ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ഗ്രന്ഥശാലാപ്രവർത്തനത്തിന്റെ പരന്പരാഗത സങ്കൽപങ്ങളിൽ പൊളിച്ചെഴുത്തുമായി കൽപ്പറ്റ നെൻമേനി പഞ്ചായത്തിലെ ചെറുകഴമ്പ് രാഗ് രംഗ് ലൈബ്രറി. വിശ്വസാഹിത്യത്തിലേതടക്കം കൃതികൾ വായിക്കുകയും വായിപ്പിക്കുകയും ശിൽപശാലകളും സെമിനാറുകളും കലാകായിക മത്സരങ്ങളും സംഘടിപ്പിക്കുകയും മാത്രമല്ല ഗ്രന്ഥശാലാപ്രവർത്തനമെന്ന് തെളിയിക്കുകയാണു രാഗ് രംഗിലെ അക്ഷരപ്രണയികൾ.
കർമരംഗം ഗ്രന്ഥശാലയ്ക്കു പുറത്തേക്കു പറിച്ചുനാട്ടിയ അവർ പാടങ്ങൾ പാട്ടത്തിനെടുത്ത് പൊന്നു വിളയിക്കുകയാണ്. 12 വർഷം മുന്‍പ് നാല് ഏക്കറിൽ തുടങ്ങിയ നെൽകൃഷി ഇന്ന് എത്തിനിൽക്കുന്നത് 40 ഏക്കറിൽ.
ഓരോ വർഷവും പാടങ്ങളിൽനിന്നു കൊയ്തെടുക്കുന്നത് ക്വിന്റൽ കണക്കിന് നെല്ലും അളവില്ലാത്ത സന്തോഷവും. ആദായകരമല്ലെന്നു മുദ്രകുത്തി ജില്ലയിൽ പലയിടത്തും കർഷകർ നെല്ലുത്പാദനത്തിൽനിന്നു പിൻവാങ്ങുന്പോഴാണ് ഈ വേറിട്ട കാഴ്ച.
22 അംഗ കർഷക സംഘം
രാഗ് രംഗിന് കീഴിലുള്ള കർഷക സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിലാണ് നെൽകൃഷി. നാലു സ്ത്രീകളടക്കം 22 പേർ സംഘാംഗങ്ങളാണ്. എം.വി. യെൽദോയാണ് ഇപ്പോൾ സംഘം പ്രസിഡന്റ്. സത്യജിത്ത് റേ സെക്രട്ടറിയാണ്.
ചെറുമാട് ഗ്രാമത്തിലാണ് സംഘം ആദ്യമായി വയൽ പാട്ടത്തിനെടുത്ത് കൃഷി ഇറക്കിയത്. ഇത് വിജയമായതോടെ തുടർന്നുള്ള വർഷങ്ങളിൽ കൂടുതൽ പാടത്ത് കൃഷി നടത്തുകയായിരുന്നു.
കഴിഞ്ഞവർഷം ചെറുമാട്, കോളിയാടി, മലവയൽ മണ്ടോക്കര, മാനിവയൽ എന്നിവിടങ്ങളിലായി 36 ഏക്കറിലായിരുന്നു കൃഷി. നഞ്ചക്കൃഷി മാത്രമാണ് രാഗ്രംഗ് നടത്തുന്നത്.
ഏക്കറിന് അഞ്ച് ക്വിന്റൽ നെല്ലാണ് പാടം ഉടമകൾക്ക് വാർഷിക പാട്ടം. ഉടമകൾ തരിശിടുന്നതും ജലലഭ്യതയുള്ളതും കാർഷിക യന്ത്രങ്ങൾ ഇറക്കാൻ കഴിയുന്നതുമായ പാടങ്ങളാണ് സംഘം കൃഷിക്ക് തെരഞ്ഞെടുക്കുന്നത്.
സംഘത്തിന് നിലവിൽ രണ്ട് ട്രാക്ടറും ഒരു പുല്ലുചെത്ത് യന്ത്രവും വരന്പ് അരിയുന്നതിനുള്ള യന്ത്രസംവിധാനവും സ്വന്തമായുണ്ട്. ലൈബ്രറി അംഗങ്ങളായ നാലു പേരാണ് ട്രാക്ടറുകളിൽ ജോലി ചെയ്യുന്നത്.
സംഘാംഗങ്ങളെല്ലാം വയൽപ്പണിക്കിറങ്ങും. അത്യാവശ്യഘട്ടങ്ങളിൽ മാത്രമാണ് പുറമേനിന്നുള്ള തൊഴിലാളികളെ ഉപയോഗപ്പെടുത്തുന്നത്. പണിക്കിറങ്ങുന്ന ഓരോ സംഘാംഗത്തിനും അന്നന്ന് കൂലി നൽകുന്നതാണ് രീതി.
