ഷിനോ മാത്യു
തൊടുപുഴ നെടിയശാല കുന്നപ്പിള്ളിയിൽ ഷിനോ മാത്യുവിന് എന്നും തിരക്കാണ്. ബിസിനസ് യാത്രകളുടെ ഭാഗമായി വിദേശരാജ്യങ്ങൾ സന്ദർശിക്കുന്പോൾ ഇദ്ദേഹത്തിന്റെ ചിന്ത നാട്ടിലെ റംബുട്ടാൻ, അവക്കാഡോ തോട്ടത്തെക്കുറിച്ചാണ്.
കൗതുകത്തിന് ഇദ്ദേഹം ഇരുപത്തിയഞ്ച് വർഷം മുന്പ് നട്ട ഒരു നാടൻ റംബുട്ടാനിൽനിന്ന് ലഭിച്ച പഴങ്ങളുടെ രുചി, ആ കൃഷി അഞ്ചേക്കറിലേക്ക് വ്യാപിപ്പിക്കാൻ കാരണമായി. 2014ൽ റബർ മരങ്ങൾ മുറിച്ചുമാറ്റിയ വീടിനോടു ചേർന്നുള്ള 50 സെന്റ് സ്ഥലത്ത് 28 റംബുട്ടാൻ തൈകൾ നട്ടാണ് ഷിനോ എക്സോടിക് ഫ്രൂട്ട് കൃഷിയിലേക്കിറങ്ങുന്നത്.
റബർ മരങ്ങൾ മുറിച്ചുമാറ്റിയ സ്ഥലത്തു റംബുട്ടാൻ നടാനുള്ള തീരുമാനത്തെ പിതാവ് കുര്യാക്കോസും പിന്തുണച്ചു. സീസണിൽ ഒരു മരത്തിൽനിന്നു പതിനായിരം രൂപയോളം വരുമാനം ലഭിക്കാൻ തുടങ്ങിയതോടെ, റബർ മരങ്ങളുടെ കാലാവധി കഴിഞ്ഞ തോട്ടത്തിലേക്കു റംബുട്ടാൻ കൃഷി ആരംഭിച്ചു.
ഇപ്പോൾ അഞ്ചേക്കർ സ്ഥലത്തു ഷിനോയ്ക്കു റംബുട്ടാൻ കൃഷിയുണ്ട്. ഒരേക്കറിൽ കുരുമുളക് കൃഷിയും അന്പത് സെന്റ് സ്ഥലത്തു അവക്കാഡോ, അബിയുവും രണ്ട് ഏക്കറിൽ റബറും കൃഷി ചെയ്തുവരുന്നു.
റംബുട്ടാൻ; പരിസ്ഥിതിദിന സമ്മാനം
25 വർഷം മുന്പ് പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട് പള്ളിയിൽനിന്ന് തൈ വിതരണം നടത്തിയിരുന്നു. ഷിനോയ്ക്കു ലഭിച്ചത് റംബുട്ടാൻ തൈ ആയിരുന്നു. നാടൻ മരമായിരുന്നെങ്കിലും മരത്തിൽനിന്ന് ലഭിച്ച ഫലം മികച്ചതായിരുന്നു.
ഈ പ്രചോദനത്തിലാണ് 2014ൽ അന്പതു സെന്റിൽ 28 റംബുട്ടാൻ നടുന്നത്. റംബുട്ടാനൊപ്പം ഇടവിളയായി കൊക്കോയും നട്ടിരുന്നു. കൊക്കോ ആദ്യം കായിച്ചു, വിലയില്ലാത്തതിനാൽ വെട്ടിക്കളഞ്ഞു. നാലാം വർഷം റംബുട്ടാൻ കായിച്ചു.
