പ്രതീകാത്മക ചിത്രം
കേരളീയർക്ക് പരിചിതമായ തെങ്ങിന്റെ കാറ്റുവീഴ്ചയെ ശാസ്ത്രലോകം കേരള കോക്കനട്ട് റൂട്ട് വിൽറ്റ് ഡിസീസ് (Coconut root (wilt) disease) എന്നാണു വിളിക്കുന്നത്.
ലോകത്തിൽ ആദ്യമായി തെങ്ങിന്റെ വേര് ചീയൽ രോഗം കണ്ടെത്തിയത് തിരുവിതാംകൂറിൽ 1902ൽ ബ്രിട്ടീഷ് മൈക്കോളജിസ്റ്റ് മിസ്റ്റർ ബട്ലറാണ്.
വേര് ചീയൽ ബാധിച്ച തെങ്ങിൽ അദ്ദേഹം ബോട്രോപോഡിയ ഉൾപ്പെടെയുള്ള കുമിളുകളുടെ സാന്നിധ്യം സ്ഥീരീകരിച്ചു.
പിന്നീടുള്ള 70 വർഷത്തെ കേരളത്തിലെയും വിദേശത്തെയും ഗവേഷണങ്ങളിൽ മിസ്റ്റർ ബട്ലറുടെ പാത പിന്തുടർന്ന് രോഗാണുക്കളെയും ഫംഗസുകളെയും കണ്ടെത്തുകയായിരുന്നു.
കാറ്റുവീഴ്ച അഥവാ വേരു വാടൽ
കേരളത്തിലെ കാറ്റുവീഴ്ച രോഗം തമിഴ്നാടിന് വേര് വാടൽ ആണ്. കോക്കനട്ട് റൂട്ട് വിൽറ്റ് ഡിസീസിന്റെ തമിഴ് പരിഭാഷ അവർ നൽകി. കോയന്പത്തൂർ, തേനി, തെങ്കാശി, ദിണ്ഡുഗൽ, കന്യാകുമാരി തുടങ്ങിയ അതിർത്തി ജില്ലകൾ വഴി കേരളത്തിൽനിന്ന് രോഗം അതിവേഗം ഉൾനാടുകളിലേക്കു പടരുകയാണ്.
കാറ്റുവീഴ്ച രോഗം ഒരു വർഷം ആറുമുതൽ എട്ടു കിലോമീറ്റർ വ്യാപിക്കുന്നതായാണ് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ പഠനത്തിൽ പറയുന്നത്. എന്നാൽ, പഴയ സ്ഥിതിയല്ല ഇപ്പോഴുള്ളത്.
രോഗബാധിത വിത്തുതേങ്ങയിലൂടെ രോഗമില്ലാത്ത ഇടങ്ങളിലേക്ക് അതിവേഗം രോഗം പടരുകയാണ്.
കാറ്റുവീഴ്ച രോഗലക്ഷണം
ആദ്യലക്ഷണം മഞ്ഞളിപ്പ്
മഞ്ഞളിപ്പാണ് (യെല്ലോയിംഗ്) രോഗത്തിന്റെ ആദ്യലക്ഷണം. ഓലകളെ ആദ്യഘട്ടത്തിൽ ചെറിയ തോതിൽ മഞ്ഞ നിറം ബാധിക്കുന്നു. പിന്നീട് മഞ്ഞ നിറം കൂടിവരുന്നു.
ഓല ചീയൽ
രോഗത്തിന്റെ രണ്ടാംഘട്ടത്തിൽ ഓലപ്പൊളികളിൽ പുള്ളി വീഴും. ഓലക്കാലുകൾക്ക് ബലക്ഷയമുണ്ടാകുന്നതിനൊപ്പം ഓല കരിച്ചിലും ഉണ്ടാകും. ഈർക്കിലുകൾക്ക് ബലം കുറയും. മൃഗങ്ങളുടെ വാരിയെല്ലുപോലെ ഉള്ളിലേക്ക് വളയും. ഓല കുറുകും.
