പത്തനംതിട്ട: കോഴഞ്ചേരി താലൂക്ക് വിഭജിച്ചു പത്തനംതിട്ട കേന്ദ്രമാക്കി പുതിയ താലൂക്ക് എന്ന ആവശ്യം സഫലീകരിക്കുമെന്ന പ്രതീക്ഷയിലാണ് ജില്ല.
നാളെ അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിൽ ഉറ്റുനോക്കുന്നതിനിടെയാണ് റവന്യുവകുപ്പിന്റെ കൂടി ആവശ്യം പരിഗണിച്ചു പുതിയ താലൂക്കുകൾക്കു വേണ്ടിയുള്ള ആവശ്യം വീണ്ടും സജീവമാകുന്നത്.
പത്തനംതിട്ട കേന്ദ്രമാക്കിയാണ് നിലവിൽ കോഴഞ്ചേരി താലൂക്ക് പ്രവർത്തിക്കുന്നത്. ഇതു പത്തനംതിട്ട താലൂക്കായി നിലനിർത്തുകയും കോഴഞ്ചേരി കേന്ദ്രമാക്കി പുതിയ ഒരു താലൂക്ക് രൂപീകരിക്കുകയുമാണ് വേണ്ടത്. ഇതു സംബന്ധിച്ച നിർദേശങ്ങൾ തത്വത്തിൽ അംഗീകരിച്ചെങ്കിലും പുതിയ താലൂക്കുകൾ വേണ്ടെന്ന നയപരമായ തീരുമാനമാണ് തടസമായത്. ബജറ്റിൽ അനുമതി ലഭിച്ചാൽ റവന്യുവകുപ്പിനു പുതിയ താലൂക്ക് രൂപീകരിച്ചു പ്രഖ്യാപനം നടത്താം.
നിലവിലെ കോഴഞ്ചേരി താലൂക്കിൽ പത്തനംതിട്ട മുനിസിപ്പാലിറ്റി, ഇലന്തൂർ, കോഴഞ്ചേരി, ആറന്മുള , മല്ലപ്പുഴശേരി, മെഴുവേലി, നാരങ്ങാനം, ചെന്നീർക്കര, ഓമല്ലൂർ, കുളനട ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലെ വില്ലേജുകൾ ഉൾപ്പെട്ടതാണ്. നിലവിൽ കോഴഞ്ചേരി താലൂക്ക് ഓഫീസ് പത്തനംതിട്ട ടൗണിലുള്ള മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിലും കുറെ ഓഫീസുകൾ ജില്ലാ കളക്ടറേറ്റ് കെട്ടിടത്തിലും കുറെയധികം ഓഫീസുകൾ കോഴഞ്ചേരിയുടെ സമീപ പ്രദേശങ്ങളിലുമായിട്ടാണ് പ്രവർത്തിക്കുന്നത്.
വെറുതെ ഒരു പേര്
1982ൽ പത്തനംതിട്ട ജില്ല രൂപീകരിക്കുന്പോൾ കോഴഞ്ചേരി താലൂക്ക് രൂപീകരിക്കണമെന്നാവശ്യം ശക്തമായിരുന്നു. പഴയ പത്തനംതിട്ട അസംബ്ലി നിയോജകമണ്ഡലത്തിന്റെ ഭാഗമായിരുന്നു കോഴഞ്ചേരിയും. പുതിയ ജില്ലയ്ക്കൊപ്പം അടൂർ, റാന്നി, മല്ലപ്പള്ളി എന്നിവിടങ്ങളിൽ പുതിയ താലൂക്കുകളായി. എന്നാൽ, കോഴഞ്ചേരിയുടെ ആവശ്യം തത്കാലം പരിഗണിക്കാതെ വരികയും പത്തനംതിട്ട കേന്ദ്രമാക്കിയുള്ള താലൂക്കിന്റെ പേര് കോഴഞ്ചേരി എന്നാക്കുകയുമായിരുന്നു. കൊല്ലം ജില്ലയുടെ ഭാഗമായി പത്തനംതിട്ടയിൽ ഒരു താലൂക്കുണ്ടായിരുന്നു. അത് റാന്നി, അടൂർ എന്നിങ്ങനെ വിഭജിച്ചതിനു പിന്നാലെയാണ് കോഴഞ്ചേരി എന്ന പേരിൽ ജില്ലാ ആസ്ഥാനത്തു താലൂക്ക് ഉണ്ടായത്.