ഏക്കറിൽ ശരാശരി 16 ക്വിന്റൽ വിളവാണ് രംഗ് രംഗിന് ലഭിക്കുന്നതെന്ന് ലൈബ്രറി സെക്രട്ടറി പദ്മനാഭൻ പറഞ്ഞു. കഴിഞ്ഞവർഷം സംഘാംഗങ്ങൾ വീട്ടാവശ്യത്തിന് വിലയ്ക്കുവാങ്ങിയതു കിഴിച്ച് എട്ട് ലക്ഷം രൂപയുടെ നെല്ല് പൊതുവിപണിയിൽ വിറ്റു.
വലിച്ചൂരി, കുഞ്ഞുണ്ണി ഇനം നെല്ലാണ് സംഘം പ്രധാനമായും കൃഷി ചെയ്യുന്നത്. അഞ്ചര മാസം മൂപ്പുള്ളതാണ് ഈ ഇനങ്ങൾ. ഏക്കറിന് ശരാശരി 20,000 രൂപയാണ് കൃഷിച്ചെലവ്.
ചാണകവും യൂറിയയുമാണ് കൃഷിയിൽ പ്രധാനമായും വളമായി ഉപയോഗിക്കുന്നത്. രാസവള- കീടനാശിനി പ്രയോഗം പരിമിതമായതിൽ മെച്ചപ്പെട്ടതാണ് നെല്ലിന്റെയും വൈക്കോലിന്റെയും ഗുണനിലവാരം.
നെൽവയലുകളുടെ സംരക്ഷണത്തിനൊപ്പം ചെറുപ്പക്കാരിൽ കാർഷിക സംസ്കൃതിയിൽ ബോധ്യം ഉളവാക്കുകയും നെൽക്കൃഷിയിലൂടെ ഉന്നമിടുന്നുണ്ടെന്ന് രാഗ് രംഗ് പ്രവർത്തകർ പറഞ്ഞു. കൃഷിയിൽ സർക്കാർ സഹായം സംഘത്തിന് ഇതുവരെ ലഭിച്ചിട്ടില്ല.
കൃഷി ഉദ്യോഗസ്ഥർ ഉപദേശങ്ങൾ നൽകാറുണ്ട്. വിത്തേറും വിളവെടുപ്പും ഓരോ വർഷവും പ്രമുഖ വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ച് ആഘോഷമായാണ് നടത്തുന്നത്.
രാഗ് രംഗ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്
നെൻമേനി പഞ്ചായത്തിലെ നമ്പിക്കൊല്ലിയിൽനിന്നു ഒന്നര കിലോമീറ്റർ അകലെയാണ് ചെറുകഴമ്പ്. പ്രദേശത്തെ ഒരു കൂട്ടം ചെറുപ്പക്കാർ 1980ലാണ് രാഗ് രംഗ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന് രൂപം നൽകിയത്. 2010ലാണ് ലൈബ്രറി പ്രവർത്തനമാരംഭിച്ചത്.
നിലവിൽ 260 പുരുഷൻമാരടക്കം 437 അംഗങ്ങളുണ്ട്. 56 ബാലവേദി അംഗങ്ങൾ പുറമേ. 8,137 പുസ്തകങ്ങൾ ഗ്രന്ഥപ്പുരയിലുണ്ട്. ലൈബ്രറി കൗണ്‍സിൽ അംഗീകാരത്തോടെയാണ് ഗ്രന്ഥശാല പ്രവർത്തനം.
ജില്ലയിലെ മികച്ച ഗ്രന്ഥാലയത്തിനുള്ള ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ 2024ലെ പുരസ്കാരം രാഗ് രംഗിനാണ് ലഭിച്ചത്. ഗ്രാമീണ മേഖലയിലുള്ള മികച്ച ലൈബ്രറിക്കുള്ള ഈ വർഷത്തെ സംസ്ഥാന ലൈബ്രറി കൗണ്‍സിൽ പുരസ്കാരത്തിന് ജില്ലാ ലൈബ്രറി കൗണ്‍സിൽ രാഗ് രംഗിനെ ശിപാർശ ചെയ്തിട്ടുണ്ട്.
പി.കെ. സന്തോഷ്കുമാർ പ്രസിഡന്റും സി.വി. പദ്മനാഭൻ സെക്രട്ടറിയുമായാണ് രാഗ്രംഗ് പ്രവർത്തനം. ഉദ്യോഗസ്ഥരടക്കം സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ ലൈബ്രറി അംഗങ്ങളാണ്.
Tags : Agriculture Karshakan