പൂങ്കുലകളുടെ അബോർഷൻ
തെങ്ങോലകളുടെ മഞ്ഞളിപ്പിനു പിന്നാലെ മച്ചിങ്ങ കൊഴിച്ചിൽ ആരംഭിക്കും. 20ഉം 30ഉം മച്ചിങ്ങ പിടിച്ചാലും ക്രമേണ കൊഴിഞ്ഞുപോകും. കായ്ക്കുന്ന തേങ്ങയിൽ കുറേയെണ്ണം പേടാകും.
പേടിന്റെ കൊപ്രയിൽനിന്ന് എണ്ണ കുറവായിരിക്കും. പൂങ്കുല കരിങ്കുലയാകുന്നതാണ് പൂങ്കുലകളുടെ അബോർഷൻ. ഇതോടെ തെങ്ങ കായ്ക്കുന്നത് ഏതാണ്ട് അവസാനിക്കും.
വേരു ചീയൽ
മഞ്ഞളിപ്പ് ലക്ഷണം തെങ്ങിന്റെ മണ്ടയിൽ പ്രത്യക്ഷപ്പെടുന്നതിനു മുന്പേ വേരുകൾ ചീഞ്ഞു തുടങ്ങും. എന്നാൽ, കർഷകരുടെ ശ്രദ്ധയിൽപെടാറില്ല. ആദ്യഘട്ടത്തിൽ വേരിന്റെ തുന്പ് അഴുകുകയും ബാക്കി വേര് നിലനിൽക്കുകയും ചെയ്യും.
പിന്നീടു മുളയ്ക്കുന്ന വേര് നീളത്തിൽ വളരാതെ അഴുകിയും വാടിയും നശിക്കും. തെങ്ങിനെ മണ്ണിൽ ഉറപ്പിച്ചു നിർത്തുന്ന താങ്ങു വേരുകൾ, വളവും വെള്ളവും പോഷകങ്ങളും വലിച്ചെടുക്കുന്ന ഫീഡിംഗ് വേരുകൾ, പുറം വേരുകൾ എന്നിവ നശിക്കും.
ഇതോടെ തെങ്ങ് പൂർണമായും വേര് ചീയൽ രോഗത്തിന് അടിമയാകുന്നു. കായ്ഫലം കുറയുകയും മണ്ട ഉണങ്ങിപ്പോകുകയും ചെയ്യുന്നു. വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലെ തെങ്ങിന്റെ വേരുകളെല്ലാം അഴുകുന്നതോടെ മറിഞ്ഞു വീഴുകയും ചെയ്യുന്നു.
ഓല ചീയൽ രോഗം
വേരു ചീയൽ രോഗം ബാധിക്കുകയും ആരോഗ്യം നശിക്കുകയും ചെയ്യുന്പോൾ തെങ്ങിന്റെ മണ്ടയ്ക്ക് ഫംഗസ് ബാധിച്ചാണ് ഓല ചീയൽ രോഗം ഉണ്ടാകുന്നത്.
ഗുരുതരാവസ്ഥയിൽ രോഗം എത്തിയാൽ മണ്ടയ്ക്ക് മരുന്നടിച്ചില്ലെങ്കിൽ കൂന്പ് അഴുകുന്നതോടെ തെങ്ങ് നശിക്കാറുണ്ട്. ഓല ചീയൽ രോഗത്തിന്റെ അടിസ്ഥാന കാരണം വേരു ചീയലാണ്.
ശ്വസനവും പാചകവും തടസപ്പെടുന്നു
വേര് ചീയൽ ബാധിക്കുന്നതിനൊപ്പം വേര് കട്ടിയാകും. തെങ്ങിന്റെ വേരിന്റെ അഗ്രത്തിലെ ദ്വാരം വഴിയാണ് വെള്ളവും വളവും വലിച്ചെടുക്കുന്നത്. വേരിന്റെ തുന്പ് അഴുകുന്നതോടെ വളവും വെള്ളവും വലിച്ചെടുക്കാനുള്ള കഴിവ് നഷ്ടമാകും.
