മീനങ്ങാടി: ബാറിനു സമീപം ഫുട്പാത്തിൽ യുവാവിനെ കുപ്പിഗ്ലാസിനു തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേരെ പോലീസ് പിടികൂടി.
കൃഷ്ണഗിരി ഞണ്ടുകുളത്തിൽ ജോണി ജോർജ്(41), മൈലന്പാടി വിണ്ണംപറന്പിൽ എം. വിഷ്ണു(24), മൈലന്പാടി പള്ളിക്കുളങ്ങര പി.എ. അഭിജിത്ത്(23) എന്നിവരെയാണ് ഇൻസ്പെക്ടർ എസ്എച്ച്ഒ പി.ജെ. കുര്യക്കോസ്, എസ്ഐ എം. വിനോദ്കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശിവദാസൻ, സുരേഷ്, സിപിഒമാരായ രാജു, ക്ലിന്റ്, രവീന്ദ്രൻ, വിനോയ്, ഖാലിദ് എന്നിവരടങ്ങുന്ന സംഘം അറസ്റ്റുചെയ്തത്.
മീനങ്ങാടി സ്വദേശിയുടെ പരാതിയിലാണ് ഇവർക്കെതിരേ കേസ്. ഏപ്രിൽ 30ന് രാത്രിയാണ് പരാതിക്കു ആധാരമായ സംഭവം. ടൗണിലെ ബാറിൽ കൈതട്ടി വീണുപൊട്ടിയ സോഡാക്കുപ്പിയുടെ പണമടയ്ക്കാൻ പരാതിക്കാരൻ വിസമ്മതിച്ചിരുന്നു. ഇതേച്ചൊല്ലിയുള്ള തർക്കത്തിനുശേഷം പുറത്തിറങ്ങിയ പരാതിക്കാരന്റെ സുഹൃത്തിന്റെ മുഖത്തടിക്കാൻ ജോണി ജോർജ് ശ്രമിച്ചു.
ഇതു തടയാനെത്തിയ പരാതിക്കാരനെ ജോണി ജോർജ് കുപ്പിക്കു തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു. പിന്നീട് പരാതിക്കാരനെയും സുഹൃത്തിനെയും മർദിച്ചു. ഒളിവിലായിരുന്ന പ്രതികളെ ചിത്രഗിരിയിനിന്നാണ് കസ്റ്റഡിയിലെടുത്തത്. ജോണി ജോർജിനെതിരേ മേപ്പാടി, ബത്തേരി, മീനങ്ങാടി സ്റ്റേഷനുകളിലും വിഷ്ണുവിനെതിരേ മീനങ്ങാടി സ്റ്റേഷനിലും അഭിജിത്തിനെതിരേ മേപ്പാടി, വൈത്തിരി, തൊണ്ടർനാട് സ്റ്റേഷനുകളിലും കേസുകളുണ്ട്.