ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ഒരു കൂട്ടായ്മയിലൂടെ ഒന്നിച്ചുനിന്നു കൂണ്‍കൃഷിയിലൂടെ ജീവിതം കരുപ്പിടിപ്പിക്കാമെന്നു തെളിയിക്കുകയാണ് മണ്‍റോതുരുത്തിലെ അന്‍പതോളം വീട്ടമ്മമാർ. മുൻപരിചയമില്ലാത്ത ഒരു സംരംഭം തുടങ്ങിയപ്പോൾ ഉണ്ടായിരുന്ന പേടികളൊന്നും ഇന്ന് അവർക്കില്ല.
പരിശീലനം നേടിയശേഷം കണ്ടു പഠിച്ചതും കേട്ടുപഠിച്ചതും ജീവിതത്തിൽ നടപ്പിലാക്കി വിജയിച്ചിരിക്കുകയാണ് ഈ വീട്ടമ്മാർ. കേരളത്തിൽ വളരെ കുറഞ്ഞ സമയവും അധ്വാനവുംകൊണ്ട് മികച്ച വിളവ് നേടാൻ സഹായിക്കുന്ന ഏറ്റവും പുതിയ കൃഷിരീതിയാണ് മഷ്റൂം പെല്ലറ്റ് അഥവാ കൂണ് പെല്ലറ്റ്.
വൈക്കോൽ, മരപ്പൊടി, മറ്റു കാർഷിക അവശിഷ്ടങ്ങൾ എന്നിവയാണ് പ്രധാനമായും പെല്ലറ്റുകൾ നിർമിക്കാൻ ഉപയോഗിക്കുന്നത്. ഒരു കിലോ പെല്ലറ്റിലേക്ക് ഒന്നര ലിറ്റർ തിളച്ച വെള്ളം ഒഴിക്കുക. ഇത് ഒരു പോളിപ്രൊപിലീൻ കവറിലാക്കി വച്ചാൽ, 8 മുതൽ 15 മണിക്കൂറിനുള്ളിൽ പെല്ലറ്റ് പൂർണമായി കുതിർന്ന് കൂണ് വളരാൻ പാകത്തിലുള്ളവയായി മാറും.
വൈക്കോൽ മണിക്കൂറുകളോളം തിളപ്പിക്കേണ്ടതില്ല, രോഗബാധ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവായതുകൊണ്ടാണ് ഇതിനെ സമീപിക്കുന്നതെന്നാണ് വീട്ടമ്മമാർ പറയുന്നത്. പെല്ലറ്റുകൾ വളരെ കോംപാക്റ്റ് ആയതിനാൽ ചെറിയ സ്ഥലത്തുപോലും കൂടുതൽ ബെഡുകൾ ഉണ്ടാക്കാൻ കഴിയുമെന്നാണ് ഇവരുടെ ജീവിത സാക്ഷ്യം.
വി-ലീവ് പരിശീലനം
ഫിഷർമെൻ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് പ്രോഗ്രാം(എഫ്സിഡിപി) നടപ്പിലാക്കുന്ന വി- ലീവ് പദ്ധതിയിലൂടെയാണ് ഇവർ കൂണ്‍കൃഷി ആരംഭിക്കുന്നത്. സ്ത്രീകൾക്ക് വിവിധ നൈപുണ്യ പരിശീലനങ്ങളിലൂടെ ഉപജീവനമാർഗങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന പദ്ധതിയാണ് വി-ലീവ്.
വി-ലീവിന്റെ നേതൃത്വത്തിൽ മണ്‍റോത്തുരുത്ത് കൃഷിഭവനിൽ കൂണ് കൃഷി പരിശീലനം നല്‍കിയാണ് ഈ വീട്ടമ്മമാരെ സ്വയംപര്യാപ്തയിലേക്കു നയിക്കാൻ ഇറങ്ങിയത്. പദ്ധതിയുടെ ഭാഗമായി ഓരോ വർഷവും ഏകദേശം 150 സ്ത്രീകൾക്ക് തൊഴിൽ പരിശീലനം നൽകിവരുന്നുണ്ട്.
ബാംഗളൂർ പ്രൊവിൻസിന്റെ കീഴിലുള്ള ബ്രഡ്സ് സന്നദ്ധ സംഘടനയുടെ സഹകരണത്തോടെയാണ് എഫ്സിഡിപി രംഗത്തുള്ളത്. മണ്‍റോത്തുരുത്ത് പഞ്ചായത്ത്, കൃഷിഭവൻ, വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗണ്‍സിൽ കേരള എന്നിവരുടെ സഹകരണത്തോടെയാണ് പരിശീലനം സംഘടിപ്പിച്ചത്.
പദ്ധതിയുടെ ഭാഗമായി 50 സ്ത്രീകൾക്ക് വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗണ്‍സിൽ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കൂണ് കൃഷി പരിശീലനം നൽകി. പരിശീലനം വിജയകരമായി പൂർത്തിയാക്കിയ 50 സ്ത്രീകൾക്ക് കൂണ് കൃഷിക്കാവശ്യമായ കിറ്റുകൾ എഫ്സിഡിപി ഡയറക്ടർ ഫാ. സജി ഇളന്പാശേരിൽ എസ്ഡിബിയുടെ നേതൃത്വത്തിൽ വിതരണം ചെയ്തു.
