District News
കയ്പമംഗലം: പെരിഞ്ഞനത്ത് ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യാത്രികൻ മരിച്ചു. പെരിഞ്ഞനം വെസ്റ്റ് സ്വദേശി തെക്കേപനക്കൽ ഗോവിന്ദന്റെ മകൻ സുനിൽ (55) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടുമുക്കാലോടെ വെസ്റ്റ് ടിപ്പുസുൽത്താൻ റോഡിൽ പെരിഞ്ഞനം താടിവളവിന് അടുത്താണ് അപകടമുണ്ടായത്.
ബൈക്ക് നിയന്ത്രണം തെറ്റി റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്. ബൈക്കിന് പിന്നിലുണ്ടായിരുന്ന മറ്റൊരാൾക്കും പരിക്കുണ്ട്. ഗുരുതരമായി പരിക്കേറ്റ സുനിലിനെ ചളിങ്ങാട് ശിഹാബ് തങ്ങൾ ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കയ്പമംഗലം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
Kerala
ആലുവ: ബസില്‍നിന്ന് കളഞ്ഞുകിട്ടിയ സ്വര്‍ണമാല ഉടമയ്ക്ക് തിരിച്ചുനല്‍കി ആലുവയിലെ കെഎസ്ആര്‍ടിസി കണ്ടക്ടര്‍. ആലുവ പറവൂര്‍ സര്‍വീസ് ബസിലെ കണ്ടക്ടര്‍ കൊട്ടാരക്കര സ്വദേശി അജികുമാറിനാണ് മാല സീറ്റിനടിയില്‍ നിന്ന് പറവൂര്‍ എത്താറായപ്പോള്‍ കിട്ടിയത്.
ആലുവ - പറവൂര്‍കവല മണപ്പുറം റോഡില്‍ അര്‍ച്ചനാസ് ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരി കൂത്താട്ടുകുളം പെരുമ്പിള്ളിക്കുന്നേല്‍ കൃഷ്ണേന്ദു ഷാജിയുടെ ആറ് ഗ്രാമിന്റെ മാലയാണ് ബസില്‍ നഷ്ടമായത്. മാല നഷ്ടപ്പെട്ടു എന്ന പരാതിയുമായി കൃഷ്ണേന്ദു ഡിപ്പോയിലെത്തി.
യാത്രചെയ്ത ടിക്കറ്റും ഹാജരാക്കിയപ്പോഴാണ് കണ്ടക്ടര്‍ അജികുമാര്‍ ഉടമ കൃഷ്ണന്ദുവിന് കൈമാറിയത്. ആലുവയില്‍ വച്ച് തന്നെ ഊരിപ്പോയ മാല പറവൂരില്‍ ബസ് എത്തുന്നത് വരെ ആരുടേയും ശ്രദ്ധയില്‍ പെടാതിരുന്നതാണ് ഭാഗ്യമായത്.
Kerala
കാസര്‍ഗോഡ്: ബിസ്കറ്റില്‍ മയക്കുമരുന്ന് കലര്‍ത്തി ട്രെയിന്‍ യാത്രികനെ കൊള്ളയടിച്ച ബിഹാര്‍ അരാരിയ സ്വദേശികള്‍ അറസ്റ്റില്‍.
അബ്ദുള്ള രജക് (34), സഫര്‍ (40), മഹമൂദ് ആലം (35) എന്നിവരെയാണ് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് വടകര സ്വദേശി വി.പി. സരിന് ആണ് കവര്‍ച്ചയ്ക്കിരയായത്. മാര്‍ച്ച് 13നു വൈകുന്നേരം മലബാര്‍ എക്സ്പ്രസിന്റെ എസ് 4 കംപാര്‍ട്ട്മെന്റിലാണ് കവര്‍ച്ച നടന്നത്.
മംഗളൂരുവില്‍നിന്നു വടകരയ്ക്ക് യാത്രചെയ്യുകയായിരുന്ന സരിൻ കാസര്‍ഗോഡ് കുമ്പളയില്‍നിന്നാണ് ഹിന്ദിക്കാരനായ യാത്രക്കാരനെ പരിചയപ്പെടുന്നത്. പിന്നീട് ഇയാള്‍ നല്കിയ ബിസ്കറ്റ് കഴിച്ചു. അതിനുശേഷം മയങ്ങിയ സരിന്റെ ലാപ്ടോപ്പ്, സ്വര്‍ണമോതിരം, മൊബൈല്‍ ഫോണ്‍, പഴ്സ് എന്നിവ ഉള്‍പ്പെടെ രണ്ടുലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ കവര്‍ച്ചാസംഘം തട്ടിയെടുത്തു.
