ഒറ്റപ്പാലം: കൊടുംചൂടിൽ നാടാകെ വെന്തുരുകുമ്പോൾ കാടിന്റെ മക്കൾക്ക് രക്ഷകനായി ഇവിടെയൊരാൾ. ഇത്തിരി ദാഹജലം തേടി മനുഷ്യർ തന്നെ പരക്കം പാഞ്ഞുകൊണ്ടിരിക്കെ കാടിന്റെ മക്കൾക്ക് അന്നവും ജലവും നൽകാൻ കല്ലൂർക്കാരൻ ബാലൻ പഴങ്ങളും പച്ചക്കറികളുമായി ഒരനുഷ്ഠാനം കണക്കെ കാടുകൾ താണ്ടുകയാണ്.
കല്ലൂർ ബാലനെ അറിയാത്തവർ വിരളമാണ്. കറകളഞ്ഞ പ്രകൃതിസ്നേഹി. പതിനായിരകണക്കിന് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് ഭാവി തലമുറയ്ക്ക് തണലൊരുക്കുന്ന കല്ലൂർ ബാലൻ തന്റെ ജീവിതം തന്നെ പ്രകൃതിയെ പച്ചപ്പണിയിക്കാനുള്ള നിയോഗത്തിനുവേണ്ടി മാറ്റിവച്ചിരിക്കുകയാണ്. കൊടുംവേനലിൽ കാടും നാടും ചുട്ടുപൊള്ളുമ്പോൾ ഭക്ഷണത്തിനും ദാഹജലത്തിനുമായി കാടിറങ്ങുന്ന വന്യമൃഗങ്ങളുടെ പട്ടിണിക്ക് പരിഹാരം തേടുകയാണ് ഈ പ്രകൃതിസ്നേഹി.
75 കാരനായ കല്ലൂർ ബാലൻ ഒരു പതിറ്റാണ്ടായി ഈ നിയോഗം തുടർന്നു വരുന്നുണ്ട്. അയ്യർമലയിലെ മുച്ചീരി മുതൽ മുണ്ടൂർ വഴുക്കപ്പാറ വരെയുള്ള ഏഴു കിലോമീറ്ററോളം പ്രദേശത്തെ കുരങ്ങ്, മുള്ളൻപന്നി, കാട്ടുപന്നി, മയിൽ എന്നിവയ്ക്കാണ് വിവിധതരം പഴങ്ങളും കുടിവെള്ളവും എത്തിക്കുന്നത്. അയ്യർമല, കിണാവല്ലൂർ, വഴുക്കപ്പാറ, മുണ്ടൂർ, ധോണിമല, വാളയാർ വനമേഖലകൾക്കിടയിലെ വിവിധ കേന്ദ്രങ്ങളിലായി ദിവസേന ശരാശരി 500 കിലോ പഴം - പച്ചക്കറികളാണ് ബാലൻ കരുതിവയ്ക്കുന്നത്. വേനൽചൂട് കടുത്തതോടെ കുടിവെള്ളം നൽകുന്നതിന് കൽത്തൊട്ടികളും സജ്ജീകരിച്ചിട്ടുണ്ട്.
കേടായിതുടങ്ങിയെങ്കിലും കഴിക്കാവുന്ന ആപ്പിൾ, മാതളം, ഓറഞ്ച്, പേരയ്ക്ക, വാഴപ്പഴം, തണ്ണിമത്തൻ, ചക്ക, പച്ചക്കറികൾ തുടങ്ങിയവ പാലക്കാട് വലിയ യങ്ങാടി മുതൽ ഒറ്റപ്പാലംവരെയുള്ള മൊത്തവ്യാപാരികളിൽ നിന്ന് ശേഖരിക്കും.
രാവിലെ ജീപ്പിൽ വനമേഖലയിലേക്ക്. പക്ഷി, മൃഗാദികളെ അന്നമൂട്ടിയും വൃക്ഷത്തൈകൾ നട്ടും തിരിച്ചെത്തുമ്പോൾ സൂര്യൻ അസ്തമിച്ചിരിക്കും.
ചൂടു കൂടിയതും മഴയില്ലാത്തതിനെ തുടർന്ന് ജലസ്രോതസുകൾ വറ്റിവരണ്ടതും ഭക്ഷണലഭ്യത കുറഞ്ഞതുമാണ് വന്യമൃഗങ്ങൾ ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങാനുള്ള പ്രധാന കാരണമെന്ന് ബാലൻ പറയുന്നു. വന്യ മൃഗങ്ങൾക്ക് അവരുടെ ആവാസവ്യവസ്ഥയിൽ ഭക്ഷണം ലഭ്യമാക്കണം.
വനംനിയമ പ്രകാരം കാടിനുള്ളിൽ കയറി മൃഗങ്ങൾക്ക് അന്നമൂട്ടുന്നതിന് ബാലന് നിയമതടസമുണ്ട്. കാടിനുള്ളിലെത്തി ഭക്ഷണം നൽകാനുള്ള അനുമതിക്കായി വനംവകുപ്പിൽ അപേക്ഷ നൽകിയിട്ടുണ്ട്.
ആരും ശ്രദ്ധിക്കാതെ പോകുന്ന കാടിന്റെ മക്കളായ ഭൂമിയുടെ അവകാശികൾക്ക് അന്നവും ജലവും നൽകുക എന്നുള്ളത് കല്ലൂർ ബാലൻ ജീവിതത്തിന്റെ ഭാഗമാക്കിയ പ്രവൃത്തിയാണ്. എന്ത് തടസങ്ങൾ ഉണ്ടായാലും ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും ഇദ്ദേഹം തയ്യാറല്ല.
കല്ലൂർ ബാലന്റെ ചൂളംവിളി കേൾക്കുമ്പോൾ തന്നെ അണ്ണാനും കുരങ്ങനും പന്നിക്കൂട്ടങ്ങളും മറ്റു വന്യജീവികളും ഓടിയെത്തും. ഇവയ്ക്ക് ഭക്ഷണവും വെള്ളവും നൽകി കാടിന്റെ ഒരറ്റത്ത് നിന്നും മറ്റൊരറ്റത്തേക്ക് വീണ്ടും ബാലന്റെ യാത്ര തുടരുകയാണ്.