ജോയിസ്
ഐടി പ്രഫഷണലായ മുട്ടം തുടങ്ങനാട് വിച്ചാട്ട് ജോയിസ് ജിമ്മിന് കൃഷിയും അരുമപക്ഷികളുടെ വളർത്തലും അദമ്യമായ മോഹമാണ്. സ്കൂൾ പഠന കാലത്തു തന്നെ കൃഷിയ്ക്കു പുറമെ മത്സ്യം വളർത്തൽ, വളർത്തു മൃഗങ്ങളുടെയും അലങ്കാരപ്പക്ഷികളുടെയും പരിപാലനം എന്നിവയിൽ ജോയിസ് ഏറെ തത്പരനായിരുന്നു.
കർഷകനായ പിതാവ് ജിമ്മി എന്ന ജിം ജോണും മാതാവ് ജോളിയും മകന്റെ താത്പര്യങ്ങൾക്ക് എതിരു നിന്നില്ല. ഇതോടെ വീടിനു സമീപം കുട്ടിക്കാലത്തു തന്നെ ജോയിസ് വളർത്തുപക്ഷികൾക്കും മൃഗങ്ങൾക്കുമായി കൂടുകളൊരുക്കി. ഇതോടൊപ്പം മത്സ്യക്കൃഷിയും പച്ചക്കറി കൃഷിയും നടത്തുകയും ചെയ്തു.
പഠനത്തിനുശേഷം എറണാകുളത്ത് ഇൻഫോ പാർക്കിൽ ഉദ്യോഗസ്ഥനായ ജോയിസ് ജോലിക്കു ശേഷം കിട്ടുന്ന സമയം പൂർണമായും ഇതിനായി മാറ്റി വച്ചിരിക്കുകയാണ്.
പഠനകാലം മുതൽ മത്സ്യം വളർത്തൽ
കുട്ടിക്കാലത്തു തന്നെ ജോയിസിന് മൃഗങ്ങളോട് ഏറെ താത്പര്യമായിരുന്നു. നായ്ക്കളെയും പൂച്ചകളെയും ഓമനിച്ചു വളർത്തിയിരുന്നു. പിന്നീടാണു മത്സ്യം വളർത്തൽ ആരംഭിച്ചത്. മകന്റെ താത്പര്യം കണക്കിലെടുത്ത് ജിമ്മി വീടിനു സമീപം തന്നെ 440 ചതുരശ്രയടി വിസ്തീർണമുള്ള രണ്ടു പടുതാക്കുളങ്ങൾ നിർമിച്ചു.
ചിത്രലാട, ഗിഫ്റ്റ്, വാള, ഗ്രാസ് കാർപ്പ് എന്നിവയാണ് വളർത്തിയത്. ജോയിസിന്റെ മേൽനോട്ടത്തിൽ മത്സ്യക്കുളത്തിൽനിന്നു മികച്ച വിളവും വരുമാനവും ലഭിച്ചു. പ്രാദേശികമായി തന്നെയായിരുന്നു മത്സ്യത്തിന്റെ വിൽപന.
ജോളിയുടെ നേതൃത്വത്തിൽ മത്സ്യം വൃത്തിയാക്കി നൽകിയതോടെ ആവശ്യക്കാരേറി. ഏതാനും മാസം മുന്പ് വിളവെടുത്ത കുളം ശുചീകരിച്ച് അടുത്ത ഘട്ടം മത്സ്യക്കൃഷിക്കായി തയാറെടുക്കുകയാണ് ഇദ്ദേഹം.
വിവിധയിനം അരുമപ്പക്ഷികൾ
കൗതുകത്തിനു വേണ്ടിയാണ് അഞ്ചു വർഷം മുന്പ് കോഴിയും കാടയും താറാവും വളർത്തിത്തുടങ്ങിയത്. ഇതിനായി ജോയിസ് തന്നെ വീടിനു സമീപം ഇരുന്പു വലകൾ ഉപയോഗിച്ച് കൂടു സ്ഥാപിച്ചു. മുട്ട വിൽപ്പന നടത്താനായായിരുന്നു കോഴികളെയും കാടയെയും വളർത്തിയത്.