പ്രൂണിംഗ് കൃത്യമായി നടത്താത്തതിനാലാണ് കായ്ഫലം കുറഞ്ഞതെന്നും മരങ്ങൾക്ക് കൂടുതൽ ഉയരം വച്ചതെന്നും മറ്റു തോട്ടങ്ങൾ സന്ദർശിപ്പോൾ മനസിലായി. ഇതിനെത്തുടർന്ന് മരങ്ങൾ കൃത്യമായി പ്രൂണ് ചെയ്യാൻ ആരംഭിച്ചു.
ഇടയകലം കുറഞ്ഞുപോയതിനാൽ ചില മരങ്ങൾ മുറിച്ചുനീക്കേണ്ടിയും വന്നു. ഇപ്പോൾ 18 മരങ്ങളാണ് ഇവിടെയുള്ളത്. ഒരു മരത്തിൽനിന്നു ശരാശരി 100 കിലോ കായ് ലഭിക്കും.
റംബുട്ടാൻ പഴത്തിനു ഡിമാൻഡ് ഉണ്ടെന്നും കൃഷി വിജകരമാണെന്നും മനസിലാക്കിയതോടെ കൂടുതൽ സ്ഥലത്തേക്കു കൃഷി വ്യാപിപ്പിച്ചു. റബർ വെട്ടിമാറ്റിയ തോട്ടങ്ങളിൽ 2020, 2023ൽ റംബുട്ടാൻ കൃഷി ചെയ്തു. ഇപ്പോൾ ആറേക്കറോളം സ്ഥലത്തു കൃഷിയുണ്ട്.
പ്രൂണിംഗും ജലസേചനവും മുഖ്യം
ആറും മൂന്നും വർഷം പ്രായമായ മരങ്ങൾ കൃത്യമായി പ്രൂണ് ചെയ്തതിനാൽ, മികച്ച കായ്ഫലമാണ് ലഭിക്കുന്നത്. മികച്ച വിളവും കൂടുതൽ മധുരവുമുള്ള എൻ 18 ചെടികളാണ് തോട്ടത്തിൽ നട്ടിരിക്കുന്നത്.
ചുവന്ന പഴങ്ങൾക്കാണ് മാർക്കറ്റിൽ ഡിമാൻഡ് ഉള്ളതിനാൽ, മറ്റു വെറൈറ്റികൾ പരീക്ഷിച്ചിട്ടില്ലെന്നും ഷിനോ പറഞ്ഞു. റംബുട്ടാൻ കൃഷിയിൽ പ്രധാനമായും വേണ്ടത് ജലസേചനമാണ്. വീടിനോടു ചേർന്നുള്ള തോട്ടത്തിലേക്ക് ഒരുകിലോമീറ്റർ അകലെയുള്ള കുളത്തിൽനിന്നാണ് ജലം എത്തിക്കുന്നത്.
ഓരോ ചെടിക്കും ജലം കൃത്യമായി എത്തിക്കുന്നതിനായി ഡ്രിപ് ഇറിഗേഷനിൽ മൈക്രോ സ്പ്രിംഗ്ളർ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ജലലഭ്യത കുറഞ്ഞ തോട്ടത്തിൽ വെള്ളം സംഭരിക്കുന്നതിനായി വലിയ പടുതാക്കുളം നിർമിച്ചിട്ടുണ്ട്.
ആവശ്യത്തിനു വെള്ളവും വളവും നൽകിയാൽ മാത്രമേ പ്രതീക്ഷിച്ച വരുമാനം ലഭിക്കുകയുള്ളൂ. എന്നിരുന്നാലും ചീനിക്കുഴി മഞ്ചിക്കല്ലിൽ വേണ്ടത്ര ജലസേചന സൗകര്യമില്ലാത്ത തോട്ടത്തിൽ മികച്ച വിളവു ലഭിക്കുന്നതു കണ്ടിട്ടുണ്ട്.
