മുന്തിരിത്തോട്ടം
കൃഷി ജീവിതമാർഗം മാത്രമല്ല, സ്വപ്നങ്ങളെ യാഥാർഥ്യമാക്കാനുള്ള വഴിയാണെന്നു തെളിയിക്കുകയാണ് മലപ്പുറം നിലമ്പൂർ സ്വദേശി സുരേഷ് കുമാർ. വെള്ളപ്പൊക്കവും പ്രകൃതിക്ഷോഭവും കൃഷിയെ തകർത്തതോടെ നിരാശപ്പെടാതെ പുതിയ സാധ്യതകൾ തേടി ഇറങ്ങിയ കർഷകൻ.
അദ്ദേഹം കേരള അതിർത്തിയോടു ചേർന്ന കർണാടകയിലെ ഗുണ്ടൽപേട്ടിൽ തരിശായി കിടന്ന ഭൂമി പാട്ടത്തിനെടുത്തു. ഇന്ന് അവിടം ആരുടെയും മനംകവരുന്ന മുന്തിരിത്തോപ്പാണ്. ഈ ജൈവമുന്തിരിത്തോട്ടം കാണാൻ ഇപ്പോൾ സഞ്ചാരികളുടെ ഒഴുക്കാണ്.
പന്ത്രണ്ടോളം ഏക്കറിലാണ് സുരേഷ് കുമാറും കൂട്ടായ്മയിലെ സുഹൃത്തുക്കളും ചേർന്നു ജൈവരീതിയിൽ കൃഷി നടത്തുന്നത്. കേരളത്തിൽ കൃഷി ചെയ്യാൻ ബുദ്ധിമുട്ടുള്ള മുന്തിരിയാണ് ഏക്കർ കണക്കിനു പാടത്ത് വിളഞ്ഞു നിറഞ്ഞു നിൽക്കുന്നത്.
പരീക്ഷണാടിസ്ഥാനത്തിൽ മൂന്നു വർഷം മുമ്പ് തുടങ്ങിയ കൃഷി മികച്ച വിജയം കണ്ടതോടെയാണ് കൂടുതൽ സ്ഥലത്തേക്കു വ്യാപിപ്പിച്ചത്. രാസവളങ്ങളും രാസകീടനാശിനികളും പരമാവധി ഒഴിവാക്കിയാണ് കൃഷി.
.jpeg1785221862.jpg)
പുകയില കഷായം, ബോർഡോ മിശ്രിതം, ചുണ്ണാമ്പുലായനി തുടങ്ങിയ പരമ്പരാഗത ജൈവരീതികളാണ് പ്രധാനമായും ഉപയോഗിക്കുന്നത്. മികച്ച വിളവ് ലഭിക്കുന്നതിന്റെ സന്തോഷത്തിലാണ് സുരേഷ്കുമാർ.
വൈനും ജ്യൂസും നിർമിക്കാൻ അനുയോജ്യമായ കറുത്ത മുന്തിരിയാണ് ഇവിടെ കൃഷിചെയ്തിരിക്കുന്നത്. ഏക്കറിൽ ഏകദേശം 250 ചെടികൾ വരെ നട്ടുപിടിപ്പിക്കാം.
നല്ല പരിപാലനമുണ്ടെങ്കിൽ ഒരു ഏക്കറിൽ ഏകദേശം പത്തു ടൺ വരെ ഉത്പാദനം ലഭിക്കുമെന്നാണ് കർഷകരുടെ കണക്ക്. വർഷത്തിൽ രണ്ടുതവണ വിളവെടുപ്പ് നടത്താൻ കഴിയും.
വിളവെടുപ്പ് ആരംഭിച്ചാൽ കിലോയ്ക്ക് 70 രൂപ നിരക്കിൽ മുന്തിരി നേരിട്ട് ഉപഭോക്താക്കൾക്കു നൽകാനാണ് തീരുമാനം. അടുത്ത ഘട്ടമായി കുരുവില്ലാത്ത മുന്തിരി ഇനങ്ങളും നട്ടുപിടിപ്പിക്കാനൊരുങ്ങുകയാണ് ഇദ്ദേഹം.
