ഡാമുകളിലെ ജലനിരപ്പ് താഴ്ന്നു; ജലപ്രതിസന്ധിയിലേക്കെന്ന് റിപ്പോർട്ട്
Tuesday, March 19, 2024 1:31 AM IST
വടക്കാഞ്ചേരി: ഡാമുകളിലെ ജലനിരപ്പ് താഴ്ന്ന് ജലപ്രതിസന്ധിയെന്ന ഘട്ടത്തിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്.

വടക്കാഞ്ചേരി നഗരസഭാപരിധിയിൽ ടാങ്കറുകളിൽ കുടിവെള്ളമെത്തിക്കും. കഴിഞ്ഞദിവസം കുടിവെള്ളത്തിനായി പീച്ചി, വാഴാനി, ചിമ്മിനി ഡാമുകളിലെ ഷട്ടർ എതാനും ദിവസത്തേക്ക് തുറന്നു. കടുത്തവേനലില്‍ ഒന്നോ, രണ്ടോ തവണ കൂടിമാത്രം തുറക്കാനുള്ള വെള്ളമാണ് ഡാമുകളിൽ ശേഷിക്കുന്നത്. വർഷങ്ങളായി നേരിടുന്ന കുടിവെള്ള വിഷയത്തില്‍ ശാശ്വതപരിഹാരം കാണാത്ത നടപടികള്‍ക്കെതിരെ വിവിധ കോണുകളിൽനിന്ന് പ്രതിഷേധവും ഉയരുന്നുണ്ട്. ജില്ലയിലെ ഡാമുകള്‍ സ്ഥിതിചെയ്യുന്ന പഞ്ചായത്തിലെ ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്.

കൃത്യമായ ഇടവേളകളില്‍ കുടിവെള്ളത്തിനും കൃഷി ആവശ്യത്തിനുമായി വെള്ളം തുറന്നുവിടുന്നുണ്ടെങ്കിലും മറ്റ് പഞ്ചായത്തുകള്‍ക്കാണ് ഇതിന്‍റെ ഗുണം. തെക്കുംകര പഞ്ചായത്തിലെ വാഴാനി ഡാം, പാണഞ്ചേരിയില്‍ ഉള്‍പ്പെടുന്ന പീച്ചി, മുളങ്കുന്നത്തുകാവ് പഞ്ചായത്തിലെ പൂമല ഡാം എന്നിവിടങ്ങള്‍ ഉള്‍പ്പെടുന്ന പഞ്ചായത്തിലെല്ലാം രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് അനുഭവപ്പെടുന്നത്. മഴക്കാലമെത്താന്‌ രണ്ടരമാസം കൂടി ബാക്കിനിൽക്കേ ജില്ലയിലെ പ്രധാന ഡാമുകളായ പീച്ചിയിൽ 21 ശതമാനവും വാഴാനിയിലും ചിമ്മിനിയിലും 31 ശതമാനവും വീതം ജലമാണ് ഇനി ബാക്കിയിയുള്ളത്.