മരങ്ങൾ നട്ട സമയത്തെ കേരളത്തിലെ കാലാവസ്ഥയാണ് ഇതിനു കാരണം. കേരളത്തിലെ മഴയുടെ രീതി മാറിയതിനാൽ ഇപ്പോൾ ജലസേചനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
നല്ല കാലാവസ്ഥയും നല്ല കൃഷിയുമാണെങ്കിൽ ഒരു ഏക്കറിൽനിന്ന് എട്ടാം വർഷം മൂന്നു മുതൽ നാല് ടണ് കായ വരെ ലഭിക്കും. സ്വന്തം തൈകൾ ബഡ്ഡ് ചെയ്താണ് ഷിനോ ഉപയോഗിക്കുന്നത്.
12 വർഷം പ്രായമായ മികച്ച കായ് തരുന്ന മരത്തിൽനിന്നാണ് ബഡ്ഡ് മുകുളങ്ങൾ ശേഖരിക്കുന്നത്. ചുരുങ്ങിയത് ഒരേക്കറിൽനിന്ന് രണ്ടു ടണ് പഴവും കിലോയ്ക്കു ചുരുങ്ങിയത് 100 രൂപയെങ്കിലും ലഭിച്ചാൽ മാത്രമേ കൃഷി ലാഭകരമാകുകയുള്ളൂയെന്നും ഇദ്ദേഹം പറഞ്ഞു.
ഹിറ്റാച്ചിക്ക് കുഴിയെടുത്ത് അടി വളമായി കന്പോസ്റ്റ് ഇട്ടാണ് റംബുട്ടാൻ തൈകൾ നടുന്നത്. കൂടുതലും ജൈവമായാണ് കൃഷി ചെയ്യുന്നത്. രാസവളവും മൈക്രോ ന്യൂട്രിയന്റും ചെടികൾക്കു നൽകുന്നുണ്ട്. ഫംഗസ് രോഗങ്ങൾക്ക് എതിരേ മിത്ര ബാക്ടീരിയകൾ ആണ് പ്രയോഗിക്കുന്നത്.
റംബുട്ടാൻ മരത്തിൽനിന്ന് പഴുക്കേണ്ട ഒരു ഫലമാണ്. പറിച്ചുവച്ചു പഴുപ്പിക്കാൻ സാധിക്കില്ല. അതിനാൽ ഷെൽഫ് ലൈഫ് കുറവാണ്. ഉറുന്പ്, കിളി എന്നിവ കടിച്ചാലും കൃത്യസമയത്ത് പറിച്ചില്ലെങ്കിലും കാ കറുക്കാൻ സാധ്യതയുണ്ട്.
വിപണനം
തിമിഴ്നാട്ടിൽനിന്നുള്ള മൊത്തക്കച്ചവടക്കാർക്കാണ് റംബുട്ടാൻ കൊടുക്കുന്നത്. കച്ചവടക്കാർ തന്നെ വലയിട്ട് തോട്ടം എടുക്കും. പൂ ആകുന്പോൾ എത്തി അഡ്വാൻസ് തരും.
നല്ല കച്ചവടക്കാരനെ കൃഷിക്കാരൻ ശത്രു ആയി കാണരുതെന്നാണ് ഷിനോയുടെ പക്ഷം. തോട്ടത്തിൽ ഒരു വെറൈറ്റി റംബുട്ടാൻ നട്ടാൽ മാത്രമേ കച്ചവടക്കാർ എത്തുകയുള്ളൂ.
എൻ 18 ആണ് കൂടുതൽ ഡിമാൻഡ്. വലയിട്ട് കായ് എടുക്കുന്നവർ, തോട്ടത്തിൽനിന്ന് നേരിട്ട് കായെടുക്കുന്നവർ എന്നിങ്ങനെ രണ്ടു തരം കച്ചവടക്കാരുണ്ട്.
വലയിട്ട് കായെടുക്കുന്ന ധാരാളം കച്ചവടക്കാർ ഈ മേഖലയിലേക്ക് വന്നാലേ കർഷകർക്കു കൂടുതൽ പ്രയോജനം ലഭിക്കുകയുള്ളൂയെന്നും ഷിനോ പറഞ്ഞു.