സംഭവത്തിനുശേഷം ഓര്മ നഷ്ടപ്പെട്ട സരിന് ഫറോക്ക് സ്റ്റേഷനില്‍ ഇറങ്ങുകയും എങ്ങനെയോ തിരൂര്‍ ഗവ. ആശുപത്രിയില്‍ എത്തുകയും ചെയ്തു. അവിടെ അഡ്മിറ്റായപ്പോഴാണ് കവര്‍ച്ച നടന്ന വിവരം പുറംലോകമറിയുന്നത്. തുടര്‍ചികിത്സയ്ക്കായി സരിനെ ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്.
സംഭവത്തിനുശേഷം പ്രതികള്‍ കോഴിക്കോട് ഇറങ്ങുകയും ലോഡ്ജില്‍ താമസിക്കുകയും ട്രെയിനില്‍ കറങ്ങിനടക്കുകയും ചെയ്യുകയായിരുന്നു. അതിനിടെയാണ് ഇവരെ കോഴിക്കോട് നിന്നും സംയുക്ത സ്ക്വാഡ് അറസ്റ്റ് ചെയ്യുന്നത്. നഷ്ടപ്പെട്ട മുതലുകള്‍ പോലീസ് വീണ്ടെടുത്തു. പ്രതികളുടെ പേരില്‍ സമാനമായ കേസുകള്‍ ഉണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്.
District News
കറുകച്ചാൽ: ടോറസ്ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികന് സാരമായി പരിക്കേറ്റു. നെടുങ്ങാടപ്പള്ളിയിൽ താമസിക്കുന്ന ഇരവിനെല്ലൂർ സ്വദേശി ചീരംകുളം ചാക്കോ (68) യ്ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 8.45-ഓടെ കറുകച്ചാൽ ബസ് സ്റ്റാൻഡിനു സമീപമായിരുന്നു അപകടം.
ചങ്ങനാശേരി ഭാഗത്തേക്ക് പോകുകയായിരുന്ന ടോറസിനെ മറിടക്കുന്നതിനിടയിൽ മുൻവശത്തു തട്ടി സ്കൂട്ടർ മറിയുകയായിരുന്നു. ടോറസിന്റെ അടിഭാഗത്ത് കുടുങ്ങിയ സ്കൂട്ടറും ചാക്കോയുമായി ടോറസ് 10 മീറ്ററോളം മുന്നോട്ട് പോയി. നാട്ടുകാർ ബഹളം കൂട്ടിയപ്പോഴാണ് ടോറസ് ലോറിയുടെ ഡ്രൈവർ അപകടവിവരം അറിയുന്നത്. ചാക്കോയുടെ കാൽ ഒടിഞ്ഞുതൂങ്ങിയ നിലയിലായിരുന്നു. ടോറസ് പിന്നോട്ടെടുത്ത ശേഷമാണ് ചാക്കോയെ പുറത്തെടുത്തത്. ചാക്കോയെ കറുകച്ചാലിലെ സ്വകാര്യാശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Kerala
തിരുവനന്തപുരം: പാപ്പനംകോടിന് സമീപം സ്കൂട്ടറിന്റെ ഹാൻഡിലിൽ ബസ് തട്ടിയതിനെത്തുടർന്നുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം. കരമന തളിയല്‍ എസ്എംആര്വി.ലെയ്ന്‍ ദേവികൃപയില്‍ വിജി (53) ആണ് മരിച്ചത്.
കരമന-കളിയിക്കാവിള ദേശീയ പാതയില്‍ തുലവിളയില്‍ ആയിരുന്നു സംഭവം. സ്കൂട്ടര്‍ ഓടിച്ചിരുന്ന കൂട്ടുകാരി രാജിക്ക് ഗുരുതരമായി പരിക്കേറ്റു. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് അപകടമുണ്ടായത്.
നെയ്യാറ്റിന്‍കര ഭാഗത്ത് നിന്നും തമ്പാനൂര്‍ ഭാഗത്തേയ്ക്ക് വന്ന ബസ് തട്ടിയാണ് അതേ ദിശയില്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ മറിഞ്ഞത്. സ്കൂട്ടറിന് പുറകിലിരുന്ന വിജി മറിഞ്ഞ് ബസിന്റെ പിന്നിലെ ചക്രങ്ങള്ക്കടിയില്പ്പെടുകയായിരുന്നു. അപകടത്തിന് പിന്നാലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
NRI
വാഷിംഗ്ടൺ ഡിസി: അബുദാബിയിൽ നിന്ന് വാഷിംഗ്ടണിലേക്കുള്ള എത്തിഹാദ് എയർവേയ്സ് വിമാനത്തിൽ വച്ച് സഹയാത്രികരെയും ജീവനക്കാരെയും ആക്രമിച്ച സോഫിയ സാഹു (40) എന്ന യാത്രക്കാരിയെ എഫ്ബിഐ കസ്റ്റഡിയിലെടുത്തു.