പിന്നീട് കോഴഞ്ചേരി താലൂക്ക് വിഭജിച്ചു കോന്നിയിലും പുതിയ താലൂക്ക് രൂപീകരിച്ചു. അപ്പോഴും കോഴഞ്ചേരിക്ക് സ്വന്തമായ ഒരു താലൂക്ക് ഉണ്ടായില്ല.
നിർദേശം ഇങ്ങനെ
പുതിയ പത്തനംതിട്ട താലൂക്കിൽ പത്തനംതിട്ട മുനിസിപ്പാലിറ്റി, ഓമല്ലൂർ, നാരങ്ങാനം, ചെന്നീർക്കര, ഇലന്തൂർ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളും കോഴഞ്ചേരി താലൂക്കിൽ കോഴഞ്ചേരി, മല്ലപ്പുഴശേരി, മെഴുവേലി, ആറന്മുള, കുളനട ഗ്രാമപഞ്ചായത്തുകളിലെ വില്ലേജുകളും ഉൾപ്പെടുത്താനാണ് നിർദേശം. എന്നാൽ, രണ്ട് താലൂക്കുകളിലും സമീപത്തെ മറ്റു ചില പഞ്ചായത്തു പ്രദേശങ്ങൾകൂടി ഉൾപ്പെടുത്തണമെന്നാവശ്യമുണ്ട്. പത്തനംതിട്ട കേന്ദ്രീകരിച്ചു രൂപീകരിക്കപ്പെടുന്ന താലൂക്കിലേക്കു മൈലപ്ര, വള്ളിക്കോട് പഞ്ചായത്തുകളിലെ വില്ലേജുകൾ ചേർക്കണമെന്നാണാവശ്യം. നിലവിൽ കോന്നി താലൂക്കിലാണ് ഈ പ്രദേശങ്ങൾ. തിരുവല്ല താലൂക്കിൽ ഉൾപ്പെട്ടിട്ടുള്ള തോട്ടപ്പുഴശേരി, കോയിപ്രം പഞ്ചായത്തുകളിലെ വില്ലേജുകളും റാന്നിയിലെ അയിരൂരും പുതിയ കോഴഞ്ചേരി താലൂക്കിനൊപ്പം ചേർക്കണമെന്നാവശ്യവുമുണ്ട്.
നിലവിലെ വിഭജന നിർദേശം ആറന്മുള നിയോജക മണ്ഡലം കൂടി പരിഗണിച്ചുള്ളതാണ്. വിസ്തൃതമായ മണ്ഡലം നിലവിൽ കോഴഞ്ചേരി, തിരുവല്ല താലൂക്കുകളിലുണ്ട്.
റവന്യു വകുപ്പിനും
അനുകൂല നിലപാട്
പത്തനംതിട്ട, കോഴഞ്ചേരി താലൂക്കുകൾ സംബന്ധിച്ച് റവന്യുവകുപ്പിനും അനുകൂല നിലപാടാണ്. ഇതു സംബന്ധിച്ചു കഴിഞ്ഞയിടെ നിയമസഭയിലുണ്ടായ സബ്മിഷനിലടക്കം ഇക്കാര്യം വ്യക്തമാക്കിയിരുന്നു. മന്ത്രി വീണാ ജോർജ് താലൂക്ക് വിഭജനവുമായി ബന്ധപ്പെട്ടു നേരത്തെതന്നെ സമ്മർദം ചെലുത്തിയിരുന്നു.
അധിക സാന്പത്തിക ബാധ്യത ഏൽക്കാനുള്ള ബുദ്ധിമുട്ടാണ് പ്രഖ്യാപനം വൈകിപ്പിക്കുന്നതെന്നു മാത്രം. കോഴഞ്ചേരിയിൽ പുതിയ താലൂക്ക് ഓഫീസിനായി നിലവിലെ സിവിൽ സ്റ്റേഷൻ കെട്ടിടത്തിൽ സ്ഥലം കണ്ടെത്തേണ്ടിവരും. ആറന്മുളയിലും സിവിൽ സ്റ്റേഷൻ കെട്ടിടത്തിലെ കുറെ ഓഫീസുകൾക്കു സ്ഥലം ലഭ്യമാകും. തണുങ്ങാട്ടിൽ പാലത്തിനു സമീപമുള്ള സ്ഥലവും പിഐപി വക സ്ഥലവുമൊക്കെ പ്രയോജനപ്പെടുത്തി താലൂക്ക് പ്രവർത്തനം പൂർണസജ്ജമാക്കാനുമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.