ശങ്കരൻ നമ്പൂതിരി
കേരളത്തിലെ 440 തദ്ദേശീയ മാവിനങ്ങൾ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള 150 ഇനങ്ങളും അത്രയും തന്നെ വിദേശ ഇനങ്ങളും കൂട്ടിയാൽ പാലക്കാട് ശ്രീകൃഷ്ണപുരത്തിനു സമീപം വലന്പിലിമംഗലം മൂർത്തിയേടത്ത് മനയ്ക്കൽ ശങ്കരൻ നന്പൂതിരിയുടെ കൃഷിയിടത്തിൽ 740 മാവ് വൈവിധ്യങ്ങൾ കാണാം.
ഭൗമസൂചികാ പദവി ലഭിച്ച 22 ഇനം മാങ്ങകളിൽ 18 എണ്ണവും ഈ കർഷകന്റെ ശേഖരത്തിലുണ്ട്. തലമുറകളായുള്ള കാർഷിക പാരമ്പര്യമാണ് മാവിനോട് ഇത്രയേറെ കമ്പത്തിന് കാരണമായത്. മാവിനങ്ങളുടെ ഒരു വലിയ ജീൻ ബാങ്ക് തയാറാക്കുകയാണ് പതിറ്റാണ്ടിലേറെയായി ശങ്കരൻ നന്പൂതിരിയുടെ ലക്ഷ്യം.
കർഷകർക്കും കാർഷിക ഗവേഷകർക്കും അറിവും അനുഭവവും പകർന്നു നൽകുന്ന വിസ്മയമാണ് ഈ നാലര ഏക്കർ പ്രദർശന തോട്ടം.
അന്യം നിന്നുപോകുന്ന നാടൻ മാവുകളെ സംരക്ഷിക്കുകയാണ് ഈ ജൈവ കർഷകന്റെ ലക്ഷ്യം. പലയിടങ്ങളിലും യാത്രകൾ നടത്തിയും പലരിൽനിന്നും അയച്ചു വാങ്ങിയുമാണ് തൈകൾ ശേഖരിക്കുന്നത്.
നടുശാല, ഒളോർ, ചേലൻ, കുറ്റ്യാട്ടൂർ തുടങ്ങിയ തദ്ദേശീയ ഇനങ്ങൾ മാത്രമല്ല ആഫ്രിക്കയിൽനിന്നുള്ള ഗ്രഹാം, അമേരിക്കൻ ഇനം റെഡ് പൾമർ, ഓസ്ട്രേലിയയിലെ ജംബോ റെഡ് തുടങ്ങിയവയൊക്കെയുണ്ട്. ബഡ്ഡ് ചെയതും ഗ്രാഫ്റ്റ് ചെയതുമാണ് പുതിയ തൈകൾ വികസിപ്പിക്കുന്നത്.
വലിയ അകലം പാലിക്കാതെ ചെറിയ സ്ഥലത്തും മാവും പ്ലാവും കൃഷി ചെയ്ത് വിളവെടുക്കാമെന്ന് ഇവിടെ കാണാം. വിവിധയിനം നാടൻ പ്ലാവുകളും ശങ്കരൻ നന്പൂതിരിയുടെ തോട്ടത്തിലുണ്ട്. നന്നായി വിളവു തരുന്ന തെങ്ങും കവുങ്ങും ജാതിയുമൊക്കെ തോട്ടത്തിന് അഴകു സമ്മാനിക്കുന്നു.
നാൽപതോളം ഇനം പഴവർഗങ്ങളുടെയും ഇടമാണ് ഈ കൃഷിയിടം. സമ്മിശ്രകൃഷിയാണ് ആദായകരമെന്നും ഇത്തരത്തിൽ അടുക്കളയെ സ്വയംപര്യാപ്തമാക്കാമെന്നുമാണ് ഇദ്ദേഹം അനുഭവം പറയുന്നത്.
വെച്ചൂർ, കപില, കൃഷ്ണ, കാസർഗോട് കുള്ളൻ തുടങ്ങിയ പശു ഇനങ്ങളെയും ശങ്കരൻ നമ്പൂതിരി പരിപാലിക്കുന്നു. നാടിനു കൈമോശം വന്നുകൊണ്ടിരിക്കുന്ന മാവിനങ്ങളെ എങ്ങനെയും സംരക്ഷിച്ചു നിലനിറുത്തുകയാണ് ഈ ശ്രമത്തിനു പിന്നിലുള്ളത്.
ഭാര്യ റിട്ടയേഡ് അധ്യാപിക നിർമലയും മകൾ ധന്യയും പേരക്കുട്ടികളായ ആദിദേവും അഭിനവുമൊക്കെ കൃഷിയിൽ നൽകുന്ന പിന്തുണയും സഹായവുമാണ് ഇത്രയും വലിയ നേട്ടത്തിന് അടിസ്ഥാനമെന്ന് ശങ്കരൻ നന്പൂതിരി പറയും.
Tags : Agriculture Karshakan