വിമാന ജീവനക്കാരുടെ ജോലി തടസപ്പെടുത്തിയതിനും ശാരീരികമായി ഉപദ്രവിച്ചതിനും ഇവർക്കെതിരേ കേസെടുത്തിട്ടുണ്ട്. കുറ്റം തെളിയിക്കപ്പെട്ടാൽ 20 വർഷം വരെ തടവുശിക്ഷ ലഭിക്കാൻ സാധ്യതയുണ്ട്.
വാഷിംഗ്ടൺ വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ തന്നെ ഇവരെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. 15 മണിക്കൂർ ദൈർഘ്യമുള്ള യാത്രയ്ക്കിടെ, സോഫിയ ഹീലുള്ള ഷൂ ഉപയോഗിച്ച് ജീവനക്കാരെ ചവിട്ടിയതായും സീറ്റിൽ കയറി നിന്ന് ബഹളം വച്ചതായും എഫ്ബിഐ പറഞ്ഞു.
എന്നാൽ താൻ ആരെയും ഉപദ്രവിച്ചിട്ടില്ലെന്നും ജീവനക്കാരുടെ മോശം പെരുമാറ്റമാണ് പ്രശ്നങ്ങൾക്ക് കാരണമെന്നുമാണ് സോഫിയയുടെ വാദം.
Kerala
കൊല്ലം: മധുര-കൊല്ലം കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചറിൽ കണ്ടക്ടറെ ആക്രമിച്ച യാത്രക്കാരൻ കസ്റ്റഡിയിൽ. മുഖത്തല സ്വദേശിയായ കണ്ടക്ടർ വിനുവിനെ ആക്രമിച്ച ഇരവിപുരം സ്വദേശി അരുണാണ് കസ്റ്റഡിയിലായത്.
കുണ്ടറ പോലീസാണ് അരുണിനെ കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ബസിന്റെ ഫുട്ബോർഡിൽ നിന്ന് കയറി നിൽക്കാൻ ആവശ്യപ്പെട്ടതിനാണ് അരുൺ വിനുവിനെ ആക്രമിച്ചത്. മർദിക്കുകയം മുഖത്ത് കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.
കണ്ടക്ടറെ ഉടൻ തന്നെ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. സംഭവത്തെതുടര്‍ന്ന് ബസിന്റെ യാത്ര തുടരാൻ വൈകി. പകരം കണ്ടക്ടർ വന്നശേഷമാണ് ബസ് സർവീസ് തുടർന്നത്.
Kerala
കണ്ണൂർ: കതിരൂർ മൂന്നാംമൈലിൽ കാട്ടുപന്നി കുറുകെ ചാടിയതിന് പിന്നാലെ ഓട്ടോറിക്ഷ മറിഞ്ഞ് യാത്രക്കാരൻ മരിച്ചു. ഇന്ന് പുലർച്ചെ ആയിരുന്നു അപകടം.
മത്സ്യക്കച്ചവടക്കാരനായ കൂത്തുപറമ്പ് നരവൂർ സ്വദേശി എൻ. പ്രദീപനാണ് മരിച്ചത്. തലശേരിയിൽ നിന്നും ഓട്ടോയിൽ വിൽപ്പനക്കുള്ള മത്സ്യവുമെടുത്ത് പോകുന്നതിനിടെയായിരുന്നു അപകടം.
അപകടത്തിന് പിന്നാലെ പ്രദീപനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദീപന്റെ മൃതദേഹം തലശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്.
NRI
ഷിക്കാഗോ: ഷിക്കാഗോയിൽ ട്രെയിൻ യാത്രക്കാരനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി ജയിൽശിക്ഷ അനുഭവിക്കാതെ സ്വതന്ത്രനായി. 45കാരനായ ജീസസ് റാമിറസ് എന്നയാളാണ് നിയമത്തിലെ ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്തി ശിക്ഷാവിധിയിൽ നിന്ന് ഒഴിവായത്.
2024 ഏപ്രിലിൽ ഷിക്കാഗോയിലെ പിങ്ക് ലൈൻ ട്രെയിനിൽ വച്ചാണ് റാമിറസ് ഒരു യാത്രക്കാരനെ ക്രൂരമായി മർദ്ദിച്ചത്. മുഖത്ത് തുടർച്ചയായി ഇടിക്കുകയും ചവിട്ടുകയും ചെയ്തതിനെത്തുടർന്ന് ഇരയായ 37കാരൻ ഒരാഴ്ചയോളം കോമയിലാവുകയും രണ്ട് മാസത്തോളം ആശുപത്രിയിൽ കഴിയുകയും ചെയ്തു.