വി ലീവ് കോർഡിനേറ്റർ ബെർലിൻ ബിയാണ് നേതൃത്വം നൽകിയത്. ഇതിനു മേൽനോട്ടത്തിനു ഒരു ടീമിനെ തന്നെ ബെർലിന്റെ നേതൃത്വത്തിലുണ്ട്. ഇവരുടെ പരിശീലനം മാത്രമല്ല മുന്നോട്ടുള്ള ഓരോ ചുവട് വയ്പിലും വി-ലീവ് കൂടെയുണ്ട്.

വീടിനൊരു സമ്പാദ്യം
കഠിനാധ്വാനമില്ല. സമയം കൂടുതൽ നഷ്ടപ്പെടില്ല. കൂടുതൽ സ്ഥലം വേണ്ട. വരുമാനം കിട്ടുകയും ചെയ്യും. ഈ അവസ്ഥയിൽ വളരെ സന്തോഷത്തിലാണെന്ന് കൂണ് കൃഷി ചെയ്യുന്ന എൻ.എസ്. സജിനി പറയുന്നു. ഉദ്യോഗസ്ഥരുടെ മേൽനോട്ടമുള്ളതുകൊണ്ട് ഇതൊരു വരുമാനമാക്കി മാറ്റാൻ സാധിച്ചതിൽ സന്തോഷിക്കുകയാണ് കൂണ് കൃഷി ചെയ്യുന്ന ബീനയും സുജിയും.
സുജാത സുധാകരനും എല്ലാം കൂണ്‍കൃഷിയിൽ വിജയം കണ്ടെത്തിയവരാണ്. ആരുടെ മുന്നിലും കൈ നീട്ടാതെ വരുമാനം ലഭിക്കും. അയൽപക്കത്തെ വീടുകളിലും കടകളിലും എന്തിനെറേ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗണ്‍സിലും കൂണ് എടുത്തുകൊള്ളും.
വിത്ത് അവർ നൽകുന്നതാണ്. വീട്ടിലെ ജോലി ചെയ്തു ജീവിതം നീക്കിയവർക്ക് ഇന്ന് സന്തോഷമാണ്. വരുമാനം മാത്രമല്ല ഒരു ജീവിതക്രമം കൈവന്നിരിക്കുന്നതിന്റെ സന്തോഷമാണ് ഇവർ അനുഭവിക്കുന്നത്.
വിത്ത്, മികച്ച മാധ്യമം, അനുയോജ്യമായ കാലാവസ്ഥ, ആവശ്യത്തിന് ജലലഭ്യത, കൃഷിയോടുള്ള താൽപര്യം എന്നീ അഞ്ചു കാര്യങ്ങളുണ്ടെങ്കിൽ കൂണ്‍കൃഷി വിജയിക്കുമെന്ന കാര്യത്തിൽ ഈ വീട്ടമ്മമാർക്ക് സംശയമില്ല.
ഇതിൽത്തന്നെ ഏറ്റവും പ്രധാനപ്പെട്ട ഘടകം ഗുണമേ·യുള്ള വിത്താണ്. വിത്തെല്ലാം സർക്കാർതലത്തിൽ ലഭിക്കുന്നതുകൊണ്ടാണ് ഇവർക്ക് അതിലും പ്രശ്നമില്ല. ശുദ്ധമായ, കൃത്യമായ മൂപ്പുള്ള, പുതിയ വിത്ത് മാത്രമേ കൃഷിക്കുപയോഗിക്കാവൂ. മാതൃവിത്തിൽനിന്ന് രണ്ടുമൂന്നു പ്രാവശ്യത്തിൽ കൂടുതൽ പകർത്തിയ വിത്ത് കൃഷിക്ക് അനുയോജ്യമല്ല.
കുറച്ച് സ്ഥലം, നല്ല പരിചരണം
മറ്റു കൃഷികളെ പോലെ ഏക്കർ കണക്കിന് സ്ഥലം ആവശ്യമില്ല. വൃത്തിയുള്ള ചെറിയ സ്ഥലവും നല്ല പരിചരണവും മാത്രം മതി കൂണ് കൃഷി വിജയിക്കാൻ എന്ന് വീട്ടമ്മയായ ലീലാമണിയും സുജാത സുധാകരനും പറയുന്നു.
അണുക്കൾ കയറാത്ത രീതിയിൽ പരിസരം വൃത്തിയാക്കി സൂക്ഷിക്കുക. കൂടുതൽ പേർ അശ്രദ്ധയോടെ പ്രവേശിക്കുകയും പരിചരിക്കുകയും ചെയ്യുന്നത് ഒഴിവാക്കണമെന്നുമാത്രമേയുള്ളൂ.
Tags : Agriculture Karshakan