പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ പോളിംഗ് ശതമാനത്തിൽ കുറവുണ്ടായെങ്കിലും യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണി മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ഡിസിസി നേതൃയോഗം വിലയിരുത്തി. ബൂത്ത് തലത്തിൽ പ്രാഥമിക കണക്കെടുപ്പുകൾക്കുശേഷമാണ് ഇന്നലെ ഡിസിസി യോഗം ചേർന്നത്.
വോട്ടേഴ്സ് ലിസ്റ്റിൽ പേര് ഉള്ളവരും ജോലി തേടി വിദേശങ്ങളിലേക്ക് പോയവരും സ്ഥലത്ത് സ്ഥിരമായി ഇല്ലാത്തവരുമായ വോട്ടർമാരെ ലിസ്റ്റിൽ നിലനിർത്തിയതും ശതമാനത്തിലെ കുറവിന് കാരണമായതായി യോഗം വിലയിരുത്തി.
കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരായ വികാരവും എൽഡിഎഫ്, എൻഡിഎ സ്ഥാനാർഥികളോട് അതതു പാർട്ടികളിലും മുന്നണിയിലുമുണ്ടായ എതിർപ്പ് വോട്ടിംഗ് ശതമാനത്തിലെ കുറവിന് മറ്റൊരു കാരണമാണെന്ന് യോഗത്തിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.
കെപിസിസി നിർദേശപ്രകാരം ബൂത്ത്തല വിലയിരുത്തലിനും കണക്കെടുപ്പിനുമായി 10 ,11 തീയതികളിൽ അസംബ്ലി തലത്തിൽ സംയുക്ത ബ്ലോക്ക് കമ്മിറ്റികളും 16നു മുമ്പായി ജില്ലയിലെ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളും വിളിച്ച് ചേർത്ത് വിശദമായ വിലയിരുത്തൽ നടത്തുന്നതിനും യോഗം തീരുമാനിച്ചു.
കെപിസിസി ജനറൽ സെക്രട്ടറി എം.എം. നസീർ യോഗം ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് പ്രഫ.സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു. പ്രഫ.പി.ജെ. കുര്യൻ, ആന്റോ ആന്റണി, പഴകുളം മധു, കെ.ശിവദാസൻനായർ, മാലേത്ത് സരളാദേവി,
രാഹുൽ മാങ്കൂട്ടത്തിൽ, ജോർജ് മാമ്മൻ കൊണ്ടൂർ, റിങ്കു ചെറിയാൻ, അനീഷ് വരിക്കണ്ണാമല, ഡിസിസി ഭാരവാഹികളായ എ.സുരേഷ്കുമാർ, സാമുവൽ കിഴക്കു പുറം, ജോൺസൺ വിളവിനാൽ, കെ. ജയവർമ്മ, റെജി തോമസ്, ടി.കെ.സാജു, ഏബ്രഹാം മാത്യു പനച്ചിമൂട്ടിൽ, സജി കൊട്ടക്കാട് എന്നിവർ പ്രസംഗിച്ചു.