ജോസഫ് തോമസ് കുളത്തിനാൽ
കേരളത്തിന്റ കല്‍പവൃക്ഷമെന്ന് വിശേഷിപ്പിക്കപ്പെടുന്ന തെങ്ങും ഇതര കാർഷിക വിളകളും നെഞ്ചോടു ചേർത്തുപിടിക്കുന്ന കർഷകനാണ് ജോസഫ് തോമസ് കുളത്തിനാൽ.
വിത്തുഗുണം പത്തുഗുണം എന്ന ചൊല്ലിന്റെ പൊരുൾ തിരിച്ചറിഞ്ഞപ്പോൾ ഗുണമേന്മയുള്ള തെങ്ങിൻ തൈ വാങ്ങാൻ മധുരയ്ക്ക് പോയ ചരിത്രമാണ് ഈ കർഷകന്റെ ജീവിതത്തെ വേറിട്ടതാക്കുന്നത്.
കൃഷിയും കാർഷിക സംസ്കാരവും ജോസഫിന് ഉണർത്തുപാട്ടാണ്. ഇടുക്കിജില്ലയിൽ അറക്കുളം പഞ്ചായത്തിലെ പുത്തൻ പള്ളി ജംഗ്ഷനിലാണ് ജോസഫിന്റെ കൃഷിയിടം.
ഒന്നരയേക്കറിൽ ഹൈബ്രീഡ് ഇനമായ ഡിഃടി തെങ്ങാണ് കൃഷിചെയ്തിരിക്കുന്നത്. കായ്ഫലം നൽകുന്ന അഞ്ചുവർഷമായ നൂറോളം തെങ്ങാണ് തോട്ടത്തിൽ തഴച്ചു വളർന്നു നിൽക്കുന്നത്.
മൂന്നാം വർഷം മുതൽ കായ്ഫലം ലഭിച്ചു തുടങ്ങി. തെങ്ങിന്റെ ഓലകൾ തമ്മിൽ കൂട്ടിമുട്ടാതെ സൂര്യപ്രകാശം നന്നായി ലഭിക്കാൻ എട്ടു മീറ്റർ അകലത്തിലാണ് തൈകൾ നട്ടിരിക്കുന്നത്.
നടീലും പരിചരണവും
കൃഷിവകുപ്പിന്റെ നിർദ്ദേശം അനുസരിച്ച് ശാസ്ത്രീയമായ തൈ നടീലും പരിചരണ മാർഗങ്ങളുമുണ് ഇദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. ഒരു മീറ്റർ സമചതുരത്തിലുള്ള കുഴിയാണ് തൈ നടാൻ സജ്ജമാക്കുന്നത്.
ഇലകൾക്ക് കനവും മുളക്കരുത്തുമുള്ള തൈകളാണ് നടാൻ തെരഞ്ഞെടുക്കുന്നത്. ഏപ്രിൽ-മേയ് മാസങ്ങളാണ് നടീൽ കാലം. നട്ടശേഷം തണലും നനയും നൽകും.
മണ്ണു പരിശോധന നടത്തിയശേഷം സൂക്ഷ്മ മൂലകങ്ങൾ ഉൾപ്പെടെയുള്ള വളപ്രയോഗമാണ് നൽകുന്നത്. നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവയടങ്ങിയ കൂട്ടുവളം വർഷത്തിൽ രണ്ടു പ്രാവശ്യം ഇടും.
ഇതിനു പുറമെ മഗ്നീഷ്യം-250 ഗ്രാം, ബോറോണ്‍ - 100 ഗ്രാം, സിങ്ക് സൾഫേറ്റ്-50 ഗ്രാം എന്നിവയും മണ്ണിൽ ചേർത്തു നൽകും. മച്ചിങ്ങ പൊഴിച്ചിൽ ഇല്ലാതാക്കാനും തേങ്ങയ്ക്കു വലുപ്പം കിട്ടുന്നതിനുമാണ് ബോറോണും സിങ്ക് സൾഫേറ്റും ഉപയോഗിക്കുന്നത്.
പ്രതിരോധമാർഗം
കീടബാധ ഒഴിവാക്കുന്നതിനായി തെങ്ങിന്റെ ചുവട്ടിലും കവിളിലും വേപ്പിൻ പിണ്ണാക്ക് ഇട്ടു കൊടുക്കും. ഫിറോമോണ്‍ കെണിയും കീടങ്ങളെ ചെറുക്കാൻ ഉപയോഗിച്ചു വരുന്നു.
ഇതുവഴി, കൊന്പൻചെല്ലി, ചെന്പൻ ചെല്ലി എന്നിവയുടെ ആക്രമണത്തിൽനിന്ന് ഒരു പരിധിവരെ തെങ്ങിനെ സംരക്ഷിക്കാൻ കഴിയുന്നുണ്ടെന്ന് ജോസഫ് പറയുന്നു. തോട്ടം നനയ്ക്കുന്നതിനായി സ്പ്രിംഗ്ളർ സ്ഥാപിച്ചിട്ടുണ്ട്.