മുട്ടയോടൊപ്പം കോഴികളെയും വിവിധ മാർക്കറ്റുകളിൽ വിൽപന നടത്തി. പിന്നീടാണു മണിത്താറാവ്, അലങ്കാര ക്കോഴികൾ, ഗിനിക്കോഴി എന്നിവയെ വളർത്താൻ തുടങ്ങിയത്. ഇപ്പോൾ മികച്ച വരുമാനമാണ് ഇവയുടെ വിൽപനയിൽനിന്നു ജോയിസിന് ലഭിക്കുന്നത്.
ബ്രഹ്മ കോഴികളും മണിത്താറാവും
അലങ്കാരക്കോഴികൾക്കും മണിത്താറാവുകൾക്കും മാർക്കറ്റിൽ ആവശ്യക്കാർ ഏറെയാണ്. ഇതോടെയാണ് ജോയിസ് ഇവയെ വളർത്താൻ തീരുമാനിച്ചത്. അലങ്കാരക്കോഴികളായ കൊളംബിയൻ ബ്രഹ്മ, ഇറ്റാലിയൻ ബാൻഡ് എന്നിവയെയാണ് കൂടുകളിൽ വളർത്തുന്നത്.
കാലിൽ ഉൾപ്പെടെ തൂവലുകൾ നിറഞ്ഞ് കാണാൻ ഏറെ ചന്തമുള്ള ഇവയെ കൗതുകത്തിനായാണ് പലരും വീടുകളിൽ വളർത്തുന്നത്. വളർച്ചയെത്തുന്നതോടെ ഇവയ്ക്ക് ആറു മുതൽ എട്ടു കിലോ വരെ തൂക്കമുണ്ടാകും.
തനിയെ അടയിരുന്നാണ് ഇവയും കുഞ്ഞുങ്ങളെ വിരിയിക്കുന്നത്. ജോഡിക്ക് 5,000 മുതൽ 6,000 രൂപ വരെ വിപണിയിൽ വില ലഭിക്കും. കോഴിക്കുഞ്ഞിന് ഒന്നിന് 300 മുതൽ 500 രൂപ വരെയാണ് വില. ഇറ്റാലിയൻ ബാൻഡ് കാഴ്ചയ്ക്ക് മനോഹമെങ്കിലും തൂക്കം കുറവാണ്.
700 രൂപയ്ക്കാണ് ഇവ വിൽക്കുന്നത്. മണിത്താറാവിനും ഡിമാൻഡ് ഏറെയാണ്. വല കെട്ടിയാണ് ഇവയെ വളർത്തുന്നത്. നീന്തിത്തുടിയ്ക്കാനായി കുളവും ഒരുക്കിയിട്ടുണ്ട്. മൂന്നു മാസം കൊണ്ട് മൂന്നു കിലോ തൂക്കമെത്തും.
വലിയ മണിത്താറാവിന് 1500 രൂപ വരെ വില ലഭിക്കും. കുഞ്ഞുങ്ങൾ ജോഡിക്ക് 300 രൂപയ്ക്കാണ് വിൽപന നടത്തുന്നത്. മുട്ട വിരിയിച്ച് കുഞ്ഞുങ്ങളായാണ് വിൽക്കുന്നത്. മുട്ട വിരിയിക്കാനായി ഇൻകുബേറ്ററും ഉപയോഗിക്കുന്നുണ്ട്.
ഇതിനു പുറമെ ഗിനിക്കോഴികളെ വളർത്തിയും ഈ യുവ സംരഭകൻ നേട്ടമുണ്ടാക്കുന്നുണ്ട്. ഗിനിക്കോഴിയുടെ കുഞ്ഞുങ്ങളെ 180 രൂപയ്ക്കാണ് വിൽക്കുന്നത്. കാടയുടെ ചെറിയ പതിപ്പായ ബട്ടർ ക്യുയിലിനെയും വളർത്തുന്നുണ്ട്. ഇതിനെ 100 രൂപയ്ക്കാണ് വിൽക്കുന്നത്.
ഇതോടൊപ്പം ഗിനിപ്പന്നികളെയും വളർത്തുകയും വിൽപന നടത്തി വരികയും ചെയ്യുന്നു. നേരത്തേ ടർക്കിയെയും മുയലിനെയും വളർത്തിയിരുന്നു. താറാവിനും കോഴിക്കും തവിട്, ഗോതന്പ്, ലയർമാഷ്, ഗ്രോവർ എന്നിവ കൂട്ടിക്കലർത്തിയ തീറ്റയാണ് നൽകുന്നത്.
