന്ത്രി പിണറായി വിജയൻ മാത്രമാണ് പരസ്യമായി ബാലനെ അനുകൂലിച്ചത്.
മുഖ്യമന്ത്രിയുടെ ഈ നിലപാടിനെതിരേ സിപിഎമ്മിനുള്ളിൽ അസ്വാരസ്യങ്ങൾ ഉണ്ടായെങ്കിലും പാർട്ടി നേതൃയോഗങ്ങളിൽപോലും ഒരു നേതാവും ഇതേക്കുറിച്ച് ഒരക്ഷരവും മിണ്ടിയില്ല. ഇതിനു പിന്നാലെയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ വർഗീയ ധ്രുവീകരണം ഉണ്ടായിട്ടുണ്ടോയെന്ന് കാസർഗോട്ടും മലപ്പുറത്തും ജയിച്ചവരുടെ പേരു നോക്കിയാൽ അറിയാമെന്നുള്ള മന്ത്രി സജി ചെറിയാന്റെ പരാമർശമുണ്ടായത്. ഇതു ന്യൂനപക്ഷങ്ങൾക്കെതിരായുള്ള നിലപാടായി പൊതുവെ വ്യാഖ്യാനിക്കപ്പെട്ടു.പ്രത്യേകിച്ച് മുസ്ലിം സമുദായത്തിനെതിരായി.
നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സിപിഎം നേതാക്കളിൽനിന്ന്, പ്രത്യേകിച്ച് മന്ത്രിയിൽനിന്ന് ഇങ്ങനെയൊരു നീക്കമുണ്ടായതു ന്യൂനപക്ഷത്തെ ഇടതുമുന്നണിയിൽനിന്നു കൂടുതൽ അകറ്റുമെന്ന ആശങ്കയിലാണു സിപിഐ. എം.വി. ഗോവിന്ദനും ഇക്കാര്യത്തിൽ സിപിഐയുടെ നിലപാടാണ്.
തെരഞ്ഞെടുപ്പിൽ ദോഷമാകുന്ന ഒരു പരാമർശവും ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നായിരുന്നു കഴിഞ്ഞ പാർട്ടി സംസ്ഥാന നേതൃയോഗങ്ങളിൽ ഗോവിന്ദൻ നേതാക്കൾക്കു നൽകിയ നിർദേശം. എന്നാൽ ഇതു മുതിർന്ന നേതാക്കൾതന്നെ ലംഘിച്ചത് അച്ചടക്കലംഘനമായാണ് പാർട്ടി കാണുന്നത്.