മണിമല: മണിമല വില്ലേജിലെ പട്ടയം നിഷേധിക്കപ്പെട്ട കൈവശ കർഷകർ കോട്ടയം ജില്ലാ കളക്ടർക്ക് ഭീമഹർജി സമർപ്പിച്ചു. ആലപ്ര വനത്തിന്റെ അതിർത്തി ഭൂമിയിൽ പരിശോധിക്കണമെന്ന ലാൻഡ് റവന്യൂ കമ്മീഷണരുടെ ഉത്തരവ് നടപ്പിലാക്കണമെന്നതാണ് ഹർജിയിലെ മുഖ്യ ആവശ്യം.
2024 ഡിസംബറിലാണ് പൊന്തൻപുഴ സമരസമിതി വൈസ് ചെയർമാൻ കെ.സി. ബാബു കമ്മീഷണർക്ക് സമർപ്പിച്ച അപേക്ഷ പരിഗണിച്ച് ഭൂമി പരിശോധിക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. മറ്റു രേഖകൾക്ക് പകരം ആലപ്ര റിസർവിന്റെ 1907ലെ വിജ്ഞാപനം അനുസരിച്ചുള്ള അതിർത്തി വിജ്ഞാപനത്തിലെ അതിർത്തി വിവരണം പിന്തുടർന്ന് ഭൂമിയിൽ പരിശോധിച്ച് കണ്ടെത്തണമെന്നാണ് കമ്മീഷണർ ആവശ്യപ്പെട്ടത്.
എന്നാൽ, ഇത് പാലിക്കാതെ ഡിജിറ്റൽ സർവെ നടത്തുകയായിരുന്നു. ഓരോ ഭൂമിയുടെയും മേൽ 1977ലെ റീ - സർവെ പ്രകാരമുള്ള വനം എന്ന കുറിപ്പ് പകർത്തുകയാണ് ഉദ്യോഗസ്ഥർ ചെയ്തത്. അതിനാൽ, ഇപ്പോൾ പ്രസിദ്ധീകരിച്ച തെറ്റായ വിവരങ്ങൾ അടങ്ങിയ ഡിജിറ്റൽ സർവെ നോട്ടീസ് പിൻവലിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
കമ്മീഷണർ നിർദേശിച്ചപ്രകാരം ഭൂമിയിൽ പരിശോധിച്ചാൽ ആലപ്രയിലെ കർഷകരുടെ ഭൂമി മുഴുവൻ വനത്തിന് പുറത്താണെന്ന് തെളിയുമെന്ന് കർഷകർ ചൂണ്ടിക്കാണിക്കുന്നു. ഒരിക്കൽ പതിഞ്ഞ തെറ്റ് ആവർത്തനത്തിലൂടെ ഉറച്ചുപോയതാണ് ആലപ്രയിലെ കർഷകർക്ക് ഇന്നും ഭൂരേഖ നിഷേധിക്കപ്പെടാൻ കാരണം. 119 വർഷമായി ഈ അവസ്ഥ തുടരുകയാണ്. ആലപ്രയിലെ കൃഷിഭൂമി പൂർണമായി ഒഴിവാക്കിയാണ് വനത്തിന്റെ അതിർത്തി വിജ്ഞാപനം ചെയ്തത്. ഇത് പരിശോധിക്കപ്പെടണം. ഒപ്പം, വളകോടി - കലപ്പക്കോടി, നെടുമ്പുറം ചതുപ്പ് കുത്തകപ്പാട്ട പ്രദേശം സർക്കാർ ഉത്തരവിലൂടെ റവന്യൂ വകുപ്പിന് കൈമാറി എന്ന വസ്തുതയും അധികൃതർ പരിഗണിക്കണം.
റിസർവിന്റെ സ്കെച്ച്, കർഷകരുടെ ഭൂമി വനത്തിന് പുറത്താണെന്ന് രേഖപ്പെടുത്തിയിട്ടുള്ള 1907ലെ നോട്ടിഫിക്കേഷൻ, മണിമല വില്ലേജിലെ പഴയ സർവെ 111/1 സംബന്ധിച്ച തിരുവിതാംകൂർ സെറ്റിൽമെന്റിലെ കുറിപ്പ്, ആലപ്ര വനത്തെ ആധികാരികമായി പഠിക്കാൻ സെറ്റിൽമെന്റ് കോടതി 1965ൽ നിയോഗിച്ച കമ്മീഷന്റെ റിപ്പോർട്ട്, ഈ പ്രദേശം ദീർഘനാളുകൾക്ക് മുന്പ് മുതൽ റവന്യൂ ഭൂമിയായി അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്നു തെളിയിക്കുന്ന ഭൂനികുതി രസീതുകൾ, ചതുപ്പുകളെ റവന്യൂ ഭൂമിയാക്കി മാറ്റിയ സർക്കാർ ഉത്തരവ് എന്നിവയുടെ പകർപ്പുകൾ സഹിതമാണ് ഹർജി തയാറാക്കിയത്.
കമ്മീഷണറുടെ ഉത്തരവനുസരിച്ചു ഭൂമി പരിശോധിക്കണമെന്നും ഇതിന്റെ അടിസ്ഥാനത്തിൽ തെറ്റായ പഴയ രേഖകൾ തിരുത്തി കേള ഭൂമി പതിവുചട്ടം അനുസരിച്ച് പട്ടയം അനുവദിക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു. പ്രദേശത്തെ സമ്മതിദായകരായ 558 കർഷകരാണ് ഹർജിയിൽ ഒപ്പുവച്ചിട്ടുള്ളത്.
പൊന്തൻപുഴ സമരസമിതി കൺവീനർ സന്തോഷ് പെരുമ്പെട്ടി, ജോസ് കോട്ടയിൽ, കെ.സി. ബാബു, ജോയി തെക്കേമുറി, ബാബു മുള്ളൻകുഴി, ജയിംസ് കണ്ണിമല എന്നിവരാണ് നിവേദക സംഘത്തിൽ ഉണ്ടായിരുന്നത്. കൂടുതൽ ഒപ്പുകൾ ശേഖരിച്ച് റവന്യൂ മന്ത്രി, ലാൻഡ് റവന്യൂ കമ്മീഷണർ, സർവെ ഡയറക്ടർ എന്നിവർക്കുകൂടി ഉടൻ ഹർജി സമർപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Tags : nattu vishesham Bhima petition District Collector manimala