പരീക്ഷണത്തിന് അവക്കാഡോയും
ലോറേഞ്ചിലെ കാലാവസ്ഥയിൽ അവക്കാഡോ മികച്ച വിളവ് തരില്ലെന്ന പ്രചാരണം തിരുത്താനാണ് അവക്കാഡോ കൃഷി ആരംഭിച്ചത്. വിവിധ തോട്ടങ്ങൾ സന്ദർശിച്ച് വിവിധതരം ചെടികളുടെ ഗുണവിശേഷങ്ങൾ പഠിച്ചു.
പല വെറൈറ്റിയിലുള്ള 50 തൈകൾ നട്ടു. അഞ്ചാം വർഷത്തോടെ 60 ശതമാനം ചെടികൾ കായ്ച്ചു. കായ്ക്കാത്ത ചെടികൾ വെട്ടിമാറ്റി. പല വെറൈറ്റികൾ നട്ടതിനാൽ എല്ലാ സീസണിലും കായുണ്ട്.
കായുടെ ഷെൽഫ് ലൈഫ്, കൊമേഴ്സ്യൽ വയബിലിറ്റി (അമിത വലുപ്പമുള്ള കാ വിറ്റു പോകില്ല-മീഡിയം സൈസ് ആണ് വേണ്ടത്), മാംസളത, ബട്ടർ ടേസ്റ്റ്, കാണാനുള്ള ആകർഷണത്വം, ഓയിൽ കണ്ടെന്റ് എന്നിവ നോക്കിയാണ് മാർക്കറ്റ് ഡിമാൻഡ്. 40 അബിയു മരങ്ങളാണ് ഉള്ളത്.
ഓഫ് സീസണ് ഫ്രൂട്ട്സ് ആയതിനാൽ വിറ്റു പോകുന്നുണ്ട്. ഇതു കൂടാതെ രണ്ടേക്കർ സ്ഥലത്തു കുരുമുളക് കൃഷി നടത്തുന്നു.
ബിസിനസും കുടുംബവും
എംബിഎ മാർക്കറ്റിംഗ് കഴിഞ്ഞ ഷിനോ ബാങ്കിംഗ് ജോലിക്കും അധ്യാപനത്തിനും ശേഷം ഇപ്പോൾ സ്വന്തമായി ബിസിനസ് ചെയ്യുന്നു. ട്രിപ്കോ എന്ന പേരിലുള്ള ട്രാവൽ ഏജൻസിക്ക് കേരളത്തിൽ ഉഴവൂർ, തൊടുപുഴ എന്നിവിടങ്ങളിലും അമേരിക്കയിലും ശാഖകളുണ്ട്.
വിദേശരാജ്യങ്ങളിലേക്കുള്ള ടൂറുകളും വിസിറ്റിംഗ് വീസ പ്രോസസിംഗുമാണ് നടത്തുന്നത്. പ്രൂണിംഗ് ടെക്നിക് കൂടുതലായി മനസിലാക്കിയത് ഇസ്രയേൽ യാത്രയിലാണെന്നും ഷിനോ പറഞ്ഞു.
അന്പതോളം വിദേശരാജ്യങ്ങൾ ഇദ്ദേഹം സന്ദർശിച്ചിട്ടുണ്ട്. സ്വന്തം കൃഷി രീതികൾ ഷൂട്ട് ചെയ്തു സൂക്ഷിക്കാൻ ഷിനോ ആരംഭിച്ച സമൂഹമാധ്യമ ചാനൽ ഇന്നു വൈറലാണ്.
മല്ലു ഫാർമർ എന്ന ചാനലിന് ഒരുലക്ഷത്തോളം ഫോളോവേഴ്സുണ്ട്. ഷിനോയുടെ കൃഷിക്കും ബിസിനസിനും പിന്തുണയുമായി അമ്മ ഗ്രേസിയും ഭാര്യ ദിവ്യയും മക്കളായ തെരേസ, മെറീസ, ജെയ്ഡൻ, ജെസീക്ക എന്നിവരുമുണ്ട്.
Tags : Agriculture Karshakan