കോടതിയിൽ കുറ്റം സമ്മതിച്ച റാമിറസിന് രണ്ട് വർഷം തടവുശിക്ഷയാണ് കോടതി വിധിച്ചത്. ഇലിനോയ് നിയമപ്രകാരം ഇലക്ട്രോണിക് മോണിറ്റൽ (ആങ്കിൾ മോണിറ്റർ) കഴിഞ്ഞ സമയം ശിക്ഷാ കാലാവധിയായി കണക്കാക്കും. റാമിറസ് ഒരു വർഷത്തിലധികം ഇത്തരത്തിൽ നിരീക്ഷണത്തിലായിരുന്നു. കൂടാതെ, നല്ല പെരുമാറ്റത്തിന്റെ പേരിൽ ശിക്ഷാ കാലാവധി പകുതിയായി കുറയ്ക്കാനും നിയമം അനുവദിക്കുന്നു.
ഇരയുടെ തലച്ചോറിൽ രക്തസ്രാവം, വാരിയെല്ലുകൾക്ക് ഒടിവ് എന്നിവയുൾപ്പെടെ ഗുരുതരമായ പരുക്കുകൾ ഏൽപ്പിച്ച പ്രതി ഇത്ര വേഗം സ്വതന്ത്രനായത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
Kerala
കൊച്ചി: വിമാനയാത്രയ്ക്കിടെ സഹയാത്രികയോട് മോശമായി പെരുമാറിയ യാത്രക്കാരൻ അറസ്റ്റിൽ. തമിഴ്നാട് സ്വദേശി മോഹൻ (62) ആണ് അറസ്റ്റിലായത്. ദോഹയിൽ നിന്നുള്ള ഖത്തർ എയർവേയ്സ് വിമാനത്തിലായിരുന്നു സംഭവം.
അമേരിക്കൻ പൗരത്വമുള്ള മലയാളി യുവതിയോടാണ് ഇയാള്‍ മോശമായി പെരുമാറിയത്. ദോഹയില്‍ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം നടന്നത്.
നെടുമ്പാശേരി പോലീസാണ് മോഹനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. വൈദ്യ പരിശോധനയ്ക്ക് പിന്നാലെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Kerala
കൊച്ചി: ആലുവയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. കാറിനുള്ളില്‍ കുടങ്ങിയ തൃപ്പൂണിത്തുറ സ്വദേശിയായ ആന്റണിയെ രണ്ടു മണിക്കൂര്‍ നീണ്ട കഠിന പരിശ്രമത്തിനൊടുവിലാണ് ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ പുറത്തെടുത്തത്. ഇന്ന് പുലര്‍ച്ചെ അഞ്ചിനായിരുന്നു അപകടം.
ആലുവ മംഗലപ്പുഴ പാലത്തിന് മുകളില്‍ വച്ചാണ് അപകടമുണ്ടായത്. കാറിന് പിന്നില്‍ മത്സ്യം കയറ്റി വന്ന ലോറി ഇടിക്കുകയായിരുന്നു. കൊച്ചി വിമാനത്താവളത്തില്‍ നിന്നും എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്നു കാര്‍. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. അപകടം നടന്നയുടന്‍ കാറിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നു.
എന്നാല്‍ പിന്‍സീറ്റിലിരുന്ന ആന്റണിയുടെ കാല് സീറ്റിനിടയില്‍ കുടുങ്ങിപ്പോയി. തുടര്‍ന്ന് ആലുവയില്‍ നിന്നും ഫയര്‍ഫോഴ്സ് യൂണിറ്റ് എത്തി ഹൈഡ്രോളിക് കട്ടറുകള്‍ ഉപയോഗിച്ച് കാറിന്റെ ഡോര്‍ മുറിച്ചു മാറ്റിയാണ് ആന്റണിയെ പുറത്തെടുത്തത്.
District News
അടൂർ: റോഡരികില്‍ വഴി പറഞ്ഞ് കൊടുത്തു നിന്ന യുവാവിനെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. കൊടുമണ്‍ ഇടത്തിട്ട മണ്ണില്‍ വടക്കേതില്‍ വീട്ടില്‍ എം.എസ്. മിഥുന് (38) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഒന്‍പതിന് ഉച്ചകഴിഞ്ഞാണ് കേസിനാസ്പദമായ സംഭവം.
