ഇറേനിയൻ സൈനിക മേധാവികളുടെ മൃതദേഹങ്ങൾ സംസ്കരിച്ചു
Saturday, June 28, 2025 11:38 PM IST
ടെഹ്റാൻ: ഇസ്രേലി ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനിക മേധാവിമാരുടെയും ആണവ ശാസ്ത്രജ്ഞന്മാരുടെയും സംസ്കാരച്ചടങ്ങുകൾ ഇറാനിൽ ഇന്നലെ നടന്നു.
സായുധസേനാ മേധാവി മുഹമ്മദ് ബാഗേരി, വിപ്ലവഗാർഡ് തലവൻ ഹുസൈൻ സലാമി എന്നിവരടക്കം 60 പേരുടെ അന്ത്യകർമങ്ങളാണ് ടെഹ്റാനിൽ നടന്നത്. ഇതിൽ 16 ശാസ്ത്രജ്ഞരും പത്ത് സൈനിക കമാൻഡർമാരും നാലു വീതം വനിതകളും കുട്ടികളും ഉൾപ്പെടുന്നു.
മൃതദേഹങ്ങളുമായി നടത്തിയ വിലാപയാത്രയിൽ പതിനായിരങ്ങളാണ് പങ്കെടുത്തത്. ടെഹ്റാനിലെ ആസാദി ചത്വരത്തിൽ നടന്ന പ്രാർഥനയിലും വൻതോതിൽ ജനസാന്നിധ്യമുണ്ടായിരുന്നു.
ഇറേനിയൻ പ്രസിഡന്റ് മസൂദ് പസെഷ്കിയാൻ, പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്യുടെ ഉപദേഷ്ടാവ് അലി ഷംഖാനി, ഖമനയ്യുടെ മകൻ മൊജ്താബ തുടങ്ങിയവർ പ്രാർത്ഥനയിൽ പങ്കെടുത്തു. ഇസ്രേലി ആക്രമണത്തിൽ അലി ഷംഖാനിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
അതേസമയം, ആയത്തൊള്ള അലി ഖമനയ് പ്രാർഥനയ്ക്കെത്താതിരുന്നത് ശ്രദ്ധേയമായി. ഉന്നത സൈനിക നേതാക്കളുടെ സംസ്കാരച്ചടങ്ങുകളിൽ ഖമനയ് പങ്കെടുക്കാറാണ് പതിവ്. ഇസ്രേലി ആക്രമണത്തിനുശേഷം ഖമനയ് പൊതുവേദികളിൽ പ്ര ത്യക്ഷപ്പെട്ടിട്ടില്ല.
ഇറാന്റെ ആണവപദ്ധതികൾ തകർക്കാനെന്നു പറഞ്ഞ് ഈമാസം 13നാണ് ഇസ്രയേൽ ആക്രമണം തുടങ്ങിയത്. 22ന് അമേരിക്കൻ വ്യോമസേന ഇറാന്റെ ആണവപ്ലാന്റുകളിൽ ബോംബിട്ടു. 24ന് ഇറാനും ഇസ്രയേലും തമ്മിൽ വെടിനിർത്തലുണ്ടായി.
ഇസ്രേലി ആക്രമണത്തിൽ 610 പേർ മരിച്ചെന്നാണ് ഇറേനിയൻ വൃത്തങ്ങൾ പറയുന്നത്. എന്നാൽ 974 പേർ മരിച്ചെന്നാണ് ചില സംഘടനകൾ ചൂണ്ടിക്കാട്ടിയത്. ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങളിൽ 28 ഇസ്രേലികളും കൊല്ലപ്പെട്ടു.