വേര് കട്ടിയാകുകയും വേരിലെ സുഷിരങ്ങൾ അടഞ്ഞു പോകുകയും ചെയ്യും. അതിനാൽ ഓക്സിജൻ വലിച്ചെടുക്കാൻ കഴിയാതാകും. ചെറിയതോതിലെങ്കിലും വലിച്ചെടുക്കുന്ന പോഷകങ്ങൾ ഉപയോഗിച്ചുള്ള പ്രകാശ സംശ്ലേഷണം അഥവാ പാചകം മുടങ്ങും.
തെങ്ങിന്റെ എല്ലാ ഭാഗത്തേക്കും ആവശ്യത്തിന് പാചകം ചെയ്ത വിഭവങ്ങൾ എത്തിക്കാൻ കഴിയാതാകും. ഈ അവസ്ഥയിൽ തെങ്ങ് സ്വയം രക്ഷയ്ക്കായി മച്ചിങ്ങ കൊഴിച്ചിലും പൂങ്കുലകളുടെ അബോർഷനും ഉണ്ടാക്കും.
മരുന്ന് കണ്ടുപിടിച്ചില്ല
കോക്കനട്ട് റൂട്ട് വിൽറ്റ് ഡിസീസ് (കാറ്റുവീഴ്ച) രോഗത്തിനു ഇതേവരെ ഗവേഷകർ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. രോഗബാധിത തെങ്ങുകൾക്ക് ചില പരിചരണങ്ങൾ നൽകി തെങ്ങ് നശിക്കാതെ മുന്നോട്ടുകൊണ്ടുപോകാമെന്നു മാത്രം.
എലൈറ്റ് തെങ്ങ് പരിഹാരം
രോഗബാധിത മേഖലയിലെ രോഗം ബാധിക്കാത്ത തെങ്ങിന്റെ തേങ്ങ മുളപ്പിച്ചെടുത്ത് നട്ടുപിടിപ്പിച്ചാൽ പുതിയ തെങ്ങിൻ തൈകകളിൽ രോഗം ബാധിക്കുന്നില്ലെന്നു തിരിച്ചറിഞ്ഞത് തൃശൂരിലെ കർഷകരാണ്.
കായംകുളം ഗവേഷണ കേന്ദ്രം കർഷകന്റെ അറിവ് ശാസ്ത്രീയമായി തെളിയിക്കുകയും എലൈറ്റ് തെങ്ങ് പുറത്തിറക്കുകയും ചെയ്തു.
കാറ്റുവീഴ്ച ഗവേഷണം സിപിസിആർഐയുടെ സംഭാവന
തെങ്ങിന്റെ കാറ്റുവീഴ്ച, കീടങ്ങൾ, പുതിയ ഉത്പന്നങ്ങൾ, പുതിയ തെങ്ങിൻതൈ ഗവേഷണം തുടങ്ങിയവ സംബന്ധിച്ച പരീക്ഷണളെല്ലാം കാസർഗോഡ്, കായംകുളം കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ സംഭാവനകളാണ്.
500 ലേറെ ഗവേഷണ പദ്ധതികളും അത്രയും ഗവേഷണ പ്രബന്ധങ്ങളും അതിന്റെ എത്രയോ ഇരട്ടി റിസർച്ച് പേപ്പറുകളും സിപിസിആർഐ സംഭാവന ചെയ്തു. അതേസമയം കേരള കാർഷിക സർവകലാശാല വിരലിൽ എണ്ണാവുന്ന ഗവേഷണങ്ങൾ മാത്രമാണ് നടത്തിയിട്ടുള്ളത്.
നിയമസഭയിലെ തെങ്ങിന്റെ റിപ്പോർട്ട്
നിയമസഭയിലെ എല്ലാ തെങ്ങിനും റൂട്ട് വിൽറ്റ് ഡിസീസാണ്. വേരു ചീയൽ ബാധിച്ച തെങ്ങിന് വൃക്ഷായുർവേദ മരുന്നു നൽകിയപ്പോൾ പുതിയ വേരു മുളച്ചതായും അവ നിലനിൽക്കുന്നതായും കായ്ക്കാതെ നിന്ന തെങ്ങിൽ 13 മുതൽ 17 തേങ്ങവരെ കായ്ച്ചു നിൽക്കുന്നതായും കൃഷി ഓഫീസർ ഷെല്ലി നിയമസഭാ സെക്രട്ടറിക്ക് റിപ്പോർട്ട് സമർപ്പിച്ചു.