ചന്ദനപ്പള്ളി ഭാഗത്തു നിന്നു വന്ന കാര്യാത്രികന് കൊടുമണ്‍ ഭാഗത്തേക്ക് പോകാനുളള വഴി പറഞ്ഞുകൊടുത്ത് കൊണ്ട് ഇടത്തിട്ടയിൽ നിന്നയാളെ പിന്നാലെ ഇന്നോവ കാറിലെത്തിയ മിഥുൻ ക്രൂരമായി മർദിച്ചെന്നാണ് പരാതി.
പരിക്കേറ്റ യുവാവ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഒളിവിൽ പോയ മിഥുനെ കാറുമായി ഒറ്റപ്പാലത്തു നിന്നാണ് കൊടുമൺ പോലീസ് ഇൻസ്പെക്ടർ പി. അനൂബ് കസ്റ്റഡിയിലെടുത്തത്.
District News
നർക്കിലക്കാട്: കെഎസ്ആർടിസിയുടെ വെള്ളരിക്കുണ്ട്-എറണാകുളം സ്വിഫ്റ്റ് ബസിൽ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരനെ സ്റ്റോപ്പിൽനിന്ന് കയറ്റാതെ ജീവനക്കാരുടെ പിടിവാശി. എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയ്ക്ക് പോകാനായി ടിക്കറ്റെടുത്ത ദിലീപ് എന്ന യുവാവിനാണ് ദുരനുഭവമുണ്ടായത്. നർക്കിലക്കാട് സ്റ്റോപ്പിൽവച്ച് യാത്രക്കാരൻ കൈകാണിച്ചിട്ടും നിർത്താതെ പോകാൻ ശ്രമിച്ച ബസ് നാട്ടുകാർ തടഞ്ഞുനിർത്തുകയായിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ ജീവനക്കാർ ഒരു മണിക്കൂറോളം നേരം ബസ് ഇവിടെത്തന്നെ നിർത്തിയിടുകയും ചെയ്തു. ഒടുവിൽ ചിറ്റാരിക്കാലിൽ നിന്ന് പോലീസെത്തി പ്രശ്നങ്ങൾ പറഞ്ഞുതീർത്തതിനു ശേഷമാണ് ബസ് യാത്ര തുടർന്നത്. ഇന്നലെ സന്ധ്യയ്ക്ക് ഏഴോടെയായിരുന്നു സംഭവം.
ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ വെള്ളരിക്കുണ്ട് കഴിഞ്ഞാൽ ഈ ബസിന് അടുത്ത ബുക്കിംഗ് സ്റ്റേഷനായി കാണിക്കുന്നത് ചിറ്റാരിക്കാലാണ്. എന്നാൽ ഈ രണ്ട് സ്ഥലങ്ങൾക്കിടയിലെ മറ്റു സ്റ്റോപ്പുകളിലും സാധാരണനിലയിൽ ബസ് നിർത്തി ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരെ കയറ്റാറുണ്ട്. ഈ രീതിയിൽ ഇന്നലെ നർക്കിലക്കാട് ആളുണ്ടെന്ന് ദിലീപ് കണ്ടക്ടറെ മുൻകൂട്ടി വിളിച്ച് അറിയിച്ചിരുന്നു.
എന്നാൽ അവിടെ നിർത്താനാകില്ലെന്നും ചിറ്റാരിക്കാലിലേക്ക് വരണമെന്നും കണ്ടക്ടർ ആവശ്യപ്പെടുകയായിരുന്നു. ആ സമയത്ത് പെട്ടെന്ന് ചിറ്റാരിക്കാലിലേക്ക് മറ്റു ബസുകളൊന്നും കിട്ടിയില്ല. നർക്കിലക്കാട് സ്റ്റോപ്പിൽ കാത്തുനിന്ന ദിലീപിനു മുന്നിൽ ആദ്യമെത്തിയത് ബുക്ക് ചെയ്ത് സ്വിഫ്റ്റായിരുന്നു. ദിലീപ് കൈ കാണിച്ചിട്ടും ബസ് നിർത്താതിരുന്നതോടെയാണ് നാട്ടുകാർ ബസ് തടഞ്ഞുനിർത്തി യാത്രക്കാരനെ കയറ്റിയത്. എന്നാൽ ഇതിന്റെ വാശിക്ക് ജീവനക്കാർ ബസ് അവിടെത്തന്നെ നിർത്തിയിട്ട് ഗതാഗതതടസം സൃഷ്ടിക്കുകയായിരുന്നു. മലയോരമേഖലയിൽ നിന്ന് നിറയെ യാത്രക്കാരുണ്ടാകാറുള്ള ബസിലെ ജീവനക്കാർ കാണിക്കുന്ന നിഷേധാത്മക നിലപാടിനെതിരെ നാട്ടുകാർ ഗതാഗത മന്ത്രിക്കും കെഎസ്ആർടിസി അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്.