.jpeg1785221862.jpg)
മനംകവരും പൂപ്പാടങ്ങൾ
മുന്തിരിത്തോട്ടം മാത്രം കാണാനല്ല, പ്രകൃതിയുടെ വർണോത്സവം കാണാൻ കൂടിയാണ് സഞ്ചാരികൾ പേർ ഗുണ്ടൽപേട്ടിലെ കൃഷിയിടത്തിലെത്തുന്നത്. സൂര്യകാന്തി, ചെണ്ടുമല്ലി എന്നിവയുടെ പൂപ്പാടങ്ങളും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.
അവധി ദിവസങ്ങളിൽ കേരളത്തിൽനിന്നുൾപ്പെടെ നൂറുകണക്കിന് ആളുകളാണ് ഇവിടേയ്ക്ക് എത്തുന്നത്. ഫോട്ടോഷൂട്ടുകളും കുടുംബസമേതമുള്ള സന്ദർശനങ്ങളും കൃഷിയിടത്തിനു കൂടുതൽ ജനപ്രീതി നേടിക്കൊടുക്കുന്നു.
മുന്തിരിക്കൊപ്പം അമ്പതിലധികം പഴവർഗങ്ങളും ഇവിടെ കൃഷി ചെയ്യുന്നു. മാങ്ങ, ഞാവൽ, ചിക്കു, മാതളം (അനാർ), സ്റ്റാർ ഫ്രൂട്ട്, സീതപ്പഴം തുടങ്ങി വൈവിധ്യമാർന്ന ഫലവൃക്ഷങ്ങൾ കാണാം. കൃഷിയും വിനോദസഞ്ചാരവും സമന്വയിപ്പിച്ച മാതൃകയാണ് ഈ ഫാം.
മലപ്പുറം സ്വദേശികളായ ദമ്പതിമാരുടെ നേതൃത്വത്തിൽ രൂപംകൊണ്ട കമ്പനിയിൽ കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽനിന്നുള്ള കൃഷിയോടു താൽപര്യമുള്ള നിരവധി പേരാണ് ബോർഡ് അംഗങ്ങളായി പ്രവർത്തിക്കുന്നത്.
കൃഷിയെ ലാഭകരമാക്കുന്നതിനൊപ്പം ഫാം ടൂറിസം എന്ന ആശയം യാഥാർഥ്യമാക്കാനാണ് ഇവരുടെ ലക്ഷ്യം. അതിനായുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.
കറുത്ത മുന്തിരിയുടെ ഗുണങ്ങൾ
പോഷകസമൃദ്ധമായ പഴങ്ങളിലൊന്നാണ് കറുത്ത മുന്തിരി. ശരീരത്തിലെ കോശങ്ങളെ സംരക്ഷിക്കുന്ന ശക്തമായ ആന്റി ഓക്സിഡന്റുകളായ റെസ്വെറാട്രോൾ (Resveratrol), ആന്തോസയാനിനുകൾ (Anthocyanins) എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു.
ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും രക്തസമ്മർദം നിയന്ത്രിക്കാനും ഇവ സഹായകമാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. രോഗപ്രതിരോധശേഷി വർധിപ്പിക്കുന്ന വിറ്റാമിൻ സി, വിറ്റാമിൻ കെ, പൊട്ടാസ്യം എന്നിവയും കറുത്ത മുന്തിരിയിൽ അടങ്ങിയിട്ടുണ്ട്.
ദഹനപ്രവർത്തനം സുഗമമാക്കുന്നതിനും ചർമത്തിന്റെ ആരോഗ്യം നിലനിർത്താനും വാർധക്യത്തിന്റെ ആഘാതം കുറയ്ക്കാനും കറുത്ത മുന്തിരി ഗുണകരമാണ്. പ്രകൃതിദത്ത പഞ്ചസാരയും ധാതുലവണങ്ങളും അടങ്ങിയതിനാൽ ശരീരത്തിനു വേഗത്തിൽ ഊർജം നൽകുന്ന പഴം കൂടിയാണിത്.
Tags : SureshKumar GrapeFarm Organic Agriculture