മുൻ കൃഷി ഡയറക്ടർ ആർ. ഹേലിയുടെ നിർദേശപ്രകാരമാണ് മരുന്നു നൽകിയതും ഇതു സത്യമാണെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ റിപ്പോർട്ട് സമർപ്പിച്ചതും. ഇതേക്കുറിച്ചു പഠിക്കാൻ മുഖ്യമന്ത്രി കാർഷിക സർവകലാശാലയെ നിയോഗിച്ചു.
നിയമസഭയിലെ തെങ്ങുകളിൽ ഓലചീയൽ രോഗമാണെന്ന റിപ്പോർട്ടാണ് കാർഷിക സർവകലാശാലയുടെ ബാലരാമപുരം തെങ്ങ് ഗവേഷണ കേന്ദ്രം സമർപ്പിച്ചത്. തെങ്ങ് രോഗത്തിൽ വേര് ചീയലിന്റെ കാര്യം ഒഴിവാക്കുന്ന രീതി ഇവിടേയും കാർഷിക സർവകലാശാല നടപ്പാക്കി.
കുറ്റ്യാടിയിലും വേര്
ചീയൽ രോഗം
കേരളത്തിലെ വിത്തുതേങ്ങ സംഭരണ കേന്ദ്രമാണ് കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി മേഖല. നാദാപുരം, കുറ്റ്യാടി നിയോജക മണ്ഡലങ്ങളിൽ നിന്നാണ് കാർഷിക സർവകലാശാലയും കൃഷി വകുപ്പും വിത്തു തേങ്ങ സംഭരിക്കുന്നത്.
അവിടെ തെങ്ങുകൾ മഞ്ഞളിക്കുകയും കായ്ഫലം തീരെ കുറയുകയും ചെയ്തു. കർഷകരുടെ മുറവിളിയെ തുടർന്ന് നിയോഗിക്കപ്പെട്ട കാർഷിക സർവകലാശാലയിലെ അധ്യാപകർ റിപ്പോർട്ട് ചെയ്തതും കൃഷി ഓഫീസർമാർക്ക് നൽകിയ നിർദേശവും തെങ്ങിന് മഞ്ഞളിപ്പ് രോഗമെന്നാണ്.
കർഷകർ വേര് ചീയലിന് മരുന്നു നൽകി മടുത്തു. കുറ്റ്യാടിയിലും വേര് ചീയലിന്റെ കാര്യം മനപൂർവം ഒഴിവാക്കി.
കണ്ണൂരിലെ തെങ്ങിന്റെ പരിശോധന
കണ്ണൂരിലെ തെങ്ങുകൾക്ക് വേരുചീയലും മഞ്ഞളിപ്പും ബാധിച്ചതോടെ കായ്ഫലം തീരെ കുറഞ്ഞു. കർഷകരുടെ ആവശ്യപ്രകാരം മുൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥരെ പഠനത്തിന് നിയോഗിച്ചു. മഞ്ഞളിപ്പ് രോഗമാണെന്നു ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകി.
അവിടേയും അടിസ്ഥാന രോഗമായ വേരുചീയലിന്റെ കാര്യം ഒഴിവാക്കി മുഖ്യമന്ത്രിയെ ഉദ്യോഗസ്ഥർ പറ്റിച്ചു.
പഠന റിപ്പോർട്ട് മറച്ചുവച്ചു
കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രവും കൃഷിവകുപ്പും 2014-15ൽ കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ തെങ്ങു രോഗം സംബന്ധിച്ച് സമഗ്ര പഠനവും സംസ്ഥാനത്തെ റൂട്ട് വിൽറ്റ് ഡിസീസ് ഉൾപ്പെടെയുള്ള രോഗങ്ങളുടെ അവലോകനവും നടത്തുകയും പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്തു.