National
ന്യൂഡൽഹി: യാത്രക്കാരനെ കൈയേറ്റം ചെയ്തെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെ സസ്പെൻഡ് ചെയ്തു. യാത്രക്കാരനായ അങ്കിത് ധവാനെ കൈയേറ്റം ചെയ്തതിന് എയർ ഇന്ത്യ എക്സ്പ്രസിലെ പൈലറ്റായ വീരേന്ദർ സെജ്വാളിനെയാണ് സസ്പെൻഡ് ചെയ്തത്.
വെള്ളിയാഴ്ച ഡൽഹി വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിലാണ് സംഭവം നടന്നത്. സെക്യൂരിറ്റി ചെക്കിംഗിൽ ലൈൻ മുറിച്ചു കടന്നതിനെ ചൊല്ലി ഉണ്ടായ തർക്കമാണ് കൈയേറ്റത്തിൽ കലാശിച്ചത്.
സാമൂഹിക മാധ്യമത്തിലൂടെ അങ്കിത് വിമാന കമ്പനിയെ പരാതി അറിയിച്ചതിന് പിന്നാലെ പൈലറ്റിനെ സസ്പെൻഡ് ചെയ്യുകയായിരുന്നു. ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നും യാത്രക്കാരൻ പരാതി നൽകിയാൽ അന്വേഷണം നടത്തുമെന്നും ഡൽഹി പോലീസ് അറിയിച്ചു.
NRI
ബെര്‍ലിന്‍: വിമാന യാത്രയ്ക്കിടെ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന് യാത്രക്കാരന് മരിച്ചു. ഗ്രാന്‍ കാനറിയയില്‍ നിന്ന് ഹാംബുര്‍ഗിലേക്കുള്ള യൂറോവിംഗ്സ് എ 320 വിമാനത്തില്‍ വച്ചാണ് യാത്രക്കാരന് ഹൃദയാഘാതം ഉണ്ടായത്.
തുടർന്ന് ബില്‍ബാവോയില്‍ വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തിയെങ്കിലും യാത്രക്കാരനെ രക്ഷപ്പെടുത്താനായില്ല. നേരത്തെ, വിമാനത്തിൽ വച്ച് ജീവനക്കാർ അടിയന്തര വൈദ്യസഹായം നൽകിയിരുന്നു.
മരിച്ച വ്യക്തിയുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നതായി യൂറോവിംഗ്സ് അധികൃതർ അറിയിച്ചു.
Kerala
തൃശൂര്‍: ഊരകത്ത് സ്വകാര്യ ബസിനടിയിൽപ്പെട്ട് സ്കൂട്ടര്‍ യാത്രക്കാരി മരിച്ചു. തൃശൂര്‍ പൂച്ചിന്നിപ്പാടം സ്വദശി ജെറിയുടെ ബാര്യ സ്നേഹയാണ് മരിച്ചത്. പൊറത്തിശേരി വില്ലേജ് ഓഫീസിലെ ജീവനക്കാരിയാണ് സ്നേഹ.
സ്നേഹ സ്കൂട്ടറിൽ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. സ്വകാര്യ ബസ് മറ്റൊരു ബസിനെ മറികടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ബസിനടിയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനൽകും.
Kerala
ആലപ്പുഴ: ചേർത്തലയിൽ ടോറസ് ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. തുറവൂർ പഞ്ചായത്ത് ഒന്നാം വാർഡ് പള്ളിത്തോട് പുന്നയ്ക്കൽ ബെൻസൺ ജോസഫിന്റെ മകൻ അമൽ പി ബെൻ (33) ആണ് മരിച്ചത്.
ചേർത്തല ഇസാഫ് ബാങ്കിലെ മാനേജരാണ് അമൽ. കഞ്ഞിക്കുഴി ഭാഗത്തുനിന്നും ചേർത്തല ഭാഗത്തേക്ക് വരുന്നതിനിടെ കെവിഎം ആശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്. റോഡിന്റെ വശങ്ങളിലൂടെ കടന്നുപോവുകയായിരുന്ന അമലിന്റെ സ്കൂട്ടർ റോഡിന്റെ വശങ്ങളിൽ കയറി ടോറസ് ലോറിയുടെ അടിയിൽപ്പെടുകയായിരുന്നുവെന്ന് ചേർത്തല പൊലീസ് പറഞ്ഞു.
ലോറിയുടെ പിൻചക്രങ്ങൾ അമലിന്റെ ദേഹത്തുകൂടി കയറിയിറങ്ങി. ഉടൻതന്നെ പൊലീസ് സ്ഥലത്തെത്തി കേസെടുത്തു. പരേതയായ മാഗി ബെൻസൺ ആണ് മാതാവ്. ഭാര്യ: അലീന അലോഷ്യസ് (രാജഗിരി പബ്ലിക് സ്കൂൾ). മകൾ: അമിയ മരിയ.