വിപണനം
കിലോയ്ക്ക് 45 രൂപനിരക്കിൽ പ്രാദേശിക മാർക്കറ്റിലാണ് തേങ്ങ വിൽക്കുന്നത്. അടുത്ത വർഷം മുതൽ കരിക്കുവില്പനയും ആരംഭിക്കും. വിനോദസഞ്ചാര കേന്ദ്രങ്ങളിൽനിന്ന് കരിക്കിന് നല്ല ഡിമാന്റുള്ളതിനാൽ ഇത് പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം.
സമീപകാലത്തായി തെങ്ങിന്റെ ചിരട്ടയ്ക്കും ആവശ്യക്കാർ ഏറെയാണ്. കിലോയ്ക്ക് 25-30 രൂപയ്ക്കാണ് ചിരട്ടവിൽക്കുന്നത്.

ഇടവിളകൃഷി
തെങ്ങിൻ തോട്ടത്തിൽ ഇടവിളയായി കമുകും കൊക്കോയും കൃഷി ചെയ്തിട്ടുണ്ട്. ഇന്റർമംഗള ഇനത്തിൽപെട്ട 100ഓളം കമുകാണ് തോട്ടത്തിലുള്ളത്. ഇതിനു പുറമെ 100 കൊക്കോയും കൃഷിചെയ്തിട്ടുണ്ട്.
മണിമലയിൽ നിന്നാണ് കൊക്കോ തൈകൾ വാങ്ങിയത്. തോട്ടത്തിന്റെ അതിരിലായി വാഴകൃഷിയുമുണ്ട്. സ്ഥലം അൽപംപോലും പാഴാക്കാതെ പരമാവധി വരുമാനം നേടുന്നതിനാണ് ഇടവിള കൃഷി ചെയ്യുന്നത്.
ഇതരവിളകൾ
വീടിനോടു ചേർന്നുള്ള രണ്ടരയേക്കറിൽ സമ്മിശ്ര കൃഷിയാണ് നടത്തുന്നത്. റംബുട്ടാൻ, ഡ്രാഗണ്‍ഫ്രൂട്ട്, അവക്കാഡോ, ചെറി, വിവിധയിനം മൾബറി, പേര, ചാന്പ, ചെറുനാരകം, മധുരനാരകം, അബിയൂ, സീതപ്പഴം, പപ്പായ, സിന്ദൂരം, ജെ- 33, വിയ്റ്റനാം ഏർലി ഇനത്തിൽപ്പെട്ട പ്ലാവുകൾ, വിവിധയിനം മാവ്, ജംബോട്ടിക്ക, ലോംഗൻ, പുലാസാൻ, ജാതി, റോബസ്റ്റ ഇനം കാപ്പി എന്നിവയാണ് കൃഷി ചെയ്തിരിക്കുന്നത്.
ഇതിനു പുറമെ തന്നാണ്ടുവിളകളായ ചേന, ചേന്പ്, കാച്ചിൽ, ചെറുകിഴങ്ങ്, ഇഞ്ചി, മഞ്ഞൾ, മത്തൻ, മരച്ചീനി എന്നിവയും സമൃദ്ധമായ വിളവ് നൽകുന്നു. ഇതോടൊപ്പം മത്സ്യക്കൃഷിയും ചെറുതേൻ കൃഷിയുമുണ്ട്.
ഗൗര, തിലാപ്പിയ എന്നീ ജനങ്ങളിൽപ്പെട്ട മുന്നൂറോളം മത്സ്യങ്ങൾ കുളത്തിലുണ്ട്. പെരുന്പാവൂരിൽനിന്നാണ് മത്സ്യക്കുഞ്ഞുങ്ങളെ വാങ്ങിയത്. പെല്ലറ്റിനു പുറമെ, ചേന്പില, മുരിങ്ങയില, അടുക്കളയിലുണ്ടാക്കുന്ന വിവിധ ഭക്ഷണങ്ങൾ എന്നിവയാണ് തീറ്റയായി നൽകുന്നത്.
കുടുംബസ്വത്തായി മൂലമറ്റത്ത് ഏഴ് ഏക്കറിൽ റബർ കൃഷിയുമുണ്ട്. അടുത്തവർഷം തോട്ടം റീപ്ലാന്റ് ചെയ്യുന്പോൾ റബറിനുപകരം സമ്മിശ്രകൃഷി നടത്തുന്നതിനാണ് ജോസഫ് തോമസിന്റെ ആലോചന.
ഭാര്യ മേഴ്സി, മക്കളായ അനു, ടോം, ജെറിൻ എന്നിവരുടെ പ്രോത്സാഹനവും മണ്ണിൽ പൊന്നുവിളയിക്കാൻ ഈ കർഷകന് പുത്തൻ കരുത്തും പ്രചോദനവും പകരുന്നു.
നാടിന്റെ കാർഷിക സംസ്കാരവും ജൈവവൈവിധ്യവും കൈമോശംവരാതെ കാത്തുസൂക്ഷിക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം.
ഫോണ്‍: 9645624400
ചിത്രങ്ങൾ: അഖിൽ പുരുഷോത്തമൻ
Tags : Agriculture Karshakan