കണ്ണൂർ, ധർമ്മടം എന്നിവിടങ്ങളിലെ 50 ശതമാനത്തിലേറെ തെങ്ങുകളിൽ റൂട്ട് വിൽറ്റ് ഡിസീസ് ആണെന്നും തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലെ തെങ്ങുകളിൽ 100 ശതമാനവും രോഗബാധിതമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
എന്നാൽ, തെങ്ങുകളിൽ ഓല മഞ്ഞളിപ്പാണ് എന്ന തെറ്റായ റിപ്പോർട്ടാണ് മുൻമുഖ്യമന്ത്രിക്ക് പഠനത്തിൽ പങ്കാളികളായ ജില്ലാ കൃഷി ഓഫീസർ സമർപ്പിച്ചത്. കേരളത്തിന്റെ കള്ളറയായ ചിറ്റൂരിൽ 100 ശതമാനം തെങ്ങിനും റൂട്ട് വിൽറ്റ് ഡിസീസ് ആണ്. അതിനാലാണ് ചിറ്റൂരിൽ കള്ളും തേങ്ങയും കിട്ടാത്ത സാഹചര്യമുണ്ടായത്.
വിത്തുതേങ്ങ വഴി വേര് ചീയൽ രോഗം പടർത്തുന്നു
കേരളത്തിൽ തെങ്ങിന്റെ വേര് ചീയൽ രോഗം ഭയാനകമായി ബാധിക്കാത്ത എത്രയോ തുരുത്തുകളുണ്ട്. അവിടേക്കെല്ലാം സർക്കാർ ചെലവിൽ കേരള കാർഷിക സർവകലാശാലയും കൃഷി വകുപ്പും ചേർന്ന് വിത്തു തേങ്ങ വഴി രോഗം പടർത്തുകയാണ്.
രോഗബാധിത തെങ്ങിന്റെ തേങ്ങയുടെ ഭ്രൂണത്തിൽ രോഗാണു ഉണ്ടെന്നും തൈ മുളച്ചാലും അവ തെങ്ങിന്റെ വളർച്ചയ്ക്കൊപ്പം പെറ്റുപെരുകുമെന്നും തെളിയിച്ച് കേന്ദ്ര തോട്ടവിള ഗവേഷണം എത്രയോ ഗവേഷണ പ്രബന്ധങ്ങൾ പുറത്തിറക്കിട്ടുണ്ട്.
ഈ ഗവേഷണ ഫലങ്ങൾ നിലനിൽക്കേ, വെള്ളായണി കാർഷിക കോളജും ബാലരാമപുരം തെങ്ങ് ഗവേഷണ കേന്ദ്രവും സ്വന്തം പറന്പിലേയും രോഗബാധിതമായ പൊള്ളാച്ചിയിലേയും 100 ശതമാനം രോഗബാധിത തെങ്ങുകളുടെ തേങ്ങ മുളപ്പിച്ച് നേരിട്ടും പഞ്ചായത്തുകൾ വഴിയും തൈ വിതരണം തുടരുകയാണെന്ന് വിവരാവകാശ അപേക്ഷയിൽ മറുപടി ലഭ്യമാക്കിയിട്ടുണ്ട്.
രോഗം പടർത്തുന്ന സ്ഥാപനങ്ങളായി കാർഷിക സർവകലാശാലയും ബാലരാമപുരം തെങ്ങ് ഗവേഷണ കേന്ദ്രവും പ്രവർത്തിക്കുകയാണ്. കേരളത്തിന്റെ കള്ളറയാണ് പാലക്കാട്ടെ ചിറ്റൂർ. ഈമേഖലയിൽ 100 ശതമാനം വേരുചീയൽ രോഗമാണ്.
ചിറ്റൂരിനോടു ചേർന്നു കിടക്കുന്ന കോയന്പത്തൂർ ജില്ലയിൽ പെടുന്ന പൊള്ളാച്ചിയാണ് കാർഷിക സർവകലാശാലയുടെയും കൃഷിവകുപ്പിന്റെറയും രണ്ടാമത്തെ വിത്തുതേങ്ങ സംഭരണ കേന്ദ്രം. കാർഷിക സർവകലാശാല സംസ്ഥാനമൊട്ടാകെ രോഗം പടർത്തുകയാണ്.