Kerala
തൃശൂർ: മാളയിൽ ഓടുന്ന ബസിൽ നിന്നും ചാടിയ യാത്രക്കാരന് ഗുരുതര പരിക്ക്. കൊരട്ടി സ്വദേശി ജയ്ജു (52) എന്നയാൾക്കാണ് പരിക്കേറ്റത്.
മേലടൂരിൽ ഉള്ള പുറക്കുളം സ്റ്റോപ്പിന് സമീപത്ത് വച്ച് ആണ് സംഭവം. അന്നമനടയിൽ നിന്നും തൃപ്രയാറിലേക്ക് പോകുന്ന സ്വകാര്യ ബസ് പുറക്കുളം സ്റ്റോപ്പിന് സമീപത്തുനിന്നും യാത്രക്കാരിയെ കയറ്റി മുന്നോട്ട് എടുത്തപ്പോഴായിരുന്നു സംഭവം.
സീറ്റിൽ നിന്ന് എഴുന്നേറ്റ് യാത്രക്കാരൻ പെട്ടെന്ന് പുറത്തേക്ക് ചാടുകയായിരുന്നു. ഇറങ്ങണമെന്നോ ബസ് നിർത്താനോ ആവശ്യപ്പെടാതിരുന്ന ജയ്ജു മുൻവാതിലിലൂടെയാണ് പുറത്തേക്ക് ചാടിയത്.
യാത്രക്കാരൻ റോഡിലേക്ക് വീണതോടെ ബസ് നിർത്തുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ ജയ്ജുവിനെ മാളയിലെ ബിലീവേഴ്സ് ചർച്ച് ആശുപത്രിയിലേക്കും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളജിലേക്കും കൊണ്ടുപോയിരിക്കുകയാണ്.
Kerala
കൊച്ചി: ചെറായിയില്‍ പതിനാറുകാരന് അമിതവേഗതയില്‍ ഓടിച്ച കാറിടിച്ച് വഴിയാത്രക്കാരിക്ക് ഗുരുതര പരിക്കേറ്റു. 18 കിലോമീറ്ററോളം സഞ്ചരിച്ച കാര്‍ നിരവധി വാഹനങ്ങളില്‍ ഇടിച്ചു. പിന്നാലെ പിന്തുടര്‍ന്ന പോലീസ് കാര്‍ കൊച്ചി നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുന്‍പ് വൈപ്പിനില്‍വച്ച് കാര്‍ തടഞ്ഞു നിര്‍ത്തി.
പതിനാറുകാരന്റെ അച്ഛന് അബ്ദുല്‍ റഷീദിനെതിരെ പോലീസ് കേസെടുത്തു. രാവിലെ വീട്ടില്‍ നിന്ന് ഇന്നോവ കാറെടുത്ത് ഇറങ്ങിയതാണ് പതിനാറുകാരന്. വഴിയില്‍നിന്ന് കാറില്‍ മറ്റൊരാണ്‍കുട്ടിയും പെണ്‍കുട്ടിയും കയറി.
ചെറായി ടൗണില്‍ നിന്ന് കാര്‍ തിരിച്ചെടുത്തപ്പോള്‍ ആദ്യഅപകടം. പിന്നെയും മുന്നോട്ട് പോകുന്ന വഴിയില്‍ വഴിയാത്രക്കാരിയെ ഇടിച്ചിട്ടു. മുന്നില്‍പ്പെട്ട വാഹനങ്ങളിലെല്ലാം തട്ടി. അപകടകരമായ രീതിയില്‍ വഴിമധ്യേ വീണ്ടും വാഹനം തിരിച്ചു. വിവരം ലഭിച്ച പോലസ് കാറിനെ പിന്തുടര്ന്നു.
തീരദേശ പാതയിലൂടെ 18 കിലോമീറ്ററോളം ഓടിയ കാര്‍ ഒടുവില്‍ കാളമുക്ക് പിന്നിട്ട് കൊച്ചി നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുന്‍പ് പോലീസ് തടഞ്ഞുനിര്‍ത്തി പിടികൂടി. ഗുതുരമായ നിയമലംഘനത്തില്‍ കാറിന്റെ ആര്‍സി ഉടമയായ കൂട്ടിയുടെ രക്ഷിതാവ് കലൂര്‍ സ്വദേശി അബ്ദുള്‍ റഷീദിനെതിരെ പോലീസ് കേസെടുത്തു.