ഇതോടൊപ്പം പെല്ലറ്റും പ്രതിരോധ ശേഷിക്കായി സപ്ലിമെന്റുകളും നൽകും. ആവശ്യമെങ്കിൽ മൃഗസംരക്ഷണവകുപ്പിന്റെ സേവനവും ഉപയോഗപ്പെടുത്തും.

ഓണ്ലൈൻ വിപണി
ജോയിസിന്റെ വിപണിയുടെ കേന്ദ്രബിന്ദു സാമൂഹമാധ്യമങ്ങളാണ്. വാട്ട്സാപ്പ് ഗ്രൂപ്പുകൾ, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവ വഴിയും കർഷക ഗ്രൂപ്പുകൾ വഴിയും വിൽപനയ്ക്കുള്ള ഇനങ്ങളുടെ വിവരങ്ങൾ കൈമാറും.
ഇതോടെ ജോയിസിനെ തേടി വിവിധ മേഖലകളിൽ നിന്ന് ആവശ്യക്കാരുടെ കോളുകളെത്തും. വീട്ടിലെത്തി വാങ്ങുന്നവർക്ക് പുറമെ സമീപ പ്രദേശത്തുള്ളവർക്ക് വാഹനത്തിൽ എത്തിച്ചു നൽകാനും ക്രമീകരണം ഒരുക്കിയിട്ടുണ്ട്.
പച്ചക്കറി കൃഷി
കുടുംബാഗങ്ങളുടെ സഹായത്തോടെ വീടിനു സമീപം പച്ചക്കറി കൃഷിയും നടത്തി വരുന്നുണ്ട്. പാവൽ, വള്ളി ബീൻസ്, കുറ്റി ബീൻസ്, തക്കാളി, കോവൽ, പച്ചമുളക് തുടങ്ങി വിവിധയിനം പച്ചക്കറികളാണ് ഇവിടെ കൃഷി ചെയ്യുന്നത്. പച്ചമുളകും മറ്റും ബോക്സുകളിലാണ് കൃഷി ചെയ്യുന്നത്.
നേരത്തെ കോളിഫ്ളവറും കാബേജും കൃഷി ചെയ്തിരുന്നു. റംബുട്ടാൻ ഉൾപ്പെടെ പഴവർഗ കൃഷിയുമുണ്ട്. തുടങ്ങനാട്ടിൽ വീടിനു സമീപം പ്രവർത്തിക്കുന്ന സണ്ഡേ മാർക്കറ്റ് വഴിയാണ് പച്ചക്കറി വിൽപന.
ജോലിയോടൊപ്പംതന്നെ തന്റെ കൃഷി മേഖല കൂടുതൽ വിപുലീകരിക്കാനാണ് ജോയിസിന്റെ തീരുമാനം. പഠന ശേഷം വിദേശത്ത് ജോലിക്കായി പോയെങ്കിലും അധികം വൈകാതെ നാട്ടിലേക്കു മടങ്ങി.
പിന്നീടാണ് ഇൻഫോ പാർക്കിൽ ജോലിയിൽ പ്രവേശിച്ചത്. ജോലിക്കൊപ്പം കൃഷി കാര്യങ്ങളിൽ സജീവമാകാൻ സഹായകമായി. കഴിഞ്ഞ ഡിസംബറിൽ കത്തോലിക്ക കോണ്ഗ്രസ് കർഷക സംഗമത്തോടനുബന്ധിച്ച് പാലാ രൂപതയിലെ മികച്ച യുവ കർഷകനായി ജോയിസിനെ തെരഞ്ഞെടുത്തിരുന്നു.
അമ്മ ജോളിക്ക് മുട്ടം പഞ്ചായത്തിലെ മികച്ച വനിത കർഷകയ്ക്കുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഇൻഫോ പാർക്കിൽ തന്നെ ഉദ്യോഗസ്ഥയായ ഭാര്യ അമലുവും ജോയിസിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും അകമഴിഞ്ഞ പിന്തുണയും താങ്ങും തണലുമായി ഒപ്പമുണ്ട്.
ഫോണ്: 9961212902
Tags : Karshakan Agriculture