ഫൈറ്റോപ്ലാസ്മയുടെ പേരിൽ ഉടക്ക്
ഫൈറ്റോപ്ലാസ്മയെന്ന സൂക്ഷ്മ ജീവിയുടെ പേരിലാണ്, കാറ്റുവീഴ്ചയെന്നു പേരു നൽകിയ വേരു ചീയൽ രോഗത്തിന്റെ പേരിൽ കേരള കാർഷിക സർവകലാശാല, കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ കണ്ടുപിടിത്തങ്ങളെ തള്ളിപ്പറഞ്ഞ് കേരളത്തിലെ തെങ്ങു കൃഷിക്കാരെ കബളിപ്പിക്കുന്നത്.
റൂട്ട് വിൽറ്റ് ഡിസീസ് ബാധിതമായ എല്ലാ തെങ്ങിന്റെയും വേരിൽ ഫൈറ്റോപ്ലാസ്മയില്ല. സിപിസിആർഐയിൽ നിന്ന് തിരുവനന്തപുരം ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങു ഗവേഷണ കേന്ദ്ര ( സിടിസിആർഐ) ത്തിലേക്കു മാറിയ ഡോ. പത്മനാഭൻ പോറ്റിയാണ് റൂട്ട് വിൽറ്റ് ഡിസീസ് ബാധിത തെങ്ങുകളുടെ വേരിൽ ഫൈറ്റോപ്ലാസ്മയെന്ന സൂക്ഷാണുവിനെ കണ്ടെത്തിയത്. കാറ്റുവീഴ്ചയ്ക്കു കാരണമായ രോഗാണുവിനെ കണ്ടെത്തിയെന്നു സിപിസിആർഐ പ്രഖ്യാപിക്കുകയും ചെയ്തതാണ് ഉടക്കിന്റെ കാരണം.
ഒരു തൈ നട്ടാൽ കർഷകന് നഷ്ടം പതിനായിരം രൂപ
ഒരു തെങ്ങിൻ തൈ വാങ്ങി നട്ട് കായ്പിക്കാൻ കർഷകന് 10,000 മുതൽ 15,000 രൂപ ചെലവാകും. 10 തെങ്ങ് നട്ടത്രോഗം ബാധിച്ച് നശിച്ചാൽ കർഷകന്റെ നഷ്ടം ഒന്നു മുതൽ ഒന്നര ലക്ഷം രൂപയാണ്.
കാർഷിക സർവകലാശാലയും കൃഷി വകുപ്പും നൽകുന്ന തെങ്ങിൻ തൈകൾ നട്ട് രോഗബാധിതമാകുന്നതോടെ തെങ്ങ് കൃഷി തന്നെ വേണ്ടെന്നുവയ്ക്കുകയാണ് പലയിടത്തേയും കർഷകർ.
മറ്റ് രോഗങ്ങൾ
ഫംഗസ് ബാധമൂലമുണ്ടാകുന്ന കൂന്പുചീയൽ, ചെന്നീരൊലിപ്പ്, തഞ്ചാവൂർ വാട്ടം എന്നീ രോഗങ്ങൾക്കും കീടബാധമൂലമുണ്ടാകുന്ന കൊന്പൻ ചെല്ലി, എറിയോഫിഡ് മണ്ഡരി, മച്ചിങ്ങയുടെ നീര് കുടിക്കുന്ന പൂങ്കുല ചാഴി എന്നിവയുമായി റൂട്ട് വിൽറ്റ് ഡിസീസിന് നേരിട്ടു ബന്ധമില്ല.
അതേസമയം റൂട്ട് വിൽറ്റ് ഡിസീസ് ബാധിച്ച് ആരോഗ്യം ക്ഷയിച്ച തെങ്ങുകളിലേക്കാണ് ഇപ്പറഞ്ഞ രോഗാണുക്കൾ പെട്ടെന്നു ബാധിക്കുന്നതെന്ന് തെളിയിക്കുന്ന പഠന റിപ്പോർട്ട് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം 2014-15ൽ പുറത്തിറക്കിയിട്ടുണ്ട്.