Kerala
കൊല്ലം : ചരക്ക് ഇടനാഴികൾ വഴി ഇനി പാസഞ്ചർ ട്രെയിനുകൾ സർവീസ് നടത്താൻ തീരുമാനം. ഉത്സവകാല തിരക്കുകൾ ഒഴിവാക്കാൻ ഡിഎഫ്സികൾ (ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ ) വഴി പകൽ സമയ പാസഞ്ചർ ട്രെയിൻ സർവീസുകളായിരിക്കും നടത്തുക.
ഇത്തരത്തിലുള്ള യാത്രാ ട്രെയിനുകളുടെ വേഗത മണിക്കൂറിൽ 85 കിലോമീറ്ററായും നിജപ്പെടുക്കിയിട്ടുണ്ട്. പരീക്ഷണാർഥം ഗയ - ഷുക്കൂർ ബസ്തി റൂട്ടിൽ ഇത്യൻ റെയിൽവേ അൺ റിസർവ്ഡ് പാസബർ ട്രെയിൻ ചരക്ക് ഇടനാഴി വഴി ഓടിക്കുകയും ചെയ്തു.
വേഗതയേറിയതും തടസമില്ലാത്ത കണക്ടിവിറ്റിയും സാധ്യമാക്കാൻ ഈ ട്രെയിനിന് സാധിച്ചുവെന്നാണ് റെയിൽവേ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. ഇക്കാര്യം റെയിൽവേ അധികൃതർ സമൂഹമാധ്യമമായ എക്സിൽ പങ്കുവയ്ക്കുകയും ചെയ്തു.
റെയിൽവേ തന്നെ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം ഈ ട്രെയിൻ ശരാശരി 85 കിലോമീറ്റർ വേഗതയിൽ ഏകദേശം ഒമ്പത് മണിക്കൂറിനുള്ളിൽ 740 കിലോമീറ്റർ ദൂരമാണ് സഞ്ചരിച്ചത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ യാത്രാ വണ്ടികൾ സർവീസ് നടത്താൻ റെയിൽവേ ആലോചിക്കുന്നത്.
ഇതുവഴി നിലവിലുള്ള റൂട്ടുകളിലെ അനിയന്ത്രിതമായ തിരക്ക് കുറയ്ക്കുക മാത്രമല്ല ട്രെയിനുകൾ കൃത്യസമയത്ത് ഓട്ടം പൂർത്തിയാക്കാനും സഹായിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ചരക്കുകളുടെ അതിവേഗത്തിലുള്ള ഗതാഗതം നടപ്പിലാക്കുന്നതിനാണ് ഇന്ത്യൻ റെയിൽവേ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോറുകൾ സ്ഥാപിച്ചിട്ടുള്ളത്.
2025 മാർച്ച് വരെ ആകെ 2,843 കിലോമീറ്റർ ഡിഎഫ്സിയുടെ 96.4 ശതമാനം കമ്മീഷൻ ചെയ്തു. ഇതിൽ 1,337 കിലോമീറ്റർ ഈസ്റ്റേൺ സെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോറും 1,506 കിലോമീറ്റർ വെസ്റ്റേൺ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോറും ഉൾപ്പെടുന്നു.
ഇവയിലാണ് അത്യാവശ്യ ഘട്ടങ്ങളിലും ഉത്സവ വേളകളിലും യാത്രാ ട്രെയിനുകൾ ഓടിച്ച് പ്രവർത്തനം വിപുലീകരിക്കാൻ റെയിൽ ബോർഡ് തീരുമാനിച്ചിട്ടുള്ളത്. ചരക്ക് ട്രെയിനുകളുടെ നീക്കത്തിന് യാതൊരുവിധ തടസവും ഉണ്ടാകാത്ത രീതിയിലായിരിക്കും യാത്രാ വണ്ടികൾ ഈ കോറിഡോറുകൾ വഴി ക്രമീകരിക്കുക.
Kerala
കോട്ടയം: കെഎസ്ആർടിസി ബസിൽ യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. മുണ്ടക്കയം ഏന്തയാർ ജോസ് (68) ആണ് മരിച്ചത്.
കാസർഗോഡ് സുള്ള്യയിൽ നിന്ന് കൊട്ടാരക്കരയിലേയ്ക്ക് പോവുകയായിരുന്ന ബസിലാണ് യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കെഎസ്ആര്‍ടിസി ബസ് കോട്ടയം സ്റ്റാന്‍ഡിൽ എത്തിയപ്പോഴാണ് ജോസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നൽകും. പോസ്റ്റ്മോര്ട്ടത്തിനുശേഷമെ മരണകാരണം വ്യക്തമാവുകയുള്ളുവെന്ന് പോലീസ് അറിയിച്ചു.