ഗവേഷണ ഫലം അംഗീകരിക്കാതെ കാർഷിക സർവകലാശാല
കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ ഗവേഷണ ഫലങ്ങളെ കേരള കാർഷിക സർവകലാശാല അംഗീകരിക്കുകയോ കാർഷിക കോളജുകളിൽ പഠിപ്പിക്കുകയോ ചെയ്യുന്നില്ല. കാറ്റുവീഴ്ച എന്നൊരു രോഗം ഇല്ലെന്നു പോലും സംസ്ഥാനത്തെ കാർഷിക കോളജുകളിൽ പല അധ്യാപകരും പഠിപ്പിക്കുന്നു.
സംശയം ചോദിക്കുന്ന കൃഷി ഓഫീസർമാർക്ക് തെങ്ങിന്റെ രോഗം മഞ്ഞളിപ്പ് (എല്ലോയിംഗ്) ആണെന്ന് തെറ്റായ വിവരം കൈമാറുന്നു. റൂട്ട് വിൽറ്റിന്റെ കാര്യം പൂർണമായി ഒഴിവാക്കുന്നു.
കാറ്റുവീഴ്ച പരിചരണം
കാറ്റുവീഴ്ച ബാധിച്ച തെങ്ങുകൾക്കായി കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ നിർദേശങ്ങൾ ചുവടെ. ഈ നിർദേശങ്ങളാണ് കാർഷിക സർവകലാശാലയും നൽകുന്നത്.
1 രാസവളം: തെങ്ങിന് വർഷം തോറും 220 ഗ്രാം യൂറിയ, 200 ഗ്രാം സൂപ്പർ ഫോസ്ഫേറ്റ്, 230 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ വർഷത്തിൽ രണ്ടു തവണയായി (മഴയ്ക്കു മുന്പും ശേഷവും നൽകുക). രോഗബാധിത പ്രദേശങ്ങളിൽ ഒരു കിലോഗ്രാം സൂപ്പർ ഫോസ്ഫേറ്റ് അധികമായി നൽകുക.
2 ജൈവ വളങ്ങൾ: തെങ്ങൊന്നിന് 12 കിലോ വീതം കമ്പോസ്റ്റും പച്ചില വളവും നൽകുക. മണ്ണിന്റെ അമ്ലത്വം കുറയ്ക്കുന്നതിന് മേയ് ജൂണ് മാസങ്ങളിൽ തെങ്ങൊന്നിന് ഒരു കിലോഗ്രാം എന്ന തോതിൽ കുമ്മായം, രാസവളം എന്നിവ ചേർക്കുക.
3. ഓല ചീയൽ ബാധിച്ച തെങ്ങുകളിൽ അഴുകിത്തുടങ്ങിയ ഭാഗം വെട്ടിമാറ്റിയശേഷം കോണ്ടാഫ് എന്ന കീടനാശിനി രണ്ട് മില്ലി ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി നാന്പോലകളിൽ ഒഴിച്ചു കൊടുക്കുക.
4. റൂട്ട് വിൽറ്റ് ഡീസീസ് ബാധിച്ച തെങ്ങുകളിൽനിന്ന് വെള്ളം വേരുവഴി പെട്ടെന്നു നീരാവിയായി പോകും. അതിനാൽ വേനൽകാലത്ത് വെള്ളം നൽകുക.
5. ഇടവിള കൃഷിയിറക്കി മണ്ണിൽ വെയിൽ ഏൽക്കുന്നത് ഒഴിവാക്കുക.
6. പ്രതിരോധശേഷിയുള്ള എലൈറ്റ് ഇനങ്ങളായ കല്പരക്ഷ, കല്പശ്രീ തുടങ്ങിയ സിപിസിആർഐ ഇനങ്ങൾ വച്ചു പിടിപ്പിക്കുക.
Tags : Agriculture Karshakan